Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Wednesday, April 14, 2010

ഐ പി എല്‍ കൊച്ചിക്കൊരു പേര്?

അങ്ങനെ ശ്രീമാന്‍ ശശി തരൂരിന്‍റെ അശ്രാന്തപരിശ്രമഫലമായി കൊച്ചിയിലും ഐ പി എല്‍ ടീമെത്തി. കടപ്പുറത്തു മീറ്റിംഗു കൂടി ടീമിനു പേരിടാന്‍ ആലോചിക്കെയാണ് പുതിയ വിവാദം! കസേരയില്‍ കയറിയ ദിവസം മുതല്‍ വിടാതെ ദിവസവും മൂന്നു നേരം വ്യത്യസ്ത പുലിവാലുകളില്‍ തൂങ്ങി എക്സര്‍സൈസ് ചെയ്യുന്ന തരൂരിന് ഈ വിവാദമൊക്കെ റമ്മിനു വച്ച അച്ചാറു പോലെ നിസ്സാരമായി വടിച്ചു കളയാവുന്നതേ ഉള്ളൂ.

അല്ലെങ്കിലും ഇന്ത്യയില്‍ മന്ത്രിയായ ശേഷം ഹൈക്കമാന്‍ഡിനോടു ചോദിക്കാതെ ട്വീറ്റ് ചെയ്യുന്നതും ക്രിക്കറ്റുകാരെ ഫോണില്‍ വിളിക്കുന്നതുമൊക്കെ സൗദി അറേബ്യയില്‍ പബ്ലിക്കായി മുണ്ടുരിയുന്നതു പോലത്തെ കുറ്റമാണെന്ന് ആര്‍ക്കാണറിയാത്തത്? ഇന്ത്യയിലെ മന്ത്രിമാരുടെ ജോലി നേരം വെളുക്കുമ്പം കോട്ടുവായിട്ട് എഴുന്നേല്‍ക്കലും ഹൈക്കമാന്‍ഡ് എഴുതിക്കൊടുക്കുന്ന വാചകങ്ങള്‍ അന്നന്നത്തെ വേദികളില്‍ തെറ്റു കൂടാതെ (ഇതിനു പ്രത്യേക ശ്രദ്ധ വേണം) വായിക്കലുമാണ്. ഇടക്കെപ്പോഴെങ്കിലും ഒരു വെടിവെപ്പോ ബോംബ് സ്ഫോടനമോ നടന്നാല്‍ ഒരു വ്യത്യസ്തതക്ക് ഒന്നു രാജി വക്കുക കൂടെ ചെയ്താല്‍ ഏറ്റവും നല്ല മന്ത്രിയായി.

തരൂരിനിതൊക്കെ അറിയാഞ്ഞിട്ടൊന്നുമല്ല, പുള്ളിക്ക് പണ്ടു മുതലേ പുലിവാല്‍ ഒരു വീക്ക്നെസ്സാണ്. കാണുമ്പോഴേക്കും അറിയാതങ്ങു കേറി പിടിച്ചു പോകും. നമ്മുടെ സ്ഥിരം മന്ത്രിമാരെപ്പോലെ മന്ത്രിപദവി ഉപയോഗിച്ച് നാലഞ്ച് അഴിമതിയൊക്കെ നടത്തി രണ്ടു പത്രത്തില്‍ ന്യൂസായാല്‍ത്തന്നെ അതൊന്നും ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ലെന്ന് പുള്ളിക്കറിയാം. പണമല്ല, അതു വേണ്ടുവോളമുണ്ട്, നമുക്ക് വേണ്ടത് പൊതുജന ശ്രദ്ധയാണ്.

ഗാന്ധിജയന്തിക്കു പണിയെടുക്കാന്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ഓരോ പൗരനും ’ശശി തരൂര്‍’ എന്ന പേരിനു മുമ്പും പിമ്പും അവനവന്‍റെ മാതൃഭാഷയിലെ ഏറ്റവും പ്രചാരത്തിലുള്ള പദങ്ങള്‍ ചേര്‍ത്ത് ഉരുവിട്ടു കൊണ്ടേയിരിക്കും. അതുപോലെ, ലോകം നിറഞ്ഞാടുന്ന ഐ പി എല്ലും ദുബായിലെ ഒരു ചെറുപ്പക്കാരി ബ്യൂട്ടീഷ്യനും ചേര്‍ന്നാല്‍ മീഡിയക്ക് ഡബിള്‍ ഇംപാക്ട് പാക്കേജായി.

ഞാന്‍ പറയാന്‍ വന്നതെന്തോ, പറയുന്നതെന്തോ! മൂന്നാലു പെഗ്ഗായതു കൊണ്ട് ഡയറക്ഷന്‍ മാറിപ്പോയി!

പറഞ്ഞു വന്നത്, കൊച്ചി ഐ പി എല്‍ ടീമിന്‍റെ പേരിനെപ്പറ്റിയാണ്. ഒരു മലയാളി എന്ന നിലയില്‍ എന്‍റെ നാടിനെയും ഇവിടത്തെ വ്യത്യസ്ത കലാ-സാംസ്കാരിക രൂപങ്ങളെയും ഉള്‍ക്കൊള്ളുന്ന നാലഞ്ചു കോംപ്രെഹെന്‍സിവ് പേരുകള്‍ ഞാനൂ സജസ്റ്റ് ചെയ്യുന്നു. എന്‍റെ പാതി ഞാനും റോണ്‍ഡീവൂവിന്‍റെ പാതി റോണ്‍ഡീവൂവും എന്നാണല്ലോ.

1. BevCo Brothers Cochin
2. Quarter-Quotations Quochin
3. Crooks Eleven Cochin
4. Coastal Coconuts Cochin
5. Toddy Traders Cochin

ഇനിയും നല്ല നല്ല പേരുകള്‍ മനസ്സില്‍ കടിപിടി കൂടുന്നുണ്ട്. ആര്‍ക്കെങ്കിലും സജഷന്‍സ് ഉണ്ടെങ്കില്‍ അതും ചേര്‍ത്ത് മോഡിയുടെയോ തരൂരിന്‍റെയോ പണി പോകുന്നതിനു മുമ്പ് നമുക്കൊന്നു നിവേദിച്ചു നോക്കാം. ഒത്തു പിടിച്ചാല്‍ ഐ പി എല്ലു മാത്രമല്ല, പേരും പോരും.

Friday, June 26, 2009

ഈ പ്രതിപക്ഷത്തിന്‍റെ ഒരു കാര്യം!

ഈ പ്രതിപക്ഷത്തിന്‍റെ ഒരു കാര്യം! മാതൃഭൂമീടേം...


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

എനിക്കിതു കണ്ടപ്പോ തമാശ തോന്നി എന്നു കരുതി എല്ലാര്‍ക്കും തോന്നിക്കൊള്ളണമെന്നില്ല! :-)

Thursday, April 2, 2009

യുദ്ധക്കളം തീര്‍ത്ത ചക്ക!

"ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്തതായി വല്ലതുമുണ്ടോ?"

സ്വയം ഒരു ചോദ്യം പോസ് ചെയ്യുകയാണ്. ഫിലോസഫി പറഞ്ഞ് ശൂന്യതയിലേക്കെത്തിക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ എനിക്ക് ഒഴിച്ചുകൂടാനാവാത്ത പലതുമുണ്ട്. അതിലൊരു പ്രമുഖ സ്ഥാനം ചക്കക്കു വിട്ടുകൊടുക്കുന്നു. കുഞ്ഞുനാള്‍ മുതലിന്നേ വരെ ഒരു ചക്കക്കാലത്തും അത്താഴം മറ്റൊന്നാവുക പതിവില്ല. വള്ളിനിക്കര്‍ പ്രായത്തില്‍ മഴക്കാലത്ത് ചക്കച്ചുള പൊളിച്ചു തിന്നുമ്പോള്‍ കിട്ടുന്ന മുളച്ച കുരുവെടുത്ത് പല നാടന്‍ നായ്‍ക്കളെയും ഉന്നം വച്ചത് നായക്കും കോഴിക്കും കൊള്ളാതെ പറമ്പിന്‍റെ മൂലയില്‍ ചെന്നു വീണു മുളച്ചിരുന്നതു കൊണ്ട് ഇന്നും മുട്ടില്ലാതെ ചക്ക തിന്നു ജീവിക്കാം.

കര്‍ണ്ണാടകയില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് മൂന്നു രൂപക്ക് ചുള ചൂഴ്‍ന്നു വില്‍ക്കുന്നവരുടെ അടുത്തു ചെന്ന് ’ചക്ക ചെന്നാഗിദ്ദിയാ?’ എന്നു ചോദിച്ചാല്‍ അതേ കത്തിയെടുത്ത് ചോദിക്കുന്നവന്‍റെ നാക്കരിയാനും സാദ്ധ്യതയുണ്ട്. ഏതാണ്ടതേ പോലെ ഉച്ചരിക്കുന്ന ഒരു വാക്കിന് ഇവിടെ ഹിജഡ എന്നാണര്‍ത്ഥം.

ഒരു പഴയ ചക്കക്കാലത്തേക്ക്....

കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു ഫെബ്രുവരി മാസം തുടങ്ങിക്കാണണം. നാടു മുഴുവനുള്ള പ്ലാവിന്മേലും കണ്ണു പരതിയാണ് നടപ്പ്. കല്ലെറിഞ്ഞാല്‍ വീഴാനിതു മാങ്ങയല്ലല്ലോ. കണ്ണെറിഞ്ഞു വീഴ്‍ത്തണം, തരം പോലെ എന്നാണ് ആലോചന. ചക്ക തിന്നിട്ട് ഏതാണ്ട് കൊല്ലമൊന്നാവാറായി. കൊതി മൂത്ത് നോട്ടുപുസ്തകത്തിലൊക്കെ ചക്കച്ചുളയുടെ പടം വരെ വരച്ചു വക്കാന്‍ തുടങ്ങിയിരിക്കുന്നു. വളര്‍ന്നു വരുന്ന പ്ലാവിന്‍തയ്യോടൊക്കെ അപാരമായ സ്നേഹം വര്‍ദ്ധിച്ച് തെങ്ങിനിടാന്‍ വച്ച ചാണകവും അഞ്ചാറു കുടം വെള്ളവുമൊക്കെ മൂത്ത പ്ലാവിന്‍റെ ചുവട്ടില്‍ കൊണ്ടൊഴിച്ച് നടക്കുന്ന കാലം. അപ്പോഴാണ് അതു കാഴ്ചയില്‍ പെട്ടത്. താഴേ പറമ്പിലെ പ്ലാവിലെ ഏതാണ്ട് മുകളിലത്തെ ചില്ലയില്‍ ഒരു മൂത്ത ചക്ക.

ആ കൊല്ലത്തെ ആദ്യത്തെ മൂത്ത ചക്ക!

ഏതാണ്ട് പത്തുപന്ത്രണ്ട് മെയിന്‍ ചില്ലകളുള്ള പ്ലാവിന്‍റെ മുകളിലെങ്ങാണ്ടാണിതിന്‍റെ കിടപ്പ്. ഉയരമൊക്കെ കണ്ടാല്‍ ഇച്ചിരി പേടി തോന്നും.

വായില്‍ പടര്‍ന്നൊലിച്ച വെള്ളം തുളുമ്പി ഒഴിഞ്ഞ കുടമൊക്കെ ഏതാണ്ട് നിറയുമെന്ന അവസ്ഥയിലായി. പണ്ടൊക്കെ ചറപറാന്നു പാഞ്ഞു കേറിയിരുന്ന പ്ലാവാണ്. ഇപ്പോ വണ്ണമൊക്കെ വച്ച് പഴയതു പോലെ തൊലി പ്ലാവിലുരച്ചു കളയാനുള്ള ആരോഗ്യവും മാനസികാവസ്ഥയുമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു.

വിട്ടു കൊടുക്കാന്‍ മനസ്സു വരുന്നില്ല. രണ്ടും കല്‍പ്പിച്ച്, മുണ്ടും മുറുക്കിയുടുത്ത്, ടീഷര്‍ട്ടിനു മീതെ കട്ടിയുള്ള രണ്ടു ഷര്‍ട്ടും വലിച്ചു കേറ്റി (നെഞ്ഞത്തെ തൊലിയെങ്കിലും സേഫ് ഗാര്‍ഡ് ചെയ്യണ്ടേ) മെല്ലെ നടന്നു. കവുങ്ങിന്‍തോലു വച്ചു കെട്ടിയ തളപ്പിട്ട് നാലു വരി കയറി. ആദ്യത്തെ ചില്ലയില്‍ പിടിച്ചപ്പോള്‍ തന്നെ ഒരു ശ്വാസതടസ്സം. കഷ്ടപ്പെട്ട് ഒരു ചില്ല കൂടി വലിഞ്ഞു കയറി. മുകളിലേക്കു നോക്കി. ചക്കയിരുന്നു മിന്നുന്നു.

ഏതാണ്ട് സിംഹത്താനെ ഇരതേടാന്‍ പോയ കുറുക്കന്‍റേതു പോലെയായി എന്‍റെ ഭാവം. മുകളിലേക്കു പോകാനൊരു വഴി കാണുന്നില്ല. അടുത്ത ചില്ല കിടക്കുന്നത് രണ്ടാള്‍ പൊക്കത്തിലാണ്. ഒരു ചില്ല കിട്ടിയ ആശ്വാസത്തില്‍ കാലില്‍ക്കിടന്ന തളപ്പൊക്കെ ഊരി താഴോട്ടിടുകയും ചെയ്തു.

വേണ്ട! ഭാഗ്യമുണ്ടെങ്കില്‍ കൊക്കയിട്ട് ചക്ക വീഴ്‍ത്തി ഒരു അമ്പതു കൊല്ലം കൂടി ജീവിക്കണമെന്നുണ്ട്. എങ്ങാന്‍ മോളീന്ന് താഴെപ്പോയാല്‍ ’ചക്കയിടാന്‍ പോയി ചത്തു വീണവന്‍’ എന്ന പേരു വീട്ടുകാരു കേള്‍ക്കേണ്ടി വരും. പതിയെ ഇറങ്ങാന്‍ വേണ്ടി താഴത്തെ ചില്ലയിലേക്ക് കാലു നീട്ടി.

ഈ കൊമ്പ് നേരത്തേതിലും താഴ്‍ന്നു പോയോ? നട കീറുന്ന പോസായിട്ടു പോലും കാല് മറ്റേ ചില്ലയിലേക്കെത്തുന്നില്ല. വെപ്രാളത്തിനിടയില്‍ അവിടവിടെ പുളിയുറുമ്പും പാഞ്ഞു കേറിത്തുടങ്ങി. ഒന്നുരണ്ടെണ്ണം കിട്ടിയ തരത്തിന് കടിക്കുന്നു. കയ്യെടുത്ത് നുള്ളിക്കളയണമെന്ന് തോന്നുന്നുണ്ടെങ്കിലും വിരലൊന്നനക്കാന്‍ പോലും ധൈര്യം കിട്ടുന്നില്ല. കണ്ണിലൂടെ കുറേശ്ശെ വെള്ളം തുളുമ്പിത്തുടങ്ങി (നശിച്ച പൊടി, പൊടി!!).

ഞാന്‍ വളര്‍ന്നതു കൊണ്ടോ, എന്നോടൊപ്പം എന്നേക്കാള്‍ പ്ലാവു വളര്‍ന്നതു കൊണ്ടോ എന്നറിയില്ല, വലിയ പ്ലാവൊക്കെ കാണുമ്പോള്‍ കയ്യും കാലുമൊക്കെ ഒരു വിറയലാണ്. ആരെങ്കിലും വന്ന് ഏണിയിട്ടു തരുന്നതു വരെ ഇറങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ രണ്ടും കല്‍പ്പിച്ച് ചാടാന്‍ തീരുമാനിച്ചു. ഏറിയാലൊരു കൈ, അല്ലെങ്കിലൊരു കാല്! ചാടി! ഭാഗ്യവശാല്‍ രണ്ടു ദിവസം മുടന്തേണ്ടി വന്നതൊഴിച്ചാല്‍ കാര്യമായൊന്നും സംഭവിച്ചില്ല.

മരം കയറാനറിയാവുന്ന ഒരു പങ്കുകച്ചവടക്കാരനു വേണ്ടിയുള്ള അന്വേഷണം ചെന്ന് നിന്നത് കുഞ്ഞച്ചനിലാണ്.

"ങും... ചക്കയുടെ പകുതിയും അമ്പതു രൂപയും."

കുഞ്ഞച്ചന്‍ നയം വ്യക്തമാക്കി. ദ്രോഹീ, കൂലി വരെ ചോദിക്കുന്നു. ഒരു നാലു ചുളക്ക് തീരുമെന്നു കരുതിയ പ്രശ്നമാണ്. പക്ഷേ, കൊതി മനസ്സില്‍ കിടന്ന് ദുര്‍ബുദ്ധി പറഞ്ഞു തരുന്നു.

"അമ്പതെങ്കില്‍ അമ്പത്, ബാ."

കുഞ്ഞച്ചന്‍ അരയും തലയും മുറുക്കി.

"നടക്ക്."

പ്ലാവിന്‍ ചോട്ടില്‍ എത്തി കുഞ്ഞച്ചന്‍ മുകളിലേക്കു നോക്കി. ഞാന്‍ ചക്ക ചൂണ്ടിക്കാണിച്ചു.

"ദോ... അത്..."

കുഞ്ഞച്ചന്‍ ഒരു നിമിഷം ചിന്താധീനനായി മണ്ണിലിരുന്നു. മെല്ലെ എഴുന്നേറ്റ് തിരിച്ചു നടന്നു.

"ഡാ... നീ പോവാണോ?"

"വാസ്വേട്ടനെ കണ്ട് ഒരു എല്‍ ഐ സി പൂരിപ്പിച്ചേച്ച് വരാം. ചെലപ്പോ ഇതോടെ എന്‍റെ കുടുംബത്തിന്‍റെ ഭാഗ്യം തെളിയും."

കുഞ്ഞച്ചന്‍ ഒന്നു ദീര്‍ഘമായി നിശ്വസിച്ചു.

"ശ്ശെ, ഇതൊക്കെ നിനക്കൊരു മരമാണോടാ? ചുമ്മാ കയറ്."

"എന്നാലും അമ്പതുറുപ്പികക്കു വേണ്ടി ജീവിതം പഞ്ചറാക്കണോടാ?"

അവന്‍ വികാരാധീനനായി.

"പിന്നേ, നീയോര്‍ത്തു നോക്ക്, പണ്ട് പുഴക്കരേലെ പുളിമരത്തേല്‍ കേറി ജിഷമോള്‍ക്ക് അന്നു നീ പുളിങ്ങാ പറിച്ചു കൊടുത്തത്, അതിലും വലിയ മരമൊന്നുമല്ലല്ലോ."

ഒരു നിമിഷം ആലോചിച്ച ശേഷം കുഞ്ഞച്ചന്‍ രണ്ടും കല്പിച്ച്, ഇത്തിരി പൊടിമണ്ണെടുത്ത് രണ്ടു കയ്യിലും കൂടി തിരുമ്മിപ്പിടിപ്പിച്ചു.

"നീയെന്താ റസ്‍ലിങ്ങിനു പോവുന്നോ?"

ഞാന്‍ ഇളക്കി.

"ഞാന്‍ നിക്കണോ പോണോ?"

"നീ കേറെടാ."

കുഞ്ഞച്ചന്‍ രൂക്ഷമായി എന്നെ ഒന്നു നോക്കിയ ശേഷം പ്ലാവിനെ ഒന്നു തൊട്ടുഴിഞ്ഞു. വേരു കാലെന്നു സങ്കല്പിച്ച് ഒരു സാഷ്ടാംഗ് വീണ് നാലു നമോ നമ: പാടി മൂന്നു തവണ വന്ദിച്ചു. ചവിട്ടുന്നതിനും പുറത്തു കയറുന്നതിനും ചക്ക വെട്ടുന്നതിനുമെല്ലാം പ്ലാവിനോടു മാപ്പപേക്ഷിച്ചു. അരയില്‍ കെട്ടിയ തോര്‍ത്തിന്‍റെ വശത്തൂടെ കത്തി തിരുകിക്കയറ്റി.

ഒന്നേ... രണ്ടേ... മൂന്നേ... നാലേ....

നാലു ചില്ല നിഷ്പ്രയാസം കയറി. മെല്ലെ പിടിച്ചു പിടിച്ച്... അഞ്ചേ... ആറേ... ഏഴേ...

ഇടക്കിടെ കുഞ്ഞച്ചന്‍ താഴോട്ടു നോക്കുന്നുണ്ട്.

"എന്‍റമ്മേ, ഉറുമ്പ്"
"വീട്ടില്‍ അറിയിച്ചേക്കണേടാ"
"ഔ... കടിച്ചു കടിച്ചു"

എന്നിങ്ങനെയുള്ള അപശബ്ദങ്ങള്‍ ഇടക്കിടെ കേള്‍ക്കുന്നുണ്ട്.

പേടിക്കല്ലേ കുഞ്ഞച്ചാ, നീ വീണാല്‍ പിടിക്കാനല്ലേ ഈ എഴുപതു കിലോ നാലടിപ്പൊക്കത്തിലിങ്ങനെ കാവലിരിക്കുന്നത്. ധൈര്യമായി കേറ്."

"ദ്രോഹീ, നിലം മുട്ടും മുമ്പേ ഞാന്‍ പേടിച്ചു ശവമായിക്കാണും. കരിനാക്കു വളക്കല്ലേടാ."

കുഞ്ഞച്ചന്‍ മുകളിലെത്തി. തൊട്ടു മുകളിലത്തെ ചില്ലയില്‍ നമ്മുടെ മൂത്ത ചക്കയിരിക്കുന്നു. എന്‍റെ ഹൃദയം ദ്രുതതാളം കൊട്ടിത്തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചക്ക താഴെ, എന്‍റെ കയ്യെത്തും ദൂരത്ത്. കൊതി തീര്‍ക്കാന്‍ ഒന്നുരണ്ടു പച്ചച്ചുള ഇന്നു തന്നെ തിന്നണം. ബാക്കി നാളെയോ മറ്റന്നാളോ, ചക്ക പഴുക്കുമ്പോള്‍.

"ബ്‍ട്‍ധ ബ്‍ട്‍ധ ബ്‍ട്‍ധത്തോം...!!!"

അഞ്ചാറു ചില്ലകളില്‍ ചെന്നിടിച്ച് ചമ്മലക്കൂട്ടത്തിനിടയിലേക്ക് ചക്ക വലിയ ശബ്ദത്തോടെ നിപതിച്ചു. ഉരുണ്ടുരുണ്ടു പറമ്പിന്‍റെ മൂലയിലെത്തി. ശബ്ദം കേട്ട് ഒരു പട്ടി ചക്ക വീണിടത്തേക്ക് ഓടി വരുന്നു. തൊട്ടു പിറകേ...

"ആ....ആ.....ആ..... അമ്മേഏഏ...!!"

പിന്നണിയില്‍ ആര്‍ത്തനാദം. ഞാന്‍ മുകളിലേക്കു നോക്കി.

കുഞ്ഞച്ചന്‍ കാലു വച്ചു ബാലന്‍സ് ചെയ്തു നിന്നിരുന്ന ഉണക്കക്കൊമ്പ് ഒടിഞ്ഞ് താഴത്തെ ചില്ലയില്‍ തൂങ്ങിയിരുന്നാടുന്നു. അതിനും മുകളില്‍, ചക്കയിരുന്ന ചില്ലയില്‍ ഏതാണ്ടതേ പോസില്‍ കുഞ്ഞച്ചന്‍ തൂങ്ങിയിരുന്നാടുന്നു. ആര്‍ത്തനാദം!!

ഞാന്‍ വിവശനായി. എന്തു ചെയ്യണമെന്ന് പിടി കിട്ടുന്നില്ല. കുഞ്ഞച്ചനെ നോക്കണോ ചക്കയുടെ അടുത്തേക്ക് വരുന്ന പട്ടിയെ നോക്കണോ എന്ന ശങ്ക മാറും മുമ്പേ ഞാന്‍ വിളിച്ചു പറഞ്ഞു.

"കുഞ്ഞച്ചാ, മുറുക്കിപ്പിടിച്ചോ. ഞാനിതാ വരുന്നൂ..."

ഒരു കല്ലും പെറുക്കി ഞാന്‍ ചക്ക വീണ സ്ഥലം നോക്കി ഓടി. ഭ്രാന്താവസ്ഥയില്‍ വരുന്ന എന്നെ കണ്ട് ഞാനെങ്ങാനും അങ്ങോട്ടു കേറി കടിച്ചു കളയുമോ എന്നു ഭയന്നാവണം പട്ടി ജീവനും കൊണ്ടോടി. മുകളില്‍ നിന്ന് അപ്പോളും പഴയ തീവ്രതയില്‍ നിലവിളി മുഴങ്ങുന്നുണ്ട്.

പെട്ടെന്ന്, എന്‍റെ നെറ്റിയില്‍ പുരികത്തിനു മുകളില്‍ ഒരമ്പു തറച്ചതു പോലെ. കൈ നെറ്റിക്ക് ചേര്‍ത്തു വിരലു കൂട്ടിപ്പിടിച്ച് ഞാനവിടുന്ന് ഒരു സാധനം പറിച്ചെടുത്തു.

പാനിക്കടന്നല്‍...!!

"കടന്നലിളകീടാ...."

കുഞ്ഞച്ചന്‍റെ നിലവിളി. ഞാന്‍ മുകളിലേക്കു നോക്കി. ഏതാണ്ട് കറുത്തിരുണ്ട ആകാശം എന്‍റെ തലയിലേക്ക് ഇളകിപ്പൊളിഞ്ഞ് വീഴുന്നതു പോലെ. ഒരു നിമിഷം ഞാന്‍ ചക്കയും കുഞ്ഞച്ചനെയുമൊക്കെ മറന്ന് ഓടി. തിരുമ്പുകല്ലിന്‍റടുത്ത് ഒന്നു വഴുക്കിയെങ്കിലും സ്കേറ്റിംഗ് സ്‍റ്റൈലില്‍ ബാലന്‍സ് ചെയ്ത് ആടിയിളകി നിരങ്ങിച്ചെന്നു. അടുക്കളവാതില്‍ തുറന്നിരിക്കുന്നു.

ഠേ....ഠേ... ഠേ...!!!

മൂന്നു വാതിലുകള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ വലിച്ചടച്ച് ഞാന്‍ ബെഡ്‍റൂമിലെ കുളിമുറിക്കുള്ളിലെത്തിയിരുന്നു. ആശ്വാസത്തോടെ കിതപ്പൊപ്പി നെടുവീര്‍പ്പിടുമ്പോള്‍ മുന്നിലൊരു മൂളല്‍!

"ബൂ....മ്....മ്....മ്....മ്....മ്മ്മ്മ്...."

"മ്മേ....!!!"

ഒരുഗ്രന്‍ കടന്നല്‍, കുളിമുറിയില്‍, എന്‍റെ മുന്നില്‍! ഏതാണ്ടൊരു ഒന്നരയിഞ്ച് നീളവും ഒത്തവണ്ണവും. കണ്ടാല്‍ പേടിയാവുന്ന രൂപം. മൂളിക്കൊണ്ട് എന്‍റെ അടുത്തേക്ക്.

നിമിഷങ്ങള്‍ക്കുള്ളില്‍ എന്നിലെ പ്രതിരോധമുണര്‍ന്നു. ഞാന്‍ ബക്കറ്റെടുത്തു. വായ് ഭാഗം മുമ്പോട്ടാക്കിപ്പിടിച്ച് കടന്നലിനു നേരെ വീശി.

ഞാന്‍ വലത്തോട്ടു വീശിയപ്പോള്‍ കടന്നല്‍ ഇടത്തോട്ട് ഒഴിഞ്ഞു മാറി. വീറോടെ ഞാന്‍ ഇടത്തോട്ടു വീശി. കടന്നല്‍ വലത്തോട്ടു മാറിയൊഴിഞ്ഞു. വലതുഭാഗത്തൂ കൂടെ ഞാന്‍ വീണ്ടും ബക്കറ്റെടുത്ത് ഇടത്തോട്ട് ചരിഞ്ഞ് വീശി. വാഷ്‍ബേസിന്‍റെ അടിയിലൂടെ കടന്നല്‍ പറന്നൊഴിഞ്ഞു. സര്‍വ്വശക്തിയും സംഭരിച്ച് ഞാന്‍ ക്ലോസറ്റിനും പൈപ്പിനുമിടയിലെ ഗാപ്പിലൂടെ കാലു വലിച്ചു വച്ച് കുനിഞ്ഞ് ബക്കറ്റൊരു വീശങ്ങു വീശി. ഭൂമി മലക്കം മറിഞ്ഞു!

കാലു തെറ്റി ഞാന്‍ മലര്‍ന്നടിച്ച് നിലത്തു കിടക്കുന്നു. ഒരു കാല്‍ ബക്കറ്റിനു മുകളില്‍. മറുകാല്‍ ചുവരിന്‍റെ വശത്ത്. സന്ധികളിലൊക്കെ അപാര വേദന!

കമഴ്‍ന്നു കിടക്കുന്ന ബക്കറ്റിനകത്തു നിന്നും ’കുടും... മുടും... കുടും... മുടും...’ എന്ന ശബ്ദത്തില്‍ യുദ്ധപ്പക തീരാത്ത കടന്നല്‍ തലങ്ങും വിലങ്ങും ആഞ്ഞടിക്കുന്നതു കേട്ടപ്പോളാണ് എന്‍റെ ഹൃദയവും എല്ലിന്‍കൂടും തമ്മിലുള്ള പോരാട്ടം നിന്നത്. ക്ലോസറ്റിനും ബക്കറ്റിനും സ്തുതി പറഞ്ഞ് മെല്ലെ നടു നിവര്‍ത്തി എഴുന്നേറ്റ എന്‍റെ കവിളില്‍ എവിടുന്നെന്നില്ലാതെ മറ്റൊരു കൂരമ്പ് വന്നു തറച്ചു. ഇതെവിടെ നിന്നും വന്നു എന്ന് ഞാനാലോചിക്കുമ്പോളേക്ക് എന്‍റെ സംശയമൊക്കെ നികത്തി വെന്‍റിലേറ്റര്‍ വഴി മറ്റൊരു കടന്നല്‍ പുറത്തേക്ക് കുതിച്ചു. യുദ്ധഭീതി വീണ്ടും കുളിമുറിയില്‍ അലാറമടിച്ചു. കവിള്‍ പൊത്തി ഞാന്‍ പാട്ടയെടുത്ത് പ്രതിരോധച്ചുവടുറപ്പിച്ചു.

നിമിഷങ്ങള്‍....

ഇല്ല... ആരുമില്ല... യുദ്ധം ഏതാണ്ട് അവസാനിച്ചിരിക്കുന്നു. പക്ഷേ, കാഴ്ച പൂര്‍ണ്ണമാവുന്നില്ല, പാതിയിരുട്ട് പടരുന്നു. ഞാന്‍ തിരിഞ്ഞ് കണ്ണാടിയിലേക്ക് നോക്കി. ഞെട്ടി! ഇതാര്....!!!??

തടിച്ചു വീര്‍ത്ത മുഖമുള്ള ഒറ്റക്കണ്ണന്‍ എനിക്കു പകരം കണ്ണാടിയില്‍. ആദ്യത്തെ കുത്തിന്‍റെ ശക്തിയില്‍ പുരികം തടിച്ചു വീര്‍ത്ത് ഒരു കണ്ണ് പൂര്‍ണ്ണമായും അടഞ്ഞു പോയിരിക്കുന്നു. ജിഷമോളേ, കവിതേ, ചന്ദ്രികേ മറ്റു പെണ്‍മണികളേ, ഇല്ല, ഒരു മാസത്തേക്കു ഞാനിനി കോളേജിലേക്കില്ല.

