Tuesday, April 8, 2008

സിദ്ധാപുരത്തെ വേശ്യ - 1

വീണു കിട്ടിയ കുറച്ച് അവധിദിവസങ്ങള്‍ ചെലവിടാന്‍ ഞാന്‍ സിദ്ധാപുരം തിരഞ്ഞെടുത്തത് യാദൃശ്ചികമാണ്. സിദ്ധാപുരം ഒരു ഉള്‍നാടന്‍ പ്രദേശമാണ്. ഉപചാരങ്ങളില്‍ നാട്യം കലര്‍ത്താത്ത ഗ്രാമവാസികളും മാറിനു മീതെ തമ്പുരാട്ടിമാരുടെ തറ്റുടുപ്പു പോലെ സാരി ചുറ്റി സവിശേഷ രീതിയില്‍ മുണ്ടാണി മുന്‍വശത്തേക്കിട്ട് നടക്കുന്ന സിദ്ധാപുരത്തെ പെണ്ണുങ്ങളും എന്നെ ആകര്‍ഷിച്ചു. പച്ചപ്പും ഒറ്റയടിപ്പാതകളും കാട്ടുതേനും മധുരമുള്ള തെങ്ങിന്‍കള്ളും എന്നെ സിദ്ധാപുരവുമായി കൂടുതല്‍ അടുപ്പിച്ചു.

സിദ്ധാപുരത്ത് കുഞ്ഞച്ചന്‍ നാലേക്കര്‍ കാപ്പിത്തോട്ടം വാങ്ങിയിട്ടിട്ടുണ്ട്. തോട്ടത്തില്‍ നിന്നും ഏറെയകലെയല്ലാതെ ഒരു കൊച്ചു വാടക വീട്ടില്‍ കുഞ്ഞച്ചന്‍ ഒറ്റക്കു താമസിക്കുന്നു.

"നമുക്കു കുറച്ചു കാലം അടിച്ചു പൊളിക്കണം" കുഞ്ഞച്ചന്‍ എന്നോട്‍ പറഞ്ഞു.

"ഉവ്വുവ്വ്... ഓസീയാറു കിട്ടാത്ത നാട്ടിലല്ലേ? അടിയും നടക്കൂല പൊളിയും നടക്കൂല."

"ചെന്തെങ്ങിന്‍റെ കള്ളു കുടിച്ചിട്ടുണ്ടോ നീ?"

എന്‍റെ വായില്‍ ഊറിയ ജലസ്രോതസ്സ് തൊണ്ടയിലേക്കിറങ്ങും വഴി പുറപ്പെടുവിച്ച ചെറിയ ഊര്‍ജ്ജം നാവിലൊരു വൈദ്യുതോദ്പാദനം നടത്തി. നാവൊന്നു തരിച്ചു, ഞാന്‍ പ്രതികരിച്ചു.

"വെറുതേ മോഹിക്കാം..."

"ഞാനെത്തിക്കും..." കുഞ്ഞച്ചന്‍ സ്വയം വിശ്വസിപ്പിക്കുന്ന കൂട്ടത്തില്‍ എന്നെക്കൂടെ വിശ്വസിപ്പിക്കാന്‍ ഒരു ശ്രമം.

"നാട്ടിലെ ചെത്തുകാരന്‍ വാസ്വേട്ടനെ നിനക്കറിയൂലേ?"

എന്‍റെ ചോദ്യം കേട്ട് കുഞ്ഞച്ചന്‍ അമ്പരന്നു.

"എന്തു പറ്റി? പിന്നേം വീണോ തെങ്ങിന്‍റെ മണ്ടേന്ന്?"

"കരിനാക്കു വളക്കാതെടാ മാക്രീ."

"നാട്ടുകാര് പിന്നേം മേഞ്ഞോ?"

"അതല്ല സംഗതി. കുമാരേട്ടന്‍റെ ഷാപ്പില് മൂപ്പര് മാത്രേ കള്ളു കൊടുക്കുന്നുള്ളൂ."

"അതിന്?"

"മൂപ്പര് ദിവസം ചെത്തുന്നത് പന്ത്രണ്ട് കൊടം കള്ള്. കുമാരേട്ടന്‍ ദിവസം വിക്കണത് അറുപത്-എഴുപത് കൊടം."

"അതെന്തു കണക്ക്?"

"തീര്‍ന്നില്ല, വാസ്വേട്ടനും കുമാരേട്ടനും ഷാപ്പിലെ പിള്ളാരും ചേര്‍ന്ന് ദിവസവും പത്തുപന്ത്രണ്ട് കൊടം കുടിക്കും."

"മറിമായം. പാഞ്ചാലീടെ അക്ഷയപാത്രം അടിച്ചു മാറ്റിയോ? മുല്ലപ്പെണ്ണിന്‍റെ വീട്ടീന്ന് വിക്കാന്‍ വച്ച കൊടം അടിച്ചു മാറ്റിയതിന് നാട്ടുകാര് ചീനച്ചട്ടിത്തലയില് കൊടം പോലെ മൊഴയുണ്ടാക്കീത് ഓര്‍മ്മ വരുന്നു."

"മറിയല്ല, വെറും മായം."

കുഞ്ഞച്ചന്‍റെ സംശയം ദൂരീകരിച്ച ശേഷം ഞാന്‍ എന്‍റെ സംശയം പുറത്തിട്ടു.

"അത്തരം മറി’മായം’ കള്ളാണോഡേ, ഇവിടത്തെ ചെന്തെങ്ങ് ചുരത്തുന്നത്?"

