Sunday, January 20, 2008

മൈസൂര്‍ റൌണ്ട്: ഒരു സല്ലാപകാവ്യം



സ്ഥലം മൈസൂര്‍ സരസ്വതീപുരത്തു നിന്നും തൊഞ്ചിക്കൊപ്പലിലേക്കുള്ള വഴി.

ലോബോസ് ബാറില്‍ നിന്നിറങ്ങി അവര്‍ നാലു പേരും നടന്നു. പപ്പൂസും കുഞ്ഞച്ചനും ശങ്കരനും മദ്യപാനം, പുകവലി തുടങ്ങിയ സദ്‍ഗുണങ്ങളൊന്നുമില്ലാത്ത അബുവും. പെട്ടെന്ന്...

"അതാ, അങ്ങോട്ടു നോക്കൂ..."

കുഞ്ഞച്ചന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി, അവിടൊരു ചുക്കും കാണുന്നില്ല. അല്പം സന്ദേഹത്തോടെ അവന്‍ പപ്പൂസിനെ നോക്കി. അതു ശരി, ഇപ്പോ ചൂണ്ടുവിരല്‍ മുകളിലോട്ടാണ്, നേരത്തേ ഇടത്തോട്ടായിരുന്നല്ലോ. വലിയ തെറിയൊന്നും പറയാതെ കുഞ്ഞച്ചന്‍ മുകളിലേക്കു നോക്കി. അവിടേം ഒരു കുന്തവും കാണുന്നില്ല, ഒരു സ്ട്രീറ്റ് ലൈറ്റല്ലാതെ.

"എന്തുവാണ്ടാ നീ ചൂണ്ടുന്നത്?"

കുഞ്ഞച്ചന്‍ മൂത്തു വന്ന അരിശം പുകവളയത്തിലേക്കൂതിക്കളഞ്ഞു കൊണ്ടു ചോദിച്ചു. ലൈറ്റില്‍ നിന്നും കണ്ണു പറിക്കാതെ പപ്പൂസ് ചോദിച്ചു.

"അവിടെ എത്ര ബള്‍ബുണ്ട്?"

"ഒന്ന്" കുഞ്ഞച്ചന്‍ നിശ്ശംശയം പറഞ്ഞു.

"ഒന്നൂടി നോക്ക്യേ"

കുഞ്ഞച്ചന്‍ വീണ്ടും മദ്യഭാരത്തില്‍ താഴ്‍ന്ന തല കഷ്ടപ്പെട്ട് പൊന്തിച്ചെടുത്തു. കണ്ണുകള്‍ ചിമ്മിത്തുറന്നു. വീണ്ടും ചിമ്മിത്തുറന്നു. എണ്ണം തെറ്റുന്നോ...

"ഒന്ന്... മൂന്ന്... ഛായ്, രണ്ട്... അല്ല... മൂന്ന്"

"ഏതെങ്കിലുമൊന്നുറപ്പിക്ക്"

"മൂന്ന്, മൂന്നു തരം" കുഞ്ഞച്ചനുറപ്പിച്ചു. പപ്പൂസിനു സന്തോഷമായി. കണ്ണിനു വല്ലതും പറ്റിപ്പോയോ എന്ന ദൌര്‍ഭാഗ്യകരമായ വിഷമാവസ്ഥയില്‍ ഒന്നിനു പകരം മൂന്നു പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുകയായിരുന്നു പപ്പൂസിതു വരെ.

"ഹ ഹ ഹ!!! നമ്മളൊരു പോലെ ചിന്തിക്കുന്നവരാടാ കുഞ്ഞച്ചാ, ഒരേ കാഴ്ച കാണുന്നവര്‍! ഇതാണ് കാഴ്ചപ്പൊരുത്തം... പപ്പൂസും കണ്ടു മൂന്നെണ്ണം..."

രണ്ടു പേരും കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിച്ചു. പിടിത്തത്തിനിടെ വേച്ചുവേച്ച് റോഡിലേക്കു വീഴാന്‍ പോയ കുഞ്ഞച്ചനെ വീഴാനൊരുങ്ങുന്ന കുലവാഴക്കു കുത്തെന്ന പോലെ പപ്പൂസ് താങ്ങി നിര്‍ത്തി. അതിനിടെയാണ് അവരാ കാഴ്ച കണ്ടത്. അപ്പുറത്തു ചുറ്റുപാടും നടന്ന്, മധുവിധുരാവു വെളുത്തപ്പോള്‍ കാണാതെ പോയ താലിമാലക്കു വേണ്ടി നവവധു തിരയുന്ന പോലെ എന്തോ പരതുന്നു, ശങ്കരന്‍! നിലത്തു കമിഴ്‍ന്നു കിടന്നു കഷ്ടപ്പെട്ടു തപ്പുന്ന ശങ്കരനെ അവര്‍ അദ്‍ഭുതത്തോടെ നോക്കി.

"നീയെന്താണ്ടാ തപ്പുന്നത്?"

കുഞ്ഞച്ചന്‍ അവനു നേരെ ചാടിവീണു. നാക്കു കുഴയുന്നതിനിടെ ശങ്കരന്‍ പറഞ്ഞൊപ്പിച്ചു.

"ചന്ദ്രനെയാ..."

"ആര്, നമ്മുടെ ബാബൂസ് ടീ ഷോപ്പ് ചന്ദ്രേട്ടനോ? ങാഹാ... മൂപ്പരെന്നേ പൂസായി പെരുവഴീ കെടക്കാന്‍ തുടങ്ങീത്?"

"ഹേയ്, പുള്ളി ഡീസന്റ്... ഇതു നമ്മടെ അമ്പിളിമാമന്‍... എവടെപ്പോയി... ദേ, ഇപ്പൊ വിടെണ്ടാര്‍ന്ന്...?"

