Showing posts with label പെണ്ണ്. Show all posts
Showing posts with label പെണ്ണ്. Show all posts

Friday, January 25, 2013

അദ്ദായിരുന്നു ലത്...

ആര്‍ദ്രമീ മഴക്കാറ്റിന്‍ ലയത്തില്‍
നേര്‍ത്ത നിന്‍ മുടിനാരിളകുമ്പോള്‍
സ്വാര്‍ത്ഥമെന്‍ മനക്ഷേത്രാങ്കണത്തില്‍
തീര്‍ത്ഥമായ് നിന്‍ മിഴി പടരുമ്പോള്‍,
ആര്‍ത്തി, ആര്‍ത്തി വിശപ്പിനാലുള്ളില്‍
ആര്‍ത്തിരമ്പും തിരയുലയുമ്പോള്‍,

നേര്‍ത്ത പ്രേമപ്പുടവകള്‍ നീക്കി, നിന്‍
കാത്തുവെപ്പിന്‍ മുഖംമൂടി കീറി,
കൂര്‍ത്ത കാമത്തിന്‍ പന്നഗം നേരും
ആത്മദാഹശമിപ്പിന്‍ വിഷങ്ങള്‍
ഏറ്റെടുത്ത് നീ നിന്നുദരത്തില്‍
പോറ്റി മെല്ലെയുണര്‍ത്തുന്ന പ്രാണന്‍
ആദ്യമായ് മിഴിപ്പൂ തുറക്കുമ്പോള്‍,
ആദ്യമായിളം കാലിളക്കുമ്പോള്‍,
തെല്ലുമേ ശങ്കയില്ലാതെ നിന്‍റെ
പാല്‍മുലകളില്‍ ചുണ്ടമര്‍ത്തുമ്പോള്‍,
വിസ്മയം പ്രിയേ, നീ പെയ്തു പൂവിട്ട
നിസ്തുലപ്രേമവാടിക കാണ്മു ഞാന്‍!..

Tuesday, June 2, 2009

കഥ: ഹാര്‍മ്മോണിയം

കുറ്റിക്കാടും പാടവും ഇടവഴിയും തൂക്കുപാലവും നൂറടി വീതിയുള്ള ടാര്‍ റോഡും കടന്ന് ഗോപീകൃഷ്ണന്‍ നടന്നു നീങ്ങി. പിന്നിട്ട വഴികളിലെവിടെയൊക്കെയോ വിയര്‍പ്പ് ഇറ്റു വീണിരുന്നു. വേലിച്ചെടികള്‍ വിങ്ങിപ്പൊഴിച്ച നീലപ്പൂക്കള്‍ കാല്പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നിരുന്നു. തൊട്ടാവാടി മുള്ളുകള്‍ ഉടുമുണ്ടിന്‍റെ തുമ്പിലുടക്കി പുറകോട്ട് വേദന പകുത്ത് വലിച്ചിരുന്നു.

തോളില്‍ ഭാരമുള്ള ചുമടാണ്. ജീവിതത്തോളം വരുന്ന ഭാരം. വെള്ളത്തുണിയില്‍ കെട്ടിപ്പൊതിഞ്ഞ്, ചൂടിക്കയറിട്ട് വലിച്ചു കെട്ടിയ ഭാരം. എത്ര ഒതുക്കി ചുമലില്‍ താങ്ങി നിര്‍ത്തിയിട്ടും പിറകോട്ടായുന്നു, ചുമട്.

ആഹ്... അസഹ്യമായ ദാഹം! ഭാണ്ഡക്കെട്ട് നിലത്ത് വച്ച് ഗോപീകൃഷ്ണന്‍ കുനിഞ്ഞിരുന്നു.

ചെവിക്കൂടിലേക്ക് ഇഴഞ്ഞു കയറുന്ന സംഗീതം. അയാള്‍ ചെവി വട്ടം പിടിച്ചു. ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പയ്യന്‍റെ ചെവിയിലെ ഇയര്‍ഫോണില്‍ നിന്ന് കാറ്റ് കവര്‍ന്നെടുത്ത് ഗോപീകൃഷ്ണന് നല്‍കിയ താളം.

ധമുക്ക് ധം... ധം.... ധമുക്ക് ധം... ധം....

ഭാണ്ഡക്കെട്ടില്‍ മുറുകിയിരുന്ന വിരലുകള്‍ പതിയെ അയയുന്നു. സംഗീതത്തിനൊത്ത താളത്തില്‍ ഉണരുന്നു. ചില വിസ്മയക്കാഴ്ചകളിലേക്ക് മനസ്സ് പറന്നു തുടങ്ങുന്നു. നിത്യപ്രണയത്തിന്‍റെ നേര്‍ത്ത മൂടുപടം മനസ്സിനെ അശാന്തിയുടെ പടുകുഴിയിലേക്ക് പിച്ചിച്ചീന്തിയെറിയുന്നു. താളത്തില്‍ മുറുകിയ ഗോപീകൃഷ്ണന്‍റെ വിരലുകള്‍ നിശ്ചലമായി, ഭാണ്ഡത്തില്‍ വേദനയോടെ ഞെരിഞ്ഞമരുന്നു.

നശിക്കട്ടെ, സംഗീതം!

നേര്‍ത്ത ഇരമ്പലോടെ, സംഗീതത്തെ മൂടിക്കൊണ്ട് ബസ്സ് വന്നു നിന്നു. ഇടതുവശത്ത് സൈഡ് സീറ്റിലിരുന്ന് ഗോപീകൃഷ്ണന്‍ പുറത്തേക്ക് നോക്കി. കാഴ്ചകള്‍ കണ്ണില്‍ നിന്നിറങ്ങിയോടുന്നു. പാട്ട് കേട്ടുകൊണ്ട് ബസ്റ്റോപ്പിലുണ്ടായിരുന്ന പയ്യന്‍ അയളുടെ അരികില്‍ വന്നിരുന്നു. ഗോപീകൃഷ്ണന്‍ ഭാണ്ഡത്തില്‍ പിടി മുറുക്കി.

ധമുക്ക് ധം.... ധം... ധമുക്ക് ധം.... ധം...

ഹൊ! അസഹ്യം. പുറംകാഴ്ചകളുടെ ലോകത്ത് ചിന്തകളെ മറിച്ചിതേയുള്ളു. അപ്പോളേക്കും വരുന്നു, ഓരോന്നോര്‍മ്മപ്പെടുത്താന്‍. എങ്കിലും സ്വയമറിയാതെ അയാളുടെ വിരലുകള്‍ ആ സംഗീതത്തിനൊത്ത് താളമിടാന്‍ തുടങ്ങി.

"ധധമ്മാ....."

പെട്ടെന്നൊരു വിളി. എവിടെ നിന്നാണ്? താനല്ലാതെ മറ്റാരും അങ്ങനെ വിളിക്കാറില്ലല്ലോ, സീതമ്മയെ.

സീതമ്മ....

കറുപ്പിന് ഏഴും എട്ടുമല്ല അഴക്. മുന്നൂറ്ററുപത്തഞ്ചാണ്, തൊള്ളായിരത്തിപ്പതിനാറാണ്. ഒറ്റമുറിവീടിന്‍റെ വരാന്തയിലിരുന്ന് തന്‍റെ ഹാര്‍മ്മോണിയം നനഞ്ഞു പാടിയ എത്രയെത്ര രാഗങ്ങള്‍! കുഴല്‍ക്കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ നടന്നു വരുന്ന സീതമ്മ. കോളനി...

കോളനിയെന്നു പറഞ്ഞാല്‍? ലക്ഷംവീടെന്ന് പറയണം. ആസ്ബറ്റോസും മരത്തടിയും വച്ചുകെട്ടിപ്പണിത അറുപതോളം വീടുകളുണ്ടവിടെ. താമസിക്കുന്നവരെല്ലാം തമിഴന്മാരും തമിഴത്തികളും.

പ്രണയത്തിന് ഭാഷാഭേദമില്ലത്രെ. പ്രണയത്തിനു മാത്രമല്ല, സംഗീതത്തിനും. പണ്ടൊരിക്കല്‍ ഏതോ തമിഴന്‍ ചെക്കന്മാര്‍ എവിടുന്നോ പഠിച്ചു വന്ന ഒരു പാട്ട് കൂട്ടം ചേര്‍ന്ന് പാടിയത് കേട്ടിട്ടുണ്ട്. ഒരക്ഷരം മനസ്സിലായില്ല, ഗോപീകൃഷ്ണന്.

"സോന്‍ സോന്‍ സോനരക്കനീയരക്കരീയരോം... സോന്‍ സോന്‍..."

ഗോവന്‍ പാട്ടാണെന്നോ മറ്റോ ആരൊക്കെയോ അഭിപ്രായം പറയുന്നതു കേട്ടു. ഏതു ഭാഷയായാലെന്ത്. ഗോപീകൃഷ്ണന്‍ മറ്റൊരു പാട്ടും ഇത്രയേറെ ആസ്വദിച്ചു കേട്ടിട്ടില്ല, ജീവിതത്തില്‍.

അയാള്‍ ആ പാട്ട് ഹാര്‍മ്മോണിയമെടുത്ത് വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

"സാ... സാ... സാനീധനീ... സാനീധനീ ധധമാ..."

ധധമ്മ... ഛെ! വീണ്ടും ഇതെവിടെ നിന്നാണ് കേള്‍ക്കുന്നത്. ഗോപീകൃഷ്ണന്‍ ഇടതുചെവി തന്‍റെ പക്കമിരുന്ന യുവാവിനു നേരെ വട്ടം പിടിച്ചു. ഗോപീകൃഷ്ണന് വലതുചെവിക്ക് കേള്‍വിക്കുറവുണ്ട്. കുറവല്ല, കേള്‍ക്കില്ല തന്നെ. ഇടതുചെവി പൊത്തിപ്പിടിച്ചാല്‍ നിശ്ശബ്ദസുന്ദരസമൂഹമാണ് അയാള്‍ക്കു ചുറ്റും. സമാധാനം തേടാനുള്ള വഴികള്‍. പണ്ടാരമടങ്ങാന്‍, ചിന്ത ഏതെല്ലാം വഴിക്കാണ് പായുന്നത്!

ശൈത്യകാലത്ത് അല്പം വൈകിയാണ് സീതമ്മ വെള്ളമെടുക്കാന്‍ വരാറുള്ളത്. തന്‍റെ ഹാര്‍മ്മോണിയത്തില്‍ നിന്ന് പ്രഭാതഭേരി പരന്നൊഴുകിയാലും വീണ്ടുമൊരു അഞ്ചു മിനിറ്റു കൂടെ കഴിഞ്ഞേ സീതമ്മ വരാറുള്ളു. പിന്നിയ പോളിസ്റ്റര്‍ മുണ്ട് കഴുത്തിനു താഴോട്ട് ചുറ്റിയിട്ട്, പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്ക് കുടവും പിടിച്ച്, ചൂളിച്ചൂളി...

