Friday, June 26, 2009

ഈ പ്രതിപക്ഷത്തിന്‍റെ ഒരു കാര്യം!

ഈ പ്രതിപക്ഷത്തിന്‍റെ ഒരു കാര്യം! മാതൃഭൂമീടേം...


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

എനിക്കിതു കണ്ടപ്പോ തമാശ തോന്നി എന്നു കരുതി എല്ലാര്‍ക്കും തോന്നിക്കൊള്ളണമെന്നില്ല! :-)

Tuesday, June 2, 2009

കഥ: ഹാര്‍മ്മോണിയം

കുറ്റിക്കാടും പാടവും ഇടവഴിയും തൂക്കുപാലവും നൂറടി വീതിയുള്ള ടാര്‍ റോഡും കടന്ന് ഗോപീകൃഷ്ണന്‍ നടന്നു നീങ്ങി. പിന്നിട്ട വഴികളിലെവിടെയൊക്കെയോ വിയര്‍പ്പ് ഇറ്റു വീണിരുന്നു. വേലിച്ചെടികള്‍ വിങ്ങിപ്പൊഴിച്ച നീലപ്പൂക്കള്‍ കാല്പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നിരുന്നു. തൊട്ടാവാടി മുള്ളുകള്‍ ഉടുമുണ്ടിന്‍റെ തുമ്പിലുടക്കി പുറകോട്ട് വേദന പകുത്ത് വലിച്ചിരുന്നു.

തോളില്‍ ഭാരമുള്ള ചുമടാണ്. ജീവിതത്തോളം വരുന്ന ഭാരം. വെള്ളത്തുണിയില്‍ കെട്ടിപ്പൊതിഞ്ഞ്, ചൂടിക്കയറിട്ട് വലിച്ചു കെട്ടിയ ഭാരം. എത്ര ഒതുക്കി ചുമലില്‍ താങ്ങി നിര്‍ത്തിയിട്ടും പിറകോട്ടായുന്നു, ചുമട്.

ആഹ്... അസഹ്യമായ ദാഹം! ഭാണ്ഡക്കെട്ട് നിലത്ത് വച്ച് ഗോപീകൃഷ്ണന്‍ കുനിഞ്ഞിരുന്നു.

ചെവിക്കൂടിലേക്ക് ഇഴഞ്ഞു കയറുന്ന സംഗീതം. അയാള്‍ ചെവി വട്ടം പിടിച്ചു. ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പയ്യന്‍റെ ചെവിയിലെ ഇയര്‍ഫോണില്‍ നിന്ന് കാറ്റ് കവര്‍ന്നെടുത്ത് ഗോപീകൃഷ്ണന് നല്‍കിയ താളം.

ധമുക്ക് ധം... ധം.... ധമുക്ക് ധം... ധം....

ഭാണ്ഡക്കെട്ടില്‍ മുറുകിയിരുന്ന വിരലുകള്‍ പതിയെ അയയുന്നു. സംഗീതത്തിനൊത്ത താളത്തില്‍ ഉണരുന്നു. ചില വിസ്മയക്കാഴ്ചകളിലേക്ക് മനസ്സ് പറന്നു തുടങ്ങുന്നു. നിത്യപ്രണയത്തിന്‍റെ നേര്‍ത്ത മൂടുപടം മനസ്സിനെ അശാന്തിയുടെ പടുകുഴിയിലേക്ക് പിച്ചിച്ചീന്തിയെറിയുന്നു. താളത്തില്‍ മുറുകിയ ഗോപീകൃഷ്ണന്‍റെ വിരലുകള്‍ നിശ്ചലമായി, ഭാണ്ഡത്തില്‍ വേദനയോടെ ഞെരിഞ്ഞമരുന്നു.

നശിക്കട്ടെ, സംഗീതം!

നേര്‍ത്ത ഇരമ്പലോടെ, സംഗീതത്തെ മൂടിക്കൊണ്ട് ബസ്സ് വന്നു നിന്നു. ഇടതുവശത്ത് സൈഡ് സീറ്റിലിരുന്ന് ഗോപീകൃഷ്ണന്‍ പുറത്തേക്ക് നോക്കി. കാഴ്ചകള്‍ കണ്ണില്‍ നിന്നിറങ്ങിയോടുന്നു. പാട്ട് കേട്ടുകൊണ്ട് ബസ്റ്റോപ്പിലുണ്ടായിരുന്ന പയ്യന്‍ അയളുടെ അരികില്‍ വന്നിരുന്നു. ഗോപീകൃഷ്ണന്‍ ഭാണ്ഡത്തില്‍ പിടി മുറുക്കി.

