കുറച്ചു ദിവസമായി റെഗുലറല്ലാത്ത ബ്ലോഗിംഗ് ഒന്നുഷാറാക്കാന്‍ വേണ്ടി രാവിലേ ചിന്ത തുറന്നു. അതോടെ എന്റെ ചിന്ത നിലച്ചു. ആകെയൊരു പ്രേമമയം. പ്രേമം, പ്രണയം, വേദന, കഷ്ടപ്പാട്, മുല്ലപ്പൂ, റോസാപ്പൂ, കണ്ണ്, കാമുകി... ഇതെന്തു പറ്റി, ബൂലോഗത്തിന് പ്രേമേഷ് മാനിയ പിടി പെട്ടോ എന്ന സംശയത്തോടെ ഓരോന്നായി തുറന്നു. എവിടെയോ കണ്ണുടക്കി, വാലന്റൈന്‍!!!
അപ്പഴേക്കും ഫോണ്‍ ശബ്ദിച്ചു. ലോക്കല്‍ നമ്പര്‍.
"ഹാപ്പി വാലന്റൈന്‍സ് ഡേ സ്വീറ്റീ..."
ഒരു മധുമൊഴി.അങ്ങനെ വരട്ടേ, ഇന്നാണാ ദിനം!
"സെയിം റ്റു യൂ... ആരാണാവോ?"
"അതു ശരി, അപ്പോ എത്ര പേരുണ്ട് ഇതും പറഞ്ഞ് തന്നെ വിളിക്കാന്‍?"
രാവിലേ ഉടക്കാണ്. പ്രാണേശ്വരിയല്ല, അവള് മലയാളം പറയില്ല. വീണയല്ലേ, ഒരു സംശയം. അതെ വീണ തന്നെ.
"താനല്ലാതെ ആരുണ്ടെടോ ഗുണ്ടുമണീ..."
ചോദ്യം മുഴുമിക്കുമ്പോഴേക്കു പെണ്ണ് സൈക്കില്‍ ബെല്ലു പോലെ ചിരിക്കാന്‍ തുടങ്ങി. ഇതാണീ പൈങ്കിളികളുടെ ഒരു കുഴപ്പം/ഗുണം. വല്ലതുമൊക്കെ പറയാന്‍ തുടങ്ങുമ്പോഴേക്ക് കോമഡിയാണെന്ന് മനസ്സിലങ്ങുറപ്പിച്ച് ചിരിക്കാന്‍ തുടങ്ങിക്കോളും. ഇങ്ങനെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഈ പെണ്മണിയെ പോക്കറ്റിലാക്കിയത് പോക്കറ്റ് മണി സ്റ്റെഡിയായി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ വേണ്ടിയാണ്.
പറഞ്ഞപ്പോഴാണ്, അന്യനാട്ടില്‍ താമസിക്കുന്ന ബാച്ചിലര്‍ ബോയ്സ് പഠിക്കേണ്ട ആദ്യപാഠങ്ങളിലൊന്ന് ഞാന്‍ പങ്കു വക്കട്ടെ. ആത്മാര്‍ത്ഥ സുഹൃത്തെന്നോ കാമുകിയെന്നോ ചെല്ലപ്പേരുകള്‍ നല്കി അതിബുദ്ധിമതികളല്ലാത്ത മലയാളി പെണ്‍കിടാങ്ങളെ വരുതിയില്‍ നിര്‍ത്തുക. അവര്‍ പറയുന്ന ഏതു കരയിക്കുന്ന തമാശക്കും ആര്‍ത്തു ചിരിക്കുക. അവളുടെ സങ്കടങ്ങളില്‍ വെറുതെ, തനിക്കും സങ്കടമുണ്ടെന്ന് തട്ടി വിടുക. വല്ലപ്പോഴും അവളോടൊപ്പം പാര്‍ക്കിലോ പറമ്പിലോ പോയി, വല്ല പുല്ച്ചാടിയേയോ തുമ്പിയേയോ പിടിച്ചു കൊടുക്കാന്‍ പറഞ്ഞാല്‍ ചുമ്മാ ചാടി പിടിച്ചു കൊടുക്കുക, പാര്‍ക്കിലെ തോട്ടക്കാരന് കാണാതെ പൂവടിച്ചു മാറ്റിക്കൊടുക്കുക. ഇത്രയൊക്കെ ചെയ്താല്‍ മാസം ഹോസ്റ്റല്‍ ഫീസായ 1500രൂപ കഴിഞ്ഞ് ബാക്കിയുള്ളതില്‍ നല്ലൊരു പങ്ക് ഈ നമ്മളുടെ അത്യാവശ്യ-അനാവശ്യ ഘട്ടങ്ങളില്‍ അവര്‍ കടമായി തരും. തിരിച്ചു കൊടുക്കണോ വേണ്ടയോ എന്നത് നിങ്ങള്‍ ഡീലു ചെയ്യുന്ന രീതിക്കനുസരിച്ചിരിക്കും.