കുഴല്‍ക്കിണറിനടുത്ത് തന്‍റെ അവസരവും കാത്ത് അവള്‍ നില്‍ക്കും. ഇടക്കിടെ ഹാര്‍മ്മോണിയം സരിഗമ പാടുന്ന എന്‍റെ വരാന്തയിലേക്ക് കണ്ണെറിഞ്ഞു കൊണ്ട്. താന്‍ കണ്ണിറുക്കിക്കാണിക്കുമ്പോള്‍ അവള്‍ മുഖം കോട്ടും. എത്ര തവണ വൃത്തികെട്ട വായില്‍നോക്കികളെപ്പോലെ താനവളെ കണ്ണിറുക്കികാണിച്ചിരിക്കുന്നു.

ഓര്‍ത്തപ്പോള്‍ ഗോപീകൃഷ്ണന് ചിരി പൊട്ടി. ചെവിയില്‍ ഇയര്‍ഫോണും തിരുകിയിരിക്കുന്ന യുവാവ് അയാളെ തിരിഞ്ഞു നോക്കി. ഇവന്മാരുടെയൊക്കെ ചെവിക്കരുത്ത്. ചെവിക്കകത്ത് പാട്ട് പാടിത്തിമിര്‍ക്കുമ്പോളും ഇവനൊക്കെ എങ്ങനെ എന്‍റെ ചിരി കേള്‍ക്കുന്നു. ഗോപീകൃഷ്ണന്‍ അദ്ഭുതപ്പെട്ടു.

പുറത്തു നിന്ന് നല്ല മഞ്ഞുകാറ്റടിക്കുന്നുണ്ട്. ബസ്സിന്‍റെ ഷട്ടര്‍ വലിച്ചു താഴ്‍ത്തിയിട്ടു കഴിഞ്ഞു, പലരും. ഗോപീകൃഷ്ണന് അങ്ങനെ ചെയ്യണമെന്നുണ്ട്. പക്ഷേ, അതോടെ പുറംകാഴ്ചകളുടെ മാസ്മരികലോകം കണ്ണിനെ വിട്ടകലും.  പിന്നെ വീണ്ടും ചിന്തകളുടെ ലോകത്ത് താനൊറ്റക്കാവും, കരയേണ്ടി വരും. അതൊന്നും വയ്യ! തുറന്നു തന്നെ കിടക്കട്ടെ.

തണുത്ത കാറ്റ് ബസ്സിന്‍റെ ജനല്‍പ്പാളിയിലൂടെ കടന്ന്, ഷര്‍ട്ടിന്‍റെ ഓരോ വിടവും നികത്തി നെഞ്ചിടിപ്പിനോട് പറ്റിച്ചേര്‍ന്നിരുന്നു. ’ഗുഡു ഗുഡു ഗുഡു.....’ ഗോപീകൃഷ്ണന്‍ വിറക്കാന്‍ തുടങ്ങി.

ഗുഡു ഗുഡു ഗുഡു.....

മഞ്ഞു നനയുന്ന പ്രഭാതങ്ങളില്‍ കുഴല്‍ക്കിണറിനടുത്ത് ഊഴം കാത്തു നില്‍ക്കുന്ന സീതമ്മയെ തണുത്ത കാറ്റ് ഇതുപോലെ ഉമ്മ വച്ചിരുന്നത്... പല്ലുകള്‍ കൂട്ടിയിടിക്കുമ്പോള്‍ ഒരു സമാധാനത്തിനെന്ന പോലെ സീതമ്മ, പതിഞ്ഞ, അമര്‍ന്ന ശബ്ദത്തില്‍ ഒച്ചയിട്ടുകൊണ്ടേയിരിക്കും.

"ധ...ധധ...ധധ...ധ...ധധ...ധ...."

ഗോപീകൃഷ്ണന് അതു കേള്‍ക്കുമ്പോള്‍ ചിരി പൊട്ടാറാണ് പതിവ്. അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ഹാര്‍മ്മോണിയത്തിലെ ’ധ’ സ്വരം വായിക്കും.

ധധധ... ധധധ...ധധപാപാ.... ധാപസാസാ....

"പെണ്ണേ... സീതമ്മോ..."

കയ്യിലൊരു കുടവും പിടിച്ച് ഉമ്മറത്ത് കൂനിയിരുന്ന് മൂത്തപെരുങ്കൊല്ലത്തി നീട്ടി വിളിക്കും.

"വരേന്‍ മൂത്തങ്കത്ത്യേ..."

സീതമ്മക്ക് മൂത്തപെരുങ്കൊല്ലത്തി മൂത്തേങ്കത്തിയാണ്. കൂനിപ്പോലും ഇരുപതടി തികച്ചു നടക്കാന്‍ മൂത്തപെരുങ്കൊല്ലത്തിക്ക് ആവില്ല. നേരം വെളുത്ത് വെളിച്ചപ്പെടാന്‍ തുടങ്ങിയാലും അവരുടെ മകന്, പ്രകാശന്, കണ്ണു വെളുത്തിട്ടുണ്ടാവില്ല.

"പെണ്ണേ... സീതമ്മോ..." എന്ന വിളി കേട്ടാല്‍ കൂടെത്തന്നെ ഗോപീകൃഷ്ണന്‍ ഹാര്‍മ്മോണിയമെടുത്ത് വായിക്കും, മൂത്തപെരുങ്കൊല്ലത്തിയുടെ അതേ ഈണത്തില്‍.

"പാ.. പാ... ധധമാ...."

സീതമ്മക്കറിയാം, ആ വിളി തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന്. പാവാടത്തുമ്പെടുത്ത് എളിയില്‍ അമര്‍ത്തിക്കുത്തി, മുഖം കോട്ടി അവള്‍ തിരിഞ്ഞു നടക്കും...

ഗോപീകൃഷ്ണന്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് മുന്നോട്ടാഞ്ഞു. ഡ്രൈവര്‍ ഏതോ പെണ്‍കുട്ടിയെ ചീത്ത പറയുന്നു. റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിച്ചു കാണില്ല, ആഞ്ഞു ചവിട്ടിയതാവണം. അടുത്തിരിക്കുന്ന പയ്യന്‍ ഡ്രൈവറെപ്പറ്റിയും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഓരോരുത്തരും കുറ്റങ്ങള്‍ മറ്റൊരാളുടെ മുതുകത്തിട്ട് തന്നത്താന്‍ രക്ഷപ്പെടുത്തുന്നു....

താനോ...

ഗോപീകൃഷ്ണന് ഒരു നിമിഷം വല്ലാത്തൊരു വിമ്മിട്ടം അനുഭവപ്പെട്ടു. ഭാണ്ഡക്കെട്ടില്‍ പിടി മുറുകി. നനവു വരുന്നുണ്ടോ, ചോരയുടെ? മണം വരുന്നുണ്ടോ, ചോരയുടെ? കഴുത്തില്‍ തൂക്കിയിട്ടിരുന്ന തോര്‍ത്തെടുത്ത് ഗോപീകൃഷ്ണന്‍ ഭാണ്ഡക്കെട്ട് ഒന്നുകൂടി മൂടിയിട്ടു.

പുറകില്‍ നിന്നും കിലുങ്ങുന്ന ചിരിയൊച്ച കേള്‍ക്കുന്നുണ്ടോ? ഇന്നലെ രാത്രി സീതമ്മ കിലുങ്ങിക്കിലുങ്ങി തന്‍റെ മുറ്റത്ത് ഓടിക്കളിച്ചപ്പോളെന്ന പോലെ. മുറ്റമെന്നു പറയാമോ? അതു പൊതുവഴി തന്നെ. മുറ്റമുള്ള ഒരു വീടിനു വേണ്ടി ഗോപീകൃഷ്ണന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരു തെങ്ങും തെങ്ങിന്‍ചുവട്ടിലൊരു പടിയും. വൈകിട്ട് അതിനു മുകളിലിരുന്ന് ’ശ്രീഗണനാഥാ... സിന്ദൂ...രവര്‍ണ്ണാ...’ വായിക്കണം. ആഗ്രഹങ്ങള്‍!

ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലല്ലോ. ഉണ്ടെങ്കില്‍ ആ ചിരി മാത്രം മോഹിച്ച തനിക്ക് വേറെ ചില ആഗ്രഹങ്ങളുണര്‍ന്നതെന്തേ!

വെളിച്ചമില്ലായിരുന്നു അപ്പോള്‍. ഓടിക്കളിച്ച് തളര്‍ന്ന സീതമ്മ മൂത്തപെരുങ്കൊല്ലത്തിയുടെ ഇറയത്തിരുന്നു. എനിക്കവളെ വീണ്ടും കാണണമെന്നും ചിരിപ്പിക്കണമെന്നും തോന്നിയത്... ഹാര്‍മ്മോണിയവും കൊണ്ട് ഞാനാ ഇറയത്തേക്ക് നടന്നു ചെന്നപ്പോള്‍ അവള്‍ പകച്ചു പോയത്... അകത്തു നിന്നു ശബ്ദമൊന്നുമില്ല. മൂത്തപെരുങ്കൊല്ലത്തി കിടന്നു കാണണം.

കൈകള്‍ വിറക്കുന്നു. ചെവിക്കിരുവശവും ചൂടു പടരുന്നു. ആ പതിനാറു വയസ്സിന്‍റെ അരികു പൊട്ടിയ കാല്പാദം മുതല്‍ കണ്ണിലേക്ക് വീണുമറഞ്ഞു കിടക്കുന്ന മുടിനാരോളം ആണിന്‍റെ കരളു പൊള്ളിക്കുന്ന തീക്കനലാണ്. ഗോപീകൃഷ്ണന്‍റെ നെഞ്ചില്‍ ചൂടു നിറയാന്‍ തുടങ്ങി.

അയാള്‍ സീതമ്മയുടെ കൈകള്‍ കവര്‍ന്നു. അവള്‍ എഴുന്നേറ്റോടാന്‍ ഭാവിച്ചു. ഗോപീകൃഷ്ണന്‍ മുറുക്കെപ്പിടിച്ച്, അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. വിരലുകള്‍ അവളുടെ കവിളിലൂടെയുഴിഞ്ഞു. ചെവിയും പിന്‍കഴുത്തും തലോടി. അയഞ്ഞു കിടന്ന ജാക്കറ്റിന്‍റെ ഹുക്കുകള്‍ രണ്ടെണ്ണം വിടര്‍ത്തി. സീതമ്മ പകച്ചു. പക്ഷേ, അനങ്ങാനാവുന്നില്ല. ഒരു കാളിച്ച, കാലുകള്‍ കെട്ടിയിട്ടതു പോലെ. പ്രായം തികയാത്ത ആ മുലഞെട്ടുകളില്‍ അയാള്‍ കടിച്ചു. സീതമ്മ വിയര്‍ത്തു. ഒരു ഞരക്കം വരാന്തയില്‍ തങ്ങി. പാവാടയുടെ കെട്ടില്‍ വിരലുകള്‍ മുറുക്കിക്കൊണ്ട് ഗോപീകൃഷ്ണന്‍ അവളെ തന്നിലേക്ക് ചേര്‍ത്തമര്‍ത്തി.

