Thursday, January 24, 2008

കുരങ്ങേഷും മംഗീഷയും



"ഹെലോ, ആരാ?"

"താനാരാ?"

"പപ്പൂസല്ലേ?"

"അതേല്ലോ!"

"എങ്കില്‍ താനാരാന്ന് ആദ്യം പറ!"

"ങേ...!!!???"

"തുംകൂര്‍ റോഡ്, നീലിമലക്കാട്... ഓര്‍ക്കുന്നോ!"

"ഓഹ്... കുരങ്ങേഷ്....?"

"ഹ ഹ, മറന്നില്ല അല്ലേ?

"മറക്കാനോ, ഹൌ കാന്‍ ഐ ഡിയര്‍ കുര...?"

"ചുരുക്കി വിളിക്കണ്ട, മുഴുപ്പേരു വിളി."

"ങ്ങേഷ്..."

"ഓകേ, ഒന്നു കാണണം"

"ദാ എത്തി..."

പപ്പൂസ് ഫോണ്‍ കീശയിലിട്ട് താഴേക്കിറങ്ങി. ബൈക്ക് എടുത്തു. വഴി നീളെ പോലീസുകാരുണ്ടാവാം. ഹെല്‍മെറ്റെടുത്തു വച്ചു. പാതി ദൂരം ചെന്നപ്പോളാണ് ഓര്‍ത്തത്. ഗ്ലാസ്സെടുത്തില്ല. പോട്ടെ, കുമ്പിളിലഡ്ജസ്റ്റു ചെയ്യാം. പപ്പൂസ് വണ്ടി വിട്ടു.

നീലിമലക്കാട്ടിലേക്കു കയറുന്ന വഴിയിലുള്ള അരുവി. തെളിഞ്ഞ വെള്ളം കണ്ട് പപ്പൂസിനു സന്തോഷമായി. അക്കരേക്കു നോക്കി പപ്പൂസ് ഉറക്കെ കൂവി.

"പൂയ്..യ്.....യ്........."

അപ്പുറത്തു നിന്നും പ്രതിധ്വനി കേട്ടു. പുറകേത്തന്നെ മരക്കൊമ്പുകള്‍ ചാടിച്ചാടി ട്രപ്പീസു കളിക്കുന്ന സര്‍ക്കസ്സുകാരെക്കാള്‍ വിദഗ്ദമായി കുരങ്ങേഷ് പറന്നു ലാന്‍ഡ് ചെയ്തു.

"ഹേയ് മാന്‍, ഹൌ ആര്‍ യൂ?"

കുരങ്ങേഷ് അഭിസംബോധന ചെയ്തു. ഇരുവരും പരസ്പരം ആശ്ലേഷിച്ചു.

"ബാ, മരത്തിലേക്കു പോകാം!"

കുരങ്ങേഷ് വിളിച്ചു. ചെരിപ്പെല്ലാം ഊരിക്കളഞ്ഞ് പപ്പൂസ് ആഹ്ലാദത്തോടെ അരുവിയിലേക്ക് എടുത്തു ചാടി. മേലെല്ലാം നനച്ച് അരുവി കടന്ന് മരമുകളിലെത്തിയപ്പോഴേക്കും കുരങ്ങേഷ് പറന്നവിടെയെത്തിയിരുന്നു. പൊത്തിലൊളിപ്പിച്ചു വച്ച കുപ്പിയെടുത്ത് കുരങ്ങേഷ് അപ്പിടി വായിലേക്കു കമിഴ്‍ത്തി. പപ്പൂസിനതു കണ്ട് ആശ്ചര്യമായി. പപ്പൂസ് കുപ്പി പിടിച്ചു വാങ്ങി.

"നിനക്കെന്തു പറ്റി കുരങ്ങൂ? നീയിങ്ങനെയായിരുന്നില്ലല്ലോ!"

"ഒന്നും പറയേണ്ട പപ്പൂ... മംഗീഷയാണു കാരണം!"

"ശ്ശോ, അവള്‍ നിന്റെ ഭാര്യയല്ലേടാ? ദാമ്പത്യജീവിതത്തില്‍ ഇതൊക്കെ സാധാരണം. എന്തു പറ്റി?"

"വഴിയേല്‍ പോകുന്നവരെയെല്ലാം അവള്‍ കമന്റടിക്കുന്നു."