ഒരു പത്തുപതിനഞ്ചു മിനിറ്റ് ആ ഹൃദയഭേദകമായ കാഴ്ചനോക്കി ഞാനിരുന്നു!

പുറത്ത് നിലവിളിയുടെ ആക്കം കുറഞ്ഞിരിക്കുന്നു. മനോധൈര്യം സംഭരിച്ച് ഞാന്‍ വാതില്‍ തള്ളിത്തുറന്നു. ഇല്ല, കടന്നലുകള്‍ പിന്‍വാങ്ങിയിരിക്കുന്നു.

ഞാന്‍ ഇറങ്ങി നടന്നു. പ്ലാവിന്‍ചുവട്ടില്‍ അഞ്ചെട്ടു പേര്‍ കൂടി നില്‍ക്കുന്നു. അയല്‍പക്കക്കാരാണ്. കുഞ്ഞച്ചന്‍ മരത്തിനു മുകളിലില്ല. എന്‍റെ നെഞ്ചിലൂടെ ഒരു ഇടിവാള്‍ പാഞ്ഞു. പത്തുപന്ത്രണ്ടു കടന്നലുകള്‍ അപ്പോളും അവിടവിടെ ചുറ്റിത്തിരിയുന്നുണ്ട്.

പെട്ടെന്ന് കൂടിയിരുന്നവരില്‍ മൂന്നുപേര്‍ ഒന്നിച്ചു ഒരേ വരിയില്‍ തിരിഞ്ഞു നിന്നു. നടുവില്‍ പരിക്കേറ്റ ഒരു വീരപോരാളി. തടിച്ച് വികൃതമായ മുഖം. മന്തു വന്നു വീര്‍ത്തതു പോലെ കാലുകള്‍. കുഞ്ഞച്ചനല്ലേ അത്...

"കു....കു.... കുഞ്ഞച്ചാ..."

ഞാന്‍ ഭയഭക്തിബഹുമാനങ്ങളോടെ വിളിച്ചു.

"പോടാ തെണ്ടീ!!!!!"

ഇത്രയും ആത്മാര്‍ത്ഥതയോടെ ’തെണ്ടി’ എന്ന പദം മറ്റൊരു സന്ദര്‍ഭത്തിലും കുഞ്ഞച്ചന്‍ ഉപയോഗിച്ചിട്ടില്ല. രണ്ടു പേരുടെ തോളെല്ലിന്‍റെ ബലത്തില്‍ കുഞ്ഞച്ചന്‍ മുടന്തി വലിഞ്ഞ് നടന്നു.

"പത്തുപന്ത്രണ്ടെണ്ണം കുത്തിക്കാണണം."

ആരുടെയോ മുറുമുറുപ്പ്. കര്‍ത്താവേ!

പുറത്ത് ജീപ്പ് പറന്നെത്തി. ഞങ്ങളെ അകത്തു കയറ്റി മറ്റു രണ്ടുപേര്‍ കൂടെ കയറി. നേരെ ആശുപത്രിയിലേക്ക്. വഴിനീളെ കുഞ്ഞച്ചന്‍ ഞരങ്ങുന്നും മൂളുന്നുമുണ്ട്. എനിക്കാണെങ്കില്‍ അവന്‍റെ മുഖത്തേക്കു നോക്കാനുള്ള ധൈര്യമില്ല.

ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഈരണ്ട് ഇഞ്ചക്ഷനും കുഞ്ഞച്ചന് രണ്ടു ദിവസം ബെഡ് റെസ്റ്റും എനിക്ക് ഒരാഴ്ച നല്ലനടപ്പും ഡോക്ടര്‍ ശിക്ഷ വിധിച്ചു.

"പന്ത്രണ്ടിഞ്ചക്ഷന്‍ ഒരു ഗ്യാപ്പുമില്ലാതെ, ദാ ഇപ്പൊ കഴിഞ്ഞതേള്ളു. ഇനീം വേണോ ചേച്ചിയേ?"

കുഞ്ഞച്ചന്‍ സിസ്റ്ററോട് പറയുന്നത് കേട്ട് ഞാന്‍ അവനെ നോക്കി ജാള്യതയോടെ ചിരിച്ചു. അവന്‍ മുഖം വെട്ടിച്ചു.

രണ്ടു ദിവസം കഴിഞ്ഞു. ഒരു പാത്രം നിറയെ കുരു കളഞ്ഞ് വൃത്തിയാക്കിയ പഴുത്ത ചക്കച്ചുളയുമായി ഞാന്‍ കുഞ്ഞച്ചന്‍റെ വീട്ടില്‍ ചെന്നു. മുറിയിലേക്കു കയറിയ എന്നെ അവന്‍ തിരിഞ്ഞു നോക്കിയില്ല.

"ഡാ..."

അവന്‍ മിണ്ടിയില്ല.

"ഇന്നാടാ... നമ്മടെ ചക്ക."

ഞാന്‍ പാത്രം അവനു നേരെ നീട്ടി. അവനതു തട്ടിപ്പറിച്ചു. രണ്ടു ചുള ഒന്നിച്ചെടുത്തു വായിലേക്കിട്ട ശേഷം മെല്ലെ മുഖം തിരിച്ച് എന്നെ രൂക്ഷമായി നോക്കി.

"എവിടേടാ എന്‍റെ അമ്പതു രൂപാ?"

"ഞാന്‍ വിരണ്ടു. ഇക്കണ്ട കുത്തൊക്കെ കിട്ടിയിട്ടും ഇവനിതു മറന്നില്ലേ. ഇനിയെവിടുന്നൊപ്പിക്കും കര്‍ത്താവേ അമ്പതു രൂപ!

"ഇഞ്ചക്ഷന്‍ തന്ന ഡോക്ടറു കൊണ്ടു പോയി, ല്ലേ?"

എന്‍റെ പരുങ്ങല്‍ കണ്ട് കുഞ്ഞച്ചന്‍ ചിരിച്ചു. പൊട്ടിച്ചിരിച്ചു. കിടക്കയിലിരുന്ന്, പാത്രത്തിലെ ഒരു ചക്കച്ചുള വായിലിട്ട് നേര്‍ത്ത പുളിയുള്ള ആ മധുരം ആവോളം നുണഞ്ഞു കൊണ്ട് ഞാനൂം ചിരിച്ചു.

**********************

രണ്ടു ദിവസത്തിനു ശേഷം രാത്രി അയല്‍ക്കാരുടെ നേതൃത്വത്തില്‍ കൊക്കയില്‍ ചൂട്ടു കെട്ടി കടന്നല്‍ക്കൂടിനു തീയിട്ടു. രാവിലെ എമ്പാടും പരന്നു കിടക്കുന്ന ചുണക്കുട്ടികളുടെ മൃതദേഹങ്ങള്‍. പ്ലാവിന്‍ചോട് യുദ്ധമൊഴിഞ്ഞ മൈതാനം പോലെ. ഒരു പാവം ജീവിയുടെ ആവാസവ്യവസ്ഥക്ക് തീ കൊളുത്തിയ സന്തോഷത്തില്‍ ചിരിക്കുന്ന മുഖങ്ങള്‍.

കടന്നലിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ക്രൂരതയെക്കുറിച്ചുള്ള ഭയമാണ്, കടന്നലെന്നു കേള്‍ക്കുമ്പോള്‍ പേടിയും വെറുപ്പുമാണ്. അന്യജീവികള്‍ ഏറ്റവും ഭീതി തോന്നുന്നത് മനുഷ്യനെക്കുറിച്ചോര്‍ക്കുമ്പോളാവുമോ? മനസ്സില്‍ വെറുപ്പു നുരയുന്നത് മനുഷ്യനെന്ന പദം കേള്‍ക്കുമ്പോളാവുമോ? നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണല്ലോ ജീവിതം, സമാധാനിക്കാം.

Tuesday, March 10, 2009

സൂചിയും നൂലും

കൂര്‍ത്തു മൂര്‍ത്ത 
ഒരു സൂചിയായിരുന്നു,
കണ്ടാല്‍ കണ്ണു മരിക്കുന്ന
വെളിച്ചമായിരുന്നു,
മുട്ടിയാല്‍ ചോര വീഴ്‍ത്തുന്ന
മുനമ്പായിരുന്നു.

കഷ്ടപ്പെട്ട്,
ഞെരിഞ്ഞു പിരിഞ്ഞ്
അറ്റം മുറിഞ്ഞ്
തുപ്പലില്‍ നനഞ്ഞാണ്
നൂല്
കുഴലു കടന്നെത്തിയത്.

എന്നിട്ടെന്തായി...

നൂലു വലിക്കുന്ന വട്ടത്തില്‍
സൂചിയുടെ ആത്മാവ് ഞെരിപിളിയുന്നു,
തുളക്കുന്ന തുളകളിലെല്ലാം
നൂല് ഒളിഞ്ഞു കയറുന്നു,
തളര്‍ന്ന് തല ചായ്‍ക്കുമ്പോള്‍
നൂലതിനെ ചുറ്റിവരിയുന്നു

അത്ര വേഗം പൊട്ടുന്നതല്ലല്ലോ
ഇന്ത്യയില്‍ കെട്ടിയ നൂല്,
ജീവിതം നെയ്യാം. 

Thursday, February 12, 2009

അ...ടി...ദാ....സ്....


"ബൂ...ഹാ...."

കിടിലനൊരു കോട്ടുവായും വിട്ട് കണ്ണും തിരുമ്മി ഞാനെഴുന്നേറ്റു. പുതപ്പൊക്കെ വലത്തോട്ടും ഇടത്തോട്ടും പറിച്ചെറിഞ്ഞ് ചുറ്റും നോക്കി. ലുങ്കി കാണുന്നില്ല.

"പണ്ടാരം ലുങ്കിയിതെവിടെപ്പോയി...?"

"എട്ടാംക്ലാസ്സു മുതല്‍ ഇന്നു വരെ ഉടുത്തുകൊണ്ടേയിരിക്കുന്ന ഈ ലുങ്കി എന്നെങ്കിലും നേരം വെളുക്കുമ്പം നിന്‍റെ അരയിലുണ്ടായിട്ടുണ്ടോടാ? അപരിഷ്‍കൃതന്‍."

പാട്ടയില്‍ മുക്കാലും വെള്ളം നിറച്ച് ഷേവിങ് ബ്രഷുമായി കണ്ണാടിക്കു മുമ്പിലേക്കു നടക്കുന്നതിനിടെ കുഞ്ഞച്ചന്‍ പറഞ്ഞു.

"ഓ... നീയൊക്കെ സൂട്ടും ഷൂസുമിട്ടോണ്ടാണല്ലോ കെടന്നൊറങ്ങുന്നത്, രാവിലേ എന്നെക്കൊണ്ട് പറയിപ്പിക്കരുത്."

എനിക്കു ചൊറിഞ്ഞു വന്നു തുടങ്ങി.

"ആയിരുന്നില്ല. പക്ഷേ, ഇനി മുതല്‍ ആണ്."

കുഞ്ഞച്ചന്‍ഗമയില്‍ തിരിഞ്ഞു.

"ദാ, ഇങ്ങോട്ടു നോക്കൂ."

അപ്പോഴാണ് ഞാന്‍ അവനെ ശരിക്കും ശ്രദ്ധിച്ചത്. ചുമപ്പൊരു ബനിയനും ചുമന്ന അണ്ടര്‍വെയറും. ഇവനിത് ലുങ്കിയുടുപ്പു നിര്‍ത്തിക്കളഞ്ഞോ?

കുഞ്ഞച്ചന്‍ കുനിഞ്ഞു നിന്ന് കട്ടിലിനടിയില്‍ നിന്ന് ബാഗെടുത്ത് തപ്പാന്‍ തുടങ്ങി. ആ കാഴ്ച കണ്ട് എനിക്ക് ചിരിവന്നു.

"അലമാരിക്കകത്തെ പാറ്റയൊക്കെ ഏതു വഴിക്കാ പോവുന്നതെന്ന് കുറേക്കാലമായി ആലോചിക്കുവാരുന്നു. ഇപ്പഴല്ലേ പിടികിട്ടിയത്."

"ഏതു വഴിക്കാടാ?"

കുഞ്ഞച്ചന്‍ തപ്പുന്നതിനിടെ ജിജ്ഞാസയോടെ തിരക്കി.

"കൈ ആ ബാഗീന്നെടുത്ത് സ്വന്തം മൂട്ടിലോട്ടു പിടി."

അവന്‍ സംശയത്തോടെ തിരിഞ്ഞ് എന്നെ നോക്കിക്കൊണ്ട് മെല്ലെ പുറകില്‍ തപ്പി. ഒന്ന്... രണ്ട്... മൂന്ന്... നാല്... അഞ്ച്... ആറ്... ആറു തുളകള്‍, ജട്ടിയുടെ മൂട്ടില്‍!

"ഫ!, വൃത്തികെട്ടവനേ, നിനക്കൊന്നും അമ്മേം പെങ്ങമ്മരുമില്ലേടാ?"

കുഞ്ഞച്ചനു ദേഷ്യമടക്കാനായില്ല. എനിക്കു ചിരി വന്നു.

"ഒവ്വ, ഒരു ചേട്ടച്ചാരുമുണ്ട്. എങ്കിലും ഇത്രേം വൃത്തികെട്ടതു കണ്ടിട്ടില്ല."

"കിട്ടിപ്പോയി!"

കുഞ്ഞച്ചന്‍ പെട്ടെന്നു വെട്ടിത്തിരിഞ്ഞു.

പാറ്റയായിരിക്കും."

അവന്‍ ഗമനിച്ചില്ല. പറഞ്ഞിട്ടു കാര്യവും ഇല്ല. ഓട്ട വീണ ജട്ടി എല്ലാവര്‍ക്കുമുണ്ടെങ്കിലും അങ്ങനെ ഇല്ലായ്മ ആരും പുറത്ത് കാണിക്കാറില്ല.

"അല്ല,... ഇതു നോക്ക്."

അവന്‍ മെല്ലെ കൈകള്‍ വിടര്‍ത്തി. നീല നിറത്തില്‍ ഒരു നീളന്‍ ട്രൌസര്‍. രണ്ടു വശത്തും തുന്നിനു പാരലലായി വെള്ള നിറത്തില്‍ മൂന്നു വരകളുള്ള ഒരു കിടിലന്‍ ഷോര്‍ട്ട് ട്രൌസര്‍.

"അ...ഡി...ഡാ...സ്..."

ഞാന്‍ അറിയാതെ മന്ത്രിച്ചു കൊണ്ട് വാ പൊളിച്ചു.

"യേസ്. ദിസ് ഈസ് അഡിഡാസ്."

എന്‍റെ മരവിപ്പു മാറിയിരുന്നില്ല. പത്തെഴുന്നൂറ് രൂപാ വില വരുന്ന ഷോര്‍ട്ട്‍സ്. ഇവനിതൊറ്റക്ക് വാങ്ങിയെന്നോ. വിശ്വസിക്കാന്‍ വയ്യ.

അപ്പോഴേക്കും കണ്ണും തിരുമ്മിക്കൊണ്ട് അബുവും രംഗത്തെത്തി. നീല അഡിഡാസ് കണ്ട് അവനും ഞെട്ടി. അതിശയം പെട്ടെന്ന് വാപൊളിയായി, വാക്കായി.

"ബര്‍...മുഡ...!"

"ങും... നിന്നെപ്പോലുള്ള എച്ചികള്‍ക്ക് അങ്ങനെയും പറയാം. ദിസ് ഈസ് അഡിഡാസ്, യൂ നോ."

"പക്ഷേ, ഇതെന്തിന്...?"

"ഹ ഹ! പറയാം. നാളെ, വാലന്‍റൈന്‍സ് ഡേയാണ്. യൂ നോ, കമിതാക്കളുടെ ദിനം. ങാ, അബൂ, നാളെ എനിക്കും അവള്‍ക്കും ഈ വീടൊന്നു വേണം. പ്രൈവസിക്ക് പ്രശ്നമുണ്ടാവാന്‍ പാടില്ല. ഷീ ഈസ് വെരി പര്‍ട്ടിക്കുലര്‍ എബൌട് ഇറ്റ്. സോ, നിങ്ങള്‍ രാവിലെ സ്ഥലം കാലിയാക്കണം. ഓകേയ്?"

"അവളെന്നു വച്ചാല്?"

എന്‍റെ അമ്പരപ്പു മാക്സിമമായി. ഈ തടിമാടനും വാലന്‍റൈനോ!

"അവളെന്നു വച്ചാല്‍ രേഖ. എന്‍റെ പ്രിയതമ."

"രേഖയോ, ഏ... ഏതു രേഖ?"

അബുവിന്‍റെ മുഖം ചുളിഞ്ഞു. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"രേഖാ നായര്‍ ഫ്രം അന്‍ഡമാന്‍. അവള്‍ വരുമ്പോള്‍ ഞാന്‍ ഇതുടുത്തു നില്‍ക്കും. ലുങ്കിയിക്കെ നിങ്ങള്‍ കണ്ട്രികള്‍ ഉടുത്താല്‍ മതി. ഓകേയ്."

ഞാന്‍ ഞെട്ടി.

"രേഖച്ചേ...ച്ചി!"

"ഛേ, ചേച്ചിയോ?"

കുഞ്ഞച്ചന്‍ വെട്ടിത്തിരിഞ്ഞ് നാടോടിക്കാറ്റിലെ ദാസന്‍ സ്റ്റൈലില്‍ ഒന്നു ചിരിച്ചു.

"ചേച്ചിയെന്നും വിളിക്കാം, പക്ഷേ, യഥാര്‍ത്ഥത്തില്‍ അവള്‍ ഇനി മുതല്‍ നിന്‍റെ ചേട്ടത്തിയമ്മയാണ്. ഓകേയ്?"

എന്‍റെ അന്ധാളിപ്പു മാറിയിരുന്നില്ല. രേഖയെ കണ്ടു മുട്ടിയിട്ട് കഷ്ടിച്ച് രണ്ടാഴ്ചയായിക്കാണും. അതും ഞങ്ങളെല്ലാവരും കൂടെ ഒരുമിച്ച്. ഞാനതോര്‍ത്തു...

*****************

രണ്ടാഴ്ച മുമ്പ് പാര്‍ക്കില്‍ വച്ച് ഞങ്ങള്‍ മൂന്നു പേരും...

"എടാ, നിനക്ക് അക്കുത്തിക്കുത്തു കളിക്കാനറിയാമോ?"

കുഞ്ഞച്ചന്‍റെ പുതിയ സംശയം. എനിക്കു ദേഷ്യം വന്നു.

"കുത്ത് ഞാന്‍ വച്ചു തരും. രാത്രി കള്ളു കുടിക്കാന്‍ കാശില്ല. അപ്പഴാ അവന്‍റെയൊരു അക്കുത്ത്."

"എന്തു പറ്റി, ഒരല്‍ക്കുല്‍ത്ത് മൂഡ്?"

അബു കുഞ്ഞച്ചനെ തോണ്ടി.

"ഏയ്, ഇന്ന് സരിത ലൈബ്രറീല്‍ വച്ച് ചോദിച്ചു, അക്കുത്തിക്കുത്ത് കളിക്കുവല്ലേന്ന്. അറിയില്ലെന്നു പറഞ്ഞാല്‍ മോശമല്ലേ, മൂഡില്ല, നാളെയാക്കാം എന്നു പറഞ്ഞു."

"ദ്രോഹീ... ലൈബ്രറീ വച്ച് അക്കുത്തിക്കുത്തും തൊടങ്ങിയോ?"

"ഇക്കണക്കിനു പോയാല്‍ പമ്മന്‍ പുത്തകം വരെ ലൈബ്രറീല്‍ സ്റ്റോക്കിടേണ്ടി വരും."

"എടാ, ആ പെണ്‍പിള്ളാര് കുറേ നേരമായി നമ്മളെത്തന്നെ നോക്കിയിരിക്കുന്നു."

അബു ചൂണ്ടിക്കാണിച്ചു. ഞാന്‍ മുഖമുയര്‍ത്തി നോക്കി. രണ്ടു തളിരിളം കൂമ്പുകള്‍! കുഞ്ഞച്ചന്‍ പെട്ടെന്ന് ചീപ്പെടുത്ത് മുടി ചീകി നേരെയാക്കി, കര്‍ച്ചീഫെടുത്ത് മുഖം അമര്‍ത്തി തുടച്ച് ശൃംഗാരച്ചിരി ചിരിക്കാന്‍ തുടങ്ങി.

ഞങ്ങള്‍ ശ്രദ്ധിക്കുന്നെന്നു തോന്നിയപ്പോള്‍ പെണ്‍കുട്ടികള്‍ എഴുന്നേറ്റ് ഒരു ഹായ് പറഞ്ഞ് മെല്ലെ ഞങ്ങള്‍ക്കടുത്തു വന്നിരുന്നു.

"ഹെല്ലോ" അവള്‍.

"ഹെല്ലോ" അബു.

"ഹെല്ലോ" കുഞ്ഞച്ചന്‍.

"ഹെല്ലോ" മറ്റവള്‍.

ഇക്കണക്കിനു പോയാല്‍ അനിയത്തിപ്രാവു റിപ്പീറ്റാവുമെന്ന് എനിക്കു തോന്നി. ആ സീന്‍ കഴിഞ്ഞ് ചേട്ടന്മാരുടെ കൂടെയുള്ള അടിസീന്‍ ഒഴിവാക്കാമെന്നോര്‍ത്ത് ഞാന്‍ മിണ്ടാതെയിരുന്നു. അപ്പൊഴേക്കും അതില്‍ ഒരു കുട്ടി മൊബൈല്‍ ഫോണെടുത്ത് വിളി തുടങ്ങി.

"ആപ് ലോഗ് ലോ കോളേജ് മേ പഠ്തേ ഹെ?"

മറ്റവള്‍ ഞങ്ങളോട്. ഹിന്ദിയോ! കുഞ്ഞച്ചനും അബുവും ഞെട്ടി, ഞങ്ങളീ നാടിലേയുള്ളതല്ല എന്ന ഭാവത്തില്‍ താഴോട്ടു നോക്കിയിരുന്നു. രാഷ്ട്രഭാഷ അല്പസ്വല്പം പഠിച്ചതിന്‍റെ പ്രയോജനമോര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു.

"ഹാം... ബോലിയേ."

"നഹി, ഐസേ ഹി, ഹം ഇധര്‍ ബൈഠേ ഥേ, തോ കുഛ് ലോഗ് ഡിസ്റ്റര്‍ബ് കര്‍നേ ആയേ."

"കര്‍ത്താവേ. ഞാന്‍ നെഞ്ചത്ത് കൈ വച്ചു. ഇത് അനിയത്തിപ്രാവ് കേസ് തന്നെ.

"ക്യാ ഹുവാ?"

അപ്പോഴേക്കും മറ്റേ കുട്ടി ഫോണ്‍ സംഭാഷണം നിര്‍ത്തി.

"തും നേ ബതായി ഉന്‍സേ?"

"ഹാം..." അവള്‍ തല കുലുക്കി.

ഫോണ്‍ വിളി കഴിഞ്ഞു വന്നവള്‍ ഞങ്ങളെ ഒന്നു സൂക്ഷിച്ചു നോക്കി.

"മലയാളിയാണോ?"

കൊഞ്ചുന്ന മലയാളം, ഞങ്ങളുടെ പ്രിയപ്പെട്ട ഭാഷ. അത്രയും നേരം താഴോട്ടു നോക്കിയിരുന്ന കുഞ്ഞച്ചനും അബുവും പെട്ടെന്ന് മുഖമുയര്‍ത്തി. ജീവിതത്തിലാദ്യമായി മലയാളം പറയുന്ന മറ്റൊരാളെ കണ്ടതു പോലെ അതിശയത്തോടെ അവര്‍ മുഖമുയര്‍ത്തി.

"അതേ........"

ഇത്രക്ക് ഒത്തൊരുമയോടെ ഒരു വാക്ക് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു പറയുന്നത് അന്നാദ്യമായിട്ടായിരിക്കും. അത്രയും നേരം സാഹോദര്യത്തോടെ കഴിഞ്ഞ ഞങ്ങള്‍ ജന്മശത്രുക്കളെ പോലെ പരസ്പരം തുറിച്ചു നോക്കാന്‍ തുടങ്ങി.

"ഞാന്‍ രേഖ. ലോ കോളേജില്‍ ഫൈനല്‍ ഇയറിനു പഠിക്കുന്നു. ഇതെന്‍റെ റൂം മേറ്റ് മീനല്‍."

ഞങ്ങള്‍ ചിരിച്ചു.

പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ഇരമ്പിക്കൊണ്ട് പാര്‍ക്കിന്‍റെ ഒരു വശത്തു വന്നു നിന്നു. ഇതു കണ്ടതും രേഖ എഴുന്നേറ്റ് ഒറ്റ ഓട്ടം. ഞങ്ങള്‍ ശരിക്കും വിരണ്ടു. ഇവള്‍ വല്ല നക്സലൈറ്റോ തീവ്രവാദിയോ ആണോ എന്നു വരെ സംശയം ഉണര്‍ന്നു. കൈകള്‍ നിലത്തു കുത്തി, ഏതു നിമിഷവും എഴുന്നേറ്റോടാന്‍ പാകത്തില്‍ മുള്ളിന്മേല്‍ ചന്തി മുട്ടിച്ചെന്ന പോലെ ഇരിക്കുകയാണ് ഞങ്ങള്‍. അഞ്ചു മിനിറ്റുനുള്ളില്‍ പാര്‍ക്കില്‍ നിന്ന് ഏഴു ചെക്കന്മാരെയും പൊക്കി ജീപ്പു പറന്നു.

രേഖ ചിരിച്ചു കൊണ്ട് കൈകള്‍ താളത്തില്‍ വീശിക്കൊട്ടിക്കൊണ്ട് നടന്നു വന്നു.

"ഡണ്‍...!"

മറ്റവളും ചിരിച്ചു. പതിയെ ഞങ്ങളോട് കുശലപ്രശ്നങ്ങള്‍ തുടങ്ങി.

"എവിടെയാ നാട്?"

"കോ... കോ... കോഴിക്കോട്..."

"വാ... വാ... വയനാട്..."

"മ... മ... മലപ്പുറം..."

എല്ലാവരുടെയും സ്വരം വിറക്കുന്നു. ആര്‍ക്കും വലിയ ധൈര്യമൊന്നുമില്ലെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും മനസ്സിലായി. കഷ്ടിച്ച് ചിരി വരുത്തി ഇരിക്കുമ്പോളും നെഞ്ചിന്‍കൂടിനകത്ത് ഉലക്കയിട്ടിടിക്കുന്നതു പോലൊരു മേളമാണ്.

അല്പനേരത്തെ സല്ലാപത്തിനു ശേഷം അവര്‍ പിരിഞ്ഞു പോയി.

"ഹൊ! അവളുടെയൊരു ഗട്‍സ്...!"

കുഞ്ഞച്ചന്‍ പിടിച്ചു വച്ചിരുന്ന ദീര്‍ഘനിശ്വാസം അഴിച്ചുവിട്ടു.

***************

ആ രേഖയെയാണ്, വാലന്‍റൈന്‍സ് ഡേയില്‍, അതും ഈ തടിമാടന്‍!

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എങ്ങനെ വിശ്വസിക്കും!

അന്ന് നേരം ഇഴഞ്ഞിഴഞ്ഞാണ് പോയത്. കന്നഡക്കാരന്‍ കുക്ക് ശ്രീനിവാസിനോട് ചായ പിന്നെയും പിന്നെയും വാങ്ങിക്കുടിച്ച് ഒരു വിധം വൈകുന്നേരമാക്കി, പെഗ്ഗിലേക്കു കടന്നു.

എത്ര പെഗ്ഗടിച്ചിട്ടും ഓഫാവുന്നില്ല. കിടന്നിട്ട് ഉറക്കം പോലും വരുന്നില്ല. നാളെ, വാലന്‍റൈന്‍സ് ഡേയാണ്. മറ്റൊരാളും വാലന്‍റൈന്‍സ് ഡേയുടെ തലേന്ന് മറ്റൊരുത്തന്‍റെ പ്രണയത്തെക്കുറിച്ചോര്‍ത്ത് ഇത്ര വേവലാതിപ്പെട്ടിട്ടുണ്ടാവില്ല.

കുഞ്ഞച്ചന്‍ ഒരു തുള്ളി കഴിച്ചിട്ടില്ല. രാവിലെ കണ്ണ് തടിച്ചിരിക്കും, അടിച്ചാല്‍. രേഖക്ക് മനസ്സിലായാല്‍ മോശമല്ലേ, ദ്രോഹി! അവന്‍ കട്ടിലില്‍ കിടന്ന് കാലാട്ടി സ്വപ്നം കാണുകയാണ്.

ഏതാണ്ട് പന്ത്രണ്ട് ദുസ്വപ്നങ്ങളെങ്കിലും കണ്ടു കാണണം, അന്നു രാത്രി.

"എവിടെടാ എന്‍റെ ട്രൌസര്‍ര്‍ര്‍??????"

രാവിലെ കുഞ്ഞച്ചന്‍റെ ആക്രോശം കേട്ടാണ് ഞാനുണര്‍ന്നത്. നേരം ആറരയായതേയുള്ളു. ബാഗും അലമാരിയും തുണിയും ബെഡ്‍ഷീറ്റുമെല്ലാം അവിടവിടെ കിടക്കുന്നു. എന്‍റെ ലുങ്കി വരെ വാതിലിന്‍റെ മൂലക്കല്‍ കിടക്കുന്നു. ഞാന്‍ ഓടിച്ചെന്ന് അതെടുത്ത് വാരിച്ചുറ്റി. അബു വാതില്‍ക്കല്‍ അന്തം വിട്ട് നില്‍ക്കുന്നു.

"എന്താടാ?"

ചോദ്യം കേട്ട് കുഞ്ഞച്ചന്‍ കലിപ്പോടെ എന്‍റടുത്തു വന്നു.

"സത്യം പറയെടാ, നീയല്ലേ എന്‍റെ ട്രൌസറെടുത്തത്?"

"എനിക്കതല്ലേ പണി, അവിടെവിടെങ്കിലും കാണും. തപ്പിയെടുക്ക്."

ഞാന്‍ ശ്രീനിവാസ് കൊണ്ടുത്തന്ന ചായ ഒരു കവിള്‍ മൊത്തി. കുഞ്ഞച്ചന്‍ അരിശത്തോടെ വീണ്ടും വലിച്ചു വാരിയിടാന്‍ തുടങ്ങി. അബു നിസ്സഹായതയോടെ കുഞ്ഞച്ചനെ ഒന്നു നോക്കിയ ശേഷം പത്രമെടുത്തു നിവര്‍ത്തി.

"ട്രൌസര്‍ കളഞ്ഞു പോയി. യുവാവ് ജട്ടിയിട്ടു തിരയുന്നു."

അബു പത്രത്തിലെന്ന പോലെ. കുഞ്ഞച്ചന്‍ കൃദ്ധനായി അബുവിനെ ഒന്നു നോക്കിയ ശേഷം തിരച്ചില്‍ തുടര്‍ന്നു.

"എടാ പപ്പൂസേ, ഈ ബര്‍മുഡ ട്രയാംഗിള്‍ എന്നു പറയുന്നത് ഏതാണ്ടെല്ലാം കാണാതെ പോകുന്ന സ്ഥലമല്ലേ?"

ഇതോടെ കുഞ്ഞച്ചന്‍റെ നിയന്ത്രണം വിട്ടു. അവന്‍ പാഞ്ഞു വന്ന് പത്രം തട്ടിപ്പറിച്ച് പന്ത്രണ്ടു കഷണമാക്കി കീറിയെറിഞ്ഞു. ശബ്ദം കേട്ട് അടുക്കളയില്‍ നിന്ന് ശ്രീനിവാസ് ഓടിക്കിതച്ചു വന്നു.