"അതു ശരി, അമ്പിളിമാമനും തൊടങ്ങ്യാ ഓസീയാറടി... എവടെ ഗഡി... ഡാ... ഡാ... അമ്പിളീ..."

കുഞ്ഞച്ചനും തപ്പാന്‍ കൂടി. പപ്പൂസ് ഒന്നും മനസ്സിലാവാതെ അവരെ നോക്കി, ഇവരെന്തിനായിരിക്കും അമ്പിളിമാമനെ തപ്പുന്നത്? ഇന്നിനിയൊരു കമ്പനി കൂടാനുള്ള കെല്പില്ലാത്തതു കൊണ്ട് അതിനായിരിക്കില്ല. ങാ, എന്തായാലും ഞാനും കൂടെ കൂടിക്കളയാം. ഇനി തനിക്കെങ്ങാന്‍ കിട്ടിയാ നാളത്തെ കുപ്പിക്കു വേണ്ടി വക്കാനുള്ള പണയപ്പണ്ടമായാലോ. ഒരമ്പിളിമാമന് ഒരു കുപ്പിയെങ്കിലും കിട്ടാതിരിക്കില്ല. രണ്ടുമൂന്നെണ്ണം കിട്ടിയാല്‍ ഈയാഴ്ചത്തെ കാര്യം കുശാല്‍! മധുരസങ്കല്‍പ്പങ്ങള്‍ സോഡയൊഴിച്ചല്പം ലൈറ്റാക്കി പപ്പൂസും തപ്പാന്‍ തുടങ്ങി.

"ചന്ദ്രനവിടെയല്ലെടാ, ഇവിടെ ഇങ്ങോട്ടു നോക്ക്"

കുഞ്ഞച്ചനും ശങ്കരനും പപ്പൂസും ഞെട്ടി.

"നീയൊരശരീരി കേട്ടാ?"

കുഞ്ഞച്ചന്‍ പരിഭ്രാന്തിയോടെ പപ്പൂസിനോടു ചോദിച്ചു.

"അശരീരിയല്ലെടാ, ഞാന്‍, ഇവടെ"

പോസ്റ്റില്‍ തല ചായ്‍ച്ച് ഉറക്കത്തിലെന്ന പോലെ കണ്ണുമടച്ചു ചാരി നില്‍ക്കുകയാണ് അബു. അവന്‍ മുകളിലേക്കു കൈ ചൂണ്ടി.

"ദോ, അവിടെ, ചന്ദ്രന്‍"

മൂന്നു പേരും ഒന്നിച്ചു മുകളിലേക്കു നോക്കി. ശങ്കരന്റെ മുഖത്ത് പൂത്തിരി കത്തിയ പോലെ ഒരു തിളക്കം. ദാ ചിരിച്ചു നില്‍ക്കുന്നു, നമ്മുടെ ചന്ദ്രേട്ടന്‍!

"അല്ല, നീയെന്തിനാ ചന്ദ്രനെ നോക്കീത്?"

കുഞ്ഞച്ചന്റെ ചോദ്യം കേട്ട് ശങ്കരന്‍ എല്ലാവരെയും മാറിമാറി നോക്കി. അല്പം വൈക്ലബ്യത്തോടെ അവന്‍ പറഞ്ഞു.

"നിയ്‍ക്ക്... നിയ്‍ക്ക് ചന്ദ്രനെ നോക്കി... നോ....ക്കി.... മൂത്രൊഴിക്കണം!!!"

"ഹ ഹ ഹ.... ഹഹഹ....!!!! അതു കൊള്ളാല്ലോ, ഹ ഹ ഹ!!! "

നാലു പേരും പൊട്ടിച്ചിരിച്ചു കൊണ്ട്, റോഡിലേക്ക് തിരിഞ്ഞു നിന്ന് ചന്ദ്രനെ നോക്കി മൂത്രമൊഴിക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്തോ ദേഷ്യത്തില്‍ കുഞ്ഞച്ചന്‍ ശങ്കരനെ പിടിച്ചു തള്ളി. ചന്ദ്രനെ നോക്കിക്കൊണ്ട് ആസ്വദിച്ചു മൂത്രമൊഴിക്കുകയായിരുന്ന ശങ്കരന്‍ വേച്ചു വേച്ചു നിന്നാടി.

"നീയെന്തിനാണ്ടാ എന്നെപ്പിടിച്ചു തള്ളീത്?"

"നോക്കി ഒഴിക്കെടാ... നീ എന്റെ, ഈ കൊച്ചുമലയില്‍ കൊച്ചവറാന്റെ ഏകമകന്‍ കുഞ്ഞച്ചന്റെ നിഴലിലേക്കാണ്ടാ മൂത്രൊഴിക്കുന്നത്!"

കുഞ്ഞച്ചന് വല്ലാണ്ടെ ദേഷ്യം വന്നിരുന്നു. കാര്യസാധ്യമൊക്കെ പിന്നത്തേക്കു മാറ്റിവച്ച് അയാള്‍ ശങ്കരന്റെ നേരെ ചാടിക്കയറി.

"നിനക്ക് നിന്റെ നിഴലിലേക്കു മൂത്രൊഴിച്ചൂടേ?"

"അതിന്... പ്പോ, ന്റെ നിഴലെവിടെ?"

പപ്പൂസിനും തോന്നി സംശയം. എല്ലാരും ഒരേ പോസില്‍. കോപ്പി-പേസ്റ്റ്, ഫോട്ടോസ്റ്റാറ്റ് മായാജാലം പോലെ, പോസ്റ്റു മൊത്തമെടുത്ത് കമന്റായി ക്വോട്ടിയ പോലെ, എല്ലാ നിഴലുകളും ഒരേ പോസില്‍. കണ്ണു തുറിച്ചൊന്നു നോക്കുമ്പോള്‍ നാലിനു പകരം ഏഴും എട്ടും നിഴലൊക്കെ കാണുന്നുണ്ട്. ഇതിലിപ്പോ അവനോന്റെ നിഴലു നോക്കി കണ്ടു പിടിക്കുന്നതെങ്ങനെ?

