Wednesday, November 26, 2008

ബ്ലൗഗിക സത്യങ്ങള്

സ്ക്രീനില്‍ കാണുന്ന ഫോം പൂരിപ്പിക്കുകയാണ്.

Display Name
എന്നു കണ്ടപ്പോള്‍
കൈ വിറച്ചു,
ചെളിയെറിഞ്ഞു കളിയുടെ ഓടമണം
തികട്ടി വന്നു,

മലയാളം ബ്ലോഗ് തുടങ്ങാന്‍ പക്വത വന്നിട്ടില്ല!

Wednesday, November 19, 2008

ഇന്‍റര്‍നാഷണല്‍ മെന്‍സ് ഡേ

"പരാക്രമികളും പരാന്നഭോജികളും സ്ത്രീപീഡകരും നികൃഷ്ടരും കാട്ടാളരും മദ്യപന്മാരും ബലാത്സംഗവീരന്മാരുമായ പുരുഷസമൂഹത്തെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാന്‍..."

ഫെമിനിസ്റ്റ് നേതാവിന്‍റെ പ്രസംഗം കത്തിക്കയറുന്നു.

"എങ്ങോട്ടാ അളിയാ?"

"നീയിതൊന്നും കേള്‍ക്കുന്നില്ലേഡേയ്?"

"അതു കുറേക്കാലമായിട്ട് കേള്‍ക്കുന്നതല്ലേ? ഇരിക്കട്ട്, എന്തോന്നാ ഇത്ര തെരക്കിട്ട് പായാന്‍?"

"അളിയാ, അറിഞ്ഞില്ലേ, ഇന്ന് ഇന്‍റര്‍നാഷണല്‍ മെന്‍സ് ഡേയാണ്."

"മെന്‍സസ് ഡേയാ? അത് മാസാമാസം വരൂല്ലേഡേ?"

"തെറ്റിദ്ധരിക്കല്ലളിയാ, ഇത് അന്താരാഷ്ട്ര പുരുഷദിനം."

"ങാഹാ, അപ്പൊ നമ്മള് ആമ്പിള്ളാര്‍ക്കും മാസാമാസം ഡേയാവുമോഡേ?"

"അതു വേണ്ടേ, പിന്നില്ലാണ്ട്. കൊല്ലം കൊല്ലം വനിത, കുട്ടി, അമ്മ, അപ്പന്‍, ചേട്ടന്‍, അളിയന്‍, സുഹൃത്ത്, അമ്മായിയപ്പന്‍, പട്ടി, പൂച്ച്, പൂച്ചട്ടി, വലി, കുടി തുടങ്ങി എല്ലാര്‍ക്കുമെല്ലാത്തിനും ഡേ പ്രഖ്യാപിക്കാന്‍ തുടങ്ങിയാ, കുറച്ച് കഴിഞ്ഞ് പ്രഖ്യാപിക്കാന്‍ നമ്മക്ക് കലണ്ടറില്‍ ഡേയൊന്നും കാണത്തില്ലെഡേ!"

"ശരിയാണല്ലോ അളിയാ. അതിരിക്കട്ടെ, എന്തൊക്കെയാണ് ഡേ സ്പെഷ്യല്‍ പരിപാടികള്?"

"വെള്ളമടി മത്സരം, ആഷ്ട്രേ പ്രദര്‍ശനം, വീടു വൃത്തികേടാക്കല്‍, കണ്‍ ഫ്യൂഷന്‍ ഷോ, സമൂഹ ഡൈവോഴ്സ് പെറ്റീഷന്‍ ഒപ്പിടീല്‍, ഒടുക്കം ടൈമൊത്താല്‍ രണ്ടൂന്ന് ലൈവ് ബലാത്സംഗപ്രദര്‍ശനം."

"അജണ്ട കൊള്ളാമല്ലോ അളിയാ, അപ്പൊ എന്താ എന്‍‌ട്രി ക്രൈറ്റീരിയ?"

"പെണ്ണുങ്ങളു പറയുന്നത് കേക്കാത്ത ആര്‍ക്കും കേറാം."

"അപ്പ ആളില്ലാത്ത പരിപാടിയാ?"

"അങ്ങനങ്ങു കൊച്ചാക്കാതെ. അല്ലെഡേ, നീയീ പെണ്‍ശിങ്കത്തിന്‍റെ ഗര്‍ജ്ജനോം കേട്ടോണ്ടിരിക്കുവാണോ? വന്ന് നമ്മടെ സംഘടനേല്‍ ചേരെഡേയ്."

