Thursday, April 17, 2008

സിദ്ധാപുരത്തെ വേശ്യ - 2

ദേവാംഗനങ്ങള്‍ തോല്‍ക്കുന്ന മെയ്യഴകോ, ആലില തോല്‍ക്കുന്ന മിഴിയഴകോ, പനങ്കുല തോല്‍ക്കുന്ന മുടിയഴകോ അവള്‍ക്കില്ല. കറുമ്പിയാണെങ്കിലും കരിവീട്ടിയില്‍ തീര്‍ത്ത ഒരു സുന്ദരശില്പമെന്ന് ആര്‍ക്കും അവളെ വിളിക്കാന്‍ കഴിയില്ല. ഉര്‍വശി, രംഭ, മൃണാളിനി എന്നിങ്ങനെ കേള്‍വിയില്‍ത്തന്നെ ആഢ്യത്തം വിളമ്പുന്ന ഒരു പേരും അവള്‍ക്കില്ല. അവളുടെ പേര് അലമേലു. സിദ്ധാപുരത്തെ ഒരു വേശ്യ.

പത്തു മണിക്കു മുമ്പേ ഗാഢമായ ഉറക്കത്തിലാഴുന്ന ആ നാട്ടില്‍ അര്‍ദ്ധരാത്രികളില്‍ വിളക്കു തെളിയുന്ന അലമേലുവിന്‍റെ കുടില്‍ എന്നെ അദ്ഭുതപ്പെടുത്തി. രാത്രികളില്‍ ഉറക്കമൊഴിച്ച് ആ വീട്ടില്‍ വിളക്കു തെളിയുന്നതു കാണാന്‍ ഞാന്‍ കാത്തിരുന്നു. അരണ്ട വെളിച്ചത്തില്‍ പറ്റിച്ചേരുന്ന നിഴലുകള്‍ ഏതെങ്കിലും ജനാലയിലൂടെ കാണാനാവുമോ എന്നും ഞാന്‍ തിരഞ്ഞു കൊണ്ടേയിരുന്നു.

പകലുകളില്‍ സ്വാഭാവിക സ്ത്രീ ശരീരത്തില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ അലമേലുവില്‍ കാണാനാവുന്നുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു. മുഷിഞ്ഞ സാരിയും വിയര്‍പ്പു പുരണ്ട ബ്ലൌസും ധരിച്ച് അലമേലു എന്നും മനോഹരമായി കോലം വരച്ചു കൊണ്ടിരുന്നു. അവള്‍ വരച്ച കോലങ്ങള്‍ മറ്റുള്ളവര്‍ വരക്കുന്നതില്‍ നിന്നും വ്യത്യസ്തമല്ലെന്നും അവളുടെ ശരീരം ഞാന്‍ കണ്ട മറ്റു സ്ത്രീകളെക്കാള്‍ മികച്ചതോ മോശമോ അല്ലെന്നും എനിക്കു മനസ്സിലായി.

പലപ്പോഴും ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി. നോട്ടത്തിലൂടെയോ ചേഷ്ടകളിലൂടെയോ അവളില്‍ നിന്ന് ഒരു ക്ഷണം ഞാന്‍ പ്രതീക്ഷിച്ചു. അസ്വാഭാവികമായി അവള്‍ എന്നെ ഒന്നു നോക്കിയതു പോലുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അലമേലുവിനോട് ആരും സംസാരിക്കാത്തതെന്തെന്ന് ഞാന്‍ അദ്ഭുതം കൂറി.

ഞങ്ങള്‍ക്കിടയിലെ മഞ്ഞുകട്ട ഉരുക്കിയെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു ദിവസം ഉച്ചക്ക് ഒരു കുഞ്ഞു അലുമിനിയം ചെമ്പുമായി ഞാന്‍ അലമേലുവിന്‍റെ വീട്ടുപടിക്കല്‍ ചെന്നു കയറി.

"കുറച്ചു വെള്ളം തരാമോ? എടുത്തു വച്ചിരുന്ന കുടിവെള്ളം തീര്‍ന്നു പോയി."

അലമേലു അദ്ഭുതത്തോടെ എന്നെ നോക്കി. ഉള്‍ഭയം വായിലിറ്റിച്ച ഉമിനീരിറക്കുന്നതിനിടയില്‍ ഞാന്‍ വീണ്ടും ചോദിച്ചു.

"ഇത്തിരി വെള്ളം..."

"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ, ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ, ഭീതി വേണ്ടാ, തരികതെനിക്കു നീ" എന്നു പാടിയ ഭിക്ഷുവിനെ നോക്കിയ ചണ്ഡാലബാലികയെപ്പോലെ അവള്‍ എന്‍റെ മുഖത്തേക്കു നോക്കി നിന്നു. ഞാന്‍ നീട്ടിയ അലുമിനിയം പാത്രത്തിലേക്ക് അവള്‍ തെളിഞ്ഞ വെള്ളം പാര്‍ന്നു. ഞാന്‍ പുഞ്ചിരിച്ചു. അവളും.

പതിയെ അലമേലു എന്നെ കാണുമ്പോഴൊക്കെ പുഞ്ചിരിക്കാന്‍ തുടങ്ങി. അവളുടെ വീട്ടുപടിക്കലോ, വഴിയരികിലോ നിന്ന് അവളോട് കൊച്ചുവര്‍ത്തമാനം പറയുന്നത് ഞാന്‍ ശീലമാക്കി. പരിസരവാസികള്‍ എന്നെ അവജ്ഞയോ പരിഹാസമോ കലര്‍ന്ന നോട്ടം കൊണ്ടളക്കാന്‍ തുടങ്ങി.