"അതെന്തിന്?"

"കമന്റു തിരിച്ചു കിട്ടാനാണത്രേ!"

"ഓഹ് മൈ ബാഡ്‍നെസ്സ്!"

"രാവിലെ പുട്ടും കടലേം വച്ച് എന്നോടു കമന്റു ചോദിക്കുന്നു."

"താനെന്തു പറഞ്ഞൂ?"

"മിണ്ടിയില്ല"

"എന്നിട്ട്?"

"അവളൊരു കുഴി കുത്തി ആ പുട്ടും കടലേമെടുത്ത് അതിലിട്ടു മൂടി."

"അതെന്തിന്?"

"കമന്റു കിട്ടാത്തതു കൊണ്ട് പുട്ട് ഡിലീറ്റിയതാത്രേ!"

"യൂ മീന്‍, യൂ മീന്‍..... അവളൊരു... ക്ലോഗ്ഗിണി??!"

പപ്പൂസ് ഞെട്ടി. കുരങ്ങേഷ് വിഷാദത്തോടെ നെറ്റിയില്‍ കൈ വച്ചു.

"യേ...സ്...!!!"

പപ്പൂസ് കുരങ്ങേഷിനെ തലോടി. കുരങ്ങേഷിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. കുരങ്ങേഷ് പപ്പൂസിന്റെ മടിയിലേക്കു തല ചായ്‍ച്ചു. പപ്പൂസ് അവന്റെ കണ്ണുകള്‍ തുടച്ചു. ഇറ്റു വീണ കണ്ണീരിന്റെ ചൂടില്‍ പപ്പൂസിന്റെ കാലു പൊള്ളി.

"അവളെ ഞാനൊന്നു കാണുന്നുണ്ട്!"

പപ്പൂസ് ഇറങ്ങിയോടി. അരുവിക്കരയില്‍ നിന്ന് ആലോചനയിലാണ് മംഗീഷ. പപ്പൂസ് അടുത്തു ചെന്നു.

"മംഗീഷേ..."

മംഗീഷ തിരിഞ്ഞു നോക്കി.

"ഓഹ്, പപ്പൂസോ. അന്നു ഞങ്ങളുടെ ഫോട്ടോ അടിച്ചു മാറ്റിക്കൊണ്ടു പോയി പണയം വച്ച് പത്തിരുപതു കമന്റ് മേടിച്ചല്ലേ?"

പപ്പൂസിനു മനസ്സിലായി. മംഗീഷ തീര്‍ത്തും ക്ലോഗ് ലോകത്താണ്. മനസ്സില്‍ തോന്നിയ ഐഡിയ പറഞ്ഞു.

"നേരിട്ടു ചോദിച്ചതാണ് മംഗീഷേ പ്രശ്നമായത്. മാപ്പു പറഞ്ഞാല്‍ മതി. വെറുമൊരു മാപ്പിന് പപ്പൂസിനെ നാല്‍പ്പതു കമന്റു കിട്ടി."

"ഉവ്വോ, ഞാന്‍ പറയട്ടേ, കുരങ്ങേഷിനോട് ഒരു മാപ്പ്?"

മംഗീഷ സന്തോഷവതിയായി. പപ്പൂസിനും സന്തോഷമായി. കുരങ്ങേഷിനും മംഗീഷക്കും കേടില്ലാതെ കാര്യം സാധിച്ചു. മംഗീഷ ഓടി കുരങ്ങേഷിനടുത്തു ചെന്നു. അവള്‍ ഉറക്കെ പാടി.

"പ്രിയനേ കുരങ്ങേഷേ തെറ്റുകള്‍ പറ്റിപ്പോയീ
ഹൃദയം സ്പര്‍ശിച്ചു ഞാന്‍ പറയുന്നിതാ സോറി..."

കുരങ്ങേഷിനതു വിശ്വസിക്കാനായില്ല. ആഹ്ലാദക്കണ്ണീരോടെ കുരങ്ങേഷ് മംഗീഷയുടെ അടുത്തു ചെന്ന് അവളെ മാറോടണച്ചു. ഗദ്ഗദത്തില്‍ വാക്കുകളൊന്നും പുറത്തു വന്നില്ല. മംഗീഷ അഞ്ചു മിനിറ്റ് കാത്തു. നോ റെസ്പോണ്‍സ്... നോ കമന്‍റ്‍സ്...