"ഐഡിയാ..." ശങ്കരന്‍ കൈ പൊക്കി.

"കണ്ടോ, കൈ പൊക്കീത് എന്റെ നിഴല്‍. ഇനി ഓരോരുത്തരായിട്ട് കൈ പൊക്കി മൂത്രൊഴിച്ചോ.. ഒഴിച്ചോ, ഒഴിച്ചോ..."

ശങ്കരന്റെ ഐഡിയ എല്ലാര്‍ക്കും സമ്മതമായി. വണ്‍ ബൈ വണ്ണായി എല്ലാവരും കൈ പൊക്കി നിന്ന് കാര്യം സാധിച്ചു തുടങ്ങി. ഓസീയാറടിച്ച് ബുദ്ധി ഒരുപാടു വികാസം പ്രാപിച്ച് കേരള സാങ്കേതികരംഗത്തെ വികസനപദ്ധതികളോടു വരെ കിട പിടിക്കുന്നുണ്ടല്ലോ, കൊള്ളാം! വിശകലനപ്രകാരം ഒന്നിച്ചു കാര്യം സാധിച്ചാല്‍ എല്ലാവരുടെയും കൈ പൊങ്ങിയിരിക്കും. അപ്പോള്‍ ഏത് ആരുടെ കയ്യെന്ന സംശയം വീണ്ടും വരും. ആ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാനാണ് ഓരോരുത്തരായി കാര്യം സാധിക്കുന്നത്. അവസാനത്തെ ഊഴമാണ് പപ്പൂസിന്റേത്. എല്ലാവരും കഴിഞ്ഞ സ്ഥിതിക്ക് ഇനി സംശയത്തിന്റെ വിഷയമില്ലല്ലോ. ഇതു തന്റെ നിഴലു തന്നെ, നോ ഡൌട്ട്! തനിക്കെന്നല്ല, ആര്‍ക്കും അക്കാര്യത്തിലൊരു സംശയമുണ്ടാവാന്‍ തരമില്ല. പപ്പൂസ് കൈ താഴ്‍ത്തിയിട്ട് സ്വസ്ഥമായിത്തന്നെ നിന്നു. കുഞ്ഞച്ചന്‍ വിട്ടില്ല.

"നിയ്യ് മാത്രം അങ്ങനെ വല്യാളാവണ്ട മൊട്ടേ..."

കുഞ്ഞച്ചന്‍ തന്നെ പപ്പൂസിന്റെ ഇടത്തേ കൈ പൊക്കിപ്പിടിച്ചു തന്നു. പപ്പൂസിനല്പം അരിശം വന്നു. പപ്പൂസിന്റെ മൊട്ടത്തല ബുദ്ധിയുടെ ഖജനാവാണല്ലോ.

"വേഗം മാറിക്കോ, ഇല്ലേല്‍ നിന്റെ നിഴലിലാ ഞാന്‍ ഒഴിക്ക്വാ..."

കുഞ്ഞച്ചനു മറുപടിയുണ്ടായില്ല. ആസ്ത്രേല്യയെ വരെ ഇന്ത്യ തകര്‍ത്തു ചുരുട്ടി കയ്യില്‍ക്കൊടുത്തു. പിന്നെയാണൊ ഒരു കൊച്ചു കുഞ്ഞച്ചനെ ഈ പപ്പൂസിന് മാറ്റാന്‍ പറ്റാത്തത്. ആസ്വദിച്ചൊഴിച്ചു കൊണ്ടിരിക്കേ, മിന്നല്‍ പോലെ ഒരു വെളിച്ചം വളവു തിരിഞ്ഞു വന്നു. പപ്പൂസ് ആ തീക്ഷ്‍ണപ്രകാശത്തെ നേരിടാനാവാതെ കണ്ണുകള്‍ ചിമ്മി...

"ഏതവനാ ഇത്!"

ഇരമ്പിപ്പാഞ്ഞു വന്ന ഒരു ജീപ്പ് അവരെ തൊട്ടുതൊട്ടില്ല എന്ന നിലയില്‍ കടന്നു പോയി. ശങ്കരന് ദേഷ്യം കൊണ്ട് കണ്ണു കാണാതെയായി.

"ഏത് കഴുവേറിയണ്ടാ നട്ടപ്പാതിരക്ക്?"

അവന്‍ ഉറക്കെ വിളിച്ചു ചോദിച്ചു. പോയ സ്പീഡില്‍ ജീപ്പ് റിവേഴ്‍സെടുത്തു വന്നു. ഏതിരുട്ടത്തും ആ കൂട്ടരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡെയ്‍ഞ്ചര്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച കുഞ്ഞച്ചന്റെ തല ഉടന്‍ സിഗ്നല്‍ മുഴക്കി.

"ഗരുഡാ....... ഗരുഡാ..... മൈസൂര്‍ രാത്രിപ്പോലീസ്...!!!!"

ഒറ്റയോട്ടമായിരുന്നു എല്ലാരും. പ്രത്യേകിച്ചൊരു ദിശാബോധവും അന്നേരം അവരെ നയിച്ചില്ല. ജീപ്പു വരാത്ത വഴി എന്ന ഒറ്റ ചിന്ത മാത്രം. കൂട്ടുകാരന്‍ കൂടെയുണ്ടോ എന്ന വേവലാതി പോലും ആര്‍ക്കും ഉണ്ടായിരുന്നില്ല. ഓടിയോടി, മാരുതി ടെമ്പിള്‍ കടന്ന് പഞ്ചാബി സോനുവിന്റെ അമൃത്‍സര്‍ ധാബയുടെ ഒരു മൂലയിലേക്കവര്‍ പാഞ്ഞു കേറി. ഭാഗ്യവശാല്‍ നാലു പേരും പലവഴി ഓടി അവിടെത്തന്നെ ലാന്‍ഡു ചെയ്തു. കുടിയനല്ലാത്ത തടിയന്‍ അബു വരെ മരണപ്പാച്ചിലില്‍ ലക്ഷ്യം കണ്ടെത്തി.