"എടാ, നമുക്കതു ശരിയാവൂല്ല"

അത്താഴം കഴിഞ്ഞ് മുറിയിലിരിക്കുമ്പോള്‍ കുഞ്ഞച്ചന്‍ എന്നോടു പറഞ്ഞു.

"ഏത്?"

"അത്... ആ... ആ അലമേലുവിനോടുള്ള കൂട്ട്..."

"നീ കൂടണ്ട." ഞാനത് ഗൌരവമായെടുത്തില്ല. പറയുന്നത് കുഞ്ഞച്ചനല്ലേ!

"ഞാന്‍ നിന്‍റെ കാര്യമാ പറഞ്ഞത്. നാട്ടുകാര് എന്നേക്കൂടി ചേര്‍ത്ത് പറയാന്‍ തുടങ്ങിയിരിക്കുന്നു."

"ഉവ്വുവ്വ്. നാട്ടിലുണ്ടായിരുന്നപ്പോ തെക്കുമ്പാട്ടെ സാവിത്രീടെ പിന്‍മതിലു ചാടിയ അനോണിയാരെന്ന് വേറാരറിഞ്ഞു?"

കുഞ്ഞച്ചനൊന്നു മുഖം താഴ്‍ത്തി. പിന്നെ തുടര്‍ന്നു.

"തര്‍ക്കിക്കുന്നില്ല. എന്നാലും... ഞാനിവിടെ സ്ഥിരമായി താമസിക്കുന്ന ആളല്ലേടാ!"

ആ സംഭാഷണത്തിന് അവിടെ അടിവര വീണു.

ഒരു ദിവസം പതിവു കുശലങ്ങള്‍ക്കിടയില്‍ ഞാന്‍ അലമേലുവിനോടു ചോദിച്ചു.

"നീയെന്തേ, ഈ വഴി തിരഞ്ഞെടുത്തത്?"

ഒരു നിമിഷം അവളെന്‍റെ മുഖത്തേക്കു നോക്കി.

"തിരഞ്ഞെടുപ്പ്...!"

അവള്‍ പുച്ഛത്തോടെ ചിരിച്ചു.

"പപ്പൂസിന്‍റെ കുലത്തൊഴിലെന്താ?"

"അതിപ്പോ..."

ഞാനൊന്നു പരുങ്ങി.

"താവഴിക്കോ അതോ...."

"ഏതു വഴിക്കായാലും." അവള്‍ വിടാനുള്ള ഭാവമില്ല.

"രണ്ടു വഴിക്കും അപ്പൂപ്പന്മാര് വെപ്പുകാരായിരുന്നു. സദ്യക്കും മറ്റുമൊക്കെ പാചകം..."

"പപ്പൂസിപ്പോ വിദേശകമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു, ല്ലേ?"

"ങും..."

അലമേലു ഒന്നു നിശ്വസിച്ചു.

"വീട്ടുജോലി ചെയ്തിരുന്ന പുട്ടമ്മയുടെ മോളാ കൌസല്യ. അവള്‍ക്ക് കമ്പ്യൂട്ടറ് പഠിക്കാം, താല്പര്യമില്ലെങ്കില് ചന്തയില് പച്ചക്കറി കച്ചോടത്തിനു പോവാം.

പൂക്കാരി പൂവമ്മയുടെ മോള്‍ക്ക് തുണിക്കടേല് പൊതിഞ്ഞു കൊടുക്കാന്‍ പോവാം, അല്ലെങ്കില് കാപ്പിത്തോട്ടത്തില് കുരു നുള്ളാന്‍ പോവാം... ആരും... ആരും തടയില്ല."

അലമേലുവിന്‍റെ തൊണ്ടയിടറി.

"സിദ്ധാപുരത്തെ വേശ്യയായിരുന്നു എന്‍റെ... എന്‍റെ അമ്മ... തലമുറകളായി ഞങ്ങള്‍ക്കാര്‍ക്കും അച്ഛനില്ല..."

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

"എനിക്കൊരു മകളുണ്ടാവരുതേ നന്‍ ദേവരേ.... ഈ ജന്മത്തോടെ ഒടുങ്ങട്ടെ... എല്ലാം."

കഴുത്തില്‍ പിടി മുറുകിയ ഒരു പിടക്കോഴിയുടെ കൊക്കല്‍ എന്‍റെ ഉള്ളില്‍ മുഴങ്ങി.

അവളുടെ കവിളില്‍ തെളിഞ്ഞൊഴുകിയ ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ വിരലുകള്‍ കൊണ്ട് ഒപ്പിയെടുത്തു. കൈ പൊള്ളുന്നതു പോലെ എനിക്കു തോന്നി. നിറമിഴികളോടെ എന്നെ ഒന്നു നോക്കിയ ശേഷം അലമേലു തിരിഞ്ഞ് അകത്തേക്കു നടന്നു.

പതിവു പോലെ അന്നു രാത്രിയിലും അലമേലുവിന്‍റെ വീട്ടില്‍ വിളക്ക് തെളിയുകയും അണയുകയും ചെയ്തു. വിളക്കണഞ്ഞപ്പോള്‍ ഞാന്‍ വെറുതെ പാടി.