"ഹേയ്, ഇത് പക്കാ ഒറിജിനല്‍. പൊന്നപ്പ തെങ്ങീന്ന് നേരെ ചെത്തിയിറക്കിത്തരും. രണ്ട് നിയമം, കാശ് അഡ്വാന്‍സ് കൊടുക്കണം, പിന്നെ തോട്ടത്തീ വച്ചു തന്നെ സംഗതി ഫിനിഷ് ചെയ്യണം."

"എന്നാ ബാ, ഇറങ്ങാം"

"ഈ നട്ടുച്ചക്കോ?"

"കള്ളുണ്ടോ അറിയുന്നു, ഇതുച്ചയാണെന്ന്?"

"കുടിച്ചു ചെല്ലുമ്പോ പള്ളക്കറിയാം കേറീത് കള്ളാണെന്ന്..." കുഞ്ഞച്ചന്‍ ഷര്‍ട്ടെടുത്തിട്ടു.

ഞങ്ങള്‍ പുറത്തേക്കിറങ്ങി. പുറകിലെ വീട്ടുമുറ്റത്ത് കറുത്ത് മെലിഞ്ഞ ഒരു സ്ത്രീ ഓല തെറുക്കുന്നു.

"ഇവിടെ കൊള്ളാവുന്ന പെണ്‍പിള്ളാരില്ലേഡേയ്?" എന്‍റെ സംശയം കേട്ട് കുഞ്ഞച്ചന്‍ ചിരിച്ചു.

"ഉണ്ട്, കുറച്ചു ദൂരെയാ"

"നീ വന്നപ്പം താമസം മാറ്റീതായിരിക്കും..."

"നിനക്ക് കള്ളു വേണ്ടാന്നുണ്ടോ?"

"തെങ്ങിന്‍കള്ളു ചെത്താന്‍ പാര വേണ്ട, കൊടുവാളു മതി." ഞാനടങ്ങി.

ചെന്തെങ്ങിന്‍റെ കള്ളു കുടിച്ച് നേരം വൈകുന്നേരമായത് അറിഞ്ഞില്ല. പറമ്പിലെവിടെയോ ഒരു കോഴി കൊക്കി.

"കൊ....കൊക്കൊ....ക്കോയ്...."

ബോധാവസ്ഥക്കും അബോധാവസ്ഥക്കുമിടയിലെ നൂല്‍പ്പാലത്തില്‍ ആടിയാടി മയങ്ങിപ്പോയ കുഞ്ഞച്ചന്‍ കണ്ണു തിരുമ്മി.

"നേരം വെളുത്തോ?"

"ഡിന്നറിന് കോഴിക്കറിയായാലോടാ?"

കുഞ്ഞച്ചന്‍ ഉത്സാഹവാനായി. നാവില്‍ നിന്നും തെങ്ങിന്‍കള്ളു കലര്‍ന്ന ഉമിനീര് ചുണ്ടിന്‍റെ വശം വഴി ഒലിച്ചിറങ്ങി.

"ബാ, പിടിക്കാം..."

കുഞ്ഞച്ചന്‍ ഇടതു വശത്തു കൂടെ നീങ്ങി. ഞാന്‍ വലതു വശത്തു കൂടെയും. കോഴിയെത്തിരഞ്ഞ് കുറച്ചു ദൂരം നടന്നപ്പോഴേക്കും എന്‍റെ കാലു വേദനിക്കുന്നതായി തോന്നി. ഞാനിരുന്നു. പൊടുന്നനെ കോഴിയുടെ കൊക്കല്‍ വീണ്ടും കേട്ടു.

"കൊക്കോ....യ്..... കൊക്കോ......യ്....."

ആദ്യം കേട്ടതു പോലല്ല, പിടിക്കപ്പെട്ട സ്വരം. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുഞ്ഞച്ചന്‍ കമിഴ്‍ന്നു കിടന്ന് കിതപ്പൂതിയാറ്റുന്നു. കോഴി കയ്യിലില്ല. പിന്നതെവിടെപ്പോയി?

"അണ്ണാ, നല്ല കോളി. നാന്‍ എടുക്കട്ടെ?"

കന്നഡ കലര്‍ന്ന മലയാളം. ഞാന്‍ നോക്കിയപ്പോള്‍ പൊന്നപ്പ കോഴിയെ കൈ കൊണ്ട് തൂക്കി നോക്കുകയാണ്. പിടഞ്ഞെണീറ്റ് വന്ന കുഞ്ഞച്ചന്‍ കോഴിയെക്കിട്ടാത്ത നിരാശയും പിടിച്ച പൊന്നപ്പയോടുള്ള ദേഷ്യവും ഒരുമിച്ച് കൂടി അലറി.

"ഇവിടെത്താടാ!"

പൊന്നപ്പ വേഗം കോഴിയെ കുഞ്ഞച്ചനു കൈമാറി.

"നീ കോഴിയെ കൊന്നിട്ടുണ്ടോ?"

കുഞ്ഞച്ചന്‍ എന്നോട്. ഞാന്‍ ഉവ്വെന്നു തലയാട്ടി. ഇല്ലെന്ന സത്യം പറഞ്ഞാല്‍ മാനം പോവും. സത്യത്തില്‍ ജീവിതത്തിലിന്നു വരെ കൊന്നിട്ടുള്ള ഏറ്റവും വലിയ ജീവി എലിയാണ്. അതും കെണിയില്‍ക്കുരുങ്ങി പുറത്തു ചാടാനാകാതെ ശ്വാസം മുട്ടുന്ന എലിയെ കെണിയടക്കം വെള്ളത്തില്‍ മുക്കി വീണ്ടും ശ്വാസം മുട്ടിച്ച്...