"ചേരും മുമ്പ് വിവരങ്ങലൊക്കെ ഒന്നറിഞ്ഞിരിക്കണമല്ല്. എങ്ങനെയൊക്കെ പെണ്ണുങ്ങളെ അപമാനിക്കാനാണ് നിങ്ങള് പരിപാടിയിട്ടേക്കണത്? പെണ്‍ സംഘങ്ങളുടെ അതേ രീതി തന്നാ, ഇല്ല മറ്റെന്തെങ്കിലുമോ?"

"അപമാനിക്കലൊന്നുമില്ലളിയാ, ആസ്വാദനം മാത്രം."

"എന്നാലൊമൊന്ന് വിശദമാക്കെന്ന്."

"കണ്ടോ, ഇദ്ദാണ് നമ്മള് ആണുങ്ങടെ ഒരു കൊഴപ്പം. പെണ്ണുങ്ങളോടൊക്കെ ചുമ്മാ സംഘടന എന്നു പറഞ്ഞാ മതി. ചോദ്യോം ഉത്തരോം ഒന്നുമില്ലാതെ അവളുമ്മാര് വന്നു ചേര്‍ന്നോളും. വെറുതെയാ നമ്മ ഗൊണം പിഠിക്കാത്തത്? കണ്ടു പഠിക്കെഡേയ്.

ഇനീം തംശയമാണേല്, ഇദ്ദാ, താഴെക്കെടക്കണ ആണ്‍ലിങ്കങ്ങളിലൊക്കെ ഒന്നു തൊട്ടുനോക്കിയേച്ചും പോ. എനിക്ക് പോയേച്ചും ബലാത്സംഗം റിഹേഴ്സലൊണ്ട്."

. ടൈംസ് ഓഫ് ഇന്‍ഡ്യ

. Indian Perspective on International Men's Day

. വിക്കിമാമന്‍

Wednesday, November 12, 2008

വലിയെടാ വലി...



കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടെ പതിനേഴു തവണ. ഇപ്പോഴിതാ, പതിനെട്ടാം തവണയും. എല്ലാം ഫ്ലോപ്പ്!

പുകവലി തുടങ്ങിയ കാലത്ത് കിങ്സും സ്മാളും (ഗോള്‍ഡ് ഫ്ലേക്ക്) വലിക്കുന്നവന്മാരെ നോക്കി വലിയ ജാഡയില്‍ പറയുമായിരുന്നു, "വലിക്കുന്നേല്‍ വില്‍സ് വലിക്കണം. അതു വലിക്കണേല്‍ ഇത്തിരി വില്‍പവറ് വേണമെടോ വില്‍പവറ്." പക്ഷേ, ഇപ്പോ പിടി കിട്ടി. തുടങ്ങുന്ന മാതിരിയല്ല, ഇതു നിര്‍ത്താന്‍ ഒരുമാതിരിപ്പെട്ട വില്‍പവറൊന്നും പോരാ!

കുറച്ചു പുറകിലോട്ടു പോയാല്‍...

പ്രീഡിഗ്രീ ഒന്നാംവര്‍ഷം. ഞങ്ങള്‍ കുറച്ചു പുരോഗമന ചിന്തകരായിരുന്നു. നിലവിലെ വിദ്യാഭ്യാസവ്യവസ്ഥിതിയുമായി ഒട്ടും യോജിപ്പില്ലാത്തവര്‍. ഊര്‍ജ്ജസ്വലമായ യൌവനം ആരൊക്കെയോ കുറിച്ചു വച്ച അക്ഷരങ്ങളിലും പുസ്തകങ്ങളിലും അടയിരുന്ന് വിദ്യാഭ്യാസം മുക്കിയും മുള്ളിയും തീര്‍ക്കാന്‍ ഒട്ടും ഉദ്ദേശ്യമില്ലാതിരുന്നവര്‍. നാലു ചുവരുകള്‍ക്കുള്ളില്‍ മുഴങ്ങുന്ന വിചക്ഷണന്‍റെ മൊഴികള്‍ക്ക് മറുവാക്കു തേടി ഞങ്ങള്‍ ക്ലാസ്സുമുറികള്‍ക്കു പുറത്തേക്കു ചുവടുകള്‍ വച്ചു. ക്ലാസ്സുകള്‍ ബഹിഷ്കരിച്ച് മൈതാനത്തിന്‍റെ വിശാലതയില്‍ ജീവിതപഠനം തുടങ്ങി.

ആയിടെ, ഒരു ദിവസം...

പോക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് സിഗരറ്റെടുത്ത് സനല്‍ ഞങ്ങള്‍ക്കു നേരെ കാണിച്ചു.

