Wednesday, November 18, 2009
കല്ലുകള്‍ കഥ പറയുമ്പോള്‍! - 3
Monday, October 26, 2009
കല്ലുകള്‍ കഥ പറയുമ്പോള്‍! - 2
പുരാണം കേട്ടപ്പോള്‍ വണ്ടിയില്‍ വച്ചു തന്നെ കുഞ്ഞച്ചന്‍റെ സംശയങ്ങളുണര്‍ന്നു. ജിജ്ഞാസ സട കുടഞ്ഞു.
"എന്നിട്ട്. ബാക്കി ചരിത്രം പറ."
"ചരിത്രമല്ലെടാ, ഇതു വരെ പറഞ്ഞതൊക്കെ പുരാണം. ചരിത്രം വേറൊരു വഴിക്കാണ്."
"നീ അധികം പുരാണം വിളമ്പണ്ട, സംഗതി പറ."
"ഓക്കേ, ക്രിസ്തുവിനു ശേഷം ഏതാണ്ട് ആയിരത്തൊന്നാമാണ്ടിലാണ് ഇപ്പഴത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും മിസ്റ്റര്‍ സുല്‍ത്താന്‍ മഹ്‍മൂദ് ഗസ്‍നിയും കുറേ പയ്യന്മാരും കൂടെ നിയന്ത്രണമില്ലാതിരുന്ന രേഖകളൊക്കെ വെട്ടി വെട്ടി നിരത്തി ഇന്ത്യയിലെത്തിയത്. പിന്നീടങ്ങോട്ട് വാരാണസിയും ഉജ്ജയിനിയും മഥുരയും ദ്വാരകയുമൊക്കെ പുള്ളി പത്തിരുപതു വര്‍ഷം കൊണ്ട് തൂത്തുവാരിയെടുത്തു. അങ്ങേരുടെ പുറകെ വന്ന കൊച്ചുസുല്‍ത്താന്മാരെല്ലാം പുള്ളി കൊള്ളയടിച്ചു മടുത്ത ഓരോ സ്ഥലത്ത് സ്ഥിരതാമസമാക്കി."
"ഗഡി കൊള്ളാമല്ലോ! നല്ല ആംപിയറു തന്നെ!"
"ങാ, 1030ല്‍ മഹ്‍മൂദ് വടിയായി. പക്ഷേ, പുറകേ വന്നവരൊക്കെ യുദ്ധം തുടര്‍ന്നു. മുന്നൂറാണ്ട് യുദ്ധത്തോടു യുദ്ധം. വടക്കേ ഇന്ത്യയിലെ സ്ഥിതി ഏതാണ്ട് ഇന്നത്തെ പാക്കിസ്ഥാനിലും കഷ്ടമായി. ടെന്‍ഷനൊഴിഞ്ഞ നേരമില്ല. തലങ്ങും വിലങ്ങും വാളുവെപ്പ്!"
"ങേ!!!!"
കുഞ്ഞച്ചന്‍ ഞെട്ടി.
"ഓസീയാറൊക്കെ പന്ത്രണ്ടാം നൂറ്റാണ്ടിലേ ഉണ്ടായിരുന്നോ അളിയാ?"
"ആ വാളുവെപ്പല്ലെടാ സാമ്രാജ്യദ്രോഹീ. ഉടവാളെടുത്ത് കഴുത്തിനു വെപ്പ്! തുടര്‍ന്ന് അലാവുദ്ദിന്‍ ഖില്‍ജി, മാലിക് ഖഫുര്‍, മുബാറക് തുടങ്ങിയവര്‍ നമ്മുടെ തെക്കന്‍ പ്രദേശത്തേക്ക് മാര്‍ച്ചു തുടങ്ങി. തുരുതുരാ യുദ്ധം. തെക്കിലെ ചിന്ന സാമ്രാജ്യമായിരുന്ന ദേവഗിരിയിലെ കുമാരന്‍ ഹരിപാലദേവനെ മുബാറക് ജീവനോടെ തൊലിയുരിച്ചതോടെ എന്‍ട്രി ഏതാണ്ട് തീരുമാനമായി. വാറംഗല്‍ തകര്‍ന്നു. മുഹമ്മദ് തുഗ്ലക്ക് ഡെല്‍ഹിയിലിരുന്നു വീശിയ വാളൊച്ച കേട്ട് തെക്കേ ഇന്ത്യയിലെ കിലോമീറ്ററുകളോളം വേരുപരന്ന പേരാലുകള്‍ വരെ കിലുകിലാ വിറച്ചു."
"ഹൊ! ഭയങ്കരന്മാര്‍! എന്നിട്ട്?"
"പൊടുന്നനെ, 1334ആം ആണ്ടില്‍ ഒറ്റയടിക്ക് എല്ലാം നിലച്ചു. പിന്നീടങ്ങോട്ട് ഒരു ഇരുന്നൂറ്റമ്പത് കൊല്ലത്തേക്ക് സുല്‍ത്താന്മാര്‍ക്ക് അവരുടെ വെന്നിക്കൊടി ഒരടി മുമ്പോട്ടു കടത്തി നാട്ടാന്‍ കഴിഞ്ഞില്ല!"
"സത്യം?!?! അതെങ്ങനെ? വാളൊച്ച കേട്ട് പേരാലു വരെ നിലം പൊത്തിയെന്നു പറഞ്ഞിട്ട്?"
"ആനേഗുണ്ടി!"
"കുടുംബം കൂടെയുള്ളപ്പോ വൃത്തികേടു പറയുന്നോടാ കഴുവേറീ?"
കുഞ്ഞച്ചന്‍ വയലന്‍റായി.
"അല്ലെഡേ. അതാ സാമ്രാജ്യത്തിന്‍റെ പേരാ. ആനെഗുണ്ടി. ദോ ഈ പുഴക്കപ്പുറം, ആ മലക്കിപ്പുറം കിടക്കുന്ന അന്നത്തെ ഗ്രേറ്റ് വാള് ഓഫ് സൗത്ത് ഇന്‍ഡ്യ."
"ഹൊ! ഈ രാജാക്കന്മാരെ സമ്മതിക്കണം. ഇമ്മാതിരി വൃത്തികെട്ട പേരൊക്കെയുള്ള സമ്രാജ്യത്ത് പ്രധാനമന്ത്രിസ്ഥാനം കിട്ടിയാലും ഞാനൊക്കെ വേണ്ടെന്നു വക്കത്തേയുള്ളൂ!"
ഞങ്ങള്‍ പുറത്തിറങ്ങി. ’വെള്ളത്തിലൊക്കെ ഇറങ്ങിക്കളിച്ച് എനിക്ക് മെനക്കേടുണ്ടാക്കരുത്, കേട്ടോടാ’ എന്ന ഭാവത്തിലൊരു നോട്ടമെറിഞ്ഞ് ഷൗക്കത്ത് അടുത്തു കണ്ട ചായക്കടയിലേക്കു നടന്നു.
"അങ്ങനെ കുഞ്ഞച്ചാ, ആ ആനെഗുണ്ടിയാണ് പിന്നീട് തെക്കേ ഇന്ത്യ മുഴുവന്‍ ഒരിക്കല്‍ കരം കൊടുത്തിരുന്ന വിജയനഗരമായി മാറിയത്."
ഞങ്ങള്‍ ഇറങ്ങി നടന്നു. തുംഗഭദ്ര പുഴയാണിത്. പൊരിവെയിലാണ്. നല്ല ചൂടും. ഒട്ടും വിയര്‍ക്കുന്നുമില്ല. നല്ല തണുത്ത വെള്ളം കണ്ടപ്പോള്‍ എനിക്ക് ആവേശമായി. ഓടിച്ചെന്ന് കയ്യും കാലും മുഖവുമൊക്കെ വെള്ളത്തിലിട്ടെടുത്തപ്പോളാണ് സമാധാനമായത്.
പണ്ട്, ആനെഗുണ്ടിയെയും ഇപ്പുറത്തുള്ള കൊച്ചുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഗ്റേറ്റ് ഗതാഗതേഷ് കൊട്ടത്തോണി (coracle) ഇപ്പഴും ഇവിടെയുണ്ട്. ചിലരൊക്കെ കൊട്ടത്തോണിയില്‍ ജലസഞ്ചാരം നടത്തുന്നു, മറ്റു ചിലര്‍ പാറപ്പുറത്തിരുന്ന് ഉച്ചവെയിലു കൊള്ളുന്നു. ഞാന്‍ കാമറയെടുത്ത് ഒന്നുന്നം പിടിച്ചു.
ക്ലിക്ക്!!!!
രണ്ടാമതൊന്നു കൂടി എടുക്കാന്‍ ഫുള്‍ സൂം ചെയ്തു.
"ക്‍ടക്... ക്‍ടക്... ക്‍ടക്... ക്‍ടക്..."
ചിത്രം പതിയും മുമ്പേ Canon S2IS കാമറ ബ്ലാങ്ക്, ബ്ലാക്ക് സ്ക്രീന്‍!! അതിനടിയിലൊരു ചെറിയ കുറിപ്പും. E18! (പിന്നങ്ങോട്ട് ഫുള്‍ സൂം ചെയ്യാന്‍ നോക്കുമ്പോളൊക്കെ ഇതേ പ്രശ്നം. പാതി സൂം ചെയ്താല്‍ ചില ഭാഗത്ത് ഫോക്കസ് കിട്ടുന്നുമില്ല! അതു കൊണ്ട് ചിത്രങ്ങള്‍ മോശമായതിനൊക്കെ കാമറയെ പറഞ്ഞാല്‍ മതിയല്ലോ! തിരിച്ച് നാട്ടിലെത്തി ഗൂഗിള്‍ ചെയ്തു നോക്കിയപ്പോളാണ് സംഗതി ലെന്‍സിന് ഇരിപ്പുറക്കാത്തതിന്‍റെ കുഴപ്പമാണെന്ന് മനസ്സിലായത്. ലെന്‍സിന്‍റെ ചെവിക്ക് ഒന്നമര്‍ത്തിപ്പിടിച്ച് ഇരുത്തിയപ്പോ സംഗതി ശരിയായി! ഈ എററിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിത്ത് ഫിക്സ് ഇവിടെ.
മനസ്സും ശരീരവുമൊക്കെ കുളിര്‍പ്പിച്ച് ഞങ്ങള്‍ തിരിച്ചു നടന്നു.
"അല്ല കുള്ളാ, ഈ ആനെഗുണ്ടി എങ്ങനെയാ പിന്നെ വിജയനഗരമായത്?"