കാണാമെന്ന് വീണക്കുറപ്പു കൊടുത്ത് ഫോണ്‍ വച്ചു. പതിവു തെറ്റിക്കാതെ ഈയാഘോഷവും ഓസീയാറിനു ഡെഡിക്കേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പതിവുള്ള കുളിയും പല്ലുതേപ്പുമൊക്കെ കഴിഞ്ഞ് ഒരാഴ്ച തികക്കാനുള്ള തത്രപ്പാടില്‍ മൂന്നാം ദിവസവും തകര്‍ത്തോടുന്ന ഷര്‍ട്ട് ഹാംഗറില്‍ നിന്ന് വലിച്ചൂരിയെടുത്തു. ടക്കിന് ചെയ്ത് കുട്ടപ്പനായി കണ്ണാടിക്കു മുമ്പില്‍ നിന്നൊന്നു നോക്കി.
എവിടുന്നെന്നില്ലാതെ വാലന്റൈന്‍ ചിന്ത ഓടി വന്നു. ഷര്‍ട്ടിന്റെ നിറം ചുവപ്പ്. ഇതിട്ടു പോയാല്‍ കോമളന്മാരാരും അടുത്തില്ലാത്തപ്പോളെങ്കിലും പപ്പൂസിനെ തിരിഞ്ഞു നോക്കുന്ന പൈങ്കിളികള്‍ ഇന്നത്തോടെ ആ ഏര്‍പ്പാടു നിര്‍ത്തും. റിസ്ക് വേണ്ട!
പച്ചയിടുന്ന കാര്യം ചിന്തിക്കുകയേ വേണ്ട! ലില്ലിയും റസീനാബീഗവും ഉമാ പൊന്നപ്പയുമൊക്കെ എന്തു വിചാരിക്കും! പാവങ്ങള്‍, പപ്പൂസൊന്നു തിരിഞ്ഞു നോക്കുന്ന ദിവസവും സ്വപ്നം കണ്ട് മാസങ്ങളായി റോസാപ്പൂവും പൊതിഞ്ഞ് പേഴ്സില്‍ വച്ച് നടക്കുകയാണവര്‍! വാലന്റൈന്‍ ദിനത്തില്‍ പച്ചയിട്ട് വിലകളഞ്ഞ പപ്പൂസിനെ കണ്ടാല്‍ ആ റോസാപ്പൂക്കള്‍ പോലെ അവരുടെ മനം കരിയും.