രഹസ്യരാഗങ്ങള്‍ നിറഞ്ഞ ഒരു ഹാര്‍മ്മോണിയമാണ് സ്ത്രീശരീരം. സ്വരങ്ങളോരോന്നായി അടര്‍ത്തിയെടുത്ത് വായിക്കണം. മനസ്സും ശരീരവും സംഗമിക്കുന്ന അമൂല്യരാഗം തേടി ഗോപീകൃഷ്ണന്‍റെ വിരലുകള്‍ ഓടിനടന്നു. ഭയവും പരിഭ്രമവും ഇടകലര്‍ന്ന് ഏകാഗ്രതയെ പിടിച്ചു വക്കുന്നു. രാഗങ്ങള്‍ രചിക്കുന്നത് അവളാണ്, കൂമ്പിയ മിഴികളോടെ. ഗോപീകൃഷ്ണന്‍ അസ്വസ്ഥനായി.

"സീതമ്മേ..."

ആരാണ് വിളിച്ചത്! ഗോപീകൃഷ്ണന്‍ കിടന്ന കിടപ്പില്‍ നിശ്ചലനായി. സീതമ്മ ഞെട്ടിയെഴുന്നേറ്റ് വസ്ത്രങ്ങള്‍ വലിച്ചു നേരെയാക്കി. കറുകറാ ശബ്ദത്തില്‍ ഇറയത്തേക്കുള്ള വാതില്‍ തുറന്നു. മൂത്തപെരുങ്കൊല്ലത്തി നടന്നു വന്നു. ഇരുവരെയും മിഴിച്ചു നോക്കി.

"സീതമ്മേ..."

വിവശമായ ഒരു വിളി. പാതിയില്‍ മുറിഞ്ഞു പോയ രാഗം. ഗോപീകൃഷ്ണന്‍റെ നെഞ്ചിടിപ്പ് ഉയര്‍ന്നു. മൂത്തപെരുങ്കൊല്ലത്തി തിരിഞ്ഞ് അകത്തേക്ക് നടന്നു.

"മൂത്തെരുങ്കൊല്ലത്ത്യേ..."

ഗോപീകൃഷ്ണന്‍റെ ശബ്ദം വിറച്ചു. മറുപടിയില്ല. ഹാര്‍മ്മോണിയം കയ്യിലെടുത്ത് അയാള്‍ മെല്ലെ മുറിക്കകത്തേക്ക് കയറി. ഭയപ്പാടില്‍ വിളറി സീതമ്മ ഇറയത്തെ ചുമരില്‍ ചാരിനിന്നു. രണ്ടു നിമിഷം. മുറിക്കകത്തു നിന്നും വികൃതമായ ഒരു ശബ്ദം.

"ങ്... ഊം... മ്....!!!!"

ആ വരികളില്‍ ഒളിച്ചിരുന്ന രാഗമെന്തെന്ന് സീതമ്മ ഊഹിച്ചെടുത്തപ്പോളേക്കും ചോരയിറ്റുന്ന ഹാര്‍മ്മോണിയവുമായി ഗോപീകൃഷ്ണന്‍ മിന്നായം പോലെ ഇരുളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു.

ബസ്സ് ഒരു പാലത്തിനു മുകളിലൂടെ ഒഴുകി നീങ്ങുകയാണ്. അടുത്തിരിക്കുന്ന യുവാവിന്‍റെ കൈ ഗോപീകൃഷ്ണന്‍റെ മടിയിലെ ഭാണ്ഡക്കെട്ടിനോട് ചേര്‍ന്നിരിക്കുന്നു. അയാള്‍ ആ കൈ തട്ടിമാറ്റി.

"നിര്‍ത്തീ, ആളെറങ്ങാന്‍ണ്ട്... നിര്‍..."

പാലത്തിനു മുകളിലൂടെ ഗോപീകൃഷ്ണന്‍ നടന്നു. തിണ്ടിനു മുകളില്‍ ആ ഭാണ്ഡക്കെട്ട് കയറ്റി വച്ച് അയാള്‍ ചുറ്റും നോക്കി. പതിയെ താഴേക്ക് തള്ളിയിട്ടു.

നിമിഷങ്ങള്‍....

അപശബ്ദങ്ങളുടെ ഒരു വലിയ രാഗം തന്നെ സൃഷ്ടിച്ച് ആ കെട്ട് മെല്ലെ വെള്ളത്തിനടിയിലേക്ക് താഴ്‍ന്നു മറഞ്ഞു. പ്രായം ചെന്ന ഒരു പത അവിടവിടെ ഓളം തീര്‍ത്ത്, മെല്ലെ ശാന്തമായി.

ഗോപീകൃഷ്ണന്‍ നീട്ടി നിശ്വസിച്ചു. മെല്ലെ അടുത്ത ബസ്റ്റോപ്പ് ലക്ഷ്യം വച്ച് നടന്നു.

മഞ്ഞക്കണ്ണുകള്‍ തുറന്നുപിടിച്ച് പാലം കടന്നു വന്ന ബസ്സിന് അയാള്‍ കൈ കാണിച്ചു.

"എങ്ങോട്ടാ?"

"മൈസൂര്..."

ദൂരെ, കോളനിയില്‍ എഴുതപ്പെടാത്ത ഒരുപിടി രാഗങ്ങളുടെ അവസാനസാക്ഷിയായി സീതമ്മ കണ്ണുമിഴിച്ച് മൂത്തപെരുങ്കൊല്ലത്തിയുടെ ചതഞ്ഞ ശിരസ്സിന് കാവലിരുന്നു. 

Tuesday, March 10, 2009

സൂചിയും നൂലും

കൂര്‍ത്തു മൂര്‍ത്ത 
ഒരു സൂചിയായിരുന്നു,
കണ്ടാല്‍ കണ്ണു മരിക്കുന്ന
വെളിച്ചമായിരുന്നു,
മുട്ടിയാല്‍ ചോര വീഴ്‍ത്തുന്ന
മുനമ്പായിരുന്നു.

കഷ്ടപ്പെട്ട്,
ഞെരിഞ്ഞു പിരിഞ്ഞ്
അറ്റം മുറിഞ്ഞ്
തുപ്പലില്‍ നനഞ്ഞാണ്
നൂല്
കുഴലു കടന്നെത്തിയത്.

എന്നിട്ടെന്തായി...

നൂലു വലിക്കുന്ന വട്ടത്തില്‍
സൂചിയുടെ ആത്മാവ് ഞെരിപിളിയുന്നു,
തുളക്കുന്ന തുളകളിലെല്ലാം
നൂല് ഒളിഞ്ഞു കയറുന്നു,
തളര്‍ന്ന് തല ചായ്‍ക്കുമ്പോള്‍
നൂലതിനെ ചുറ്റിവരിയുന്നു

അത്ര വേഗം പൊട്ടുന്നതല്ലല്ലോ
ഇന്ത്യയില്‍ കെട്ടിയ നൂല്,
ജീവിതം നെയ്യാം. 

Monday, February 2, 2009

ഗുണ്ടല്‍പേട്ടില്‍ നട്ടപ്പാതിരക്ക്

ഗുണ്ടല്‍പേട്ടില്‍
നട്ടപ്പാതിരക്ക്
ബ്രേക്കിന് നിര്‍ത്തിയിട്ടിരുന്ന
കോഴിക്കോട് ബാംഗ്ലൂര്‍ ബസ്സില്‍ നിന്ന്
പടിയിറങ്ങി വന്ന പര്‍ദ്ദക്കാരി,
ഉറക്കച്ചടവില്‍
വേച്ചു വേച്ചു വീഴാനായുന്നു.

’വീഴല്ലേ’യെന്ന് വലംകൈ പിടിച്ച്
നേരെ നിര്‍ത്തിയപ്പോള്‍
ഇടംകൈ കൊണ്ടവള്‍ മുഖത്തടിച്ചു.

’കള്ളക്കാഫിറേ’യെന്ന്
നടൂമ്പുറത്ത് പല കൈ
മദ്ദളതാളം, ഗമകം, ഉച്ഛസ്ഥായി, ആ....ആ...ആ...ആ...!!!

കോണ്‍ട്രവേഴ്സ്യല്‍ നായികയായ
പര്‍ദ്ദക്കാരിക്ക്
വീഴാതെ നടക്കാനും
മൂത്രപ്പുര കാണിക്കാനും
സഹായമായി
നിരവധി പെണ്‍ഹസ്തങ്ങള്‍,
സഹായവാഗ്ദാനമായി
അനവധി ആണ്‍മുഖങ്ങള്‍!

റോഡരികില്‍ എന്നോടൊപ്പം
സിഗററ്റ് വലിച്ചു കൊണ്ടു നിന്നിരുന്ന
ചേട്ടന്‍മാര്‍
ഒന്നുമറിയാത്തതു പോലെ
വലിച്ചു വലിച്ചു തള്ളി.

ഇനിയെന്നോടു പറഞ്ഞു പോകരുത്,
അബലയെ സഹായിക്കാന്‍!

Wednesday, November 19, 2008

ഇന്‍റര്‍നാഷണല്‍ മെന്‍സ് ഡേ

"പരാക്രമികളും പരാന്നഭോജികളും സ്ത്രീപീഡകരും നികൃഷ്ടരും കാട്ടാളരും മദ്യപന്മാരും ബലാത്സംഗവീരന്മാരുമായ പുരുഷസമൂഹത്തെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാന്‍..."

ഫെമിനിസ്റ്റ് നേതാവിന്‍റെ പ്രസംഗം കത്തിക്കയറുന്നു.

"എങ്ങോട്ടാ അളിയാ?"

"നീയിതൊന്നും കേള്‍ക്കുന്നില്ലേഡേയ്?"

"അതു കുറേക്കാലമായിട്ട് കേള്‍ക്കുന്നതല്ലേ? ഇരിക്കട്ട്, എന്തോന്നാ ഇത്ര തെരക്കിട്ട് പായാന്‍?"

"അളിയാ, അറിഞ്ഞില്ലേ, ഇന്ന് ഇന്‍റര്‍നാഷണല്‍ മെന്‍സ് ഡേയാണ്."

"മെന്‍സസ് ഡേയാ? അത് മാസാമാസം വരൂല്ലേഡേ?"

"തെറ്റിദ്ധരിക്കല്ലളിയാ, ഇത് അന്താരാഷ്ട്ര പുരുഷദിനം."

"ങാഹാ, അപ്പൊ നമ്മള് ആമ്പിള്ളാര്‍ക്കും മാസാമാസം ഡേയാവുമോഡേ?"

"അതു വേണ്ടേ, പിന്നില്ലാണ്ട്. കൊല്ലം കൊല്ലം വനിത, കുട്ടി, അമ്മ, അപ്പന്‍, ചേട്ടന്‍, അളിയന്‍, സുഹൃത്ത്, അമ്മായിയപ്പന്‍, പട്ടി, പൂച്ച്, പൂച്ചട്ടി, വലി, കുടി തുടങ്ങി എല്ലാര്‍ക്കുമെല്ലാത്തിനും ഡേ പ്രഖ്യാപിക്കാന്‍ തുടങ്ങിയാ, കുറച്ച് കഴിഞ്ഞ് പ്രഖ്യാപിക്കാന്‍ നമ്മക്ക് കലണ്ടറില്‍ ഡേയൊന്നും കാണത്തില്ലെഡേ!"