"ഛേ, ഒന്നിനും കൊള്ളില്ല ഇവനെ..."

ഇതും പറഞ്ഞ് കുരങ്ങേഷിനെ തട്ടിമാറ്റി മംഗീഷ നടന്നകന്നു. കുരങ്ങേഷ് സ്തബ്ധനായി നോക്കി. ഐഡിയ ചീറ്റിപ്പോയതില്‍ പപ്പൂസ് വളിഞ്ഞു. കുരങ്ങേഷിനോടൊരു വാക്കു പറയാമായിരുന്നു. പപ്പൂസ് ഓടിച്ചെന്നു മംഗീഷയെ വിളിച്ചു.

"തീര്‍ന്നില്ല. മറ്റൊരു ഐഡിയ കൂടി ഉണ്ട്."

"എന്താ?" മംഗീഷക്കാകാംക്ഷയായി.

"വിമര്‍ശനം"

പണ്ടൊരു വിമര്‍ശനം പോലെ തോന്നിച്ച സാധനത്തില്‍ ഉളുക്കിപ്പോയ നടു നിവര്‍ത്തി പപ്പൂസ് പറഞ്ഞു.

"അതിനെനിക്കു വിമര്‍ശിക്കാനറിയില്ലല്ലോ!"

"ആരു പറഞ്ഞു അറിയണമെന്ന്? ഞാന്‍ വിമര്‍ശിക്കാന്‍ വന്നതാണെന്നും പറഞ്ഞ് നാലു തെറി വിളിക്കണം. അതു തന്നെ ക്ലോഗിലെ വിമര്‍ശനം!"

"തെറിയെന്നു പറഞ്ഞാല്‍?" മംഗീഷക്കു സംശയമായി. പപ്പൂസ് സംശയം ദൂരീകരിച്ചു.

"കള്ള ---- മോനേ... ഈ രണ്ടു വാക്കുകള്‍ക്കിടയില്‍ ഏത് അന്യജീവിയുടെ പേരു ചേര്‍ത്തു വിളിച്ചാലും വിമര്‍ശനമായി. അത്രേ ഉള്ളു."

"ഓഹോ"

മംഗീഷ ഉശിരോടെ കുരങ്ങേഷിനടുത്തേക്കു നടന്നടുത്തു. ഉറുമ്പു മുതല്‍ ആന വരെയുള്ള എല്ലാ ജീവികളുടെ പേരും ആ വാക്കുകള്‍ക്കിടയില്‍ തിരുകിക്കയറ്റി മംഗീഷ നാടു കയറി. കുരങ്ങേഷിന്റെ മുഖം ചുവന്നു തുടുത്തു. ദേഷ്യം കൊണ്ട് വിറച്ച കുരങ്ങേഷ് അതിലും നല്ല മുട്ടന്‍ തെറികള്‍ തിരിച്ചുപയോഗിച്ചു.
കുരങ്ങേഷിന്റെ കമന്റുവര്‍ഷം കേട്ട് മംഗീഷക്കു സന്തോഷം മൂത്ത് കണ്ണില്‍ നിന്നും വെള്ളം വന്നു. അവള്‍ ആഹ്ലാദത്തോടെ കുരങ്ങേഷിനെ നോക്കി പറഞ്ഞു.

"ഇതു നേരത്തേ ചെയ്താല്‍ പോരായിരുന്നോ?"

കുരങ്ങേഷിനതു കേട്ടു കലി കൂടുകയാണുണ്ടായത്. കള്ള ബടുക്കൂസേ എന്നും വിളിച്ച് കുരങ്ങേഷ് കൈ നിവര്‍ത്തി മംഗീഷയുടെ മുഖം നോക്കിയൊന്നു കൊടുത്തു!!!!

അരുവി ചാടിയോടുന്ന പപ്പൂസിനെയാണ് കുരങ്ങേഷും മംഗീഷയും പിന്നെ കണ്ടത്. എന്തായാലും മംഗീഷ അതിനു ശേഷം പുട്ടു തിന്നണേല്‍ തിന്നോ എന്നു പറഞ്ഞു കുരങ്ങേഷിനു മുമ്പില്‍ വക്കുകയല്ലാതെ കമന്റു ചോദിച്ചിട്ടേയില്ലത്രേ.

Tuesday, January 22, 2008

ഒരു ക്ഷമാപണം!