"രാത്രിയാണാരെക്കാണാന്‍ പോകുന്നൂ, നിറകണ്ണില്‍
നീറുമിച്ചുടുകണ്ണീര്‍ തുവര്‍ത്തി, പ്രിയങ്കരീ?
മുല്ലപ്പൂ ചൂടി, നീലപ്പുടവ വാരിച്ചുറ്റി
മെല്ലെ നീ നടക്കുന്നതാരുടെ ദാഹം തീര്‍ക്കാന്‍?"

വിളക്ക് ഒരു സംശയത്തോടെ വീണ്ടും അരണ്ടു തെളിഞ്ഞു. ജനല്‍പ്പാളി ഞരങ്ങി, കൊളുത്തു വീഴുന്ന ശബ്ദം ഞാന്‍ കേട്ടു. വിളക്ക് വീണ്ടും അണഞ്ഞു.

ഭയന്ന് കുതറി ചിറകുകള്‍ വിടര്‍ത്തിയോടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വേട്ടക്കാരന്‍റെ കയ്യിലകപ്പെട്ട പിടക്കോഴിയുടെ കണ്ണുകളിലെ പിടച്ചില്‍... ജനല്‍പ്പാളിയുടെ ഞരക്കത്തോടൊപ്പം എന്‍റെ നെഞ്ചിന്‍കൂടിനകത്തേക്ക് ചിറകടിച്ചു കേറിയത് ആ ദൃശ്യമായിരുന്നു.

ഒരു വൈകുന്നേരം സിദ്ധാപുരത്തെ പാറക്കുന്നിനു മുകളില്‍ അലമേലുവിനോടൊന്നിച്ചിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

"നിന്‍റെ കഥ എന്നോടു പറഞ്ഞൂടെ? ജനനം, നിന്‍റെ ജീവിതം, വേദനകള്‍... എല്ലാം."

"നിനക്കെന്തു ചെയ്യാന്‍ കഴിയും?"

ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ ചൂട് അവളില്‍ നിന്നും എന്നിലേക്ക് പടര്‍ന്നു. അതില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നു.

"നീ ബാംഗ്ലൂരല്ലേ പപ്പൂസ്, വല്ല സീരിയലിലും ഒരു കുഞ്ഞു വേഷം എനിക്കു വാങ്ങിത്തരാമോ?"

"ഹ ഹ ഹ! അഭിനയമോഹമാണോ?" ഞാന്‍ പൊട്ടിച്ചിരിച്ചു.

"അല്ല..."

അവളെന്‍റെ കണ്ണുകളിലേക്കു നോക്കി.

"സീരിയല്‍ നടിയെന്ന പേരു വന്നാല്‍ ഒരിരുന്നൂറു രൂപയെങ്കിലും ആളുമായി വരുന്ന ഏജന്‍റിന് അധികം കിട്ടും. അതില്‍... അതിലൊരു അമ്പതെങ്കിലും എനിക്കും. അതു കിട്ടിയാല്‍...."

ഒന്നു നിര്‍ത്തിയ ശേഷം അവള്‍ തുടര്‍ന്നു.

"ആഴ്ചയിലൊരു ദിവസമെങ്കിലും ഈ ഉടുപ്പോടു കൂടി എനിക്കു കിടന്നുറങ്ങാമല്ലോ!"

ഞാന്‍ അവളുടെ കവിളില്‍ തലോടി. അലമേലുവിന്‍റെ മൂക്കിന്‍ തുമ്പത്ത് വിയര്‍പ്പു പൊടിഞ്ഞു. ആദ്യമായി പുരുഷസ്പര്‍ശമേല്‍ക്കുന്ന അനുഭൂതിയിലെന്ന പോലെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അവളുടെ ചെവിക്കടുത്തേക്ക് ചുണ്ടുകളടുപ്പിച്ച്, കാതില്‍ ഉച്ഛ്വാസത്തിന്‍റെ ഇക്കിളിച്ചൂടു പടര്‍ത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു.

"നിന്‍റെ കഥ പറഞ്ഞൂടേ, എന്നോട്?"

"എന്തിനാ?" കണ്ണുകള്‍ തുറക്കാതെ അവള്‍ ചോദിച്ചു.

"എഴുതാന്‍"

ഞാന്‍ മന്ത്രിച്ചു. അലമേലു കണ്ണുകള്‍ തുറന്നു. ഞാന്‍ തുടര്‍ന്നു.

"നിന്‍റെ ജീവിതം ഞാന്‍ എഴുതും. നിന്‍റെ അനുഭവങ്ങളുടെ ചൂടിന് നിന്‍റെ ശരീരത്തേക്കാള്‍ തീക്ഷ്ണതയുണ്ടെന്ന് ഞാന്‍ ജനങ്ങളെ അറിയിക്കും."

അലമേലു എന്‍റെ കൈകള്‍ കവിളില്‍ നിന്നും പറിച്ചു മാറ്റി. ഞാന്‍ എഴുന്നേറ്റു നിന്ന് ആവേശത്തോടെ തുടര്‍ന്നു.

"പത്രങ്ങളിലും മാസികകളിലും തുടര്‍ക്കഥകളിലൂടെ ആളുകള്‍ സിദ്ധാപുരത്തെ വേശ്യയെ അറിയും. ഓരോ ലക്കത്തിനും ആയിരങ്ങള്‍ ഞാന്‍ പ്രതിഫലം വാങ്ങും."