"ശരിയാണല്ലോ അളിയാ. അതിരിക്കട്ടെ, എന്തൊക്കെയാണ് ഡേ സ്പെഷ്യല്‍ പരിപാടികള്?"

"വെള്ളമടി മത്സരം, ആഷ്ട്രേ പ്രദര്‍ശനം, വീടു വൃത്തികേടാക്കല്‍, കണ്‍ ഫ്യൂഷന്‍ ഷോ, സമൂഹ ഡൈവോഴ്സ് പെറ്റീഷന്‍ ഒപ്പിടീല്‍, ഒടുക്കം ടൈമൊത്താല്‍ രണ്ടൂന്ന് ലൈവ് ബലാത്സംഗപ്രദര്‍ശനം."

"അജണ്ട കൊള്ളാമല്ലോ അളിയാ, അപ്പൊ എന്താ എന്‍‌ട്രി ക്രൈറ്റീരിയ?"

"പെണ്ണുങ്ങളു പറയുന്നത് കേക്കാത്ത ആര്‍ക്കും കേറാം."

"അപ്പ ആളില്ലാത്ത പരിപാടിയാ?"

"അങ്ങനങ്ങു കൊച്ചാക്കാതെ. അല്ലെഡേ, നീയീ പെണ്‍ശിങ്കത്തിന്‍റെ ഗര്‍ജ്ജനോം കേട്ടോണ്ടിരിക്കുവാണോ? വന്ന് നമ്മടെ സംഘടനേല്‍ ചേരെഡേയ്."

"ചേരും മുമ്പ് വിവരങ്ങലൊക്കെ ഒന്നറിഞ്ഞിരിക്കണമല്ല്. എങ്ങനെയൊക്കെ പെണ്ണുങ്ങളെ അപമാനിക്കാനാണ് നിങ്ങള് പരിപാടിയിട്ടേക്കണത്? പെണ്‍ സംഘങ്ങളുടെ അതേ രീതി തന്നാ, ഇല്ല മറ്റെന്തെങ്കിലുമോ?"

"അപമാനിക്കലൊന്നുമില്ലളിയാ, ആസ്വാദനം മാത്രം."

"എന്നാലൊമൊന്ന് വിശദമാക്കെന്ന്."

"കണ്ടോ, ഇദ്ദാണ് നമ്മള് ആണുങ്ങടെ ഒരു കൊഴപ്പം. പെണ്ണുങ്ങളോടൊക്കെ ചുമ്മാ സംഘടന എന്നു പറഞ്ഞാ മതി. ചോദ്യോം ഉത്തരോം ഒന്നുമില്ലാതെ അവളുമ്മാര് വന്നു ചേര്‍ന്നോളും. വെറുതെയാ നമ്മ ഗൊണം പിഠിക്കാത്തത്? കണ്ടു പഠിക്കെഡേയ്.

ഇനീം തംശയമാണേല്, ഇദ്ദാ, താഴെക്കെടക്കണ ആണ്‍ലിങ്കങ്ങളിലൊക്കെ ഒന്നു തൊട്ടുനോക്കിയേച്ചും പോ. എനിക്ക് പോയേച്ചും ബലാത്സംഗം റിഹേഴ്സലൊണ്ട്."

. ടൈംസ് ഓഫ് ഇന്‍ഡ്യ

. Indian Perspective on International Men's Day

. വിക്കിമാമന്‍

Tuesday, October 28, 2008

അക്കരെയിക്കരെ...

അക്കരെ, ചെന്തീയിട്ട് ചമ്മല വെണ്ണീറാക്കി
ചിത്തറം വരച്ചെന്നും കതിരോന്‍ മേയുന്നിടം,
നേര്‍ത്ത കല്ലോലങ്ങളില്‍ മാദചുംബനം തൊട്ടെന്‍
ഓട്ടുകല്‍ തെന്നിത്തെന്നി മരണം തേടുന്നിടം.

പുഞ്ചിരിപ്പൂക്കള്‍ പറിച്ചിക്കരേക്കെറിഞ്ഞെന്‍റെ
നെഞ്ചകക്കോലായയില്‍ ചമ്മറം പടിഞ്ഞവള്‍
ഏഴരസ്സന്ധ്യാനേരം ഏറുകണ്‍ കളിച്ചെന്‍റെ
കേവലം (?) കൈലിക്കുത്തില്‍ പിടിച്ചു വലിച്ചപ്പോള്‍

നീന്തിയും മുങ്ങാംകുഴി മാന്തിയും പുഴവെള്ളം
മോന്തിയു,മിരുട്ടിലെ ചുഴിയില്‍ നെലോളിച്ചും,
മുറിവില്‍ കൊത്തിപ്പൂളും പരലും, കിതപ്പിന്‍റെ-
യിടയില്‍ മൂക്കില്‍ തള്ളിക്കയറുമോളങ്ങളും,
പാറക്കല്ലിടുമ്പിന്‍റെ മൂലയു,മില്ലിക്കാടും
തഴഞ്ഞാ മണല്‍ക്കൂന കയറി മലര്‍ന്നപ്പോള്‍,

മലര്‍ന്നപ്പോള്‍...?!?!

മലര്‍ന്നപ്പോള്‍...????

.....................

ഷാപ്പിലെ ഗോപാലേട്ടന്‍ പാട്ടയില്‍ വെള്ളം കോരി
പാരുന്നൂ, നാലാള്‍ ചേര്‍ന്നെന്‍ കാലുകള്‍ തിരുമ്മുന്നൂ,
"ഓസീയാറടിച്ചടിച്ചോടിയാ ചാണക്കുഴീല്‍
വീണതാണിവന്‍, ഭാഗ്യം, ശ്വസിക്കുന്നുണ്ടിപ്പോഴും!"

Thursday, July 24, 2008

സെക്സ്‍കാപെയ്ഡ് - Sexcapade

ചുവന്ന ലോറി ഇഴഞ്ഞിഴഞ്ഞ് കുന്നു കയറിപ്പോവുന്നതു ജനലിലൂടെ കാണാം. പുതുപ്പെണ്ണിന്‍റെ മാറത്തേക്ക് കിതച്ചു കയറുന്ന ചെക്കന്‍റേതു പോലുണ്ട് അതിന്‍റെ മുരള്‍ച്ച. സോമന്‍ കണ്ണെടുക്കാതെ അതിനെ നോക്കി നിന്നു. റബ്ബര്‍ക്കാട്ടിലൂടെ ലോറി ഞരങ്ങി ഞരങ്ങിക്കടന്നു പോയി.

കമ്പ്യൂട്ടര്‍ ടേബിളിനു മുകളില്‍ എലിക്കുഞ്ഞിനെയിട്ട് വട്ടു കളിപ്പിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. നേരം പോകെപ്പോകെ സോമനു മടുത്തു തുടങ്ങി. വിരലൊന്നനങ്ങുമ്പോളേക്കും ചോരനിറം പടരുന്ന സ്ക്രീനിലേക്കു നോക്കി ഇനിയെത്ര നേരം ഇരിക്കണം! ശനിയാഴ്ചകളില്ലാതിരുന്നെങ്കില്‍... പ്രമീളയുടെ ഹുക്കു പൊട്ടിയ ജാക്കറ്റിനുള്ളിലേക്ക് കണ്ണെറിഞ്ഞുന്നം പിടിച്ച് മനസ്സിനെ പറത്തി വിടാം. തയ്യല്‍ ടീച്ചറുടെ വീര്‍ത്ത അടിവയര്‍ സാരിക്കിടയിലൂടെ വെളിവാവുമ്പോള്‍ തുറിച്ചു നോക്കി കാക്കാപ്പുള്ളികളെണ്ണാം. പിന്നെ...

ഒമ്പതാംക്ലാസ്സില്‍ ഇത്രയൊക്കെയേ പറ്റൂ. രണ്ടു കൊല്ലം കൂടെ കഴിയട്ടെ. ഇളംനീല ജീന്‍സും ചുകന്ന കുപ്പായവുമിട്ട് സ്കൂളിലെ പെണ്‍കുട്ടികളുടെ മുന്നിലൂടെ നടന്നു ചെന്ന് കോളേജിലേക്ക് ബസ്സു കയറണം. എന്നിട്ട്...

"ഷാപ്പ് ഉടന്‍ പൊളിക്കുമെടാ... അവടെ നമ്മുടെ കോംപ്ലക്സ് വരും. പപ്പാ ഇന്നലേം കൂടെ പറയുന്നുണ്ടായിരുന്നു..."

വിനോദ് തലേദിവസം തന്‍റെ ചെവിയില്‍ മന്ത്രിച്ചത് സോമനോര്‍ത്തു. സോമന്‍റെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നു പോയി. പാപ്പച്ചന്‍ പണിയാന്‍ പോകുന്ന കോംപ്ലക്സില്‍ ആദ്യം വരുന്നത് ബ്യൂട്ടിപാര്‍ലറാണെന്നാണ് വിനോദ് പറഞ്ഞിട്ടുള്ളത്. ചെറുപ്രായത്തിലുള്ള പെണ്ണുങ്ങളാവും ജോലിക്കെന്നാണ് അവന്‍ അടക്കം പറഞ്ഞത്. വന്നാല്‍ മതിയായിരുന്നു. ബ്യൂട്ടി പാര്‍ലറിലെ പെണ്ണുങ്ങളെങ്ങനെയാണാവോ? പുറംനാടുകളിലൊക്കെ വൈകുന്നേരം വേറെ ഏര്‍പ്പാടുകളൊക്കെയുണ്ടെന്നാണ് അവന്‍ പറഞ്ഞത്. ഇവിടേം ഉണ്ടാവുമോ?

കടുംചുകപ്പു നിറം പടര്‍ന്ന സ്ക്രീനില്‍ സോമന്‍ അവിടവിടെ രണ്ടുമൂന്നു കറുത്ത പുള്ളികളിട്ടു. ബ്രഷ് ടൂളെടുത്ത് പതിയെ ആ കുത്തുകള്‍ യോജിപ്പിച്ചു. എലിക്കുഞ്ഞിന്‍റെ വയറ്റില്‍ ചുറ്റിപ്പിടിച്ച് കഴുത്തില്‍ ഞെക്കിക്കൊണ്ട് ഒന്നാകെ കുത്തിവരഞ്ഞു. ആഹാ! എന്തൊരു സുഖം!

വാടകവീട്ടില്‍ ഒറ്റക്കു തള്ളി നീക്കേണ്ടി വരുന്ന പകലുകള്‍. ദുസ്സഹം തന്നെ. അമ്പതടിയോളം അകലെ, വിളിച്ചാല്‍ കേള്‍ക്കുന്നിടത്താണ് അമ്മയുടെ ഓഫീസ്. എന്തെങ്കിലും കുസൃതിയൊപ്പിക്കണമെന്നുണ്ടെങ്കിലും പേടിയാണ്. അമ്മ എപ്പോള്‍ വേണമെങ്കിലും കയറി വരാം.

