Tuesday, December 23, 2008

വാഴക്കുല

"ഹലോ... കഥാകാരനല്ലേ?"

"ഹെല്ലോ... അതെയതെ, പറയൂ."

"പുതിയ കഥ വാരികയില്‍ കണ്ടു."

"ഓഹോ, എന്നിട്ട്, ഇഷ്ടമായോ കഥ?"

"ഒരുപാടു നീളമുണ്ടല്ലോ, നീണ്ടകഥയാണോ?"

അല്ല, ചെറുകഥ തന്നെ. കഥ എങ്ങനെയുണ്ട്?"

"സംഭാഷണങ്ങള്‍ നിരത്തിപ്പരത്തിയിട്ടുണ്ടല്ലോ."

"അതെയതെ. അതെന്‍റെ ഒരു കഥന രീതിയാണ്. നിങ്ങള്‍ കഥയെങ്ങനെയുണ്ടെന്ന് പറയൂ."

"നീളക്കൂടുതല്‍ കാരണം വായിച്ചില്ല. എന്താണീ കഥയുടെ ത്രെഡ്?"

"ഹേ മനുഷ്യാ. ഇത് കഥാകൃത്തിനെ അവഹേളിക്കുന്നതിന് തുല്യമാണ്. കഥ മുന്നില്‍ വച്ചു കൊണ്ടാണോ ഹേ, കഥാകൃത്തിനെ വിളിച്ച് ത്രെഡ് ചോദിക്കുന്നത്?"

"തന്‍റെ ചില കഥകള്‍ വായിച്ചിട്ടുണ്ട്. ഒരു കാമ്പും ഉള്ളതായി തോന്നിയിട്ടില്ല. ചോദിച്ചിട്ടു വായിക്കാമെന്നു കരുതി. സമയം വിലപ്പെട്ടതാണല്ലോ."

"എനിക്കും സമയം വിലപ്പെട്ടതു തന്നെ. മാത്രമല്ല താനീ ഫോണ്‍ വിളിച്ച് ടെക്നോളജി അബ്യൂസ് ചെയ്യുക കൂടിയാണ്. വേറെ വിശേഷമൊന്നുമില്ലെങ്കില്‍ ഫോണ്‍ വെക്കാമല്ലോ."

"നില്‍ക്കൂ, താന്‍ നേരമ്പോക്കിനു വേണ്ടിയാണോ കഥയെഴുതുന്നത്? വിമര്‍ശകരെ അധിക്ഷേപിക്കുന്നത് തനിക്കും ദോഷമേ ചെയ്യൂ."

"ഹേ വിഡ്ഢീ. താനൊരു അനോണിമസ്സായ കോളറാണ്. അനോണികള്‍ക്ക് ആധികാരികമായി കഥയെക്കുറിച്ച് അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്നറിഞ്ഞു കൂടേ? സമയം മിനക്കെടുത്താതെ ഫോണ്‍ താഴെ വക്കൂ. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ കഥകള്‍ വായിക്കുകയുമാവാം എനിക്കെന്‍റെ ബാക്കിയുള്ള പെഗ്ഗുകള്‍ തീര്‍ക്കുകയുമാവാം."

"പേരു പറയാന്‍ തത്ക്കാലം ഉദ്ദേശ്യമില്ല. തനിക്കു വേണമെങ്കില്‍ ഞാനൊരു കഥ പറഞ്ഞു തരാം."

"കേള്‍ക്കാന്‍ താല്പര്യമില്ല. താനായതു കൊണ്ട്, വിശേഷിച്ചും അശേഷമില്ല."

"നില്‍ക്കൂ. ഇത് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥയാണ്. തനിക്കു വേണമെങ്കില്‍ ഇതൊരു കഥയാക്കി മാറിയെഴുതി പ്രതിഫലം പറ്റുകയുമാവാം. ഇതൊരു പക്ഷേ, തന്‍റെ ആദ്യത്തെ നല്ല കഥയാവും."

"എനിക്കു തന്‍റെ കഥയൊന്നും വേണമെന്നില്ല. മനസ്സില്‍ ഉള്ള കഥകള്‍ തന്നെ എഴുതാന്‍ സമയമില്ലാതിരിക്കുകയാണ്. എങ്കിലും ഫോണ്‍ താന്‍ ഇങ്ങോട്ടു വിളിച്ചതായതു കൊണ്ടും എനിക്കു സാമ്പത്തികനഷ്ടമൊന്നും ഇല്ലാത്തതു കൊണ്ടും കേള്‍ക്കാം. തനിക്കു വേണമെങ്കില്‍ പറഞ്ഞിട്ടു പോകാം."

"ഇതൊരു വാഴക്കുല മോഷണത്തിന്‍റെ കഥയാണ്. കഥയെന്നു പറഞ്ഞാല്‍, ഞാന്‍ ഒരു വാഴക്കുല മോഷ്ടിച്ച സംഭവത്തിന്‍റെ വിവരണമാണ്. വളരെ പണ്ടൊന്നുമല്ല, ഈയിടെ."