"ഏനില്ല, നീവു ഹോഗി."

ഞാന്‍ ശ്രീനിവാസിനെ സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു. തിരിഞ്ഞു നടക്കുന്ന ശ്രീനിവാസിന്‍റെ മടക്കിക്കുത്തിയ ലുങ്കിക്കടിയിലെ നീല്ലക്കളര്‍ ഞാനപ്പോളാണ് ശ്രദ്ധിച്ചത്. ഞാന്‍ മെല്ലെ അടുക്കളവാതില്‍ക്കല്‍ ചെന്ന് എത്തി നോക്കി.

ഉപ്പുമാവിന് കുനിഞ്ഞ് നിന്ന് എണ്ണ ചൂടാക്കുന്ന ശ്രീനിവാസിന്‍റെ ലുങ്കിക്കടിയിലെ അണ്ടര്‍വെയറിന്‍റെ, ഡ്രോയറിന്‍റെ തുമ്പ്, നീല നിറമുള്ള, വശങ്ങളില്‍ വെള്ള വരയുള്ള അഡിഡാസ്...!!

എനിക്കു ചിരിയടക്കാനായില്ല. ഞാന്‍ അബുവിനെ വിളിച്ചു. കാഴ്ച കണ്ട് അബുവിനും ചിരിയടക്കാനായില്ല. ഞങ്ങളുടെ ചിരി കണ്ട് സംശയം തോന്നിയ കുഞ്ഞച്ചന്‍ അങ്ങോട്ട് പാഞ്ഞു വന്നു. സ്തബ്ധനായി! വ്രണിതഹൃദയനായി!! പരവേശനായി!!!

ശ്രീനിവാസ് ചൂടായ എണ്ണയിലേക്ക് അരിഞ്ഞു വച്ച സവാള ചൊരിഞ്ഞു.

ശ്..ശ്...ശ്ശ്...ശ്ശ്....ശ്...ശ്ശ്...

ചീനച്ചട്ടിയില്‍ നിന്നും പുകഞ്ഞു പൊങ്ങുന്ന ശബ്ദത്തിനും മീതെ ഒരു ആര്‍ത്തനാദം കേട്ട് ശ്രീനിവാസ് ഞെട്ടിത്തിരിഞ്ഞു.

"ശ്രീനിവാ.....സ്...സ്....സ്സ്....സ്..സ്സ്...!!!! നീവു യാക്കെ നമ്മ ട്രൌസര്‍ ഹാക്കിദ്ദൂ....??!!"

കുഞ്ഞച്ചന്‍റെ അലര്‍ച്ച കേട്ട് ശ്രീനിവാസ് നിന്നു വിറച്ചു.

"അദു... നാനു... നനഗെ... കിച്ചണല്ലി.... സീക്... സീക്‍തു...."

"ബിച്ചൂ..." (ഊര്...)

ശ്രീനിവാസ് നൊടിയിടക്കുള്ളില്‍ ട്രൌസര്‍ ഊരി കുഞ്ഞച്ചന്‍റെ കയ്യില്‍ കൊടുത്തു.

കുഞ്ഞച്ചന്‍ തിരിഞ്ഞു നടന്നു. സംശയത്തോടെ ഒരു നിമിഷം നിന്നു. ട്രൌസറിലേക്കും ശ്രീനിവാസിന്‍റെ ലുങ്കിയിലേക്കും മാറിമാറി നോക്കി.

പെട്ടെന്ന് ഓടിച്ചെന്ന് ശ്രീനിവാസിന്‍റെ ലുങ്കി പിടിച്ച് പൊക്കി നോക്കി.

"ഇയ്യാള് വേറൊന്നും ഇട്ടിട്ടില്ലെടാ..."

കരച്ചിലിന്‍റെ വക്കത്തെത്തിയ കുഞ്ഞച്ചന്‍ ട്രൌസര്‍ ശ്രീനിവാസിന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് നേരെ റൂമില്‍ ചെന്ന് കട്ടിലില്‍ കമിഴ്‍ന്നു വീണ് ഏങ്ങാന്‍ തുടങ്ങി.

അടുക്കളയില്‍ നിന്നും ശ്രീനിവാസിനെ സമാധാനിപ്പിച്ചു വന്ന ഞങ്ങള്‍ കണ്ടത് റൂമിന്‍റെ വാതില്‍ക്കല്‍ കണ്ണു തള്ളി നില്‍ക്കുന്ന രേഖയെയാണ്.

"കുഞ്ഞച്ചന്‍?"

അവള്‍ സംശയത്തോടെ ചോദിച്ചു. ഞങ്ങള്‍ കട്ടിലിലേക്ക് വിരല്‍ ചൂണ്ടി. അവളുടെ കണ്ണ് വീണ്ടും തള്ളി. ഞങ്ങള്‍ അകത്തേക്ക് ഏന്തി നോക്കി.

കട്ടിലിനു മുകളില്‍ വെറും ജട്ടിയില്‍ കമിഴ്‍ന്നു കിടക്കുന്ന കുഞ്ഞച്ചന്‍റെ ജട്ടിയുടെ പിറകില്‍ ആറു തുളകള്‍!

രേഖ പുറത്തേക്കു നടന്നു. ഞാന്‍ പിന്നാലെ ചെന്നു. ഒരു കെട്ടു പുസ്തകങ്ങള്‍ എന്‍റെ കയ്യില്‍ തന്നിട്ട് അവള്‍ പറഞ്ഞു.

"തേഡ് ഇയറിന് ഇപ്പഴേ പ്രിപ്പയര്‍ ചെയ്യാന്‍ പുസ്തകങ്ങള്‍ വേണംന്ന് കുഞ്ഞച്ചന്‍ പറഞ്ഞിരുന്നു. അമ്പലത്തില്‍ വരുന്ന വഴി ഇവിടെ കാണാമെന്നു പറഞ്ഞു. ഇതു കൊടുത്താല്‍ മതി."

നടക്കുന്നതിനിടയില്‍ അവള്‍ ഒന്നു തിരിഞ്ഞു നിന്നു ചിരിച്ചു.

"ഹാപ്പി വാലന്‍റൈന്‍സ് ഡേ റ്റു യൂ ഓള്‍. അവനോടും പറഞ്ഞേക്ക്, എണീക്കുമ്പോ."

സംഗതിയുടെ കിടപ്പുവശം അപ്പോളാണ് ഞങ്ങള്‍ക്കു പിടി കിട്ടിയത്.

ഞാന്‍ അകത്തു ചെന്നു. അബുവും. പുസ്തകങ്ങള്‍ ഞാന്‍ അവന്‍റെ ദേഹത്തേക്ക് കുടഞ്ഞിട്ടു. ചാടിയെണീറ്റ കുഞ്ഞച്ചന്‍ തുളകള്‍ മറച്ചു പിടിച്ച് ഞങ്ങളെ നോക്കി.

"അവളെവിടെ? വന്നോ?"

ഞാന്‍ അബുവിനെ കണ്ണിറുക്കി കാണിച്ചു.

രണ്ടു കൈകളും മുകളിലേക്കു ചേര്‍ത്തു പിടിച്ച്, കുഞ്ഞച്ചന്‍റെ നടുമ്പുറത്തിട്ടു പെരുക്കി ഉറക്കെ ചിരിച്ചുകൊണ്ട് ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു.

"അ....ടി....ദാ....സ്....!!!!!!"

ജാള്യത്തില്‍ നിന്നും മെല്ലെ പടി കയറി വന്ന കുഞ്ഞച്ചനും ഞങ്ങളുടെ പൊട്ടിച്ചിരിയില്‍ പങ്കു ചേര്‍ന്നു.

***************

ദിവസങ്ങള്‍ക്കു ശേഷം അബു എന്നോടു പറഞ്ഞത്:
കുഞ്ഞച്ചന്‍റെ പുതിയ അഡിഡാസ് ഷോര്‍ട്‍സ് കണ്ട് അസൂയ മൂത്ത അബു പാതിരാക്ക് ബാഗില്‍ നിന്നും തപ്പിയെടുത്ത് രാത്രി മുഴുവന്‍ അതു പന്താക്കി ഫുട്‍ബോള്‍ കളിച്ച്, അടുക്കള വാതിലിലൂടെ ഒരു ഗോളും അടിച്ചാണത്രേ കിടന്നത്. ആ മൂലയില്‍ നിന്നും കിട്ടിയ ശ്രീനിവാസ് പഴയതാണെന്നു കരുതിയിട്ടാവും എടുത്തിട്ട് നോക്കിയത്! ഈ വിവരം ഇതു വായിക്കും വരെ കുഞ്ഞച്ചനറിയില്ല. അബു ഭാഗ്യവശാല്‍ ദുബായിലാണ് എന്നതു കൊണ്ടും ഇനി രണ്ടു വര്‍ഷമെങ്കിലും കഴിയാതെ മടങ്ങി വരില്ല എന്നതു കൊണ്ടും ഈ രഹസ്യം ഞാന്‍ ഇപ്പോള്‍ വെളിച്ചത്താക്കുന്നു.

Monday, February 2, 2009

ഗുണ്ടല്‍പേട്ടില്‍ നട്ടപ്പാതിരക്ക്

ഗുണ്ടല്‍പേട്ടില്‍
നട്ടപ്പാതിരക്ക്
ബ്രേക്കിന് നിര്‍ത്തിയിട്ടിരുന്ന
കോഴിക്കോട് ബാംഗ്ലൂര്‍ ബസ്സില്‍ നിന്ന്
പടിയിറങ്ങി വന്ന പര്‍ദ്ദക്കാരി,
ഉറക്കച്ചടവില്‍
വേച്ചു വേച്ചു വീഴാനായുന്നു.

’വീഴല്ലേ’യെന്ന് വലംകൈ പിടിച്ച്
നേരെ നിര്‍ത്തിയപ്പോള്‍
ഇടംകൈ കൊണ്ടവള്‍ മുഖത്തടിച്ചു.

’കള്ളക്കാഫിറേ’യെന്ന്
നടൂമ്പുറത്ത് പല കൈ
മദ്ദളതാളം, ഗമകം, ഉച്ഛസ്ഥായി, ആ....ആ...ആ...ആ...!!!

കോണ്‍ട്രവേഴ്സ്യല്‍ നായികയായ
പര്‍ദ്ദക്കാരിക്ക്
വീഴാതെ നടക്കാനും
മൂത്രപ്പുര കാണിക്കാനും
സഹായമായി
നിരവധി പെണ്‍ഹസ്തങ്ങള്‍,
സഹായവാഗ്ദാനമായി
അനവധി ആണ്‍മുഖങ്ങള്‍!

റോഡരികില്‍ എന്നോടൊപ്പം
സിഗററ്റ് വലിച്ചു കൊണ്ടു നിന്നിരുന്ന
ചേട്ടന്‍മാര്‍
ഒന്നുമറിയാത്തതു പോലെ
വലിച്ചു വലിച്ചു തള്ളി.

ഇനിയെന്നോടു പറഞ്ഞു പോകരുത്,
അബലയെ സഹായിക്കാന്‍!

Monday, December 15, 2008

ഇദ്ദാണ് ചേട്ടായീ സാമ്പാറ്...!

മൈസൂര്‍...

എന്‍റെ വേണ്ടാത്തീനങ്ങളുടെ വിരല്‍പ്പാടുകള്‍ ഇപ്പോഴും പേറുന്നുണ്ട്, ഇവിടത്തെ ഓരോ ബാറിലെയും മൂത്രപ്പുരകള്‍. വിശാലമായ സ്വാതന്ത്ര്യത്തിന്‍റെ പടിവാതില്‍ തള്ളിത്തുറന്ന് ഞാന്‍ വച്ച ഓരോ ചുവടും തിരിച്ചറിവുകളുടെ അടയാളങ്ങളായിരുന്നു. പുതിയ പുതിയ ബ്രാന്‍ഡുകള്‍, അളവുകള്‍, ആദ്യത്തെ ഓണ്‍ ദ റോക്സ്, കടിച്ചു തുറക്കുമ്പോള്‍ കവിളു കീറിത്തന്ന ബിയര്‍ ബോട്ടില്‍, മുലപ്പാലു വരെ പുറത്തെത്തിച്ച് ആമാശയം വൃത്തിയാക്കിത്തന്ന ഓസീയാറിന്‍റെ പരിശുദ്ധമായ എട്ടാം പെഗ്ഗ്....

ഓര്‍മ്മകള്‍ക്ക് നാടന്‍ വാറ്റിന്‍റെ നറുമണം...

ഒരു ദിവസം...

"ഹരിശ്രീ ഗണപതായേ നമ: അവിഘ്നമസ്തു..."

വെള്ളക്കടലാസില്‍ ഇത്രയും കുറിച്ച് വച്ച ശേഷം കുഞ്ഞച്ചന്‍ പേനയെടുത്ത് പോക്കറ്റില്‍ കുത്തി.

"ഇന്നത്തെ അജണ്ട, ശാസ്ത്രീയമായി ജൂനിയേഴ്സിനെ എങ്ങനെ റാഗ് ചെയ്യാം. എല്ലാരും അതിന്‍റെ പേരിലൊരു ചീയേഴ്സ് അടിച്ചേ."

"ചീയേഴ്സ്..."

ഗ്ലാസ്സുകള്‍ കൂട്ടിമുട്ടി. കുഞ്ഞച്ചന്‍ ഒരു സിപ്പടിച്ച ശേഷം ഒരു സിഗരറ്റ് കൊളുത്തി.

"ഫസ്റ്റ് ഇയര്‍ പിള്ളേരൊക്കെ സാമാന്യം സംഘടിതശക്തികളായി വലര്‍ന്നു കഴിഞ്ഞു. ഭിന്നിപ്പിച്ചു കാര്യം കാണുക എന്ന ഭരണതന്ത്രം പ്രയോഗിക്കേണ്ട സമയമായിരിക്കുന്നു."

"ഇനി റാഗിങ്ങൊന്നും നടപ്പില്ലളിയാ!"

ബേസിക്ക് എന്ന ബേസിക്കലി ഒറ്റ വലിക്കു ഗ്ലാസ്സു കാലിയാക്കി.

"കുട്ട്യാളൊക്കെ ഇപ്പോ ഞമ്മളെ തട്ടുമ്പൊറത്തു കേറീങ്ങാണ്ടല്ലേ കളി. പ്രിന്‍സി പോലീസുമൊറ എടുത്തും തുടങ്ങി."

വര്‍ക്കിച്ചന്‍ ക്രുദ്ധനായി ബേസിക്കിനെ നോക്കി. അബ്ദുല്‍ അലി എന്ന അലിയെ ബേസിക്കാക്കി മാറ്റിയത് വര്‍ക്കിച്ചന്‍റെ കുശാഗ്രബുദ്ധിയാണ്. ഒരനുബന്ധമായി ആ കഥയിലേക്കൊന്നു കണ്ണോടിക്കാം. പേരുമായി യാതോരു സംബന്ധവുമില്ലാത്ത വട്ടപ്പേരു വീണ കഥ.

സെക്കന്‍റ് ഇയറില്‍ ലീഗല്‍ ഹിസ്റ്ററി പഠിപ്പിക്കുന്ന മഹാദേവസ്വാമി സാറിന്‍റെ ഒരു വീക്ക്‍നെസ്സില്‍ തൂങ്ങിയാണ് സംഭവത്തിന്‍റെ തുടക്കം. ഇംഗ്ലീഷിലെ തന്‍റെ അഗാധപാണ്ഡിത്യം പ്രകടിപ്പിക്കാനായി മഹാദേവസ്വാമിസാര്‍ കാണിക്കുന്ന ഒരു നമ്പറുണ്ട്. ഉപയോഗിക്കുന്ന വാചകങ്ങളുടെയെല്ലാം ഇടയില്‍ പുള്ളി ചുമ്മാ, ’ആക്‍ച്വലി, പര്‍ട്ടിക്കുലര്‍ലി, അള്‍ട്ടിമേറ്റ്‍ലി, ബേസിക്കലി, കണ്‍സെപ്‍ച്വലി’ എന്നീ വാക്കുകള്‍ തിരുകിക്കയറ്റും.

ഫോര്‍ എക്സാംപിള്‍,

"ദ ബ്രിട്ടീഷ് ഗവണ്മന്‍റ് ഇനാക്‍റ്റഡ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ് ഇന്‍ 1863" എന്ന വാചകം മഹാദേവസ്വാമിസാര്‍ പറയുമ്പോള്‍

"ആക്‍ച്വലി സ്പീക്കിങ്, ദ ബ്രിട്ടീഷ് ഗവണ്മന്‍റ് കണ്‍സെപ്‍ച്വലി ഇനാക്‍റ്റഡ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ് അള്‍ട്ടിമേറ്റ്‍ലി ഇന്‍ 1863" എന്നായിരിക്കും.

ഈ ആക്‍ച്വലി-പര്‍ട്ടിക്കുലര്‍ലികളെ വര്‍ഗ്ഗം തിരിച്ച് എണ്ണം പിടിക്കലാണ് ക്ലാസ്സില്‍ ഞങ്ങളുടെ പ്രധാന ഹോബി. ഇന്നു വരെയുള്ള ഏറ്റവും വലിയ റെക്കോഡ് എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍, മുപ്പത്തിയേഴ് ആക്‍ച്വലികളാണ്. മിക്കവാറും എല്ലാ പിള്ളേരുടെയും ടൈംപാസ്സ് നോട്ടുബുക്കില്‍ കൂടുതലും കാണുന്നത് ഈ ’ലി’ വാക്കുകളും അവയുടെ എണ്ണവുമാണ്.

അലി ക്ലാസ്സില്‍ കയറാന്‍ പൊതുവേ മടിയനാണ്. കയറിയാല്‍, പക്ഷേ, അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാതോരു ഉപദ്രവവുമുണ്ടാക്കില്ല. സ്വസ്ഥമായി ഒരു മൂലക്കിരുന്ന്, കയ്യും മടക്കി ഡെസ്കില്‍ തല ചായ്‍ച്ച് ഉറങ്ങിക്കോളൂം.

ഒരു ദിവസം അലി മഹാദേവസ്വാമി സാറിന്‍റെ ക്ലാസ്സില്‍ കയറി.

സാറ് തകര്‍ത്തു പഠിപ്പിക്കാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം അലി തകര്‍ന്നു വീണുറങ്ങാനും തുടങ്ങി. ഉറക്കം ഏതാണ്ട് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോളാണ് അതു സംഭവിച്ചത്.

വര്‍ക്കിച്ചന്‍ അലിയെ തട്ടിയുണര്‍ത്തി.

"എടാ, സാറ് നിന്നെ വിളിക്കുന്നു."

അലി ഞെട്ടിയെണീറ്റു സാറിനെ നോക്കി. സാര്‍ ബേസിക്കലി, കണ്‍സെപ്‍ച്വലി, പര്‍ട്ടിക്കുലര്‍ലി എന്നൊക്കെ തകര്‍ത്തു പറയുന്നുണ്ട്. പക്ഷേ, നല്ല ഉറക്കച്ചടവില്‍ ആ പറയുന്നതിലെയെല്ലാം ’ലി’ എന്ന ശബ്ദം മാത്രമേ നമ്മുടെ അലി കേള്‍ക്കുന്നുള്ളു. അതോടെ വിളിച്ചത് തന്നെത്തന്നെയെന്നുറപ്പിച്ച് അലി എഴുന്നേറ്റു നിന്നു.

ബോര്‍ഡില്‍ എന്തോ എഴുതിക്കൊണ്ട് ’ബേസിക്കലി’ എന്നും പറഞ്ഞ് സാറ് തിരിഞ്ഞു നോക്കുമ്പോള്‍ അലി എഴുന്നേറ്റു നില്‍ക്കുന്നു.

"വാട്ടലി?"

സാര്‍ അദ്ഭുതത്തോടെ ചോദിച്ചു. തന്നോട് ബോര്‍ഡില്‍ എഴുതിയ എന്തോ എക്സ്‍പ്ലെയിന്‍ ചെയ്യാനാണ് സാറ് പറഞ്ഞതെന്നു കരുതി അലി വിറച്ചു തുടങ്ങി. തൊണ്ടയിലൂടെ ഉമിനീരൊലിക്കുന്ന ശബ്ദം താന്‍ കേട്ടെന്ന് വര്‍ക്കിച്ചന്‍റെ അവകാശവാദം.

അലി ദയനീയമായി വരാ‍ക്കിച്ചനെ നോക്കി. വര്‍ക്കിച്ചന്‍ പതിയെ തന്‍റെ നോട്ടൂബുക്കെടുത്ത് ഒരു പേജിലേക്ക് വിരല്‍ ചൂണ്ടി.

"വാട്ടലി?"

സാറ് വീണ്ടും ചോദിച്ചു. ഉറക്കം ഇനിയും പൂര്‍ണ്ണമായി തെളിഞ്ഞിട്ടില്ലാത്ത അലി ഉത്തരമാണെന്നു കരുതി വര്‍ക്കിച്ചന്‍ ചൂണ്ടിക്കാണിച്ച സംഗതി കൂട്ടി വായിച്ചു.

"ആക്ऽച്വലി - സെവന്‍റീന്‍, ബേസിക്കലി - ട്വന്‍റി വണ്‍, അള്‍ട്ടിമേറ്റ്‍ലി - ത്രീ, പര്‍ട്ടിക്കുലര്‍ലി - ഇലവണ്‍...."

അതു വര്‍ക്കിച്ചന്‍റെ അന്നത്തെ കണക്കെടുപ്പായിരുന്നെന്ന് അലിക്കപ്പോഴാണ് ബോദ്ധ്യം വന്നത്. വിറച്ചു കൊണ്ട് അലി മുഖമുയര്‍ത്തി നോക്കി.

സ്വതവേ കറുത്തിരുണ്ട മഹാദേവസ്വാമി സാറിന്‍റെ മുഖത്തൊരു രക്തക്കടലിരമ്പുന്നു. മീശത്തുമ്പു വിറക്കുന്നു. ഇടതു കൈ ഡസ്റ്ററിന്‍റെ മാനം പിച്ചിച്ചീന്തുന്നു. ചോക്കുകഷണം ഇപ്പോള്‍ പറന്നു കളയും എന്ന ഭാവത്തില്‍ വിരലുകള്‍ക്കിടയിലിരുന്നു പുളയുന്നു....

"ഗെറ്റൌട്ടലി...!!!!!!"

ഇത്രയും ഉച്ചത്തിലുള്ള ഗെറ്റൌട്ട് ആദ്യമായാണ് ആ ക്ലാസ്സിലെ ചുമരുകള്‍ കേള്‍ക്കുന്നത്. അതു കൊണ്ടു തന്നെ അവ നല്ല പ്രതിധ്വനി മുഴക്കി. തമാശ കണ്ട് ഇത്രയും നേരം ആസ്വദിച്ചു ചിരിച്ചുകൊണ്ടിരുന്ന വര്‍ക്കിച്ചന്‍ വരെ നടുങ്ങി തല താഴ്‍ത്തി. അലി മുന്‍പിന്‍ നോക്കാതെ പുറത്തേക്കോടി.

അന്നു മുതല്‍ അലി ബേസിക്കലിയായി. അതിലെ അലി വീണ്ടും ലോപിച്ച് ബേസിക്കായി.

അപ്പോള്‍ പറഞ്ഞു കൊണ്ടിരുന്നത്, നമ്മുടെ ചര്‍ച്ചയുടെ കാര്യം. റാഗിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ച. ഗ്ലാസ്സുകളും കുപ്പികളും നിരന്തരം കാലിയായിക്കൊണ്ടിരുന്നു എന്നല്ലാതെ ചര്‍ച്ച എവിടെയും എത്തി നില്‍ക്കുന്നില്ല.

"ദേഹോപദ്രവം പൂര്‍ണ്ണമായും നിര്‍ത്തണം. പോലീസുകേസ് ആയാല്‍ വലിയ പുലിവാലാ."

കുഞ്ഞച്ചന്‍ ഇതും പറഞ്ഞ് വര്‍ക്കിച്ചനെ നോക്കി. കുഞ്ഞച്ചന്‍ മാത്രമല്ല, എല്ലാവരും വര്‍ക്കിച്ചനെ നോക്കി. വെറുതെ നോക്കിയതല്ല, നോട്ടത്തില്‍ കാര്യമുണ്ട്. പണ്ടോരു കേസില്‍ പുലിവാലല്ല, ശിമ്മന്‍ സിംഹവാലു തന്നെ പിടിച്ചവനാണ് വര്‍ക്കിച്ചന്‍. ആ കഥ കൂടെ പറഞ്ഞെങ്കിലേ ഈ കഥ പൂര്‍ണ്ണമാവുകയുള്ളൂ.

കഴിഞ്ഞ വര്‍ഷത്തെ പുതുക്കപ്പിള്ളേര്‍ കോളേജില്‍ ചേര്‍ന്ന സമയം. ഇന്നത്തെപ്പോലെയല്ല. റാഗിങ്ങിനു മുമ്പ് വലിയ പ്രിക്കോഷനൊന്നും ആരും എടുക്കാറുണ്ടായിരുന്നില്ല. ഫ്രെഷേര്‍സിനിടയിലെ ജഗജില്ലികള്‍ പോലും ഞങ്ങളെക്കണ്ട് മുട്ടിടിച്ചു നടന്നിരുന്ന കാലം.

ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആകപ്പാടെ മീശയുള്ള ഒറ്റയൊരുത്തനാണ് കിണ്ണന്‍ എന്നു വിളിക്കപ്പെടുന്ന കൃഷ്ണകുമാര്‍. സീനിയേഴ്സായ ഞങ്ങള്‍ക്കു പോലും മീശയില്ല. ഫസ്റ്റ് ഇയറിലെ പൊടിച്ചെക്കന് മീശയോ. വര്‍ക്കിച്ചന് അതു വലിയ അപമാനമായിത്തോന്നി. വര്‍ക്കിച്ചനു മാത്രമല്ല, ഞങ്ങള്‍ക്കെലാവര്‍ക്കും. പോരാത്തതിന് ഞങ്ങള്‍ സ്വന്തമെന്നു കരുതി അഹങ്കരിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ വരെ കിണ്ണനെന്ന മലയാളിയുടെ മീശയെക്കുറിച്ച് കണ്ട കന്നഡക്കാരികളോടും ബംഗാളിപ്പെണ്ണുങ്ങളോടും എന്തിന്, കെനിയാക്കാരിയായ ജാക്വിലിനോടൂം (ഈ ജാക്വിലിനെ ഞാനൊന്നു ട്യൂണ്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്, കഥ പിന്നെ പറയാം) വരെ അഭിമാനപുരസ്സരം സംസാരിക്കുന്നു. ഞങ്ങള്‍ക്കും അഭിമാനമില്ലേ!

വര്‍ക്കിച്ചന് ഞങ്ങളുടെ ക്ലാസ്സിലെ പ്രിയങ്കയോട് ഒരു പ്രത്യേക സ്നേഹമാണ്. പുറത്തു കാണിക്കാന്‍ പേടിയാണെങ്കിലും അവന്‍റെ നോട്ടുബുക്കില്‍ ഒന്നു രണ്ടു കവിതകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്.

"പ്രിയേ പ്രിയമങ്കേ...
കൃസ്തുമസ്സ് രാവില്‍
പുല്‍ക്കൂട്ടില്‍ വിരിയുന്ന
മന്ദാരപുഷ്പമേ, പ്രിയമങ്കേ..."

എന്ന മാന്യമഹാകവി വര്‍ക്കിച്ചന്‍റെ കവിതയിലെ പ്രിയമങ്ക ആരാണെന്ന് ഞങ്ങള്‍ക്കറിയാം. ആ പ്രിയങ്കക്കു വരെ കിണ്ണന്‍റെ മീശയോട് ആരാധന. സഹിക്കാന്‍ കഴിയുമോ?

"അല്ല, ഒരു മീശയുണ്ടെന്നു കരുതി, അതൊക്കെ വലിയ കാര്യമാണോ?"

രോമമില്ലാത്ത മീശ ചൊറിഞ്ഞു കൊണ്ട് വര്‍ക്കിച്ചന്‍ പ്രിയങ്കയോടു ചോദിച്ചു.

"നിങ്ങള്‍ക്കൊക്കെ നല്ല മുടിയുള്ള പെണ്‍പിള്ളാരോട് പ്രത്യേക ആരാധന തോന്നാറില്ലേ? അതൊക്കെത്തന്നെ."

ഹെന്ത്! തങ്ങള്‍ക്ക് മുടിയുള്ള പെണ്‍കുട്ടികളോട് തോന്നുന്ന അതേ തോന്നലാണോ പ്രിയങ്കക്ക് മീശയുള്ള കിണ്ണനോട് തോന്നുന്നത്! വര്‍ക്കിച്ചന്‍ ആകെ അപമാനിതനായി എന്നു പറയേണ്ടതില്ലല്ലോ. സ്വന്തമായി ഒരു മീശ വെക്കണമെന്നു മാത്രമല്ല, കിണ്ണന്‍റേതു വടിപ്പിക്കണമെന്നു കൂടെ അന്നു രാത്രി മൂന്നാമത്തെ പെഗ്ഗില്‍ വര്‍ക്കിച്ചന്‍ ദൃഢപ്രതിജ്ഞ ചെയ്തു.

പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞ നേരം. ഞങ്ങളെല്ലാവരും വര്‍ക്കിച്ചന്‍റെ നേതൃത്വത്തില്‍ പുറത്ത് ബൈക്കും ചാരി കാത്തു നിന്നു. കോറിഡോറു കടന്ന്, ഡോണ, വൃന്ദ, സബീന, ലതിക എന്നീ നാലു സുന്ദരിമാരുടെ അകമ്പടിയോടെ കിണ്ണന്‍ നടന്നു വരുന്നു. വര്‍ക്കിച്ചന്‍ ഇല്ലാത്ത മീശ പിരിച്ചു. പെണ്‍കുട്ടികള്‍ നാലും തിരിഞ്ഞു നടന്ന് ഹോസ്റ്റലില്‍ കയറി. കിണ്ണന്‍ പുറത്തേക്കിറങ്ങി വന്നു, ഞങ്ങളെ വക വക്കാതെ നടന്നു നീങ്ങി.

"ഡാ..."

വര്‍ക്കിച്ചന്‍ വിളിച്ചു. കിണ്ണന്‍ തിരിഞ്ഞു നോക്കി.

"ചേട്ടന്മാരെയൊക്കെ കണ്ടാല്‍ ഒരു ഗുഡ്മോണിംഗ് പറഞ്ഞൂടേടാ?"

"ഗുഡ്മോണിംഗ് ചേട്ടായിമാരേ."

അവന്‍ വിനീതവിധേയനായി.

"ഈ മീശ നിനക്ക് ജനിച്ചപ്പോളേ ഉള്ളതാണോടാ?"

കുഞ്ഞച്ചന്‍ കിണ്ണന്‍റെ മീശയൊന്നു തൊട്ടു തലോടി.

"അ... അല്ല..."

"എന്നാല്‍ നാളെ വടിച്ചോണ്ടു വന്നോണം. പിന്നെ കോളേജു വിടും വരെ വക്കാമ്പാടില്ല." വര്‍ക്കിച്ചന്‍.

കിണ്ണന്‍ ഒന്നും മിണ്ടിയില്ല. "പറഞ്ഞതു കേട്ടില്ലേടാ?"

കുഞ്ഞച്ചന്‍റെ ഒച്ച പൊങ്ങി.

"ങും... ങും..."

"ഉം... എന്നാ പൊക്കോ..."

കിണ്ണന്‍ നടന്നകന്നു.