ധമുക്ക് ധം.... ധം... ധമുക്ക് ധം.... ധം...

ഹൊ! അസഹ്യം. പുറംകാഴ്ചകളുടെ ലോകത്ത് ചിന്തകളെ മറിച്ചിതേയുള്ളു. അപ്പോളേക്കും വരുന്നു, ഓരോന്നോര്‍മ്മപ്പെടുത്താന്‍. എങ്കിലും സ്വയമറിയാതെ അയാളുടെ വിരലുകള്‍ ആ സംഗീതത്തിനൊത്ത് താളമിടാന്‍ തുടങ്ങി.

"ധധമ്മാ....."

പെട്ടെന്നൊരു വിളി. എവിടെ നിന്നാണ്? താനല്ലാതെ മറ്റാരും അങ്ങനെ വിളിക്കാറില്ലല്ലോ, സീതമ്മയെ.

സീതമ്മ....

കറുപ്പിന് ഏഴും എട്ടുമല്ല അഴക്. മുന്നൂറ്ററുപത്തഞ്ചാണ്, തൊള്ളായിരത്തിപ്പതിനാറാണ്. ഒറ്റമുറിവീടിന്‍റെ വരാന്തയിലിരുന്ന് തന്‍റെ ഹാര്‍മ്മോണിയം നനഞ്ഞു പാടിയ എത്രയെത്ര രാഗങ്ങള്‍! കുഴല്‍ക്കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ നടന്നു വരുന്ന സീതമ്മ. കോളനി...

കോളനിയെന്നു പറഞ്ഞാല്‍? ലക്ഷംവീടെന്ന് പറയണം. ആസ്ബറ്റോസും മരത്തടിയും വച്ചുകെട്ടിപ്പണിത അറുപതോളം വീടുകളുണ്ടവിടെ. താമസിക്കുന്നവരെല്ലാം തമിഴന്മാരും തമിഴത്തികളും.

പ്രണയത്തിന് ഭാഷാഭേദമില്ലത്രെ. പ്രണയത്തിനു മാത്രമല്ല, സംഗീതത്തിനും. പണ്ടൊരിക്കല്‍ ഏതോ തമിഴന്‍ ചെക്കന്മാര്‍ എവിടുന്നോ പഠിച്ചു വന്ന ഒരു പാട്ട് കൂട്ടം ചേര്‍ന്ന് പാടിയത് കേട്ടിട്ടുണ്ട്. ഒരക്ഷരം മനസ്സിലായില്ല, ഗോപീകൃഷ്ണന്.

"സോന്‍ സോന്‍ സോനരക്കനീയരക്കരീയരോം... സോന്‍ സോന്‍..."

ഗോവന്‍ പാട്ടാണെന്നോ മറ്റോ ആരൊക്കെയോ അഭിപ്രായം പറയുന്നതു കേട്ടു. ഏതു ഭാഷയായാലെന്ത്. ഗോപീകൃഷ്ണന്‍ മറ്റൊരു പാട്ടും ഇത്രയേറെ ആസ്വദിച്ചു കേട്ടിട്ടില്ല, ജീവിതത്തില്‍.

അയാള്‍ ആ പാട്ട് ഹാര്‍മ്മോണിയമെടുത്ത് വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

"സാ... സാ... സാനീധനീ... സാനീധനീ ധധമാ..."

ധധമ്മ... ഛെ! വീണ്ടും ഇതെവിടെ നിന്നാണ് കേള്‍ക്കുന്നത്. ഗോപീകൃഷ്ണന്‍ ഇടതുചെവി തന്‍റെ പക്കമിരുന്ന യുവാവിനു നേരെ വട്ടം പിടിച്ചു. ഗോപീകൃഷ്ണന് വലതുചെവിക്ക് കേള്‍വിക്കുറവുണ്ട്. കുറവല്ല, കേള്‍ക്കില്ല തന്നെ. ഇടതുചെവി പൊത്തിപ്പിടിച്ചാല്‍ നിശ്ശബ്ദസുന്ദരസമൂഹമാണ് അയാള്‍ക്കു ചുറ്റും. സമാധാനം തേടാനുള്ള വഴികള്‍. പണ്ടാരമടങ്ങാന്‍, ചിന്ത ഏതെല്ലാം വഴിക്കാണ് പായുന്നത്!