"താന്‍ മറ്റുള്ളവരെ ഫോണ്‍ ചെയ്തു ശല്യപ്പെടുത്തുന്ന ഒരു എമ്പോക്കി മാത്രമല്ല, മോഷ്ടാവു കൂടിയാണല്ലേ?"

"മുഴുവന്‍ പറയട്ടെ. ഞാന്‍ മോഷ്ടിച്ചത് നിവൃത്തി കേടു മൂലമാണ്. പണമില്ല, പട്ടിണിക്കാലം. ഇന്നു തന്നെ ഫോണ്‍ ചെയ്യുന്നതു പോലും കടം വാങ്ങിയ പണം കൊണ്ടാണ്. കടുത്ത ദാരിദ്ര്യത്തിലും നിവൃത്തികേടിലും കഴിയുമ്പോള്‍ ചില അത്യാവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ ആ വാഴക്കുല മോഷ്ടിച്ചത്."

"അതെ. നിവൃത്തിയല്ല, നീ വൃത്തികേടു കൊണ്ട് ചെയ്തത്. ഇതെല്ലാ മോഷ്ടാക്കളും പറയുന്ന ന്യായമല്ളേ. മോഷണം വൃത്തികേടു മാത്രമല്ല, തന്നെപ്പോലെ ഒരു എമ്പോക്കി ചെയ്യുമ്പോള്‍ അത് പരമമായ ചെറ്റത്തരം കൂടിയാവുന്നു.

"താന്‍ കഥ കേള്‍ക്കൂ."

"ഞാന്‍ താല്പര്യത്തോടെ കേള്‍ക്കുകയാണെന്ന് ധരിച്ചു വക്കരുത്. ഫോണ്‍ വച്ചില്ലെങ്കിലും ഞാന്‍ ഒരു പക്ഷേ ഉറക്കമായിരിക്കാം."

"അരവിന്ദന്‍റെ പറമ്പിലെ വാഴയായിരുന്നു അത്. എന്‍റെ വീട്ടില്‍ നിന്നും സ്വല്പം ദൂരെത്തന്നെ. വിശാലമായ ആ പറമ്പില്‍, വിശാലമെന്നു വച്ചാല്‍, ഏക്കറുകളോളം പരന്നു കിടക്കുന്ന ആ പറമ്പില്‍ പാതിയും തെങ്ങുകൃഷിയാണ്. അരവിന്ദന് കൃഷിയില്‍ താല്പര്യമില്ല. സ്വന്തമായി മറ്റു പലവിധം കച്ചവടങ്ങളുണ്ട്. അത്യാവശ്യം കള്ളക്കണക്കും വെട്ടിപ്പും കൊള്ളപ്പലിശയിടപാടുമുണ്ട്. എങ്കിലും നാട്ടുകാര്‍ക്കൊക്കെ അയാളോട് വലിയ ബഹുമാനമാണ്. ഒളിഞ്ഞു പോലും അയാളെ കുറ്റം പറയാന്‍ ആളുകള്‍ ഭയക്കുന്നു."

"ഭയക്കുന്നു എന്നോ? ഇതെന്താ, വെള്ളരിക്കാസിറ്റിയോ? അതു പോട്ടെ, താന്‍ പറയുന്നത് തന്‍റെ കഥയോ അതോ അരവിന്ദനെന്ന ഈ ജന്മിയുടെ കഥയോ?"

"യഥാര്‍ത്ഥ ജീവിതം തന്‍റെ കഥകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കഥാകാരാ. എന്‍റെ കഥ തന്നെ. അരവിന്ദന്‍റെ ആ വിശാലമായ പറമ്പില്‍ കുറേ ഭാഗം തെങ്ങുകളാണ്. പിന്നെ കുറേ ഭാഗം വെറുതെ കാടു പിടിച്ചു കിടക്കുന്നു. കമ്യൂണിസ്റ്റപ്പ, തൊട്ടാവാടി, കുറുന്തോട്ടി, അരിപ്പൂച്ചെടി, പുല്ല് പിന്നെ മറ്റെന്തൊക്കെയോ ചെടികള്‍.

നെല്പാടങ്ങളോട് ചേര്‍ന്നു കിടക്കുന്ന പറമ്പ്. പുഴയില്‍ നിന്ന് പാടത്തേക്ക് വെള്ളം കൊണ്ടു വരാനുള്ള കനാല്‍, അഥവാ, തന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, കളകളം തെളിവെള്ളം കുത്തിയൊഴുകുന്ന അരുമയായ തോട്, ആ പറമ്പിന്‍റെ അതിരു ചേര്‍ന്ന്, കെട്ടുമതിലിന്‍റെ വശത്തു കൂടെ ഒഴുകുന്നു. അതിന്‍റെ മൂലയില്‍, ആ പറമ്പിന്‍റെ കെട്ടിനടുത്തുള്ള മൂലയില്‍ ആ വാഴയുണ്ട്. നല്ലൊരു മൈസൂര്‍ വാഴ."