"തീര്‍ക്ക്"

കുഞ്ഞച്ചന്‍ ഇരയെ എന്‍റെ നേരെ നീട്ടി. എന്‍റെ കൈ വിറച്ചു, കണ്ണു പുളഞ്ഞു. കോഴിയെ കാലില്‍ തൂക്കിയെടുത്ത് കൈ വീശി കഴുത്തിനടിച്ച് വക വരുത്തുന്ന ഇളയച്ഛനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ കോഴിയുടെ കാലില്‍ പിടിച്ചു.

"നീയെന്നതാ, കൊല്ലുന്നതിനു മുമ്പ് ക്ഷമാപണം നടത്തുന്നോ?"

കൊല്ലാനേല്പിച്ചിട്ടും ദ്രോഹി വിടുന്നില്ല.

"ട്രിക്കാണെടാ" എന്ന് ഞാന്‍.

ഒരു സെക്കന്‍റ് നിശ്ചലനായി നിന്ന കോഴി ചിറകു വീശി പിടഞ്ഞു. എന്‍റെ കണ്‍ട്രോളു പോയി. വഴുതിയ എന്‍റെ കയ്യില്‍ നിന്നും ഒരു കാല്‍ സ്വതന്ത്രമാക്കിയ കോഴി വീണ്ടും പിടഞ്ഞു. വാശിയോടെ ഞാന്‍ കാലുകളും ചിറകും കൂട്ടിപ്പിടിച്ചു. കോഴി ഒന്നമറി. "ക്വായ്...." പിന്നെ നിശബ്ദനായി.

ഞാന്‍ ഇടതു കൈ കൊണ്ട് കോഴിയെ കാലില്‍ തൂക്കി മലര്‍ത്തി പിടിച്ചു. മുടിഞ്ഞ ഭാരം. റിസ്റ്റ് ട്വിസ്റ്റായ വേദന പുറത്തു കാണിക്കാതെ ഞാന്‍ വലതു കൈ കൊണ്ട് കോഴിയുടെ കഴുത്തിനു നേരെ ഉന്നം പിടിച്ചു. ഒരു കണ്ണു ചിമ്മി നോക്കി. കോഴിയുടെ കണ്ണില്‍ മരണഭയം. അതു പുറകോട്ടു മറിഞ്ഞും ഇടം വലം തിരിഞ്ഞും നോക്കി. ഇടക്കെന്‍റെ കണ്ണുമായി കൊരുത്തു. ആ കണ്ണുകളിലെ ദയനീയഭാവം ഞാന്‍ കണ്ടില്ലെന്നു നടിച്ചു.
കൈ വീശി, കണ്ണും ചിമ്മി ഒറ്റ കണങ്കൈ കൊണ്ട് ഒറ്റ വെട്ട്!

കോഴി ഒന്നു പിടഞ്ഞു. അതിന്‍റെ കഴുത്ത് കുഴഞ്ഞു. കൊക്കിത്തുടങ്ങിയ ശബ്ദം തൊണ്ടയിലെവിടെയോ അടഞ്ഞു കിടന്നു. മരണം സ്ഥീരീകരിക്കാന്‍ വേണ്ടി വേദനയോടെ (ഒറ്റയടിക്കു തന്നെ കൈ തരുത്തിരുന്നു) ഞാന്‍ വീണ്ടും വെട്ടി. കോഴി നിശ്ചലനായി. എന്‍റെ നെറ്റിയില്‍ നിന്നും വിയര്‍പ്പു പൊടിഞ്ഞു.

"ഇത്രേയുള്ളു..."

ഞാനതിനെ നിലത്തേക്കിട്ടു. കോഴി പൊടുന്നനെ കണ്ണു തുറന്നു. ഇടംകണ്ണിട്ട് കുഞ്ഞച്ചനേയും വലംകണ്ണിട്ട് എന്നേയും നോക്കി കോഴി ഒന്നു പിടഞ്ഞു.

"ചത്തിട്ടില്ലെടാ..."

കുഞ്ഞച്ചന്‍ ചാടി വീണു. എഴുന്നേറ്റോടാനൊരുങ്ങിയ കോഴിയുടെ വാലില്‍ അവനു പിടി കിട്ടി. കുഞ്ഞച്ചന്‍ കമിഴ്‍ന്നു കിടന്ന് ഒന്നൂടി വിയര്‍പ്പൂതിയാറ്റി. കോഴി അസ്വാഭാവികമായ ഒരു രാഗം പാടി.

"ഒരു കോഴിയെ കൊല്ലാന്‍ പോലും അറീല്ല, മണുങ്ങന്‍."

കിട്ടിയ ചാന്‍സിന് എനിക്കിട്ടൊന്നു കൂടി കൊട്ടിയ ശേഷം കുഞ്ഞച്ചന്‍ കോഴിയെ കയ്യിലെടുത്തു. പതിയെ അതിന്‍റെ കഴുത്തില്‍ തടവി. തല പിടിച്ച് നൂറ്റെണ്‍പതു ഡിഗ്രിയില്‍ കറക്കി. മതി വരാഞ്ഞ് ഒരു നൂറ്റെണ്‍പതു കൂടി കറക്കി. കോഴിയുടെ കണ്ണുകള്‍ വീണ്ടും തുറിച്ചു. വലത്തേ കൈ കൊണ്ട് കണ്ണടക്കം മറച്ചു പിടിച്ച് കുഞ്ഞച്ചന്‍ ആഞ്ഞു വലിച്ചു.

"ക്‍ടാക്ക്"

എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. കവിളിലെ വിയര്‍പ്പ് തോളു പൊക്കി തുടച്ച് കുഞ്ഞച്ചന്‍ നിസ്സാരഭാവത്തില്‍ ചിരിച്ചു.