ശൈത്യകാലത്ത് അല്പം വൈകിയാണ് സീതമ്മ വെള്ളമെടുക്കാന്‍ വരാറുള്ളത്. തന്‍റെ ഹാര്‍മ്മോണിയത്തില്‍ നിന്ന് പ്രഭാതഭേരി പരന്നൊഴുകിയാലും വീണ്ടുമൊരു അഞ്ചു മിനിറ്റു കൂടെ കഴിഞ്ഞേ സീതമ്മ വരാറുള്ളു. പിന്നിയ പോളിസ്റ്റര്‍ മുണ്ട് കഴുത്തിനു താഴോട്ട് ചുറ്റിയിട്ട്, പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്ക് കുടവും പിടിച്ച്, ചൂളിച്ചൂളി...

കുഴല്‍ക്കിണറിനടുത്ത് തന്‍റെ അവസരവും കാത്ത് അവള്‍ നില്‍ക്കും. ഇടക്കിടെ ഹാര്‍മ്മോണിയം സരിഗമ പാടുന്ന എന്‍റെ വരാന്തയിലേക്ക് കണ്ണെറിഞ്ഞു കൊണ്ട്. താന്‍ കണ്ണിറുക്കിക്കാണിക്കുമ്പോള്‍ അവള്‍ മുഖം കോട്ടും. എത്ര തവണ വൃത്തികെട്ട വായില്‍നോക്കികളെപ്പോലെ താനവളെ കണ്ണിറുക്കികാണിച്ചിരിക്കുന്നു.

ഓര്‍ത്തപ്പോള്‍ ഗോപീകൃഷ്ണന് ചിരി പൊട്ടി. ചെവിയില്‍ ഇയര്‍ഫോണും തിരുകിയിരിക്കുന്ന യുവാവ് അയാളെ തിരിഞ്ഞു നോക്കി. ഇവന്മാരുടെയൊക്കെ ചെവിക്കരുത്ത്. ചെവിക്കകത്ത് പാട്ട് പാടിത്തിമിര്‍ക്കുമ്പോളും ഇവനൊക്കെ എങ്ങനെ എന്‍റെ ചിരി കേള്‍ക്കുന്നു. ഗോപീകൃഷ്ണന്‍ അദ്ഭുതപ്പെട്ടു.

പുറത്തു നിന്ന് നല്ല മഞ്ഞുകാറ്റടിക്കുന്നുണ്ട്. ബസ്സിന്‍റെ ഷട്ടര്‍ വലിച്ചു താഴ്‍ത്തിയിട്ടു കഴിഞ്ഞു, പലരും. ഗോപീകൃഷ്ണന് അങ്ങനെ ചെയ്യണമെന്നുണ്ട്. പക്ഷേ, അതോടെ പുറംകാഴ്ചകളുടെ മാസ്മരികലോകം കണ്ണിനെ വിട്ടകലും.  പിന്നെ വീണ്ടും ചിന്തകളുടെ ലോകത്ത് താനൊറ്റക്കാവും, കരയേണ്ടി വരും. അതൊന്നും വയ്യ! തുറന്നു തന്നെ കിടക്കട്ടെ.

തണുത്ത കാറ്റ് ബസ്സിന്‍റെ ജനല്‍പ്പാളിയിലൂടെ കടന്ന്, ഷര്‍ട്ടിന്‍റെ ഓരോ വിടവും നികത്തി നെഞ്ചിടിപ്പിനോട് പറ്റിച്ചേര്‍ന്നിരുന്നു. ’ഗുഡു ഗുഡു ഗുഡു.....’ ഗോപീകൃഷ്ണന്‍ വിറക്കാന്‍ തുടങ്ങി.

ഗുഡു ഗുഡു ഗുഡു.....

മഞ്ഞു നനയുന്ന പ്രഭാതങ്ങളില്‍ കുഴല്‍ക്കിണറിനടുത്ത് ഊഴം കാത്തു നില്‍ക്കുന്ന സീതമ്മയെ തണുത്ത കാറ്റ് ഇതുപോലെ ഉമ്മ വച്ചിരുന്നത്... പല്ലുകള്‍ കൂട്ടിയിടിക്കുമ്പോള്‍ ഒരു സമാധാനത്തിനെന്ന പോലെ സീതമ്മ, പതിഞ്ഞ, അമര്‍ന്ന ശബ്ദത്തില്‍ ഒച്ചയിട്ടുകൊണ്ടേയിരിക്കും.