"നില്‍ക്ക്. രണ്ടു കാര്യങ്ങള്‍ പറയട്ടെ. ഒന്ന്, തന്‍റെ കഥ പറയുമ്പോള്‍ തന്‍റെ ഭാഷ ഉപയോഗിച്ചാല്‍ മതി, എന്‍റെ ഭാഷ കടമെടുക്കേണ്ട. രണ്ട്, മൈസൂര്‍ വാഴയോ? എന്തു തരം വാഴയാണത്? മൈസൂരെന്നത് ബാംഗ്ലൂരെങ്ങാണ്ടുള്ള ഒരു പട്ടണമല്ലേ?"

"കഥാകാരാ. ഇതാണ് തനിക്ക് മണ്ണിനെക്കുറിച്ചെഴുതുമ്പോള്‍ കൈത്തെറ്റു പിണയുന്നത്. അറിവില്ലായ്മ. മൈസൂര്‍ പഴം എന്നത് മൈസൂരിലോ ബാംഗ്ലൂരിലോ കിട്ടാത്ത ഒരിനം വാഴപ്പഴമാണ്. അന്യനാടുകളില്‍ നമുക്ക് പൊതുവേ ആണിപ്പൂവന്‍ അല്ലെങ്കില്‍ ഞാലിപ്പൂവന്‍ എന്നറിയപ്പെടുന്ന ഒരിനം ചെറുപഴമേ കിട്ടൂ. അതിനേക്കാള്‍ മധുരമേറിയ, സുഗന്ധമുള്ള ഒരിനം ചെറുപഴമാണ് മൈസൂര്‍ പഴം. "

"താന്‍ കഥ തുടരൂ."

"ആ വാഴ ആരും കുഴി കുത്തി നട്ടതല്ല. പണ്ടെങ്ങാണ്ട് അവിടെ മറിഞ്ഞു വീണ ഒരു വാഴയുടെ കന്ന്, വാഴക്കന്ന്, തനിയെ മുളപൊട്ടി പൊന്തിയതാണ്. ആകാശത്തേക്ക് തല നീട്ടാനുള്ള ആര്‍ത്തിയോടെ വേരുകള്‍ മണ്ണിലേക്ക് ചെറുപ്രായത്തില്‍ തന്നെ കുത്തിയിറക്കി, അതിരു കെട്ടിയ ചെങ്കല്ലിനിടയിലെ ചെറിയ തുളകളിലൂടെ കനാലിലേക്ക് വേരു നീട്ടി, വെള്ളം നക്കിനക്കിയെടുത്ത് സ്വയം വളര്‍ന്ന വാഴയാണത്. അരവിന്ദന്‍ ആ വാഴ എന്നെങ്കിലും കണ്ടിട്ടുണ്ടോ എന്നു തന്നെ എനിക്കു സംശയമാണ്.

ആരും നോക്കാനും കാണാനുമില്ലാത്ത ആ വാഴ അതിന്‍റെ ചെറുപ്പം മുതലേ ഞാന്‍ കാണാറുണ്ടായിരുന്നു. കനാലിലെ തെളിനീര് കുത്തിക്കുത്തിയെടുത്ത് മറ്റു കാട്ടുചെടികളോടൊപ്പം ആ വാഴയങ്ങനെ വളര്‍ന്നു. വിടരുന്ന ഓരോ തളിരിലയും കൂമ്പു വിടര്‍ത്തി, തെളിഞ്ഞ, മിനുമിനുത്ത പ്രതലങ്ങളിലേക്ക് വെയിലിനെ ശേഖരിച്ച്, കനാലിലെ വെള്ളവും മണ്ണിന്‍റെ ഫലഭൂയിഷ്ടതയും അരിച്ചൂറ്റിയെടുത്ത് പച്ച രക്തമാക്കി മാറ്റി അത് സ്വയം ജീവന്‍ പകര്‍ന്നു കൊണ്ടേയിരുന്നു.

വിടരുന്ന അതിന്‍റെ ഇലകള്‍ കൂമ്പു വിടര്‍ത്തും മുമ്പേ ഇലവെട്ടുകാരന്‍ പാക്കരന്‍ നിര്‍ദ്ദാക്ഷിണ്യം മുറിച്ചു കൊണ്ടു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരില ചീയുമ്പോളേക്ക് മറ്റൊന്നു വിടര്‍ത്തി വെയിലത്തു കാട്ടി സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ ആ വാഴ കഷ്ടപ്പെടുന്നത്, കഥാകാരാ, ഈ കണ്ണുകള്‍ കൊണ്ട് നോക്കി നിന്ന് ഞാന്‍ അദ്ഭുതം കൂറിയിട്ടുണ്ട്.