"ഇത്രേയുള്ളു"

ഒരു നിമിഷം. കുഞ്ഞച്ചന്‍റെ കയ്യില്‍ നിന്നും സര്‍വ്വശക്തിയും സംഭരിച്ച് കോഴി പറന്നു. ആറു മീറ്റര്‍ അപ്പുറം പോയി വീണ കോഴി പിടഞ്ഞെണീറ്റ് ഓടി. കുഞ്ഞച്ചന്‍ ഷോക്കടിച്ച പോലെ നില്‍ക്കുകയാണ്. എന്‍റെ ചുണ്ടില്‍ ഒരു ചിരി പടര്‍ന്നത് ഞാന്‍ വിരലുകള്‍ കൊണ്ട് തുടച്ചെടുത്തു.

കുഞ്ഞച്ചന്‍ മുമ്പോട്ടു കുതിച്ചു. അണച്ചു കൊണ്ട് പിറകേ ഞാനും. ഇടക്കെവിടെയോ ഇല്ലാതായ കോഴിയുടെ കരച്ചില്‍ വീണ്ടും മുഴങ്ങിക്കേട്ടു. അതേ പിടിക്കപ്പെട്ട സ്വരം. മരണം കാത്തിരിക്കുന്നവന്‍റെ പിടച്ചില്‍ തൊണ്ടയിലൂടെ...

ഓടിയെത്തിയ ഞങ്ങള്‍ക്കു മുമ്പില്‍ മുഷിഞ്ഞ തോര്‍ത്തുമുണ്ടുടുത്ത്, ഒരു കയ്യില്‍ കോഴിയും മറുകയ്യില്‍ കള്ളു ചെത്താനുള്ള വലിയ കത്തിയുമായി പൊന്നപ്പ. മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ വെളിയില്‍ കാട്ടി അയാള്‍ ചിരിച്ചു. അണപ്പോടെ ഞങ്ങള്‍ നിന്നു.

"കോളീനെ കൊല്ലാന്‍ ഇത്തറ തൊന്തര വേണോ?"

അവന്‍റെ ചോദ്യം കേട്ട് ഞാന്‍ ചിരിച്ചു പോയി. ചെത്തുകത്തി കയ്യിലിരിക്കുന്നതിന്‍റെ അഹങ്കാരം. അല്ലെങ്കില്‍ ഞങ്ങള്‍ രണ്ട് ആരോഗ്യശ്രീമാന്‍മാര്‍ ശ്രമിച്ചിട്ട് തീരാത്ത കോഴിയെ എലുമ്പിച്ചിരിക്കുന്ന പൊന്നപ്പക്കെന്തു ചെയ്യാന്‍ കഴിയും.

"അതിനെ ഒന്നു തീര്‍ത്തേടാ."

അണപ്പോടെ കുഞ്ഞച്ചന്‍ പൊന്നപ്പയോടായി പറഞ്ഞു. പൊന്നപ്പ കത്തി അരയിലിരുന്ന മരത്തിന്‍റെ ഉറയിലിട്ടു. എനിക്കു ചിരി പൊട്ടി. കുഞ്ഞച്ചന്‍ അദ്ഭുതത്തോടെ നോക്കി. കോഴിയെ കാലില്‍ തൂക്കിയെടുത്ത് പൊന്നപ്പ കൈ വീശി ഒരൊറ്റ അടി. ചോര ചീറ്റി. കോഴിയുടെ കഴുത്തറ്റു നിലത്തു കിടന്നു!

കഴുത്തിലൂടെ ചോര പുറത്തേക്കൊഴുകിക്കൊണ്ടേയിരുന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. പത്തു മിനിറ്റു മുമ്പേ പറമ്പിലൊക്കെ ചിക്കിച്ചികഞ്ഞ് മണ്ണിരകളെ കൊത്തിത്തിന്ന് നടന്നിരുന്ന കോഴിപ്പൂവന്‍. മരണമെന്ന രംഗബോധമില്ലാത്ത കോമാളിയെ നേരം നോക്കാതെ വേദിയിലേക്കു കയറ്റി വിടുന്ന സംവിധായകനാണ് മനുഷ്യന്‍.

പൊന്നപ്പ കഴുത്തറ്റ ഉടല്‍ നിലത്തേക്കിട്ടു. ഒരു നാലു പിടച്ചിലില്‍ എല്ലാം അവസാനിച്ചു.

ഉണങ്ങലരിപ്പുട്ട് കോഴിക്കറിയും കൂട്ടി കഴിക്കുമ്പോഴും എന്‍റെ മനസ്സില്‍ കഴുത്തറ്റു വീണ ഒരു ഉടലിന്‍റെ പിടച്ചിലായിരുന്നു. ഓരോ പിടി വായിലേക്കു പോകുമ്പോഴും കറി ചുവന്നു ചുവന്നു വരുന്നതായി എനിക്കു തോന്നി. നാലു കഷ്ണത്തിലധികം തിന്നാനാവാതെ ഞാന്‍ കൈ കഴുകി. കുടത്തില്‍ ശേഷിച്ചിരുന്ന കള്ളില്‍ ഒരല്പമെടുത്ത് മനസ്സും കഴുകി.

രാത്രി. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു. ഞാന്‍ കുഞ്ഞച്ചനെ വിളിച്ചു.

"ഡാ.... വേണ്ടായിരുന്നു.... ല്ലേ?"

"ങും..." അവന്‍ മൂളി. അവനും വിഷമത്തിലായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"ഇച്ചിരി ബാക്കി വച്ചിരുന്നേല്‍ രാവിലെ പഴഞ്ചോറിനു കൂട്ടാനായേനെ. കുക്കറ് വടിച്ചു വച്ചില്ലേ? ഉണ്ടായിരുന്ന പച്ചമുളകും തീര്‍ന്നു."