"ചവക്കാനും ഇറക്കാനും ചുണ്ടിനിടയിലും നാക്കിനടിയിലും വക്കാനുമെല്ലാം പുകയില വിശേഷപ്പെട്ടതാണെന്ന് നമ്മള്‍ നേരത്തേ പഠിച്ചല്ലോ. ഇനി, ഇതിന്‍റെ പേര് അന്വര്‍ത്ഥമാക്കുന്ന ഉപയോഗത്തിലേക്ക് പ്രവേശിക്കാന്‍ നമുക്ക് സമയമായി..."

സനല്‍ ഒരു സിഗരറ്റ് ചുണ്ടത്ത് വച്ച് കത്തിച്ചു. പതുക്കെ ആസ്വദിച്ച് ഒരു കവിള്‍ പുക വലിച്ചെടുത്തു. ആദ്യം വായിലൂടെ അല്പം പുക പുറത്തേക്ക്, പിന്നെ മൂക്കിലൂടെ അല്പം... ഒരു സെക്കന്‍റ് നേരത്തെ ബ്രേക്ക്. ശേഷം ചുണ്ടുകള്‍ക്കിടയിലൂടെ കുഞ്ഞു കുഞ്ഞു വളയങ്ങളായി പുക വായുവിലേക്ക്...

കെട്ടിക്കുടുക്കുകളില്‍ നിന്ന് സ്വതന്ത്രമാവുന്ന ഒരു ചങ്ങലയുടെ കണ്ണികളെന്ന പോലെ, മേഘപടലം പോലെ പുകവലയങ്ങള്‍ ആകാശത്തേക്ക് ഒഴുകി. വായുവില്‍ നൃത്തം ചെയ്ത്, കാറ്റിന്‍റെ ആത്മാവെന്ന പോലെ അകലേക്കകലേക്ക്...

എല്ലാവരും കണ്ണെടുക്കാതെ ആ കാഴ്ച നോക്കി നില്‍ക്കുകയാണ്. സനല്‍ പാക്കറ്റ് നീട്ടിപ്പിടിച്ചു.

"പുകയിലയുടെ ഏറ്റവും മഹത്തരമായ ഉപയോഗം, ചവക്കാതെ, വിഴുങ്ങാതെ, ഒരു കടലാസില്‍ ചുരുട്ടിയെടുത്ത് കത്തിച്ച് വലിക്കുക. പരീക്ഷിച്ചു നോക്കണമെന്നുള്ളവര്‍ക്ക് ആകാം."

"ഹോ, അവന്‍റെയൊരു ജാഡ. നമ്മളാരും വില്‍സ് കണ്ടിട്ടില്ലാത്ത പോലെ..."

കുഞ്ഞച്ചന്‍ പാക്കറ്റ് തട്ടിപ്പറിച്ച് അതില്‍ നിന്നും ഒരെണ്ണമെടുത്ത് കത്തിച്ചു. എല്ലാവരും സാകൂതം നോക്കി. കുഞ്ഞച്ചന്‍ വലിക്കുന്നത് മുമ്പെങ്ങും കണ്ടിട്ടില്ല. നമ്മളറിയാതെ വല്ല കമ്പനിയിലും ശീലം കാണുമായിരിക്കും. പരിചയസമ്പന്നനെപ്പോലെ സിഗരറ്റ് ഇടത്തേ ചിറിയില്‍ പറ്റിച്ച് വച്ച് കുഞ്ഞച്ചന്‍ തീ കൊളുത്തി. കത്തിച്ച് ആഞ്ഞു വലിച്ചു.

"ഗ്‍മ്‍സ്...ഫ്‍ഗ്...ഹ്‍...!!!"

വികൃതമായ ഒരു ശബ്ദം. പുറകെ പഞ്ചദ്വാരങ്ങളെയും പുകച്ച് തീപ്പിടിച്ചു കൊണ്ട് ആദ്യം കേറ്റിയ പുക പുറത്തേക്ക്. മൂന്നു സെക്കന്‍റുകള്‍ക്കുള്ളില്‍ ചുമച്ചു ചുമച്ച് കുഞ്ഞച്ചന്‍ മൈതാനത്ത് കമിഴ്‍ന്നു, പിന്നെ മലര്‍ന്നു. ഉച്ചി മുതല്‍ നട്ടെല്ല് വഴി ഉപ്പൂറ്റി വരെ, മേലാസകലം എരിയുന്നുണ്ട്. ഏതു ഭാഗം മുതല്‍ തിരുമ്മിത്തുടങ്ങണമെന്ന് യാതൊരു പിടിയുമില്ലാതെ പുകയുന്ന ബോഡി നിലത്തിട്ടുരുട്ടുകയാണ് പാവം.

"ഹ ഹ ഹ... ആ പാക്കറ്റിങ്ങു താടാ."