ഒരിക്കല്‍ ഇലവെട്ടു കഴിഞ്ഞ് പാക്കരന് ഒരു ബീഡി കൊളുത്തണമെന്ന് തോന്നി. കയ്യിലിരുന്ന കൊടുവാള്‍ താഴെ വക്കണമെങ്കില്‍ കുനിയണമല്ലോ എന്നായിരുന്നിരിക്കണം പാക്കരന്‍റെ ചിന്ത. ഞാന്‍ നോക്കി നില്‍ക്കേ, പാക്കരന്‍ നിര്‍ദ്ദാക്ഷിണ്യം കൊടുവാള്‍ ആ വാഴയുടെ പള്ളക്ക് വെട്ടിയിറക്കി അങ്ങനെ കുത്തി നിര്‍ത്തി. കഥാകാരാ, ഞാനതു കണ്ടു കൊണ്ടു നില്‍ക്കുകയാണ്. വെട്ടില്‍ നിന്നും കുടുകുടാ പച്ചച്ചോര ചിന്തിയൊഴുകിക്കൊണ്ടിരുന്നു. എന്നിട്ടും രണ്ടു ദിവസത്തെ തളര്‍ച്ചക്കു ശേഷം എന്നെ അതിശയിപ്പിച്ചു കൊണ്ട് ആ വാഴ നിവര്‍ന്നു നിന്നു."

"താന്‍ തന്‍റെ കഥയാണോ വാഴയുടെ കഥയാണോ പറയുന്നത്? ഇത്ര വിഷമമായിരുന്നെങ്കില്‍ തനിക്കാ വാഴ തന്‍റെ പറമ്പിലേക്കു മാറ്റിക്കുഴിച്ചിട്ട് തടം കോരി വെള്ളം നനക്കാമായിരുന്നില്ലേ? താന്‍ മോഷ്ടാവു മാത്രമല്ല, ശുദ്ധനുണയനും കൂടിയാണ്."

"കേള്‍ക്കൂ. ആ വാഴ അങ്ങനെ ഒരുപാട് അവഗണനകളും ഉപദ്രവങ്ങളും സഹിച്ച് പുല്ലുപോലെ വളര്‍ന്നു വലുതായി. പൂവിട്ടു, കായ്‍ച്ചു. ഞാനാണാ തളിര്‍ക്കുല ആദ്യം കണ്ടത്. ഞാന്‍ തന്നെയായിരിക്കണം. മറ്റാര്‍ക്കും അതു കാണാനുള്ള സാവകാശമോ മനസ്സോ ഉണ്ടായിരുന്നില്ല...... അല്ല കഥാകാരാ, താന്‍ സിഗരറ്റ് വലിക്കുകയാണോ? ബുഹൂ ബുഹൂ എന്ന ശബ്ദം കേള്‍ക്കുന്നു?"

"തന്‍റെ യമണ്ടന്‍ കഥ കേട്ട് എവറസ്റ്റ് മുടിയോളം ബോറടിച്ചിരിക്കുകയാണ്. വലിക്കാതെന്തു ചെയ്യും?"

"താനല്ലേ വലിക്കുന്നതിന്‍റെ ദോഷങ്ങളെപ്പറ്റി പണ്ടൊരു കഥയെഴുതിയത്? അല്ലെങ്കിലും ഈ സാഹിത്യകാരന്മാര്‍ ഇങ്ങനെയാണ്. പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായി യാതോരു ബന്ധവും കാണുകയില്ല."

"തന്‍റെ ഫോണ്‍ എടുത്തപ്പോളേ ഉറപ്പിച്ചതാണ്, ഇതൊക്കെ കേള്‍ക്കേണ്ടി വരുമെന്ന്. മോഷ്ടാവ് എന്നെ ഉപദേശിക്കുന്നോ. താന്‍ കഥ പറയൂ."

"ശരി. കഥയല്ല, സംഭവം തന്നെയാണ്. അങ്ങനെ ആ വാഴപ്പൂവ് പതിയെ കുലച്ചു വന്നു. കൂമ്പ് ഇടക്കിടെ പടം പൊഴിച്ച് പുതിയ പൂവുകള്‍ പുറത്തേക്കിട്ടു. വണ്ടുകളും ശലഭങ്ങളും മാറി മാറി ആ പൂക്കളില്‍ നിന്ന് മധുരമുള്ള തേന്‍ നുകര്‍ന്നു. പച്ച നിറത്തില്‍, പ്രകൃതിയുടെ ഏറ്റവും പ്രിയപ്പെട്ട നിറത്തില്‍ അതു കായ്‍ച്ചു. ഓരോ കായയുടെയും തുമ്പത്ത് പൊക്കിള്‍ക്കൊടി അറ്റുണങ്ങിയതു പോലെ കരിഞ്ഞ പൂത്തുമ്പുകള്‍ തൂങ്ങിയിരുന്നാടി. ഞാനെന്നും അതു കാണാറുണ്ടായിരുന്നു.

പതിവുപോലെ കനാല്‍ വെള്ളം ഊറ്റിയെടുത്ത് ആ വാഴ തന്‍റെ കുരുന്നിനെയൂട്ടി. കായ്കള്‍ വളര്‍ന്നു വലുതായി. നല്ല മുഴുത്തു വിരിഞ്ഞ കായ്കള്‍. പറമ്പുടമ അരവിന്ദന്‍ എന്നിട്ടും അതിനെയൊന്നു തിരിഞ്ഞു നോക്കിയതു പോലുമില്ല. ഞാനിതെല്ലാം കണ്ടുകൊണ്ടിരുന്നു. കായകള്‍ മൂത്തു വലുതായി."