"ശനിയന്‍" ഞാന്‍ പിറുപിറുത്തു.

പുറത്തു നിന്നും സ്ത്രീശബ്ദത്തില്‍ ഒരു പാട്ട് കാറ്റിന്‍റെ നെഞ്ചിലേറി ഒഴുകി വന്നു.

"ഹാഡുവക്കിഗെ ബേക്കു, ഏനു സമ്മാനാ....
യതി തുമ്പി ഹാഡിദനു... ഹന്ത നാനു....
യാരു കിവി മുച്ചിദരൂ നനഗില്ല ചിന്തെ...
യതി തുമ്പി ഹാഡിദനു... ഹന്ത നാനു..."

(പാടുന്ന പക്ഷിക്ക് എന്തിനൊരംഗീകാരം...
മനസ്സു നിറഞ്ഞു ഞാന്‍ പാടി...
ആരു ചെവി പൊത്തിയാലും എനിക്കു വിഷമമില്ല...
മനസ്സു നിറഞ്ഞു ഞാന്‍ പാടി...)

കാറ്റ് ആ വരികള്‍ എന്‍റെ നെഞ്ചിലേക്ക് വലിച്ചെറിഞ്ഞു. ചെറിയൊരു പിടപ്പോടെ ഞാന്‍ എഴുന്നേറ്റു. ജനാലയിലൂടെ നോക്കിയാല്‍ അപ്പുറത്ത് പാട്ട് വരുന്ന വീട് കാണാം. അരണ്ട വിളക്കു വെട്ടത്തില്‍ ഒരു നിഴലു പോലും കാണുന്നില്ല. ഞാന്‍ കുഞ്ഞച്ചനെ ചോദ്യഭാവത്തില്‍ നോക്കി. ഉറക്കച്ചടവോടെ കുഞ്ഞച്ചന്‍ പറഞ്ഞു.

"അത് അലമേലുവാണ്.... സിദ്ധാപുരത്തെ വേശ്യ!"

(തുടരും...)

29 comments:

പപ്പൂസ് said...

കഴുത്തിലൂടെ ചോര പുറത്തേക്കൊഴുകിക്കൊണ്ടേയിരുന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. പത്തു മിനിറ്റു മുമ്പേ പറമ്പിലൊക്കെ ചിക്കിച്ചികഞ്ഞ് മണ്ണിരകളെ കൊത്തിത്തിന്ന് നടന്നിരുന്ന കോഴിപ്പൂവന്‍. മരണമെന്ന രംഗബോധമില്ലാത്ത കോമാളിയെ നേരം നോക്കാതെ വേദിയിലേക്കു കയറ്റി വിടുന്ന സംവിധായകനാണ് മനുഷ്യന്‍.

സിദ്ധാപുരത്തെ വേശ്യ - ഭാഗം 1

പാമരന്‍ said...

ഉഗ്രന്‍!

ഉഗ്രന്‍ വിവരണം! ഇനിയുള്ള പാര്‍ട്ടല്ലേ കേക്കണ്ടത്‌.. വേഗം പോരട്ടെ ;) പണ്ടു മനോരമയിലോ മംഗളത്തിലോ ആരുന്നോ? അല്ല, ഈ 'തുടരും' കണ്ടു ചോദിച്ചതാ.. :)

പൊറാടത്ത് said...

പപ്പൂസേ.. രസികന്‍..വേഗം പോരട്ടെ ബാക്കി..

സസ്പെന്‍സ് കാരണം ഇരുന്നട്ട് ഒറക്കം വരിണിലല്യാ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"കള്ളുണ്ടോ അറിയുന്നു, ഇതുച്ചയാണെന്ന്?"

"കുടിച്ചു ചെല്ലുമ്പോ പള്ളക്കറിയാം കേറീത് കള്ളാണെന്ന്..."

ഹ ഹ ഹ അത് കലക്കി.

എന്നാലും കോഴിവധം ഇങ്ങനെ വിശദീകരിക്കണ്ടാരുന്നു.

ദിലീപ് വിശ്വനാഥ് said...

കുറെനാളായി പപ്പൂസിനെ കാണാനില്ലല്ലോ എന്ന് കരുതി വിഷമിച്ചിരിക്കുകയായിരുന്നു.

ഓസീയാര്‍ കളഞ്ഞ് കള്ളിലേക്ക് ശ്രദ്ധ കേന്ദ്രീക്കരിച്ചത് ശരിയായില്ല കേട്ടാ.

കുഞ്ഞന്‍ said...

കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാണ് പറഞ്ഞിരിക്കുന്നത്.. പക്ഷെ മുഴുവന്‍ കഴിക്കാത്തതിനാല്‍ കുറച്ച് പാപം നിലനില്‍ക്കുന്നുണ്ട് ജാഗ്രത..!

തുടരും ഒരു തുടര്‍ക്കഥയാകട്ടെ...

nandakumar said...

വറ്റിച്ചെടുത്ത മീങ്കറി പോലെ..കുറുക്കിയെടുത്ത കോഴിക്കറിപോലെ..സൊയമ്പന്‍ വിവരണം. പപ്പൂസേ, ഞാനിവിടെ ആദ്യമായിട്ടാ. തന്റെ ഒടുക്കത്തെ ശൈലി എനിക്കിഷ്ടപ്പെട്ടു. കോഴി വധ വിവരണവും. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എന്റെ വക നാലു കുപ്പി അന്തി. :-) പോരട്ടെ അടുത്തത്.

ഗുരുജി said...