കൃഷ്ണമണി മലച്ച്, കണ്ണു നിറഞ്ഞ്, മൂക്കു ചുകന്ന്, മുട്ടുകാല് മടക്കി വച്ച്, മുതുകത്ത് കയ്യിട്ടുഴിയുന്ന കുഞ്ഞച്ചന്‍റെ കവിളില്‍ ഞാന്‍ തലോടി. ആ മുഖത്ത് അല്പം ജാള്യം കൂടെ തേച്ചു പിടിപ്പിച്ചു.

"പയ്യന്‍സ്, അരിയുക, മനശ്ശിലാക്കുക, പരയന്‍റാ" ഫുള്‍ ബാസില്‍ ഇത്രയും പറഞ്ഞ് സനല്‍ കണ്ണിറുക്കി.

"പൊ... പൊകയണ ബീഡി... ശ്ശെ, ബോഡീല്... കാന്താരി പുരട്ടാതെഡേയ്."

കുഞ്ഞച്ചന്‍ കിതച്ചു. ഞാന്‍ പാക്കറ്റില്‍ നിന്ന് ഒരെണ്ണമെടുത്ത് കൂളായി കത്തിച്ചു. വലിച്ചു. മൂക്കിലൂടെയും വായിലൂടെയും പുക പറത്തി പറത്തി വിട്ടു. ചിരിച്ചു.

"നിനക്കിതു ശീലമുണ്ടോടാ?"

കുഞ്ഞച്ചന്‍ അദ്ഭുതപരതതന്ത്രനായി. ഞാന്‍ കണ്ണിറുക്കി. സനല്‍ പൊട്ടിച്ചിരിച്ചു.

"ഇങ്ങനാണോഡേയ് വലിക്കുന്നത്?"

സനലിന്‍റെ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു. വായിലൂടെയും മൂക്കിലൂടെയും ഇപ്പോളും പുക പോയിക്കൊണ്ടിരിക്കുന്നുണ്ട്. എന്താ എന്‍റെ വലിക്ക് കുഴപ്പം?

"എടോ, പുക അകത്തേക്കെടുക്കണം, ദാ കണ്ടോ."

സനല്‍ ഒരു പുക വലിച്ചെടുത്ത ശേഷം വാ തുറന്നു. വായ് നിറയെ പുക. മെല്ലെ മെല്ലെ അതലിഞ്ഞു കാണാതെയായി. ഇത്തവണ ഞങ്ങള്‍ ശരിക്കും ഞെട്ടി.

പതിയെ തൊണ്ട വഴി പുക വീണ്ടും പുറത്തേക്ക്. ഞങ്ങള്‍ വീണ്ടും ഞെട്ടി. സനലിനോടുള്ള എന്‍റെ ദേഷ്യം ആരാധനക്കു വഴിമാറി. ഇതദ്ഭുതം തന്നെ! ശ്രീകൃഷ്ണന്‍റെ വായിലെ ഭൂഗോളം കണ്ട് യശോധാമ്മ അന്തിച്ചു നിന്നതു പോലെ, സനലിന്‍റെ വായിലൂടെ പുക ചീളു ചീളായി വരുന്നതു കണ്ട് കറന്‍റടിച്ച പോലെ നില്‍ക്കുകയാണെല്ലാരും.

"മനസ്സിലായോ?"

സനല്‍ കണ്ണു തുറന്നു നോക്കുമ്പോള്‍ എല്ലാവരും വാ പൊളിച്ചു നില്‍ക്കുന്നു. അബു മാത്രം (ആള്‍ക്ക് ഈ വക പരിപാടികളിലൊന്നും താല്പര്യമില്ല) സിഗരറ്റ് പാക്കിലേക്ക് നോക്കി ഏതാണ്ടാലോചിക്കുകയാണ്.

"എന്താടാ?"

എല്ലാവരെയും മലത്തിയടിച്ച ഗൂഢാനന്ദത്തില്‍, ഇനിയും വല്ല സംശയവുമുണ്ടോ എന്ന ഭാവത്തില്‍ സനല്‍ അബുവിനെ നോക്കി.

"ഞാനാലോചിക്കുകയായിരുന്നു. ഈ പാക്കറ്റിനു പുറത്തെഴുതിയതു കണ്ടോ?"

അബു പാക്കറ്റ് തിരിച്ചും മറിച്ചും നോക്കി.

" W D & H O Wills. ന്നു പറഞ്ഞാല് എന്തേത്താ?"

"അതോ... അത്...."

സനല്‍ ഒന്നിടത്തോട്ടു തിരിഞ്ഞു, ഒന്നു വലത്തോട്ടു തിരിഞ്ഞു, പുകയൊന്നാഞ്ഞു വലിച്ചു.