"ധ...ധധ...ധധ...ധ...ധധ...ധ...."

ഗോപീകൃഷ്ണന് അതു കേള്‍ക്കുമ്പോള്‍ ചിരി പൊട്ടാറാണ് പതിവ്. അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ഹാര്‍മ്മോണിയത്തിലെ ’ധ’ സ്വരം വായിക്കും.

ധധധ... ധധധ...ധധപാപാ.... ധാപസാസാ....

"പെണ്ണേ... സീതമ്മോ..."

കയ്യിലൊരു കുടവും പിടിച്ച് ഉമ്മറത്ത് കൂനിയിരുന്ന് മൂത്തപെരുങ്കൊല്ലത്തി നീട്ടി വിളിക്കും.

"വരേന്‍ മൂത്തങ്കത്ത്യേ..."

സീതമ്മക്ക് മൂത്തപെരുങ്കൊല്ലത്തി മൂത്തേങ്കത്തിയാണ്. കൂനിപ്പോലും ഇരുപതടി തികച്ചു നടക്കാന്‍ മൂത്തപെരുങ്കൊല്ലത്തിക്ക് ആവില്ല. നേരം വെളുത്ത് വെളിച്ചപ്പെടാന്‍ തുടങ്ങിയാലും അവരുടെ മകന്, പ്രകാശന്, കണ്ണു വെളുത്തിട്ടുണ്ടാവില്ല.

"പെണ്ണേ... സീതമ്മോ..." എന്ന വിളി കേട്ടാല്‍ കൂടെത്തന്നെ ഗോപീകൃഷ്ണന്‍ ഹാര്‍മ്മോണിയമെടുത്ത് വായിക്കും, മൂത്തപെരുങ്കൊല്ലത്തിയുടെ അതേ ഈണത്തില്‍.

"പാ.. പാ... ധധമാ...."

സീതമ്മക്കറിയാം, ആ വിളി തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന്. പാവാടത്തുമ്പെടുത്ത് എളിയില്‍ അമര്‍ത്തിക്കുത്തി, മുഖം കോട്ടി അവള്‍ തിരിഞ്ഞു നടക്കും...

ഗോപീകൃഷ്ണന്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് മുന്നോട്ടാഞ്ഞു. ഡ്രൈവര്‍ ഏതോ പെണ്‍കുട്ടിയെ ചീത്ത പറയുന്നു. റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിച്ചു കാണില്ല, ആഞ്ഞു ചവിട്ടിയതാവണം. അടുത്തിരിക്കുന്ന പയ്യന്‍ ഡ്രൈവറെപ്പറ്റിയും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഓരോരുത്തരും കുറ്റങ്ങള്‍ മറ്റൊരാളുടെ മുതുകത്തിട്ട് തന്നത്താന്‍ രക്ഷപ്പെടുത്തുന്നു....

താനോ...

ഗോപീകൃഷ്ണന് ഒരു നിമിഷം വല്ലാത്തൊരു വിമ്മിട്ടം അനുഭവപ്പെട്ടു. ഭാണ്ഡക്കെട്ടില്‍ പിടി മുറുകി. നനവു വരുന്നുണ്ടോ, ചോരയുടെ? മണം വരുന്നുണ്ടോ, ചോരയുടെ? കഴുത്തില്‍ തൂക്കിയിട്ടിരുന്ന തോര്‍ത്തെടുത്ത് ഗോപീകൃഷ്ണന്‍ ഭാണ്ഡക്കെട്ട് ഒന്നുകൂടി മൂടിയിട്ടു.

പുറകില്‍ നിന്നും കിലുങ്ങുന്ന ചിരിയൊച്ച കേള്‍ക്കുന്നുണ്ടോ? ഇന്നലെ രാത്രി സീതമ്മ കിലുങ്ങിക്കിലുങ്ങി തന്‍റെ മുറ്റത്ത് ഓടിക്കളിച്ചപ്പോളെന്ന പോലെ. മുറ്റമെന്നു പറയാമോ? അതു പൊതുവഴി തന്നെ. മുറ്റമുള്ള ഒരു വീടിനു വേണ്ടി ഗോപീകൃഷ്ണന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരു തെങ്ങും തെങ്ങിന്‍ചുവട്ടിലൊരു പടിയും. വൈകിട്ട് അതിനു മുകളിലിരുന്ന് ’ശ്രീഗണനാഥാ... സിന്ദൂ...രവര്‍ണ്ണാ...’ വായിക്കണം. ആഗ്രഹങ്ങള്‍!

ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലല്ലോ. ഉണ്ടെങ്കില്‍ ആ ചിരി മാത്രം മോഹിച്ച തനിക്ക് വേറെ ചില ആഗ്രഹങ്ങളുണര്‍ന്നതെന്തേ!

വെളിച്ചമില്ലായിരുന്നു അപ്പോള്‍. ഓടിക്കളിച്ച് തളര്‍ന്ന സീതമ്മ മൂത്തപെരുങ്കൊല്ലത്തിയുടെ ഇറയത്തിരുന്നു. എനിക്കവളെ വീണ്ടും കാണണമെന്നും ചിരിപ്പിക്കണമെന്നും തോന്നിയത്... ഹാര്‍മ്മോണിയവും കൊണ്ട് ഞാനാ ഇറയത്തേക്ക് നടന്നു ചെന്നപ്പോള്‍ അവള്‍ പകച്ചു പോയത്... അകത്തു നിന്നു ശബ്ദമൊന്നുമില്ല. മൂത്തപെരുങ്കൊല്ലത്തി കിടന്നു കാണണം.

കൈകള്‍ വിറക്കുന്നു. ചെവിക്കിരുവശവും ചൂടു പടരുന്നു. ആ പതിനാറു വയസ്സിന്‍റെ അരികു പൊട്ടിയ കാല്പാദം മുതല്‍ കണ്ണിലേക്ക് വീണുമറഞ്ഞു കിടക്കുന്ന മുടിനാരോളം ആണിന്‍റെ കരളു പൊള്ളിക്കുന്ന തീക്കനലാണ്. ഗോപീകൃഷ്ണന്‍റെ നെഞ്ചില്‍ ചൂടു നിറയാന്‍ തുടങ്ങി.

അയാള്‍ സീതമ്മയുടെ കൈകള്‍ കവര്‍ന്നു. അവള്‍ എഴുന്നേറ്റോടാന്‍ ഭാവിച്ചു. ഗോപീകൃഷ്ണന്‍ മുറുക്കെപ്പിടിച്ച്, അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. വിരലുകള്‍ അവളുടെ കവിളിലൂടെയുഴിഞ്ഞു. ചെവിയും പിന്‍കഴുത്തും തലോടി. അയഞ്ഞു കിടന്ന ജാക്കറ്റിന്‍റെ ഹുക്കുകള്‍ രണ്ടെണ്ണം വിടര്‍ത്തി. സീതമ്മ പകച്ചു. പക്ഷേ, അനങ്ങാനാവുന്നില്ല. ഒരു കാളിച്ച, കാലുകള്‍ കെട്ടിയിട്ടതു പോലെ. പ്രായം തികയാത്ത ആ മുലഞെട്ടുകളില്‍ അയാള്‍ കടിച്ചു. സീതമ്മ വിയര്‍ത്തു. ഒരു ഞരക്കം വരാന്തയില്‍ തങ്ങി. പാവാടയുടെ കെട്ടില്‍ വിരലുകള്‍ മുറുക്കിക്കൊണ്ട് ഗോപീകൃഷ്ണന്‍ അവളെ തന്നിലേക്ക് ചേര്‍ത്തമര്‍ത്തി.

രഹസ്യരാഗങ്ങള്‍ നിറഞ്ഞ ഒരു ഹാര്‍മ്മോണിയമാണ് സ്ത്രീശരീരം. സ്വരങ്ങളോരോന്നായി അടര്‍ത്തിയെടുത്ത് വായിക്കണം. മനസ്സും ശരീരവും സംഗമിക്കുന്ന അമൂല്യരാഗം തേടി ഗോപീകൃഷ്ണന്‍റെ വിരലുകള്‍ ഓടിനടന്നു. ഭയവും പരിഭ്രമവും ഇടകലര്‍ന്ന് ഏകാഗ്രതയെ പിടിച്ചു വക്കുന്നു. രാഗങ്ങള്‍ രചിക്കുന്നത് അവളാണ്, കൂമ്പിയ മിഴികളോടെ. ഗോപീകൃഷ്ണന്‍ അസ്വസ്ഥനായി.

"സീതമ്മേ..."