പിറ്റേന്നു രാവിലെ കിണ്ണന്‍റെ മീശയില്ലാത്ത മുഖം പ്രിയങ്കയടക്കമുള്ള പെണ്‍കുട്ടികള്‍ കണ്ടു മൂക്കത്തു വിരല്‍ വച്ചേക്കാവുന്ന സീന്‍ മനസ്സിലോര്‍ത്ത് സന്തോഷിച്ച വര്‍ക്കിച്ചന്‍റെ വക ഫ്രീയായിരുന്നു എല്ലാവര്‍ക്കും അന്നു രാത്രിയിലെ പെഗ്ഗുകള്‍.

രാവിലെ. കത്തി വച്ചു നില്‍ക്കുന്ന വര്‍ക്കിച്ചനെ കുഞ്ഞച്ചന്‍ തോണ്ടി വിളിച്ചു.

"ദോണ്ടെ വര്‍ക്കിച്ചാ, അവന്‍ വരുന്നു. വടിച്ചിട്ടില്ല!"

"ങേ!!!!!"

വര്‍ക്കിച്ചന്‍ എട്ടു ദിക്കും പൊട്ടുമാറ് ഞെട്ടി. കണ്ണു തുറിച്ചു നോക്കി. ഇല്ല, വടിച്ചിട്ടില്ല.

"ഡാ.........യ്.......!!!!!!"

തമിഴ് സിനിമയിലെ വില്ലന്മാരെ വെല്ലുന്ന വിധത്തില്‍ അലറിക്കൊണ്ട് വര്‍ക്കിച്ചന്‍ കിണ്ണന്‍റെയടുത്തേക്കു ചെന്നു. കിണ്ണന്‍ നിന്നു വിറച്ചു.

"ചേട്ടായീ.... ഞാ... ഞാന്‍..."

വര്‍ക്കിച്ചന്‍ നിന്നു ചുകന്നു വിറച്ചു.

"കള്ള മൈ.....#%*!&@.... മുട്ടുകാലു ഞാന്‍ കേറ്റും, വടിച്ചോണ്ടു വാടാ...." അലറല്‍.

കിണ്ണനു പക്ഷേ, മീശ അഭിമാനപ്രശ്നമായിരുന്നു. എങ്കിലും അവന്‍ തിരിച്ചു നടന്നു.

"തിരിച്ചു വരുമ്പോ മീശയെങ്ങാനും കണ്ടാല്‍.... മൈ.....മോനേ, കണ്ടിച്ച് കുക്കരള്ളി കായലിലിടും ഞാന്‍, മീശയല്ല, നിന്നെ. കേട്ടോടാ..."

വര്‍ക്കിച്ചന്‍ ഉണ്ടക്കണ്ണുരുട്ടി.

സമയം മെല്ലെ നീങ്ങി. ഉച്ചയാകാറായി കിണ്ണനെ കാണാനില്ല. അപ്പോഴേക്കും അബു ഓടി വന്നു.

"എടാ വര്‍ക്കിച്ചാ, നീയാ കിണ്ണനെ റാഗുയ് ചെയ്തോ?"

"ങാ... ഞാനൊന്നു വിരട്ടി. എന്തേ? പാടില്ലേ?"

"അവന്‍ നേരെ അവന്‍റൊരു ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍റടുത്തോട്ടാ പോയത്. അയാളു പ്രിന്‍സിയെ വിളിച്ചു. സംഗതി പ്രശ്നമായിട്ടൊണ്ട്. പ്രിന്‍സി പോലീസില്‍ കംപ്ലയിന്‍റ് ചെയ്തോളാന്‍ പറഞ്ഞു."

അതോടെ വര്‍ക്കിച്ചന്‍റെ മസിലുകള്‍ മൊത്തം ലൂസായി.

"എടാ, ഞാന്‍ റാഗൊന്നും ചെയ്തിട്ടില്ല, തൊട്ടു പോലുമില്ല. ഞാനങ്ങനൊക്കെ ചെയ്യുവോ? അവന്‍ ചുമ്മാ.... ശ്ശെ...!"

"സംഗതി സീരിയസ്സായല്ലോ." കുഞ്ഞച്ചന്‍ ഇടപെട്ടു.

"വരാ‍ക്കിച്ചാ, നീ ഒരു കാര്യം ചെയ്യ്. വേഗം ചെന്ന് ക്ലാസ്സില്‍ കയറ്. ഇറങ്ങണ്ട. ക്ലാസ്സിനകത്തു നിന്ന് പോലീസിന് നിന്നെ പിടിക്കാമ്പാടില്ല."

കേട്ട പാതി വര്‍ക്കിച്ചന്‍ അകത്തേക്കോടി. പക്ഷേ, പ്രിന്‍സിപ്പാളിന് പിള്ളാരെക്കാള്‍ ബുദ്ധി കൂടുതലായിരിക്കണമല്ലോ. അല്ലെങ്കിലെന്തു പ്രിന്‍സി? വര്‍ക്കിച്ചനെത്തും മുമ്പേ ’വര്‍ഗ്ഗീസ് തോമസ് എന്നയാളെ ക്ലാസ്സില്‍ കയറ്റിപ്പോകരുത്’ എന്ന ഓര്‍ഡര്‍ ക്ലാസ്സ് റൂമിലെത്തിയിരുന്നു. പോയ അതേ സ്പീഡില്‍ വര്‍ക്കിച്ചന്‍ തിരിച്ചെത്തി.

"ഇനീപ്പോ..."

പറഞ്ഞു തീര്‍ന്നതും ഒരു പോലീസ് ജീപ്പ് അമറിക്കൊണ്ട് ഞങ്ങള്‍ക്കു മുമ്പില്‍ വന്നു നിന്നു.

"യാരു വറുഗീസ് താമസ്?"

"ദോ, ഇവന്‍..."

കുഞ്ഞച്ചന്‍റെ കൈ അറിയാതെ വര്‍ക്കിച്ചനെ ചൂണ്ടി.

നിമിഷങ്ങള്‍ക്കുള്ളില്‍ ചില അമിട്ടു പൊട്ടലുകളുടെയും നിലവിളികളുടെയും അകമ്പടിയോടെ വര്‍ക്കിച്ചനെയും കൊണ്ട് ജീപ്പ് പറക്കുന്നതാണ് കണ്ണു തുറന്ന ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്.

പ്രജ്ഞയറ്റു നിന്ന ഞങ്ങള്‍ക്ക് പെട്ടെന്ന് ബോധം തെളിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ രാമണ്ണയുടെ കോയിന്‍ ബൂത്തിലെ ചില്ലറപ്പെട്ടി നിറഞ്ഞു, ഒഴിഞ്ഞു, വീണ്ടും നിറഞ്ഞു. അഡ്വക്കറ്റ് രാമകൃഷ്ണന്‍, ലോക്കല്‍ ഗുണ്ട മഞ്ജുനാഥ്, പോലീസ് സ്റ്റേഷനടുത്തുള്ള പെട്ടിക്കടക്കാരന്‍ രാജു തുടങ്ങി ദേവഗൌഡയുടെ പൊന്നോമനയായ സിദ്ധഗുണ്ടപ്പ വരെ വിളികള്‍ നീണ്ടു. ഞങ്ങളുടെ നെറ്റ്‍വര്‍ക്ക് ബലത്തില്‍ പോലീസ് സ്റ്റേഷന്‍ നിന്നു കുലുങ്ങി.

ഉടനടി കോംപ്രമൈസ് മീറ്റിംഗിന് സി ഐക്ക് ഓര്‍ഡര്‍. സി ഐ വിളിപ്പിക്കുന്നു. വൈകിട്ടത്തോടെ വാദി, വാദിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍, പ്രതി, സാക്ഷികള്‍, ഇടനിലക്കാര്‍, വക്കീല്‍ തുടങ്ങി ഞാനടക്കം പതിനേഴു പേര്‍ പോലീസ് സ്റ്റേഷനില്‍.

ഞാന്‍ മെല്ലെ പാളി നോക്കി. സി ഐയുടെ റൂമില്‍ രാമകൃഷ്ണന്‍ വക്കീലും സിദ്ധഗുണ്ടപ്പയും ഇരിക്കുന്ന. വര്‍ക്കിച്ചന്‍ രണ്ടു കയ്യും കെട്ടി, മുപ്പത്തേഴു ഡിഗ്രി വളഞ്ഞ് വിനീതവിധേയനായി നില്‍ക്കുന്നു. എന്തൊരു പാവം. ഇവനോ റാഗ് ചെയ്ത ക്രൂരന്‍ എന്നൊക്കെ സി ഐക്കു വരെ തോന്നിപ്പോവും.

സി ഐ ഞങ്ങളെയൊക്കെ വിളിപ്പിച്ചു. ഞങ്ങള്‍ മസിലു വിരിച്ചു കൊണ്ടകത്തേക്കു കയറി. സി ഐയുടെ സീറ്റിലേക്കു നോക്കി. ഞെട്ടി!

പഴയ എസ് ഐ പുട്ടബസവപ്പ! പുതിയ സി ഐ പുട്ടബസവപ്പ!!

ഞാന്‍ ഞെട്ടി ഞെട്ടറ്റു. പണ്ട് മര്യാദരാമന്മാരായി ജീവിക്കാന്‍ വാണിംഗ് മേടിച്ചതാണ്. പിന്നീട് ആ തിരുമുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ധൈര്യമുണ്ടായിട്ടില്ല. ഞാന്‍ തിരക്കിനിടയിലൂടെ നട്ടെല്ലു നന്നായി വളച്ച്, വികൃതരൂപിയായി കുനിഞ്ഞു വലിഞ്ഞു. ഇടത്തോട്ടു ചരിഞ്ഞു നോക്കിയപ്പോള്‍ കുഞ്ഞച്ചനും മൂന്നരയടിയായി വലിയുന്നു, അപ്പുറത്ത് അബുവും. സ്റ്റേഷന്‍റെ പുറത്തെത്തിയപ്പോളാണ് ഞങ്ങള്‍ക്ക് സമാധാനമായത്. ഞങ്ങളെക്കണ്ടാല്‍ സമാധാനചര്‍ച്ച ഒട്ടും സമാധാനപരമാകില്ലെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു.

അകത്തു നടന്ന കോംപ്രമൈസ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വാമൊഴിയായി പകര്‍ന്നു കിട്ടിയ അറിവേ എനിക്കുള്ളൂ. അതേതാണ്ടിങ്ങനെ.

സി ഐ: ഇവന്‍ നിന്നെ റാഗ് ചെയ്തോടാ?
കിണ്ണന്‍: യെസ് സാര്‍.
സി ഐ: ഹൌ ഡിഡ് ഹീ റാഗ് യൂ?
കിണ്ണന്‍: അവന്‍ കണ്ണുരുട്ടി പേടിപ്പിച്ചു.
സി ഐ: മീന്‍സ്?
കിണ്ണന്‍: റോ... റോ... റോള്‍ഡ് ഹിസ് ഐസ്...
സി ഐ: മിസ്റ്റര്‍ വറുഗീസ് തോമസ്, വൈ ഡിഡ് യൂ ഡൂ ദാറ്റ്?
വര്‍ക്കി: ചു... ചുമ്മാ.
സി ഐ: ഹൌ?

(വര്‍ക്കി കണ്ണൂരുട്ടിക്കാണിച്ചു കൊടുത്തു. അതു കണ്ടു സി ഐ വരെ വിരണ്ടു പോയെന്നാണ് വര്‍ക്കി പറയുന്നത്.)

സി ഐ: ദിസ് ഈസ് നോട്ട് ആന്‍ ഒഫന്‍സ് അണ്ടര്‍ ഐ പി സി. എനിതിങ് എല്‍സ് ജെന്‍റില്‍മാന്‍?
കിണ്ണന്‍: ഹീ കോള്‍ഡ് മീ മൈ....
അമ്മാവന്‍: അതിന് ഡീഫാമേഷനു കേസെടുക്കണം സര്‍.
സി ഐ: മൈ...? വാട്ട് ഈസ് ദാറ്റ്? മീനിങ്ങ്?

(കിണ്ണന്‍ പകച്ച് ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവനെ നോക്കി.)

അമ്മാവന്‍: (അലറിക്കൊണ്ട്) അങ്ങോട്ടു പറഞ്ഞു കൊടുക്കെടാ...
കിണ്ണന്‍: (മടിച്ചു മടിച്ച്, വിറച്ച്) പ്യു.... പ്യുബിക് ഹെയര്‍.
സി ഐ: (ചിരിക്കുന്നു) പ്യുബിക് ഹെയര്‍. ഡൂ യൂ ഹാവ് പ്യുബിക് ഹെയര്‍ മിസ്റ്റര്‍ കൃഷ്ണകുമാര്‍?
കിണ്ണന്‍: (മിണ്ടുന്നില്ല)
സി ഐ: മിസ്റ്റര്‍ വറുഗീസ് തോമസ്, ഡൂ യൂ ഹാവ് പ്യുബിക് ഹെയര്‍?
വര്‍ക്കി: (താഴ്മയോടെ) യെസ് സാര്‍.
സി ഐ: (കോണ്‍സ്റ്റബിളിനെ നോക്കി) ലോ രമേശാ, നിനഗിദ്ദിയേനോ പ്യുബിക് ഹെയറു?
കോണ്‍സ്റ്റ: (നാണത്തോടെ) ഹവുദു സാര്‍, നനഗിദ്ദെ.
സി ഐ: സീ മിസ്റ്റര്‍ കൃഷ്ണകുമാര്‍, എവരിബഡി ഹാസ് പ്യുബിക് ഹെയര്‍. വാട്ടീസ് റോങ് ഇന്‍ ദാറ്റ്? ദിസ് ഈസ് എ കോമണ്‍ ഫാക്ട് യൂ നോ?

അതോടെ വാശിപ്പുറത്തു നിന്നിരുന്ന കിണ്ണന്‍റെ ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍ വരെ പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പിറ്റേന്നു കിണ്ണന്‍ മീശ വടിച്ചെത്തിയതിനു കാരണം, കടുത്ത മോഹന്‍ലാല്‍ ഫാനായ അവന്‍ ലാലേട്ടന്‍ പുതിയ സിനിമയില്‍ വടിച്ചതിനെ അനുകരിച്ചതു കൊണ്ടു മാത്രമാണെന്നും സ്ഥീരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നമുക്കിനി തിരിച്ചു ചര്‍ച്ചയിലേക്കു വരാം.

ഏതാണ്ട് മുകളില്‍ പറഞ്ഞ അനുഭവങ്ങളുടെ പിന്‍ബലമുള്ളതു കൊണ്ടും മനസ്സില്‍ ഇളമുറക്കാരോട് അകൈതവമായ സ്നേഹം ഒളിപ്പിച്ചു വച്ചിരിക്കുന്നതു കൊണ്ടും റാഗിങ്ങിനെ ആരും പിന്തുണക്കുന്നില്ല. ഒടുക്കം കുഞ്ഞച്ചന്‍ ഒരു സമവായ നിര്‍ദ്ദേശം മുന്നോട്ടു വച്ചു.

"നമുക്കു ജൂനിയേഴ്സിനോടു സ്നേഹത്തോടെ പെരുമാറാം."

വര്‍ക്കിച്ചന്‍ കണ്ണുരുട്ടി. ഞാന്‍ സന്ദേഹത്തോടെ മൊട്ടത്തല തടവി. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"നമുക്കവരെ നമ്മുടെ കൂടെ താമസിപ്പിക്കാം. സ്നേഹത്തോടെ വച്ചു വിളമ്പാം, പാട്ടു പാടി കേള്‍പ്പിക്കാം, ഇക്കിളിയിട്ടു ചിരിപ്പിക്കാം, ഒരുമിച്ചിരുന്നു വെള്ളമടിക്കാം..."

"തന്നത്താന്‍ ചെയ്തോണ്ടാ മതി."

വര്‍ക്കിച്ചന്‍ ഇടക്കു കേറി.

"മുഴുവനാക്കട്ടെടാ."

കുഞ്ഞച്ചന്‍ തുടര്‍ന്നു.

"എന്നിട്ട് മാസാവസാനം പറ്റുകടയിലേയും വാടകയുടെയും കള്ളുഷാപ്പിലെയുമൊക്കെ കണക്കു തീര്‍ക്കുമ്ഫോള്‍ അന്തസ്സായി കള്ളക്കണക്കുണ്ടാക്കി നല്ലൊരു തുക അവരുടെ പിടലിക്കിടാം. മനസ്സമാധാനം, കേസുകെട്ടില്ല."

കൊള്ളാം! ആ രാത്രിയിലെ പെഗ്ഗുകള്‍ കുഞ്ഞച്ചന്‍റെ ബുദ്ധിയെ പ്രശംസിച്ചു മരിച്ചു. ആദ്യമായി റൂമില്‍ കയറ്റാന്‍ കിണ്ണനു തന്നെ നറുക്കു വീണു. സൌകര്യപ്രദമായ ഒരു താമസസ്ഥലം അവന്‍ അന്വേഷിച്ചു നടക്കുന്ന സമയമായതു കൊണ്ടു മാത്രം അവന്‍ സമ്മതിച്ചു.

"ചേട്ടായിമാരേ, നിങ്ങളുടെ റാഗിങ്ങ് തമാശയാണെന്ന് മനസ്സിലാക്കാതെ ഞാന്‍ വിഡ്ഢിത്തം കാണിച്ചു. എന്നോടു ക്ഷമിക്കണേ..."

ആദ്യ ദിവസം തന്നെ കിണ്ണന്‍ എല്ലാവരുടെയും കാലു പിടിച്ചു. വര്‍ക്കിച്ചന്‍ അവനെ കെട്ടിപ്പിടിച്ചു.

"സാരമില്ലെടാ" എന്നുറക്കെ പറഞ്ഞു.

"മാസം അവസാനമായിക്കോട്ടെടാ" എന്ന് മനസ്സിലും പറഞ്ഞു.

പക്ഷേ, സംഘര്‍ഷമില്ലാത്ത അവസ്ഥ എത്ര നാള്‍ നിലനില്‍ക്കും?

കിണ്ണന്‍ വന്നു കേറി നാലാം ദിവസം കുക്കിംഗ് ഡ്യൂട്ടി വര്‍ക്കിച്ചനായിരുന്നു. സ്വന്തം ക്ലാസ്സ്‍മേറ്റ്‍സിന്‍റെ കൂടെ തരക്കേടില്ലാതെ മിനുങ്ങിയ ശേഷമാണ് അന്ന് വൈകിട്ട് കിണ്ണന്‍ റൂമിലേക്കു വന്നത്. വന്ന പാടെ വര്‍ക്കിച്ചന്‍ സ്നേഹാദരങ്ങളോടെ അവനെ എതിരേറ്റു.

"വാടാ, ചോറും നല്ല സാമ്പാറുമുണ്ട്. എടുത്തടിച്ച് മലര്‍ന്ന് സൈഡായിക്കോ."

"താങ്ക്സ് ചേട്ടായീ."

കിണ്ണന്‍ സന്തോഷത്തോടെ പ്ലേറ്റെടുത്ത് ഒരു പിടി ചോറു വാരിയിട്ടു. രണ്ടു കരണ്ടി സാമ്പാറു കോരിയൊഴിച്ചു. കുഴച്ച് ആദ്യത്തെ പിടി വായിലേക്കിട്ടു.

വര്‍ക്കിച്ചന്‍ കിണ്ണന്‍റെ വായിലേക്കു നോക്കിയിരിക്കുകയാണ്. ’കിടിലന്‍, സൂപ്പര്‍, അടിപൊളി, കിണ്ണംകാച്ചി’ എന്നിങ്ങനെയുള്ള കമന്‍റുകള്‍ പ്രതീക്ഷിച്ചിരുന്ന വര്‍ക്കിച്ചന്‍റെ മുഖത്തേക്കു അവജ്ഞയോടെ നോക്കി, മുഖം വളിപ്പിച്ചു കൊണ്ട് കിണ്ണന്‍ മൊഴിഞ്ഞു.

"ഈ കോപ്പിനും സാമ്പാറെന്നു പറയുമോ?"

വര്‍ക്കിച്ചന് വിശ്വസിക്കാനായില്ല. തന്‍റെ പാചകജീവിതത്തിലെ എന്നേക്കും വച്ച് അത്യുത്തമമായ സാമ്പാറാണ് കിണ്ണന്‍റെ വായില്‍. വര്‍ക്കിച്ചന്‍റെ കണ്ണുകളുരുണ്ടു. പുരികം വിറച്ചു, കവിളു ചുവന്നു. ചാതിയെഴുന്നേറ്റ് ആരോടും ഒന്നും മിണ്ടാതെ വര്‍ക്കിച്ചന്‍ പുറത്തേക്കു നടന്നു.

കിണ്ണന്‍ ആകെ വിരണ്ടു. പകച്ച കണ്ണുകളോടെ എന്നെ നോക്കി.

"ചേട്ടായീ, പ്രശ്നമാവുമോ? ഞാനറിയാതെ, ഒരു കിക്കിന്‍റെ പുറത്ത്...."

ഞാനവനെ ആശ്വസിപ്പിച്ചു.

"നീ പോയിക്കിടന്നോ, ഞങ്ങളു നോക്കിക്കൊള്ളാം."

എന്തു നോക്കാന്‍? കിണ്ണന്‍ കിടന്ന് അല്പനേരം കഴിഞ്ഞ് ഞങ്ങളും കിടന്നു. അടിച്ച പെഗ്ഗുകളുടെ ഉന്മാദത്തില്‍ സ്വയമറിയാതെ ഉറക്കത്തിലേക്കു വഴുതി വീണു.

പാത്രങ്ങള്‍ ’കടുമുടാ’ തെറിച്ചു വീഴുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. ഭയങ്കര ബഹളം, തെറിവിളി, പൂരം. നോക്കുമ്ഫോള്‍ സമയം നട്ടപ്പാതിര മൂന്നു മണി. അടുക്കളയില്‍ നിന്നാണ് ശബ്ദം. ഞാനോടിച്ചെന്നു.

ഉറക്കം തിളക്കുന്ന കണ്ണുകളോടെ, ഒരു കയ്യില്‍ കത്തിയും മറുകയ്യില്‍ വെണ്ടക്കായും പിടിച്ച് കിണ്ണന്‍. തൊട്ടപ്പുറത്ത് കത്തുന്ന കണ്ണുകളും നീട്ടിപ്പിടിച്ച പാത്രവുമായി വര്‍ക്കിച്ചന്‍. കിണ്ണനെന്താ, വര്‍ക്കിച്ചനെ കുത്താന്‍ പോകുകയാണോ. ഞാന്‍ ഓടിച്ചെന്നു.

"കുത്തല്ലേടാ, നമുക്കു സമാധാനമുണ്ടാക്കാം, നീ കത്തി വിട് കിണ്ണാ."

വര്‍ക്കിച്ചന്‍ പക്ഷേ, ഇരട്ടി ധൈര്യത്തിലാണ്.

"വിടടാ അവനെ..." വര്‍ക്കി എന്നോട്. തിരിഞ്ഞ് കിണ്ണനെ നോക്കി വര്‍ക്കി തുടര്‍ന്നു.

"അരിയെടാ... വെട്ടിയരിയെടാ മൈ... മോനേ വെണ്ടക്കാ...."

വര്‍ക്കിച്ചന്‍ നിന്നലറുകയാണ്.

"നിനക്കെന്‍റെ സാമ്പാറു പിടിക്കത്തില്ലല്ലേടാ. കഴുവേര്‍ട മോനേ. മുട്ടുകാലു ഞാന്‍ കേറ്റും. വെക്കടാ വെള്ളവും പരിപ്പും."

"ചേട്ടായീ... ഞാന്‍..."

കിണ്ണന്‍ നിന്നു വിറക്കുന്നു. പാത്രമെടുത്ത് സ്റ്റൌവിനു മുകളില്‍ വക്കുന്നു, മണ്ണെണ്ണ പമ്പു ചെയ്യുന്നു.

"ഇടെടാ. ഇടെടാ മൈ... മോനേ പരിപ്പ്. കലക്കെടാ വാളമ്പുളി...." നിന്‍റെ സാമ്പാറു തിന്നിട്ടേ ഞാനൊറങ്ങത്തുള്ളു.

"പപ്പൂസ് ചേട്ടായീ. ഏറ്റെന്നു പറഞ്ഞിട്ട്, ഇതു കണ്ടോ?"

കിണ്ണന്‍ ദയനീയമായി എന്നെ നോക്കി. സംഗതി മനസ്സിലായ ഞാന്‍ അസ്സലൊരു കോട്ടുവായിട്ട് ഉറക്കം തൂങ്ങുന്നതായി ഭാവിച്ചു. കിണ്ണന്‍റെ കണ്ണില്‍ നിന്നും വെള്ളം വന്നു തുടങ്ങി.

"ഇടടാ സാമ്പാറു പൊടി."

വര്‍ക്കിച്ചന്‍ അലറുകയാണ്. പിന്നീടൊരു വാക്കും മിണ്ടാതെ ഒലിക്കുന്ന മൂക്കും നിറയുന്ന കണ്ണുകളും ഷോള്‍ഡറു കൊണ്ട് തുടച്ച് കിണ്ണന്‍ ജോലി തുടര്‍ന്നു. മെല്ലെ... മെല്ലെ... ആഹാ... സാമ്പാറിന്‍റെ മണം.

"ഇടടാ കായപ്പൊടി..."

"ചായപ്പൊടിയോ???"

കിണ്ണന്‍ ഞെട്ടി.

"മൈ... മോനേ, കളിയാക്കുന്നോടാ? എല്‍ ജീ കായമിടെടാ..."

"ഇപ്പോ മനസ്സിലായോടാ സാമ്പാറുണ്ടാക്കുന്നതെങ്ങനെയെന്ന്? നാളെത്തൊട്ട് ഇവിടെ നീ സാമ്പാറുണ്ടാക്കിയാല്‍ മതി.... ആര്...?"

"ഞാ... ഞാന്‍..."

ങാ... എന്നു പറഞ്ഞ് വര്‍ക്കിച്ചന്‍ നടന്നു പോകുന്നതും ’ബ്‍ട്‍ധത്തോം’ എന്ന ശബ്ദത്തില്‍ മറിഞ്ഞു വീഴുന്നതും മാത്രമേ പോയിക്കിടന്ന ഞാന്‍ കേട്ടുള്ളു.

"അവന്‍റമ്മായീട സാമ്പാറ്. നാളെ നിനക്ക് ഞാന്‍ മോരു കറി വക്കാന്‍ പഠിപ്പിച്ചു തരാമെടാ കള്ളക്കഴുവെറീ. പിന്നെ മത്തിക്കറി.... പിന്നെ ചേനക്കറി... എന്നിട്ട് ചേമ്പുകറി...."

എന്നിങ്ങനെയുള്ള ജല്പനങ്ങള്‍ പിറ്റേന്നു പുലര്‍ച്ച വരെ കേട്ടുവെന്ന് അയല്‍പക്കക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്തായാലും അന്നാദ്യമായി രാവിലെ ഞാന്‍ സാമ്പാറും കൂട്ടി പച്ചരിച്ചോറ് കുഴച്ചുണ്ടു. സത്യം പറഞ്ഞാല്‍, ഒരുപാടു നാളുകള്‍ക്കു ശേഷം ബ്രേക്ക് ഫാസ്റ്റ് എന്ന സാധനം എന്താണെന്ന് ഞങ്ങളുടെയൊക്കെ പാവം വയറുകള്‍ ഓര്‍ത്തെടുത്തു. പിന്നീടൊരിക്കലും വര്‍ക്കിച്ചനെന്നല്ല, ആരുണ്ടാക്കുന്ന എന്തു തന്നെയായാലും അതീവതൃപ്തിയോടെ കഴിച്ചിറക്കി അഭിപ്രായപ്രകടനങ്ങള്‍ നടത്താതെ പോകുന്ന കിണ്ണനെയാണെല്ലാവരും കണ്ടിട്ടുള്ളത്.

പിന്നീടും ഇടക്കിടെ സാമ്പാറു വക്കുമ്പോള്‍ വര്‍ക്കിച്ചന്‍ കിണ്ണനോടു ചോദിക്കും,

"എങ്ങനുണ്ടെടാ ഇന്നത്തെ സാമ്പാര്‍?

കിണ്ണന്‍ നിസ്സംശയം പറയും,

"ഹൊ! സാമ്പാറെന്നു വച്ചാ, ഇദ്ദാണ് ചേട്ടായീ സാമ്പാറ്!!!"

Tuesday, October 28, 2008

അക്കരെയിക്കരെ...

അക്കരെ, ചെന്തീയിട്ട് ചമ്മല വെണ്ണീറാക്കി
ചിത്തറം വരച്ചെന്നും കതിരോന്‍ മേയുന്നിടം,
നേര്‍ത്ത കല്ലോലങ്ങളില്‍ മാദചുംബനം തൊട്ടെന്‍
ഓട്ടുകല്‍ തെന്നിത്തെന്നി മരണം തേടുന്നിടം.

പുഞ്ചിരിപ്പൂക്കള്‍ പറിച്ചിക്കരേക്കെറിഞ്ഞെന്‍റെ
നെഞ്ചകക്കോലായയില്‍ ചമ്മറം പടിഞ്ഞവള്‍
ഏഴരസ്സന്ധ്യാനേരം ഏറുകണ്‍ കളിച്ചെന്‍റെ
കേവലം (?) കൈലിക്കുത്തില്‍ പിടിച്ചു വലിച്ചപ്പോള്‍

നീന്തിയും മുങ്ങാംകുഴി മാന്തിയും പുഴവെള്ളം
മോന്തിയു,മിരുട്ടിലെ ചുഴിയില്‍ നെലോളിച്ചും,
മുറിവില്‍ കൊത്തിപ്പൂളും പരലും, കിതപ്പിന്‍റെ-
യിടയില്‍ മൂക്കില്‍ തള്ളിക്കയറുമോളങ്ങളും,
പാറക്കല്ലിടുമ്പിന്‍റെ മൂലയു,മില്ലിക്കാടും
തഴഞ്ഞാ മണല്‍ക്കൂന കയറി മലര്‍ന്നപ്പോള്‍,

മലര്‍ന്നപ്പോള്‍...?!?!

മലര്‍ന്നപ്പോള്‍...????

.....................

ഷാപ്പിലെ ഗോപാലേട്ടന്‍ പാട്ടയില്‍ വെള്ളം കോരി
പാരുന്നൂ, നാലാള്‍ ചേര്‍ന്നെന്‍ കാലുകള്‍ തിരുമ്മുന്നൂ,
"ഓസീയാറടിച്ചടിച്ചോടിയാ ചാണക്കുഴീല്‍
വീണതാണിവന്‍, ഭാഗ്യം, ശ്വസിക്കുന്നുണ്ടിപ്പോഴും!"

Tuesday, April 8, 2008

സിദ്ധാപുരത്തെ വേശ്യ - 1

വീണു കിട്ടിയ കുറച്ച് അവധിദിവസങ്ങള്‍ ചെലവിടാന്‍ ഞാന്‍ സിദ്ധാപുരം തിരഞ്ഞെടുത്തത് യാദൃശ്ചികമാണ്. സിദ്ധാപുരം ഒരു ഉള്‍നാടന്‍ പ്രദേശമാണ്. ഉപചാരങ്ങളില്‍ നാട്യം കലര്‍ത്താത്ത ഗ്രാമവാസികളും മാറിനു മീതെ തമ്പുരാട്ടിമാരുടെ തറ്റുടുപ്പു പോലെ സാരി ചുറ്റി സവിശേഷ രീതിയില്‍ മുണ്ടാണി മുന്‍വശത്തേക്കിട്ട് നടക്കുന്ന സിദ്ധാപുരത്തെ പെണ്ണുങ്ങളും എന്നെ ആകര്‍ഷിച്ചു. പച്ചപ്പും ഒറ്റയടിപ്പാതകളും കാട്ടുതേനും മധുരമുള്ള തെങ്ങിന്‍കള്ളും എന്നെ സിദ്ധാപുരവുമായി കൂടുതല്‍ അടുപ്പിച്ചു.