"അത്... അതാണ്... വൈഫ്, ഡോട്ടര്‍... ആന്‍ഡ്... ആന്‍ഡ്... ഹസ്ബന്‍ഡ് ഓഫ് വില്‍സ്..."

* * * * * * * * * * * * * * * * * * * * * * * *

നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍. സനല്‍ ഐടി പ്രൊഫഷണലായി, കുഞ്ഞച്ചന്‍ വക്കീലായി, അബു ബിസ്സിനസ്സുകാരനായി. ഞാന്‍ ബ്ലോഗറുമായി. W D & H O Wills എന്താണെന്ന് ഞങ്ങളിതിനിടെ വായിച്ചറിഞ്ഞു. തിരക്കു കൂടിക്കൂടി ജീവിതം ജീവിതമല്ലാതായി. കക്കൂസെന്ന കുടുസ്സുമുറിക്കകത്താണ് ചിന്തകള്‍ ഏറ്റവും സ്വതന്ത്രമായി പാറിപ്പറക്കുന്നത്. അവിടെപ്പോലും ഇരുന്നു ചിന്തിക്കാന്‍ സമയമില്ലാത്തത്ര ബോറന്‍ ജീവിതം.

പഴയതു പോലെ ഒന്നു രണ്ടെണ്ണം വീശി കുന്നിന്‍പുറത്ത് കാറ്റു കൊണ്ടിരിക്കാന്‍ ഞങ്ങള്‍ക്കെല്ലാം മോഹം. കെട്ടുപാടുകളില്‍ നിന്നും അവധി വിലക്കു വാങ്ങി ഒരു നാള്‍ ഞങ്ങള്‍ ഒത്തുകൂടി.

കാവിന്‍റെ പുറകിലെ ഊടുവഴിയിലൂടെ അബു മുമ്പില്‍ നടന്നു. കുപ്പി എന്‍റെ കയ്യിലാണ് (വിട്ടു കൊടുക്കില്ലാ!!) കൂടെ വെള്ളവും നേന്ത്രക്കുലയുമൊക്കെ താങ്ങി കുഞ്ഞച്ചനും സനലും.

"വേഗം നടക്കെടാ."

അബു പറന്നു കേറുകയാണ്. സനല്‍ കിതക്കുന്നുണ്ട്. കുപ്പി കയ്യിലുണ്ടെന്ന എനര്‍ജി മാത്രമാണ് എന്നെ പിടിച്ചു വലിക്കുന്നത്. കുഞ്ഞച്ചന്‍ ഇടക്കിടെ നിന്ന് ഊരക്ക് കൈ വച്ച് അമര്‍ത്തുന്നു, വയറു പൊത്തിപ്പിടിക്കുന്നു.

പണ്ടൊക്കെ ഓണക്കാലത്ത് പുല്ലു പോലെ വലിഞ്ഞു കയറി തുമ്പപ്പൂവും വേലിപ്പൂവും പറിച്ചു കൊണ്ടു വന്നിരുന്നത് ഈ കുന്നിന്‍പുറത്തു നിന്നായിരുന്നല്ലോ എന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസം തോന്നി. എത്ര അനായാസമായിരുന്നു, അന്ന് കല്ലും പുല്ലും ചാടിക്കയറി, നെല്ലിമരത്തില്‍ കേറി കുലുക്കി, പാറപ്പുറത്ത് കേറി തല കുത്തി മറിഞ്ഞ്... ഓര്‍മ്മകളേ, ഈ വിയര്‍പ്പൊപ്പൊയെടുത്ത് എന്‍റെ കൈ പിടിച്ചൊന്നു മുകളിലേക്ക് കയറ്റൂ. ഞാന്‍ തളരുന്നു.

ആത്മാവിനു ഞാന്‍ കൊടുത്ത ഓരോ പുകക്കും നന്ദി പ്രകടിപ്പിച്ചു കൊണ്ട് പത്തിരട്ടി താളത്തില്‍ കൊട്ടിപ്പാടുന്ന ഹൃദയപ്പെരുമ്പറ.

പാറപ്പുറത്ത് മലര്‍ന്നു കിടന്ന് ആകാശം നോക്കി. ഇളം നീല നിറത്തിനുള്ളില്‍ തത്തിക്കളിക്കുന്ന വെള്ളിമേഘങ്ങളെ തേടിയ എന്‍റെ കണ്ണുകളിലേക്ക് ഇരുട്ട് മെല്ലെ കറങ്ങിയെത്തുന്നു. വെള്ളം... വെള്ളം...

"വലിച്ചു വലിച്ച് ചെക്കന്‍റെ ലങ്സ് പുറത്തെത്തി."