പതിയെ വളവു കടന്ന് ആ ജീപ്പ് ഞങ്ങള്‍ക്കരികിലേക്കു വന്നു. കുടിയന്മാര്‍ ഓടുന്ന വഴി നല്ല നിശ്ചയമുള്ള ആരോ ആണതിനകത്തെന്നു ഞങ്ങള്‍ക്കു മനസ്സിലായി. എല്ലാവരും അല്പാല്പമായി വിറക്കാന്‍ തുടങ്ങി. അകത്തു നിന്നും രണ്ടുമൂന്നു പേര്‍ ചാടിയിറങ്ങി.

’മോനേ മോനേ’ എന്ന സ്നേഹപുരസ്സരമായ വിളികളല്ലാതെ അതിനു മുമ്പും പിമ്പും അവര്‍ ചേര്‍ത്ത ബ്ലോഗ് സാഹിത്യത്തിലെ മൂന്നാംകിട തെറിവിളിശാഖയെ വെല്ലുന്ന കന്നഡവാക്കുകളൊന്നും തന്നെ ഞങ്ങള്‍ക്കു മനസ്സിലായില്ല. അല്പമെങ്കിലും കന്നഡയറിയാവുന്നതു പപ്പൂസിനാണ്. ലഹരിയും ഭയവും തൊണ്ടയില്‍ത്തടഞ്ഞ് മാതൃഭാഷ വരെ മറന്നു പോയ ഘട്ടം, എന്തു മനസ്സിലാവാന്‍! ഞങ്ങള്‍ കൈകള്‍ പൊക്കി പുറത്തേക്കു വന്നു.

"അത്തോ ഗാഡീനല്ലി, _____ മക്കളെ, കുടിത്ബിട്ടു ഗലാട്ടി മാഡ്‍ത്തായിദ്ദിരാ, റോഡല്ലി....?"

ഒരേമ്മാന്‍ ചൂരല്‍ വീശിക്കാണിച്ചു കൊണ്ടു പറഞ്ഞു. ഞങ്ങള്‍ നാലു പേരും വരിവരിയായി ചെന്ന് പോലീസ് വണ്ടിയില്‍ കയറി. അബു ആദ്യമായാണിത്, അവന്‍ ചെറുതായി വിറക്കാന്‍ തുടങ്ങി. പപ്പൂസ് അവന്റെ കയ്യില്‍ പിടിച്ചു ധൈര്യം പകര്‍ന്നു.

"സാരമില്ലെടാ, പതിയെ ശീലമായിക്കൊള്ളും."

വണ്ടി നീങ്ങി. പോലീസേമ്മാന്‍മാര്‍ ഇടക്കിടെ കന്നഡയില്‍ പലതും പറയുന്നു, ചിരിക്കുന്നു, മീശ പിരിക്കുന്നു. അബുവിന്റെ വിറ കൂടിക്കൂടി വയറുവേദനയായി മാറി. അവന്‍ പപ്പൂസിന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചു.

"നിയ്‍ക്ക് ഒന്നൂടി മൂത്രൊഴിക്കണം..."

"മൈ ലോര്‍ഡ്!!!!!!!!" (ലോ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ വായില്‍ വരുന്ന വാക്ക് അതാണ്.) ഞാനും ഒന്നു ഞെട്ടി!

എന്തൊക്കെയായാലും അബു കടിച്ചു പിടിച്ചിരുന്നു. വണ്ടി സരസ്വതീപുരം പോലീസ് സ്റ്റേഷനു മുമ്പില്‍ ഇരമ്പി നിന്നു. ഏമ്മാന്മാര്‍ ഞങ്ങളെ പിടിച്ചു താഴെയിറക്കി. ഞങ്ങള്‍ സ്റ്റേഷനകത്തു കയറി. അവിടെയതാ ഇരിക്കുന്നു, ഒരു ഉത്തമപുരുഷന്‍. പുരുഷലക്ഷണങ്ങളായ കഷണ്ടിത്തല, കൊമ്പന്‍മീശ, കുടവയര്‍ എന്നീ മൂന്നു ഗുണങ്ങളുമൊത്തു ചേര്‍ന്ന ഒരു പുംഗവന്‍.

ഒരു പോലീസേമ്മാന്‍ അദ്ദേഹത്തെ ചൂണ്ടി ഞങ്ങളോടു പറഞ്ഞു.

"ഇവരു യാരെന്ത ഗൊത്താ (ഇങ്ങേര്‍ ആരെന്നു മനസ്സിലായോ?) എസ് ഐ പുട്ടബസവപ്പ!!!"