വീട്ടില്‍ ആകെ വാങ്ങിക്കുന്ന വാരിക മാതൃഭൂമിയാണ്. പിന്നാമ്പുറത്തെ ചട്ടയിലെ സോപ്പിന്‍റെ പരസ്യത്തില്‍ മാത്രമാണ് ഒരു പെണ്ണിന്‍റെ പടമുള്ളത്. സോമനത് പല തവണ കണ്ടു കഴിഞ്ഞിരിക്കുന്നു.
ജനാലയിലൂടെ പുറത്തേക്കു നോക്കിയാല്‍ കവല കാണാം. ആദ്യം കാണുന്നത് ഉമ്മറിന്‍റെ ബാര്‍ബര്‍ ഷാപ്പ്. ഉമ്മറിക്കായുടെ അടുത്തു പോയാലോ എന്നു തോന്നി സോമന്. പാന്‍റിന്‍റെ കുടുക്കു വലിച്ചിട്ട് സോമന്‍ പുറത്തേക്കു നടന്നു.

ബാര്‍ബര്‍ ഷോപ്പിലെ ബെഞ്ചിലിരുന്ന പുസ്തകങ്ങളോരോന്നായി സോമന്‍ മറിച്ചു നോക്കി. കളര്‍പേജുകളുള്ള ഒന്നു രണ്ടു മാസികകളുണ്ട്. മെലിഞ്ഞ കൈവിരലുകളുള്ള, നഖത്തില്‍ ചുവന്ന നെയില്‍ പോളിഷ് പുരട്ടിയ ഒരു പെണ്ണിന്‍റെ പടം സോമന് വളരെ ഇഷ്ടമായി. തൊട്ടടുത്ത പേജില്‍ മദര്‍ തെരേസ്സയുടെ പടമാണ്. ഈ വയസ്സികളുടെയൊക്കെ പടങ്ങള്‍ വാരികയില്‍ കൊടുക്കുന്നതെന്തിനാണാവോ എന്നോര്‍ത്ത് സോമന്‍ കണ്ണു മിഴിച്ചു.

മദര്‍ തെരേസ്സാ ചെറുപ്പത്തില്‍ എങ്ങ്നിരുന്നിരുന്നോ ആവോ! സുന്ദരിയായിരുന്നിരിക്കണം. അതായിരിക്കും ഇത്ര പേരും പ്രശസ്തിയും കിട്ടിയത്. ഇന്നളൊരു കന്യാസ്ത്രീ എന്തോ ഒപ്പിച്ചെന്നു പറഞ്ഞത് വിനോദാണ്. ആ... ആര്‍ക്കറിയാം!

സോമന്‍ മുഖമുയര്‍ത്തി ഉമ്മറിനെ നോക്കി. ഉമ്മറിക്കാക്ക് മുടിവെട്ടിനു പുറമേ ചില്ലറ സാമൂഹ്യപ്രവര്‍ത്തനമൊക്കെയുണ്ട്. മേധാ പടേക്കറുടെ ആളാണത്രേ. ഇടക്കിടെ ചില കന്യാസ്ത്രീകളും മറ്റും വന്ന് ജീപ്പില്‍ കയറ്റിക്കൊണ്ടു പോകുന്നതു കാണാം. ഇനി ഉമ്മറിക്കായും...

ഇപ്പോ കുറച്ചു നാളായി ഉമ്മറിക്ക പ്രശ്നത്തിലാണെന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടിട്ടുണ്ട്. വിനോദിന്‍റെ പപ്പാ തുടങ്ങാന്‍ പോകുന്ന കോംപ്ലക്സിനെക്കുറിച്ചോര്‍ത്താണത്രേ. കേസൊക്കെ കൊടുക്കുമെന്നും പറയുന്നു. ബ്യൂട്ടിപാര്‍ലര്‍ വരുന്നതിന് ഇയാള്‍ക്കെന്താണ് കുഴപ്പം? ഇനി അവിടെ പണിക്കു വരുമെന്നു പറഞ്ഞ പെണ്ണുങ്ങളെയാരെയെങ്കിലും ഉമ്മറിക്ക വല്ലതും ചെയ്തു കാണുമോ?

വിനോദിന്‍റെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിടര്‍ന്നു.

"എന്താ മോനേ വെറുതെ ചിറിക്ക്യാ?"

ഉമ്മറിന്‍റെ ചോദ്യം കേട്ട് സോമന്‍ വാരികയില്‍ നിന്ന് മുഖമുയര്‍ത്തി.

"ഈ വീക്കിലി ഞാനെടുത്തോട്ടേ?"

"എടുത്തോ, വായിച്ചു കയിഞ്ഞ് നിയ്‍ക്കെന്നെ കൊണ്ടെത്തന്നാ മതി."

അയാള്‍ ചിരിയോടെ പറഞ്ഞു. വാരികയുമായി സോമന്‍ വീട്ടിലേക്കോടി. ചുവന്ന മിഡിയിട്ട സുന്ദരിയുടെ കവിളിലൂടെ താഴോട്ട് അവന്‍റെ കൈവിരലുകള്‍ അരിച്ചിറങ്ങി. ശ്വാസം മുട്ടിക്കുന്ന നിശ്വാസങ്ങള്‍ക്കൊപ്പം നെഞ്ചിടിപ്പ് പതിയെപ്പതിയെ ഉയരുന്നു... ശരീരമാകെ വിറക്കുന്നു...

"ഹ്‍മ്....."

ഇറുകിയ ഉടുപ്പൂരി വലിച്ചെറിഞ്ഞ് സ്വതന്ത്രനായതു പോലെ ഒരു സുഖം. ജനാലപ്പാളി തള്ളിത്തുറന്ന് സോമന്‍ മലര്‍ന്നു കിടന്നു. ഞരക്കം മൂളിയെത്തിയ കാറ്റ് അയാളുടെ മിഴികളെ തഴുകിയടച്ചു.

വാതില്‍ തള്ളിത്തുറക്കുന്ന ശബ്ദം കേട്ടാണ് സോമനുണര്‍ന്നത്. അമ്മയാണെന്നു തോന്നുന്നു. ഇത്ര വേഗം അഞ്ചുമണിയായോ? അമ്മ ആരോടോ സംസാരിക്കുന്നുണ്ടല്ലോ. ഗൌരിച്ചേച്ചിയായിരിക്കും. മുഖം കഴുകാം. ഗൌരിച്ചേച്ചി കാണുമ്പോ ഒരു വൃത്തിയൊക്കെ വേണ്ടേ.

എണീക്കുന്നതിനിടെ സോമന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. കവലയില്‍ പതിവില്ലാതെ ഒരാള്‍ക്കൂട്ടം. എന്താണോ ആവോ. വാതിലിനടുത്തു നിന്ന് സോമന്‍ അമ്മയുടെ സംസാരം ശ്രദ്ധിച്ചു.

"ചുകന്ന ഒരു ലോറിയാണെന്നാ കണ്ടോരു പറയണത്. നെഞ്ഞത്തുക്കൂടി കേറിയെറങ്ങി നിര്‍ത്താണ്ടെ പോയീത്രേ."

അമ്മ തലയില്‍ കൈ വക്കുന്നു. ഏങ്ങുന്നുണ്ടോ? ഗൌരിച്ചേച്ചി കണ്ണു തള്ളി നില്‍ക്കുകയാണ്.

"ഇതും പാപ്പച്ചന്‍റെ വാടകവീടല്ലേന്‍റെ ഗൌര്യേ... നിയ്‍ക്ക് പേട്യാവണുണ്ട്. ഏട്ടനിങ്ങട്ട് വേം വന്നാ മത്യായിരുന്നു. നിയ്‍ക്ക് ന്‍റെ നാട്ടീ പോയാ മതി."

സോമന്‍ പതിയെ അവരുടെയടുത്തേക്കു ചെന്നു. ഗൌരി അമ്മയുടെ തുടയില്‍ സൂചനാരൂപത്തില്‍ തോണ്ടുന്നത് സോമന്‍ കണ്ടു.

"വാ മോനേ, ഉടുപ്പു മാറ്റ്."

സോമന്‍ ചോദ്യഭാവത്തില്‍ അമ്മയെ നോക്കി.

"ഉമ്മറിക്ക.... മരിച്ചു..."

അമ്മയുടെ സ്വരത്തില്‍ വിറയലുണ്ടോ? ഉമ്മറിക്ക മരിച്ചോ? ഇത്ര പെട്ടെന്ന്. സോമന്‍ കട്ടിലില്‍ കിടന്ന മാസികയിലേക്കു നോക്കി. ഓ... ഇനിയിതു തിരിച്ചു കൊടുക്കേണ്ടല്ലോ.

സോമന്‍ ഉമ്മറിന്‍റെ വീട്ടുമുറ്റത്തു തന്നെ നിന്നു. അമ്മ അകത്തേക്കു കയറിപ്പോയി. സ്ത്രീകളുടെ അലര്‍ച്ച കേട്ട് സോമന് ശ്വാസം മുട്ടുന്നതു പോലെ തോന്നി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൌതുകത്തോടെ അയാള്‍ ജനാല വഴി അകത്തേക്ക് ഏന്തി നോക്കി.

കൈകാലുകളിട്ടടിച്ച് അലറിക്കരയുകയാണ് വെളുത്തു തടിച്ചൊരു സ്ത്രീ. ഉമ്മറിന്‍റെ ഭാര്യയായിരിക്കണം. നാലഞ്ചു പെണ്ണുങ്ങള്‍ ചേര്‍ന്ന് അവരെ പിടിച്ചടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

"ആ... ആരാണ്ടാ.... ആരാണ്ടാ ന്‍റെ ഇക്കാക്കാനെ കൊന്നത്... ആആ...."

ഉമ്മറിക്കായെ ആരോ കൊന്നതാണോ? വണ്ടിയിടിച്ചാണെന്നല്ലേ അമ്മ പറയുന്നതു കേട്ടത്! കൊന്നതാണെങ്കില്‍ ആരാവും.

അകത്ത് അലര്‍ച്ചക്ക് ശക്തി കൂടിയപ്പോള്‍ സോമന് ഈര്‍ഷ്യ തോന്നി. കയറിച്ചെന്ന് മറ്റു പെണ്ണുങ്ങളോടൊപ്പം നിന്ന് അവരുടെ വായ് പൊത്തിപ്പിടിച്ചാലോ എന്നു തോന്നി സോമന്. എത്ര പെണ്ണുങ്ങളാ.

പ്രമീളയുടെ വീട് ഈ ഭാഗത്തെവിടെയോ ആണല്ലോ. അവളും വന്നു കാണുമോ? സോമന്‍ തലയെത്തിപ്പിടിച്ച് എല്ലാ മുഖങ്ങളിലേക്കും ഉറ്റു നോക്കി. ഇല്ല, പ്രമീളയില്ല.

രാത്രി സോമന് കിടന്നിട്ടുറക്കം വന്നില്ല. ഉഅമ്മറിക്കായുടെ അടുത്തു നിന്നു കൊണ്ടു വന്ന വാരിക കട്ടിലില്‍ തന്നെ കിടപ്പുണ്ട്. മറിച്ചു നോക്കാന്‍ ചെറിയ ഭയം. അതെടുത്ത് സ്വീകരണമുറിയിലെ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം സോമന്‍ തിരിച്ചു വന്നു കിടന്നു.

ശ്ശോ, എന്തൊരു തണുപ്പ്.