"ഓ. അങ്ങനെ പറമ്പുടമ തിരിഞ്ഞു നോക്കാത്തതു കാരണം താനതു മോഷ്ടിക്കാന്‍ തിരുമാനിച്ചു അല്ലേ?"

"മുന്‍വിധികളിലേക്ക് ചെന്നു ചാടാതിരിക്കൂ കഥാകാരാ. മുന്‍വിധികളാണ് നിങ്ങള്‍ സാഹിത്യകാരന്മാരുടെ രണ്ടാമത്തെ വലിയ ദോഷം."

"അപ്പോള്‍ ആദ്യത്തെ ദോഷമോ?"

"കാമ്പില്ലാത്ത കഥകള്‍ പടച്ചു വിടുന്നതു തന്നെ. അതിരിക്കട്ടെ. അങ്ങനെ ഒരു ദിവസം അത്യാവശ്യമായി വീട്ടിലേക്ക് അരി വാങ്ങാന്‍ വേണ്ടി ഞാന്‍ കടയിലേക്ക് ചെന്നു. കയ്യില്‍ ഒരു മണ്‍തരി വാങ്ങാനുള്ള കാശില്ലെന്നോര്‍ക്കണം, ഇനി എനിക്ക് കടം തരില്ലെന്ന് പീടികക്കാരന്‍ തറപ്പിച്ചു പറഞ്ഞു. ഹതാശനായി, നിരാശനായി ഞാന്‍ തിരിച്ചു നടന്നു.

വഴിയേ ആ പറമ്പില്‍ ആരും കാണാതെ, അതോ ആരാലും ശ്രദ്ധിക്കപ്പെടാതെയോ, നില്‍ക്കുന്ന ആ വാഴക്കുല അന്നും ഞാന്‍ കണ്ടു. കണ്ണെടുക്കാതെ ഞാന്‍ അതിനെത്തന്നെ നോക്കി നിന്നു. ഒരുപാടു നേരം അങ്ങനെ.

ചില മഹാന്മാര്‍ക്ക് മരച്ചുവട്ടില്‍ വച്ച് ബോധോദയം ഉണ്ടായതിനെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ കഥാകരാ? എനിക്ക് ആ നിമിഷം ബോധോദയമുണ്ടായി. വീട്ടില്‍ ചെന്ന് ഞാന്‍ ഒരുപാട് ആലോചിച്ചു. ആ വാഴക്കുല എനിക്ക് ഒരു നേരത്തെ കഞ്ഞിവെള്ളം വാങ്ങിച്ചു തന്നാല്‍? പിന്നെ ഞാന്‍ ഒരുപാടു ചിന്തിച്ചില്ല, കൊടുവാളെടുത്ത് ഇറങ്ങി നടന്നു.

രാത്രിയാണ്, ചെറിയ നിലാവുണ്ട്. പമ്മിപ്പമ്മി ഞാന്‍ വയല്‍വരമ്പു വഴി നടന്നു. കനാല്‍ മെല്ലെ, ശബ്ദമുണ്ടാക്കാതെ എടുത്തു ചാടി. കെട്ടുമതില്‍ ചേര്‍ന്നു നില്‍ക്കുന്ന ആ വാഴയുടെ കഴുത്തില്‍ ഞാന്‍ പിടിച്ചു.

എനിക്കെന്തു സന്തോഷമായെന്നോ കഥാകാരാ. അത്ര നാളും ദൂരെ നിന്ന് നോക്കിക്കണ്ട് ആരാധിച്ചിരുന്ന ആ വാഴയെ ഒന്നു തൊട്ടപ്പോള്‍! ഒരുപാടു നാളത്തെ ആരാധനയൊക്കെ മൂത്തു പഴുപ്പെത്തി നില്‍ക്കുമ്പോള്‍ നമ്മളാരാധിക്കുന്ന കലാകാരനെ, സിനിമാനടിയെ അടുത്തു നിന്നു തൊടുന്നതു പോലെ.

എനിക്കാ വാഴയോട് ഒരുപാടു സ്നേഹമുണ്ടായിരുന്നു. പക്ഷേ, വിശപ്പെന്‍റെ ഉള്ളില്‍ കിടന്ന് തിളച്ചു മറിഞ്ഞു. ഞാന്‍ കൈ നീട്ടിപ്പിടിച്ച്, ഏന്തി വലിഞ്ഞ് ആ വാഴക്കുലയുടെ കടക്കല്‍ കൊടുവാളു കൊണ്ട് ആഞ്ഞു വെട്ടി. വാഴക്കൂമ്പിലിരുന്ന് ഞാന്‍ അറിയാതെ തേന്‍ കുടിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞിക്കിളി പൊടുന്നനെ കീയോ കീയോ എന്നു ചിലച്ചു കൊണ്ട് പറന്നകന്നു പോയി. കുല അറ്റു വീണു. വാഴയുടെ ചോര ഇറ്റിറ്റു വീണു.