അബു ഒരു ഗ്ലാസ്സില്‍ ഓസീയാറൊഴിച്ച്, ഇത്തിരി തെളിവെള്ളം ചേര്‍ത്ത് എന്‍റെ കയ്യില്‍ തന്നു. ഒരു വലിക്കത് അടിച്ചു തീര്‍ത്തപ്പോളാണ് നീര്‍ന്നു നില്‍ക്കാനുള്ള ത്രാണി കിട്ടിയത്.

"നമ്മുടെ മാനുവല്‍ ചേട്ടന്‍റെ സ്ഥിതിയെന്താടാ?"

ഞങ്ങളുടെ പഴയ ഹീറോയായ മാനുവല്‍ ചേട്ടനെപ്പറ്റി ഞാന്‍ അബുവിനോട് ചോദിച്ചു. പ്ലാവിഞ്ചോട്ടിലോ ബസ്റ്റോപ്പിലോ പുഴക്കരയിലോ കള്ളുഷാപ്പിലോ, എവിടെയാണെങ്കിലും വിരലുകള്‍ക്കിടയില്‍ ബീഡി തിരുകിപ്പിടിച്ച് പുകവളയങ്ങള്‍ കൊണ്ട് അന്തരീക്ഷത്തില്‍ വട്ടവും ഹൃദയവും ചുണ്ടും വരച്ചു കാണിക്കാറുള്ള, ഞങ്ങളുടെ പഴയ മാനുവല്‍ ചേട്ടന്‍.

"പേര് മാത്രമേ ഇപ്പോ മാനുവല്‍ ആയിട്ടുള്ളു. സിസ്റ്റം മൊത്തം ഓട്ടോമേറ്റഡാ."

ഒരു പുക കത്തിച്ചു കൊണ്ട് കുഞ്ഞച്ചനാണ് മറുപടി പറഞ്ഞത്.

ഒരു ട്യൂബിലൂടെ ഗ്ലൂക്കോസ് അകത്തു കയറുന്നു, മറ്റൊരു ട്യൂബിലൂടെ മൂത്രമായി പുറത്തു വരുന്നു. ഇടയിലുള്ള പണിയൊക്കെ വലിയ കുഴപ്പമില്ലാതെ ബോഡി തന്നത്താന്‍ ചെയ്തോളും."

കുഞ്ഞച്ചന്‍ പൂര്‍ത്തിയാക്കി.

"ഹാര്‍ട്ടിന് വല്ലതുമുണ്ടോടാ?"

"ഒരു അറ്റാക്ക് ഇനിഷ്യേറ്റ് ചെയ്യാനുള്ള പവറ് ആ ബോഡിക്കുണ്ടായിരുന്നേല്‍ അങ്ങനെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയേനെ, പാവം."

സനലാണ് മറുപടി പറഞ്ഞത്.

"നമുക്കൊന്നു പോയിക്കാണണ്ടേടാ?"

* * * * * * * ** * * * * ** * * * * ** * * *

വെള്ള ബെഡ്ഷീറ്റ് വിരിച്ച കട്ടിലില്‍ മലര്‍ന്നു കിടക്കുകയാണ് മാനുവല്‍ ചേട്ടന്‍. തല തിരിച്ച്, ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ശരീരത്തിലെ ഓരോ ദ്വാരത്തിലേക്കും നീളുന്ന വെളുത്ത കുഴലുകള്‍. ശ്വസിക്കാന്‍ വളരെ കഷ്ടപ്പെടുന്നുണ്ട്. വലിവിന്‍റെ ശബ്ദം പുറത്തേക്കു കേള്‍ക്കാം.

വിശ്വസിക്കാന്‍ കഴിഞ്ഞില്ല, എനിക്ക്. പഴയ ഓര്‍മ്മകള്‍....

പുഴയില്‍ കുളിക്കാനിറങ്ങുന്നതിന് തൊട്ടു മുമ്പ്, ബീഡിയിലെ അവസാനത്തെ പുക ആഞ്ഞു വലിച്ച് മാനുവലേട്ടന്‍ മുങ്ങാംകുഴിയിടും. വെള്ളത്തില്‍ പലയിടത്തായി പരന്ന് ’ഗുളു ഗുളു’ ശബ്ദത്തില്‍ പൊങ്ങുന്ന കുമിളകളുടെ പ്രതലം വികസിച്ചു പൊട്ടി, നേര്‍ത്ത വെളുത്ത പുക മുകളിലേക്കുയരും. പുഴ നിന്നു കത്തിത്തിളക്കുന്നതു പോലെ. ഇത്തിരി ദൂരെപ്പോയി പൊങ്ങിയ ശേഷം മാനുവല്‍ ചേട്ടന്‍ ഉള്ളില്‍ ബാക്കി സൂക്ഷിച്ച പുക നീട്ടിയൂതും. പൊങ്ങിപ്പറക്കുന്ന പുകക്കിടയിലൂടെ, മഞ്ഞപ്പല്ലുകള്‍ കാണിച്ച് അദ്ദേഹം പൊട്ടിച്ചിരിക്കും...

