Tuesday, June 17, 2008

തവിക: പിറന്നു പോയല്ലോ അച്ഛാ!

കവിതകള്‍ വായിക്കാറുണ്ട്. ഓരോ കവിതയും ഓരോ സമയത്ത് ഓരോ വ്യത്യസ്ത അനുഭവമാവുന്നത് വിസ്മയത്തോടെയാണ് ശ്രദ്ധിച്ചിട്ടുള്ളത്. വായിച്ച്, വീണ്ടും വായിച്ച്, കേട്ട്, വീണ്ടും കേട്ട് മനസ്സില്‍ പതിഞ്ഞ കവിതകളില്‍ നിന്നുള്ള അനുഭവം, ബന്ധപ്പെട്ട ചിന്ത, പ്രതികരണം etc. etc. ഇവയൊക്കെ വരികളായി മനസ്സില്‍ തേട്ടുന്നത് പതിവാണ്. അത്തരം വരികള്‍ എഴുതി വച്ച് ’തവിക’ എന്നു പേരിട്ടു വിളിക്കാന്‍ തീരുമാനിച്ചു.

ഇതെനിക്കൊരു ഹരമായാല്‍ പ്രിയവായനക്കാരാ/രീ, നിങ്ങളൊക്കെ ബോറടിച്ച് ബോറടിച്ച്.... പറയണ്ട!

ഇഷ്ടകവിയാരെന്ന് ചോദിച്ചാല്‍ വയലാറെന്നും, വീണ്ടും ചോദിച്ചാല്‍ ചുള്ളിക്കാടെന്നും പറയുന്ന ഒരാളാണ് ഞാന്‍. ആദ്യമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കാണുന്നത് എറണാകുളത്ത് ഒരു ചെറിയ വേദിയില്‍ വച്ചാണ്. അദ്ദേഹത്തിന്‍റെ പത്നിയും കവയിത്രിയുമായ വിജയലക്ഷ്മിയും അതേ വേദിയിലിരിപ്പുണ്ടായിരുന്നു. ആളുകള്‍ക്കിടയിലുള്ള ചെറിയ മുറുമുറുപ്പ് കേട്ട് ശ്രദ്ധ വാതിലിലേക്കു തിരിഞ്ഞു. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച് ഒരു ചെറുപ്പക്കാരന്‍. നല്ല നാടന്‍ പട്ടച്ചാരായത്തിന്‍റെ മണം ആകെ വന്നു നിറഞ്ഞു. മനസ്സു മന്ത്രിച്ചു, ചുള്ളിക്കാട്.

അദ്ദേഹം കടന്നു വന്ന്, (വെറും) രണ്ടു വാക്കു സംസാരിച്ചു. വൈലോപ്പിള്ളിയുടെ ഒരു കവിത ചൊല്ലി. വേദിയിലിരുന്ന പ്രമുഖരേയോ തന്‍റെ ഭാര്യയേയോ തിരിഞ്ഞു നോക്കാതെ പുള്ളി ഇറങ്ങി നടന്നു... എനിക്ക് ഒരു കൊല്ലത്തേക്ക് സന്തോഷിക്കാനുള്ള വക അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ടായിരുന്നു!

ചുള്ളിക്കാടിന്‍റെ ’പിറക്കാത്ത മകന്’ ബഹുവ്രീഹി ഭാവസാന്ദ്രമായി ചൊല്ലിയത് എന്നും കിടക്കുന്നതിനു മുമ്പും എഴുന്നേറ്റതിനു ശേഷവും കേള്‍ക്കുന്നത് ദിനചര്യയായി മാറി! ആദ്യത്തെ തവിക അതിന്‍റെ ചുവടു പിടിച്ചാവട്ടെ.

ലോകാവസാനം വരേക്കും പിറക്കാതെ
കാത്തിരിക്കാനെനിക്കാവി,ല്ലിരുട്ടിലെന്‍
ചിത്തം കടിച്ചു തൊലി പൊളിച്ചെത്ര നാള്‍
മുട്ടു നീര്‍ത്താതെ മടുത്തിരിക്കേണ്ടു ഞാന്‍?