നാലു കഷ്ണത്തിലധികം തിന്നാനാവാതെ ഞാന്‍ കൈ കഴുകി. കുടത്തില്‍ ശേഷിച്ചിരുന്ന കള്ളില്‍ ഒരല്പമെടുത്ത് മനസ്സും കഴുകി.
"ഒരു കോഴിയെ കൊല്ലാന്‍ പോലും അറീല്ല, മണുങ്ങന്‍."

നല്ല ശൈലി പപ്പൂസേ
പോരട്ടെ സിദ്ധാപുരത്തെ കൂടുതല്‍ വിശേഷങ്ങള്‍.

Anonymous said...

Iyyalu Valmikikkum Bharyakkum ethire oru puli ayittu vannittu ippol verum oru eliyayi mariyellodo?!?!??!
Enthu Patti?(Not Dog!!)

ഇടിവാള്‍ said...

ഹേയ് പപ്പൂസ്...
ഗംഭീരന്‍ വിവരണം!]

ആ കോഴിയെക്കൊല്ലുന്ന രംഗം സ്ക്രീനില്‍ കണ്ടപോലെ..

ഈ പോസ്റ്റില്‍ “വ്യത്യസ്തനാമൊരു പപ്പൂസിനെ” കാണുന്നു!

തുടരൂ..

വിന്‍സ് said...

/"ഡാ.... വേണ്ടായിരുന്നു.... ല്ലേ?"

"ങും..." അവന്‍ മൂളി. അവനും വിഷമത്തിലായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"ഇച്ചിരി ബാക്കി വച്ചിരുന്നേല്‍ രാവിലെ പഴഞ്ചോറിനു കൂട്ടാനായേനെ. കുക്കറ് വടിച്ചു വച്ചില്ലേ? ഉണ്ടായിരുന്ന പച്ചമുളകും തീര്‍ന്നു./


ഹഹഹ.... പിന്നെ ഒരു കോഴിയെ കൊല്ലാന്‍ ആമ്പീയേര്‍ ഇല്ലാത്ത ആളാ പപ്പൂസെന്നു പറയത്തില്ലല്ലോ. കൊഴിയെ കൊന്നപ്പോ പപ്പൂസ് കരഞ്ഞു...അപ്പോ ഒരു മുയലിനെ ഒക്കെ കൊന്നു കറി വക്കേണ്ടി വന്നലോ :)

പൈങ്ങോടന്‍ said...

കുറേ നാളു കാണാത്തതിന്റെ കാരണം ഇപ്പോളല്ലേ പുടികിട്ടീത്
സിദ്ധപുരത്തെ മരത്തില്‍ കെട്ടിയിട്ട് ലേലു അല്ലി, ലേലു അല്ലി എന്ന് കെടന്ന് നെലവിളിക്കല്ലായിരുന്നോ.ഇപ്പോളെങ്കിലും കെട്ടുപൊട്ടിച്ച് രക്ഷപ്പെടാന്‍ കഴിഞ്ഞത് മഹാഫാഗ്യം
ഒന്നാം ഭാഗം ഗൊള്ളാം..എന്നാലും ആ ഓസീയാറിന്റെയത്ര ഒരു ഗുമ്ം വന്നില്ലേന്നൊരു തംശ്യം

ശ്രീ said...

പപ്പൂസേട്ടാ...
അവസാനം വരെ ചിരിപ്പിച്ചു.

രാത്രി. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു. ഞാന്‍ കുഞ്ഞച്ചനെ വിളിച്ചു.
"ഡാ.... വേണ്ടായിരുന്നു.... ല്ലേ?"
"ങും..." അവന്‍ മൂളി. അവനും വിഷമത്തിലായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു. കുഞ്ഞച്ചന്‍ തുടര്‍ന്നു.
"ഇച്ചിരി ബാക്കി വച്ചിരുന്നേല്‍ രാവിലെ പഴഞ്ചോറിനു കൂട്ടാനായേനെ. കുക്കറ് വടിച്ചു വച്ചില്ലേ? ഉണ്ടായിരുന്ന പച്ചമുളകും തീര്‍ന്നു."


അവസാനം എന്താ ട്വിസ്റ്റ് ആണോ?

വിനയന്‍ said...

ഇനിയെങ്ങനെ കോഴിയെ തിന്നും....

Sherlock said...

എന്റെ പള്ളീ... സൂപ്പര് എഴുത്ത് :)

കൊച്ചുത്രേസ്യ said...

"ഇച്ചിരി ബാക്കി വച്ചിരുന്നേല്‍ രാവിലെ പഴഞ്ചോറിനു കൂട്ടാനായേനെ"

ഞാന്‍ കുഞ്ഞച്ചന്റെ ഫാനായി കേട്ടോ.
നാളെയെ പറ്റി ചിന്തയുള്ള മനുഷ്യന്‍..

തലക്കെട്ടു കണ്ട്‌ ഇവിടെ വന്ന്‌ ഒളിഞ്ഞു നോക്കിയതാ.. അപ്പം ദേ കിടക്കുന്നു കോഴിയെ കൊല്ലുന്നതെങ്ങനെ 'എന്നുള്ളതിന്റെ ട്രെയിനിംഗ്‌. അവസാനത്തെ ആ സെന്റന്‍സു കണ്ടപ്പോള്‍ സമാധാനമായി. ഇനിയുള്ള ഭാഗങ്ങളും കൂടി വായിച്ചിട്ട്‌ ബാക്കി അഭിപ്രായിക്കാം :-)

വേണു venu said...

"ഇത്രേയുള്ളു"
അതു വളരെ ഇഷ്ടമായി.
അടുത്തതു പോരട്ടെ.:)

Cartoonist said...

പപ്പൂസെ, അതിമനോഹരം !

ഏറനാടന്‍ said...

