Tuesday, October 28, 2008

അക്കരെയിക്കരെ...

അക്കരെ, ചെന്തീയിട്ട് ചമ്മല വെണ്ണീറാക്കി
ചിത്തറം വരച്ചെന്നും കതിരോന്‍ മേയുന്നിടം,
നേര്‍ത്ത കല്ലോലങ്ങളില്‍ മാദചുംബനം തൊട്ടെന്‍
ഓട്ടുകല്‍ തെന്നിത്തെന്നി മരണം തേടുന്നിടം.

പുഞ്ചിരിപ്പൂക്കള്‍ പറിച്ചിക്കരേക്കെറിഞ്ഞെന്‍റെ
നെഞ്ചകക്കോലായയില്‍ ചമ്മറം പടിഞ്ഞവള്‍
ഏഴരസ്സന്ധ്യാനേരം ഏറുകണ്‍ കളിച്ചെന്‍റെ
കേവലം (?) കൈലിക്കുത്തില്‍ പിടിച്ചു വലിച്ചപ്പോള്‍

നീന്തിയും മുങ്ങാംകുഴി മാന്തിയും പുഴവെള്ളം
മോന്തിയു,മിരുട്ടിലെ ചുഴിയില്‍ നെലോളിച്ചും,
മുറിവില്‍ കൊത്തിപ്പൂളും പരലും, കിതപ്പിന്‍റെ-
യിടയില്‍ മൂക്കില്‍ തള്ളിക്കയറുമോളങ്ങളും,
പാറക്കല്ലിടുമ്പിന്‍റെ മൂലയു,മില്ലിക്കാടും
തഴഞ്ഞാ മണല്‍ക്കൂന കയറി മലര്‍ന്നപ്പോള്‍,

മലര്‍ന്നപ്പോള്‍...?!?!

മലര്‍ന്നപ്പോള്‍...????

.....................

ഷാപ്പിലെ ഗോപാലേട്ടന്‍ പാട്ടയില്‍ വെള്ളം കോരി
പാരുന്നൂ, നാലാള്‍ ചേര്‍ന്നെന്‍ കാലുകള്‍ തിരുമ്മുന്നൂ,
"ഓസീയാറടിച്ചടിച്ചോടിയാ ചാണക്കുഴീല്‍
വീണതാണിവന്‍, ഭാഗ്യം, ശ്വസിക്കുന്നുണ്ടിപ്പോഴും!"