വാര്ഡറോബിനുള്ളില് ഇറങ്ങി മുങ്ങിത്തപ്പിയപ്പോള്‍ ഒരു സാധനം ഒത്തു കിട്ടി. പച്ചയില്‍ നേര്‍ത്ത ചുകപ്പും മഞ്ഞയും വരകളുള്ള ഒരു പഴയ ഷര്‍ട്ട്. ഒരു കുടുക്കു പോയിരിക്കുന്നു. ഹ! പിന്നെന്തിനാണ് പിന്ന്? പിന്നിയതു കുത്തി നേരെയാക്കാനുള്ള യജ്ഞം അല്പം നീണ്ടു പോയെങ്കിലും പതിവു പോലെ ഒരു മണിക്കൂര്‍ വൈകിത്തന്നെ ഓഫീസിലെത്താന്‍ പറ്റി.
ഗേറ്റിലെത്തിയപ്പോഴേ മൊത്തത്തിലൊരു ചുകപ്പു മയം. ജീവിതത്തിലിന്നേ വരെ ചുകപ്പിട്ടു ഞാന്‍ കണ്ടിട്ടില്ലാത്ത മാദകസുന്ദരി നയനാ ബിശ്വാസ് വരെ ഇന്നതാ ചുകപ്പില്‍. വഴിയിലെല്ലാം ഒരു പച്ചക്കിളിക്കു വേണ്ടി പരതുന്ന പാവം ഫ്രെഷേഴ്സ് ബാലകന്മാരുടെ ദു:ഖം കണ്ട് എനിക്കും വിഷമം വന്നു. പാവങ്ങള്‍!
പതിവു ജോലികളിലൂടെ സമയമങ്ങനെ കടന്നു പോയി. ഗൂഗിള്‍ ചാറ്റ് ഇന്ന് ഓപ്പണ്‍ ചെയ്തതേ ഇല്ല. ആരാധികമാരൊക്കെ ഓണ്‍ലൈനില്‍ വന്നാല്‍ കഷ്ടപ്പാടാണ്. വെറുതേ ഒന്നിടംകണ്ണിട്ട് രാജേശ്വരിയുടെ മോണിറ്ററിലേക്കു നോക്കി. കര്‍ത്താവേ!!! പന്ത്രണ്ടു ചാറ്റ് വിന്‍ഡോസ് ഓപ്പണ്‍ ചെയ്ത് അള്‍ട്ട് + ടാബ് മാറി മാറിയടിച്ച് നിലം തൊടാതെ ചാറ്റു ചെയ്യുകയാണവള്‍!
കീബോഡ് അവളുടെ താണ്ഡവം സഹിക്കാനാവാതെ ’ടക് ടക്’ എന്ന് കരഞ്ഞൊച്ച് വക്കുന്നതെനിക്കെ കേള്‍ക്കാം. അവളുടെ തലയില്‍ വരച്ച ചോക്കു കൊണ്ട് നെറ്റിക്കൊരേറു കിട്ടിയാല്‍ മതിയായിരുന്നെന്ന് തോന്നിപ്പോയി. രണ്ടാള് ഒപ്പം വന്നാല്‍ കഷ്ടപ്പെട്ട് ചാറ്റു ചെയ്യുന്ന എന്നെ ഒരുവിധം പ്രാപ്തനാക്കാനെങ്കിലും ആ ഏറിനു കഴിഞ്ഞേനെ!
ഓഫീസ് കമ്യൂണിക്കേറ്ററില്‍ നോക്കിയപ്പോള്‍ വാലന്റൈന്‍ സ്പെഷ്യല്‍ എന്ന പോലെ എല്ലാവരുടെയും സ്റ്റാറ്റസ് BUSY!!! അടുത്ത് അപായസൂചന പോലെ ഒരു ചുകന്ന ബട്ടണ്‍! സൂക്ഷിച്ചു കണ്ണോടിച്ചപ്പോള്‍ ഒരാളുടെ പേരിനടുത്തു മാത്രം കത്തുന്നു പച്ച ബള്‍ബ്. എച്ച് ആറിലെ ചന്ദ്രിക. ചന്ദ്രികയെങ്കില്‍ ചന്ദ്രിക. ചാടിക്കേറി ടൈപ്പ് ചെയ്തു.