സിദ്ധാപുരത്ത് കുഞ്ഞച്ചന്‍ നാലേക്കര്‍ കാപ്പിത്തോട്ടം വാങ്ങിയിട്ടിട്ടുണ്ട്. തോട്ടത്തില്‍ നിന്നും ഏറെയകലെയല്ലാതെ ഒരു കൊച്ചു വാടക വീട്ടില്‍ കുഞ്ഞച്ചന്‍ ഒറ്റക്കു താമസിക്കുന്നു.

"നമുക്കു കുറച്ചു കാലം അടിച്ചു പൊളിക്കണം" കുഞ്ഞച്ചന്‍ എന്നോട്‍ പറഞ്ഞു.

"ഉവ്വുവ്വ്... ഓസീയാറു കിട്ടാത്ത നാട്ടിലല്ലേ? അടിയും നടക്കൂല പൊളിയും നടക്കൂല."

"ചെന്തെങ്ങിന്‍റെ കള്ളു കുടിച്ചിട്ടുണ്ടോ നീ?"

എന്‍റെ വായില്‍ ഊറിയ ജലസ്രോതസ്സ് തൊണ്ടയിലേക്കിറങ്ങും വഴി പുറപ്പെടുവിച്ച ചെറിയ ഊര്‍ജ്ജം നാവിലൊരു വൈദ്യുതോദ്പാദനം നടത്തി. നാവൊന്നു തരിച്ചു, ഞാന്‍ പ്രതികരിച്ചു.

"വെറുതേ മോഹിക്കാം..."

"ഞാനെത്തിക്കും..." കുഞ്ഞച്ചന്‍ സ്വയം വിശ്വസിപ്പിക്കുന്ന കൂട്ടത്തില്‍ എന്നെക്കൂടെ വിശ്വസിപ്പിക്കാന്‍ ഒരു ശ്രമം.

"നാട്ടിലെ ചെത്തുകാരന്‍ വാസ്വേട്ടനെ നിനക്കറിയൂലേ?"

എന്‍റെ ചോദ്യം കേട്ട് കുഞ്ഞച്ചന്‍ അമ്പരന്നു.

"എന്തു പറ്റി? പിന്നേം വീണോ തെങ്ങിന്‍റെ മണ്ടേന്ന്?"

"കരിനാക്കു വളക്കാതെടാ മാക്രീ."

"നാട്ടുകാര് പിന്നേം മേഞ്ഞോ?"

"അതല്ല സംഗതി. കുമാരേട്ടന്‍റെ ഷാപ്പില് മൂപ്പര് മാത്രേ കള്ളു കൊടുക്കുന്നുള്ളൂ."

"അതിന്?"

"മൂപ്പര് ദിവസം ചെത്തുന്നത് പന്ത്രണ്ട് കൊടം കള്ള്. കുമാരേട്ടന്‍ ദിവസം വിക്കണത് അറുപത്-എഴുപത് കൊടം."

"അതെന്തു കണക്ക്?"

"തീര്‍ന്നില്ല, വാസ്വേട്ടനും കുമാരേട്ടനും ഷാപ്പിലെ പിള്ളാരും ചേര്‍ന്ന് ദിവസവും പത്തുപന്ത്രണ്ട് കൊടം കുടിക്കും."

"മറിമായം. പാഞ്ചാലീടെ അക്ഷയപാത്രം അടിച്ചു മാറ്റിയോ? മുല്ലപ്പെണ്ണിന്‍റെ വീട്ടീന്ന് വിക്കാന്‍ വച്ച കൊടം അടിച്ചു മാറ്റിയതിന് നാട്ടുകാര് ചീനച്ചട്ടിത്തലയില് കൊടം പോലെ മൊഴയുണ്ടാക്കീത് ഓര്‍മ്മ വരുന്നു."

"മറിയല്ല, വെറും മായം."

കുഞ്ഞച്ചന്‍റെ സംശയം ദൂരീകരിച്ച ശേഷം ഞാന്‍ എന്‍റെ സംശയം പുറത്തിട്ടു.

"അത്തരം മറി’മായം’ കള്ളാണോഡേ, ഇവിടത്തെ ചെന്തെങ്ങ് ചുരത്തുന്നത്?"

"ഹേയ്, ഇത് പക്കാ ഒറിജിനല്‍. പൊന്നപ്പ തെങ്ങീന്ന് നേരെ ചെത്തിയിറക്കിത്തരും. രണ്ട് നിയമം, കാശ് അഡ്വാന്‍സ് കൊടുക്കണം, പിന്നെ തോട്ടത്തീ വച്ചു തന്നെ സംഗതി ഫിനിഷ് ചെയ്യണം."

"എന്നാ ബാ, ഇറങ്ങാം"

"ഈ നട്ടുച്ചക്കോ?"

"കള്ളുണ്ടോ അറിയുന്നു, ഇതുച്ചയാണെന്ന്?"

"കുടിച്ചു ചെല്ലുമ്പോ പള്ളക്കറിയാം കേറീത് കള്ളാണെന്ന്..." കുഞ്ഞച്ചന്‍ ഷര്‍ട്ടെടുത്തിട്ടു.

ഞങ്ങള്‍ പുറത്തേക്കിറങ്ങി. പുറകിലെ വീട്ടുമുറ്റത്ത് കറുത്ത് മെലിഞ്ഞ ഒരു സ്ത്രീ ഓല തെറുക്കുന്നു.

"ഇവിടെ കൊള്ളാവുന്ന പെണ്‍പിള്ളാരില്ലേഡേയ്?" എന്‍റെ സംശയം കേട്ട് കുഞ്ഞച്ചന്‍ ചിരിച്ചു.

"ഉണ്ട്, കുറച്ചു ദൂരെയാ"

"നീ വന്നപ്പം താമസം മാറ്റീതായിരിക്കും..."

"നിനക്ക് കള്ളു വേണ്ടാന്നുണ്ടോ?"

"തെങ്ങിന്‍കള്ളു ചെത്താന്‍ പാര വേണ്ട, കൊടുവാളു മതി." ഞാനടങ്ങി.

ചെന്തെങ്ങിന്‍റെ കള്ളു കുടിച്ച് നേരം വൈകുന്നേരമായത് അറിഞ്ഞില്ല. പറമ്പിലെവിടെയോ ഒരു കോഴി കൊക്കി.

"കൊ....കൊക്കൊ....ക്കോയ്...."

ബോധാവസ്ഥക്കും അബോധാവസ്ഥക്കുമിടയിലെ നൂല്‍പ്പാലത്തില്‍ ആടിയാടി മയങ്ങിപ്പോയ കുഞ്ഞച്ചന്‍ കണ്ണു തിരുമ്മി.

"നേരം വെളുത്തോ?"

"ഡിന്നറിന് കോഴിക്കറിയായാലോടാ?"

കുഞ്ഞച്ചന്‍ ഉത്സാഹവാനായി. നാവില്‍ നിന്നും തെങ്ങിന്‍കള്ളു കലര്‍ന്ന ഉമിനീര് ചുണ്ടിന്‍റെ വശം വഴി ഒലിച്ചിറങ്ങി.

"ബാ, പിടിക്കാം..."

കുഞ്ഞച്ചന്‍ ഇടതു വശത്തു കൂടെ നീങ്ങി. ഞാന്‍ വലതു വശത്തു കൂടെയും. കോഴിയെത്തിരഞ്ഞ് കുറച്ചു ദൂരം നടന്നപ്പോഴേക്കും എന്‍റെ കാലു വേദനിക്കുന്നതായി തോന്നി. ഞാനിരുന്നു. പൊടുന്നനെ കോഴിയുടെ കൊക്കല്‍ വീണ്ടും കേട്ടു.

"കൊക്കോ....യ്..... കൊക്കോ......യ്....."

ആദ്യം കേട്ടതു പോലല്ല, പിടിക്കപ്പെട്ട സ്വരം. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുഞ്ഞച്ചന്‍ കമിഴ്‍ന്നു കിടന്ന് കിതപ്പൂതിയാറ്റുന്നു. കോഴി കയ്യിലില്ല. പിന്നതെവിടെപ്പോയി?

"അണ്ണാ, നല്ല കോളി. നാന്‍ എടുക്കട്ടെ?"

കന്നഡ കലര്‍ന്ന മലയാളം. ഞാന്‍ നോക്കിയപ്പോള്‍ പൊന്നപ്പ കോഴിയെ കൈ കൊണ്ട് തൂക്കി നോക്കുകയാണ്. പിടഞ്ഞെണീറ്റ് വന്ന കുഞ്ഞച്ചന്‍ കോഴിയെക്കിട്ടാത്ത നിരാശയും പിടിച്ച പൊന്നപ്പയോടുള്ള ദേഷ്യവും ഒരുമിച്ച് കൂടി അലറി.

"ഇവിടെത്താടാ!"

പൊന്നപ്പ വേഗം കോഴിയെ കുഞ്ഞച്ചനു കൈമാറി.

"നീ കോഴിയെ കൊന്നിട്ടുണ്ടോ?"

കുഞ്ഞച്ചന്‍ എന്നോട്. ഞാന്‍ ഉവ്വെന്നു തലയാട്ടി. ഇല്ലെന്ന സത്യം പറഞ്ഞാല്‍ മാനം പോവും. സത്യത്തില്‍ ജീവിതത്തിലിന്നു വരെ കൊന്നിട്ടുള്ള ഏറ്റവും വലിയ ജീവി എലിയാണ്. അതും കെണിയില്‍ക്കുരുങ്ങി പുറത്തു ചാടാനാകാതെ ശ്വാസം മുട്ടുന്ന എലിയെ കെണിയടക്കം വെള്ളത്തില്‍ മുക്കി വീണ്ടും ശ്വാസം മുട്ടിച്ച്...

"തീര്‍ക്ക്"

കുഞ്ഞച്ചന്‍ ഇരയെ എന്‍റെ നേരെ നീട്ടി. എന്‍റെ കൈ വിറച്ചു, കണ്ണു പുളഞ്ഞു. കോഴിയെ കാലില്‍ തൂക്കിയെടുത്ത് കൈ വീശി കഴുത്തിനടിച്ച് വക വരുത്തുന്ന ഇളയച്ഛനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ കോഴിയുടെ കാലില്‍ പിടിച്ചു.

"നീയെന്നതാ, കൊല്ലുന്നതിനു മുമ്പ് ക്ഷമാപണം നടത്തുന്നോ?"

കൊല്ലാനേല്പിച്ചിട്ടും ദ്രോഹി വിടുന്നില്ല.

"ട്രിക്കാണെടാ" എന്ന് ഞാന്‍.

ഒരു സെക്കന്‍റ് നിശ്ചലനായി നിന്ന കോഴി ചിറകു വീശി പിടഞ്ഞു. എന്‍റെ കണ്‍ട്രോളു പോയി. വഴുതിയ എന്‍റെ കയ്യില്‍ നിന്നും ഒരു കാല്‍ സ്വതന്ത്രമാക്കിയ കോഴി വീണ്ടും പിടഞ്ഞു. വാശിയോടെ ഞാന്‍ കാലുകളും ചിറകും കൂട്ടിപ്പിടിച്ചു. കോഴി ഒന്നമറി. "ക്വായ്...." പിന്നെ നിശബ്ദനായി.

ഞാന്‍ ഇടതു കൈ കൊണ്ട് കോഴിയെ കാലില്‍ തൂക്കി മലര്‍ത്തി പിടിച്ചു. മുടിഞ്ഞ ഭാരം. റിസ്റ്റ് ട്വിസ്റ്റായ വേദന പുറത്തു കാണിക്കാതെ ഞാന്‍ വലതു കൈ കൊണ്ട് കോഴിയുടെ കഴുത്തിനു നേരെ ഉന്നം പിടിച്ചു. ഒരു കണ്ണു ചിമ്മി നോക്കി. കോഴിയുടെ കണ്ണില്‍ മരണഭയം. അതു പുറകോട്ടു മറിഞ്ഞും ഇടം വലം തിരിഞ്ഞും നോക്കി. ഇടക്കെന്‍റെ കണ്ണുമായി കൊരുത്തു. ആ കണ്ണുകളിലെ ദയനീയഭാവം ഞാന്‍ കണ്ടില്ലെന്നു നടിച്ചു.
കൈ വീശി, കണ്ണും ചിമ്മി ഒറ്റ കണങ്കൈ കൊണ്ട് ഒറ്റ വെട്ട്!

കോഴി ഒന്നു പിടഞ്ഞു. അതിന്‍റെ കഴുത്ത് കുഴഞ്ഞു. കൊക്കിത്തുടങ്ങിയ ശബ്ദം തൊണ്ടയിലെവിടെയോ അടഞ്ഞു കിടന്നു. മരണം സ്ഥീരീകരിക്കാന്‍ വേണ്ടി വേദനയോടെ (ഒറ്റയടിക്കു തന്നെ കൈ തരുത്തിരുന്നു) ഞാന്‍ വീണ്ടും വെട്ടി. കോഴി നിശ്ചലനായി. എന്‍റെ നെറ്റിയില്‍ നിന്നും വിയര്‍പ്പു പൊടിഞ്ഞു.

"ഇത്രേയുള്ളു..."

ഞാനതിനെ നിലത്തേക്കിട്ടു. കോഴി പൊടുന്നനെ കണ്ണു തുറന്നു. ഇടംകണ്ണിട്ട് കുഞ്ഞച്ചനേയും വലംകണ്ണിട്ട് എന്നേയും നോക്കി കോഴി ഒന്നു പിടഞ്ഞു.

"ചത്തിട്ടില്ലെടാ..."

കുഞ്ഞച്ചന്‍ ചാടി വീണു. എഴുന്നേറ്റോടാനൊരുങ്ങിയ കോഴിയുടെ വാലില്‍ അവനു പിടി കിട്ടി. കുഞ്ഞച്ചന്‍ കമിഴ്‍ന്നു കിടന്ന് ഒന്നൂടി വിയര്‍പ്പൂതിയാറ്റി. കോഴി അസ്വാഭാവികമായ ഒരു രാഗം പാടി.

"ഒരു കോഴിയെ കൊല്ലാന്‍ പോലും അറീല്ല, മണുങ്ങന്‍."

കിട്ടിയ ചാന്‍സിന് എനിക്കിട്ടൊന്നു കൂടി കൊട്ടിയ ശേഷം കുഞ്ഞച്ചന്‍ കോഴിയെ കയ്യിലെടുത്തു. പതിയെ അതിന്‍റെ കഴുത്തില്‍ തടവി. തല പിടിച്ച് നൂറ്റെണ്‍പതു ഡിഗ്രിയില്‍ കറക്കി. മതി വരാഞ്ഞ് ഒരു നൂറ്റെണ്‍പതു കൂടി കറക്കി. കോഴിയുടെ കണ്ണുകള്‍ വീണ്ടും തുറിച്ചു. വലത്തേ കൈ കൊണ്ട് കണ്ണടക്കം മറച്ചു പിടിച്ച് കുഞ്ഞച്ചന്‍ ആഞ്ഞു വലിച്ചു.

"ക്‍ടാക്ക്"

എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. കവിളിലെ വിയര്‍പ്പ് തോളു പൊക്കി തുടച്ച് കുഞ്ഞച്ചന്‍ നിസ്സാരഭാവത്തില്‍ ചിരിച്ചു.

"ഇത്രേയുള്ളു"

ഒരു നിമിഷം. കുഞ്ഞച്ചന്‍റെ കയ്യില്‍ നിന്നും സര്‍വ്വശക്തിയും സംഭരിച്ച് കോഴി പറന്നു. ആറു മീറ്റര്‍ അപ്പുറം പോയി വീണ കോഴി പിടഞ്ഞെണീറ്റ് ഓടി. കുഞ്ഞച്ചന്‍ ഷോക്കടിച്ച പോലെ നില്‍ക്കുകയാണ്. എന്‍റെ ചുണ്ടില്‍ ഒരു ചിരി പടര്‍ന്നത് ഞാന്‍ വിരലുകള്‍ കൊണ്ട് തുടച്ചെടുത്തു.

കുഞ്ഞച്ചന്‍ മുമ്പോട്ടു കുതിച്ചു. അണച്ചു കൊണ്ട് പിറകേ ഞാനും. ഇടക്കെവിടെയോ ഇല്ലാതായ കോഴിയുടെ കരച്ചില്‍ വീണ്ടും മുഴങ്ങിക്കേട്ടു. അതേ പിടിക്കപ്പെട്ട സ്വരം. മരണം കാത്തിരിക്കുന്നവന്‍റെ പിടച്ചില്‍ തൊണ്ടയിലൂടെ...

ഓടിയെത്തിയ ഞങ്ങള്‍ക്കു മുമ്പില്‍ മുഷിഞ്ഞ തോര്‍ത്തുമുണ്ടുടുത്ത്, ഒരു കയ്യില്‍ കോഴിയും മറുകയ്യില്‍ കള്ളു ചെത്താനുള്ള വലിയ കത്തിയുമായി പൊന്നപ്പ. മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ വെളിയില്‍ കാട്ടി അയാള്‍ ചിരിച്ചു. അണപ്പോടെ ഞങ്ങള്‍ നിന്നു.

"കോളീനെ കൊല്ലാന്‍ ഇത്തറ തൊന്തര വേണോ?"

അവന്‍റെ ചോദ്യം കേട്ട് ഞാന്‍ ചിരിച്ചു പോയി. ചെത്തുകത്തി കയ്യിലിരിക്കുന്നതിന്‍റെ അഹങ്കാരം. അല്ലെങ്കില്‍ ഞങ്ങള്‍ രണ്ട് ആരോഗ്യശ്രീമാന്‍മാര്‍ ശ്രമിച്ചിട്ട് തീരാത്ത കോഴിയെ എലുമ്പിച്ചിരിക്കുന്ന പൊന്നപ്പക്കെന്തു ചെയ്യാന്‍ കഴിയും.

"അതിനെ ഒന്നു തീര്‍ത്തേടാ."

അണപ്പോടെ കുഞ്ഞച്ചന്‍ പൊന്നപ്പയോടായി പറഞ്ഞു. പൊന്നപ്പ കത്തി അരയിലിരുന്ന മരത്തിന്‍റെ ഉറയിലിട്ടു. എനിക്കു ചിരി പൊട്ടി. കുഞ്ഞച്ചന്‍ അദ്ഭുതത്തോടെ നോക്കി. കോഴിയെ കാലില്‍ തൂക്കിയെടുത്ത് പൊന്നപ്പ കൈ വീശി ഒരൊറ്റ അടി. ചോര ചീറ്റി. കോഴിയുടെ കഴുത്തറ്റു നിലത്തു കിടന്നു!

കഴുത്തിലൂടെ ചോര പുറത്തേക്കൊഴുകിക്കൊണ്ടേയിരുന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. പത്തു മിനിറ്റു മുമ്പേ പറമ്പിലൊക്കെ ചിക്കിച്ചികഞ്ഞ് മണ്ണിരകളെ കൊത്തിത്തിന്ന് നടന്നിരുന്ന കോഴിപ്പൂവന്‍. മരണമെന്ന രംഗബോധമില്ലാത്ത കോമാളിയെ നേരം നോക്കാതെ വേദിയിലേക്കു കയറ്റി വിടുന്ന സംവിധായകനാണ് മനുഷ്യന്‍.

പൊന്നപ്പ കഴുത്തറ്റ ഉടല്‍ നിലത്തേക്കിട്ടു. ഒരു നാലു പിടച്ചിലില്‍ എല്ലാം അവസാനിച്ചു.

ഉണങ്ങലരിപ്പുട്ട് കോഴിക്കറിയും കൂട്ടി കഴിക്കുമ്പോഴും എന്‍റെ മനസ്സില്‍ കഴുത്തറ്റു വീണ ഒരു ഉടലിന്‍റെ പിടച്ചിലായിരുന്നു. ഓരോ പിടി വായിലേക്കു പോകുമ്പോഴും കറി ചുവന്നു ചുവന്നു വരുന്നതായി എനിക്കു തോന്നി. നാലു കഷ്ണത്തിലധികം തിന്നാനാവാതെ ഞാന്‍ കൈ കഴുകി. കുടത്തില്‍ ശേഷിച്ചിരുന്ന കള്ളില്‍ ഒരല്പമെടുത്ത് മനസ്സും കഴുകി.

രാത്രി. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു. ഞാന്‍ കുഞ്ഞച്ചനെ വിളിച്ചു.

"ഡാ.... വേണ്ടായിരുന്നു.... ല്ലേ?"

"ങും..." അവന്‍ മൂളി. അവനും വിഷമത്തിലായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"ഇച്ചിരി ബാക്കി വച്ചിരുന്നേല്‍ രാവിലെ പഴഞ്ചോറിനു കൂട്ടാനായേനെ. കുക്കറ് വടിച്ചു വച്ചില്ലേ? ഉണ്ടായിരുന്ന പച്ചമുളകും തീര്‍ന്നു."

"ശനിയന്‍" ഞാന്‍ പിറുപിറുത്തു.

പുറത്തു നിന്നും സ്ത്രീശബ്ദത്തില്‍ ഒരു പാട്ട് കാറ്റിന്‍റെ നെഞ്ചിലേറി ഒഴുകി വന്നു.

"ഹാഡുവക്കിഗെ ബേക്കു, ഏനു സമ്മാനാ....
യതി തുമ്പി ഹാഡിദനു... ഹന്ത നാനു....
യാരു കിവി മുച്ചിദരൂ നനഗില്ല ചിന്തെ...
യതി തുമ്പി ഹാഡിദനു... ഹന്ത നാനു..."

(പാടുന്ന പക്ഷിക്ക് എന്തിനൊരംഗീകാരം...
മനസ്സു നിറഞ്ഞു ഞാന്‍ പാടി...
ആരു ചെവി പൊത്തിയാലും എനിക്കു വിഷമമില്ല...
മനസ്സു നിറഞ്ഞു ഞാന്‍ പാടി...)

കാറ്റ് ആ വരികള്‍ എന്‍റെ നെഞ്ചിലേക്ക് വലിച്ചെറിഞ്ഞു. ചെറിയൊരു പിടപ്പോടെ ഞാന്‍ എഴുന്നേറ്റു. ജനാലയിലൂടെ നോക്കിയാല്‍ അപ്പുറത്ത് പാട്ട് വരുന്ന വീട് കാണാം. അരണ്ട വിളക്കു വെട്ടത്തില്‍ ഒരു നിഴലു പോലും കാണുന്നില്ല. ഞാന്‍ കുഞ്ഞച്ചനെ ചോദ്യഭാവത്തില്‍ നോക്കി. ഉറക്കച്ചടവോടെ കുഞ്ഞച്ചന്‍ പറഞ്ഞു.

"അത് അലമേലുവാണ്.... സിദ്ധാപുരത്തെ വേശ്യ!"

(തുടരും...)

Sunday, March 9, 2008

വുമണ്‍സ് ഡേയും ചില ആശങ്കകളും!

പെണ്‍കുട്ടിയും പപ്പൂസും മുഖാമുഖം ഇരുന്നു. പെണ്‍കുട്ടി ചോദിച്ചു.

"ഇന്ന് നാം ലോക വനിതാദിനം ആചരിക്കുകയാണല്ലോ. ഈ ഘട്ടത്തില്‍ താങ്കള്‍ക്കെന്താണ് തോന്നുന്നത്?"

"പ്രധാനമായും പുരുഷന്‍മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് തോന്നുന്നത്. സ്ത്രീകള്‍ ലോകത്തെ അനിഷേധ്യ ശക്തിയായി മാറുന്നതിലുള്ള അരക്ഷിതബോധമാണ് ഇതിനു പുറകിലെ ചേതോവികാരമെന്ന് നിങ്ങള്‍ ആരോപിച്ചേക്കാം. സത്യത്തില്‍ എന്‍റെ മനസ്സിനെ അലട്ടുന്നത് മറ്റു പലതുമാണ്."

"വിശദീകരിക്കാമോ?"

"തീര്‍ച്ചയായും. സ്ത്രീയും പുരുഷനും തുല്യരാണെന്നും ലിംഗാധിഷ്ടിതമായ യാതൊരു വിവേചനവും ഒരു വിഷയത്തിലും അനുവദിച്ചു കൂടെന്നും പറയുന്ന നമ്മുടെ നാട്ടില്‍, സംവരണത്തിനും പ്രത്യേക പ്രാതിനിധ്യത്തിനും വേണ്ടി സ്ത്രീ സമൂഹം ഉയര്‍ത്തുന്ന നിലവിളി എന്നെ ആശങ്കാകുലനാക്കുന്നു. അതിലുപരി എന്നെ അലട്ടുന്നത് അടുക്കളയിലും തുണിയലക്കുന്നതിലും വീടു വൃത്തിയാക്കുന്നതിലും നമ്മള്‍ ആണുങ്ങള്‍ പങ്കു ചേരണമെന്ന ആവശ്യമാണ്. അതെത്രത്തോളം ഭയാനകമാണെന്ന് കുട്ടിക്കും ഊഹിച്ചു കൂടേ? അലക്കുകയോ... കഞ്ഞി വക്കുകയോ!!!! ഹൊ ഹൊ! രാവിലെ കുളിക്കാനുള്ള കഷ്ടപ്പാട് എനിക്കേ അറിയൂ."

"അതു ശരിയല്ലേ? വീട്ടുജോലികളില്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തം ഉണ്ടാവുന്നതിനോട് അസഹിഷ്ണുത എന്തിനാണ്? നിങ്ങള്‍ ആണുങ്ങള്‍ക്കും വീട്ടുജോലികള്‍ ചെയ്തു കൂടേ?"

"കുട്ടിയും ഫെമിനിസ്റ്റ് പക്ഷത്തു നിന്നു സംസാരിക്കുന്നു. ഇനിയുള്ള എന്റെ മറുപടികള്‍ അല്പം പരുഷമായാല്‍ ദയവായി സഹിക്കുക. Men who do housework may get more sex എന്ന വാര്‍ത്ത വനിതാദിനത്തോടനുബന്ധിച്ച് പുറത്തു വിട്ടത്, ഒരു ആഗോള ഫെമിനിസ്റ്റ് ഗൂഢാലോചനയായിട്ടാണ് ഞാന്‍ നോക്കിക്കാണുന്നത്."

"ഗൂഢാലോചനയോ?"

"അതെയതെ. സെക്സ് എന്ന പ്രലോഭനത്തില്‍ പെടുത്തി പുരുഷനെക്കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുക എന്നത് പുരുഷന്‍മാരെ വ്യക്തമായി സ്ത്രീകള്‍ക്ക് മനസ്സിലാക്കാനാവാത്തതു കൊണ്ടു തോന്നിയ ഒരു വ്യാമോഹമാണെന്നേ എനിക്കു പറയാനാവൂ. ശാരീരിക ഘടന കൊണ്ടും ജനിതകസവിശേഷതകള്‍ കൊണ്ടും വൃത്തി, അച്ചടക്കം, ഒതുക്കം തുടങ്ങിയ സംഗതികളോട് ഞങ്ങള്‍ക്ക് ആഭിമുഖ്യം കുറവാണെന്നറിഞ്ഞു കൂടേ. അടുക്കളയില്‍ രണ്ടു ദിവസം പാത്രങ്ങള്‍ കഴുകാതെ കിടന്നാലും മേശപ്പുറത്ത് നാലഞ്ചു ദിവസത്തെ പത്രങ്ങള്‍ നിരന്നു കിടന്നാലുമൊന്നും ഞങ്ങളത് വലിയ കാര്യമായി കണക്കാക്കാറില്ല. പ്രകൃത്യാ ഉള്ള ഈ സവിശേഷതകളെ അവകാശത്തിന്‍റെ നൂലാമാലകളില്‍ കുടുക്കുന്നവര്‍ പുരുഷപീഡനത്തിന്‍റെ വ്യത്യസ്ത സാധ്യതകള്‍ ആരായുകയാണ്."

"കുഞ്ഞുങ്ങളെ പരിചരിക്കുന്ന കാര്യത്തിലും നിങ്ങള്‍ ആണുങ്ങള്‍ വളരെ പിന്നിലാണെന്നാണല്ലോ കണക്കുകള്‍ വ്യക്തമാക്കുന്നത്?"

"സത്യമാണത്. ഞാന്‍ കുറച്ചു കാലം മുമ്പ് എഴുതിയ ’ആണിന് മുലയെന്തിന്’ എന്ന പോസ്റ്റ് കുട്ടി വായിച്ചിരിക്കുമെന്ന് കരുതുന്നു."

"ഹ ഹ ഹ!!! അതും ഇതും തമ്മിലുള്ള ബന്ധം?"

"ഇതാണ് നിങ്ങള്‍ ആലോചിക്കാതെ ആരോപണം ഉന്നയിക്കുന്നവരാണെന്ന് ജനം പറയുന്നതിനുള്ള കാരണം. പിറന്നു വീഴുന്ന കുഞ്ഞിന് ആ നിമിഷം മുതല്‍ ഏതു നിമിഷവും ആവശ്യമുള്ള ഒന്നാണ് മുലപ്പാല്‍. അതു ചുരത്താന്‍ ഞങ്ങള്‍ക്ക് കഴിവില്ലാത്തതു കൊണ്ട് കുഞ്ഞ് അമ്മയോടൊപ്പം കഴിയേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ പറഞ്ഞു മനസ്സിലാക്കിത്തരേണ്ടി വരുന്നിടത്താണ് നിങ്ങളുടെ പരാജയം."

(ചോദ്യകര്‍ത്താവ് മുഖം കുനിക്കുന്നു. ഒന്നാലോചിച്ച്, പെട്ടെന്ന് മുഖമുയര്‍ത്തി ചോദിക്കുന്നു.)

"കുഞ്ഞുങ്ങള്‍ വളരെപ്പെട്ടെന്ന് ഖരപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കാന്‍ പ്രാപ്തരാവാറുണ്ടല്ലോ. അപ്പോഴും നിങ്ങള്‍ അവരെ ശ്രദ്ധിക്കാറില്ല എന്നു പറഞ്ഞാല്‍?"

"ശ്രദ്ധിക്കാറില്ല എന്നു പറഞ്ഞാല്‍ നിഷേധിക്കേണ്ടി വരും. ഒരച്ഛനില്‍ നിന്ന് കുഞ്ഞിന് കൊടുക്കാവുന്നതെല്ലാം ഞങ്ങള്‍ നല്കാറുണ്ട്. ഒന്നോര്‍ക്കുക, കാല് നീട്ടിയിരുന്ന് കുഞ്ഞിനെ മുട്ടിനൂ മീതെ കിടത്തിയാണ് അമ്മമാര്‍ ഭക്ഷണം നല്കുന്നത്. പുരുഷന്മാരതിനു തുനിഞ്ഞാല്‍ കടുത്ത രോമം കുത്തിക്കയറി കുഞ്ഞിന്‍റെ മൃദുലശരീരത്തിന് വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതു കാരണം കുഞ്ഞ് കരയാന്‍ തുടങ്ങിയാല്‍ ഭക്ഷണം കൊടുക്കുക എന്ന ജോലി വളരെ ദുര്‍ഘടമായേക്കാം. പുറമേ ഈ പറഞ്ഞ പോസില്‍ ദീര്‍ഘനേരമിരിക്കാനുള്ള ശേഷിയും ഫ്ലെക്സിബിലിറ്റിയും സ്ത്രീശരീരത്തിന് പുരുഷശരീരത്തെ അപേക്ഷിച്ച് കൂടുതലാണ്. ഇതെല്ലാം പ്രകൃതിനിയമങ്ങളാണ്. നിങ്ങളുടെ മുറവിളി കൊണ്ടൊന്നും നാച്വറല്‍ ലോ മാറ്റിപ്പണിയാനാവുകയില്ല."