എന്‍റെ ശബ്ദം ഉയര്‍ന്നു. കൈകള്‍ വായുവിലേക്കുയര്‍ത്തി ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു.

"ആ കഥകള്‍ ഞാന്‍ പുസ്തകമാക്കും. ബലിച്ചോറു കണ്ടു പറന്നിറങ്ങിയ കാക്കക്കൂട്ടത്തെപ്പോലെ ജനം ഒരു കോപ്പിക്കു വേണ്ടി ആര്‍ത്തലക്കും....

നിനക്കും തരാം ഞാന്‍... കിട്ടുന്നതില്‍ പാതി..."

ഓരോ വാക്കുകള്‍ക്കൊപ്പവും അലമേലുവിന്‍റെ മുഖം ചുവന്നു ചുവന്നു വന്നു. അവളുടെ കണ്ണുകളില്‍ വേദന ഉഴറിപ്പുളഞ്ഞു. അവ എന്തിനോ വേണ്ടി ചുറ്റുപാടും പരതാന്‍ തുടങ്ങി...

ഒരു നിമിഷം...

പാറക്കെട്ടിനു മുകളില്‍ നിന്നും അലമേലു താഴേക്കെടുത്തു ചാടി.

ഹാഡുവക്കിഗെ ബേക്കു ഏനു സമ്മാനാ...
യതി തുമ്പി ഹാഡിദനു..... ഹന്ത നാനു....

കഴുത്തറ്റു വീണ ഒരു പിടക്കോഴിയുടെ പിടച്ചിലിന്‍റെ സ്വരം ആ വരികള്‍ക്കിടയിലൂടെ കടന്നു വന്ന് എന്‍റെ തൊണ്ടയില്‍ തടഞ്ഞു...

(അവസാനിച്ചു)

31 comments:

പപ്പൂസ് said...

ആദ്യമായി പുരുഷസ്പര്‍ശമേല്‍ക്കുന്ന അനുഭൂതിയിലെന്ന പോലെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അവളുടെ ചെവിക്കടുത്തേക്ക് ചുണ്ടുകളടുപ്പിച്ച്, കാതില്‍ ഉച്ഛ്വാസത്തിന്‍റെ ഇക്കിളിച്ചൂടു പടര്‍ത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു.

"നിന്‍റെ കഥ പറഞ്ഞൂടേ, എന്നോട്?"

അലമേലുവായിരുന്നു സിദ്ധാപുരത്തെ അവസാനത്തെ വേശ്യ!

Manoj | മനോജ്‌ said...

അവരെ കൊല്ലണ്ടായിരുന്നു... കഥ/എഴുത്ത് ഇഷ്ടപ്പെട്ടു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കഥ തീര്‍ന്നോ ഇത്ര പെട്ടന്നു?

ആദ്യവരികള്‍ നല്ല ഇഷ്ടായി

Anonymous said...

ആ എന്‍ഡ് ക്ലീഷേ ആയിപ്പോയി പപ്പൂസേ

ശ്രീവല്ലഭന്‍. said...

ഹും...........ആദ്യ ഭാഗം വളരെ ഇഷ്ടപ്പെട്ടു. ശരിക്കും ഒരു വേദന. വര്‍ണനകള്‍ വളരെ നന്നായ്‌ തോന്നി.

ഇതു പെട്ടന്ന് അവസാനിച്ചത് പോലെ. പപ്പൂസിനു കഥ കുറച്ചു കൂടി വികസിപ്പിക്കാന്‍ കഴിയുമായിരുന്നു എന്ന് ആദ്യ ഭാഗം ഒന്നു കൂടി വായിച്ചപ്പോള്‍ തോന്നി. :-)

Anonymous said...

വായിച്ചുവന്ന അരിശത്തിന് കമന്റിട്ടതാണ് മുകളില്‍. ആദ്യഭാഗം നന്നായിരുന്നു. ഇത്തരം കഥകള്‍ക്ക് രണ്ട് അവസാനമേ ഉണ്ടാകൂ സാധാരണ: ഒന്ന് ഇത് ; രണ്ട് എന്റെ ഗുപ്തം ബ്ലോഗിലെ നിഴലുകളില്‍ പറയുന്നത്. ധീരോദാരനായ നായകന്‍ അവളെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു ;) രണ്ടായാലും ക്ലീഷേ തന്നെ :p

*********
കിലുക്കം മൂവിയില്‍ മോഹന്‍ലാല്‍ തിലകനോട് എന്നലെ ബോധമില്ലാതെവിളിച്ച തെറി ബോധത്തോടെ ഒന്നു കൂടെ വിളിക്കാം എന്നു വിചാരിച്ചു എന്നു പറയുന്നപോലെ ആയിപ്പോയി കമന്റ് അല്ലേ :)) അതല്ല ഉദ്ദേശിച്ചത്

പൊറാടത്ത് said...

വല്ലാത്തൊരന്ത്യം...

പാമരന്‍ said...

വളരെ ഇഷ്ടപ്പെട്ടു പപ്പൂസേ.. പക്ഷേ തീര്‍ക്കാന്‍ വേണ്ടി തീര്‍ത്തപോലെ...:(

G.MANU said...

പപ്പൂസേ...