ഖേദമുണ്ടെനിക്കേറെ, മാനസമറിയാതെ
വേദന പടര്‍ത്തിയ വാക്കുകള്‍ കുറിച്ചതില്‍!
കേവലം നിര്‍ദ്ദോഷമെന്നോര്‍ത്തു ഞാന്‍ കുറിച്ചിട്ട
ഭാവനയറിയാതെ കാനനം കേറിപ്പോയി! :(

വാക്കുകളെളുതല്ലാ, തിരുത്തിപ്പറയുവാന്‍,
വായില്‍ നിന്നറിയാതെ തൊഴിഞ്ഞു വീണു പക്ഷേ,
മാപ്പു ഞാന്‍ ചോദിക്കുന്നൂ, തോഴരേ, നിങ്ങള്‍ക്കിനി
ദേഷ്യമുണ്ടെന്നാലെന്നെ കിഴുക്കിത്തീര്‍ക്കാമിപ്പോള്‍...! :(

ഇന്നലെ എഴുതിയതൊന്നും ആരെയും വേദനിപ്പിക്കാനായിരുന്നില്ല. എം കെ ഹരികുമാറിന്റെ ശൈലി അനുകരിച്ച്, ആ രീതിയില്‍ ഒരു തമാശക്കു വേണ്ടി ചെയ്തതാണ്! പതിവു കുസൃതികളില്‍ക്കവിഞ്ഞ് ഒന്നും അതു കൊണ്ട് ഉദ്ദേശിച്ചുമില്ല. ആരെയെങ്കിലും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം മാപ്പ്...!

Sunday, January 20, 2008

മൈസൂര്‍ റൌണ്ട്: ഒരു സല്ലാപകാവ്യം



സ്ഥലം മൈസൂര്‍ സരസ്വതീപുരത്തു നിന്നും തൊഞ്ചിക്കൊപ്പലിലേക്കുള്ള വഴി.

ലോബോസ് ബാറില്‍ നിന്നിറങ്ങി അവര്‍ നാലു പേരും നടന്നു. പപ്പൂസും കുഞ്ഞച്ചനും ശങ്കരനും മദ്യപാനം, പുകവലി തുടങ്ങിയ സദ്‍ഗുണങ്ങളൊന്നുമില്ലാത്ത അബുവും. പെട്ടെന്ന്...

"അതാ, അങ്ങോട്ടു നോക്കൂ..."

കുഞ്ഞച്ചന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി, അവിടൊരു ചുക്കും കാണുന്നില്ല. അല്പം സന്ദേഹത്തോടെ അവന്‍ പപ്പൂസിനെ നോക്കി. അതു ശരി, ഇപ്പോ ചൂണ്ടുവിരല്‍ മുകളിലോട്ടാണ്, നേരത്തേ ഇടത്തോട്ടായിരുന്നല്ലോ. വലിയ തെറിയൊന്നും പറയാതെ കുഞ്ഞച്ചന്‍ മുകളിലേക്കു നോക്കി. അവിടേം ഒരു കുന്തവും കാണുന്നില്ല, ഒരു സ്ട്രീറ്റ് ലൈറ്റല്ലാതെ.

"എന്തുവാണ്ടാ നീ ചൂണ്ടുന്നത്?"

കുഞ്ഞച്ചന്‍ മൂത്തു വന്ന അരിശം പുകവളയത്തിലേക്കൂതിക്കളഞ്ഞു കൊണ്ടു ചോദിച്ചു. ലൈറ്റില്‍ നിന്നും കണ്ണു പറിക്കാതെ പപ്പൂസ് ചോദിച്ചു.

"അവിടെ എത്ര ബള്‍ബുണ്ട്?"

"ഒന്ന്" കുഞ്ഞച്ചന്‍ നിശ്ശംശയം പറഞ്ഞു.

"ഒന്നൂടി നോക്ക്യേ"

കുഞ്ഞച്ചന്‍ വീണ്ടും മദ്യഭാരത്തില്‍ താഴ്‍ന്ന തല കഷ്ടപ്പെട്ട് പൊന്തിച്ചെടുത്തു. കണ്ണുകള്‍ ചിമ്മിത്തുറന്നു. വീണ്ടും ചിമ്മിത്തുറന്നു. എണ്ണം തെറ്റുന്നോ...