എസ് ഐ മല്ലിക്കെട്ട്, എസ് ഐ പുലിക്കോടന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്കുണ്ടാവുന്ന ഒരു ഞെട്ടല്‍ ഈ പേരു കേട്ടാല്‍ കന്നഡക്കാര്‍ക്കുണ്ടാവും, അതെ, അതു തന്നെ, എസ് ഐ പുട്ടബസവപ്പ!!!!! പപ്പൂസ് ഞെട്ടി, കുഞ്ഞച്ചന്‍ ഞെട്ടി, അബു ഞെട്ടി!!!! കര്‍ണ്ണാടകയില്‍ മുന്‍പരിചയം കുറവായ ശങ്കരന്‍ മാത്രം അക്ഷോഭ്യനായി നോക്കി. എസ് ഐയുടെ രൂപത്തോടൊപ്പം ആ പേര് കൂടി കേട്ടപ്പോള്‍ ശങ്കരനു ചിരിയടക്കാനായില്ല. അവനാ പേര് മനസ്സിലിട്ടൊന്നു പിരിച്ചെഴുതി. പുട്ട്+ബസ്സ്+അവന്‍+അപ്പന്‍ = പുട്ടബസവപ്പന്‍. യാതൊരു ബന്ധവുമില്ലാത്ത നാലു വാക്കുകള്‍ ചേര്‍ത്തു വച്ചിരിക്കുന്നു. ഇനി കഷ്ടപ്പെട്ടു ബന്ധിപ്പിച്ചാല്‍ പുട്ടു തിന്ന് ബസ്സില്‍ക്കേറിയ അവന്റെ അപ്പന്‍!! എന്തൊരു പേര്... ഹ ഹ ഹ!!! അവന്‍ പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ച് വയറു പൊത്തിക്കൊണ്ട് ശങ്കരന്‍ എസ് ഐയുടെ മേശപ്പുറത്ത് തലയിടിച്ചു വീണ്ടും ചിരിച്ചു.

എസ് ഐയുടെ കണ്ണുകള്‍ ചുവന്നു, മീശ വിറച്ചു. ലാത്തിയെടുത്ത് അദ്ദേഹം മേശപ്പുറത്ത് ആഞ്ഞടിച്ചു കൊണ്ടലറി.

"സ്റ്റോപ്പ്!!!"

പെട്ടെന്ന് ശങ്കരന്റെ ചിരി നിന്നു. അബുവിന്റെ മൂത്രശങ്കയും നിന്നു. കാരണം അവ്യക്തം! എസ് ഐ എല്ലാവരെയും സൂക്ഷിച്ചു നോക്കി.

"ഹൂ നോസ് കന്നഡ?"

പപ്പൂസ് അറിയാതെ കൈ പൊക്കിപ്പോയി. എല്ലാ ഭീകരരംഗങ്ങളും ചേര്‍ന്ന് പപ്പൂസിന്റെ കെട്ട് അതോടെ കെട്ടു പൊട്ടിച്ചു കടന്നു കളഞ്ഞിരുന്നു.

ട്രാന്‍സ്‍ലേറ്റ് മാഡു..."

എസ് ഐ ആജ്ഞാപിച്ചു. പപ്പൂസ് തലകുലുക്കി.

"എണ്ണെ ഒടത്‍ബിട്ടു റോഡല്ലി ഗലാട്ടി മാഡു ബാരദു"

"വെള്ളമടിച്ച് വഴീക്കിടന്നു വഴക്കുണ്ടാക്കാന്‍ പാടില്ലാ"

പപ്പൂസ് ഏറ്റു പാടി. എല്ലാവരും ഒരേ താളത്തില്‍ വാ പൊത്തി തല കുലുക്കി. എസ് ഐ തുടര്‍ന്നു.

"ബാറിന്ത സീധേ ആട്ടോ കര്‍ദി മനേഗെ ഹോഗു ബേക്കു."

"ബാറില്‍ നിന്നും നേരെ ഓട്ടോ വിളിച്ച് വീട്ടീ പോണം."

"ഇല്ലാദ്‍രേ, നന്‍ തര ഓഫീസല്ലി കുത്ത്‍കൊണ്ടൂ ആരാമാഗി കുടി ബേക്കു. യാരാദ്‍രോ മനേഗെ ബിടുത്താരേ."

"ഇല്ലെങ്കില്‍ എന്നെപ്പോലെ ഓഫീസിലിരുന്ന് സ്വസ്ഥമായി കുടിക്കണം. കോണു തെറ്റിയാ ആരെങ്കിലും പിടിച്ചു വീട്ടീ കൊണ്ടാക്കിത്തരും."

ഇതു ട്രാന്‍സ്‍ലേറ്റ് ചെയ്തു കഴിഞ്ഞപ്പോളാണ് അങ്ങോര്‍ പറഞ്ഞതെന്തെന്ന് പപ്പൂസ് ആലോചിച്ചത്. പപ്പൂസ് ആരാധനയോടെ മുഖമുയര്‍ത്തി എസ് ഐ പുട്ടബസവപ്പയെ നോക്കി. കുനിഞ്ഞ്, നിലത്തു മറച്ചു വച്ചിരുന്ന ഒരു അരക്കുപ്പി അദ്ദേഹം പുറത്തെടുത്തു. ആരാധനയോടെ, ആത്മാര്‍ത്ഥതയോടെ പപ്പൂസും കൂട്ടുകാരും ഒരുമിച്ച് ആ കുപ്പിയുടെ ലേബല്‍ വായിച്ചു.

"ഓസീയാര്‍"

ദേശീയഗാനം ചൊല്ലുന്ന ഒരുമയോടെ അവരതു വായിച്ചു നിര്‍ത്തിയപ്പോള്‍ എസ് ഐക്കും ചിരിയടക്കാനായില്ല. ’ഏമ്മാന്‍ നമ്മടാളാടാ’യെന്നും പറഞ്ഞ് കുഞ്ഞച്ചനും പപ്പൂസും അബുവും ശങ്കരനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. ഞങ്ങളുടെ കയ്യില്‍ നിന്നും അഡ്രസ്സ് എഴുതിവാങ്ങി കോണ്‍സ്റ്റബിളിനെ വിളിച്ച് എസ് ഐ ആവശ്യപ്പെട്ടു.

"ഇവരെ വീട്ടില്‍ കൊണ്ടു വിട്", തിരിഞ്ഞ് ഞങ്ങളോടായി അദ്ദേഹം പറഞ്ഞു.

"ഡോണ്ട് ഫോര്‍ഗറ്റ്, ഡ്രിങ്ക്, ആന്‍ഡ് റീച്ച് ഹോം അറ്റ് ദ ഏര്‍ലിയസ്റ്റ്! ഗോ..."