"Hi"
മൂന്നു സെക്കന്റുകള്‍ക്കുള്ളില്‍ അവളുടെ സ്റ്റാറ്റസ് മാറി, "ഡൂ നോട്ട് ഡിസ്റ്റര്‍ബ്..." തൊട്ടു പിറകെ ഒരു മെസ്സേജും.
"സോറി പപ്പൂസ്, അയാം ടാക്കിംഗ് റ്റു മൈ ബോയ്...."
രണ്ടും കൂടെ കൂട്ടി വായിച്ചപ്പോള്‍ ഏതാണ്ടെല്ലാം മനസ്സിലായി. വാലന്റൈന്‍സ് ഡേ പപ്പൂസിനെപ്പോലുള്ളവര്ക്ക് ജോലി മാത്രം ചെയ്യാനുള്ള ദിവസമാണ്. ഉച്ചക്കെന്തായാലും ഉണ്ണാന്‍ വീണ കൂട്ടുവരാമെന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിലും വാലന്റൈന്‍സ് ഡേയില്‍ ഈ പെണ്‍വര്‍ഗ്ഗം എന്താണ് പുരുഷവര്‍ഗ്ഗത്തോട് ഇത്ര വിശദമായി പറയുന്നതെന്നൊന്നറിയാമല്ലോ!
കഫേറ്റീരിയയില്‍ മൂലക്കലുള്ള ഒരു സീറ്റും പിടിച്ച് കാത്തിരിക്കുന്നുണ്ട് വീണ. ഞാന്‍ അവളുടെ അടുത്തു ചെന്നിരുന്നു. എന്റെ കണ്ണിലേക്കൊന്നു സൂക്ഷിച്ചു നോക്കിയ ശേഷം അവള് പറഞ്ഞു.
"പപ്പൂസിനീയിടെയായി ഒരു മൈന്‍ഡുമില്ല. എന്നോടു സംസാരിക്കാന്‍ പോലും നേരമില്ല!"
ഓഹോ, പതിവു പല്ലവി തന്നെ! ഇതൊക്കെ കേള്‍ക്കനാണോ ഈ പയ്യന്മാര് രാവിലെ ചുവപ്പും ചുറ്റിയിറങ്ങുന്നത്? പാവങ്ങള്‍!
"കുട്ടീ, മാസം പകുതിയല്ലേ ആയുള്ളൂ? ഇരുപതാം തിയ്യതി കടം കേറി അക്കൌണ്ട് വെളുക്കുമ്പോള്‍ ഞാന്‍ മറ്റെവിടെ പോകാന്‍? ഐ വില്‍ ബീ ആള് യുവേഴ്സ്!"
ഇത്രയും മനസ്സില്‍ പറഞ്ഞ ശേഷം ഞാനവളുടെ കണ്ണിലേക്കു നോക്കി.
"തിരക്കു കൊണ്ടല്ലേ വീണേ... ഈ പപ്പൂസിനു നിന്നെ കാണാതെയിരിക്കാന്‍ പറ്റുമോ?"
അവളൊന്നു ചിരിച്ചു. അത്രയേ അവള്‍ക്കു വേണ്ടൂ എന്നെനിക്കറിയാം. എന്തായാലും പതിവുള്ള പരിഭവങ്ങള്‍ക്കും പരദൂഷണങ്ങള്‍ക്കുമപ്പുറം അവളൊന്നും തന്നെ പറഞ്ഞില്ലെന്നത് എന്റെ അനുഭവം!
സംഭാഷണമങ്ങനെ തുടര്‍ന്നു. ശേഷം ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം ഞാന്‍ പുറമേ ചിരിക്കുകയും മനസ്സില്‍ മറുപടി പറയുകയും ചെയ്തു. ഏതാണ്ടിങ്ങനെ...
"എന്താ പപ്പൂസിന്റെ ഷര്‍ട്ടില്‍ നൂലു പോലെ ചുവന്ന വര. ഫുള്‍ റെഡ് ഇട്ടൂടായിരുന്നോ?"