ചിരിക്കാന്‍ വന്ന ഞാന്‍ ഞെട്ടി..
അക്ഷരങ്ങളില്‍ നിന്ന് അടര്‍ന്നുവീഴുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ കണ്ട്..

ഇത് ശരിക്കും സൂപ്പര്‍... അലമേലു മായാതെ..

vadavosky said...

പപ്പൂസ്‌ നല്ല കഥ. നന്നായി എഴുതിയിരിക്കുന്നു.

ഈ കഥയ്ക്ക്‌ രണ്ട്‌ അവസാനമേ ഉണ്ടാകൂ എന്ന ഗുപ്തന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നില്ല. പല രീതിയില്‍ കഥ അവസാനിപ്പിക്കാം.

1. അലമേലു ആവശ്യപ്പെട്ടതുപോലെ പപ്പൂസ്‌ അലമേലുവിന്‌ സീരിയിലലില്‍ അഭിനിയിക്കാന്‍ അവസരമുണ്ടാക്കുന്നു. അലമേലു പ്രശസ്തയായ സീരിയല്‍ നടിയാവുന്നു.

2. അലമേലു പറഞ്ഞ കഥയെഴുതി പപ്പൂസ്‌ ഒരു പ്രശസ്ത സാഹിത്യകാരനാവുന്നു. ബെസ്റ്റ്‌ സെല്ലറായ ആ പുസ്തകത്തില്‍ നിന്നുണ്ടായ വരുമാനം അലമേലുവിനേയും പപ്പൂസിനേയും ധനികരാക്കുന്നു.( പപ്പൂസ്‌ ഓസിയാര്‍ ഉപേക്ഷിച്ച്‌ സ്കോച്ചടിച്ചു തുടങ്ങുന്നു).

3. അലമേലു തന്നെ ഒരു പുസ്തകമെഴുതുകയും അത്‌ ബെസ്റ്റ്‌ സെല്ലറാവുകയും ചെയ്യുന്നു. ( നളിനി ജമീലയുടെ പുസ്തകം ആരും വായിക്കാനില്ലാതെ പൊടിപിടിച്ചു കിടക്കുന്നു).

4. കഥ പറയാന്‍ ആവശ്യപ്പെട്ട പപ്പൂസിനോട്‌ ഒന്നു പോടാ ചെക്കാ എന്ന് പറഞ്ഞ്‌ അലമേലു വീട്ടിലേക്ക്‌ പോകുന്നു.

5. അലമേലുവിന്റെ മ്യൂസിക്‌ ആല്‍ബം പപ്പൂസ്‌ ഇറക്കുന്നു. അതും ബെസ്റ്റ്‌ സെല്ലര്‍.

എനിക്ക്‌ വയ്യ.

nandakumar said...

ബലിച്ചോറു കണ്ടു പറന്നിറങ്ങിയ കാക്കക്കൂട്ടത്തെപ്പോലെ ജനം ഒരു കോപ്പിക്കു വേണ്ടി ആര്‍ത്തലക്കും....

പപ്പൂസ്, വളരെപെട്ടന്ന് അവസാവിപ്പിച്ചു, ഒട്ടും ചേരാത്ത വിധം. രണ്ടാംഭാഗത്തിന്റ തുടക്കത്തില്‍ എത്ര ശക്തമായ കഥാപാത്രമായിരുന്നു അലമേലു. ഒരു ആത്മഹത്യയിലൂടെ അതൊടുക്കിയത് എന്തൊ തീരെ ചേര്‍ന്നതായി തോന്നിയില്ല. താങ്കളുടെ ഭാഷ ശക്തം. ഇനിയും ഒരു പാടു പ്രതീക്ഷിക്കുന്നു.

Unknown said...

''അവളുടെ കവിളില്‍ തെളിഞ്ഞൊഴുകിയ ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ വിരലുകള്‍ കൊണ്ട് ഒപ്പിയെടുത്തു...''

എന്നിട്ട്‌ കുഞ്ഞച്ചനോട്‌ വിളിച്ചു പറഞ്ഞോ?
താന്‍ രാത്രി ചെയ്യുന്നത്‌ ഞാന്‍ പകലുചെയ്യുന്നെന്ന്‌??

ജോണിനു പഠിക്കുവാണോ മാഷേ???

നന്നായിട്ടുണ്ട്‌... പണ്ടിതു പോലൊരെണ്ണം ബാലന്‍ ചിദംബരസ്മരണയില്‍ എഴുതിയതോര്‍മ്മ വന്നു.....

ശ്രീ said...

എഴുത്തു നന്നായി പപ്പൂസേട്ടാ.

siva // ശിവ said...

so nice story....

Sherlock said...

"ആ കഥകള്‍ ഞാന്‍ പുസ്തകമാക്കും. ബലിച്ചോറു കണ്ടു പറന്നിറങ്ങിയ കാക്കക്കൂട്ടത്തെപ്പോലെ ജനം ഒരു കോപ്പിക്കു വേണ്ടി ആര്‍ത്തലക്കും....

നിനക്കും തരാം ഞാന്‍... കിട്ടുന്നതില്‍ പാതി..."

ഓരോ വാക്കുകള്‍ക്കൊപ്പവും അലമേലുവിന്‍റെ മുഖം ചുവന്നു ചുവന്നു വന്നു. അവളുടെ കണ്ണുകളില്‍ വേദന ഉഴറിപ്പുളഞ്ഞു. അവ എന്തിനോ വേണ്ടി ചുറ്റുപാടും പരതാന്‍ തുടങ്ങി...