"ഓക്കേ. കുടുംബകാര്യങ്ങളില്‍ നിന്ന് നമുക്ക് സാമൂഹ്യപ്രശ്നങ്ങളിലേക്ക് വരാം."

"സാമൂഹ്യവിഷയമെന്നു പറയൂ. എന്തിനേയും പ്രശ്നമായിക്കാണുന്ന പ്രവണത പുരുഷവിരുദ്ധ അജണ്ടയുടെ മറ്റൊരു മുഖമാണ്."

"ചുരുക്കി പറഞ്ഞാല്‍ സ്ത്രീ വീട്ടുകാര്യങ്ങള്‍ ചെയ്യുകയും പുരുഷന്‍ സമ്പാദിച്ചു കൊണ്ടു വരുമ്പോള്‍ വച്ചു വിളമ്പുകയും ചെയ്യുന്നതാണ് നല്ലതെന്നാണോ താങ്കള്‍ പറയുന്നത്?"

"സത്യത്തില്‍, അതു തന്നെയാണ് നല്ലത്!"

"ദാറ്റ് ഈസ് റ്റൂ മച്ച്... അതു തിരിച്ചായിക്കൂടേ?"

"കുട്ടീ, തിരിച്ചാവുന്നതു കൊണ്ട് ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു. പക്ഷേ അതില്‍ പുരുഷവിരുദ്ധമായ പല നിയമവൈഷമ്യതകളും ഉള്‍പ്പെട്ടിട്ടുണ്ട്."

"നിയമമോ, ഇതിലെന്ത് നിയമപ്രശ്നം?"

"മറ്റൊന്നുമല്ല, കല്യാണം കഴിച്ചു കൊണ്ടു വരുന്ന പെണ്ണിനെയും അവളില്‍ തനിക്കുണ്ടാവുന്ന കുട്ടികളെയും സംരക്ഷിക്കുക എന്നത് നിയമപരമായി പുരുഷനുള്ള ഉത്തരവാദിത്തമാണ്. നിയമപരമായി വിവാഹമോചനം നേടിയാല്‍പ്പോലും പഴയ ഭാര്യക്ക് ചിലവിനു കൊടുക്കണമെന്ന് വകുപ്പുകള്‍ പറയുന്നു. അതു കാരണം ഞങ്ങള്‍ അല്പം കോണ്‍ഷ്യസ് ആണ്. നാളെ മുതല്‍ എന്‍റെ ഭാര്യ ജോലിക്കു പോയി സമ്പാദിക്കുകയും ഞാന്‍ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തെന്ന് വക്കുക. എന്നെങ്കിലും അവള്‍ക്ക് ജോലി രാജി വക്കാനും തുടര്‍ന്ന് വിവാഹമോചനം നേടാനും തോന്നിയാല്‍, വീട്ടുജോലി എക്സ്‍പീരിയന്‍സ് കാണിച്ച് ഏതു ജോലി സമ്പാദിച്ചാണ് ഞാന്‍ എന്റെ ചിലവിനോ അവള്‍ക്കു ചിലവിനു കൊടുക്കാനോ ഉണ്ടാക്കുക? ജോലിയില്ലാത്ത പെണ്ണിന് വിവാഹമോചനമായാലൂം പൂര്‍വ്വ ഭര്‍ത്താവ് ചിലവിനു കൊടുക്കണമെന്ന വ്യവസ്ഥയിരിക്കേ ഞങ്ങള്‍ക്കെന്ത് സംരക്ഷണമാണുള്ളത്?"

"താങ്കള്‍ പറഞ്ഞതിനോട് ഒരു പരിധി വരെ യോജിക്കുന്നു."

"സന്തോഷം, സ്ത്രീകള്‍ ഒരു കാര്യത്തോടും പരിപൂര്‍ണ്ണ യോജിപ്പ് പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല."

"അതിരിക്കട്ടെ, സമൂഹത്തില്‍ സ്ത്രീക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ പ്രധാനമായ ഒന്നാണ് പുരുഷന്‍മാരുടെ കൊത്തിപ്പറിക്കുന്നതു പോലെ ചുഴിഞ്ഞുള്ള നോട്ടം. ഇത്തരം വൃത്തികെട്ട കാര്യങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുന്നുണ്ടോ?"

"ന്യായീകരിക്കുകയല്ല, വിശകലനം ചെയ്യുകയാണ്. മറച്ചു വച്ചിരിക്കുന്ന എന്തിനേയും അനാവരണം ചെയ്തു കാണുവാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. അത്തരമൊരു പ്രവണത മനുഷ്യനില്ലായിരുന്നെങ്കില്‍ നമ്മളിന്ന് ലോകത്തില്‍ ഇത്രയധികം കണ്ടുപിടുത്തങ്ങള്‍ നടത്തുമായിരുന്നില്ല. ഏതൊരു വലിയ നല്ല കാര്യത്തിനും അതിന്‍റേതായ ചെറിയ ദൂഷ്യവശങ്ങളുണ്ടായേക്കാം. അതിലൊന്നു മാത്രമാണിത്. ഈ പ്രവണതയുടെ പോസിറ്റീവ് വശങ്ങളെപ്പറ്റി ചിന്തിച്ചാല്‍ കുട്ടി ഉന്നയിച്ച ചോദ്യം അത്രക്ക് പ്രധാനമാണോ എന്ന് കുട്ടിക്ക് തന്നെ സംശയം തോന്നിയേക്കാം."

(പപ്പൂസ് ചോദ്യകര്‍ത്താവിനെ അടിമുടി ഉഴിയുന്നു. അവളുടെ മുട്ടറ്റം മുട്ടാത്ത പാവാടയും അടിവയറ്‍ മറക്കാത്ത ടോപ്പൂം സൂക്ഷിച്ചു നോക്കിയ ശേഷം തുടരുന്നു.)

"കുട്ടി ഉടുത്തിരിക്കുന്ന ഈ വസ്ത്രം കാരണം സാധാരണയായി കാണാത്ത കണങ്കാലുകള്‍ ഞാന്‍ കണ്ടതു കൊണ്ടുള്ള ഒരു കൌതുകമാണ് എന്നെ അങ്ങനെ നോക്കാന്‍ പ്രേരിപ്പിച്ചത്. അടിവയര്‍ മറക്കാത്ത ഒരു കുപ്പായമാണ് ഞാനിട്ടിരുന്നതെങ്കില്‍ കുട്ടിയും നോക്കിയേനെ. ഭാഗ്യവശാല്‍ മനസ്സില്‍ വരുന്നത് മുഖത്തോ വാക്കുകളിലോ പ്രകടമായി പ്രതിഫലിപ്പിക്കാതിരിക്കാനുള്ള വിദ്യ നിങ്ങള്‍ക്കു വശമുള്ളതിനാല്‍ സ്വാഭാവികമായും പഴി കേള്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നു. ഇതൊന്നും അത്തരം ചോദനകള്‍ നിങ്ങള്‍ക്കില്ല എന്നുറച്ചു പറയാവുന്ന തെളിവുകളല്ലല്ലോ."

"നിങ്ങളിങ്ങനെയൊക്കെ പറയാമോ? സ്ത്രീ അമ്മയാണ്, പെങ്ങളാണ്, മകളാണ്."

"എന്തുകൊണ്ടതിന്‍റെ മറുവശം ആലോചിക്കുന്നില്ല? പുരുഷന്‍ അച്ഛനാണ്, സഹോദരനാണ്, മകനാണ്, മച്ചുനനാണ്, അളിയനാണ്, അമ്മായിയപ്പനുമാണ്."

"താങ്കളുടെ മറുപടികളില്‍ നിന്നും താങ്കള്‍ മെന്‍ ഡോമിനേഷന്‍റെ വക്താവാണെന്ന് മനസ്സിലായതു കൊണ്ടു
ചോദിക്കുകയാണ്. സ്ത്രീധനം വാങ്ങുന്നതിനെ അനുകൂലിക്കുന്നുണ്ടോ?"

"കുട്ടി പറഞ്ഞ ആദ്യ വാചകത്തെ അംഗീകരിക്കുന്നില്ല. കാര്യങ്ങളെ മുന്‍വിധികള്‍ക്കും വികാരങ്ങള്‍ക്കും വിധേയമാക്കാതെ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി ഞാന്‍ വിശകലനം ചെയ്യുന്നു എന്നേയുള്ളു. പിന്നെ, സ്ത്രീധനം എന്ന വാക്കിനു വന്നു ചേര്‍ന്ന മോശം ഇമേജ് കാരണം മറ്റൊരു വാക്കുപയോഗിച്ച് അല്പം വല്ലതും കൊടുക്കുന്നതിലും വാങ്ങുന്നതിലും തെറ്റില്ല എന്നു ഞാന്‍ കരുതുന്നു. പക്ഷേ നിര്‍ബന്ധിക്കരുത്, ഒരിക്കലും."

(പെണ്‍കുട്ടി ചാടിയെഴുന്നേല്‍ക്കുന്നു.)

"ഹൌ ഡെയര്‍ യൂ???? സ്ത്രീധനം വാങ്ങുന്നതിനെ ന്യായീകരിക്കുകയോ? ഐ വില്‍ റിപ്പോര്‍ട്ട് ഇറ്റ്!!!"

(പപ്പൂസ് കുട്ടിക്ക് മുമ്പിലിരുന്ന ഗ്ലാസ്സ് നീട്ടിക്കൊടുത്ത് അവളോട് ഇരിക്കാന്‍ ആംഗ്യം കാണിക്കുന്നു. കുട്ടി ഇരിക്കുന്നു.)

"അല്പം സംയമനത്തോടെ സമീപിക്കേണ്ട വിഷയമാണിത്. വികാരത്തള്ളിച്ച കൂടാതെ ഞാന്‍ പറയുന്നതു കൂടി കേള്‍ക്കുക. വിവാഹാനന്തരം പെണ്ണിന് തൊഴിലുണ്ടെങ്കിലും ഇല്ലെങ്കിലും അവളെ സംരക്ഷിക്കേണ്ട ചുമതല പുരുഷനാണ്. ആവശ്യമുള്ള സമയത്തെല്ലാം ഭക്ഷണവും വസ്ത്രവും കൊടുക്കുകയും താമസിക്കാനായി തന്‍റെ വീട്, അല്ലെങ്കില്‍ പുതിയൊരു വീടു കണ്ടെത്തുകയും അവിടേക്ക് വിവാഹാനന്തരം അത്യാവശ്യമായ ഹൌസ് ഹോള്‍ഡ്‍സ് വാങ്ങിക്കുകയും ദൈനംദിന ചിലവുകള്‍ നോക്കുകയുമെല്ലാം അവന്‍റെ കര്‍ത്തവ്യങ്ങളാണ്. തൊഴിലുള്ള സ്ത്രീയാണെങ്കില്‍ ഓക്കേ. പക്ഷേ തൊഴിലില്ലാത്ത സ്ത്രീകള്‍ക്ക് ഇത്തരം ആവശ്യങ്ങളിലേക്ക് സംഭാവനകള്‍ നല്കാന്‍ വലിയ ബുദ്ധിമുട്ടാണല്ലോ. പുറമേ, വീട്ടുജോലികളിലും കുഞ്ഞിനെ നോക്കുന്നതിലും പാചകത്തിലുമെല്ലാം തുല്യപങ്കാളിത്തം ആവശ്യപ്പെടുകയും സാമൂഹ്യമെന്ന് കൊട്ടിഘോഷിക്കുകയും ചെയ്താല്‍ സമത്വം അവിടെ ഇല്ലാതെ വരും. ഇപ്പറഞ്ഞ ചിലവുകളിലേക്കായി കുറച്ചു തുക വാങ്ങി വക്കുന്നതില്‍ തെറ്റില്ലെന്നു ഞാന്‍ പറഞ്ഞാല്‍?"

"നിങ്ങള്‍ നൊട്ടുന്യായങ്ങള്‍ നിരത്തുകയാനെന്ന് ഞാന്‍ പറയും."

"അല്ല, തുല്യപങ്കാളിത്തം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ തുല്യ ഉത്തരവാദിത്തം കൂടെ അവര്‍ പങ്കു വക്കണമെന്ന് സൂചിപ്പിച്ചതാണ്. സ്ത്രീധനത്തെ ന്യായീകരിച്ചതല്ല. വീട്ടുജോലികളിലും മറ്റും ഭര്‍ത്തൃപങ്കാളിത്തം ആവശ്യപ്പെടുന്നവര്‍ ഭര്‍ത്താവിന്റേതായ ഉത്തരവാദിത്തങ്ങളെക്കുറിച്ചു കൂടി ബോധവതികളാവേണ്ടതിന്‍റെ ആവശ്യം വിശദീകരിച്ചതാണ്. ഡൈവോഴ്‍സ് കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ ചിലവിലേക്ക് മാസാമാസം നിശ്ചിത തുക സംഭാവന ചെയ്യാന്‍ എത്ര സ്ത്രീകള്‍ സന്നദ്ധത പ്രകടിപ്പിക്കും?"

"ഇന്നത്തെ സ്ത്രീകള്‍ക്ക് അതിനുള്ള കഴിവില്ലെന്നാണോ താങ്കള്‍ ധരിച്ചത്?."

"സന്നദ്ധതയുണ്ടോ എന്നാണ് എന്‍റെ ചോദ്യം."

"ഉള്ളവരുണ്ടാവാം, ഇല്ലാത്തവരുമുണ്ടാവാം, അതു കളയൂ. താങ്കള്‍ സ്ത്രീധനം വാങ്ങിത്തന്നെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചെന്നാണോ പറഞ്ഞു വരുന്നത്?"

"കുട്ടീ, ഞാന്‍ സ്ത്രീധനത്തെ ന്യായീകരിക്കുന്നില്ലെന്ന് വീണ്ടും പറയുന്നു. ഒരു കമ്പാരിസണ്‍ നടത്തിയെന്നേ ഉള്ളു. വീട്ടുജോലികള്‍ യാതൊരു മടിയും കൂടാതെ ചെയ്യാന്‍ മനസ്സുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ, മൂന്നു നേരം ഭക്ഷണം പാകം ചെയ്തും സ്വന്തം തുണിയലക്കിയും ജീവിക്കുന്ന എന്നെക്കുറിച്ചവള്‍ ഉത്കണ്ഠാവതിയാണ്. ഒരു പ്രണയത്തിന്‍റെ ബാക്കിപത്രമാണത്. സ്ത്രീധനം വാങ്ങുന്നുമില്ല."

(പപ്പൂസ് ഗ്ലാസ്സെടുത്ത് ഒരു കവിള്‍ വെള്ളം കുടിക്കുന്നു. കുട്ടി ചുണ്ടിന്‍റെ കോണില്‍ ഒളിച്ചു വച്ച പുഞ്ചിരിയോടെ തുടരുന്നു.)

"വിവാഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തു തോന്നുന്നു?"

"പണ്ട് ബാംഗ്ലൂരില്‍ ജോലിക്കു ചേരാനെത്തിയ എന്നോട് മാനേജര്‍ ചോദിച്ച ഒരു ചോദ്യം വെറുതെ ഓര്‍മ്മ വരുന്നു."

"അതെന്തായിരുന്നു?"

"ആര്‍ യൂ മാരീഡ്? ഓര്‍ ആര്‍ യൂ ഹാപ്പി?"

"എനിക്കതു വലിയ തമാശയായി തോന്നുന്നില്ല."

"ങും...." (തമാശ ചീറ്റിയ മുഖത്തോടെ പപ്പൂസ് ഇരിക്കുന്നു.)

"മദ്യപാനത്തെ ഒരു വീരകൃത്യമായി ചിത്രീകരിക്കുന്ന പ്രവണത താങ്കളുടെ സംസാരത്തില്‍ പലപ്പോഴും കണ്ടുവരുന്നു. മദ്യപാനത്തെ സ്ത്രീസംഘടനകള്‍ നഖശിഖാന്തം എതിര്‍ക്കുന്ന ഈ സമയത്ത് ഇതിനെക്കുറിച്ച് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?"

"ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളിലൂടെ അപകടകരമായ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്നതിനെപ്പറ്റി നമ്മളിലെത്ര പേര്‍ ബോധവാന്മാരാണ്? അതിനു നാം പറയുന്ന ന്യായീകരണം ഈ പാനീയങ്ങള്‍ ഉത്തേജനവും ഉന്മേഷവും നല്കുന്നു എന്നതാണ്. മദ്യവും ഒരു ഉത്തേജനം പ്രദാനം ചെയ്യുന്നു. ദിവസവും ഓരോ പെഗ്ഗ് കഴിക്കുന്നവരുടെ ശരീരത്തില്‍ ബാഡ് കൊളസ്ട്രോള്‍ കുറയുന്നതു കാരണം ഹൃദ്രോഗങ്ങള്‍ കുറയുന്നതിനെക്കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടോ? ഞാനിതൊരു മരുന്നായാണ് ഉപയോഗിക്കുന്നത്. ചുമയും ജലദോഷവും ഒരളവു വരെ പനിയും മാറ്റാന്‍ ഓസീയാറില്‍ ചൂടുവെള്ളവും കുരുമുളകും ചേര്‍ത്ത് കഴിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ മുഖം ചുവപ്പിക്കും. അതിന്‍റെ സത്യാവസ്തയെക്കുറിച്ച് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? അധികമായാല്‍ മറ്റെന്തും പോലെ മദ്യവും വിഷമാണ് എന്നത് ഞാന്‍ അംഗീകരിക്കുന്നു. എന്നു വച്ച് ഇത്ര തള്ളിപ്പറയേണ്ട ഒന്നല്ല മദ്യമെന്നും ഞാന്‍ കരുതുന്നു. വിശകലനശേഷി കുറഞ്ഞ സ്ത്രീപക്ഷസമൂഹമാണ് മദ്യത്തെ ഏറ്റവും വലിയ വിപത്തായി ചിത്രീകരിക്കുന്നത്."
"അപ്പോള്‍പ്പിന്നെ ഞങ്ങള്‍ സ്ത്രീകള്‍ക്കെന്താ മദ്യപിച്ചു കൂടേ?"

"ചെയ്യാം, ഒരളവു വരെ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പരിമിതികളുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളെന്നെ ബോംബു വച്ചു കൊല്ലാനുള്ള പദ്ധതി വരെ ആവിഷ്കരിച്ചേക്കും. എങ്കിലും ഞാന്‍ പറയട്ടെ. കുഞ്ഞിനെ പെറ്റു വളര്‍ത്തുക എന്ന ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവാം. ഇനി ’എന്നാപ്പിന്നെ ആണുങ്ങള്‍ക്കും കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തിക്കൂടേ’ എന്നും കുട്ടി ചോദിച്ചേക്കാം. അതിനുത്തരം പറയാനും ഞാന്‍ തയ്യാര്‍!"

"അതു പോട്ടെ, അവസാനമായി, വനിതാദിനത്തോടനുബന്ധിച്ച് താങ്കള്‍ക്ക് ജനങ്ങളോടെന്തെങ്കിലും പറയാനുണ്ടോ?"

"സര്‍വ്വരാജ്യ പുരുഷന്‍മാരേ സംഘടിക്കുവിന്‍...!!!!!!!!"

"ഇപ്പോ ഇതൊക്കെ ചോദിച്ചതു നന്നായി. നിങ്ങളെ വിവാഹം കഴിക്കുന്ന കാര്യം എനിക്കൊന്നു പുനരാലോചിക്കേണ്ടിയിരിക്കുന്നു. ഇത്രത്തോളം വലിയ സ്ത്രീവിരോധിയാണ് നിങ്ങളെന്ന് ഞാനറിഞ്ഞിരുന്നില്ല."

"അയ്യോ മോളൂ, ചിലതൊക്കെ ചുമ്മാ തമാശക്കങ്ങു വിളിച്ചു പറഞ്ഞെന്നേയുള്ളു. ഞാനങ്ങനത്തെ ഒരാളേ അല്ല. സ്ത്രീകളില്ലാത്ത ഒരു ലോകത്തിന്‍റെ വിരസതയെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠ കൊണ്ടുനടക്കുന്ന ഒരു സന്മാര്‍ഗ-സദാചാരവാദിയാണ് ഞാന്‍."

"ഒന്നും പറയണ്ടാ...... എനിക്കെല്ലാം മനസ്സിലായി...."

(കുട്ടി ടീപ്പോയിലിരുന്ന ഗ്ലാസ്സെടുത്ത് പപ്പൂസിനു നേരെ എറിഞ്ഞു. പപ്പൂസ് ഒഴിഞ്ഞു മാറി. ഗ്ലാസ്സ് നേരെ ചെന്ന് നിലക്കണ്ണാടിയില്‍ തട്ടി. പപ്പൂസിന്‍റെ പ്രതിബിംബം വഹിച്ചിരുന്ന കണ്ണാടി ഉടഞ്ഞ് ചെറുകഷണങ്ങളായി താഴെ വീണു. ചിതറിവീണ ചീളുകളിലേക്കു നോക്കി പപ്പൂസ് മന്ദഹസിച്ചു. ഓരോ കണ്ണാടിച്ചീളും ആ ചിരിയെ വിവിധ ഭാവങ്ങളില്‍ പ്രതിഫലിപ്പിച്ചു.)

Thursday, February 14, 2008

’പുലിവാല’ന്‍റൈന്‍സ് ഡേ!

കുറച്ചു ദിവസമായി റെഗുലറല്ലാത്ത ബ്ലോഗിംഗ് ഒന്നുഷാറാക്കാന്‍ വേണ്ടി രാവിലേ ചിന്ത തുറന്നു. അതോടെ എന്റെ ചിന്ത നിലച്ചു. ആകെയൊരു പ്രേമമയം. പ്രേമം, പ്രണയം, വേദന, കഷ്ടപ്പാട്, മുല്ലപ്പൂ, റോസാപ്പൂ, കണ്ണ്, കാമുകി... ഇതെന്തു പറ്റി, ബൂലോഗത്തിന് പ്രേമേഷ് മാനിയ പിടി പെട്ടോ എന്ന സംശയത്തോടെ ഓരോന്നായി തുറന്നു. എവിടെയോ കണ്ണുടക്കി, വാലന്‍റൈന്‍!!!

അപ്പഴേക്കും ഫോണ്‍ ശബ്ദിച്ചു. ലോക്കല്‍ നമ്പര്‍.

"ഹാപ്പി വാലന്‍റൈന്‍സ് ഡേ സ്വീറ്റീ..."

ഒരു മധുമൊഴി.അങ്ങനെ വരട്ടേ, ഇന്നാണാ ദിനം!

"സെയിം റ്റു യൂ... ആരാണാവോ?"

"അതു ശരി, അപ്പോ എത്ര പേരുണ്ട് ഇതും പറഞ്ഞ് തന്നെ വിളിക്കാന്‍?"

രാവിലേ ഉടക്കാണ്. പ്രാണേശ്വരിയല്ല, അവള്‍ മലയാളം പറയില്ല. വീണയല്ലേ, ഒരു സംശയം. അതെ വീണ തന്നെ.

"താനല്ലാതെ ആരുണ്ടെടോ ഗുണ്ടുമണീ..."

ചോദ്യം മുഴുമിക്കുമ്പോഴേക്കു പെണ്ണ് സൈക്കില്‍ ബെല്ലു പോലെ ചിരിക്കാന്‍ തുടങ്ങി. ഇതാണീ പൈങ്കിളികളുടെ ഒരു കുഴപ്പം/ഗുണം. വല്ലതുമൊക്കെ പറയാന്‍ തുടങ്ങുമ്പോഴേക്ക് കോമഡിയാണെന്ന് മനസ്സിലങ്ങുറപ്പിച്ച് ചിരിക്കാന്‍ തുടങ്ങിക്കോളും. ഇങ്ങനെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഈ പെണ്‍മണിയെ പോക്കറ്റിലാക്കിയത് പോക്കറ്റ് മണി സ്റ്റെഡിയായി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ വേണ്ടിയാണ്.

പറഞ്ഞപ്പോഴാണ്, അന്യനാട്ടില്‍ താമസിക്കുന്ന ബാച്ചിലര്‍ ബോയ്‍സ് പഠിക്കേണ്ട ആദ്യപാഠങ്ങളിലൊന്ന് ഞാന്‍ പങ്കു വക്കട്ടെ. ആത്മാര്‍ത്ഥ സുഹൃത്തെന്നോ കാമുകിയെന്നോ ചെല്ലപ്പേരുകള്‍ നല്കി അതിബുദ്ധിമതികളല്ലാത്ത മലയാളി പെണ്‍കിടാങ്ങളെ വരുതിയില്‍ നിര്‍ത്തുക. അവര്‍ പറയുന്ന ഏതു കരയിക്കുന്ന തമാശക്കും ആര്‍ത്തു ചിരിക്കുക. അവളുടെ സങ്കടങ്ങളില്‍ വെറുതെ, തനിക്കും സങ്കടമുണ്ടെന്ന് തട്ടി വിടുക. വല്ലപ്പോഴും അവളോടൊപ്പം പാര്‍ക്കിലോ പറമ്പിലോ പോയി, വല്ല പുല്‍ച്ചാടിയേയോ തുമ്പിയേയോ പിടിച്ചു കൊടുക്കാന്‍ പറഞ്ഞാല്‍ ചുമ്മാ ചാടി പിടിച്ചു കൊടുക്കുക, പാര്‍ക്കിലെ തോട്ടക്കാരന്‍ കാണാതെ പൂവടിച്ചു മാറ്റിക്കൊടുക്കുക. ഇത്രയൊക്കെ ചെയ്താല്‍ മാസം ഹോസ്റ്റല്‍ ഫീസായ 1500രൂപ കഴിഞ്ഞ് ബാക്കിയുള്ളതില്‍ നല്ലൊരു പങ്ക് ഈ നമ്മളുടെ അത്യാവശ്യ-അനാവശ്യ ഘട്ടങ്ങളില്‍ അവര്‍ കടമായി തരും. തിരിച്ചു കൊടുക്കണോ വേണ്ടയോ എന്നത് നിങ്ങള്‍ ഡീലു ചെയ്യുന്ന രീതിക്കനുസരിച്ചിരിക്കും.

കാണാമെന്ന് വീണക്കുറപ്പു കൊടുത്ത് ഫോണ്‍ വച്ചു. പതിവു തെറ്റിക്കാതെ ഈയാഘോഷവും ഓസീയാറിനു ഡെഡിക്കേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പതിവുള്ള കുളിയും പല്ലുതേപ്പുമൊക്കെ കഴിഞ്ഞ് ഒരാഴ്ച തികക്കാനുള്ള തത്രപ്പാടില്‍ മൂന്നാം ദിവസവും തകര്‍ത്തോടുന്ന ഷര്‍ട്ട് ഹാംഗറില്‍ നിന്ന് വലിച്ചൂരിയെടുത്തു. ടക്കിന്‍ ചെയ്ത് കുട്ടപ്പനായി കണ്ണാടിക്കു മുമ്പില്‍ നിന്നൊന്നു നോക്കി.

എവിടുന്നെന്നില്ലാതെ വാലന്‍റൈന്‍ ചിന്ത ഓടി വന്നു. ഷര്‍ട്ടിന്റെ നിറം ചുവപ്പ്. ഇതിട്ടു പോയാല്‍ കോമളന്മാരാരും അടുത്തില്ലാത്തപ്പോളെങ്കിലും പപ്പൂസിനെ തിരിഞ്ഞു നോക്കുന്ന പൈങ്കിളികള്‍ ഇന്നത്തോടെ ആ ഏര്‍പ്പാടു നിര്‍ത്തും. റിസ്ക് വേണ്ട!

പച്ചയിടുന്ന കാര്യം ചിന്തിക്കുകയേ വേണ്ട! ലില്ലിയും റസീനാബീഗവും ഉമാ പൊന്നപ്പയുമൊക്കെ എന്തു വിചാരിക്കും! പാവങ്ങള്‍, പപ്പൂസൊന്നു തിരിഞ്ഞു നോക്കുന്ന ദിവസവും സ്വപ്നം കണ്ട് മാസങ്ങളായി റോസാപ്പൂവും പൊതിഞ്ഞ് പേഴ്‍സില്‍ വച്ച് നടക്കുകയാണവര്‍! വാലന്‍റൈന്‍ ദിനത്തില്‍ പച്ചയിട്ട് വിലകളഞ്ഞ പപ്പൂസിനെ കണ്ടാല്‍ ആ റോസാപ്പൂക്കള്‍ പോലെ അവരുടെ മനം കരിയും.

വാര്‍ഡറോബിനുള്ളില്‍ ഇറങ്ങി മുങ്ങിത്തപ്പിയപ്പോള്‍ ഒരു സാധനം ഒത്തു കിട്ടി. പച്ചയില്‍ നേര്‍ത്ത ചുകപ്പും മഞ്ഞയും വരകളുള്ള ഒരു പഴയ ഷര്‍ട്ട്. ഒരു കുടുക്കു പോയിരിക്കുന്നു. ഹ! പിന്നെന്തിനാണ് പിന്ന്? പിന്നിയതു കുത്തി നേരെയാക്കാനുള്ള യജ്ഞം അല്പം നീണ്ടു പോയെങ്കിലും പതിവു പോലെ ഒരു മണിക്കൂര്‍ വൈകിത്തന്നെ ഓഫീസിലെത്താന്‍ പറ്റി.

ഗേറ്റിലെത്തിയപ്പോഴേ മൊത്തത്തിലൊരു ചുകപ്പു മയം. ജീവിതത്തിലിന്നേ വരെ ചുകപ്പിട്ടു ഞാന്‍ കണ്ടിട്ടില്ലാത്ത മാദകസുന്ദരി നയനാ ബിശ്വാസ് വരെ ഇന്നതാ ചുകപ്പില്‍. വഴിയിലെല്ലാം ഒരു പച്ചക്കിളിക്കു വേണ്ടി പരതുന്ന പാവം ഫ്രെഷേഴ്‍സ് ബാലകന്മാരുടെ ദു:ഖം കണ്ട് എനിക്കും വിഷമം വന്നു. പാവങ്ങള്‍!

പതിവു ജോലികളിലൂടെ സമയമങ്ങനെ കടന്നു പോയി. ഗൂഗിള്‍ ചാറ്റ് ഇന്ന് ഓപ്പണ്‍ ചെയ്തതേ ഇല്ല. ആരാധികമാരൊക്കെ ഓണ്‍ലൈനില്‍ വന്നാല്‍ കഷ്ടപ്പാടാണ്. വെറുതേ ഒന്നിടംകണ്ണിട്ട് രാജേശ്വരിയുടെ മോണിറ്ററിലേക്കു നോക്കി. കര്‍ത്താവേ!!! പന്ത്രണ്ടു ചാറ്റ് വിന്‍ഡോസ് ഓപ്പണ്‍ ചെയ്ത് അള്‍ട്ട് + ടാബ് മാറി മാറിയടിച്ച് നിലം തൊടാതെ ചാറ്റു ചെയ്യുകയാണവള്‍!

കീബോഡ് അവളുടെ താണ്ഡവം സഹിക്കാനാവാതെ ’ടക് ടക്’ എന്ന് കരഞ്ഞൊച്ച് വക്കുന്നതെനിക്കെ കേള്‍ക്കാം. അവളുടെ തലയില്‍ വരച്ച ചോക്കു കൊണ്ട് നെറ്റിക്കൊരേറു കിട്ടിയാല്‍ മതിയായിരുന്നെന്ന് തോന്നിപ്പോയി. രണ്ടാള്‍ ഒപ്പം വന്നാല്‍ കഷ്ടപ്പെട്ട് ചാറ്റു ചെയ്യുന്ന എന്നെ ഒരുവിധം പ്രാപ്തനാക്കാനെങ്കിലും ആ ഏറിനു കഴിഞ്ഞേനെ!