നേരില്‍ പറയുവാനാവി,ല്ലെനിക്കു നിന്‍
നോവിറ്റു വീണ മിഴിമുത്തു ജീവിതം,
ലോകവേദാന്തമിരുളിലൊളിക്കവേ
കാതില്‍ നീ ചൊന്ന വാക്കാണെന്‍റെ ചോദന.

ശ്രാദ്ധമിരന്നു തിന്നാന്‍ വിധി കേട്ടവര്‍
ശാസിച്ചെറിഞ്ഞ പകരക്കുറിപ്പുകള്‍,
മുഗ്‍ദ്ധപാപത്തിന്‍ പുറന്തോടടര്‍ത്തി നീ
തൊട്ടു കാണിച്ചൊരാ ജന്മത്തുടിപ്പുകള്‍,
പത്തു കാശിന്നു പകുക്കാതെ നീ വച്ച
സ്വത്വമിയന്ന നിന്‍ ജീവപ്പകര്‍പ്പുകള്‍,
സത്യമാണച്ഛാ, മുഖപടം ചീന്തിയ
ചിത്തമാണെന്‍റെയും നിന്‍റേയുമൊന്നു പോല്‍!
നഷ്ടബോധത്തിന്‍ കരിമ്പടം കൊണ്ടെന്‍റെ
സൃഷ്ടിയോഗത്തെ നീ മൂടാതിരിക്കുക.

ഇത്തിരിച്ചോര ചെലുത്തിയാത്മാവിന്‍റെ
വൃദ്ധധമനിയെ, കാലം വെളുപ്പിച്ച
വൃദ്ധിചൈതന്യത്തെ തൊട്ടു കറുപ്പിക്കും
പുത്രധര്‍മ്മത്താ,ലുണര്‍ത്തട്ടെയിന്നു ഞാന്‍.

13 comments:

പപ്പൂസ് said...

ഇതെനിക്കൊരു ഹരമായാല്‍ പ്രിയവായനക്കാരാ/രീ, നിങ്ങളൊക്കെ ബോറടിച്ച് ബോറടിച്ച്....

പാമരന്‍ said...

ഈ കവിതകളൊക്കെ പോസ്റ്റി ബോറടിപ്പിക്കാമെന്നു കരുതിയാലും പറ്റുമെന്നു തോന്നുന്നില്ല..

വയലാറിന്‍റെ "പ്രൊക്രൂസ്റ്റസ്‌" ഒന്നു പോസ്റ്റു ചെയ്യാമോ?

പാമരന്‍ said...

4 trckng

ശ്രീലാല്‍ said...

ഫുള്‍ സപ്പോര്‍ട്ട്

ശ്രീലാല്‍ said...

വിടാതെ പിടിക്കാന്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിര്‍ത്താതെ പോരട്ടെ.

പപ്പൂസിനൊടൊരു സേം പിച്ച്: എന്റെ ഇഷ്ടകവി ചുള്ളാക്കാടാണ്.
പ്പിറക്കാത്ത മകന്റെ ചുവടുപിടിച്ച് എഴുതിക്കൂട്ടിയിട്ടുണ്ട് ഒരെണ്ണം

:)

Unknown said...

മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച് ഒരു ചെറുപ്പക്കാരന്‍. നല്ല നാടന്‍ പട്ടച്ചാരായത്തിന്‍റെ മണം ആകെ വന്നു നിറഞ്ഞു. മനസ്സു മന്ത്രിച്ചു, ചുള്ളിക്കാട്.
ചുള്ളികാടിന് ഇങ്ങനെ ഒരു വേഷം
കേട്ടിട്ട് അതുഭുതം തോന്നുന്നു.

ശ്രീ said...

അടുത്തവ പോരട്ടേ പപ്പൂസേട്ടാ.
:)

എതിരന്‍ കതിരവന്‍ said...

അദ്ഭുതം! ഇനി വായ് തുറന്നാല്‍ അടി ഉറപ്പല്ല! എന്തൊരു ചാതുര്യം! ആ വലിയ മൊട്ടത്തലയില്‍ ബ്രെയിന്‍ തന്നെയാ. കളിമണ്ണോ ഓസീയാറോ അല്ല.