ഇപ്പോള്‍ ഈ കിടക്കയില്‍, ഒന്നു മലരാനോ തിരിയാനോ കഴിയാതെ, പ്ലാസ്റ്റിക്ക് ട്യൂബുകളാല്‍ ചുറ്റി വരിയപ്പെട്ട്.

പെട്ടിയില്‍ അടുക്കി വച്ചിട്ടുള്ള മരുന്നുകളില്‍ മരണം മണക്കുന്നു. ഹോ! നില്‍ക്കാന്‍ കഴിയുന്നില്ല. ഞാന്‍ തിരിച്ചു നടന്നു.

കുഞ്ഞച്ചന്‍റെ വീട്ടിലാണ് ഡിന്നര്‍. നടക്കുന്ന വഴിയേ ഞങ്ങള്‍ക്ക് അധികമൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. വീട്ടുമുറ്റത്ത് കുഞ്ഞച്ചന്‍റെ മകനും പെങ്ങളുടെ മകളും എന്തൊക്കെയോ വീരസ്യങ്ങള്‍ പറഞ്ഞു കളിക്കുന്നു. കുസൃതിയോടെ ഞാനവന്‍റെ കവിളില്‍ നുള്ളി. അവന്‍ ശ്രദ്ധിക്കുന്നില്ല. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ലോകത്തു ചെന്ന്, ഒരു നിമിഷം കുഞ്ഞായി ജീവിക്കാനുള്ള പ്രേരണയില്‍ ഞാനവരോടൊപ്പം നിന്നു.

"എന്‍റെ പപ്പാ കാര്‍ ഡ്രൈവ് ചെയ്യും."

കുഞ്ഞച്ചന്‍റെ മകന്‍ കൈകള്‍ കൊണ്ട് സ്റ്റിയറിങ് തിരിക്കുന്നതായി ആംഗ്യം കാണിച്ചു.

"മൈ പപ്പാ ഓള്‍സോ ഡ്രൈവ്സ്..."

അവളും വിടുന്നില്ല.

"ങും... മൈ പപ്പാ... മൈ പപ്പാ... ങാ, എന്‍റെ പപ്പാ സിഗരറ്റ് സ്മോക്‍ ചെയ്യുമല്ലോ..."

അവന്‍ വിരലുകള്‍ ചുണ്ടത്തു വച്ചു. ഞാന്‍ പകച്ചു. കൊച്ചു പെണ്‍കുട്ടി ഒരു നിമിഷം ചിന്തിച്ചു.
"മൈ പപ്പാ ഓള്‍സോ... ങൂഹും... എന്‍റെ പപ്പാ സ്മോക് ചെയ്യില്ല. ബട്ട്... ബട്ട്... ഹീ വില്‍ സ്മോക്. ഞാന്‍ ഉടനെ പറയും പപ്പായോട് സ്മോക്കിങ് തുടങ്ങാന്‍. കണ്ടോ..."

Friday, November 7, 2008

നീ പോഡേയ്...

ചിലപ്പോഴൊക്കെ മനസ്സ് എന്നെ വെറുതെ നോക്കി ചിരിക്കും.

നോക്ക്, നിന്നെ ഞാനെത്ര വട്ടു കളിപ്പിക്കുന്നുവെന്ന്.

മനസ്സിനോടു മറുപടി പറയാന്‍ പലപ്പോഴും ഭയമാണ്. ഇരുട്ടത്തിരുന്ന് കണ്ണു പൊത്തിക്കളിക്കുന്നതു പോലെ അസ്വസ്ഥാജനകമായ ഒരു അവസ്ഥ. ഒറ്റക്ക് ജീവിക്ക്, ഒറ്റക്ക് മരിക്ക് എന്നൊക്കെ പലപ്പോഴും പറയാന്‍ ഞാനാഞ്ഞതാണ്. ക്രൂരമായ പരിഹാസത്തോടെ മനസ്സ് എന്നെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ തടഞ്ഞു കിടക്കുന്നു.