ഒരു നിമിഷം...അവിടെ കിടന്നിരുന്ന ഒരു മുഴുത്ത പാറക്കല്ലെടുത്ത് പപ്പുസിന്റെ നെറും തലയില്‍ ആഞ്ഞടിച്ചു...

“ഹമ്മ്മ്മേഏഏ”

“പിന്നെ നീ ഒലത്തും..നിന്നെ പോലെ എത്ര എണ്ണത്തിനെ കണ്ടിരിക്കുന്നു.. എന്റെ കഥയ്ക്ക് പാതി കാശോ?... ഞാന്‍ എഴുതും എന്റെ കഥ നളിനി ജമീലയെ പോലെ..“


പാറക്കെട്ടിനു മുകളില്‍ നിന്നും അലമേലു താഴേക്കെടുത്തു ചാടി ഓടി. അതിനിടയില്‍ തലമണ്ട നോക്കി ഒന്നു കൂടി ചാമ്പാനും മറന്നില്ല.

കഴുത്തറ്റു വീണ ഒരു പിടക്കോഴിയുടെ പിടച്ചിലിന്‍റെ സ്വരം എന്‍റെ തൊണ്ടയില്‍ കൂടി നിര്‍ഗളം പുറത്തേക്കോഴുകി..

പണ്ട് കൊച്ചു ത്രേസ്യ ചിരവയ്ക്ക് തലക്കടിച്ചുണ്ടായ മുഴയ്ക്ക് കൂട്ടായി മറ്റൊന്നു കൂടി പൊങ്ങിയിരുന്നു അപ്പോള്‍..

:: VM :: said...

കൊള്ളാം പപ്പൂസ്.
അവസാനം പ്രതീക്ഷിച്ച പോലെ തന്നെയായി!

വടവോസ്കി കമന്റ് ചിരിപ്പിച്ചു! ;)

Mr. X said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.

Unknown said...

കഥ ഒത്തിരി ഇഷ്ടപ്പെട്ടു... പക്ഷെ പപ്പൂസേട്ടന്‍ അതു പെട്ടെന്നങ്ങു തീര്‍ത്തു കളാഞ്ഞു...
എന്തു പറ്റി... ഇതിങ്ങനെയല്ലാ എഴുതാന്‍ ആദ്യം ഉദ്ദേശിച്ചതു എന്നൊരു തോന്നല്‍...ഒരു പക്ഷെ ഞാന്‍ വിചാരിച്ച പോലെ കഥ വരാഞ്ഞക്കൊണ്ടാവും... ഗുപ്തന്‍ പറഞ്ഞ പോലെ ഒരു ക്ല്ലീഷെ എന്‍ഡിങ്ങ്... വഡോവസ്കി കലക്കി :-)

എനിക്ക് തുടര്‍കഥ കമ്പമില്ലാത്തതാ... എന്നാലും ഞാന്‍ ഒരു മൂന്നു നാലു "എപ്പിഡോസ് " വായിക്കാമെന്നൊക്കെ കരുതിയിരിക്കുവാരുന്നു... :-)

Unknown said...

** - ഗുപ്തന്‍ പറഞ്ഞ പോലെ ഒരു ക്ല്ലീഷെ എന്‍ഡിങ്ങ് ആണു ഞാന്‍ പ്രതീക്ഷിച്ചതു എന്നാ പറയാന്‍ വന്നതു :-)

കുഞ്ഞന്‍ said...

കഥ പെട്ടന്നു തീര്‍ന്നുപോയല്ലൊ..:(

അപ്പോള്‍ ഇതൊന്നും ലൈവായിരുന്നില്ലെ..ശ്ശെ ഉള്ള ത്രില്ലെല്ലാം പോയി പോച്ച്..!

പപ്പൂസ് said...

കണ്‍സ്ട്രക്ടീവ് ഫീഡ്ബാക്ക്‍സ്... ഇതായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടെന്തായി? ഇതു മൊത്തം മാറ്റിയെഴുതി വീണ്ടും ബോറാക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്ന് എന്നറിയില്ല, എന്നെങ്കിലും. പക്ഷേ, ഉടനെ. :-)

സ്വപ്നാടകന്‍, നന്ദി. :-)

പ്രിയ, നന്ദി. :-)

ഗുപ്താ, ഉള്ള കാര്യം തെളിച്ചു പറയുന്നത് എനിക്കിഷ്ടമാണ്. അങ്ങനെയാവാനാണ് എന്‍റേം ആഗ്രഹം. ഗുപ്തന്‍റേയും വടവോസ്കിയുടെയും കമന്‍റുകള്‍ കണ്ടപ്പോള്‍ ഉറപ്പിച്ചതാണ്, ഇതിനിയും എഴുതുമെന്ന്. നന്ദി. :-)

ശ്രീവല്ലഭന്‍ജീ, മാറ്റി എഴുതാന്‍ തീരുമാനിച്ചു. വികസിക്കുമോ സങ്കോചിക്കുമോ എന്ന് കണ്ടറിയാം. ;-)

പൊറാടത്ത്, :-) നന്ദി.