"നൂലാമാല പിടിച്ച പ്രേമമല്ലേ കുട്ടീ! ഇങ്ങനെയൊക്കെയേ റെപ്രസന്റ് ചെയ്യാന്‍ പറ്റൂ"
"ഇന്നെനിക്കെന്താ വാങ്ങിത്തരുന്നേ?"
"കോലുമുട്ടായി വാങ്ങിച്ചു തരാം. വായീ വച്ചിരുന്നാലെങ്കിലും വര്‍ത്തമാനം കുറയുമല്ലോ!"
"ആ രാജേശ്വരിയോട് അധികം കിന്നാരമൊന്നും വേണ്ട കേട്ടോ"
"അതേടീ ദുഷ്ടേ...., തമിഴന് കാര്‍ത്തിക്കിനോടും തെലുങ്കന് റാവുവിനോടും കന്നഡക്കാരന് വിശ്വനാഥിനോടുമൊക്കെ വാതോരാതെ പാട്ടും പാടി നടക്കുന്ന നീ തന്നെയിതു പറയണം!"
ഭാഗ്യവശാല്‍ ഭക്ഷണസമയമായതു കൊണ്ട് ഞാനൊന്നും പുറത്തു പറഞ്ഞില്ല. അവിടുന്നിറങ്ങിയ ശേഷം വൈകുന്നേരം വരെ സമയം കമന്റില്ലാത്ത പോസ്റ്റു പോലെ വിരസമായി നീങ്ങി. വെറുതേ കാപ്പിയെടുക്കാമെന്നു കരുതി കപ്പും കൊണ്ടിറങ്ങിയപ്പോള്‍ പെട്ടെന്നൊരു വിളി. പരിചയമില്ലാത്ത നമ്പര്‍!
"ഹെല്ലോ"
"ഹെല്ലോ മിസ്റ്റര്‍ പപ്പൂസ്"
"അതേ..."
"സാര്‍, ക്രെഡിറ്റ് കാര്‍ഡിന്റെ ബാലന്‍സ് അടക്കാന്‍ ചെക്കു തരാമെന്നു പറഞ്ഞിരുന്നു. ഏജന്റാണ്..."
ശരിയാണല്ലോ. ഇന്നാണാ പഹയനോടു വരാന്‍ പറഞ്ഞത്. ഡ്യൂ ഡേറ്റു കഴിഞ്ഞിട്ടും അടവടക്കാത്തതിന് രണ്ടു ദിവസം മുമ്പേ നല്ല തെറി കേട്ടതാണ്.
"ങാ.... നിര്‍ബന്ധമാണെങ്കില്‍ വന്നോളൂ"
ചെക്ക് ബുക്ക് അകത്തുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം പറഞ്ഞു. കാപ്പികുടി മാറ്റി വച്ച് ചെക്കെഴുതാന്‍ തുടങ്ങി. കാര്‍ഡ് നമ്പര്‍ കൃത്യമാണെന്നുറപ്പിക്കാന്‍ ഒന്നു കൂടി ചേര്‍ത്തു വച്ച് വായിച്ചു. ഒരു സംശയം! കാര്ഡിലേക്കൊന്നു സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്, എഴുതിപ്പിടിപ്പിച്ചതു ഡെബിറ്റ് കാര്‍ഡ് നമ്പറായിരുന്നെന്ന്. വലിച്ചു കീറിക്കളഞ്ഞ് വീണ്ടും ചെക്ക് ബുക്കെടുത്തു.
ഓഹ് മൈ റംനെസ്സ്....!!! അത് അവസാനത്തെ ചെക്ക് ലീഫായിരുന്നു! ഇനിയെന്തു ചെയ്യും! ആളോടു പോയി കാര്യമങ്ങു പറഞ്ഞാലോ! അതു തന്നെ തീരുമാനിച്ച് റിസപ്ഷനിലേക്കു നടന്നു. എന്നെക്കണ്ടതും ചുകന്ന ഷര്‍ട്ടിട്ട ഒരുത്തന് അടുത്തേക്കു വന്നു.