ഞങ്ങള്‍ ആരാധനയോടെ, സ്നേഹത്തോടെ അദ്ദേഹത്തെ വീണ്ടും വീണ്ടും നോക്കി. സമയം 11:58 pm. കുഞ്ഞച്ചന്‍ എസ് ഐയെ നോക്കി.

"സാര്‍, ഞങ്ങളൊരു രണ്ടു മിനിറ്റ് കൂടി ഇവിടെ നിന്നോട്ടെ?"

എസ് ഐക്കൊന്നും മനസ്സിലായില്ല. എന്തിനെന്ന മുഖഭാവത്തോടെ അദ്ദേഹം ഞങ്ങളെ നോക്കി. പപ്പൂസും അബുവും ശങ്കരനും വിരണ്ടു, ഇവനെന്തിനുള്ള പുറപ്പാടാ... എന്തായാലും എസ് ഐ അംഗീകരിച്ചു. കൃത്യം രണ്ടൂ മിനിറ്റ് കഴിഞ്ഞു. കുഞ്ഞച്ചന്‍ സ്ലോ മോഷനില്‍ എസ് ഐക്കടുത്തേക്കു നടന്നു ചെന്നു. എസ് ഐയെ കസേരയില്‍ നിന്നും വലിച്ചെഴുന്നേല്പിച്ച് കുഞ്ഞച്ചന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എല്ലാവരും അന്തം വിട്ട് ആ രംഗം നോക്കി നിന്നു. കുഞ്ഞച്ചന്‍ ഉറക്കെയുറക്കെ ആശംസിച്ചു.

"ഹാപ്പി ന്യൂ മന്ത് സാര്‍.... ഹാപ്പി ന്യൂ മന്ത്....!!!!"

അതൊരു ഒക്ടോബര്‍ മുപ്പത്തൊന്നാം തീയതിയായിരുന്നു. എസ് ഐ പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ ഞങ്ങളും പങ്കു ചേര്‍ന്നു. എസ് ഐ പുട്ടബസവപ്പയെ വരെ കയ്യിലെടുത്ത ഞങ്ങളെ കണ്ട് അതിശയോക്തരായി നിന്നിരുന്ന കോണ്‍സ്റ്റബിള്‍മാര്‍ ചിരിയില്‍ പങ്കു ചേര്‍ന്നു. അര്‍ദ്ധരാത്രി സരസ്വതീപുരം പോലീസ് സ്റ്റേഷനില്‍ പൊട്ടിവിടര്‍ന്ന ആ ചിരിയുടെ പൊരുള്‍ അറിയാതെ മൈസൂര്‍ നഗരം മറ്റൊരു പുതുമാസപ്പുലരിയിലേക്ക് ചുവടു വച്ചു.

24 comments:

പപ്പൂസ് said...

’മോനേ മോനേ’ എന്ന സ്നേഹപുരസ്സരമായ വിളികളല്ലാതെ അതിനു മുമ്പും പിമ്പും അവര്‍ ചേര്‍ത്ത ബ്ലോഗ് സാഹിത്യത്തിലെ മൂന്നാംകിട തെറിവിളിശാഖയെ വെല്ലുന്ന കന്നഡവാക്കുകളൊന്നും തന്നെ ഞങ്ങള്‍ക്കു മനസ്സിലായില്ല.

പപ്പൂസിന്റെ ഏതോ ഒരു ഒക്ടോബറിലെ ഒരു രാത്രി!

ദിലീപ് വിശ്വനാഥ് said...

അപ്പുറത്തു ചുറ്റുപാടും നടന്ന്, മധുവിധുരാവു വെളുത്തപ്പോള്‍ കാണാതെ പോയ താലിമാലക്കു വേണ്ടി നവവധു തിരയുന്ന പോലെ എന്തോ പരതുന്നു, ശങ്കരന്‍!

കലക്കി പപ്പൂസേ.. കലക്കി.

വിന്‍സ് said...

വീണ്ടും എന്റെ വക ഇരിക്കട്ടെ കൈ നീട്ടം... കലക്കി മോനെ ദിനേശാ... തുടക്കം ഞാന്‍ കരുതിയതു നിങ്ങള്‍ ‘നീയറിഞ്ഞോ’ പാടാന്‍ തുടങ്ങാന്‍ പോവുകയാണെന്നാണു.

വിന്‍സ് said...

അയ്യോ...വാല്‍മീകി ഗോള്‍ അടിച്ചു :)

ശ്രീലാല്‍ said...

പപ്പൂസ്....സ്റ്റ്രൈക്ക്ഡ് എഗെയിന്‍...

“ഹാപ്പീ ന്യൂ മന്ത് സാര്‍... “

അതിനൊരു സല്യൂട്ട്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കന്‍ ട്ടാ മൊട്ടേ...

G.MANU said...

"അതു ശരി, അമ്പിളിമാമനും തൊടങ്ങ്യാ ഓസീയാറടി... എവടെ ഗഡി... ഡാ... ഡാ... അമ്പിളീ..."

ഹ ഹ ഹ കലക്കി മച്ചാ...
ട്രാന്‍സ്ലെഷന്‍ ഭാഗത്തിനു ഇന്നാ ഒരു സ്പെഷ്യല്‍ ഒ സി ആര്‍..പെഗ്ഗ്

സുല്‍ |Sul said...

പപ്പൂസേ സംഗതികളൊക്കെ വന്നെങ്കിലും, അമ്പിളി മാമനെ നോക്കി നില്‍കേ നിങ്ങളുടെ നിഴലിലേക്കെങ്ങനെ മൂത്രമൊഴിച്ചെന്നൊരു ശങ്കരോദയം ചെയ്യുന്നു. ഇനി പപ്പൂസിനും കൂട്ടര്‍ക്കും പിന്നിലെങ്ങാന്‍... ഏയ് അതു ഞാന്‍ പറയില്ല.
നന്നായിട്ടുണ്ട് :)
-സുല്‍

ശ്രീ said...