ഓഫീസ് കമ്യൂണിക്കേറ്ററില്‍ നോക്കിയപ്പോള്‍ വാലന്‍റൈന്‍ സ്പെഷ്യല്‍ എന്ന പോലെ എല്ലാവരുടെയും സ്റ്റാറ്റസ് BUSY!!! അടുത്ത് അപായസൂചന പോലെ ഒരു ചുകന്ന ബട്ടണ്‍! സൂക്ഷിച്ചു കണ്ണോടിച്ചപ്പോള്‍ ഒരാളുടെ പേരിനടുത്തു മാത്രം കത്തുന്നു പച്ച ബള്‍ബ്. എച്ച് ആറിലെ ചന്ദ്രിക. ചന്ദ്രികയെങ്കില്‍ ചന്ദ്രിക. ചാടിക്കേറി ടൈപ്പ് ചെയ്തു.

"Hi"

മൂന്നു സെക്കന്റുകള്‍ക്കുള്ളില്‍ അവളുടെ സ്റ്റാറ്റസ് മാറി, "ഡൂ നോട്ട് ഡിസ്റ്റര്‍ബ്..." തൊട്ടു പിറകെ ഒരു മെസ്സേജും.

"സോറി പപ്പൂസ്, അയാം ടാക്കിംഗ് റ്റു മൈ ബോയ്...."

രണ്ടും കൂടെ കൂട്ടി വായിച്ചപ്പോള്‍ ഏതാണ്ടെല്ലാം മനസ്സിലായി. വാലന്‍റൈന്‍സ് ഡേ പപ്പൂസിനെപ്പോലുള്ളവര്‍ക്ക് ജോലി മാത്രം ചെയ്യാനുള്ള ദിവസമാണ്. ഉച്ചക്കെന്തായാലും ഉണ്ണാന്‍ വീണ കൂട്ടുവരാമെന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിലും വാലന്‍റൈന്‍സ് ഡേയില്‍ ഈ പെണ്‍വര്‍ഗ്ഗം എന്താണ് പുരുഷവര്‍ഗ്ഗത്തോട് ഇത്ര വിശദമായി പറയുന്നതെന്നൊന്നറിയാമല്ലോ!

കഫേറ്റീരിയയില്‍ മൂലക്കലുള്ള ഒരു സീറ്റും പിടിച്ച് കാത്തിരിക്കുന്നുണ്ട് വീണ. ഞാന്‍ അവളുടെ അടുത്തു ചെന്നിരുന്നു. എന്റെ കണ്ണിലേക്കൊന്നു സൂക്ഷിച്ചു നോക്കിയ ശേഷം അവള്‍ പറഞ്ഞു.

"പപ്പൂസിനീയിടെയായി ഒരു മൈന്‍ഡുമില്ല. എന്നോടു സംസാരിക്കാന്‍ പോലും നേരമില്ല!"

ഓഹോ, പതിവു പല്ലവി തന്നെ! ഇതൊക്കെ കേള്‍ക്കനാണോ ഈ പയ്യന്മാര്‍ രാവിലെ ചുവപ്പും ചുറ്റിയിറങ്ങുന്നത്? പാവങ്ങള്‍!

"കുട്ടീ, മാസം പകുതിയല്ലേ ആയുള്ളൂ? ഇരുപതാം തിയ്യതി കടം കേറി അക്കൌണ്ട് വെളുക്കുമ്പോള്‍ ഞാന്‍ മറ്റെവിടെ പോകാന്‍? ഐ വില്‍ ബീ ആള്‍ യുവേഴ്‍സ്!"

ഇത്രയും മനസ്സില്‍ പറഞ്ഞ ശേഷം ഞാനവളുടെ കണ്ണിലേക്കു നോക്കി.

"തിരക്കു കൊണ്ടല്ലേ വീണേ... ഈ പപ്പൂസിനു നിന്നെ കാണാതെയിരിക്കാന്‍ പറ്റുമോ?"

അവളൊന്നു ചിരിച്ചു. അത്രയേ അവള്‍ക്കു വേണ്ടൂ എന്നെനിക്കറിയാം. എന്തായാലും പതിവുള്ള പരിഭവങ്ങള്‍ക്കും പരദൂഷണങ്ങള്‍ക്കുമപ്പുറം അവളൊന്നും തന്നെ പറഞ്ഞില്ലെന്നത് എന്റെ അനുഭവം!
സംഭാഷണമങ്ങനെ തുടര്‍ന്നു. ശേഷം ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം ഞാന്‍ പുറമേ ചിരിക്കുകയും മനസ്സില്‍ മറുപടി പറയുകയും ചെയ്തു. ഏതാണ്ടിങ്ങനെ...

"എന്താ പപ്പൂസിന്റെ ഷര്‍ട്ടില്‍ നൂലു പോലെ ചുവന്ന വര. ഫുള്‍ റെഡ് ഇട്ടൂടായിരുന്നോ?"

"നൂലാമാല പിടിച്ച പ്രേമമല്ലേ കുട്ടീ! ഇങ്ങനെയൊക്കെയേ റെപ്രസന്റ് ചെയ്യാന്‍ പറ്റൂ"

"ഇന്നെനിക്കെന്താ വാങ്ങിത്തരുന്നേ?"

"കോലുമുട്ടായി വാങ്ങിച്ചു തരാം. വായീ വച്ചിരുന്നാലെങ്കിലും വര്‍ത്തമാനം കുറയുമല്ലോ!"

"ആ രാജേശ്വരിയോട് അധികം കിന്നാരമൊന്നും വേണ്ട കേട്ടോ"

"അതേടീ ദുഷ്ടേ...., തമിഴന്‍ കാര്‍ത്തിക്കിനോടും തെലുങ്കന്‍ റാവുവിനോടും കന്നഡക്കാരന്‍ വിശ്വനാഥിനോടുമൊക്കെ വാതോരാതെ പാട്ടും പാടി നടക്കുന്ന നീ തന്നെയിതു പറയണം!"

ഭാഗ്യവശാല്‍ ഭക്ഷണസമയമായതു കൊണ്ട് ഞാനൊന്നും പുറത്തു പറഞ്ഞില്ല. അവിടുന്നിറങ്ങിയ ശേഷം വൈകുന്നേരം വരെ സമയം കമന്റില്ലാത്ത പോസ്റ്റു പോലെ വിരസമായി നീങ്ങി. വെറുതേ കാപ്പിയെടുക്കാമെന്നു കരുതി കപ്പും കൊണ്ടിറങ്ങിയപ്പോള്‍ പെട്ടെന്നൊരു വിളി. പരിചയമില്ലാത്ത നമ്പര്‍!

"ഹെല്ലോ"

"ഹെല്ലോ മിസ്റ്റര്‍ പപ്പൂസ്"

"അതേ..."

"സാര്‍, ക്രെഡിറ്റ് കാര്‍ഡിന്റെ ബാലന്‍സ് അടക്കാന്‍ ചെക്കു തരാമെന്നു പറഞ്ഞിരുന്നു. ഏജന്റാണ്..."

ശരിയാണല്ലോ. ഇന്നാണാ പഹയനോടു വരാന്‍ പറഞ്ഞത്. ഡ്യൂ ഡേറ്റു കഴിഞ്ഞിട്ടും അടവടക്കാത്തതിന് രണ്ടു ദിവസം മുമ്പേ നല്ല തെറി കേട്ടതാണ്.

"ങാ.... നിര്‍ബന്ധമാണെങ്കില്‍ വന്നോളൂ"

ചെക്ക് ബുക്ക് അകത്തുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം പറഞ്ഞു. കാപ്പികുടി മാറ്റി വച്ച് ചെക്കെഴുതാന്‍ തുടങ്ങി. കാര്‍ഡ് നമ്പര്‍ കൃത്യമാണെന്നുറപ്പിക്കാന്‍ ഒന്നു കൂടി ചേര്‍ത്തു വച്ച് വായിച്ചു. ഒരു സംശയം! കാര്‍ഡിലേക്കൊന്നു സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്, എഴുതിപ്പിടിപ്പിച്ചതു ഡെബിറ്റ് കാര്‍ഡ് നമ്പറായിരുന്നെന്ന്. വലിച്ചു കീറിക്കളഞ്ഞ് വീണ്ടും ചെക്ക് ബുക്കെടുത്തു.

ഓഹ് മൈ റംനെസ്സ്....!!! അത് അവസാനത്തെ ചെക്ക് ലീഫായിരുന്നു! ഇനിയെന്തു ചെയ്യും! ആളോടു പോയി കാര്യമങ്ങു പറഞ്ഞാലോ! അതു തന്നെ തീരുമാനിച്ച് റിസപ്ഷനിലേക്കു നടന്നു. എന്നെക്കണ്ടതും ചുകന്ന ഷര്‍ട്ടിട്ട ഒരുത്തന്‍ അടുത്തേക്കു വന്നു.

"പപ്പൂസ് സാര്‍"

ഞാനയാളെയൊന്നു നോക്കി. ഏതാണ്ട് ആറടി ഉയരം. നല്ല ബലിഷ്ടമായ ശരീരം. ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് അടച്ചു തീര്‍ക്കാത്ത കസ്റ്റമേഴ്‍സിനെ കൈകാര്യം ചെയ്യാന്‍ ഗുണ്ടകളെ അയച്ചിരുന്ന വാര്‍ത്ത പണ്ടെന്നോ പത്രത്തില്‍ വായിച്ചതാണെനിക്കോര്‍മ്മ വന്നത്. അയാള്‍ കൈ നീട്ടി. ഞാന്‍ യാന്ത്രികമായി തിരിച്ചു കൈനീട്ടി ഷേക്ക് ഹാന്‍ഡ് കൊടുത്തു.

അയാളെന്റെ കയ്യില്‍ മുറുക്കി പിടിച്ചു. ഞാന്‍ കുതറി നോക്കിയിട്ടൊന്നും വിടുന്നില്ല. ശക്തിയായി കുലുക്കുകയാണ് അയാള്‍! എനിക്കാകെ ടെന്‍ഷനായി. സഹായത്തിനാരെങ്കിലും വരുമോ എന്നറിയാന്‍ ഞാന്‍ ചുറ്റുപാടും നോക്കി. റിസപ്ഷനിസ്റ്റ് അഖിലയല്ലാതെ ഒരു ആണ്‍ജീവിയും അടുത്തില്ല. സാധാരണ റിസപ്ഷനിലുണ്ടാവാറുള്ള സെക്യൂരിറ്റിക്കാരന്‍ ആരോടോ കിന്നാരം പറയാനായി പുറത്തിറങ്ങി നില്‍ക്കുകയാണ്. എനിക്കു കൈ വേദനിച്ചിട്ടു വയ്യ. ഒടുക്കം അയാള്‍ പിടി വിട്ടു.

"സാര്‍, ചെക്ക്??"

ലീഫു കാലിയാണെന്നെങ്ങാന്‍ പറഞ്ഞാല്‍ അയാളെന്നെ കാലിയാക്കുമെന്ന് നോട്ടം കണ്ടപ്പോള്‍ എനിക്കു തോന്നി.

"ഇപ്പോ എടുക്കാം. ജസ്റ്റ് വെയ്‍റ്റ്!"

ഞാന്‍ തിരിച്ചോടി. ഇനിയെന്തു ചെയ്യും. ഏകദേശം ടീമിലെല്ലാവരും പോയിക്കഴിഞ്ഞു. അടുത്ത ക്യുബിക്കിളില്‍ ഗീത മാത്രം ഇരിക്കുന്നുണ്ട്. ഒരു ചെക്ക് ലീഫ് കടം ചോദിച്ചാലോ? കാശ് കൊടുത്താല്‍ മതിയല്ലോ. അവളല്പം കൂടിയ കക്ഷിയാണ്. വലിയ അടുപ്പമൊന്നുമില്ലാത്ത, ആരെയും അങ്ങനെ അടുപ്പിക്കാത്ത സ്വഭാവം. ഒരു തുടക്കത്തിനു വേണ്ടി ഞാന്‍ ചോദിച്ചു.

"ഹെല്ലോ ഗീതാ, ഹാപ്പി വാലന്‍റൈന്‍ ഡേ.."

അവളൊന്നു ചിരിച്ചെന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

"ഇങ്ങനെ ലേറ്റായി ഇരിക്കുന്നതെന്താ? ജോലി അധികമുണ്ടെങ്കില്‍ ഞാന്‍ സാധാരണ രാവിലെ നേരത്തേ വന്ന് തീര്‍ക്കാറാണ് പതിവ്! യൂ നോ, ദാറ്റ്‍സ് ദ ബെസ്റ്റ് ടൈം റ്റു വര്‍ക്ക്!"

"ഓഹ്, സോ യൂ ആര്‍ ആന്‍ ഏര്‍ലി മാന്‍?"

ഹോ, അവളൊന്നു വാ തുറന്നു. സന്തോഷത്തില്‍ ഞാന്‍ ചാടിക്കേറി പറഞ്ഞു.

"യെസ് യെസ്... ആന്‍ഡ് യൂ ആര്‍ എ ലേറ്റ് മാന്‍!"

അവള്‍ ഞെട്ടിത്തിരിഞ്ഞ് എന്നെ തുറിച്ചു നോക്കി. ഞാനൊന്നാലോചിച്ചു പറഞ്ഞതില്‍ വല്ല വികടനും കേറിയോ? അതെ, കേറി. ഞാന്‍ വേഗം തിരുത്തി.

"അയ്യോ സോറി ഞാന്‍ ഉദ്ദേശിച്ചത്, ലേറ്റ് വുമണ്‍.... യെസ്... യൂ ആര്‍ എ ലേറ്റ് വുമണ്‍!"

അവള്‍ വീണ്ടും എന്നെ തുറിച്ചു നോക്കി. അവളുടെ കണ്ണു ചുവന്നു വരുന്നു. എനിക്കു വീണ്ടും സംശയമായി. എവിടെയാണ് എനിക്കു തെറ്റു പറ്റിയത്! ഞാന്‍ പറഞ്ഞ വാക്കുകള്‍ മനസ്സിലിട്ടൊന്നു കൂട്ടിക്കിഴിച്ചു.

ലേറ്റ്... ലേറ്റ് രാജീവ് ഗാന്ധി.... ലേറ്റ് എം ജി ആര്‍.... ലേറ്റ് വുമണ്‍... പരേത.....!!!!!!!!!!

കര്‍ത്താവേ, ഞാനെന്തൊക്കെയാണ് ഈ കുട്ടിയോട് പറഞ്ഞത്! അവളിപ്പോഴും എന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്. എനിക്കാ നോട്ടം നേരിടാനുള്ള ശക്തിയുണ്ടായിരുന്നില്ല. ഒന്നും മിണ്ടാതെ, തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ ഞാന്‍ ഇറങ്ങി നടന്നു. പോകുന്ന വഴി ഞാനെന്റെ മൌസ് പാഡെടുത്ത് കയ്യില്‍ വച്ചു. ഒരു ഷീല്‍ഡ്!

റിസപ്ഷനടുത്തെത്തി ഞാനെത്തി നോക്കി. ബാങ്ക് ഏജന്റിന്റെ ചുകന്ന ഷര്‍ട്ട് എന്റെ മനസ്സില്‍ അപായസൂചന മുഴക്കി. ഞാന്‍ മൌസ് പാഡെടുത്ത് മുഖം മറച്ച് ഒന്നുമറിയാത്ത പാവമായി വടി പോലെ നിവര്‍ന്ന് നടന്നു. റിസപ്ഷന്‍ കടന്നു വേണം പാര്‍ക്കിംഗ് ലോട്ടിലെത്താന്‍. അതിനിടെ ഫോണടിച്ചു, ഞാന്‍ ഇടതുകൈ പോക്കറ്റിലിട്ട് ഫോണെടുത്തു. പരിചയമില്ലാത്ത നമ്പര്‍!

"ഹെല്ലോ, പപ്പൂസ് സാര്‍?"

"അതേ"

"സാര്‍ ഇതു ഞാനാണ്"

ശബ്ദം വളരെ അടുത്തു നിന്നാണ് കേള്‍ക്കുന്നതെന്നെനിക്കു തോന്നി. ഏതോ പ്രേരണയില്‍ ഞാന്‍ മൌസ് പാഡ് കുറച്ചു നീക്കി ഒളികണ്ണിട്ടു നോക്കി. ബാങ്ക് ഏജന്റ് ഫോണും ചെവിയില്‍ വച്ച് എന്നെ കൈ കാട്ടി വിളിക്കുന്നു. എനിക്കോടാനാണ് തോന്നിയത്! ഞാനോടി. കിതപ്പാറ്റാനൊന്നു നിക്കാന്‍ തോന്നിയത് ബൈക്കിനടുത്തെത്തിയപ്പോഴാണ്. ഒട്ടും സമയം കളയാതെ വണ്ടിയെടുത്ത് പുറപ്പെട്ടു.

പോകുന്ന വഴിയേ ആലോചിച്ചു. എന്തായാലും ദിവസം കുളമായി. ഇന്നിനി ആഘോഷിക്കാനുള്ള മൂഡൊന്നുമില്ല. ഓസീയാര്‍ പരിപാടി ഇന്നത്തേത് ഒന്നു മാറ്റി വച്ചേക്കാം!

വീട്ടിലെത്തിയിട്ടും ഒരു ഉഷാറ് കിട്ടുന്നില്ല. വെറുതേയിരുന്നോര്‍ത്തപ്പോള്‍ എന്തോ ബ്രിജ് വിഹാരം ഓര്‍മ്മ വന്നു. ആ സ്റ്റൈലില്‍ രണ്ട് ഹിന്ദിപ്പാട്ടു മൂളി മനസ്സിനെ സ്റ്റെഡിയാക്കാമെന്നു തീരുമാനിച്ചു. ആദ്യം മനസ്സില്‍ വന്ന പാട്ടങ്ങു പാടി, ഉറക്കെത്തന്നെ!

"ബാറ് ബാറ് ദേഖോ....... ഹസാറ് ബാറ്... ബാറ്.... ബാറ്..... ബാറ്....."

ആ വാക്ക് എന്റെ നാക്ക് ടേപ്പ് റെക്കോര്‍ഡറില്‍ കുരുങ്ങിയ കാസറ്റു പോലെ റിപ്പീറ്റ് ചെയ്ത് പാടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും മാറ്റാന്‍ പറ്റുന്നില്ല. ഇല്ല, വിട്ടു കൊടുക്കില്ല. ഞാന്‍ മറ്റൊരു പാട്ട് സെലെക്ട് ചെയ്തു മൂളാന്‍ തുടങ്ങി.

"ഉഠേ സബ് കേ കദം..... ദേഖോ റം പം... റം..... റം..... റം......"

ഇതെന്താണിത്! ഹിന്ദിക്കാര്‍ക്ക് മദ്യവിമുക്തമായ ഒരു പാട്ടെങ്കിലും എഴുതിക്കൂടേ? ഒരു കണക്കിനും പിടിച്ചു നില്‍ക്കാന്‍ നിവൃത്തിയില്ല. അവിടെ ബാറ്, ഇവിടെ റമ്മ്. വല്ലാത്തൊരു വികാരം എന്നെ വന്നു ചുറ്റിയതു മാത്രമേ എനിക്കോര്‍മ്മയുള്ളൂ. ഇതെഴുതുമ്പോളൂം ഓര്‍മ്മ എന്റെയുള്ളില്‍ പിച്ച വച്ച് നടക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. അതാ, മേശപ്പുറത്ത് ബാക്കിയുള്ള ഒരു പെഗ്ഗ് എന്നെ മാടി വിളിക്കുന്നു. കൂട്ടുകാരേ, പപ്പൂസ് തല്‍ക്കാലം പാഴായിപ്പോയ ഒരു പ്രേമദിനത്തിന്റെ ട്രോമയില്‍ നിന്നൊന്നു മുക്തനാവട്ടേ. ജയ് ഓസീയാര്‍!!!

Thursday, January 24, 2008

കുരങ്ങേഷും മംഗീഷയും



"ഹെലോ, ആരാ?"

"താനാരാ?"

"പപ്പൂസല്ലേ?"

"അതേല്ലോ!"

"എങ്കില്‍ താനാരാന്ന് ആദ്യം പറ!"

"ങേ...!!!???"

"തുംകൂര്‍ റോഡ്, നീലിമലക്കാട്... ഓര്‍ക്കുന്നോ!"

"ഓഹ്... കുരങ്ങേഷ്....?"

"ഹ ഹ, മറന്നില്ല അല്ലേ?

"മറക്കാനോ, ഹൌ കാന്‍ ഐ ഡിയര്‍ കുര...?"

"ചുരുക്കി വിളിക്കണ്ട, മുഴുപ്പേരു വിളി."

"ങ്ങേഷ്..."

"ഓകേ, ഒന്നു കാണണം"

"ദാ എത്തി..."

പപ്പൂസ് ഫോണ്‍ കീശയിലിട്ട് താഴേക്കിറങ്ങി. ബൈക്ക് എടുത്തു. വഴി നീളെ പോലീസുകാരുണ്ടാവാം. ഹെല്‍മെറ്റെടുത്തു വച്ചു. പാതി ദൂരം ചെന്നപ്പോളാണ് ഓര്‍ത്തത്. ഗ്ലാസ്സെടുത്തില്ല. പോട്ടെ, കുമ്പിളിലഡ്ജസ്റ്റു ചെയ്യാം. പപ്പൂസ് വണ്ടി വിട്ടു.

നീലിമലക്കാട്ടിലേക്കു കയറുന്ന വഴിയിലുള്ള അരുവി. തെളിഞ്ഞ വെള്ളം കണ്ട് പപ്പൂസിനു സന്തോഷമായി. അക്കരേക്കു നോക്കി പപ്പൂസ് ഉറക്കെ കൂവി.

"പൂയ്..യ്.....യ്........."

അപ്പുറത്തു നിന്നും പ്രതിധ്വനി കേട്ടു. പുറകേത്തന്നെ മരക്കൊമ്പുകള്‍ ചാടിച്ചാടി ട്രപ്പീസു കളിക്കുന്ന സര്‍ക്കസ്സുകാരെക്കാള്‍ വിദഗ്ദമായി കുരങ്ങേഷ് പറന്നു ലാന്‍ഡ് ചെയ്തു.

"ഹേയ് മാന്‍, ഹൌ ആര്‍ യൂ?"

കുരങ്ങേഷ് അഭിസംബോധന ചെയ്തു. ഇരുവരും പരസ്പരം ആശ്ലേഷിച്ചു.

"ബാ, മരത്തിലേക്കു പോകാം!"

കുരങ്ങേഷ് വിളിച്ചു. ചെരിപ്പെല്ലാം ഊരിക്കളഞ്ഞ് പപ്പൂസ് ആഹ്ലാദത്തോടെ അരുവിയിലേക്ക് എടുത്തു ചാടി. മേലെല്ലാം നനച്ച് അരുവി കടന്ന് മരമുകളിലെത്തിയപ്പോഴേക്കും കുരങ്ങേഷ് പറന്നവിടെയെത്തിയിരുന്നു. പൊത്തിലൊളിപ്പിച്ചു വച്ച കുപ്പിയെടുത്ത് കുരങ്ങേഷ് അപ്പിടി വായിലേക്കു കമിഴ്‍ത്തി. പപ്പൂസിനതു കണ്ട് ആശ്ചര്യമായി. പപ്പൂസ് കുപ്പി പിടിച്ചു വാങ്ങി.

"നിനക്കെന്തു പറ്റി കുരങ്ങൂ? നീയിങ്ങനെയായിരുന്നില്ലല്ലോ!"

"ഒന്നും പറയേണ്ട പപ്പൂ... മംഗീഷയാണു കാരണം!"

"ശ്ശോ, അവള്‍ നിന്റെ ഭാര്യയല്ലേടാ? ദാമ്പത്യജീവിതത്തില്‍ ഇതൊക്കെ സാധാരണം. എന്തു പറ്റി?"

"വഴിയേല്‍ പോകുന്നവരെയെല്ലാം അവള്‍ കമന്റടിക്കുന്നു."

"അതെന്തിന്?"

"കമന്റു തിരിച്ചു കിട്ടാനാണത്രേ!"

"ഓഹ് മൈ ബാഡ്‍നെസ്സ്!"

"രാവിലെ പുട്ടും കടലേം വച്ച് എന്നോടു കമന്റു ചോദിക്കുന്നു."

"താനെന്തു പറഞ്ഞൂ?"

"മിണ്ടിയില്ല"

"എന്നിട്ട്?"

"അവളൊരു കുഴി കുത്തി ആ പുട്ടും കടലേമെടുത്ത് അതിലിട്ടു മൂടി."

"അതെന്തിന്?"

"കമന്റു കിട്ടാത്തതു കൊണ്ട് പുട്ട് ഡിലീറ്റിയതാത്രേ!"

"യൂ മീന്‍, യൂ മീന്‍..... അവളൊരു... ക്ലോഗ്ഗിണി??!"

പപ്പൂസ് ഞെട്ടി. കുരങ്ങേഷ് വിഷാദത്തോടെ നെറ്റിയില്‍ കൈ വച്ചു.

"യേ...സ്...!!!"

പപ്പൂസ് കുരങ്ങേഷിനെ തലോടി. കുരങ്ങേഷിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. കുരങ്ങേഷ് പപ്പൂസിന്റെ മടിയിലേക്കു തല ചായ്‍ച്ചു. പപ്പൂസ് അവന്റെ കണ്ണുകള്‍ തുടച്ചു. ഇറ്റു വീണ കണ്ണീരിന്റെ ചൂടില്‍ പപ്പൂസിന്റെ കാലു പൊള്ളി.

"അവളെ ഞാനൊന്നു കാണുന്നുണ്ട്!"

പപ്പൂസ് ഇറങ്ങിയോടി. അരുവിക്കരയില്‍ നിന്ന് ആലോചനയിലാണ് മംഗീഷ. പപ്പൂസ് അടുത്തു ചെന്നു.

"മംഗീഷേ..."

മംഗീഷ തിരിഞ്ഞു നോക്കി.

"ഓഹ്, പപ്പൂസോ. അന്നു ഞങ്ങളുടെ ഫോട്ടോ അടിച്ചു മാറ്റിക്കൊണ്ടു പോയി പണയം വച്ച് പത്തിരുപതു കമന്റ് മേടിച്ചല്ലേ?"

പപ്പൂസിനു മനസ്സിലായി. മംഗീഷ തീര്‍ത്തും ക്ലോഗ് ലോകത്താണ്. മനസ്സില്‍ തോന്നിയ ഐഡിയ പറഞ്ഞു.

"നേരിട്ടു ചോദിച്ചതാണ് മംഗീഷേ പ്രശ്നമായത്. മാപ്പു പറഞ്ഞാല്‍ മതി. വെറുമൊരു മാപ്പിന് പപ്പൂസിനെ നാല്‍പ്പതു കമന്റു കിട്ടി."

"ഉവ്വോ, ഞാന്‍ പറയട്ടേ, കുരങ്ങേഷിനോട് ഒരു മാപ്പ്?"

മംഗീഷ സന്തോഷവതിയായി. പപ്പൂസിനും സന്തോഷമായി. കുരങ്ങേഷിനും മംഗീഷക്കും കേടില്ലാതെ കാര്യം സാധിച്ചു. മംഗീഷ ഓടി കുരങ്ങേഷിനടുത്തു ചെന്നു. അവള്‍ ഉറക്കെ പാടി.

"പ്രിയനേ കുരങ്ങേഷേ തെറ്റുകള്‍ പറ്റിപ്പോയീ
ഹൃദയം സ്പര്‍ശിച്ചു ഞാന്‍ പറയുന്നിതാ സോറി..."

കുരങ്ങേഷിനതു വിശ്വസിക്കാനായില്ല. ആഹ്ലാദക്കണ്ണീരോടെ കുരങ്ങേഷ് മംഗീഷയുടെ അടുത്തു ചെന്ന് അവളെ മാറോടണച്ചു. ഗദ്ഗദത്തില്‍ വാക്കുകളൊന്നും പുറത്തു വന്നില്ല. മംഗീഷ അഞ്ചു മിനിറ്റ് കാത്തു. നോ റെസ്പോണ്‍സ്... നോ കമന്‍റ്‍സ്...

"ഛേ, ഒന്നിനും കൊള്ളില്ല ഇവനെ..."

ഇതും പറഞ്ഞ് കുരങ്ങേഷിനെ തട്ടിമാറ്റി മംഗീഷ നടന്നകന്നു. കുരങ്ങേഷ് സ്തബ്ധനായി നോക്കി. ഐഡിയ ചീറ്റിപ്പോയതില്‍ പപ്പൂസ് വളിഞ്ഞു. കുരങ്ങേഷിനോടൊരു വാക്കു പറയാമായിരുന്നു. പപ്പൂസ് ഓടിച്ചെന്നു മംഗീഷയെ വിളിച്ചു.

"തീര്‍ന്നില്ല. മറ്റൊരു ഐഡിയ കൂടി ഉണ്ട്."

"എന്താ?" മംഗീഷക്കാകാംക്ഷയായി.

"വിമര്‍ശനം"

പണ്ടൊരു വിമര്‍ശനം പോലെ തോന്നിച്ച സാധനത്തില്‍ ഉളുക്കിപ്പോയ നടു നിവര്‍ത്തി പപ്പൂസ് പറഞ്ഞു.

"അതിനെനിക്കു വിമര്‍ശിക്കാനറിയില്ലല്ലോ!"

"ആരു പറഞ്ഞു അറിയണമെന്ന്? ഞാന്‍ വിമര്‍ശിക്കാന്‍ വന്നതാണെന്നും പറഞ്ഞ് നാലു തെറി വിളിക്കണം. അതു തന്നെ ക്ലോഗിലെ വിമര്‍ശനം!"

"തെറിയെന്നു പറഞ്ഞാല്‍?" മംഗീഷക്കു സംശയമായി. പപ്പൂസ് സംശയം ദൂരീകരിച്ചു.

"കള്ള ---- മോനേ... ഈ രണ്ടു വാക്കുകള്‍ക്കിടയില്‍ ഏത് അന്യജീവിയുടെ പേരു ചേര്‍ത്തു വിളിച്ചാലും വിമര്‍ശനമായി. അത്രേ ഉള്ളു."

"ഓഹോ"

മംഗീഷ ഉശിരോടെ കുരങ്ങേഷിനടുത്തേക്കു നടന്നടുത്തു. ഉറുമ്പു മുതല്‍ ആന വരെയുള്ള എല്ലാ ജീവികളുടെ പേരും ആ വാക്കുകള്‍ക്കിടയില്‍ തിരുകിക്കയറ്റി മംഗീഷ നാടു കയറി. കുരങ്ങേഷിന്റെ മുഖം ചുവന്നു തുടുത്തു. ദേഷ്യം കൊണ്ട് വിറച്ച കുരങ്ങേഷ് അതിലും നല്ല മുട്ടന്‍ തെറികള്‍ തിരിച്ചുപയോഗിച്ചു.
കുരങ്ങേഷിന്റെ കമന്റുവര്‍ഷം കേട്ട് മംഗീഷക്കു സന്തോഷം മൂത്ത് കണ്ണില്‍ നിന്നും വെള്ളം വന്നു. അവള്‍ ആഹ്ലാദത്തോടെ കുരങ്ങേഷിനെ നോക്കി പറഞ്ഞു.

"ഇതു നേരത്തേ ചെയ്താല്‍ പോരായിരുന്നോ?"