"പപ്പൂസ് സാര്‍"
ഞാനയാളെയൊന്നു നോക്കി. ഏതാണ്ട് ആറടി ഉയരം. നല്ല ബലിഷ്ടമായ ശരീരം. ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് അടച്ചു തീര്‍ക്കാത്ത കസ്റ്റമേഴ്സിനെ കൈകാര്യം ചെയ്യാന്‍ ഗുണ്ടകളെ അയച്ചിരുന്ന വാര്‍ത്ത പണ്ടെന്നോ പത്രത്തില്‍ വായിച്ചതാണെനിക്കോര്മ്മ വന്നത്. അയാള്‍ കൈ നീട്ടി. ഞാന്‍ യാന്ത്രികമായി തിരിച്ചു കൈനീട്ടി ഷേക്ക് ഹാന്‍ഡ് കൊടുത്തു.
അയാളെന്റെ കയ്യില്‍ മുറുക്കി പിടിച്ചു. ഞാന്‍ കുതറി നോക്കിയിട്ടൊന്നും വിടുന്നില്ല. ശക്തിയായി കുലുക്കുകയാണ് അയാള്‍! എനിക്കാകെ ടെന്‍ഷനായി. സഹായത്തിനാരെങ്കിലും വരുമോ എന്നറിയാന്‍ ഞാന്‍ ചുറ്റുപാടും നോക്കി. റിസപ്ഷനിസ്റ്റ് അഖിലയല്ലാതെ ഒരു ആണ്ജീവിയും അടുത്തില്ല. സാധാരണ റിസപ്ഷനിലുണ്ടാവാറുള്ള സെക്യൂരിറ്റിക്കാരന് ആരോടോ കിന്നാരം പറയാനായി പുറത്തിറങ്ങി നില്‍ക്കുകയാണ്. എനിക്കു കൈ വേദനിച്ചിട്ടു വയ്യ. ഒടുക്കം അയാള്‍ പിടി വിട്ടു.
"സാര്‍, ചെക്ക്??"
ലീഫു കാലിയാണെന്നെങ്ങാന് പറഞ്ഞാല്‍ അയാളെന്നെ കാലിയാക്കുമെന്ന് നോട്ടം കണ്ടപ്പോള്‍ എനിക്കു തോന്നി.
"ഇപ്പോ എടുക്കാം. ജസ്റ്റ് വെയ്റ്റ്!"
ഞാന്‍ തിരിച്ചോടി. ഇനിയെന്തു ചെയ്യും. ഏകദേശം ടീമിലെല്ലാവരും പോയിക്കഴിഞ്ഞു. അടുത്ത ക്യുബിക്കിളില്‍ ഗീത മാത്രം ഇരിക്കുന്നുണ്ട്. ഒരു ചെക്ക് ലീഫ് കടം ചോദിച്ചാലോ? കാശ് കൊടുത്താല്‍ മതിയല്ലോ. അവളല്പം കൂടിയ കക്ഷിയാണ്. വലിയ അടുപ്പമൊന്നുമില്ലാത്ത, ആരെയും അങ്ങനെ അടുപ്പിക്കാത്ത സ്വഭാവം. ഒരു തുടക്കത്തിനു വേണ്ടി ഞാന്‍ ചോദിച്ചു.
"ഹെല്ലോ ഗീതാ, ഹാപ്പി വാലന്റൈന്‍ ഡേ.."
അവളൊന്നു ചിരിച്ചെന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
"ഇങ്ങനെ ലേറ്റായി ഇരിക്കുന്നതെന്താ? ജോലി അധികമുണ്ടെങ്കില്‍ ഞാന്‍ സാധാരണ രാവിലെ നേരത്തേ വന്ന് തീര്‍ക്കാറാണ് പതിവ്! യൂ നോ, ദാറ്റ്സ് ദ ബെസ്റ്റ് ടൈം റ്റു വര്‍ക്ക്!"