കുഞ്ഞച്ചന് വീണ്ടും സംശയമുണര്‍ന്നു.
"നീ മിസ്റ്റര്‍ ഹക്കരായനെയും അദ്ദേഹത്തിന്‍റെ ബ്രദര്‍ ബുക്കരായനെയും പറ്റി കേട്ടിട്ടുണ്ടോ?"
"ജമ്പനും തുമ്പനും പോലെ ഹക്കനും ബുക്കനും എന്നോ മറ്റോ ചിത്രകഥയില്‍ വായിച്ച ഓര്‍മ്മ!"
"യെസ്, അന്ത ഹക്കരായരാണ് ഈ വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്."
"ഓഹോ, അവര് കേരളത്തീന്നു വന്ന നായന്മാരായിരുന്നോ?"
"നായരല്ലെടാ കൂപമണ്ഡൂകമേ, രായര്‍! ഹക്കരായര്‍ ആനെഗുണ്ടിയുമായി ചേര്‍ന്ന് സ്ഥാപിച്ച വിജയനഗരം എന്ന കൊച്ചു പട്ടണം ബുക്കരായരും കൂടെ ചേര്‍ന്ന് വലിയ ഒരു സാമ്രാജ്യമാക്കി മാറ്റി. സുല്‍ത്താന്മാരോടുള്ള ഇവരുടെ ചെറുത്തുനില്പു കണ്ട് തമ്മിലടിച്ചു കഴിഞ്ഞിരുന്ന സൗത്തിലെ മിക്ക കുഞ്ഞുരാജാക്കന്മാരും രക്ഷക്കു വേണ്ടി ഇവരുടെ കാല്‍ക്കല്‍ കൊടുവാളു വച്ചു കീഴടങ്ങിയെന്നാണ് കേള്‍വി!"
"വാള് അവന്മാര്‍ക്കും ഒരു വീക്ക് നെസ്സായിരുന്നല്ലേ? ചുമ്മാതല്ല നമ്മളു സൗത്തന്മാര്‍ സ്ഥിരം വാളു വപ്പുകാരായി മാറിയത്!"
കുഞ്ഞച്ചന്‍റെ ആത്മഗതം കേട്ട് എനിക്കു ചിരി വന്നു. ഷൗക്കത്ത് വണ്ടി ചവിട്ടി. ഞാന്‍ ഇടത്തോട്ടു തിരിഞ്ഞു നോക്കി. ശ്രീമതിയും കുഞ്ഞച്ചനും വലത്തോട്ടും.
"വോവ്!!! വിജയനഗരം ബസാര്‍!"
ഞാന്‍ ഉത്സാഹവാനായി.
"ബസാറല്ലെടാ, ഇതേതോ അമ്പലമാ?" കുഞ്ഞച്ചന്‍റെ പ്രതികരണം.
"കരണം നോക്കിയൊന്നു തരും, ഇടിഞ്ഞു പൊളിഞ്ഞ ഈ സ്ഥലമാണോടാ അമ്പലം?"
ഇടിഞ്ഞു പൊളിഞ്ഞോ! കുഞ്ഞച്ചന്‍ എന്‍റെ നേരെ തിരിഞ്ഞു. അപ്പോളാണ് ഇടത്തേ ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പഴയ ചന്ത അവന്‍റെ കണ്ണില്‍പ്പെട്ടത്. വായില്‍ വന്ന തെറി അടക്കിപ്പിടിച്ച് തിരിഞ്ഞപ്പോളാണ് എതിര്‍വശത്ത് ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം എന്‍റെ കണ്ണില്‍പ്പെട്ടത്. ശ്രീമതിമാര്‍ രംഗം പിടി കിട്ടാതെ അന്തം വിട്ടു നോക്കുകയാണ്. ചെറുചിരിയോടെ ഞങ്ങള്‍ പുറത്തിറങ്ങി. ആദ്യം ബസാറിലേക്കു തന്നെ വച്ചു പിടിച്ചു.
റോഡ് ബസാറിനും കുറേയടി മുകളിലാണ്. പടികളിറങ്ങി ഞങ്ങള്‍ നടന്നു. കല്‍ത്തൂണുകളും കല്‍ച്ചീളുകളും വച്ച് നീളത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ഒന്നാന്തരം ചന്ത. മേല്‍ക്കൂരയായി പരത്തിയ കല്‍ച്ചീളുകളിലൊക്കെ മണ്ണുനിറഞ്ഞ് പുല്ലും ചെടിയുമൊക്കെ വളരുന്നുണ്ട്. ചിത്രത്തില്‍ കാണുന്നതു പോലെ, കുറച്ചപ്പുറത്ത് കുറേക്കൂടെ വിശാലമായി കെട്ടിപ്പൊക്കിയത് ഇറങ്ങുമ്പോള്‍ത്തന്നെ കാണാം. ഞങ്ങള്‍ ആ കല്ലുകള്‍ക്കുള്ളിലേക്ക് നടന്നു കയറി.
രണ്ടു പേര്‍ക്ക് കൈ കോര്‍ത്ത് പിടിച്ച് നടന്നു പോകാന്‍ മാത്രം വീതിയുള്ള ഒരു ഇടനാഴിക പോലെയാണ് പഴയ ബസാര്‍. നടക്കുന്ന വഴിയേ ഇടതുവശത്ത് കല്ലുകൊണ്ട് ചതുരത്തില്‍ കെട്ടിത്തിരിച്ചിരിക്കുന്നു. ഞങ്ങള്‍ ആ ഇടനാഴിയിലൂടെ നടന്നു.
മരതകവും മാണിക്യവും പവിഴവും മറ്റമൂല്യരത്നങ്ങളും കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് തലപ്പാവു കെട്ടിയ പുരുഷന്മാര്‍ എന്നെ മാടിവിളിക്കുന്നു. ഇടതുവശത്തെ കല്ലുപാകിയ നിലത്ത്, വില്‍ക്കാന്‍ വച്ച കുതിരക്കും പശുവിനും പുല്ലു വാരിയിട്ടു കൊടുക്കുന്ന കൊമ്പന്‍ മീശക്കാരന്‍ എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിക്കുന്നു. മുന്തിരിയും പേരക്കയും പഴുത്ത വാഴക്കുലകളും ഒരു വശത്ത് കുന്നു കൂട്ടിയിരുന്ന് മറ്റൊരാള്‍ ’വരൂ വരൂ’ എന്ന് കൈ കാണിച്ചു വിളിക്കുന്നു. ചിത്രപ്പണി നെയ്ത വസ്ത്രങ്ങള്‍ വിടര്‍ത്തി മാറോടു ചേര്‍ത്തു പിടിച്ച് രണ്ടു സുന്ദരികള്‍ എന്നെ നോക്കി നാണം പുരണ്ട ചിരിയോടെ തല കുമ്പിടുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഈ സ്ഥലം സന്ദര്‍ശിച്ച ഡോമിന്‍ഗോ പയസ് എന്ന പോര്‍ച്ചുഗീസ് സഞ്ചാരി വിവരിച്ചു തന്ന വിജയനഗരം ബസാര്‍ എന്‍റെ മുന്നില്‍ പുനര്‍ജ്ജനി കൊള്ളുന്നതു പോലെ... വാഹ്....! മനോഹരം. എന്‍റെ ജീവിതത്തെ ഒരു അഞ്ഞൂറു വര്‍ഷം പുറകോട്ടു നടത്താനായിരുന്നെങ്കില്‍ ഞാനീ കല്ലിന്‍ചുവട്ടിലൊരു മദ്യക്കുപ്പിയുമായി ഇരുന്ന് കഥകളെഴുതിയേനെ!
മൊത്തത്തിലെടുത്താല്‍ ഏതാണ്ട് Z എന്നെഴുതിയതു പോലെയാണ് ബസാറിന്‍റെ കിടപ്പ്. നടുക്ക് ഒരു കുളമുണ്ട്, ദാ ഇത്.
വെയിലു വീണ്ടും വീണ്ടും മുത്തിക്കറുപ്പിച്ച് വാടിയ ശരീരത്തിന് ഞങ്ങള്‍ അല്പം വെള്ളം മുക്കിത്തളിച്ച് ജീവന്‍ പകര്‍ന്നു. തണുപ്പ് ഇടക്ക് ആശ്വാസമാവാറുണ്ട്, ഇടക്ക് അനുഭൂതിയും. ആശ്വാസം പകരുന്ന അനുഭൂതിയായി തണുപ്പിനെ അനുഭവിക്കാന്‍ കഴിയുന്നത് അപൂര്‍വ്വമാണ്.
ഡോമിന്‍ഗോ പയസ് വിജയനഗരത്തെക്കുറിച്ചെഴുതിയ ചില അതിശയോക്തികള്‍ താഴെക്കുറിക്കുന്നു:
"നടന്നെത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന മലമ്പ്രദേശത്തു ഞാന്‍ കയറി നിന്നു നോക്കി. പല മലനിരകള്‍ക്കുമിടയിലായതിനാല്‍ നഗരം പൂര്‍ണ്ണമായി ഒരിടത്തു നിന്നും കാണാന്‍ കഴിയില്ല. എങ്കിലും റോമിനോളം വലുതും അത്ര തന്നെ മനോഹരവുമായ നഗരം എനിക്കു കാണാം. വീടുകളോടു ചേര്‍ന്ന ഉദ്യാനങ്ങളില്‍ നിറയെ വലിയ വൃക്ഷങ്ങള്‍. എല്ലായിടത്തേക്കും വെള്ളമെത്തിക്കുവാന്‍ വലിയ കനാലുകളുണ്ട്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട തടാകങ്ങള്‍. രാജാവിന്‍റെ കൊട്ടാരവളപ്പില്‍ നിറയെ പന പോലുള്ള ഒറ്റത്തടി വൃക്ഷങ്ങളും ഫലസസ്യങ്ങളുമാണ്. ലോകത്തിലെ ഏറ്റവും സംഭരണശേഷിയുള്ള നഗരമാണിത്. അരിയും ഗോതമ്പും ചോളവും പയറും മുതിരയും മറ്റു ധാന്യങ്ങളുമെല്ലാം ഇവര്‍ വിളയിച്ച് വലിയ സംഭരണികളില്‍ ഭക്ഷണത്തിനായി ശേഖരിച്ചു വക്കുന്നു."
ഈ ഉദ്ധരണികള്‍ മനസ്സിലോര്‍ത്തു കൊണ്ട് ഞാന്‍ എതിര്‍വശത്തു കണ്ട പൊട്ടിപ്പൊളിഞ്ഞ ദേവാലയച്ചുമരുകളിലേക്കു നോക്കി.