ഇടക്ക് മനസ്സെന്നോട് കളിതമാശകള്‍ പറയാറുണ്ട്. ലോകത്തേറ്റവും മിനുസ്സമുള്ള പ്രതലമേതാണെന്നു ചോദിച്ചപ്പോള്‍, പച്ചപ്പയറു പൊളിച്ചെടുത്ത പയറുമണിയോളം എന്തുണ്ടെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. സുതാര്യമായ മാര്‍ബിള്‍ കഷണവും ലാവണ്യത്തിന്‍റെ നിര്‍‌വചനമായ സ്ത്രീശരീരവും ചിത്രങ്ങളായി കാണിച്ച് മനസ്സെന്നെ വിരട്ടിയോടിച്ചു.

തക്കാളിക്ക് വില മുപ്പത്തഞ്ച്, പച്ചമുളകിന് നാല്പത്തഞ്ച്, പിടിച്ചുപറിക്കാര്‍ എനിക്ക് എന്‍റെ തന്നെ ലോകം വില്‍ക്കുമ്പോള്‍, കണ്ടുമറിഞ്ഞും ഞാനെന്തിനിവിടെ നില്‍ക്കണമെന്ന് ചോദിച്ചു പോയി. മനസ്സൊന്നും മിണ്ടിയില്ല. വീടിനു പിന്നാമ്പുറത്തെ മണ്ണില്‍ ഇതൊക്കെ ഞാന്‍ വിതച്ചാലും വിളയുമല്ലോ.

പത്രം, കേബിള്‍, വൈദ്യുതി, ടെലഫോണ്‍, ഇന്‍റര്‍നെറ്റ്, ബ്ലോഗ് ഇത്യാദി ലോഗോകള്‍ കാണിച്ച് മനസ്സെന്നെ വിരട്ടി നോക്കി. സമ്പത്തെന്ന സങ്കല്പത്തിനു മുകളില്‍ ലോകം കെട്ടിപ്പൊക്കിയ കൊട്ടാരത്തിന്‍റെ അടിക്കല്ലിളകിയെന്ന് ഞാന്‍ കളിയാക്കി. ഇന്‍സ്റ്റന്‍റ് മെസ്സേജും ഇമ്മീഡിയറ്റ് കമ്യൂണിക്കേഷനും ഫില്‍റ്റര്‍ കാപ്പിയും കട്‌ലറ്റ് ബര്‍ഗറും ഇല്ലാത്ത ലോകമാണ് സമാധാനപരമെന്ന് ഞന്‍ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. നിന്‍റെ വീടിനു പിന്നാമ്പുറത്ത് അരി വിളയുമോ, വസ്ത്രം വിളയുമോ, തുകല്‍ വിളയുമോ, ചായ വിളയുമോ, മദ്യം വിളയുമോ എന്നിങ്ങനെ പേമാരി കണക്കിന് മനസ്സ് ചോദ്യങ്ങളെറിഞ്ഞു. ഞാന്‍ തളര്‍ന്നു.

പണവും സമ്പത്തുമെല്ലാം എന്‍റേതും അവന്‍റേതുമല്ലെന്ന് ആരുടേതുമല്ലെന്ന് എനിക്കറിയാം. എല്ലാമെറിഞ്ഞു കളഞ്ഞ്, ഞാന്‍ കാട്ടില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തി. കാട്ടിലെന്തുണ്ട് നിനക്കു തിന്നാന്‍ ബാക്കിയെന്ന് മനസ്സ്. രേഖകളും കാര്‍ഡുകളും കടലാസുകളും നഷ്ടപ്പെട്ടാല്‍ നീ ഈ ഭൂമുഖത്ത് ജീവിക്കുന്ന, മരണം ഏതു നിമിഷവും തേടിയെത്താവുന്ന ഒരു സങ്കല്പം മാത്രമായി ഒടുങ്ങുമെന്ന് മനസ്സെനിക്ക് താക്കീത് നല്‍കി. അടവുകളുടെയും കുടിശ്ശികകളുടെയും തടങ്കലില്‍ നീ നിന്‍റെ കുടുംബത്തെ ഒറ്റപ്പെടുത്തുമെന്ന് അവനെന്നെ സെന്‍റിയാക്കി.

നമുക്കു വാക്കുകളിലെ അര്‍ത്ഥവും ശബ്ദവുമെന്ന പോലെ ഒന്നായി ജീവിച്ചു കൂടെ? കഴിയില്ലെന്ന് മനസ്സു തറപ്പിച്ച് പറഞ്ഞു. എങ്കില്‍ നമുക്കൊറ്റക്കൊറ്റക്കു ജീവിക്കാമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. മനസ്സു ചിരിച്ചു. ഞാനൊറ്റക്കു ജീവിച്ചേക്കാം, നിനക്കതിനും കഴിയില്ലല്ലോ.

നീ പോഡേയ്, ഞാനെന്നെത്തന്നെ കൊന്നു കളഞ്ഞു. മനസ്സ് മാത്രമായി ജീവിക്കുന്നു.