"ഓഹ്, സോ യൂ ആര് ആന്‍ ഏര്‍ലി മാന്‍?"
ഹോ, അവളൊന്നു വാ തുറന്നു. സന്തോഷത്തില്‍ ഞാന്‍ ചാടിക്കേറി പറഞ്ഞു.
"യെസ് യെസ്... ആന്‍ഡ് യൂ ആര് എ ലേറ്റ് മാന്‍!"
അവള് ഞെട്ടിത്തിരിഞ്ഞ് എന്നെ തുറിച്ചു നോക്കി. ഞാനൊന്നാലോചിച്ചു പറഞ്ഞതില്‍ വല്ല വികടനും കേറിയോ? അതെ, കേറി. ഞാന്‍ വേഗം തിരുത്തി.
"അയ്യോ സോറി ഞാന്‍ ഉദ്ദേശിച്ചത്, ലേറ്റ് വുമണ്‍.... യെസ്... യൂ ആര് എ ലേറ്റ് വുമണ്‍!"
അവള് വീണ്ടും എന്നെ തുറിച്ചു നോക്കി. അവളുടെ കണ്ണു ചുവന്നു വരുന്നു. എനിക്കു വീണ്ടും സംശയമായി. എവിടെയാണ് എനിക്കു തെറ്റു പറ്റിയത്! ഞാന്‍ പറഞ്ഞ വാക്കുകള്‍ മനസ്സിലിട്ടൊന്നു കൂട്ടിക്കിഴിച്ചു.
ലേറ്റ്... ലേറ്റ് രാജീവ് ഗാന്ധി.... ലേറ്റ് എം ജി ആര്.... ലേറ്റ് വുമണ്‍... പരേത.....!!!!!!!!!!
കര്‍ത്താവേ, ഞാനെന്തൊക്കെയാണ് ഈ കുട്ടിയോട് പറഞ്ഞത്! അവളിപ്പോഴും എന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്. എനിക്കാ നോട്ടം നേരിടാനുള്ള ശക്തിയുണ്ടായിരുന്നില്ല. ഒന്നും മിണ്ടാതെ, തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ ഞാന്‍ ഇറങ്ങി നടന്നു. പോകുന്ന വഴി ഞാനെന്റെ മൌസ് പാഡെടുത്ത് കയ്യില്‍ വച്ചു. ഒരു ഷീല്‍ഡ്!
റിസപ്ഷനടുത്തെത്തി ഞാനെത്തി നോക്കി. ബാങ്ക് ഏജന്റിന്റെ ചുകന്ന ഷര്‍ട്ട് എന്റെ മനസ്സില്‍ അപായസൂചന മുഴക്കി. ഞാന്‍ മൌസ് പാഡെടുത്ത് മുഖം മറച്ച് ഒന്നുമറിയാത്ത പാവമായി വടി പോലെ നിവര്‍ന്ന് നടന്നു. റിസപ്ഷന് കടന്നു വേണം പാര്‍ക്കിംഗ് ലോട്ടിലെത്താന്. അതിനിടെ ഫോണടിച്ചു, ഞാന്‍ ഇടതുകൈ പോക്കറ്റിലിട്ട് ഫോണെടുത്തു. പരിചയമില്ലാത്ത നമ്പര്‍!
"ഹെല്ലോ, പപ്പൂസ് സാര്‍?"