തുറന്നു കിടന്നിരുന്ന ജനാലപ്പാളി അവന്‍ വലിച്ചടച്ചു കൊളുത്തിട്ടു. പാന്‍റിന്‍റെ കുടുക്കഴിച്ച്, കൈകള്‍ തുടകള്‍ക്കിടയില്‍ തിരുകി വച്ച് കണ്ണുകളടച്ചു. പ്രമീളയും മരിക്കുമോ? പത്താംക്ലാസ്സ് കഴിയുന്നതു വരെ മരിക്കാതിരുന്നാല്‍ മതിയായിരുന്നു...

രാവിലെ കണ്ണു തിരുമ്മിയെഴുന്നേറ്റു വരുമ്പോള്‍ അച്ഛനുമമ്മയും കൂടെ പത്രം നോക്കുകയാണ്. കൈ പിറകില്‍ കെട്ടി, അവര്‍ക്കു പിന്നില്‍ ചെന്നു നിന്ന് സോമന്‍ പത്രത്താളിലേക്ക് കണ്ണയച്ചു.

ചരമം...

നെല്ലിക്കോട് കുന്നത്ത് വീട്ടില്‍ ഉമ്മര്‍ (43) അന്തരിച്ചു....

വിരസത കൊണ്ട് കൂമ്പിത്തുടങ്ങിയ സോമന്‍റെ കണ്ണുകള്‍ പതിയെ വലതുവശത്തെ താളിലേക്ക് അരിച്ചു നീങ്ങി. താഴേ മൂലയില്‍ കാല്‍പ്പേജ് നിറഞ്ഞു തുളുമ്പുന്ന പുതിയ എഫ് എം റേഡിയോയുടെ പരസ്യത്തില്‍ പച്ചയുടുപ്പിട്ട് നൃത്തച്ചുവടു വക്കുന്ന സുന്ദരി. സോമന്‍ അവളുടെ ശരീരത്തിലേക്ക് കണ്ണും നട്ടിരുന്നാലോചിച്ചു...

കോംപ്ലക്സ് ഉടനെ പണിതുടങ്ങും. ചന്തമുള്ള പെണ്ണുങ്ങള്‍ ജോലിക്കു വരും. രണ്ട് കൊല്ലം കഴിയട്ടെ, നീല ജീന്‍സും ചുകന്ന കുപ്പായവുമിട്ട് അവരുടെ മുമ്പിലൂടെ...

കവലയില്‍ ഉമ്മറിക്കായുടെ ബാര്‍ബര്‍ ഷോപ്പിനെ ലക്ഷ്യം വച്ച് മഞ്ഞ ജേ സി ബി മുരണ്ടു മുരണ്ടു വരുന്നതെന്തിനാണെന്ന് സോമനു മനസ്സിലായില്ല. ഇവിടടുത്തെങ്ങാന്‍ കണ്‍സ്ട്രക്ഷന്‍ നടക്കുന്നുണ്ടോ? കോംപ്ലക്സ് പണി ഇത്ര പെട്ടെന്ന് തുടങ്ങിയോ?

Sunday, March 9, 2008

വുമണ്‍സ് ഡേയും ചില ആശങ്കകളും!

പെണ്‍കുട്ടിയും പപ്പൂസും മുഖാമുഖം ഇരുന്നു. പെണ്‍കുട്ടി ചോദിച്ചു.

"ഇന്ന് നാം ലോക വനിതാദിനം ആചരിക്കുകയാണല്ലോ. ഈ ഘട്ടത്തില്‍ താങ്കള്‍ക്കെന്താണ് തോന്നുന്നത്?"

"പ്രധാനമായും പുരുഷന്‍മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് തോന്നുന്നത്. സ്ത്രീകള്‍ ലോകത്തെ അനിഷേധ്യ ശക്തിയായി മാറുന്നതിലുള്ള അരക്ഷിതബോധമാണ് ഇതിനു പുറകിലെ ചേതോവികാരമെന്ന് നിങ്ങള്‍ ആരോപിച്ചേക്കാം. സത്യത്തില്‍ എന്‍റെ മനസ്സിനെ അലട്ടുന്നത് മറ്റു പലതുമാണ്."

"വിശദീകരിക്കാമോ?"

"തീര്‍ച്ചയായും. സ്ത്രീയും പുരുഷനും തുല്യരാണെന്നും ലിംഗാധിഷ്ടിതമായ യാതൊരു വിവേചനവും ഒരു വിഷയത്തിലും അനുവദിച്ചു കൂടെന്നും പറയുന്ന നമ്മുടെ നാട്ടില്‍, സംവരണത്തിനും പ്രത്യേക പ്രാതിനിധ്യത്തിനും വേണ്ടി സ്ത്രീ സമൂഹം ഉയര്‍ത്തുന്ന നിലവിളി എന്നെ ആശങ്കാകുലനാക്കുന്നു. അതിലുപരി എന്നെ അലട്ടുന്നത് അടുക്കളയിലും തുണിയലക്കുന്നതിലും വീടു വൃത്തിയാക്കുന്നതിലും നമ്മള്‍ ആണുങ്ങള്‍ പങ്കു ചേരണമെന്ന ആവശ്യമാണ്. അതെത്രത്തോളം ഭയാനകമാണെന്ന് കുട്ടിക്കും ഊഹിച്ചു കൂടേ? അലക്കുകയോ... കഞ്ഞി വക്കുകയോ!!!! ഹൊ ഹൊ! രാവിലെ കുളിക്കാനുള്ള കഷ്ടപ്പാട് എനിക്കേ അറിയൂ."

"അതു ശരിയല്ലേ? വീട്ടുജോലികളില്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തം ഉണ്ടാവുന്നതിനോട് അസഹിഷ്ണുത എന്തിനാണ്? നിങ്ങള്‍ ആണുങ്ങള്‍ക്കും വീട്ടുജോലികള്‍ ചെയ്തു കൂടേ?"

"കുട്ടിയും ഫെമിനിസ്റ്റ് പക്ഷത്തു നിന്നു സംസാരിക്കുന്നു. ഇനിയുള്ള എന്റെ മറുപടികള്‍ അല്പം പരുഷമായാല്‍ ദയവായി സഹിക്കുക. Men who do housework may get more sex എന്ന വാര്‍ത്ത വനിതാദിനത്തോടനുബന്ധിച്ച് പുറത്തു വിട്ടത്, ഒരു ആഗോള ഫെമിനിസ്റ്റ് ഗൂഢാലോചനയായിട്ടാണ് ഞാന്‍ നോക്കിക്കാണുന്നത്."

"ഗൂഢാലോചനയോ?"

"അതെയതെ. സെക്സ് എന്ന പ്രലോഭനത്തില്‍ പെടുത്തി പുരുഷനെക്കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുക എന്നത് പുരുഷന്‍മാരെ വ്യക്തമായി സ്ത്രീകള്‍ക്ക് മനസ്സിലാക്കാനാവാത്തതു കൊണ്ടു തോന്നിയ ഒരു വ്യാമോഹമാണെന്നേ എനിക്കു പറയാനാവൂ. ശാരീരിക ഘടന കൊണ്ടും ജനിതകസവിശേഷതകള്‍ കൊണ്ടും വൃത്തി, അച്ചടക്കം, ഒതുക്കം തുടങ്ങിയ സംഗതികളോട് ഞങ്ങള്‍ക്ക് ആഭിമുഖ്യം കുറവാണെന്നറിഞ്ഞു കൂടേ. അടുക്കളയില്‍ രണ്ടു ദിവസം പാത്രങ്ങള്‍ കഴുകാതെ കിടന്നാലും മേശപ്പുറത്ത് നാലഞ്ചു ദിവസത്തെ പത്രങ്ങള്‍ നിരന്നു കിടന്നാലുമൊന്നും ഞങ്ങളത് വലിയ കാര്യമായി കണക്കാക്കാറില്ല. പ്രകൃത്യാ ഉള്ള ഈ സവിശേഷതകളെ അവകാശത്തിന്‍റെ നൂലാമാലകളില്‍ കുടുക്കുന്നവര്‍ പുരുഷപീഡനത്തിന്‍റെ വ്യത്യസ്ത സാധ്യതകള്‍ ആരായുകയാണ്."

"കുഞ്ഞുങ്ങളെ പരിചരിക്കുന്ന കാര്യത്തിലും നിങ്ങള്‍ ആണുങ്ങള്‍ വളരെ പിന്നിലാണെന്നാണല്ലോ കണക്കുകള്‍ വ്യക്തമാക്കുന്നത്?"

"സത്യമാണത്. ഞാന്‍ കുറച്ചു കാലം മുമ്പ് എഴുതിയ ’ആണിന് മുലയെന്തിന്’ എന്ന പോസ്റ്റ് കുട്ടി വായിച്ചിരിക്കുമെന്ന് കരുതുന്നു."

"ഹ ഹ ഹ!!! അതും ഇതും തമ്മിലുള്ള ബന്ധം?"

"ഇതാണ് നിങ്ങള്‍ ആലോചിക്കാതെ ആരോപണം ഉന്നയിക്കുന്നവരാണെന്ന് ജനം പറയുന്നതിനുള്ള കാരണം. പിറന്നു വീഴുന്ന കുഞ്ഞിന് ആ നിമിഷം മുതല്‍ ഏതു നിമിഷവും ആവശ്യമുള്ള ഒന്നാണ് മുലപ്പാല്‍. അതു ചുരത്താന്‍ ഞങ്ങള്‍ക്ക് കഴിവില്ലാത്തതു കൊണ്ട് കുഞ്ഞ് അമ്മയോടൊപ്പം കഴിയേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ പറഞ്ഞു മനസ്സിലാക്കിത്തരേണ്ടി വരുന്നിടത്താണ് നിങ്ങളുടെ പരാജയം."

(ചോദ്യകര്‍ത്താവ് മുഖം കുനിക്കുന്നു. ഒന്നാലോചിച്ച്, പെട്ടെന്ന് മുഖമുയര്‍ത്തി ചോദിക്കുന്നു.)

"കുഞ്ഞുങ്ങള്‍ വളരെപ്പെട്ടെന്ന് ഖരപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കാന്‍ പ്രാപ്തരാവാറുണ്ടല്ലോ. അപ്പോഴും നിങ്ങള്‍ അവരെ ശ്രദ്ധിക്കാറില്ല എന്നു പറഞ്ഞാല്‍?"