കുരങ്ങേഷിനതു കേട്ടു കലി കൂടുകയാണുണ്ടായത്. കള്ള ബടുക്കൂസേ എന്നും വിളിച്ച് കുരങ്ങേഷ് കൈ നിവര്‍ത്തി മംഗീഷയുടെ മുഖം നോക്കിയൊന്നു കൊടുത്തു!!!!

അരുവി ചാടിയോടുന്ന പപ്പൂസിനെയാണ് കുരങ്ങേഷും മംഗീഷയും പിന്നെ കണ്ടത്. എന്തായാലും മംഗീഷ അതിനു ശേഷം പുട്ടു തിന്നണേല്‍ തിന്നോ എന്നു പറഞ്ഞു കുരങ്ങേഷിനു മുമ്പില്‍ വക്കുകയല്ലാതെ കമന്റു ചോദിച്ചിട്ടേയില്ലത്രേ.

Sunday, January 20, 2008

മൈസൂര്‍ റൌണ്ട്: ഒരു സല്ലാപകാവ്യം



സ്ഥലം മൈസൂര്‍ സരസ്വതീപുരത്തു നിന്നും തൊഞ്ചിക്കൊപ്പലിലേക്കുള്ള വഴി.

ലോബോസ് ബാറില്‍ നിന്നിറങ്ങി അവര്‍ നാലു പേരും നടന്നു. പപ്പൂസും കുഞ്ഞച്ചനും ശങ്കരനും മദ്യപാനം, പുകവലി തുടങ്ങിയ സദ്‍ഗുണങ്ങളൊന്നുമില്ലാത്ത അബുവും. പെട്ടെന്ന്...

"അതാ, അങ്ങോട്ടു നോക്കൂ..."

കുഞ്ഞച്ചന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി, അവിടൊരു ചുക്കും കാണുന്നില്ല. അല്പം സന്ദേഹത്തോടെ അവന്‍ പപ്പൂസിനെ നോക്കി. അതു ശരി, ഇപ്പോ ചൂണ്ടുവിരല്‍ മുകളിലോട്ടാണ്, നേരത്തേ ഇടത്തോട്ടായിരുന്നല്ലോ. വലിയ തെറിയൊന്നും പറയാതെ കുഞ്ഞച്ചന്‍ മുകളിലേക്കു നോക്കി. അവിടേം ഒരു കുന്തവും കാണുന്നില്ല, ഒരു സ്ട്രീറ്റ് ലൈറ്റല്ലാതെ.

"എന്തുവാണ്ടാ നീ ചൂണ്ടുന്നത്?"

കുഞ്ഞച്ചന്‍ മൂത്തു വന്ന അരിശം പുകവളയത്തിലേക്കൂതിക്കളഞ്ഞു കൊണ്ടു ചോദിച്ചു. ലൈറ്റില്‍ നിന്നും കണ്ണു പറിക്കാതെ പപ്പൂസ് ചോദിച്ചു.

"അവിടെ എത്ര ബള്‍ബുണ്ട്?"

"ഒന്ന്" കുഞ്ഞച്ചന്‍ നിശ്ശംശയം പറഞ്ഞു.

"ഒന്നൂടി നോക്ക്യേ"

കുഞ്ഞച്ചന്‍ വീണ്ടും മദ്യഭാരത്തില്‍ താഴ്‍ന്ന തല കഷ്ടപ്പെട്ട് പൊന്തിച്ചെടുത്തു. കണ്ണുകള്‍ ചിമ്മിത്തുറന്നു. വീണ്ടും ചിമ്മിത്തുറന്നു. എണ്ണം തെറ്റുന്നോ...

"ഒന്ന്... മൂന്ന്... ഛായ്, രണ്ട്... അല്ല... മൂന്ന്"

"ഏതെങ്കിലുമൊന്നുറപ്പിക്ക്"

"മൂന്ന്, മൂന്നു തരം" കുഞ്ഞച്ചനുറപ്പിച്ചു. പപ്പൂസിനു സന്തോഷമായി. കണ്ണിനു വല്ലതും പറ്റിപ്പോയോ എന്ന ദൌര്‍ഭാഗ്യകരമായ വിഷമാവസ്ഥയില്‍ ഒന്നിനു പകരം മൂന്നു പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുകയായിരുന്നു പപ്പൂസിതു വരെ.

"ഹ ഹ ഹ!!! നമ്മളൊരു പോലെ ചിന്തിക്കുന്നവരാടാ കുഞ്ഞച്ചാ, ഒരേ കാഴ്ച കാണുന്നവര്‍! ഇതാണ് കാഴ്ചപ്പൊരുത്തം... പപ്പൂസും കണ്ടു മൂന്നെണ്ണം..."

രണ്ടു പേരും കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിച്ചു. പിടിത്തത്തിനിടെ വേച്ചുവേച്ച് റോഡിലേക്കു വീഴാന്‍ പോയ കുഞ്ഞച്ചനെ വീഴാനൊരുങ്ങുന്ന കുലവാഴക്കു കുത്തെന്ന പോലെ പപ്പൂസ് താങ്ങി നിര്‍ത്തി. അതിനിടെയാണ് അവരാ കാഴ്ച കണ്ടത്. അപ്പുറത്തു ചുറ്റുപാടും നടന്ന്, മധുവിധുരാവു വെളുത്തപ്പോള്‍ കാണാതെ പോയ താലിമാലക്കു വേണ്ടി നവവധു തിരയുന്ന പോലെ എന്തോ പരതുന്നു, ശങ്കരന്‍! നിലത്തു കമിഴ്‍ന്നു കിടന്നു കഷ്ടപ്പെട്ടു തപ്പുന്ന ശങ്കരനെ അവര്‍ അദ്‍ഭുതത്തോടെ നോക്കി.

"നീയെന്താണ്ടാ തപ്പുന്നത്?"

കുഞ്ഞച്ചന്‍ അവനു നേരെ ചാടിവീണു. നാക്കു കുഴയുന്നതിനിടെ ശങ്കരന്‍ പറഞ്ഞൊപ്പിച്ചു.

"ചന്ദ്രനെയാ..."

"ആര്, നമ്മുടെ ബാബൂസ് ടീ ഷോപ്പ് ചന്ദ്രേട്ടനോ? ങാഹാ... മൂപ്പരെന്നേ പൂസായി പെരുവഴീ കെടക്കാന്‍ തുടങ്ങീത്?"

"ഹേയ്, പുള്ളി ഡീസന്റ്... ഇതു നമ്മടെ അമ്പിളിമാമന്‍... എവടെപ്പോയി... ദേ, ഇപ്പൊ വിടെണ്ടാര്‍ന്ന്...?"

"അതു ശരി, അമ്പിളിമാമനും തൊടങ്ങ്യാ ഓസീയാറടി... എവടെ ഗഡി... ഡാ... ഡാ... അമ്പിളീ..."

കുഞ്ഞച്ചനും തപ്പാന്‍ കൂടി. പപ്പൂസ് ഒന്നും മനസ്സിലാവാതെ അവരെ നോക്കി, ഇവരെന്തിനായിരിക്കും അമ്പിളിമാമനെ തപ്പുന്നത്? ഇന്നിനിയൊരു കമ്പനി കൂടാനുള്ള കെല്പില്ലാത്തതു കൊണ്ട് അതിനായിരിക്കില്ല. ങാ, എന്തായാലും ഞാനും കൂടെ കൂടിക്കളയാം. ഇനി തനിക്കെങ്ങാന്‍ കിട്ടിയാ നാളത്തെ കുപ്പിക്കു വേണ്ടി വക്കാനുള്ള പണയപ്പണ്ടമായാലോ. ഒരമ്പിളിമാമന് ഒരു കുപ്പിയെങ്കിലും കിട്ടാതിരിക്കില്ല. രണ്ടുമൂന്നെണ്ണം കിട്ടിയാല്‍ ഈയാഴ്ചത്തെ കാര്യം കുശാല്‍! മധുരസങ്കല്‍പ്പങ്ങള്‍ സോഡയൊഴിച്ചല്പം ലൈറ്റാക്കി പപ്പൂസും തപ്പാന്‍ തുടങ്ങി.

"ചന്ദ്രനവിടെയല്ലെടാ, ഇവിടെ ഇങ്ങോട്ടു നോക്ക്"

കുഞ്ഞച്ചനും ശങ്കരനും പപ്പൂസും ഞെട്ടി.

"നീയൊരശരീരി കേട്ടാ?"

കുഞ്ഞച്ചന്‍ പരിഭ്രാന്തിയോടെ പപ്പൂസിനോടു ചോദിച്ചു.

"അശരീരിയല്ലെടാ, ഞാന്‍, ഇവടെ"

പോസ്റ്റില്‍ തല ചായ്‍ച്ച് ഉറക്കത്തിലെന്ന പോലെ കണ്ണുമടച്ചു ചാരി നില്‍ക്കുകയാണ് അബു. അവന്‍ മുകളിലേക്കു കൈ ചൂണ്ടി.

"ദോ, അവിടെ, ചന്ദ്രന്‍"

മൂന്നു പേരും ഒന്നിച്ചു മുകളിലേക്കു നോക്കി. ശങ്കരന്റെ മുഖത്ത് പൂത്തിരി കത്തിയ പോലെ ഒരു തിളക്കം. ദാ ചിരിച്ചു നില്‍ക്കുന്നു, നമ്മുടെ ചന്ദ്രേട്ടന്‍!

"അല്ല, നീയെന്തിനാ ചന്ദ്രനെ നോക്കീത്?"

കുഞ്ഞച്ചന്റെ ചോദ്യം കേട്ട് ശങ്കരന്‍ എല്ലാവരെയും മാറിമാറി നോക്കി. അല്പം വൈക്ലബ്യത്തോടെ അവന്‍ പറഞ്ഞു.

"നിയ്‍ക്ക്... നിയ്‍ക്ക് ചന്ദ്രനെ നോക്കി... നോ....ക്കി.... മൂത്രൊഴിക്കണം!!!"

"ഹ ഹ ഹ.... ഹഹഹ....!!!! അതു കൊള്ളാല്ലോ, ഹ ഹ ഹ!!! "

നാലു പേരും പൊട്ടിച്ചിരിച്ചു കൊണ്ട്, റോഡിലേക്ക് തിരിഞ്ഞു നിന്ന് ചന്ദ്രനെ നോക്കി മൂത്രമൊഴിക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്തോ ദേഷ്യത്തില്‍ കുഞ്ഞച്ചന്‍ ശങ്കരനെ പിടിച്ചു തള്ളി. ചന്ദ്രനെ നോക്കിക്കൊണ്ട് ആസ്വദിച്ചു മൂത്രമൊഴിക്കുകയായിരുന്ന ശങ്കരന്‍ വേച്ചു വേച്ചു നിന്നാടി.

"നീയെന്തിനാണ്ടാ എന്നെപ്പിടിച്ചു തള്ളീത്?"

"നോക്കി ഒഴിക്കെടാ... നീ എന്റെ, ഈ കൊച്ചുമലയില്‍ കൊച്ചവറാന്റെ ഏകമകന്‍ കുഞ്ഞച്ചന്റെ നിഴലിലേക്കാണ്ടാ മൂത്രൊഴിക്കുന്നത്!"

കുഞ്ഞച്ചന് വല്ലാണ്ടെ ദേഷ്യം വന്നിരുന്നു. കാര്യസാധ്യമൊക്കെ പിന്നത്തേക്കു മാറ്റിവച്ച് അയാള്‍ ശങ്കരന്റെ നേരെ ചാടിക്കയറി.

"നിനക്ക് നിന്റെ നിഴലിലേക്കു മൂത്രൊഴിച്ചൂടേ?"

"അതിന്... പ്പോ, ന്റെ നിഴലെവിടെ?"

പപ്പൂസിനും തോന്നി സംശയം. എല്ലാരും ഒരേ പോസില്‍. കോപ്പി-പേസ്റ്റ്, ഫോട്ടോസ്റ്റാറ്റ് മായാജാലം പോലെ, പോസ്റ്റു മൊത്തമെടുത്ത് കമന്റായി ക്വോട്ടിയ പോലെ, എല്ലാ നിഴലുകളും ഒരേ പോസില്‍. കണ്ണു തുറിച്ചൊന്നു നോക്കുമ്പോള്‍ നാലിനു പകരം ഏഴും എട്ടും നിഴലൊക്കെ കാണുന്നുണ്ട്. ഇതിലിപ്പോ അവനോന്റെ നിഴലു നോക്കി കണ്ടു പിടിക്കുന്നതെങ്ങനെ?

"ഐഡിയാ..." ശങ്കരന്‍ കൈ പൊക്കി.

"കണ്ടോ, കൈ പൊക്കീത് എന്റെ നിഴല്‍. ഇനി ഓരോരുത്തരായിട്ട് കൈ പൊക്കി മൂത്രൊഴിച്ചോ.. ഒഴിച്ചോ, ഒഴിച്ചോ..."

ശങ്കരന്റെ ഐഡിയ എല്ലാര്‍ക്കും സമ്മതമായി. വണ്‍ ബൈ വണ്ണായി എല്ലാവരും കൈ പൊക്കി നിന്ന് കാര്യം സാധിച്ചു തുടങ്ങി. ഓസീയാറടിച്ച് ബുദ്ധി ഒരുപാടു വികാസം പ്രാപിച്ച് കേരള സാങ്കേതികരംഗത്തെ വികസനപദ്ധതികളോടു വരെ കിട പിടിക്കുന്നുണ്ടല്ലോ, കൊള്ളാം! വിശകലനപ്രകാരം ഒന്നിച്ചു കാര്യം സാധിച്ചാല്‍ എല്ലാവരുടെയും കൈ പൊങ്ങിയിരിക്കും. അപ്പോള്‍ ഏത് ആരുടെ കയ്യെന്ന സംശയം വീണ്ടും വരും. ആ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാനാണ് ഓരോരുത്തരായി കാര്യം സാധിക്കുന്നത്. അവസാനത്തെ ഊഴമാണ് പപ്പൂസിന്റേത്. എല്ലാവരും കഴിഞ്ഞ സ്ഥിതിക്ക് ഇനി സംശയത്തിന്റെ വിഷയമില്ലല്ലോ. ഇതു തന്റെ നിഴലു തന്നെ, നോ ഡൌട്ട്! തനിക്കെന്നല്ല, ആര്‍ക്കും അക്കാര്യത്തിലൊരു സംശയമുണ്ടാവാന്‍ തരമില്ല. പപ്പൂസ് കൈ താഴ്‍ത്തിയിട്ട് സ്വസ്ഥമായിത്തന്നെ നിന്നു. കുഞ്ഞച്ചന്‍ വിട്ടില്ല.

"നിയ്യ് മാത്രം അങ്ങനെ വല്യാളാവണ്ട മൊട്ടേ..."

കുഞ്ഞച്ചന്‍ തന്നെ പപ്പൂസിന്റെ ഇടത്തേ കൈ പൊക്കിപ്പിടിച്ചു തന്നു. പപ്പൂസിനല്പം അരിശം വന്നു. പപ്പൂസിന്റെ മൊട്ടത്തല ബുദ്ധിയുടെ ഖജനാവാണല്ലോ.

"വേഗം മാറിക്കോ, ഇല്ലേല്‍ നിന്റെ നിഴലിലാ ഞാന്‍ ഒഴിക്ക്വാ..."

കുഞ്ഞച്ചനു മറുപടിയുണ്ടായില്ല. ആസ്ത്രേല്യയെ വരെ ഇന്ത്യ തകര്‍ത്തു ചുരുട്ടി കയ്യില്‍ക്കൊടുത്തു. പിന്നെയാണൊ ഒരു കൊച്ചു കുഞ്ഞച്ചനെ ഈ പപ്പൂസിന് മാറ്റാന്‍ പറ്റാത്തത്. ആസ്വദിച്ചൊഴിച്ചു കൊണ്ടിരിക്കേ, മിന്നല്‍ പോലെ ഒരു വെളിച്ചം വളവു തിരിഞ്ഞു വന്നു. പപ്പൂസ് ആ തീക്ഷ്‍ണപ്രകാശത്തെ നേരിടാനാവാതെ കണ്ണുകള്‍ ചിമ്മി...

"ഏതവനാ ഇത്!"

ഇരമ്പിപ്പാഞ്ഞു വന്ന ഒരു ജീപ്പ് അവരെ തൊട്ടുതൊട്ടില്ല എന്ന നിലയില്‍ കടന്നു പോയി. ശങ്കരന് ദേഷ്യം കൊണ്ട് കണ്ണു കാണാതെയായി.

"ഏത് കഴുവേറിയണ്ടാ നട്ടപ്പാതിരക്ക്?"

അവന്‍ ഉറക്കെ വിളിച്ചു ചോദിച്ചു. പോയ സ്പീഡില്‍ ജീപ്പ് റിവേഴ്‍സെടുത്തു വന്നു. ഏതിരുട്ടത്തും ആ കൂട്ടരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡെയ്‍ഞ്ചര്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച കുഞ്ഞച്ചന്റെ തല ഉടന്‍ സിഗ്നല്‍ മുഴക്കി.

"ഗരുഡാ....... ഗരുഡാ..... മൈസൂര്‍ രാത്രിപ്പോലീസ്...!!!!"

ഒറ്റയോട്ടമായിരുന്നു എല്ലാരും. പ്രത്യേകിച്ചൊരു ദിശാബോധവും അന്നേരം അവരെ നയിച്ചില്ല. ജീപ്പു വരാത്ത വഴി എന്ന ഒറ്റ ചിന്ത മാത്രം. കൂട്ടുകാരന്‍ കൂടെയുണ്ടോ എന്ന വേവലാതി പോലും ആര്‍ക്കും ഉണ്ടായിരുന്നില്ല. ഓടിയോടി, മാരുതി ടെമ്പിള്‍ കടന്ന് പഞ്ചാബി സോനുവിന്റെ അമൃത്‍സര്‍ ധാബയുടെ ഒരു മൂലയിലേക്കവര്‍ പാഞ്ഞു കേറി. ഭാഗ്യവശാല്‍ നാലു പേരും പലവഴി ഓടി അവിടെത്തന്നെ ലാന്‍ഡു ചെയ്തു. കുടിയനല്ലാത്ത തടിയന്‍ അബു വരെ മരണപ്പാച്ചിലില്‍ ലക്ഷ്യം കണ്ടെത്തി.

പതിയെ വളവു കടന്ന് ആ ജീപ്പ് ഞങ്ങള്‍ക്കരികിലേക്കു വന്നു. കുടിയന്മാര്‍ ഓടുന്ന വഴി നല്ല നിശ്ചയമുള്ള ആരോ ആണതിനകത്തെന്നു ഞങ്ങള്‍ക്കു മനസ്സിലായി. എല്ലാവരും അല്പാല്പമായി വിറക്കാന്‍ തുടങ്ങി. അകത്തു നിന്നും രണ്ടുമൂന്നു പേര്‍ ചാടിയിറങ്ങി.

’മോനേ മോനേ’ എന്ന സ്നേഹപുരസ്സരമായ വിളികളല്ലാതെ അതിനു മുമ്പും പിമ്പും അവര്‍ ചേര്‍ത്ത ബ്ലോഗ് സാഹിത്യത്തിലെ മൂന്നാംകിട തെറിവിളിശാഖയെ വെല്ലുന്ന കന്നഡവാക്കുകളൊന്നും തന്നെ ഞങ്ങള്‍ക്കു മനസ്സിലായില്ല. അല്പമെങ്കിലും കന്നഡയറിയാവുന്നതു പപ്പൂസിനാണ്. ലഹരിയും ഭയവും തൊണ്ടയില്‍ത്തടഞ്ഞ് മാതൃഭാഷ വരെ മറന്നു പോയ ഘട്ടം, എന്തു മനസ്സിലാവാന്‍! ഞങ്ങള്‍ കൈകള്‍ പൊക്കി പുറത്തേക്കു വന്നു.

"അത്തോ ഗാഡീനല്ലി, _____ മക്കളെ, കുടിത്ബിട്ടു ഗലാട്ടി മാഡ്‍ത്തായിദ്ദിരാ, റോഡല്ലി....?"

ഒരേമ്മാന്‍ ചൂരല്‍ വീശിക്കാണിച്ചു കൊണ്ടു പറഞ്ഞു. ഞങ്ങള്‍ നാലു പേരും വരിവരിയായി ചെന്ന് പോലീസ് വണ്ടിയില്‍ കയറി. അബു ആദ്യമായാണിത്, അവന്‍ ചെറുതായി വിറക്കാന്‍ തുടങ്ങി. പപ്പൂസ് അവന്റെ കയ്യില്‍ പിടിച്ചു ധൈര്യം പകര്‍ന്നു.

"സാരമില്ലെടാ, പതിയെ ശീലമായിക്കൊള്ളും."

വണ്ടി നീങ്ങി. പോലീസേമ്മാന്‍മാര്‍ ഇടക്കിടെ കന്നഡയില്‍ പലതും പറയുന്നു, ചിരിക്കുന്നു, മീശ പിരിക്കുന്നു. അബുവിന്റെ വിറ കൂടിക്കൂടി വയറുവേദനയായി മാറി. അവന്‍ പപ്പൂസിന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചു.

"നിയ്‍ക്ക് ഒന്നൂടി മൂത്രൊഴിക്കണം..."

"മൈ ലോര്‍ഡ്!!!!!!!!" (ലോ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ വായില്‍ വരുന്ന വാക്ക് അതാണ്.) ഞാനും ഒന്നു ഞെട്ടി!

എന്തൊക്കെയായാലും അബു കടിച്ചു പിടിച്ചിരുന്നു. വണ്ടി സരസ്വതീപുരം പോലീസ് സ്റ്റേഷനു മുമ്പില്‍ ഇരമ്പി നിന്നു. ഏമ്മാന്മാര്‍ ഞങ്ങളെ പിടിച്ചു താഴെയിറക്കി. ഞങ്ങള്‍ സ്റ്റേഷനകത്തു കയറി. അവിടെയതാ ഇരിക്കുന്നു, ഒരു ഉത്തമപുരുഷന്‍. പുരുഷലക്ഷണങ്ങളായ കഷണ്ടിത്തല, കൊമ്പന്‍മീശ, കുടവയര്‍ എന്നീ മൂന്നു ഗുണങ്ങളുമൊത്തു ചേര്‍ന്ന ഒരു പുംഗവന്‍.

ഒരു പോലീസേമ്മാന്‍ അദ്ദേഹത്തെ ചൂണ്ടി ഞങ്ങളോടു പറഞ്ഞു.

"ഇവരു യാരെന്ത ഗൊത്താ (ഇങ്ങേര്‍ ആരെന്നു മനസ്സിലായോ?) എസ് ഐ പുട്ടബസവപ്പ!!!"

എസ് ഐ മല്ലിക്കെട്ട്, എസ് ഐ പുലിക്കോടന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്കുണ്ടാവുന്ന ഒരു ഞെട്ടല്‍ ഈ പേരു കേട്ടാല്‍ കന്നഡക്കാര്‍ക്കുണ്ടാവും, അതെ, അതു തന്നെ, എസ് ഐ പുട്ടബസവപ്പ!!!!! പപ്പൂസ് ഞെട്ടി, കുഞ്ഞച്ചന്‍ ഞെട്ടി, അബു ഞെട്ടി!!!! കര്‍ണ്ണാടകയില്‍ മുന്‍പരിചയം കുറവായ ശങ്കരന്‍ മാത്രം അക്ഷോഭ്യനായി നോക്കി. എസ് ഐയുടെ രൂപത്തോടൊപ്പം ആ പേര് കൂടി കേട്ടപ്പോള്‍ ശങ്കരനു ചിരിയടക്കാനായില്ല. അവനാ പേര് മനസ്സിലിട്ടൊന്നു പിരിച്ചെഴുതി. പുട്ട്+ബസ്സ്+അവന്‍+അപ്പന്‍ = പുട്ടബസവപ്പന്‍. യാതൊരു ബന്ധവുമില്ലാത്ത നാലു വാക്കുകള്‍ ചേര്‍ത്തു വച്ചിരിക്കുന്നു. ഇനി കഷ്ടപ്പെട്ടു ബന്ധിപ്പിച്ചാല്‍ പുട്ടു തിന്ന് ബസ്സില്‍ക്കേറിയ അവന്റെ അപ്പന്‍!! എന്തൊരു പേര്... ഹ ഹ ഹ!!! അവന്‍ പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ച് വയറു പൊത്തിക്കൊണ്ട് ശങ്കരന്‍ എസ് ഐയുടെ മേശപ്പുറത്ത് തലയിടിച്ചു വീണ്ടും ചിരിച്ചു.

എസ് ഐയുടെ കണ്ണുകള്‍ ചുവന്നു, മീശ വിറച്ചു. ലാത്തിയെടുത്ത് അദ്ദേഹം മേശപ്പുറത്ത് ആഞ്ഞടിച്ചു കൊണ്ടലറി.

"സ്റ്റോപ്പ്!!!"

പെട്ടെന്ന് ശങ്കരന്റെ ചിരി നിന്നു. അബുവിന്റെ മൂത്രശങ്കയും നിന്നു. കാരണം അവ്യക്തം! എസ് ഐ എല്ലാവരെയും സൂക്ഷിച്ചു നോക്കി.

"ഹൂ നോസ് കന്നഡ?"

പപ്പൂസ് അറിയാതെ കൈ പൊക്കിപ്പോയി. എല്ലാ ഭീകരരംഗങ്ങളും ചേര്‍ന്ന് പപ്പൂസിന്റെ കെട്ട് അതോടെ കെട്ടു പൊട്ടിച്ചു കടന്നു കളഞ്ഞിരുന്നു.

ട്രാന്‍സ്‍ലേറ്റ് മാഡു..."

എസ് ഐ ആജ്ഞാപിച്ചു. പപ്പൂസ് തലകുലുക്കി.

"എണ്ണെ ഒടത്‍ബിട്ടു റോഡല്ലി ഗലാട്ടി മാഡു ബാരദു"

"വെള്ളമടിച്ച് വഴീക്കിടന്നു വഴക്കുണ്ടാക്കാന്‍ പാടില്ലാ"

പപ്പൂസ് ഏറ്റു പാടി. എല്ലാവരും ഒരേ താളത്തില്‍ വാ പൊത്തി തല കുലുക്കി. എസ് ഐ തുടര്‍ന്നു.

"ബാറിന്ത സീധേ ആട്ടോ കര്‍ദി മനേഗെ ഹോഗു ബേക്കു."

"ബാറില്‍ നിന്നും നേരെ ഓട്ടോ വിളിച്ച് വീട്ടീ പോണം."

"ഇല്ലാദ്‍രേ, നന്‍ തര ഓഫീസല്ലി കുത്ത്‍കൊണ്ടൂ ആരാമാഗി കുടി ബേക്കു. യാരാദ്‍രോ മനേഗെ ബിടുത്താരേ."

"ഇല്ലെങ്കില്‍ എന്നെപ്പോലെ ഓഫീസിലിരുന്ന് സ്വസ്ഥമായി കുടിക്കണം. കോണു തെറ്റിയാ ആരെങ്കിലും പിടിച്ചു വീട്ടീ കൊണ്ടാക്കിത്തരും."

ഇതു ട്രാന്‍സ്‍ലേറ്റ് ചെയ്തു കഴിഞ്ഞപ്പോളാണ് അങ്ങോര്‍ പറഞ്ഞതെന്തെന്ന് പപ്പൂസ് ആലോചിച്ചത്. പപ്പൂസ് ആരാധനയോടെ മുഖമുയര്‍ത്തി എസ് ഐ പുട്ടബസവപ്പയെ നോക്കി. കുനിഞ്ഞ്, നിലത്തു മറച്ചു വച്ചിരുന്ന ഒരു അരക്കുപ്പി അദ്ദേഹം പുറത്തെടുത്തു. ആരാധനയോടെ, ആത്മാര്‍ത്ഥതയോടെ പപ്പൂസും കൂട്ടുകാരും ഒരുമിച്ച് ആ കുപ്പിയുടെ ലേബല്‍ വായിച്ചു.

"ഓസീയാര്‍"

ദേശീയഗാനം ചൊല്ലുന്ന ഒരുമയോടെ അവരതു വായിച്ചു നിര്‍ത്തിയപ്പോള്‍ എസ് ഐക്കും ചിരിയടക്കാനായില്ല. ’ഏമ്മാന്‍ നമ്മടാളാടാ’യെന്നും പറഞ്ഞ് കുഞ്ഞച്ചനും പപ്പൂസും അബുവും ശങ്കരനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. ഞങ്ങളുടെ കയ്യില്‍ നിന്നും അഡ്രസ്സ് എഴുതിവാങ്ങി കോണ്‍സ്റ്റബിളിനെ വിളിച്ച് എസ് ഐ ആവശ്യപ്പെട്ടു.

"ഇവരെ വീട്ടില്‍ കൊണ്ടു വിട്", തിരിഞ്ഞ് ഞങ്ങളോടായി അദ്ദേഹം പറഞ്ഞു.

"ഡോണ്ട് ഫോര്‍ഗറ്റ്, ഡ്രിങ്ക്, ആന്‍ഡ് റീച്ച് ഹോം അറ്റ് ദ ഏര്‍ലിയസ്റ്റ്! ഗോ..."

ഞങ്ങള്‍ ആരാധനയോടെ, സ്നേഹത്തോടെ അദ്ദേഹത്തെ വീണ്ടും വീണ്ടും നോക്കി. സമയം 11:58 pm. കുഞ്ഞച്ചന്‍ എസ് ഐയെ നോക്കി.

"സാര്‍, ഞങ്ങളൊരു രണ്ടു മിനിറ്റ് കൂടി ഇവിടെ നിന്നോട്ടെ?"

എസ് ഐക്കൊന്നും മനസ്സിലായില്ല. എന്തിനെന്ന മുഖഭാവത്തോടെ അദ്ദേഹം ഞങ്ങളെ നോക്കി. പപ്പൂസും അബുവും ശങ്കരനും വിരണ്ടു, ഇവനെന്തിനുള്ള പുറപ്പാടാ... എന്തായാലും എസ് ഐ അംഗീകരിച്ചു. കൃത്യം രണ്ടൂ മിനിറ്റ് കഴിഞ്ഞു. കുഞ്ഞച്ചന്‍ സ്ലോ മോഷനില്‍ എസ് ഐക്കടുത്തേക്കു നടന്നു ചെന്നു. എസ് ഐയെ കസേരയില്‍ നിന്നും വലിച്ചെഴുന്നേല്പിച്ച് കുഞ്ഞച്ചന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എല്ലാവരും അന്തം വിട്ട് ആ രംഗം നോക്കി നിന്നു. കുഞ്ഞച്ചന്‍ ഉറക്കെയുറക്കെ ആശംസിച്ചു.

"ഹാപ്പി ന്യൂ മന്ത് സാര്‍.... ഹാപ്പി ന്യൂ മന്ത്....!!!!"

അതൊരു ഒക്ടോബര്‍ മുപ്പത്തൊന്നാം തീയതിയായിരുന്നു. എസ് ഐ പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ ഞങ്ങളും പങ്കു ചേര്‍ന്നു. എസ് ഐ പുട്ടബസവപ്പയെ വരെ കയ്യിലെടുത്ത ഞങ്ങളെ കണ്ട് അതിശയോക്തരായി നിന്നിരുന്ന കോണ്‍സ്റ്റബിള്‍മാര്‍ ചിരിയില്‍ പങ്കു ചേര്‍ന്നു. അര്‍ദ്ധരാത്രി സരസ്വതീപുരം പോലീസ് സ്റ്റേഷനില്‍ പൊട്ടിവിടര്‍ന്ന ആ ചിരിയുടെ പൊരുള്‍ അറിയാതെ മൈസൂര്‍ നഗരം മറ്റൊരു പുതുമാസപ്പുലരിയിലേക്ക് ചുവടു വച്ചു.