ഹ ഹ...
എസ്സ്.ഐ.പുട്ടബസവപ്പ!

നല്ല പേര്‍.

നന്നായി, എഴുത്ത്.

krish | കൃഷ് said...

"അത്തോ ഗാഡീനല്ലി, _____ മക്കളെ, കുടിത്ബിട്ടു ഗലാട്ടി മാഡ്‍ത്തായിദ്ദിരാ, റോഡല്ലി....?"

അപ്പോ പപ്പൂസിന്റെ കളിത്തട്ട് അവിടെയാല്ലെ.

കൊള്ളാം.
:)

Gopan | ഗോപന്‍ said...

ഈ ഓ സി ആറിന്‍റെ ഒരു Range !
പുതുമാസപ്പുലരി കലക്കി..

" സാഹിത്യത്തിലെ മൂന്നാംകിട തെറിവിളിശാഖയെ വെല്ലുന്ന കന്നഡവാക്കുകളൊന്നും തന്നെ ഞങ്ങള്‍ക്കു മനസ്സിലായില്ല." ഇതുഗ്രന്‍..

Sharu (Ansha Muneer) said...

“ഹാപ്പീ ന്യൂ മന്ത് സാര്‍... “

അതെന്തായാലും ഇഷ്ടമായി..... :)

പ്രയാസി said...

“അന്നു നിന്റെ തലയിത്ര മുഴച്ചിട്ടില്ലാ..
അന്നു നിന്റെ കണ്ണിത്ര കറുത്തിട്ടില്ലാ..
പോസ്റ്റെഴുതാനറിയാത്ത, കമന്റടിക്കാനറിയാത്ത..!
എട്ടും പൊട്ടും തിരിയാത്ത ഓ.സീ.ആറാ..നീ
നാലു കാലേലിഴയുന്ന പപ്പൂസാടാ നീ..”

എസ്സ്.ഐ.പുട്ടബസവപ്പ..ഇതു കലക്കി..:)

സ്വന്തം നിഴലേലും പിന്നെ കന്നട നാടു മൊത്തവും നീ ഓസീ ആറു തളിച്ചല്ലോടാ..പപ്പൂ..

പപ്പൂസ് said...

നന്‍റി വാല്‍മീകീ, നന്‍റി... :)

വിന്‍സേ, ഹ ഹ, നീട്ടാന്‍ വന്ന കയ്യ് വാല്‍മീകി തട്ടിക്കളഞ്ഞല്ലോ. എന്തായാലും നന്ദി മോനേ ദിനേശാ...

താങ്ക്യൂ ശ്രീലാല്‍, തിരിച്ചും സല്യൂട്ട്.. :)

പ്രിയേ, താങ്ക്‍സ്, ട്ടാ... :) (ഇനി ഇതിനും പാരഡി വരുവോ ഗോഷ്...!)

മനൂ, താങ്ക്‍സ് ഫോര്‍ ദ പെഗ്ഗ് മച്ചാന്‍. ശുക്രിയാ... :)

സുല്ലേ, ഹ ഹ, ആലോചിക്കുന്ന കൂട്ടത്തിലാണല്ല്... ബള്‍ബിനു പുറന്തിരിഞ്ഞ് എന്ന ഒരു വാചകം പപ്പൂസ് എഴുതാന്‍ വിട്ടു. റോഡിലേക്കു തിരിഞ്ഞ് എന്നെഴുതി. ഇമ്പ്ലൈഡ്... ;)

ശ്രീയേ, നിന്റതേ സ്വഭാവാ ശങ്കരനും, അവനും ഇതേ ചിരി... :) (ബാംഗ്ലൂരായിട്ടും ഈ ടൈപ്പ് പേരൊന്നും കേട്ടിട്ടില്ലേ? ;)

കൃഷേ, നന്ദി. ഹ ഹ! അത് പഴേ കളിത്തട്ട്. ഇപ്പം മാറ്റിച്ചവിട്ടി.

ഗോപന്‍സ്... നന്ദി ട്ടാ... അതെ, ഓസീയാറൊരു സംഭവം തന്നേണ്! :)

ഷാരൂ, നന്ദി. വന്നതെന്തായാലും ഇഷ്ടായി... :)

പ്രയാസ്യേയ്.. ഹ ഹ നന്ദി! പാട്ട് പ്രിയ കാണണ്ട, നാളെ റെക്കോഡ് വരും! പിന്നെ, ഓസീയാറു കിഡ്നി സിസ്റ്റം വഴി പ്യൂരിഫൈ ചെയ്താ തളിച്ചത്! ;)

മന്‍സുര്‍ said...

നാന്‍ മൊട്ടക്കാരന്‍ മൊട്ടക്കാരന്‍
നാലും തെരിഞ്ച ബ്ലോഗ്ഗുക്കാരന്‍
അഡിദാസില്‍ വിലസ്സുംക്കാരന്‍
ഓസിയാറില്‍ പോസ്റ്റുംക്കാരന്‍
കമന്റടിക്കും ബ്ലോഗ്ഗുക്കാരന്‍
വാളെടുക്കും പപ്പുക്കാരന്‍
കോപ്പം വന്താല്‍ വീശുക്കാരന്‍
വേലയില്ല ബ്ലോഗുക്കാരന്‍ നാന്‍

പപ്പൂസ്സേ.............ഒള്ളേ...സ്റ്റോറി കണ്ണോ
നന്‍കെ തുമ്പാ ഇഷ്ടായിത്തു മരി

നന്‍മകള്‍ നേരുന്നു

കൊച്ചുത്രേസ്യ said...