"ശ്രദ്ധിക്കാറില്ല എന്നു പറഞ്ഞാല്‍ നിഷേധിക്കേണ്ടി വരും. ഒരച്ഛനില്‍ നിന്ന് കുഞ്ഞിന് കൊടുക്കാവുന്നതെല്ലാം ഞങ്ങള്‍ നല്കാറുണ്ട്. ഒന്നോര്‍ക്കുക, കാല് നീട്ടിയിരുന്ന് കുഞ്ഞിനെ മുട്ടിനൂ മീതെ കിടത്തിയാണ് അമ്മമാര്‍ ഭക്ഷണം നല്കുന്നത്. പുരുഷന്മാരതിനു തുനിഞ്ഞാല്‍ കടുത്ത രോമം കുത്തിക്കയറി കുഞ്ഞിന്‍റെ മൃദുലശരീരത്തിന് വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതു കാരണം കുഞ്ഞ് കരയാന്‍ തുടങ്ങിയാല്‍ ഭക്ഷണം കൊടുക്കുക എന്ന ജോലി വളരെ ദുര്‍ഘടമായേക്കാം. പുറമേ ഈ പറഞ്ഞ പോസില്‍ ദീര്‍ഘനേരമിരിക്കാനുള്ള ശേഷിയും ഫ്ലെക്സിബിലിറ്റിയും സ്ത്രീശരീരത്തിന് പുരുഷശരീരത്തെ അപേക്ഷിച്ച് കൂടുതലാണ്. ഇതെല്ലാം പ്രകൃതിനിയമങ്ങളാണ്. നിങ്ങളുടെ മുറവിളി കൊണ്ടൊന്നും നാച്വറല്‍ ലോ മാറ്റിപ്പണിയാനാവുകയില്ല."

"ഓക്കേ. കുടുംബകാര്യങ്ങളില്‍ നിന്ന് നമുക്ക് സാമൂഹ്യപ്രശ്നങ്ങളിലേക്ക് വരാം."

"സാമൂഹ്യവിഷയമെന്നു പറയൂ. എന്തിനേയും പ്രശ്നമായിക്കാണുന്ന പ്രവണത പുരുഷവിരുദ്ധ അജണ്ടയുടെ മറ്റൊരു മുഖമാണ്."

"ചുരുക്കി പറഞ്ഞാല്‍ സ്ത്രീ വീട്ടുകാര്യങ്ങള്‍ ചെയ്യുകയും പുരുഷന്‍ സമ്പാദിച്ചു കൊണ്ടു വരുമ്പോള്‍ വച്ചു വിളമ്പുകയും ചെയ്യുന്നതാണ് നല്ലതെന്നാണോ താങ്കള്‍ പറയുന്നത്?"

"സത്യത്തില്‍, അതു തന്നെയാണ് നല്ലത്!"

"ദാറ്റ് ഈസ് റ്റൂ മച്ച്... അതു തിരിച്ചായിക്കൂടേ?"

"കുട്ടീ, തിരിച്ചാവുന്നതു കൊണ്ട് ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു. പക്ഷേ അതില്‍ പുരുഷവിരുദ്ധമായ പല നിയമവൈഷമ്യതകളും ഉള്‍പ്പെട്ടിട്ടുണ്ട്."

"നിയമമോ, ഇതിലെന്ത് നിയമപ്രശ്നം?"

"മറ്റൊന്നുമല്ല, കല്യാണം കഴിച്ചു കൊണ്ടു വരുന്ന പെണ്ണിനെയും അവളില്‍ തനിക്കുണ്ടാവുന്ന കുട്ടികളെയും സംരക്ഷിക്കുക എന്നത് നിയമപരമായി പുരുഷനുള്ള ഉത്തരവാദിത്തമാണ്. നിയമപരമായി വിവാഹമോചനം നേടിയാല്‍പ്പോലും പഴയ ഭാര്യക്ക് ചിലവിനു കൊടുക്കണമെന്ന് വകുപ്പുകള്‍ പറയുന്നു. അതു കാരണം ഞങ്ങള്‍ അല്പം കോണ്‍ഷ്യസ് ആണ്. നാളെ മുതല്‍ എന്‍റെ ഭാര്യ ജോലിക്കു പോയി സമ്പാദിക്കുകയും ഞാന്‍ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തെന്ന് വക്കുക. എന്നെങ്കിലും അവള്‍ക്ക് ജോലി രാജി വക്കാനും തുടര്‍ന്ന് വിവാഹമോചനം നേടാനും തോന്നിയാല്‍, വീട്ടുജോലി എക്സ്‍പീരിയന്‍സ് കാണിച്ച് ഏതു ജോലി സമ്പാദിച്ചാണ് ഞാന്‍ എന്റെ ചിലവിനോ അവള്‍ക്കു ചിലവിനു കൊടുക്കാനോ ഉണ്ടാക്കുക? ജോലിയില്ലാത്ത പെണ്ണിന് വിവാഹമോചനമായാലൂം പൂര്‍വ്വ ഭര്‍ത്താവ് ചിലവിനു കൊടുക്കണമെന്ന വ്യവസ്ഥയിരിക്കേ ഞങ്ങള്‍ക്കെന്ത് സംരക്ഷണമാണുള്ളത്?"

"താങ്കള്‍ പറഞ്ഞതിനോട് ഒരു പരിധി വരെ യോജിക്കുന്നു."

"സന്തോഷം, സ്ത്രീകള്‍ ഒരു കാര്യത്തോടും പരിപൂര്‍ണ്ണ യോജിപ്പ് പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല."

"അതിരിക്കട്ടെ, സമൂഹത്തില്‍ സ്ത്രീക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ പ്രധാനമായ ഒന്നാണ് പുരുഷന്‍മാരുടെ കൊത്തിപ്പറിക്കുന്നതു പോലെ ചുഴിഞ്ഞുള്ള നോട്ടം. ഇത്തരം വൃത്തികെട്ട കാര്യങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുന്നുണ്ടോ?"

"ന്യായീകരിക്കുകയല്ല, വിശകലനം ചെയ്യുകയാണ്. മറച്ചു വച്ചിരിക്കുന്ന എന്തിനേയും അനാവരണം ചെയ്തു കാണുവാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. അത്തരമൊരു പ്രവണത മനുഷ്യനില്ലായിരുന്നെങ്കില്‍ നമ്മളിന്ന് ലോകത്തില്‍ ഇത്രയധികം കണ്ടുപിടുത്തങ്ങള്‍ നടത്തുമായിരുന്നില്ല. ഏതൊരു വലിയ നല്ല കാര്യത്തിനും അതിന്‍റേതായ ചെറിയ ദൂഷ്യവശങ്ങളുണ്ടായേക്കാം. അതിലൊന്നു മാത്രമാണിത്. ഈ പ്രവണതയുടെ പോസിറ്റീവ് വശങ്ങളെപ്പറ്റി ചിന്തിച്ചാല്‍ കുട്ടി ഉന്നയിച്ച ചോദ്യം അത്രക്ക് പ്രധാനമാണോ എന്ന് കുട്ടിക്ക് തന്നെ സംശയം തോന്നിയേക്കാം."

(പപ്പൂസ് ചോദ്യകര്‍ത്താവിനെ അടിമുടി ഉഴിയുന്നു. അവളുടെ മുട്ടറ്റം മുട്ടാത്ത പാവാടയും അടിവയറ്‍ മറക്കാത്ത ടോപ്പൂം സൂക്ഷിച്ചു നോക്കിയ ശേഷം തുടരുന്നു.)

"കുട്ടി ഉടുത്തിരിക്കുന്ന ഈ വസ്ത്രം കാരണം സാധാരണയായി കാണാത്ത കണങ്കാലുകള്‍ ഞാന്‍ കണ്ടതു കൊണ്ടുള്ള ഒരു കൌതുകമാണ് എന്നെ അങ്ങനെ നോക്കാന്‍ പ്രേരിപ്പിച്ചത്. അടിവയര്‍ മറക്കാത്ത ഒരു കുപ്പായമാണ് ഞാനിട്ടിരുന്നതെങ്കില്‍ കുട്ടിയും നോക്കിയേനെ. ഭാഗ്യവശാല്‍ മനസ്സില്‍ വരുന്നത് മുഖത്തോ വാക്കുകളിലോ പ്രകടമായി പ്രതിഫലിപ്പിക്കാതിരിക്കാനുള്ള വിദ്യ നിങ്ങള്‍ക്കു വശമുള്ളതിനാല്‍ സ്വാഭാവികമായും പഴി കേള്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നു. ഇതൊന്നും അത്തരം ചോദനകള്‍ നിങ്ങള്‍ക്കില്ല എന്നുറച്ചു പറയാവുന്ന തെളിവുകളല്ലല്ലോ."

"നിങ്ങളിങ്ങനെയൊക്കെ പറയാമോ? സ്ത്രീ അമ്മയാണ്, പെങ്ങളാണ്, മകളാണ്."

"എന്തുകൊണ്ടതിന്‍റെ മറുവശം ആലോചിക്കുന്നില്ല? പുരുഷന്‍ അച്ഛനാണ്, സഹോദരനാണ്, മകനാണ്, മച്ചുനനാണ്, അളിയനാണ്, അമ്മായിയപ്പനുമാണ്."

"താങ്കളുടെ മറുപടികളില്‍ നിന്നും താങ്കള്‍ മെന്‍ ഡോമിനേഷന്‍റെ വക്താവാണെന്ന് മനസ്സിലായതു കൊണ്ടു
ചോദിക്കുകയാണ്. സ്ത്രീധനം വാങ്ങുന്നതിനെ അനുകൂലിക്കുന്നുണ്ടോ?"

"കുട്ടി പറഞ്ഞ ആദ്യ വാചകത്തെ അംഗീകരിക്കുന്നില്ല. കാര്യങ്ങളെ മുന്‍വിധികള്‍ക്കും വികാരങ്ങള്‍ക്കും വിധേയമാക്കാതെ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി ഞാന്‍ വിശകലനം ചെയ്യുന്നു എന്നേയുള്ളു. പിന്നെ, സ്ത്രീധനം എന്ന വാക്കിനു വന്നു ചേര്‍ന്ന മോശം ഇമേജ് കാരണം മറ്റൊരു വാക്കുപയോഗിച്ച് അല്പം വല്ലതും കൊടുക്കുന്നതിലും വാങ്ങുന്നതിലും തെറ്റില്ല എന്നു ഞാന്‍ കരുതുന്നു. പക്ഷേ നിര്‍ബന്ധിക്കരുത്, ഒരിക്കലും."

(പെണ്‍കുട്ടി ചാടിയെഴുന്നേല്‍ക്കുന്നു.)

"ഹൌ ഡെയര്‍ യൂ???? സ്ത്രീധനം വാങ്ങുന്നതിനെ ന്യായീകരിക്കുകയോ? ഐ വില്‍ റിപ്പോര്‍ട്ട് ഇറ്റ്!!!"

(പപ്പൂസ് കുട്ടിക്ക് മുമ്പിലിരുന്ന ഗ്ലാസ്സ് നീട്ടിക്കൊടുത്ത് അവളോട് ഇരിക്കാന്‍ ആംഗ്യം കാണിക്കുന്നു. കുട്ടി ഇരിക്കുന്നു.)