പാമരാ, നന്ദി. അങ്ങനെ ഞാന്‍ ഇരുന്നില്ലെങ്കില്‍ ഇതു തീരൂല്ല. നശിച്ച മടി. രാത്രി പത്തരക്കു കിടന്നതാ. എണീറ്റപ്പോ പതിനൊന്നു മണി കഴിഞ്ഞു. :-)

മനൂജീ, നന്ദി. :-)

വടവോസ്കീ, ഹ ഹ! മള്‍ട്ടി ക്ലൈമാക്സ് സാധ്യതാവിവരണം കലക്കി. പ്രത്യേകിച്ചും നാലാമത്തേത്. ജിഹേഷ് അതൊരു വഴിക്കാക്കിത്തരികേം ചെയ്തു. :-)

നന്ദകുമാര്‍, നന്ദി. മാറ്റിയെഴുതും. :-)

ഞാനിങ്ങനെ മാറ്റിയെഴുതും മാറ്റിയെഴുതും എന്ന് തുരുതുരാ പറയുന്നത്, അങ്ങനൊക്കെ നടന്നേക്കുമെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ വേണ്ടീട്ടാ. ;-)

മുരളീകൃഷ്ണ, താങ്ക്സ്. :-)

ശ്രീയേ, ഇനി മേലാലെന്നെ "പപ്പൂസേ ഡാ" എന്നല്ലാതെ വിളിച്ചാല്‍... ങാ... വെറുതേ ഇല്ലാത്ത പ്രായം ഉണ്ടെന്ന് തോന്നിപ്പിക്കാനായിട്ട്. വേണേ ’അനിയാ’ന്നൊക്കെ വിളിച്ചോ. നന്ദി! ;-)

ശിവകുമാര്‍, താങ്ക്സ്. ആ കൂളിംഗ് ഗ്ലാസ്സ് കൊള്ളാം ട്ടാ. ;-)

ജിഹേഷേ, ഹ ഹ ഹ! കിടിലന്‍ ന്ന് പറഞ്ഞാ കിക്കിടിലന്‍ ക്ലൈമാക്സ്. എന്തേ എനിക്കിങ്ങനെ തോന്നീല... ഹ ഹ! നന്ദി. അബദ്ധത്തിന് പണ്ടെങ്ങാണ്ട് സ്വന്തം മൊട്ടത്തല വരച്ചപ്പോ പേനയൊന്നു വഴുതിപ്പോയി വീണ മുഴ. അതിത്രേം പാരയാവുമെന്ന് കരുതീല്ല. :-)

ഇടിവാളണ്ണാ, നന്ദി. :-)

കാലമാടാ, ആദ്യമിട്ട കാലമാടന്‍ ബ്ലോഗിന്‍റെ പരസ്യം ശരി. എല്ലാരേം വിളിച്ചോണ്ടു വന്ന് "ഇതാ ഒരു കാലമാടന്‍, ഇതാ ഒരു കാലമാടന്‍, ഇതാ ഒരു കാലമാടന്‍" എന്ന് വിളിച്ചു പറഞ്ഞ് പോപ്പുലറാക്കീലേ ഞാന്‍? ഈ പുതിയ പരസ്യം അവിടെത്തന്നെ ഇട്ടാ പോരായിരുന്നോ? കാലമാടനാണെങ്കിലും കാലമാടത്തരം വീണ്ടുവിചാരമില്ലാതെ കാണിക്കരുത് കാലമാടാ. :-)

മഞ്ഞുതുള്ളീ, നന്ദി. ഡോസു കുറഞ്ഞതു കൊണ്ട് എപ്പിഡോസു ചുരുക്കിയതാ. പിന്നെ, ശ്രീയോടു പറഞ്ഞ പോലെ, ഓണ്‍ലി ’ഡാ പപ്പൂസ്’. :-)

കുഞ്ഞന്‍, ഹ ഹ ഹ! കുഞ്ഞനാണെങ്കിലും മനസ്സിലിരിപ്പ് കൊള്ളാലോ. നന്ദി. ;-)

ഏറനാടന്‍ said...

പപ്പൂസേ, ഈ അലമേലുവിന് സീരിയലില്‍ അഭിനയിക്കാന്‍ അതിയായ മോഹമുണ്ടോ? അഡ്രസ്സ് ഒന്നറിയിക്കൂ, ഒരു ഇന്‍ലന്‍ഡ് അയക്കാം. നല്ല ചേലുള്ള അഭിനേത്രി ആണെന്ന് വിവരണത്തീന്ന് മന്‍സിലായി. :) കഥ പെട്ടെന്ന് തീര്‍ത്തതില്‍ സങ്കടമുണ്ട്.

ഏറനാടന്‍ said...

അയ്യോ ഒടുക്കത്തെ വരി ഇപ്പോഴാ കണ്ടത്. അലമേലു അലയൊലിയായ് മറഞ്ഞുപോയല്ലേ?

ഹരിത് said...

കൊള്ളാം. നന്നായി എഴുതി എന്നു പപ്പൂസിനുതന്നെ തോന്നിയ ഭാഗം കമന്‍റായി ആദ്യമേ കൊടുത്തല്ലോ.പൊളിച്ചു സ്ഫുടം ചെയ്തു എഴുതുമ്പോള്‍ മുഴുവന്‍ കഥയും ആദ്യകമന്‍റായി ഇടണമെന്നു പപ്പൂസിനു തോന്നട്ടെ എന്നു ആശംസിക്കുന്നു. നന്നായി എഴുതാനറിയാം പപ്പൂസിനു. വേണ്ടതു അല്പം ക്ഷമ മാത്രം.