"നടക്കാം?"
(തുടരും)
Tuesday, October 20, 2009
കല്ലുകള്‍ കഥ പറയുമ്പോള്‍! - 1
1512ആമാണ്ടിലെ ഒരു പുലരി. മാതംഗപര്‍വ്വതനിരകളില്‍ ഉദയസൂര്യന്‍ തലകാണിച്ചു തുടങ്ങിയതേയുള്ളു. വിഷണ്ണനായി കൊട്ടാരമുറ്റത്ത് ഉലാത്തുന്ന കൃഷ്ണദേവരായര്‍. യുദ്ധഭീതിയില്‍ കരിങ്കല്ലില്‍ പണിത കൊട്ടാരഭിത്തികള്‍ വരെ വിറകൊള്ളുന്നു. മുഖ്യകവാടം കടന്ന് പടത്തലവന്‍ പപ്പൂസ് കടന്നു വരുന്നു.
"പ്രഭോ!"
കൃഷ്ണദേവരായര്‍ തലയുയര്‍ത്തി.
"പടത്തലവന്‍ പപ്പൂസ്!! താങ്കള്‍ ജീവനോടെ തിരിച്ചെത്തിയിരിക്കുന്നോ? പരാജയത്തിന്‍റെ കയ്പു പുരണ്ട കഥകളാനല്ലോ വടക്കു നിന്നു വരുന്ന കാറ്റിനു പോലും പറയാനുള്ളത്!"
"ഹ! ഹ! ഹ! പടത്തലവന്‍ പപ്പൂസ് ജീവനോടെയിരിക്കുമ്പോള്‍ കൃഷ്ണദേവരായര്‍ക്ക് പരാജയമോ? കാവേരീതീരങ്ങളില്‍ വച്ചു തന്നെ നാം ഗംഗാരാജനെ കീഴടക്കിയിരിക്കുന്നു രാജന്‍."
"സത്യമോ?"
അദ്ഭുതപരതന്ത്രനായ കൃഷ്ണദേവരായര്‍ പപ്പൂസിനെ കെട്ടിപ്പുണര്‍ന്നു.
"ആരവിടെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തെക്കുകിഴക്കന്‍ മേഖലയിലെ നൂറ്റിമുപ്പത്തിനാലു ഗ്രാമങ്ങളും ഇരുന്നൂറ്റിപ്പന്ത്രണ്ട് കന്യകമാരെയും പടത്തലവന്‍ പപ്പൂസിനു നല്കാന്‍ നാം ഉത്തരവിടുന്നു!"
"വേണ്ട പ്രഭോ! പടത്തലവന്‍ പപ്പൂസിന് ആഡംബരങ്ങള്‍ ആവശ്യമില്ല!"
കൃഷ്ണദേവരായര്‍ വീണ്ടും അദ്ഭുതപ്പെട്ടു. പപ്പൂസിനെ തനിക്കഭിമുഖമായി നിര്‍ത്തില്‍ തോളില്‍ കൈ വച്ച് അദ്ദേഹം ഗദ്ഗദത്തോടെ ചോദിച്ചു.
"പടത്തലവന്‍, മറ്റെന്താണ്.... മറ്റെന്താണ് ഈ ദരിദ്രരാജന്‍ താങ്കള്‍ക്കു ചെയ്തു തരേണ്ടത്? ഈ സാമ്രാജ്യം മുഴുവന്‍ അവിടുത്തെ ധീരതയുടെയും പ്രയത്നത്തിന്‍റെയും മുന്നില്‍ തലകുനിക്കുകയാണ്. പറയൂ, താങ്കള്‍ക്ക് ഈ സാമ്രാജ്യം തന്നെ വേണമോ?"
"വേണ്ട രാജന്‍.... അടിയനൊരു....."
പപ്പൂസ് വിനയാന്വിതനായി.
"ഒരു....? പറയൂ പപ്പൂസ്...."
"അടിയനൊരു കുപ്പി ഓസീയാര്‍ മാത്രം മതി...!!!"
"ഹ! ഹ! ഹ!"
രാജന്‍ പൊട്ടിച്ചിരിച്ചു.
"ആരവിടെ, പടത്തലവന്‍ പപ്പൂസിനു വേണ്ടി കൊട്ടാരത്തിലെ കല്പടവുകളിറങ്ങിച്ചെല്ലുന്ന കുളം വറ്റിച്ച് അതില്‍ മദ്യം നിറക്കുവിന്‍..."
"അവിടുത്തേക്ക് തൃപ്തിയായില്ലേ, പ്രിയ പടത്തലവാ?"
പപ്പൂസ് സന്തോഷത്തോടെ തലകുലുക്കി. പെട്ടെന്ന് പുറകില്‍ നിന്നും ഒരു കൈ പപ്പൂസിന്‍റെ മുതുകില്‍ വന്നു പതിച്ചു. ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് പപ്പൂസ് ഗര്‍ജ്ജിച്ചു....
"ആരവിടേ????"
"ഞാനാണെടേ. ഡേയ്.... ഡേയ്.... എണീരെടേ, സ്ഥലമെത്തി."
ഞാന്‍ കണ്ണു മിഴിച്ചു. സ്ഥലം വിജയനഗരമല്ല, ട്രെയിനാണ്, മുമ്പില്‍ കൃഷ്ണദേവരായരല്ല, കുഞ്ഞച്ചനാണ്, ഉടവാളെന്നു കരുതി വലിച്ചൂരിയത് ഉടുതുണിയാണ്...
"ശ്ശെ, നല്ല സ്വപ്നമായിരുന്നു, നശിപ്പിച്ചു."
"അതേ, ഇനീം കിടന്ന് സ്വപ്നം കണ്ടാല്‍ ട്രെയിനങ്ങ് ഹൊസ്‍പേട്ട വിട്ടു പോവും. പിന്നെ ഹമ്പി പോയിട്ടൊരു തുമ്പിയെപ്പോലും കാണാന്‍ കിട്ടത്തില്ല."
നാലു വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് വിജയനഗരസാമ്രാജ്യത്തിന്‍റെ കീര്‍ത്തി വിളിച്ചോതുന്ന ഹമ്പി പട്ടണം കാണണമെന്നത്. ഞാന്‍ എഴുന്നേറ്റു. ശ്രീമതി ബാഗും മടിയില്‍ വച്ച് സീറ്റില്‍ കുത്തിയിരിക്കുന്നുണ്ട്.
"ഇന്നത്തെ യുദ്ധം കഴിഞ്ഞോ?"
"നീയെഴുന്നേറ്റു വാടീ, മാനം കെടുത്താതെ."
"പിന്നേ, കുഞ്ഞച്ചനല്ലേ നിങ്ങടെ ഉറക്കത്തിലെ യുദ്ധം കാണാത്തത്!"
വണ്ടി ഞരക്കത്തോടെ സ്റ്റേഷനില്‍ നിന്നു. ഞങ്ങള്‍ പുറത്തിറങ്ങി. നേരം ഏഴര കഴിഞ്ഞതേയുള്ളു, പക്ഷേ, വെയിലിനു നല്ല ചൂടുണ്ട്. ഹോട്ടല്‍ സായിനക്ഷത്രയില്‍ രാജു മുറി ബുക്കു ചെയ്തിട്ടുണ്ട്. അവനവിടെക്കാണും.
റെയില്‍വേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകള്‍ നിരന്നു കിടക്കുന്നു. പോകേണ്ട സ്ഥലം പറഞ്ഞു.
"ഹൊബ്ബര്ഗെ ഹത്തു റുപ്പായ് കൊടു ബേക്കു."
ഒരാള്‍ക്ക് പത്തു രൂപയോ!!!
കുഞ്ഞച്ചന്‍റെ രക്തം തിളച്ചു മറിയുന്ന ഒച്ച പുറത്തു കേള്‍ക്കാം. പല്ലിറുമ്മിക്കൊണ്ട് ഒന്നുമുരിയാടാതെ കുഞ്ഞച്ചന്‍ ഭാര്യയുടെ കൈ പിടിച്ച് അകത്തു കയറിയിരുന്നു. പണ്ട് ശ്രീരംഗപട്ടണത്തു വച്ച് പാര്‍ക്കിംഗ് ഫീ കൊടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു തടിമാടന്‍ ഷര്‍ട്ട് പൊക്കിക്കാണിച്ചതിനു ശേഷമാണ് കുഞ്ഞച്ചന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിശ്ശബ്ദനായി കാണപ്പെട്ടു തുടങ്ങിയത്. കുശുമ്പന്മാര്‍ പറയുന്നത് പൊക്കിപ്പിടിച്ച ഷര്‍ട്ടിനടിയില്‍ തടിമാടന്‍ എളിയില്‍ത്തിരുകി വച്ചിരുന്ന കത്തിയുടെ പിടി കാണാമായിരുന്നു എന്നാണ്.
ഹോട്ടല്‍ മുറിയിലേക്ക് ബ്രേക്ക്‍ഫാസ്റ്റ് വരുത്തിക്കഴിച്ച ശേഷം പുറത്തിറങ്ങി. രാജു പുറത്തു കാത്തു നില്‍ക്കുന്നുണ്ട്. കൂടെയൊരു ടാറ്റ ഇന്‍ഡിക്കയും. അതെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരമായിരുന്ന ഹമ്പിയിലേക്ക് വെറും പന്ത്രണ്ട് കിലോമീറ്റര്‍ കൂടി മാത്രം.

പശ്ചിമഘട്ടം പൂര്‍വ്വഘട്ടം എന്നി നീണ്ട കരങ്ങള്‍ക്കിടയില്‍ ഒരു വലിയ ഹൃദയം പോലെ നിറഞ്ഞു മിടിക്കുന്ന ഡെക്കാന്‍ പീഢഭൂമി. വണ്ടി റോഡിലൂടെ നീങ്ങുമ്പോള്‍ ഇരു വശത്തും പാറക്കെട്ടുകളും പാറക്കുന്നുകളും മാത്രം കാണാം. മരങ്ങള്‍ അപൂര്‍വ്വം. കത്തിത്തിളക്കുന്ന വെയിലില്‍ വലിയ കരിങ്കല്‍പ്പാറകള്‍ തിളങ്ങുന്നു.
പെട്ടെന്നാണ് ഇടതുഭാഗത്ത് ഒരു കല്ലുമാളിക എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അറുനൂറു വര്‍ഷം പഴക്കമുള്ള സാമ്രാജ്യത്തിലെ കരിങ്കല്‍പ്പാളയം കണ്ടെത്തിയ ആഹ്ളാദത്തില്‍ ഞാനലറി.