ഹൊ! എന്തൊരു ഭാരമായിരുന്നു ആ കുലക്ക്. അതു മുതുകില്‍ താങ്ങി വീട്ടിലെത്തിയപ്പോളേക്കും ഞാന്‍ തളര്‍ന്നവശനായിരുന്നു. മലര്‍ന്നു വീണ്, പായില്‍ ആ വാഴക്കുലയെ കെട്ടിപ്പിടിച്ച് കിടന്ന്, വിശക്കുന്ന വയറുമായി ആ രാത്രി ഞാന്‍ ഉറങ്ങാതിരുന്നു. എന്‍റെ ശ്വാസോച്ഛ്വാസത്തിന്‍റെ ചൂടു തട്ടി കുല പഴുക്കുമെന്നു വരെ തോന്നി. അത്ര കിതപ്പായിരുന്നു എനിക്ക്. തനിക്കറിയാമോ കഥാകാരാ, നാട്ടില്‍ ഞാന്‍ വളരെ മാന്യനാണ്. ഞാനാ കുല മോഷ്ടിക്കുമെന്ന് അരവിന്ദനല്ല, ആരും തന്നെ കരുതുകയില്ല....... കഥാകാരാ, താന്‍ കേള്‍ക്കുന്നുണ്ടോ?"

"പറയൂ പ്രിയ മോഷ്ടാവേ പറയൂ. കാശു തീര്‍ന്നെങ്കില്‍ ഞാന്‍ തിരിച്ചു വിളിക്കണോ?"

"വേണ്ട, കേള്‍ക്കുക. പഴുക്കാത്ത കുലക്ക് വില കുറവായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ചൂളക്കു വച്ചു പഴുപ്പിക്കണം. ചിമ്മിനിയാണ് പറ്റിയ സ്ഥലം. പക്ഷേ, എന്‍റെ പുര ചിമ്മിനിയില്ലാത്ത വെറും ഓലപ്പുരയാണല്ലോ.

എന്‍റെ തൊട്ടടുത്ത വീട് ടെറസിട്ടതാണ്. വലിയ പണക്കാരാണ് താമസക്കാര്‍. അവര്‍ക്ക് വലിയ വിശാലമായ ചിമ്മിനിയുണ്ട്. ചൂടടിപ്പിക്കാനായി ഞാനാ വാഴക്കുല അന്നു പുലര്‍ച്ചെത്തന്നെ ആരുമറിയാതെ ആ വീടിനു മുകളില്‍ കയറി ചിമ്മിനിയുടെ ദ്വാരത്തോടു ചേര്‍ത്തു വച്ചു. തിരിച്ചു വന്ന്, വൈകുന്നേരത്തിനുള്ളില്൬ കാശു തരാമെന്നു പറഞ്ഞ് മറ്റൊരു കടയില്‍ പോയി അരിയും മറ്റും വാങ്ങിക്കൊണ്ടു വന്ന് കഞ്ഞി വച്ചു കുടിച്ചു."

"തനിക്ക് വീട്ടിലരുമില്ലേ മോഷ്ടാവേ?"

"ജനിച്ചപ്പോള്‍ അമ്മയുണ്ടായിരുന്നു. വളരുമ്പോള്‍ മരിച്ചു പോയി. അന്നെന്‍റെ സ്കൂള്‍ പഠനം കഷ്ടി കഴിഞ്ഞു കാണണം. അതു പോട്ടെ."

"ശരി തുടരൂ."

"ഞാന്‍ വൈകുന്നേരം വരെ സമയം എങ്ങനെയോ നീക്കി. ആരുമറിയാതെ എന്‍റെ കുലയെടുക്കാന്‍ അവരുടെ ടെറസില്‍ വീണ്ടും ശബ്ദമുണ്ടാക്കാതെ കയറി. ഞാന്‍ കണ്ട കാഴ്ച, എന്‍റെ കഥാകാരാ..."

"എന്തു പറ്റി? എല്ലാം വാവലു തിന്നു തീര്‍ത്തോ? അതോ ചിമ്മിനിയുടെ കരിമ്പുകയടിച്ച് കറുത്തു പോയോ? അതോ കുല തന്നെയവിടെ ഇല്ലായിരുന്നോ? പറയൂ."

"അല്ല, അല്ല, അതൊന്നുമല്ല. ആ വീട്ടിലെ അഞ്ചാറു വയസ്സു പ്രായമുള്ള ഒരു ബാലന്‍... പച്ച പ്രകൃതിയുടെ ഉടുപ്പാണെന്നു പറയുന്നതില്‍ ന്യായമില്ലേ കഥാകാരാ. പച്ചയുടുപ്പിട്ട പ്രകൃതിയെ പൊതുവേ അങ്ങനെ ആരും പിച്ചിച്ചീന്തുകയില്ല. പച്ച മാറി കായ മഞ്ഞച്ചപ്പോള്‍ ഉടുതുണിയഴിഞ്ഞു പോയതു പോലെ കണ്ടിട്ടാവണം ആ ബാലനു കടിച്ചു തിന്നാന്‍ തോന്നിയത്. അവന്‍ അതിലെ പഴുത്തു തുടങ്ങിയ പഴങ്ങളിരിഞ്ഞു തിന്നുന്നു. എന്‍റെ വാഴക്കുല, ഞാന്‍ ചിമ്മിനിക്കു വച്ചു പഴുപ്പിച്ചത് അവന്‍ ഇരിഞ്ഞു തിന്നുന്നു."