"അതേ"
"സാര്‍ ഇതു ഞാനാണ്"
ശബ്ദം വളരെ അടുത്തു നിന്നാണ് കേള്ക്കുന്നതെന്നെനിക്കു തോന്നി. ഏതോ പ്രേരണയില്‍ ഞാന്‍ മൌസ് പാഡ് കുറച്ചു നീക്കി ഒളികണ്ണിട്ടു നോക്കി. ബാങ്ക് ഏജന്റ് ഫോണും ചെവിയില്‍ വച്ച് എന്നെ കൈ കാട്ടി വിളിക്കുന്നു. എനിക്കോടാനാണ് തോന്നിയത്! ഞാനോടി. കിതപ്പാറ്റാനൊന്നു നിക്കാന്‍ തോന്നിയത് ബൈക്കിനടുത്തെത്തിയപ്പോഴാണ്. ഒട്ടും സമയം കളയാതെ വണ്ടിയെടുത്ത് പുറപ്പെട്ടു.
പോകുന്ന വഴിയേ ആലോചിച്ചു. എന്തായാലും ദിവസം കുളമായി. ഇന്നിനി ആഘോഷിക്കാനുള്ള മൂഡൊന്നുമില്ല. ഓസീയാര്‍ പരിപാടി ഇന്നത്തേത് ഒന്നു മാറ്റി വച്ചേക്കാം!
വീട്ടിലെത്തിയിട്ടും ഒരു ഉഷാറ് കിട്ടുന്നില്ല. വെറുതേയിരുന്നോര്‍ത്തപ്പോള്‍ എന്തോ ബ്രിജ് വിഹാരം ഓര്‍മ്മ വന്നു. ആ സ്റ്റൈലില്‍ രണ്ട് ഹിന്ദിപ്പാട്ടു മൂളി മനസ്സിനെ സ്റ്റെഡിയാക്കാമെന്നു തീരുമാനിച്ചു. ആദ്യം മനസ്സില്‍ വന്ന പാട്ടങ്ങു പാടി, ഉറക്കെത്തന്നെ!
"ബാറ് ബാറ് ദേഖോ....... ഹസാറ് ബാറ്... ബാറ്.... ബാറ്..... ബാറ്....."
ആ വാക്ക് എന്റെ നാക്ക് ടേപ്പ് റെക്കോര്‍ഡറില്‍ കുരുങ്ങിയ കാസറ്റു പോലെ റിപ്പീറ്റ് ചെയ്ത് പാടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും മാറ്റാന്‍ പറ്റുന്നില്ല. ഇല്ല, വിട്ടു കൊടുക്കില്ല. ഞാന്‍ മറ്റൊരു പാട്ട് സെലെക്ട് ചെയ്തു മൂളാന്‍ തുടങ്ങി.
"ഉഠേ സബ് കേ കദം..... ദേഖോ റം പം... റം..... റം..... റം......"
ഇതെന്താണിത്! ഹിന്ദിക്കാര്‍ക്ക് മദ്യവിമുക്തമായ ഒരു പാട്ടെങ്കിലും എഴുതിക്കൂടേ? ഒരു കണക്കിനും പിടിച്ചു നില്ക്കാന് നിവൃത്തിയില്ല. അവിടെ ബാറ്, ഇവിടെ റമ്മ്. വല്ലാത്തൊരു വികാരം എന്നെ വന്നു ചുറ്റിയതു മാത്രമേ എനിക്കോര്‍മ്മയുള്ളൂ. ഇതെഴുതുമ്പോളൂം ഓര്‍മ്മ എന്റെയുള്ളില്‍ പിച്ച വച്ച് നടക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. അതാ, മേശപ്പുറത്ത് ബാക്കിയുള്ള ഒരു പെഗ്ഗ് എന്നെ മാടി വിളിക്കുന്നു. കൂട്ടുകാരേ, പപ്പൂസ് തല്ക്കാലം പാഴായിപ്പോയ ഒരു പ്രേമദിനത്തിന്റെ ട്രോമയില്‍ നിന്നൊന്നു മുക്തനാവട്ടേ. ജയ് ഓസീയാര്‍!!!
Thursday, February 14, 2008
Subscribe to:
Posts (Atom)