"സ്റ്റോ....പ്പ്...!!!"
ഡ്രൈവര്‍ ഷൗക്കത്ത് ഞെട്ടലോടെ ആഞ്ഞു ചവിട്ടി. ശ്രീമതിയുടെ കയ്യിലിരുന്ന പോപ്‍കോണ്‍ പാക്കറ്റ് തെറിച്ച് ഗിയര്‍ബോക്സിനു മുകളില്‍. എനിക്കെന്തെങ്കിലും സംഭവിച്ചോ എന്ന വേവലാതിയോടെ കുഞ്ഞച്ചന്‍ തിരിഞ്ഞു നോക്കി.
"നോക്കെടാ, അവിടെ...."
ഞാന്‍ ആ കെട്ടിടം ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പുച്ഛഭാവത്തില്‍ ചിറി കോട്ടി.
"ഇനു ദൊഡ്ഡദു മുന്ദേ ഇദ്ദെ ഗുരോ!"
"ദൊഡ്ഡദു കാണണോ ചിക്കുദു വേണോ എന്ന് ഞങ്ങളു തീരുമാനിച്ചോളാം. താന്‍ മിണ്ടാതെ ഇവിടെയിരി."

ഇതൊരു മുഹമ്മദന്‍ ശവക്കല്ലറയാണ്. ഹൊസ്‍പേട്ട പട്ടണത്തില്‍ നിന്നും നാലോ അഞ്ചോ കിലോമീറ്റര്‍ മാത്രമേ ഞങ്ങള്‍ കടന്നു വന്നിട്ടുള്ളു. കല്ലറ ആരുടേതെന്നോ ആര്‍ക്കു വേണ്ടി പണിതുവെന്നോ ഒന്നും വ്യക്തമാക്കുന്ന അടയാളങ്ങളൊന്നും കണ്ടില്ല. പുരാവസ്തു സംരക്ഷണനിയമപ്രകാരം നിലനിര്‍ത്തിയവയാണെന്നും തൊട്ടുകളിക്കുന്നവന് മൂന്നു മാസം ജയിലില്‍ കിടക്കാമെന്നുമുള്ള ഒരു മുന്നറിയിപ്പ് കയറിച്ചെല്ലുന്നിടത്തു തന്നെ തൂക്കിയിട്ടുണ്ട്.
നല്ല വലിപ്പത്തില്‍ കെട്ടിപ്പൊക്കിയ ശവക്കല്ലറക്ക് പ്രധാനകവാടത്തിനു പുറമെ നാലു വശത്തും കവാടങ്ങളുണ്ട്. വാതിലുകളെല്ലാം വലിയ കമാനങ്ങളോടു കൂടിയതാണ്. പുറമെ എല്ലാ വശത്തും അടഞ്ഞ കമാനങ്ങള്‍ വേറെയും കാണാം. 1300ആം ആണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും വന്ന് ഡെക്കാന്‍ പ്രദേശത്ത് സ്ഥിരമാക്കിയ ’ബാഹമനി’ സുല്‍ത്താന്മാരുടെ നിര്‍മ്മാണശൈലിയുമായി കല്ലറക്ക് വളരെ സാമ്യമുള്ളതായി പറയുന്നു. ബാഹമനി കല്ലറയുടെ ഒരു സാമ്പിള്‍ ഇവിടെ കാണാം.
സാമാന്യം വെയിലു കൊണ്ടു മതിയായപ്പോള്‍ ഞങ്ങള്‍ വണ്ടിയിലേക്കു തിരിച്ചു. ഷൗക്കത്ത് വണ്ടിയുടെ മൂലക്ക് ചാരി നില്‍ക്കുന്നുണ്ട്, ’ഇവനൊക്കെ എവിടുന്നു വന്നെടാ’ എന്ന ഭാവത്തില്‍.
വണ്ടി പിന്നെ നേരെ ചെന്നു നിന്നത് ഹമ്പിയില്‍ വിരുപാക്ഷ ദേവസ്ഥാനത്തിനു മുമ്പിലാണ്. കല്ലില്‍ കൊത്തിമിനുക്കിയെടുത്ത ഒരു കവിത തന്നെയാണ് വിരുപാക്ഷ ദേവാലയം. ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട കൊച്ചുവിഗ്രഹം ഈ നിലയിലായതിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. വിജയനഗരസാമ്രാജ്യത്തിന്‍റെയും ഹൊയ്‍സാല സാമ്രാജ്യത്തിന്‍റെയും ഉള്‍പ്പെടെ ഒരു സഹസ്രാബ്ദത്തിന്‍റെ ആരാധനാപുഷ്പങ്ങളേറ്റുവാങ്ങിയ, വാങ്ങിക്കൊണ്ടിരിക്കുന്ന ദേവാലയമാണിത്.

ചുറ്റും കൊത്തിയെടുത്ത കരിങ്കല്ലു മാത്രം. നടവഴിയില്‍ ഇടതുവശത്തു കാണുന്ന മണ്ഡപത്തില്‍ നിറയെ കൊത്തുപണികളുള്ള സ്തൂപങ്ങളാണ്. സ്തൂപങ്ങള്‍ നിര്‍ത്തിയ തറ പോലും വൃത്തിയില്‍ ചീന്തിയെടുത്ത കരിങ്കല്‍പ്പാളികളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുതിരയുടെ ശരീരവും സിംഹത്തിന്‍റെ തലയും ആനയുടെ തുമ്പിക്കയ്യുമുള്ള വിചിത്രരൂപങ്ങളിലാണ് അന്നത്തെ ശില്പികളുടെ ഭാവനകള്‍ പ്രധാനമായും വിഹരിച്ചിരുന്നതെന്നു തോന്നുന്നു. മയിലിനെ കയ്യിലേന്തി അലറി വിളിക്കുന്ന വ്യാളീരൂപത്തിലുള്ള ജീവികള്‍, നര്‍ത്തകിമാര്‍, ശാന്തഭാവത്തിലിരിക്കുന്ന സിംഹക്കുട്ടികള്‍ തുടങ്ങി ശില്പവിഭവങ്ങള്‍ പലതാണ്.

മണ്ഡപത്തിന്‍റെ വലതുവശത്ത് കയ്യെത്തും ദൂരത്തില്‍ വലിയ രണ്ടു മണികള്‍ സ്ഥാപിച്ചിരിക്കുന്നു.
ദേവാലയത്തിനുള്ളില്‍ വലതുവശത്ത് താഴേക്കിറങ്ങിപ്പോകാവുന്ന ഒരു ഭൂഗര്‍ഭ അറയുണ്ട്. കരിങ്കല്‍പ്പടവുകളിറങ്ങുന്ന വഴിയിലൂടെ ഒരാള്‍ക്കു കഷ്ടി നടക്കാം. അകത്തേക്കു കയറുന്തോറും കുറ്റാക്കൂരിരുട്ട്. തട്ടിത്തടഞ്ഞ് വീണേക്കുമോ എന്നു തോന്നി. തണുപ്പ് ശരീരത്തെ വന്നു പൊതിയുന്നു. പുറത്തെ പൊള്ളുന്ന വെയിലിലും ഈ കല്‍ഗുഹകള്‍ സമ്മാനിക്കുന്ന തണുപ്പോര്‍ത്ത് ശരീരത്തോടൊപ്പം എന്‍റെ മനസ്സും കുളിര്‍ത്തു തുടങ്ങി.
ഞങ്ങള്‍ പുറത്തേക്കു നടന്നു. വഴിയില്‍, അമ്പലത്തിന്‍റെ കവാടത്തിനുള്ളില്‍ത്തന്നെ ഒരു ആനച്ചാര്‍ ഭക്തര്‍ക്ക് ആശീര്‍വാദം കൊടുക്കുന്നുണ്ട്. പെണ്ണുങ്ങള്‍ വരുന്ന മുറക്ക് തുമ്പിക്കൈ നീട്ടി തലയില്‍ ഒരു തലോടലാണ്, പകരം ദക്ഷിണയും.

അന്വേഷിച്ചപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമുള്ള ആശീര്‍വാദമാണെന്നു മനസ്സിലായി.
വണ്ടി വീണ്ടും മുരണ്ടു. മറ്റു കല്ലുകൊട്ടാരങ്ങളിലേക്ക് യാത്ര തുടരുകയാണ്. പോകുന്ന വഴിക്കിരുവശവും നേരത്തെ കണ്ടതിലും കൂടുതല്‍ പാറക്കുന്നുകള്‍. ഒരു ചെറിയ പുരാതന കെട്ടിടത്തിനു മുമ്പില്‍ വണ്ടി ചെന്നു നിന്നു. ചെറിയ തോതില്‍ കൊത്തുപണികളുള്ള തൂണുകള്‍. ഭീകരജീവികളില്ലെങ്കിലും മനുഷ്യരുടേതിനൊപ്പം തന്നെ വാലും പൊക്കി നില്‍ക്കുന്ന കുരങ്ങന്മാരുണ്ട് ഇത്തവണ തൂണുകളില്‍ ചെറുശില്പങ്ങളുടെ രൂപത്തില്‍.

കുരങ്ങന്മാരെ കണ്ടപ്പോളാണ് ഹമ്പി യാത്രയെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്ന നാളുകളില്‍ വായിച്ച ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. നമ്മുടെ ബാലിയും സുഗ്രീവനും കളിച്ചു നടന്നിരുന്ന കിഷ്കിന്ധാ രാജ്യം ഇവിടെയടുത്തെങ്ങാണ്ടായിരുന്നെന്നാണ് വര്‍ത്തമാനം. നേരത്തെ പറഞ്ഞ സ്വപ്നത്തില്‍ ഞാന്‍ കണ്ട മാതംഗ പര്‍വതമായിരുന്നത്രേ ബാലിയെപ്പേടിച്ച് സുഗ്രീവന്‍ കേറിയൊളിച്ചെന്ന് ചെറുപ്പം തൊട്ടേ കേട്ടുകൊണ്ടിരിക്കുന്ന ബാലികേറാമല. തുംഗഭദ്ര നദിക്കരയില്‍ നിന്നും കിഴക്കുഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഒരു പര്‍വ്വതമാണ് മാതംഗ. സുഗ്രീവനെ സഹായിക്കാന്‍ രാമന്‍ ബാലിയെ ഷൂട്ടു ചെയ്തു വീഴ്‍ത്തിയതുമൊക്കെ ഇവിടടുത്താണെന്നാണ് കേള്‍വി. ലങ്ക കത്തിക്കാന്‍ പോയ ഹനുമാന്‍ ശുഭവാര്‍ത്തയും കൊണ്ടു വരുന്നതും കാത്ത് രാമന്‍ കാത്തു കിടന്നത് ഹമ്പിക്കടുത്ത് മാല്യവന്ത മലയിലായിരുന്നെന്നും ആളുകള്‍ വിശ്വസിക്കുന്നു. ബാംഗ്ലൂരില്‍ വച്ചുള്ള ചില ട്രെക്കിംഗുകളില്‍ കണ്ടതു പോലെ കുരങ്ങന്മാരുടെ അതിപ്രസരമൊന്നും പക്ഷേ ഇവിടെ അനുഭവപ്പെട്ടില്ല, ശില്പങ്ങളിലല്ലാതെ.