പപ്പൂസ് പൂസായിതാ വിണ്ടും. ഓസീആറില്ലെങ്കിലും എന്തെരെടേയ് :) അലമേലു പെണ്ണില്ലേ കൂട്ടിന്. ബാക്കി വേം പോരട്ടെ.

ഗിരീഷ്‌ എ എസ്‌ said...

പപ്പൂസേ..
കലക്കി ട്ടോ....

ആശംസകള്‍

ഗിരീഷ്‌ എ എസ്‌ said...

പപ്പൂസേ..
കലക്കി ട്ടോ....

ആശംസകള്‍

പപ്പൂസ് said...

ഹ ഹ ഹ! പാമരാ... പണ്ട് മനോരമയും (ബോബനും മോളിയും, മത്തായിച്ചന്‍) മംഗളവും (ലോലന്‍) വായിച്ചിട്ടുണ്ടെന്നല്ലാതെ പ്രവൃത്തിപരിചയമൊന്നുമില്ല. ടൈപ്പ് ചെയ്ത് കൈ കഴച്ചു. അതാ തുടരാം എന്നു കരുതീത്. നന്ദി! ;-)

പൊറാടത്തേ, നന്ദി. ഉടന്‍ വരാം. :-)

പ്രിയേ, വെജിറ്റേറിയനാണല്ലേ? ;-)

വാല്‍മീകീ, കരള്‍വാട്ടം കുറക്കാന്‍ ചെന്തെങ്ങിന്‍റെ കള്ളാണ് നല്ലതെന്ന് ഡോക്ടറ് പറഞ്ഞിട്ടാ ഞാന്‍ പോയത്... ഞാനിവിടൊക്കെത്തന്നെ ഉണ്ടായിരുന്നല്ലോ! ;-)

കുഞ്ഞന്‍സ്, എന്ത് - കൊലപാതകം തുടരട്ടേ എന്നോ, അതോ പാപം തുടരട്ടെ എന്നോ? :-)

നന്ദകുമാര്‍, അന്തിക്കു നന്ദി (വെറും നാലു കുപ്പി?) ങാ... നന്ദിയല്ലേ, ചെലവില്ലല്ലോ, ഇരിക്കട്ടെ. :-)

ഗുരുജീ, നന്ദി, തുടരാം. :-)

അനോണീ, :-) (ഒന്നും മനസ്സിലായില്ലാ. അതാ വെറും സ്മൈലി.)

ഇടിവാളണ്ണാ, താങ്ക്സ് ട്ടോ!

വിന്‍സേ, നിനക്കൊരു പച്ചമുളകു പോലും ഞാന്‍ തരത്തില്ലെടാ ദുഷ്ടാ. കാരണം നിന്‍റെ ബ്ലോഗില്‍ തന്നെയുണ്ട്. മൊയലോ...!!!!!!!!!!!! ശിവ ശിവ!!!!! :-)

പൈങ്ങോടരേ, ഹ ഹ ഹ! ഉവ്വുവ്വ്. അന്തിയടിച്ച് സന്ധ്യക്ക് കുന്തിച്ചിരുന്നപ്പോ ടാസ്കി വിളിച്ചു തരാന്‍ ഞാനേ ഒണ്ടായിരുന്നുള്ളൂ. അതൊക്കെ പുറത്തു പറയണോ? ;-)

ശ്രീയേ, പാവം കോഴിക്കൊലപാതകം വായിച്ച് ചിരിക്കുന്നോ ദുഷ്ടാ? അവസാനം ടൈപ്പ് ചെയ്ത് വിരല് ട്വിസ്റ്റായീന്ന് പറഞ്ഞാ മതീല്ലോ! :-)

വിനയന്‍, കറി റെഡിയാക്കി വച്ച ശേഷം സ്ഥലം പറയൂ, ഞാന്‍ വന്ന് ഡെമോ കാണിച്ചു തരാം. ;-)

ജിഹേഷേ, ഡോണ്ടൂ ഡോണ്ടൂ.... ;-) താങ്ക്സ്...

കൊച്ചേ, പാവം കുഞ്ഞച്ചന്‍... ഫാനായി ഇക്കൊച്ച് അവനു ചുറ്റും കിടന്നു കറങ്ങിയാലുള്ള കഥ! :-( പിന്നെ, ഈ ട്രെയിനിംഗ് കൊച്ചിനാവശ്യമില്ലാന്ന് അന്ന് ആലപ്പുഴ ഷാപ്പിലെ പ്രകടനം കണ്ടപ്പോ മനസ്സിലായി. ;-)

വേണുജീ, ഇത്രേയുള്ളൂ! അടുത്തതും ഏതാണ്ടിത്രയൊക്കേ ഉള്ളൂ. നന്ദി! ;-)

കാര്‍ട്ടൂണിസ്റ്റണ്ണാ, താങ്ക്സ്. ഒപ്പം വലിയ വായിലൊരു പുഞ്ചിരീം. ;-)

ഏറനാടാ, അപ്പൊളത്തീനും അലമേലൂനെ കണ്ണ് ബച്ചാ? അടുത്ത പോസ്റ്റെങ്കിലും ബിഗ്വോന്ന് നോക്ക്യാ മത്യേയ്‍ന്... ;-)

ദ്രൌപതീ, നന്ദി... ആശംസകള്‍ തിരിച്ചും. :-)

പപ്പൂസ് said...