Cartoonist said...

പപ്പൂസ്സെ, താഴെ എനിക്കിട്ട കമന്റ് മാറിത്തന്നതാണൊ ? :)
.......................
പൂര്‍വ്വാഫ്ഗാന്‍റെ പശ്ചിമപ്രവിശ്യയില്‍ നിന്നും നിഷ്ഠൂരനായ ഒരു കൃശഗാത്രവൃകോദരന്‍ ചില നിഗൂഢവിക്രിയകളുടെ വെളിപാടുകളില്‍ ആകൃഷ്ടനായി ദക്ഷിണഭാരതസംസ്കൃതിയുടെ അധോമണ്ഡലമായ സത്യമംഗലം വനാന്തര്‍ഭാഗങ്ങളില്‍ നരനിര്‍മ്മിതമായ അഗ്നിഗോളങ്ങള്‍ തീര്‍ത്ത് ജൈവാവാസവ്യവസ്ഥയുടെ അടിമണ്ണു ചീന്തിയെടുക്കുന്നതിലേക്കായി സ്വഭ്രാതാവിനെ സ്യാലനോടും മാതുലനോടുമൊപ്പം വ്യോമമാര്‍ഗ്ഗം കടല്‍ കടത്തുന്നതിനെക്കുറിച്ച് കൂലംകുഷമായി ചിന്തിക്കാന്‍ തരമുള്ള വിധത്തില്‍ ബീഡിക്കുറ്റി വാമാധരത്തില്‍ വിറപ്പിച്ചു പിടിച്ച് ഒരു സൂചനാഗ്നിഗോളം കൊണ്ട് എരിയിച്ച ധൂമപടലം അതിര്‍ത്തിരേഖ കടത്തി വിട്ടു എന്ന വിവരമുണ്ട്....

Which means, the contextual analysis shows that the fumes emitted out of an experiment enabling the ignition of a Dinesh beedi with an afgan originated fireball tends to cross the national boundary, to facilitate the ultimate distruction of Satyamangalam forest planned by an afgan landholder evidently manifests an inevitable impact on the living beings of south India.

പപ്പൂസ് said...

ഏറനാടാ, ഹ ഹ! ചോദ്യം ചോദിച്ച ശേഷമാണെങ്കിലും ഉത്തരം കണ്ടു പിടിച്ചതു കൊണ്ട് എന്‍റെ പണി കുറഞ്ഞു. :-)

ഹരിത്തേ, ശ്രമിക്കാം, നന്ദി! :-)

സജ്ജീവേട്ടാ, ഹ ഹ! മറുപടി അവിടെത്തന്നെ പറഞ്ഞിട്ടുണ്ട്. ;-)

yousufpa said...

മൃഗങ്ങളോട് ക്രൂരമായി പ്രതികരിക്കുന്ന നമുക്കെങ്ങനെ ഒരു പച്ചമനുഷ്യനെ തിരിച്ചറിയാന്‍ കഴിയും.

Cartoonist said...

സിദ്ധാപുരത്തെ വേശ്യ മാത്രം അങ്ങനെ മാല്‍നറിഷ്ഡ് ആയി നിലനിന്നാ മതീന്നാണൊ ? വികസിപ്പിയ്ക്കായിരുന്നില്ലെ ? :)

Suvi Nadakuzhackal said...

അലമേലുവിനായി നമുക്കു വേശ്യാവൃത്തി നിയമാനുസൃതം ആക്കാന്‍ ശ്രമിക്കാം!! അങ്ങനെ ആണെങ്കില്‍ എജെന്റിന്റെ പൈസ കൂടി അലമേലുവിനു സ്വന്തം!! ബസേലും മറ്റും ശല്യപ്പെടുത്തുന്ന ഞരമ്പ്‌ രോഗികളില്‍ നിന്നും ബാക്കിയുള്ളവര്‍ക്ക് കുറച്ചു സമാധാനവും കിട്ടും!!

സമാപനം ഒരു മലയാളം പടത്തിലെ സ്ഥിരം റേപ് ഇരയുടെത് പോലെയായി!!

അഹങ്കാരി... said...
This comment has been removed by the author.
അഹങ്കാരി... said...

പപ്പൂസേ,ഓര്‍മ്മയുണ്ടോ?
ഒരു കമന്റ്റിട്ടതിനു ശേഷം അങോട്ടു കണ്ടില്ല.അതിന് ഞ്ഞാന്‍ കുറേ വിശദീകരണം ഇട്ടിരുന്നു,വായിക്ഷ്ഹോ എന്നറിയില്ല.പിന്നേ അതൊന്നു നൊക്കിയേരെ കേട്ടോ

ക്ഷമിക്കണം പപ്പൂസ് ചോദിച്ച് ചോദ്യത്തിനുള്ള മറുപടി ആയതിനാലാണ് വന്നു വിളിച്ചിട്ടു പോകുന്നത്ത്,മോശമാണെന്നറിയാമെങ്കിലും.
ആത്മീയം
പിന്നെ ഫോട്ടോ ബ്ലോഗ് കണ്ടു...ഗംഭീരം കീട്ടോ,അല്പസ്വല്പം ഫൊട്ടൊഗ്രഫി അറിയാം എന്ന്നൊരു അഹംകാരം ഉണ്ടായിരുന്നു,അതിപ്പൊ തീര്‍ന്നൂ കേട്ടോ....