ബാലികേറാമല എന്നു പറയപ്പെടുന്ന മാതംഗമല.
കൈ കഴച്ചു, അതുകൊണ്ട് ബാക്കി അടുത്ത പോസ്റ്റില്‍.
(തുടരും)
Thursday, April 17, 2008
സിദ്ധാപുരത്തെ വേശ്യ - 2
ദേവാംഗനങ്ങള്‍ തോല്‍ക്കുന്ന മെയ്യഴകോ, ആലില തോല്‍ക്കുന്ന മിഴിയഴകോ, പനങ്കുല തോല്‍ക്കുന്ന മുടിയഴകോ അവള്‍ക്കില്ല. കറുമ്പിയാണെങ്കിലും കരിവീട്ടിയില്‍ തീര്‍ത്ത ഒരു സുന്ദരശില്പമെന്ന് ആര്‍ക്കും അവളെ വിളിക്കാന്‍ കഴിയില്ല. ഉര്‍വശി, രംഭ, മൃണാളിനി എന്നിങ്ങനെ കേള്‍വിയില്‍ത്തന്നെ ആഢ്യത്തം വിളമ്പുന്ന ഒരു പേരും അവള്‍ക്കില്ല. അവളുടെ പേര് അലമേലു. സിദ്ധാപുരത്തെ ഒരു വേശ്യ.
പത്തു മണിക്കു മുമ്പേ ഗാഢമായ ഉറക്കത്തിലാഴുന്ന ആ നാട്ടില്‍ അര്‍ദ്ധരാത്രികളില്‍ വിളക്കു തെളിയുന്ന അലമേലുവിന്‍റെ കുടില്‍ എന്നെ അദ്ഭുതപ്പെടുത്തി. രാത്രികളില്‍ ഉറക്കമൊഴിച്ച് ആ വീട്ടില്‍ വിളക്കു തെളിയുന്നതു കാണാന്‍ ഞാന്‍ കാത്തിരുന്നു. അരണ്ട വെളിച്ചത്തില്‍ പറ്റിച്ചേരുന്ന നിഴലുകള്‍ ഏതെങ്കിലും ജനാലയിലൂടെ കാണാനാവുമോ എന്നും ഞാന്‍ തിരഞ്ഞു കൊണ്ടേയിരുന്നു.
പകലുകളില്‍ സ്വാഭാവിക സ്ത്രീ ശരീരത്തില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ അലമേലുവില്‍ കാണാനാവുന്നുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു. മുഷിഞ്ഞ സാരിയും വിയര്‍പ്പു പുരണ്ട ബ്ലൌസും ധരിച്ച് അലമേലു എന്നും മനോഹരമായി കോലം വരച്ചു കൊണ്ടിരുന്നു. അവള്‍ വരച്ച കോലങ്ങള്‍ മറ്റുള്ളവര്‍ വരക്കുന്നതില്‍ നിന്നും വ്യത്യസ്തമല്ലെന്നും അവളുടെ ശരീരം ഞാന്‍ കണ്ട മറ്റു സ്ത്രീകളെക്കാള്‍ മികച്ചതോ മോശമോ അല്ലെന്നും എനിക്കു മനസ്സിലായി.
പലപ്പോഴും ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി. നോട്ടത്തിലൂടെയോ ചേഷ്ടകളിലൂടെയോ അവളില്‍ നിന്ന് ഒരു ക്ഷണം ഞാന്‍ പ്രതീക്ഷിച്ചു. അസ്വാഭാവികമായി അവള്‍ എന്നെ ഒന്നു നോക്കിയതു പോലുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അലമേലുവിനോട് ആരും സംസാരിക്കാത്തതെന്തെന്ന് ഞാന്‍ അദ്ഭുതം കൂറി.
ഞങ്ങള്‍ക്കിടയിലെ മഞ്ഞുകട്ട ഉരുക്കിയെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു ദിവസം ഉച്ചക്ക് ഒരു കുഞ്ഞു അലുമിനിയം ചെമ്പുമായി ഞാന്‍ അലമേലുവിന്‍റെ വീട്ടുപടിക്കല്‍ ചെന്നു കയറി.
"കുറച്ചു വെള്ളം തരാമോ? എടുത്തു വച്ചിരുന്ന കുടിവെള്ളം തീര്‍ന്നു പോയി."
അലമേലു അദ്ഭുതത്തോടെ എന്നെ നോക്കി. ഉള്‍ഭയം വായിലിറ്റിച്ച ഉമിനീരിറക്കുന്നതിനിടയില്‍ ഞാന്‍ വീണ്ടും ചോദിച്ചു.
"ഇത്തിരി വെള്ളം..."
"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ, ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ, ഭീതി വേണ്ടാ, തരികതെനിക്കു നീ" എന്നു പാടിയ ഭിക്ഷുവിനെ നോക്കിയ ചണ്ഡാലബാലികയെപ്പോലെ അവള്‍ എന്‍റെ മുഖത്തേക്കു നോക്കി നിന്നു. ഞാന്‍ നീട്ടിയ അലുമിനിയം പാത്രത്തിലേക്ക് അവള്‍ തെളിഞ്ഞ വെള്ളം പാര്‍ന്നു. ഞാന്‍ പുഞ്ചിരിച്ചു. അവളും.
പതിയെ അലമേലു എന്നെ കാണുമ്പോഴൊക്കെ പുഞ്ചിരിക്കാന്‍ തുടങ്ങി. അവളുടെ വീട്ടുപടിക്കലോ, വഴിയരികിലോ നിന്ന് അവളോട് കൊച്ചുവര്‍ത്തമാനം പറയുന്നത് ഞാന്‍ ശീലമാക്കി. പരിസരവാസികള്‍ എന്നെ അവജ്ഞയോ പരിഹാസമോ കലര്‍ന്ന നോട്ടം കൊണ്ടളക്കാന്‍ തുടങ്ങി.
"എടാ, നമുക്കതു ശരിയാവൂല്ല"
അത്താഴം കഴിഞ്ഞ് മുറിയിലിരിക്കുമ്പോള്‍ കുഞ്ഞച്ചന്‍ എന്നോടു പറഞ്ഞു.
"ഏത്?"
"അത്... ആ... ആ അലമേലുവിനോടുള്ള കൂട്ട്..."
"നീ കൂടണ്ട." ഞാനത് ഗൌരവമായെടുത്തില്ല. പറയുന്നത് കുഞ്ഞച്ചനല്ലേ!
"ഞാന്‍ നിന്‍റെ കാര്യമാ പറഞ്ഞത്. നാട്ടുകാര് എന്നേക്കൂടി ചേര്‍ത്ത് പറയാന്‍ തുടങ്ങിയിരിക്കുന്നു."
"ഉവ്വുവ്വ്. നാട്ടിലുണ്ടായിരുന്നപ്പോ തെക്കുമ്പാട്ടെ സാവിത്രീടെ പിന്‍മതിലു ചാടിയ അനോണിയാരെന്ന് വേറാരറിഞ്ഞു?"
കുഞ്ഞച്ചനൊന്നു മുഖം താഴ്‍ത്തി. പിന്നെ തുടര്‍ന്നു.
"തര്‍ക്കിക്കുന്നില്ല. എന്നാലും... ഞാനിവിടെ സ്ഥിരമായി താമസിക്കുന്ന ആളല്ലേടാ!"
ആ സംഭാഷണത്തിന് അവിടെ അടിവര വീണു.
ഒരു ദിവസം പതിവു കുശലങ്ങള്‍ക്കിടയില്‍ ഞാന്‍ അലമേലുവിനോടു ചോദിച്ചു.
"നീയെന്തേ, ഈ വഴി തിരഞ്ഞെടുത്തത്?"
ഒരു നിമിഷം അവളെന്‍റെ മുഖത്തേക്കു നോക്കി.
"തിരഞ്ഞെടുപ്പ്...!"
അവള്‍ പുച്ഛത്തോടെ ചിരിച്ചു.
"പപ്പൂസിന്‍റെ കുലത്തൊഴിലെന്താ?"
"അതിപ്പോ..."
ഞാനൊന്നു പരുങ്ങി.
"താവഴിക്കോ അതോ...."
"ഏതു വഴിക്കായാലും." അവള്‍ വിടാനുള്ള ഭാവമില്ല.
"രണ്ടു വഴിക്കും അപ്പൂപ്പന്മാര് വെപ്പുകാരായിരുന്നു. സദ്യക്കും മറ്റുമൊക്കെ പാചകം..."
"പപ്പൂസിപ്പോ വിദേശകമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു, ല്ലേ?"
"ങും..."
അലമേലു ഒന്നു നിശ്വസിച്ചു.
"വീട്ടുജോലി ചെയ്തിരുന്ന പുട്ടമ്മയുടെ മോളാ കൌസല്യ. അവള്‍ക്ക് കമ്പ്യൂട്ടറ് പഠിക്കാം, താല്പര്യമില്ലെങ്കില് ചന്തയില് പച്ചക്കറി കച്ചോടത്തിനു പോവാം.
പൂക്കാരി പൂവമ്മയുടെ മോള്‍ക്ക് തുണിക്കടേല് പൊതിഞ്ഞു കൊടുക്കാന്‍ പോവാം, അല്ലെങ്കില് കാപ്പിത്തോട്ടത്തില് കുരു നുള്ളാന്‍ പോവാം... ആരും... ആരും തടയില്ല."
അലമേലുവിന്‍റെ തൊണ്ടയിടറി.
"സിദ്ധാപുരത്തെ വേശ്യയായിരുന്നു എന്‍റെ... എന്‍റെ അമ്മ... തലമുറകളായി ഞങ്ങള്‍ക്കാര്‍ക്കും അച്ഛനില്ല..."