"തനിക്ക് അവനിട്ടൊരെണ്ണം കൊടുക്കാന്‍ മേലായിരുന്നോ?"

"ഞാനോടിച്ചെന്ന് അവന്‍റെ തലയില്‍ ഞൊട്ടി. ’എടാ പീക്കിരിച്ചെക്കാ, ഇതെന്‍റെ വാഴക്കുലയാണ്.’ ചെറുക്കന്‍ അമറിക്കരയാന്‍ തുടങ്ങി. ബഹളം കേട്ട് അവന്‍റെ അച്ഛനുമമ്മയുമെല്ലാം ടെറസിനു മുകളിലേക്ക് ഓടിവന്നു. അവര്‍ കാര്യം തിരക്കി. അടുത്ത വീട്ടിലെ ഞാന്‍ ആ ടെറസിലെത്തിയതിനെ ചോദ്യം ചെയ്തു. ആളെ വിളിച്ചു കൂട്ടി എന്നെ മര്‍ദ്ദിച്ചു പുറത്താക്കി. ഞാന്‍ നോക്കി നില്‍ക്കേ തങ്ങള്‍ പഴുപ്പിക്കാന്‍ വച്ചതാണെന്നും പറഞ്ഞ് എന്‍റെ വാഴക്കുല അവര്‍ അവരുടെ വീട്ടിലേക്ക് ചുമന്നു കൊണ്ടു പോയി. കഥാകാരാ, ഞാനതിലെ ഒരു പഴം പോലും തിന്നിരുന്നില്ല. ആ പഴുപ്പിന്‍റെ മണം പോലും ഞാന്‍ നുകര്‍ന്നിരുന്നില്ല."

"കഷ്ടം!"

"അതെ, ഈ സംഭവം എന്‍റെ മനസ്സിനെ വല്ലാതെ നീറ്റുകയാണ്."

"ശരി, എന്താണി കഥയി... ക്ഷമിക്കുക, സംഭവത്തിലെ ഗുണപാഠം? അന്യന്‍റെ മുതല്‍ മോഹിക്കരുത്?"

"ഈ സാഹിത്യകാരന്മാര്‍ ഒട്ടും ബുദ്ധിയില്ലാത്ത വെറും മണുങ്ങന്മാര്‍ തന്നെ. ഇതിലേത് അന്യന്‍ കഥാകാരാ? അന്യന്‍റെ മുതലേത്? സത്യത്തില്‍ അതാരുടെ മുതലാണ്? ആരുടെയെങ്കിലുമാണോ? ചിന്തിക്കൂ കഥാകാരാ."

"താനെന്നെ കണ്‍ഫ്യൂഷനാക്കുകയാണോ. പോട്ടെ, താന്‍ പിന്നീട് ആ വാഴ കണ്ടോ? അതവിടെത്തന്നെ ഉണ്ടോ? അതോ ഉണങ്ങിയോ വാടിയോ വീണു പോയോ? അതുമല്ലെങ്കില്‍ ആരെങ്കിലും അതിന്‍റെ പള്ളക്കു കീറി ഉണ്ണിക്കാമ്പു വെട്ടിയെടുത്ത് ഉപ്പേരിയുണ്ടാക്കി തിന്നു പോയോ?

"എനിക്കറിയില്ല, അന്വേഷിച്ചില്ല. തനിക്കു കഥ കിട്ടിയല്ലോ. ഇനി ഇതെഴുതിയാല്‍ കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചും ഓര്‍ക്കാമല്ലോ. എനിക്കുടനെ ഞാന്‍ കടം വാങ്ങിത്തിന്ന അരിയുടെ കാശ് കൊടുക്കേണ്ടതുണ്ട്. പുറമേ, തന്നെ വിളിച്ച ഈ ഫോണ്‍ ബില്ലും. പങ്കോ അവകാശമോ ചോദിക്കുകയല്ല, എന്നാലും ഈ കഥ ആരുടേതാണ്? തനിക്കെന്നെ ഒന്നു സഹായിച്ചു കൂടേ?"

"ആദ്യം, ഈ കഥ ആരുടേതെന്ന് ചോദിച്ചല്ലോ. നിന്‍റെ അനുഭവം, നിന്‍റെ ജീവിതം, നിന്‍റെ മോഷണം. വാക്കുകളും നിന്‍റേതു തന്നെ. പക്ഷേ, എഴുതിക്കഴിഞ്ഞാല്‍ കഥ എന്‍റേതാവും, നിയമപിന്തുണയടക്കം. അതുകൊണ്ട് ആ പങ്ക് ചോദിക്കേണ്ട.