ഓഹോ അപ്പോ കള്ളു കുടിച്ചാല്‍ ഇങ്ങനെ മണി മണിയായി കന്നഡ പറയാന്‍ പറ്റും അല്ലേ.. ഇനി നോക്കിക്കോ ഞാനൊരു കന്നഡ ബ്ലോഗു തുടങ്ങീട്ടേ ബാക്കി കാര്യമുള്ളൂ..

ആ എസ്‌ ഐ-യുടെ പേര്‌ എനിയ്ക്ക്ക്‌ പെരുത്തിഷ്ടമായി. അല്ലെങ്കിലും പുട്ടെന്നൊക്കെ എവിടെ കണ്ടാലും ഞാനങ്ങിഷ്ടപ്പെട്ടു പോകും :-)

എതിരന്‍ കതിരവന്‍ said...

ആ പോലീസു പറഞ്ഞ ഒരു വാചകം എന്തിനു വിട്ടു കളഞ്ഞു?
“ഹിഡ ഹൊട്ട ദലയ ഹൈവക്കു മന്ദഹുദ്ദി ചത്തതു. ബേക്കു പാപ ഹിന്നഡു.“
എന്നു വച്ചാല്‍ “ഈ മൊട്ടത്തലയന്റെ മേല്‍ കൈവച്ചു മന്ദബുദ്ധിയായ ഇവന് ചത്തുപോയാലോ. ബേക്കറി സാധനങ്ങള്‍ തിന്നാലും പാപം തീരുകയില്ല.‍“

പപ്പൂസ് said...

മന്‍സൂര്‍ജീ, പാട്ട് സക്കത്താഗിദ്ദേ. ധന്യവാദകളു അണ്ണാ... ;)

കൊച്ചുത്രേസ്യേ, ഹ ഹ! കള്ളും പുട്ടുമില്ലാതെന്തു മലയാളി, ല്ലേ? കന്നഡബ്ലോഗു തൊടങ്ങുമ്പോ അറിയിക്കണം, ഞാനന്നു തന്നെ ഒരു കള്ളുഷാപ്പും തുടങ്ങും, ബാംഗ്ലൂര്! ;p

എതിരേഷ് കതിരവേഷ്, ഹ ഹ, ആ നേരത്ത് ലോക്കപ്പില് ഏതു സെല്ലിലായിരുന്നു? ഞാന്‍ വന്നു കണ്ടേനല്ലോ! :)

വിന്‍സ് said...

പപ്പൂസേ......ലോകത്തുള്ള മങ്കുര്‍ണ്ണി മൊത്തം അടിച്ചു കയറ്റി ബോധം പോവുമ്പോള്‍ ഓരൊന്നു പോസ്റ്റുകയും ബോധം വീഴുമ്പോള്‍ എടുത്തു മാറ്റുകയും ചെയ്യുന്നോ?? എന്നാത്തിനാ മറ്റേ പോസ്റ്റെടുത്ത് മാറ്റിയതു. എനിക്കാ പോസ്റ്റിലെ സാര്‍ക്കാസം ഇഷ്ടപെട്ടിരുന്നു.

പപ്പൂസ് said...

വിന്‍സേ, ക്ഷമീരെടാ... നേരത്തെ പറഞ്ഞിരുന്നേല്‍ ഞാനൊരു കോപ്പിയെങ്കിലും എടുത്തു വച്ചേനെ, നിനക്കു വേണ്ടി. ;) അതു പോട്ടെ, ഏശിയില്ല! ഗതി മാറിയാ വീണത് :(

വിന്‍സ് said...

ഹഹഹ...പപ്പൂസേ നിന്റെ യോഗം...വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ലല്ലൊ :)...

ഇടിവാള്‍ said...

പപ്പൂസ്! കസറി ;)പുട്ടബസവപ്പയെ “പിരിച്ചെ”ഴുതിയത് തകര്‍ത്തു! വീണ്ടും ബന്ധിപ്പിച്ചതും കലക്കി ;)

നീ ഇവിടൊക്കെതന്നെ കാണണം! എന്തരടേയ് ക്ഷമാപണവും മാങ്ങാത്തൊലിയുമെന്നൊക്കെ ഴുതി വച്ചിരിക്കുന്നേ.. അതൊക്കെ കളഞ്ഞ് ഇമ്മാതിരി പോസ്റ്റുകളിറക്ക്!


ആഷംഷകള്ള്‌ ‍.. (നല്ല ഫിറ്റാ)

നവരുചിയന്‍ said...

ഓഹോ , ഒറ്റകണ്ണന്‍ ചേട്ടന്റെ ആരാധകന്‍ ആണ് അല്ലെ ...
പോസ്റ്റുകള്‍ ഗോല്ലാം . ഞാന്‍ ഇപ്പോള്‍ ആണ് ഗണ്ടത് ...

മുസ്തഫ|musthapha said...

ഹഹഹ തകര്‍ത്തു പപ്പൂസേ... കിടിലന്‍ :)
(ഇമ്മാതിരി കമന്‍റൊക്കെ ഇട്ടിട്ട് കാലെത്രായെന്‍റെ ബ്ലോഗറുമുത്ത്യേ‍)

ക്വോട്ടാന്‍ പലതും പൊക്ക്യോണ്ട് വന്നതാ... പക്ഷെ,
ഇത് [“...പോസ്റ്റു മൊത്തമെടുത്ത് കമന്റായി ക്വോട്ടിയ പോലെ, എല്ലാ നിഴലുകളും ഒരേ പോസില്‍...”] കണ്ട പാടെ ടോമിനെ കണ്ട് ജെറി കേക്ക് ഡ്രോപ്പ് ചെയ്ത പോലെ അതൊക്കെ അവടെ തന്നെ വെച്ചു :)

കഴിഞ്ഞ പോസ്റ്റുകള്‍ ഇനി നോക്കാതെ പോകുന്നതെങ്ങിനെ!