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"എനിക്കൊരു മകളുണ്ടാവരുതേ നന്‍ ദേവരേ.... ഈ ജന്മത്തോടെ ഒടുങ്ങട്ടെ... എല്ലാം."
കഴുത്തില്‍ പിടി മുറുകിയ ഒരു പിടക്കോഴിയുടെ കൊക്കല്‍ എന്‍റെ ഉള്ളില്‍ മുഴങ്ങി.
അവളുടെ കവിളില്‍ തെളിഞ്ഞൊഴുകിയ ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ വിരലുകള്‍ കൊണ്ട് ഒപ്പിയെടുത്തു. കൈ പൊള്ളുന്നതു പോലെ എനിക്കു തോന്നി. നിറമിഴികളോടെ എന്നെ ഒന്നു നോക്കിയ ശേഷം അലമേലു തിരിഞ്ഞ് അകത്തേക്കു നടന്നു.
പതിവു പോലെ അന്നു രാത്രിയിലും അലമേലുവിന്‍റെ വീട്ടില്‍ വിളക്ക് തെളിയുകയും അണയുകയും ചെയ്തു. വിളക്കണഞ്ഞപ്പോള്‍ ഞാന്‍ വെറുതെ പാടി.
"രാത്രിയാണാരെക്കാണാന്‍ പോകുന്നൂ, നിറകണ്ണില്‍
നീറുമിച്ചുടുകണ്ണീര്‍ തുവര്‍ത്തി, പ്രിയങ്കരീ?
മുല്ലപ്പൂ ചൂടി, നീലപ്പുടവ വാരിച്ചുറ്റി
മെല്ലെ നീ നടക്കുന്നതാരുടെ ദാഹം തീര്‍ക്കാന്‍?"
വിളക്ക് ഒരു സംശയത്തോടെ വീണ്ടും അരണ്ടു തെളിഞ്ഞു. ജനല്‍പ്പാളി ഞരങ്ങി, കൊളുത്തു വീഴുന്ന ശബ്ദം ഞാന്‍ കേട്ടു. വിളക്ക് വീണ്ടും അണഞ്ഞു.
ഭയന്ന് കുതറി ചിറകുകള്‍ വിടര്‍ത്തിയോടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വേട്ടക്കാരന്‍റെ കയ്യിലകപ്പെട്ട പിടക്കോഴിയുടെ കണ്ണുകളിലെ പിടച്ചില്‍... ജനല്‍പ്പാളിയുടെ ഞരക്കത്തോടൊപ്പം എന്‍റെ നെഞ്ചിന്‍കൂടിനകത്തേക്ക് ചിറകടിച്ചു കേറിയത് ആ ദൃശ്യമായിരുന്നു.
ഒരു വൈകുന്നേരം സിദ്ധാപുരത്തെ പാറക്കുന്നിനു മുകളില്‍ അലമേലുവിനോടൊന്നിച്ചിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
"നിന്‍റെ കഥ എന്നോടു പറഞ്ഞൂടെ? ജനനം, നിന്‍റെ ജീവിതം, വേദനകള്‍... എല്ലാം."
"നിനക്കെന്തു ചെയ്യാന്‍ കഴിയും?"
ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ ചൂട് അവളില്‍ നിന്നും എന്നിലേക്ക് പടര്‍ന്നു. അതില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നു.
"നീ ബാംഗ്ലൂരല്ലേ പപ്പൂസ്, വല്ല സീരിയലിലും ഒരു കുഞ്ഞു വേഷം എനിക്കു വാങ്ങിത്തരാമോ?"
"ഹ ഹ ഹ! അഭിനയമോഹമാണോ?" ഞാന്‍ പൊട്ടിച്ചിരിച്ചു.
"അല്ല..."
അവളെന്‍റെ കണ്ണുകളിലേക്കു നോക്കി.
"സീരിയല്‍ നടിയെന്ന പേരു വന്നാല്‍ ഒരിരുന്നൂറു രൂപയെങ്കിലും ആളുമായി വരുന്ന ഏജന്‍റിന് അധികം കിട്ടും. അതില്‍... അതിലൊരു അമ്പതെങ്കിലും എനിക്കും. അതു കിട്ടിയാല്‍...."
ഒന്നു നിര്‍ത്തിയ ശേഷം അവള്‍ തുടര്‍ന്നു.
"ആഴ്ചയിലൊരു ദിവസമെങ്കിലും ഈ ഉടുപ്പോടു കൂടി എനിക്കു കിടന്നുറങ്ങാമല്ലോ!"
ഞാന്‍ അവളുടെ കവിളില്‍ തലോടി. അലമേലുവിന്‍റെ മൂക്കിന്‍ തുമ്പത്ത് വിയര്‍പ്പു പൊടിഞ്ഞു. ആദ്യമായി പുരുഷസ്പര്‍ശമേല്‍ക്കുന്ന അനുഭൂതിയിലെന്ന പോലെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അവളുടെ ചെവിക്കടുത്തേക്ക് ചുണ്ടുകളടുപ്പിച്ച്, കാതില്‍ ഉച്ഛ്വാസത്തിന്‍റെ ഇക്കിളിച്ചൂടു പടര്‍ത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു.
"നിന്‍റെ കഥ പറഞ്ഞൂടേ, എന്നോട്?"
"എന്തിനാ?" കണ്ണുകള്‍ തുറക്കാതെ അവള്‍ ചോദിച്ചു.
"എഴുതാന്‍"
ഞാന്‍ മന്ത്രിച്ചു. അലമേലു കണ്ണുകള്‍ തുറന്നു. ഞാന്‍ തുടര്‍ന്നു.
"നിന്‍റെ ജീവിതം ഞാന്‍ എഴുതും. നിന്‍റെ അനുഭവങ്ങളുടെ ചൂടിന് നിന്‍റെ ശരീരത്തേക്കാള്‍ തീക്ഷ്ണതയുണ്ടെന്ന് ഞാന്‍ ജനങ്ങളെ അറിയിക്കും."
അലമേലു എന്‍റെ കൈകള്‍ കവിളില്‍ നിന്നും പറിച്ചു മാറ്റി. ഞാന്‍ എഴുന്നേറ്റു നിന്ന് ആവേശത്തോടെ തുടര്‍ന്നു.
"പത്രങ്ങളിലും മാസികകളിലും തുടര്‍ക്കഥകളിലൂടെ ആളുകള്‍ സിദ്ധാപുരത്തെ വേശ്യയെ അറിയും. ഓരോ ലക്കത്തിനും ആയിരങ്ങള്‍ ഞാന്‍ പ്രതിഫലം വാങ്ങും."
എന്‍റെ ശബ്ദം ഉയര്‍ന്നു. കൈകള്‍ വായുവിലേക്കുയര്‍ത്തി ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു.
"ആ കഥകള്‍ ഞാന്‍ പുസ്തകമാക്കും. ബലിച്ചോറു കണ്ടു പറന്നിറങ്ങിയ കാക്കക്കൂട്ടത്തെപ്പോലെ ജനം ഒരു കോപ്പിക്കു വേണ്ടി ആര്‍ത്തലക്കും....
നിനക്കും തരാം ഞാന്‍... കിട്ടുന്നതില്‍ പാതി..."
ഓരോ വാക്കുകള്‍ക്കൊപ്പവും അലമേലുവിന്‍റെ മുഖം ചുവന്നു ചുവന്നു വന്നു. അവളുടെ കണ്ണുകളില്‍ വേദന ഉഴറിപ്പുളഞ്ഞു. അവ എന്തിനോ വേണ്ടി ചുറ്റുപാടും പരതാന്‍ തുടങ്ങി...
ഒരു നിമിഷം...
പാറക്കെട്ടിനു മുകളില്‍ നിന്നും അലമേലു താഴേക്കെടുത്തു ചാടി.
ഹാഡുവക്കിഗെ ബേക്കു ഏനു സമ്മാനാ...
യതി തുമ്പി ഹാഡിദനു..... ഹന്ത നാനു....
കഴുത്തറ്റു വീണ ഒരു പിടക്കോഴിയുടെ പിടച്ചിലിന്‍റെ സ്വരം ആ വരികള്‍ക്കിടയിലൂടെ കടന്നു വന്ന് എന്‍റെ തൊണ്ടയില്‍ തടഞ്ഞു...
(അവസാനിച്ചു)
Tuesday, April 8, 2008
സിദ്ധാപുരത്തെ വേശ്യ - 1
സിദ്ധാപുരത്ത് കുഞ്ഞച്ചന്‍ നാലേക്കര്‍ കാപ്പിത്തോട്ടം വാങ്ങിയിട്ടിട്ടുണ്ട്. തോട്ടത്തില്‍ നിന്നും ഏറെയകലെയല്ലാതെ ഒരു കൊച്ചു വാടക വീട്ടില്‍ കുഞ്ഞച്ചന്‍ ഒറ്റക്കു താമസിക്കുന്നു.
"നമുക്കു കുറച്ചു കാലം അടിച്ചു പൊളിക്കണം" കുഞ്ഞച്ചന്‍ എന്നോട്‍ പറഞ്ഞു.
"ഉവ്വുവ്വ്... ഓസീയാറു കിട്ടാത്ത നാട്ടിലല്ലേ? അടിയും നടക്കൂല പൊളിയും നടക്കൂല."
"ചെന്തെങ്ങിന്‍റെ കള്ളു കുടിച്ചിട്ടുണ്ടോ നീ?"
എന്‍റെ വായില്‍ ഊറിയ ജലസ്രോതസ്സ് തൊണ്ടയിലേക്കിറങ്ങും വഴി പുറപ്പെടുവിച്ച ചെറിയ ഊര്‍ജ്ജം നാവിലൊരു വൈദ്യുതോദ്പാദനം നടത്തി. നാവൊന്നു തരിച്ചു, ഞാന്‍ പ്രതികരിച്ചു.
"വെറുതേ മോഹിക്കാം..."
"ഞാനെത്തിക്കും..." കുഞ്ഞച്ചന്‍ സ്വയം വിശ്വസിപ്പിക്കുന്ന കൂട്ടത്തില്‍ എന്നെക്കൂടെ വിശ്വസിപ്പിക്കാന്‍ ഒരു ശ്രമം.
"നാട്ടിലെ ചെത്തുകാരന്‍ വാസ്വേട്ടനെ നിനക്കറിയൂലേ?"
എന്‍റെ ചോദ്യം കേട്ട് കുഞ്ഞച്ചന്‍ അമ്പരന്നു.