പക്ഷേ, ഞാനൊരു കണ്ണില്‍ ചോരയില്ലാത്തവനല്ല. താന്‍ ഇന്നു തന്നെ എന്‍റെയടുത്തു വരിക. പണവും തരാം, ഭക്ഷണവും തരാം. എങ്കിലും നീ മോഷ്ടാവാണ്. എനിക്കല്പം ഭയമുണ്ട്. മോഷണവാസന ഇന്നത്തേത് തീര്‍ക്കാന്‍ ഞാനൊരു ഉപായം പറഞ്ഞു തരാം. അതുപോലൊരു കുല എന്‍റെ അടുത്ത വീട്ടിലെ പറമ്പിലും വിളഞ്ഞിട്ടുണ്ട്. എന്‍റെ പറമ്പിലല്ല, അവിടുള്ളത് ഞാന്‍ തടം കീറി നനച്ചു വലുതാക്കിയതാണ്. അപ്പുറത്തേത് താനേ വിളഞ്ഞ കുലയാ. അതും കൂടെ മോഷ്ടിച്ചു കൊണ്ടു വരൂ. പ്രിയ മോഷ്ടാവേ, നമുക്കൊരുമിച്ച് അതു പഴുപ്പിച്ചു തിന്നാം. ബാക്കിയുണ്ടെങ്കില്‍ അയല്‍പക്കക്കാര്‍ക്ക് വീതിക്കുകയുമാവാം."

16 comments:

പപ്പൂസ് said...

ചിലപ്പോള് തോന്നും ഈ കോപ്പിറൈറ്റൊക്കെ എന്തു കോപ്പിലെ റൈറ്റാണെന്ന്...

നവരുചിയന്‍ said...

ദൈവമെ എനിക്ക് തേങ്ങ അടിക്കാന്‍ ഉള്ള ചാന്‍സ്

((((((ടോ))))))))))))

നവരുചിയന്‍ said...

പപ്പുസേ , ഒരുപാടു ഇഷ്ടപ്പെട്ടു ഈ പോസ്റ്റ് ...

വാഴക്കുല എന്ന് കേട്ടപ്പോള്‍ അതേ പേരുള്ള കവിത ആണ് ആദ്യം ഓര്‍മ വന്നത് ...

സന്തോഷ്‌ കോറോത്ത് said...

nalla post :)

Kaithamullu said...

വിടരുന്ന അതിന്‍റെ ഇലകള്‍ കൂമ്പു വിടര്‍ത്തും മുമ്പേ ഇലവെട്ടുകാരന്‍ പാക്കരന്‍ നിര്‍ദ്ദാക്ഷിണ്യം മുറിച്ചു കൊണ്ടു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
-ഇതെവിടേയോ വാ‍യിച്ച പോലെ....

പോട്ടെ,
ഈ കോപ്പിറൈറ്റൊക്കെ എന്തു കോപ്പിലെ റൈറ്റാണ്?“

പപ്പൂസെ, കൊന്ന് കൊല മുറിച്ചൂ!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഉദ്ദേശം മനസ്സിലായില്ലാ സഖേ...

Sherlock said...

ആ പാവം അനോണിമസ് കോളറോട് ക്ഷമിച്ചൂടെ... അങ്ങേര്‍ ഓഫീസിലിരുന്ന് ബോസിന്റെ കണ്ണുവെട്ടിച്ച് ബ്ലോഗ് വായിക്കുമ്പോഴല്ലേ ഇത്ര നീളമുള്ള പോസ്റ്റ് കണ്ടത്...അതോണ്ടല്ലേ അങ്ങനെ ചോദിച്ചത്..:)

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ കലക്കി ഈ എഴുത്ത്.. കഥ കൊള്ളാം...

കുറ്റ്യാടിക്കാരന്‍|Suhair said...

നല്ല കഥ...

Rare Rose said...

പപ്പൂസേ..,കഥയിലെ കാര്യം കലക്കി..:)

ബഹുവ്രീഹി said...

പപ്പൂസ്സ്,

രസ്സ്യൻ.. ഖൊഡുഗൈ.

Tomkid! said...

സൂപ്പര്‍...

ആ “വാഴക്കുല” എന്നുള്ളത് അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന് തിരുത്തി വായിക്കുമ്പോള്‍ കഥ കൂടുതല്‍ ആസ്വാദ്യകരം

പാമരന്‍ said...

!

Anonymous said...

Good Annaa.
:-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പപ്പൂസേ , ആക്ച്വലി എന്താ‍ സംഭവം?

nandakumar said...

അണ്ണാ..ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. വൈകിയെന്നറീയാം. എന്നാലും ഒരു കമന്റ് പറയാതെ പോകാന്‍ പറ്റുന്നില്ല. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു. നല്ല പിരിമുറുക്കം. അവസാന പാരഗ്രാഫ് അത്രക്കങ്ങ്നു പിടിച്ചില്ലെങ്കിലും. കഥയും കഥയിലെ കാര്യംവും രസിച്ചു..

നന്ദി
നന്ദന്‍/നന്ദപര്‍വ്വം