ആരാണ് വിളിച്ചത്! ഗോപീകൃഷ്ണന്‍ കിടന്ന കിടപ്പില്‍ നിശ്ചലനായി. സീതമ്മ ഞെട്ടിയെഴുന്നേറ്റ് വസ്ത്രങ്ങള്‍ വലിച്ചു നേരെയാക്കി. കറുകറാ ശബ്ദത്തില്‍ ഇറയത്തേക്കുള്ള വാതില്‍ തുറന്നു. മൂത്തപെരുങ്കൊല്ലത്തി നടന്നു വന്നു. ഇരുവരെയും മിഴിച്ചു നോക്കി.

"സീതമ്മേ..."

വിവശമായ ഒരു വിളി. പാതിയില്‍ മുറിഞ്ഞു പോയ രാഗം. ഗോപീകൃഷ്ണന്‍റെ നെഞ്ചിടിപ്പ് ഉയര്‍ന്നു. മൂത്തപെരുങ്കൊല്ലത്തി തിരിഞ്ഞ് അകത്തേക്ക് നടന്നു.

"മൂത്തെരുങ്കൊല്ലത്ത്യേ..."

ഗോപീകൃഷ്ണന്‍റെ ശബ്ദം വിറച്ചു. മറുപടിയില്ല. ഹാര്‍മ്മോണിയം കയ്യിലെടുത്ത് അയാള്‍ മെല്ലെ മുറിക്കകത്തേക്ക് കയറി. ഭയപ്പാടില്‍ വിളറി സീതമ്മ ഇറയത്തെ ചുമരില്‍ ചാരിനിന്നു. രണ്ടു നിമിഷം. മുറിക്കകത്തു നിന്നും വികൃതമായ ഒരു ശബ്ദം.

"ങ്... ഊം... മ്....!!!!"

ആ വരികളില്‍ ഒളിച്ചിരുന്ന രാഗമെന്തെന്ന് സീതമ്മ ഊഹിച്ചെടുത്തപ്പോളേക്കും ചോരയിറ്റുന്ന ഹാര്‍മ്മോണിയവുമായി ഗോപീകൃഷ്ണന്‍ മിന്നായം പോലെ ഇരുളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു.

ബസ്സ് ഒരു പാലത്തിനു മുകളിലൂടെ ഒഴുകി നീങ്ങുകയാണ്. അടുത്തിരിക്കുന്ന യുവാവിന്‍റെ കൈ ഗോപീകൃഷ്ണന്‍റെ മടിയിലെ ഭാണ്ഡക്കെട്ടിനോട് ചേര്‍ന്നിരിക്കുന്നു. അയാള്‍ ആ കൈ തട്ടിമാറ്റി.

"നിര്‍ത്തീ, ആളെറങ്ങാന്‍ണ്ട്... നിര്‍..."

പാലത്തിനു മുകളിലൂടെ ഗോപീകൃഷ്ണന്‍ നടന്നു. തിണ്ടിനു മുകളില്‍ ആ ഭാണ്ഡക്കെട്ട് കയറ്റി വച്ച് അയാള്‍ ചുറ്റും നോക്കി. പതിയെ താഴേക്ക് തള്ളിയിട്ടു.

നിമിഷങ്ങള്‍....

അപശബ്ദങ്ങളുടെ ഒരു വലിയ രാഗം തന്നെ സൃഷ്ടിച്ച് ആ കെട്ട് മെല്ലെ വെള്ളത്തിനടിയിലേക്ക് താഴ്‍ന്നു മറഞ്ഞു. പ്രായം ചെന്ന ഒരു പത അവിടവിടെ ഓളം തീര്‍ത്ത്, മെല്ലെ ശാന്തമായി.

ഗോപീകൃഷ്ണന്‍ നീട്ടി നിശ്വസിച്ചു. മെല്ലെ അടുത്ത ബസ്റ്റോപ്പ് ലക്ഷ്യം വച്ച് നടന്നു.

മഞ്ഞക്കണ്ണുകള്‍ തുറന്നുപിടിച്ച് പാലം കടന്നു വന്ന ബസ്സിന് അയാള്‍ കൈ കാണിച്ചു.

"എങ്ങോട്ടാ?"

"മൈസൂര്..."

ദൂരെ, കോളനിയില്‍ എഴുതപ്പെടാത്ത ഒരുപിടി രാഗങ്ങളുടെ അവസാനസാക്ഷിയായി സീതമ്മ കണ്ണുമിഴിച്ച് മൂത്തപെരുങ്കൊല്ലത്തിയുടെ ചതഞ്ഞ ശിരസ്സിന് കാവലിരുന്നു.