"അല്പം സംയമനത്തോടെ സമീപിക്കേണ്ട വിഷയമാണിത്. വികാരത്തള്ളിച്ച കൂടാതെ ഞാന്‍ പറയുന്നതു കൂടി കേള്‍ക്കുക. വിവാഹാനന്തരം പെണ്ണിന് തൊഴിലുണ്ടെങ്കിലും ഇല്ലെങ്കിലും അവളെ സംരക്ഷിക്കേണ്ട ചുമതല പുരുഷനാണ്. ആവശ്യമുള്ള സമയത്തെല്ലാം ഭക്ഷണവും വസ്ത്രവും കൊടുക്കുകയും താമസിക്കാനായി തന്‍റെ വീട്, അല്ലെങ്കില്‍ പുതിയൊരു വീടു കണ്ടെത്തുകയും അവിടേക്ക് വിവാഹാനന്തരം അത്യാവശ്യമായ ഹൌസ് ഹോള്‍ഡ്‍സ് വാങ്ങിക്കുകയും ദൈനംദിന ചിലവുകള്‍ നോക്കുകയുമെല്ലാം അവന്‍റെ കര്‍ത്തവ്യങ്ങളാണ്. തൊഴിലുള്ള സ്ത്രീയാണെങ്കില്‍ ഓക്കേ. പക്ഷേ തൊഴിലില്ലാത്ത സ്ത്രീകള്‍ക്ക് ഇത്തരം ആവശ്യങ്ങളിലേക്ക് സംഭാവനകള്‍ നല്കാന്‍ വലിയ ബുദ്ധിമുട്ടാണല്ലോ. പുറമേ, വീട്ടുജോലികളിലും കുഞ്ഞിനെ നോക്കുന്നതിലും പാചകത്തിലുമെല്ലാം തുല്യപങ്കാളിത്തം ആവശ്യപ്പെടുകയും സാമൂഹ്യമെന്ന് കൊട്ടിഘോഷിക്കുകയും ചെയ്താല്‍ സമത്വം അവിടെ ഇല്ലാതെ വരും. ഇപ്പറഞ്ഞ ചിലവുകളിലേക്കായി കുറച്ചു തുക വാങ്ങി വക്കുന്നതില്‍ തെറ്റില്ലെന്നു ഞാന്‍ പറഞ്ഞാല്‍?"

"നിങ്ങള്‍ നൊട്ടുന്യായങ്ങള്‍ നിരത്തുകയാനെന്ന് ഞാന്‍ പറയും."

"അല്ല, തുല്യപങ്കാളിത്തം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ തുല്യ ഉത്തരവാദിത്തം കൂടെ അവര്‍ പങ്കു വക്കണമെന്ന് സൂചിപ്പിച്ചതാണ്. സ്ത്രീധനത്തെ ന്യായീകരിച്ചതല്ല. വീട്ടുജോലികളിലും മറ്റും ഭര്‍ത്തൃപങ്കാളിത്തം ആവശ്യപ്പെടുന്നവര്‍ ഭര്‍ത്താവിന്റേതായ ഉത്തരവാദിത്തങ്ങളെക്കുറിച്ചു കൂടി ബോധവതികളാവേണ്ടതിന്‍റെ ആവശ്യം വിശദീകരിച്ചതാണ്. ഡൈവോഴ്‍സ് കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ ചിലവിലേക്ക് മാസാമാസം നിശ്ചിത തുക സംഭാവന ചെയ്യാന്‍ എത്ര സ്ത്രീകള്‍ സന്നദ്ധത പ്രകടിപ്പിക്കും?"

"ഇന്നത്തെ സ്ത്രീകള്‍ക്ക് അതിനുള്ള കഴിവില്ലെന്നാണോ താങ്കള്‍ ധരിച്ചത്?."

"സന്നദ്ധതയുണ്ടോ എന്നാണ് എന്‍റെ ചോദ്യം."

"ഉള്ളവരുണ്ടാവാം, ഇല്ലാത്തവരുമുണ്ടാവാം, അതു കളയൂ. താങ്കള്‍ സ്ത്രീധനം വാങ്ങിത്തന്നെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചെന്നാണോ പറഞ്ഞു വരുന്നത്?"

"കുട്ടീ, ഞാന്‍ സ്ത്രീധനത്തെ ന്യായീകരിക്കുന്നില്ലെന്ന് വീണ്ടും പറയുന്നു. ഒരു കമ്പാരിസണ്‍ നടത്തിയെന്നേ ഉള്ളു. വീട്ടുജോലികള്‍ യാതൊരു മടിയും കൂടാതെ ചെയ്യാന്‍ മനസ്സുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ, മൂന്നു നേരം ഭക്ഷണം പാകം ചെയ്തും സ്വന്തം തുണിയലക്കിയും ജീവിക്കുന്ന എന്നെക്കുറിച്ചവള്‍ ഉത്കണ്ഠാവതിയാണ്. ഒരു പ്രണയത്തിന്‍റെ ബാക്കിപത്രമാണത്. സ്ത്രീധനം വാങ്ങുന്നുമില്ല."

(പപ്പൂസ് ഗ്ലാസ്സെടുത്ത് ഒരു കവിള്‍ വെള്ളം കുടിക്കുന്നു. കുട്ടി ചുണ്ടിന്‍റെ കോണില്‍ ഒളിച്ചു വച്ച പുഞ്ചിരിയോടെ തുടരുന്നു.)

"വിവാഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തു തോന്നുന്നു?"

"പണ്ട് ബാംഗ്ലൂരില്‍ ജോലിക്കു ചേരാനെത്തിയ എന്നോട് മാനേജര്‍ ചോദിച്ച ഒരു ചോദ്യം വെറുതെ ഓര്‍മ്മ വരുന്നു."

"അതെന്തായിരുന്നു?"

"ആര്‍ യൂ മാരീഡ്? ഓര്‍ ആര്‍ യൂ ഹാപ്പി?"

"എനിക്കതു വലിയ തമാശയായി തോന്നുന്നില്ല."

"ങും...." (തമാശ ചീറ്റിയ മുഖത്തോടെ പപ്പൂസ് ഇരിക്കുന്നു.)

"മദ്യപാനത്തെ ഒരു വീരകൃത്യമായി ചിത്രീകരിക്കുന്ന പ്രവണത താങ്കളുടെ സംസാരത്തില്‍ പലപ്പോഴും കണ്ടുവരുന്നു. മദ്യപാനത്തെ സ്ത്രീസംഘടനകള്‍ നഖശിഖാന്തം എതിര്‍ക്കുന്ന ഈ സമയത്ത് ഇതിനെക്കുറിച്ച് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?"

"ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളിലൂടെ അപകടകരമായ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്നതിനെപ്പറ്റി നമ്മളിലെത്ര പേര്‍ ബോധവാന്മാരാണ്? അതിനു നാം പറയുന്ന ന്യായീകരണം ഈ പാനീയങ്ങള്‍ ഉത്തേജനവും ഉന്മേഷവും നല്കുന്നു എന്നതാണ്. മദ്യവും ഒരു ഉത്തേജനം പ്രദാനം ചെയ്യുന്നു. ദിവസവും ഓരോ പെഗ്ഗ് കഴിക്കുന്നവരുടെ ശരീരത്തില്‍ ബാഡ് കൊളസ്ട്രോള്‍ കുറയുന്നതു കാരണം ഹൃദ്രോഗങ്ങള്‍ കുറയുന്നതിനെക്കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടോ? ഞാനിതൊരു മരുന്നായാണ് ഉപയോഗിക്കുന്നത്. ചുമയും ജലദോഷവും ഒരളവു വരെ പനിയും മാറ്റാന്‍ ഓസീയാറില്‍ ചൂടുവെള്ളവും കുരുമുളകും ചേര്‍ത്ത് കഴിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ മുഖം ചുവപ്പിക്കും. അതിന്‍റെ സത്യാവസ്തയെക്കുറിച്ച് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? അധികമായാല്‍ മറ്റെന്തും പോലെ മദ്യവും വിഷമാണ് എന്നത് ഞാന്‍ അംഗീകരിക്കുന്നു. എന്നു വച്ച് ഇത്ര തള്ളിപ്പറയേണ്ട ഒന്നല്ല മദ്യമെന്നും ഞാന്‍ കരുതുന്നു. വിശകലനശേഷി കുറഞ്ഞ സ്ത്രീപക്ഷസമൂഹമാണ് മദ്യത്തെ ഏറ്റവും വലിയ വിപത്തായി ചിത്രീകരിക്കുന്നത്."
"അപ്പോള്‍പ്പിന്നെ ഞങ്ങള്‍ സ്ത്രീകള്‍ക്കെന്താ മദ്യപിച്ചു കൂടേ?"

"ചെയ്യാം, ഒരളവു വരെ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പരിമിതികളുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളെന്നെ ബോംബു വച്ചു കൊല്ലാനുള്ള പദ്ധതി വരെ ആവിഷ്കരിച്ചേക്കും. എങ്കിലും ഞാന്‍ പറയട്ടെ. കുഞ്ഞിനെ പെറ്റു വളര്‍ത്തുക എന്ന ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവാം. ഇനി ’എന്നാപ്പിന്നെ ആണുങ്ങള്‍ക്കും കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തിക്കൂടേ’ എന്നും കുട്ടി ചോദിച്ചേക്കാം. അതിനുത്തരം പറയാനും ഞാന്‍ തയ്യാര്‍!"

"അതു പോട്ടെ, അവസാനമായി, വനിതാദിനത്തോടനുബന്ധിച്ച് താങ്കള്‍ക്ക് ജനങ്ങളോടെന്തെങ്കിലും പറയാനുണ്ടോ?"

"സര്‍വ്വരാജ്യ പുരുഷന്‍മാരേ സംഘടിക്കുവിന്‍...!!!!!!!!"

"ഇപ്പോ ഇതൊക്കെ ചോദിച്ചതു നന്നായി. നിങ്ങളെ വിവാഹം കഴിക്കുന്ന കാര്യം എനിക്കൊന്നു പുനരാലോചിക്കേണ്ടിയിരിക്കുന്നു. ഇത്രത്തോളം വലിയ സ്ത്രീവിരോധിയാണ് നിങ്ങളെന്ന് ഞാനറിഞ്ഞിരുന്നില്ല."

"അയ്യോ മോളൂ, ചിലതൊക്കെ ചുമ്മാ തമാശക്കങ്ങു വിളിച്ചു പറഞ്ഞെന്നേയുള്ളു. ഞാനങ്ങനത്തെ ഒരാളേ അല്ല. സ്ത്രീകളില്ലാത്ത ഒരു ലോകത്തിന്‍റെ വിരസതയെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠ കൊണ്ടുനടക്കുന്ന ഒരു സന്മാര്‍ഗ-സദാചാരവാദിയാണ് ഞാന്‍."

"ഒന്നും പറയണ്ടാ...... എനിക്കെല്ലാം മനസ്സിലായി...."

(കുട്ടി ടീപ്പോയിലിരുന്ന ഗ്ലാസ്സെടുത്ത് പപ്പൂസിനു നേരെ എറിഞ്ഞു. പപ്പൂസ് ഒഴിഞ്ഞു മാറി. ഗ്ലാസ്സ് നേരെ ചെന്ന് നിലക്കണ്ണാടിയില്‍ തട്ടി. പപ്പൂസിന്‍റെ പ്രതിബിംബം വഹിച്ചിരുന്ന കണ്ണാടി ഉടഞ്ഞ് ചെറുകഷണങ്ങളായി താഴെ വീണു. ചിതറിവീണ ചീളുകളിലേക്കു നോക്കി പപ്പൂസ് മന്ദഹസിച്ചു. ഓരോ കണ്ണാടിച്ചീളും ആ ചിരിയെ വിവിധ ഭാവങ്ങളില്‍ പ്രതിഫലിപ്പിച്ചു.)