"എന്തു പറ്റി? പിന്നേം വീണോ തെങ്ങിന്‍റെ മണ്ടേന്ന്?"
"കരിനാക്കു വളക്കാതെടാ മാക്രീ."
"നാട്ടുകാര് പിന്നേം മേഞ്ഞോ?"
"അതല്ല സംഗതി. കുമാരേട്ടന്‍റെ ഷാപ്പില് മൂപ്പര് മാത്രേ കള്ളു കൊടുക്കുന്നുള്ളൂ."
"അതിന്?"
"മൂപ്പര് ദിവസം ചെത്തുന്നത് പന്ത്രണ്ട് കൊടം കള്ള്. കുമാരേട്ടന്‍ ദിവസം വിക്കണത് അറുപത്-എഴുപത് കൊടം."
"അതെന്തു കണക്ക്?"
"തീര്‍ന്നില്ല, വാസ്വേട്ടനും കുമാരേട്ടനും ഷാപ്പിലെ പിള്ളാരും ചേര്‍ന്ന് ദിവസവും പത്തുപന്ത്രണ്ട് കൊടം കുടിക്കും."
"മറിമായം. പാഞ്ചാലീടെ അക്ഷയപാത്രം അടിച്ചു മാറ്റിയോ? മുല്ലപ്പെണ്ണിന്‍റെ വീട്ടീന്ന് വിക്കാന്‍ വച്ച കൊടം അടിച്ചു മാറ്റിയതിന് നാട്ടുകാര് ചീനച്ചട്ടിത്തലയില് കൊടം പോലെ മൊഴയുണ്ടാക്കീത് ഓര്‍മ്മ വരുന്നു."
"മറിയല്ല, വെറും മായം."
കുഞ്ഞച്ചന്‍റെ സംശയം ദൂരീകരിച്ച ശേഷം ഞാന്‍ എന്‍റെ സംശയം പുറത്തിട്ടു.
"അത്തരം മറി’മായം’ കള്ളാണോഡേ, ഇവിടത്തെ ചെന്തെങ്ങ് ചുരത്തുന്നത്?"
"ഹേയ്, ഇത് പക്കാ ഒറിജിനല്‍. പൊന്നപ്പ തെങ്ങീന്ന് നേരെ ചെത്തിയിറക്കിത്തരും. രണ്ട് നിയമം, കാശ് അഡ്വാന്‍സ് കൊടുക്കണം, പിന്നെ തോട്ടത്തീ വച്ചു തന്നെ സംഗതി ഫിനിഷ് ചെയ്യണം."
"എന്നാ ബാ, ഇറങ്ങാം"
"ഈ നട്ടുച്ചക്കോ?"
"കള്ളുണ്ടോ അറിയുന്നു, ഇതുച്ചയാണെന്ന്?"
"കുടിച്ചു ചെല്ലുമ്പോ പള്ളക്കറിയാം കേറീത് കള്ളാണെന്ന്..." കുഞ്ഞച്ചന്‍ ഷര്‍ട്ടെടുത്തിട്ടു.
ഞങ്ങള്‍ പുറത്തേക്കിറങ്ങി. പുറകിലെ വീട്ടുമുറ്റത്ത് കറുത്ത് മെലിഞ്ഞ ഒരു സ്ത്രീ ഓല തെറുക്കുന്നു.
"ഇവിടെ കൊള്ളാവുന്ന പെണ്‍പിള്ളാരില്ലേഡേയ്?" എന്‍റെ സംശയം കേട്ട് കുഞ്ഞച്ചന്‍ ചിരിച്ചു.
"ഉണ്ട്, കുറച്ചു ദൂരെയാ"
"നീ വന്നപ്പം താമസം മാറ്റീതായിരിക്കും..."
"നിനക്ക് കള്ളു വേണ്ടാന്നുണ്ടോ?"
"തെങ്ങിന്‍കള്ളു ചെത്താന്‍ പാര വേണ്ട, കൊടുവാളു മതി." ഞാനടങ്ങി.
ചെന്തെങ്ങിന്‍റെ കള്ളു കുടിച്ച് നേരം വൈകുന്നേരമായത് അറിഞ്ഞില്ല. പറമ്പിലെവിടെയോ ഒരു കോഴി കൊക്കി.
"കൊ....കൊക്കൊ....ക്കോയ്...."
ബോധാവസ്ഥക്കും അബോധാവസ്ഥക്കുമിടയിലെ നൂല്‍പ്പാലത്തില്‍ ആടിയാടി മയങ്ങിപ്പോയ കുഞ്ഞച്ചന്‍ കണ്ണു തിരുമ്മി.
"നേരം വെളുത്തോ?"
"ഡിന്നറിന് കോഴിക്കറിയായാലോടാ?"
കുഞ്ഞച്ചന്‍ ഉത്സാഹവാനായി. നാവില്‍ നിന്നും തെങ്ങിന്‍കള്ളു കലര്‍ന്ന ഉമിനീര് ചുണ്ടിന്‍റെ വശം വഴി ഒലിച്ചിറങ്ങി.
"ബാ, പിടിക്കാം..."
കുഞ്ഞച്ചന്‍ ഇടതു വശത്തു കൂടെ നീങ്ങി. ഞാന്‍ വലതു വശത്തു കൂടെയും. കോഴിയെത്തിരഞ്ഞ് കുറച്ചു ദൂരം നടന്നപ്പോഴേക്കും എന്‍റെ കാലു വേദനിക്കുന്നതായി തോന്നി. ഞാനിരുന്നു. പൊടുന്നനെ കോഴിയുടെ കൊക്കല്‍ വീണ്ടും കേട്ടു.
"കൊക്കോ....യ്..... കൊക്കോ......യ്....."
ആദ്യം കേട്ടതു പോലല്ല, പിടിക്കപ്പെട്ട സ്വരം. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുഞ്ഞച്ചന്‍ കമിഴ്‍ന്നു കിടന്ന് കിതപ്പൂതിയാറ്റുന്നു. കോഴി കയ്യിലില്ല. പിന്നതെവിടെപ്പോയി?
"അണ്ണാ, നല്ല കോളി. നാന്‍ എടുക്കട്ടെ?"
കന്നഡ കലര്‍ന്ന മലയാളം. ഞാന്‍ നോക്കിയപ്പോള്‍ പൊന്നപ്പ കോഴിയെ കൈ കൊണ്ട് തൂക്കി നോക്കുകയാണ്. പിടഞ്ഞെണീറ്റ് വന്ന കുഞ്ഞച്ചന്‍ കോഴിയെക്കിട്ടാത്ത നിരാശയും പിടിച്ച പൊന്നപ്പയോടുള്ള ദേഷ്യവും ഒരുമിച്ച് കൂടി അലറി.
"ഇവിടെത്താടാ!"
പൊന്നപ്പ വേഗം കോഴിയെ കുഞ്ഞച്ചനു കൈമാറി.
"നീ കോഴിയെ കൊന്നിട്ടുണ്ടോ?"
കുഞ്ഞച്ചന്‍ എന്നോട്. ഞാന്‍ ഉവ്വെന്നു തലയാട്ടി. ഇല്ലെന്ന സത്യം പറഞ്ഞാല്‍ മാനം പോവും. സത്യത്തില്‍ ജീവിതത്തിലിന്നു വരെ കൊന്നിട്ടുള്ള ഏറ്റവും വലിയ ജീവി എലിയാണ്. അതും കെണിയില്‍ക്കുരുങ്ങി പുറത്തു ചാടാനാകാതെ ശ്വാസം മുട്ടുന്ന എലിയെ കെണിയടക്കം വെള്ളത്തില്‍ മുക്കി വീണ്ടും ശ്വാസം മുട്ടിച്ച്...
"തീര്‍ക്ക്"
കുഞ്ഞച്ചന്‍ ഇരയെ എന്‍റെ നേരെ നീട്ടി. എന്‍റെ കൈ വിറച്ചു, കണ്ണു പുളഞ്ഞു. കോഴിയെ കാലില്‍ തൂക്കിയെടുത്ത് കൈ വീശി കഴുത്തിനടിച്ച് വക വരുത്തുന്ന ഇളയച്ഛനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ കോഴിയുടെ കാലില്‍ പിടിച്ചു.
"നീയെന്നതാ, കൊല്ലുന്നതിനു മുമ്പ് ക്ഷമാപണം നടത്തുന്നോ?"
കൊല്ലാനേല്പിച്ചിട്ടും ദ്രോഹി വിടുന്നില്ല.
"ട്രിക്കാണെടാ" എന്ന് ഞാന്‍.
ഒരു സെക്കന്‍റ് നിശ്ചലനായി നിന്ന കോഴി ചിറകു വീശി പിടഞ്ഞു. എന്‍റെ കണ്‍ട്രോളു പോയി. വഴുതിയ എന്‍റെ കയ്യില്‍ നിന്നും ഒരു കാല്‍ സ്വതന്ത്രമാക്കിയ കോഴി വീണ്ടും പിടഞ്ഞു. വാശിയോടെ ഞാന്‍ കാലുകളും ചിറകും കൂട്ടിപ്പിടിച്ചു. കോഴി ഒന്നമറി. "ക്വായ്...." പിന്നെ നിശബ്ദനായി.
ഞാന്‍ ഇടതു കൈ കൊണ്ട് കോഴിയെ കാലില്‍ തൂക്കി മലര്‍ത്തി പിടിച്ചു. മുടിഞ്ഞ ഭാരം. റിസ്റ്റ് ട്വിസ്റ്റായ വേദന പുറത്തു കാണിക്കാതെ ഞാന്‍ വലതു കൈ കൊണ്ട് കോഴിയുടെ കഴുത്തിനു നേരെ ഉന്നം പിടിച്ചു. ഒരു കണ്ണു ചിമ്മി നോക്കി. കോഴിയുടെ കണ്ണില്‍ മരണഭയം. അതു പുറകോട്ടു മറിഞ്ഞും ഇടം വലം തിരിഞ്ഞും നോക്കി. ഇടക്കെന്‍റെ കണ്ണുമായി കൊരുത്തു. ആ കണ്ണുകളിലെ ദയനീയഭാവം ഞാന്‍ കണ്ടില്ലെന്നു നടിച്ചു.
കൈ വീശി, കണ്ണും ചിമ്മി ഒറ്റ കണങ്കൈ കൊണ്ട് ഒറ്റ വെട്ട്!