വിഷു പ്രമാണിച്ച് നാളെ നാട്ടിലേക്ക്. മഞ്ഞച്ച കണ്ണു കൊണ്ട് കണിവെള്ളരി നോക്കി ഉറക്കം തൂങ്ങണം. നിലവിളക്കീന്ന് ഒരു ഓലപ്പടക്കം കത്തിച്ച് കൊന്നമരച്ചോട്ടിലേക്കെറിഞ്ഞ് ഉദ്ഘാടനം നടത്തണം. പതിനെട്ടിനം കൂട്ടി (രണ്ടു മൂന്നെണ്ണമെങ്കിലും എന്‍റെ വക കര്‍ണ്ണാട്ടിക്) ചോറുണ്ണണം. കൈ കഴുകി നനവ് അമ്മമ്മേടെ വേഷ്ടിത്തുമ്പില്‍ തുടച്ച് കളയണം. സൊറ പറഞ്ഞും ഇളയമ്മയുടെ കൊച്ചു കുഞ്ഞുങ്ങളുടെ കണ്ണില്‍ വിരിയുന്ന പൂത്തിരിയെണ്ണിയും നിമിഷങ്ങള്‍ തൊണ്ടയിടറാതെ വിഴുങ്ങിത്തീര്‍ക്കണം.

പിറ്റേന്ന്, ബാഗും നിറച്ച് വീട്ടിലേക്ക് തിരിഞ്ഞു നോക്കാനാവാതെ, കഴിയാതെ തല കുമ്പിട്ട് മടങ്ങണം...

അലമേലുവിനെ കാണണെങ്കില്‍ മൂന്നാലൂസം ക്ഷമിക്കേണ്ടി വരും...

എല്ലാവര്‍ക്കും വിഷു ആശംസകള്‍!!! :-)

ഗുപ്തന്‍ said...

ഹാസ്യം ഇടക്ക് മുഖം കാണിക്കുന്നെങ്കിലും എന്തോ കടുംകൈ ആണെന്ന് തോന്നുന്നു. വെയിറ്റാം :)

ഹാപ്പി വിഷു

Unknown said...

പപ്പൂസെ ഇതു വായിച്ചിട്ടെനിക്കു ചിരി വരുന്നേ.........................

എതിരന്‍ കതിരവന്‍ said...

എങ്ങനെ എഴുതി മനസ്സിളക്കാം എന്ന ട്രിക്ക് പിടി കിട്ടിയിട്ടുണ്ടല്ലെ? ഓസീയാറിന്റെ കെട്ടു വിട്ടാലേ നല്ല എഴുത്ത് വരൂ അല്ലെ?

ഒരിയ്ക്കല്‍ എന്റെ ഒരു സുഹൃത്ത് സ്വന്തം വീട്ടിലേയ്ക്ക് എന്നെ കൊണ്ടൂപോകുന്ന വഴി ഒരു കോഴിയെ വാങ്ങിച്ചു. എനിയ്ക്ക് ഡിന്നര്‍ തരാന്‍. കടക്കാരന്‍ എന്റെ മുന്‍പില്‍ വച്ച് അതിനെ കൊന്നു. അത് വിളിച്ചു കൂവിയത് എന്റെ പേരാണെന്നു എനിക്കു തോന്നി. “അയ്യോ എന്നെ ഇങ്ങനെ കൊന്നിട്ടു വേണോ തനിയ്ക്ക് അത്താഴപ്പണ്ടാരമടങ്ങാന്‍’ എന്നോ മറ്റോ ആണ് പിന്നെ കേട്ടത്.

പപ്പും പൂടയും കളഞ്ഞ് തൊലിയും മാറ്റി ചെത്തിയൊരുക്കി മിനുത്ത പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കടയില്‍ വച്ചിരിക്കുന്ന കോഴിയാണെങ്കില്‍ യാതൊരു പ്രശ്നവുമില്ലാതെ വാങ്ങിച്ച് പൊരിക്കുന്നത് എന്തു സുഖം!

ശ്രീവല്ലഭന്‍. said...

പപ്പൂസേ,

internet connectionil ചെറിയ പ്രശ്നം. പിന്നെ വീണ്ടും വരാം. ബാക്കി പോരട്ടെ.

Happy Vishu :-)

അരവിന്ദ് :: aravind said...

നല്ല രസായിട്ടുണ്ട് പപ്പൂസേ..

കൊന്നാ പാപം തിന്നാല്‍ പോവുംന്നല്ലേ? സാരല്ല.
ഇന്നാളില്‍ റ്റി വിയില്‍ ചൈനയില്‍ കോഴിപ്പനി വരുന്നതിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി കാട്ടിയിരുന്നു. ചൈനീസ് കശാപ്പ്കാരന്‍ കോഴികളെ കുട്ടയില്‍ നിന്നെടുത്ത് കാല് രണ്ടുമാണ് ആദ്യം വെട്ടുന്നത്!!! ‍ എന്നിട്ട് അടുത്ത ഒരു കൂട്ടിലേക്കെറിയും..പിന്നെ അവിടുന്ന് അടുത്തയാള് അയാളുടെ നേരം പോലെയെടുത്ത് അവറ്റകളെ കൊല്ലും!

അതു കണ്ടതില്‍‍ പിന്നെ ചിക്കണ്‍ അധികം തിന്നാറില്ല. ഏയ്...കൊല്ലണ രീതി കൊണ്ടൊന്ന്വല്ല.കോഴിപ്പനി പിടിച്ചാലോ!

Babu Kalyanam said...

ഇഷ്ടായി :-)
ps:

"ഉണങ്ങലരിപ്പുട്ട് കോഴിക്കറിയും കൂട്ടി കഴിക്കുമ്പോഴും"
"ഇച്ചിരി ബാക്കി വച്ചിരുന്നേല്‍ രാവിലെ പഴഞ്ചോറിനു കൂട്ടാനായേനെ"
രാത്രിയിലെ പുട്ട് നാളത്തെ പഴഞ്ചോറു ?