ഗുരുജി said...

ഞാനും ചുള്ളിക്കാടിന്റെ ഒരു ഫാനാ...ദേ ഇപ്പോള്‍ പപ്പൂസിന്റേയും. സൂപ്പര്‍.........ഇനിയും പോരട്ടോ....പാമരാ..പ്രൊക്രൂസ്റ്റസ്‌ പോസ്റ്റണോ..എന്റെ കൈയ്യിലുണ്ട്....എനാലും പപ്പൂസ്..ഇതൊരു സുന്ദര അനുഭവം തന്നെ...

പാമരന്‍ said...

ഗുരുജി, പ്രൊക്രൂസ്റ്റസ്സൊന്നു പോസ്റ്റൂ, പ്ളീസ്‌..

പപ്പൂസ് said...

പാമരാ, താങ്ക്സ്! പിന്നെ, പ്രൊക്രൂസ്റ്റസെന്നല്ല, വേറെ ഒരാളുടേം ഒന്നും ഞാന്‍ പോസ്റ്റത്തില്ല. ശരത്‍ചന്ദ്രന്‍ വരെ ഗോപ്പിറൈറ്റ് കേസും കൊണ്ടു വരാന്‍ ചാന്‍സുണ്ട്. ;-) മെയില്‍ ഐഡി താ, തീര്‍ച്ചയായും അയച്ചു തരാം.

എഴുത്തച്ഛനെങ്ങാന്‍ കോപ്പിറൈറ്റ് കേസും കൊണ്ടു വന്നാ, എന്‍റെ കര്‍ത്താവേ! മലയാളികളു മുഴുവന്‍ തൂങ്ങും. :-(

ശ്രീലാലേ, താങ്ക്യൂ, വിടൂല ഞാന്‍! ;-)

പ്രിയാ, നന്ദി! ആ എഴുതീതു പോസ്റ്റെന്നേ. :-)

അനൂപേ, ചുള്ളിക്കാടിനെപ്പറ്റി ഇങ്ങനെ കേട്ട് അദ്ഭുതപ്പെടുന്നയാളെ ആദ്യായിട്ടു കാണുകയാ. :-)

ശ്രീയേ, യെസ് സര്‍. ഒരിക്കല് പറഞ്ഞു, ഇനിയെങ്ങാന്‍ എന്നെ പപ്പൂസേട്ടാന്ന് വിളിച്ചാ... ഞാന്‍ നിങ്ങളെക്കാളുമൊക്കെ കൊച്ചു പയ്യനാണു സഘാവേ! :-)

എതിരേഷ്... നന്ദി, ആദ്യായിട്ടാ എന്‍റെ തലയില് ബ്രെയിനുണ്ടോന്ന് ഒരാള്‍ക്ക് സംശയം തോന്നുന്നത്. (അടിക്കാന്‍ കയ്യോങ്ങി വന്നതാണല്ലേ... ഗ്‍ര്‍ര്‍ര്‍....) :-)

രഘുവംശ്യേ, അതെന്തേ പേരു മാറ്റീത്? എനിക്ക് ഗുരുജി എന്ന പേരു തന്നെയായിരുന്നു ഇഷ്ടം. നന്ദി. ഫാനാവുന്നതൊക്കെ കൊള്ളാം, ഇവിടെങ്ങാന്‍ കിടന്നു കറങ്ങിയാ, അച്ഛനാണെ, ഓസീയാറടിക്ക് കമ്പനി വിളിക്കും ഞാന്‍! ;-)

ആദ്യമായിട്ടാ ഒരു പോസ്റ്റ് ഈ ബ്ലോഗില് മനസ്സു നിറഞ്ഞെഴുതി പോസ്റ്റിയത്...

സംശ്യല്യാ, I have decided to continue!

ഗുപ്തന്‍ said...

പപ്പൂട്ട്യേ ഇതിപ്പഴാ കണ്ടത്..കിടുകിടു..

ഇതു തകര്‍ത്തു......