കോഴി ഒന്നു പിടഞ്ഞു. അതിന്‍റെ കഴുത്ത് കുഴഞ്ഞു. കൊക്കിത്തുടങ്ങിയ ശബ്ദം തൊണ്ടയിലെവിടെയോ അടഞ്ഞു കിടന്നു. മരണം സ്ഥീരീകരിക്കാന്‍ വേണ്ടി വേദനയോടെ (ഒറ്റയടിക്കു തന്നെ കൈ തരുത്തിരുന്നു) ഞാന്‍ വീണ്ടും വെട്ടി. കോഴി നിശ്ചലനായി. എന്‍റെ നെറ്റിയില്‍ നിന്നും വിയര്‍പ്പു പൊടിഞ്ഞു.
"ഇത്രേയുള്ളു..."
ഞാനതിനെ നിലത്തേക്കിട്ടു. കോഴി പൊടുന്നനെ കണ്ണു തുറന്നു. ഇടംകണ്ണിട്ട് കുഞ്ഞച്ചനേയും വലംകണ്ണിട്ട് എന്നേയും നോക്കി കോഴി ഒന്നു പിടഞ്ഞു.
"ചത്തിട്ടില്ലെടാ..."
കുഞ്ഞച്ചന്‍ ചാടി വീണു. എഴുന്നേറ്റോടാനൊരുങ്ങിയ കോഴിയുടെ വാലില്‍ അവനു പിടി കിട്ടി. കുഞ്ഞച്ചന്‍ കമിഴ്‍ന്നു കിടന്ന് ഒന്നൂടി വിയര്‍പ്പൂതിയാറ്റി. കോഴി അസ്വാഭാവികമായ ഒരു രാഗം പാടി.
"ഒരു കോഴിയെ കൊല്ലാന്‍ പോലും അറീല്ല, മണുങ്ങന്‍."
കിട്ടിയ ചാന്‍സിന് എനിക്കിട്ടൊന്നു കൂടി കൊട്ടിയ ശേഷം കുഞ്ഞച്ചന്‍ കോഴിയെ കയ്യിലെടുത്തു. പതിയെ അതിന്‍റെ കഴുത്തില്‍ തടവി. തല പിടിച്ച് നൂറ്റെണ്‍പതു ഡിഗ്രിയില്‍ കറക്കി. മതി വരാഞ്ഞ് ഒരു നൂറ്റെണ്‍പതു കൂടി കറക്കി. കോഴിയുടെ കണ്ണുകള്‍ വീണ്ടും തുറിച്ചു. വലത്തേ കൈ കൊണ്ട് കണ്ണടക്കം മറച്ചു പിടിച്ച് കുഞ്ഞച്ചന്‍ ആഞ്ഞു വലിച്ചു.
"ക്‍ടാക്ക്"
എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. കവിളിലെ വിയര്‍പ്പ് തോളു പൊക്കി തുടച്ച് കുഞ്ഞച്ചന്‍ നിസ്സാരഭാവത്തില്‍ ചിരിച്ചു.
"ഇത്രേയുള്ളു"
ഒരു നിമിഷം. കുഞ്ഞച്ചന്‍റെ കയ്യില്‍ നിന്നും സര്‍വ്വശക്തിയും സംഭരിച്ച് കോഴി പറന്നു. ആറു മീറ്റര്‍ അപ്പുറം പോയി വീണ കോഴി പിടഞ്ഞെണീറ്റ് ഓടി. കുഞ്ഞച്ചന്‍ ഷോക്കടിച്ച പോലെ നില്‍ക്കുകയാണ്. എന്‍റെ ചുണ്ടില്‍ ഒരു ചിരി പടര്‍ന്നത് ഞാന്‍ വിരലുകള്‍ കൊണ്ട് തുടച്ചെടുത്തു.
കുഞ്ഞച്ചന്‍ മുമ്പോട്ടു കുതിച്ചു. അണച്ചു കൊണ്ട് പിറകേ ഞാനും. ഇടക്കെവിടെയോ ഇല്ലാതായ കോഴിയുടെ കരച്ചില്‍ വീണ്ടും മുഴങ്ങിക്കേട്ടു. അതേ പിടിക്കപ്പെട്ട സ്വരം. മരണം കാത്തിരിക്കുന്നവന്‍റെ പിടച്ചില്‍ തൊണ്ടയിലൂടെ...
ഓടിയെത്തിയ ഞങ്ങള്‍ക്കു മുമ്പില്‍ മുഷിഞ്ഞ തോര്‍ത്തുമുണ്ടുടുത്ത്, ഒരു കയ്യില്‍ കോഴിയും മറുകയ്യില്‍ കള്ളു ചെത്താനുള്ള വലിയ കത്തിയുമായി പൊന്നപ്പ. മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ വെളിയില്‍ കാട്ടി അയാള്‍ ചിരിച്ചു. അണപ്പോടെ ഞങ്ങള്‍ നിന്നു.
"കോളീനെ കൊല്ലാന്‍ ഇത്തറ തൊന്തര വേണോ?"
അവന്‍റെ ചോദ്യം കേട്ട് ഞാന്‍ ചിരിച്ചു പോയി. ചെത്തുകത്തി കയ്യിലിരിക്കുന്നതിന്‍റെ അഹങ്കാരം. അല്ലെങ്കില്‍ ഞങ്ങള്‍ രണ്ട് ആരോഗ്യശ്രീമാന്‍മാര്‍ ശ്രമിച്ചിട്ട് തീരാത്ത കോഴിയെ എലുമ്പിച്ചിരിക്കുന്ന പൊന്നപ്പക്കെന്തു ചെയ്യാന്‍ കഴിയും.
"അതിനെ ഒന്നു തീര്‍ത്തേടാ."
അണപ്പോടെ കുഞ്ഞച്ചന്‍ പൊന്നപ്പയോടായി പറഞ്ഞു. പൊന്നപ്പ കത്തി അരയിലിരുന്ന മരത്തിന്‍റെ ഉറയിലിട്ടു. എനിക്കു ചിരി പൊട്ടി. കുഞ്ഞച്ചന്‍ അദ്ഭുതത്തോടെ നോക്കി. കോഴിയെ കാലില്‍ തൂക്കിയെടുത്ത് പൊന്നപ്പ കൈ വീശി ഒരൊറ്റ അടി. ചോര ചീറ്റി. കോഴിയുടെ കഴുത്തറ്റു നിലത്തു കിടന്നു!
കഴുത്തിലൂടെ ചോര പുറത്തേക്കൊഴുകിക്കൊണ്ടേയിരുന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. പത്തു മിനിറ്റു മുമ്പേ പറമ്പിലൊക്കെ ചിക്കിച്ചികഞ്ഞ് മണ്ണിരകളെ കൊത്തിത്തിന്ന് നടന്നിരുന്ന കോഴിപ്പൂവന്‍. മരണമെന്ന രംഗബോധമില്ലാത്ത കോമാളിയെ നേരം നോക്കാതെ വേദിയിലേക്കു കയറ്റി വിടുന്ന സംവിധായകനാണ് മനുഷ്യന്‍.
പൊന്നപ്പ കഴുത്തറ്റ ഉടല്‍ നിലത്തേക്കിട്ടു. ഒരു നാലു പിടച്ചിലില്‍ എല്ലാം അവസാനിച്ചു.
ഉണങ്ങലരിപ്പുട്ട് കോഴിക്കറിയും കൂട്ടി കഴിക്കുമ്പോഴും എന്‍റെ മനസ്സില്‍ കഴുത്തറ്റു വീണ ഒരു ഉടലിന്‍റെ പിടച്ചിലായിരുന്നു. ഓരോ പിടി വായിലേക്കു പോകുമ്പോഴും കറി ചുവന്നു ചുവന്നു വരുന്നതായി എനിക്കു തോന്നി. നാലു കഷ്ണത്തിലധികം തിന്നാനാവാതെ ഞാന്‍ കൈ കഴുകി. കുടത്തില്‍ ശേഷിച്ചിരുന്ന കള്ളില്‍ ഒരല്പമെടുത്ത് മനസ്സും കഴുകി.
രാത്രി. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു. ഞാന്‍ കുഞ്ഞച്ചനെ വിളിച്ചു.
"ഡാ.... വേണ്ടായിരുന്നു.... ല്ലേ?"
"ങും..." അവന്‍ മൂളി. അവനും വിഷമത്തിലായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു. കുഞ്ഞച്ചന്‍ തുടര്‍ന്നു.
"ഇച്ചിരി ബാക്കി വച്ചിരുന്നേല്‍ രാവിലെ പഴഞ്ചോറിനു കൂട്ടാനായേനെ. കുക്കറ് വടിച്ചു വച്ചില്ലേ? ഉണ്ടായിരുന്ന പച്ചമുളകും തീര്‍ന്നു."
"ശനിയന്‍" ഞാന്‍ പിറുപിറുത്തു.
പുറത്തു നിന്നും സ്ത്രീശബ്ദത്തില്‍ ഒരു പാട്ട് കാറ്റിന്‍റെ നെഞ്ചിലേറി ഒഴുകി വന്നു.
"ഹാഡുവക്കിഗെ ബേക്കു, ഏനു സമ്മാനാ....
യതി തുമ്പി ഹാഡിദനു... ഹന്ത നാനു....
യാരു കിവി മുച്ചിദരൂ നനഗില്ല ചിന്തെ...
യതി തുമ്പി ഹാഡിദനു... ഹന്ത നാനു..."
(പാടുന്ന പക്ഷിക്ക് എന്തിനൊരംഗീകാരം...
മനസ്സു നിറഞ്ഞു ഞാന്‍ പാടി...
ആരു ചെവി പൊത്തിയാലും എനിക്കു വിഷമമില്ല...
മനസ്സു നിറഞ്ഞു ഞാന്‍ പാടി...)
കാറ്റ് ആ വരികള്‍ എന്‍റെ നെഞ്ചിലേക്ക് വലിച്ചെറിഞ്ഞു. ചെറിയൊരു പിടപ്പോടെ ഞാന്‍ എഴുന്നേറ്റു. ജനാലയിലൂടെ നോക്കിയാല്‍ അപ്പുറത്ത് പാട്ട് വരുന്ന വീട് കാണാം. അരണ്ട വിളക്കു വെട്ടത്തില്‍ ഒരു നിഴലു പോലും കാണുന്നില്ല. ഞാന്‍ കുഞ്ഞച്ചനെ ചോദ്യഭാവത്തില്‍ നോക്കി. ഉറക്കച്ചടവോടെ കുഞ്ഞച്ചന്‍ പറഞ്ഞു.
"അത് അലമേലുവാണ്.... സിദ്ധാപുരത്തെ വേശ്യ!"
(തുടരും...)