"ഒന്ന്... മൂന്ന്... ഛായ്, രണ്ട്... അല്ല... മൂന്ന്"

"ഏതെങ്കിലുമൊന്നുറപ്പിക്ക്"

"മൂന്ന്, മൂന്നു തരം" കുഞ്ഞച്ചനുറപ്പിച്ചു. പപ്പൂസിനു സന്തോഷമായി. കണ്ണിനു വല്ലതും പറ്റിപ്പോയോ എന്ന ദൌര്‍ഭാഗ്യകരമായ വിഷമാവസ്ഥയില്‍ ഒന്നിനു പകരം മൂന്നു പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുകയായിരുന്നു പപ്പൂസിതു വരെ.

"ഹ ഹ ഹ!!! നമ്മളൊരു പോലെ ചിന്തിക്കുന്നവരാടാ കുഞ്ഞച്ചാ, ഒരേ കാഴ്ച കാണുന്നവര്‍! ഇതാണ് കാഴ്ചപ്പൊരുത്തം... പപ്പൂസും കണ്ടു മൂന്നെണ്ണം..."

രണ്ടു പേരും കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിച്ചു. പിടിത്തത്തിനിടെ വേച്ചുവേച്ച് റോഡിലേക്കു വീഴാന്‍ പോയ കുഞ്ഞച്ചനെ വീഴാനൊരുങ്ങുന്ന കുലവാഴക്കു കുത്തെന്ന പോലെ പപ്പൂസ് താങ്ങി നിര്‍ത്തി. അതിനിടെയാണ് അവരാ കാഴ്ച കണ്ടത്. അപ്പുറത്തു ചുറ്റുപാടും നടന്ന്, മധുവിധുരാവു വെളുത്തപ്പോള്‍ കാണാതെ പോയ താലിമാലക്കു വേണ്ടി നവവധു തിരയുന്ന പോലെ എന്തോ പരതുന്നു, ശങ്കരന്‍! നിലത്തു കമിഴ്‍ന്നു കിടന്നു കഷ്ടപ്പെട്ടു തപ്പുന്ന ശങ്കരനെ അവര്‍ അദ്‍ഭുതത്തോടെ നോക്കി.

"നീയെന്താണ്ടാ തപ്പുന്നത്?"

കുഞ്ഞച്ചന്‍ അവനു നേരെ ചാടിവീണു. നാക്കു കുഴയുന്നതിനിടെ ശങ്കരന്‍ പറഞ്ഞൊപ്പിച്ചു.

"ചന്ദ്രനെയാ..."

"ആര്, നമ്മുടെ ബാബൂസ് ടീ ഷോപ്പ് ചന്ദ്രേട്ടനോ? ങാഹാ... മൂപ്പരെന്നേ പൂസായി പെരുവഴീ കെടക്കാന്‍ തുടങ്ങീത്?"

"ഹേയ്, പുള്ളി ഡീസന്റ്... ഇതു നമ്മടെ അമ്പിളിമാമന്‍... എവടെപ്പോയി... ദേ, ഇപ്പൊ വിടെണ്ടാര്‍ന്ന്...?"

"അതു ശരി, അമ്പിളിമാമനും തൊടങ്ങ്യാ ഓസീയാറടി... എവടെ ഗഡി... ഡാ... ഡാ... അമ്പിളീ..."

കുഞ്ഞച്ചനും തപ്പാന്‍ കൂടി. പപ്പൂസ് ഒന്നും മനസ്സിലാവാതെ അവരെ നോക്കി, ഇവരെന്തിനായിരിക്കും അമ്പിളിമാമനെ തപ്പുന്നത്? ഇന്നിനിയൊരു കമ്പനി കൂടാനുള്ള കെല്പില്ലാത്തതു കൊണ്ട് അതിനായിരിക്കില്ല. ങാ, എന്തായാലും ഞാനും കൂടെ കൂടിക്കളയാം. ഇനി തനിക്കെങ്ങാന്‍ കിട്ടിയാ നാളത്തെ കുപ്പിക്കു വേണ്ടി വക്കാനുള്ള പണയപ്പണ്ടമായാലോ. ഒരമ്പിളിമാമന് ഒരു കുപ്പിയെങ്കിലും കിട്ടാതിരിക്കില്ല. രണ്ടുമൂന്നെണ്ണം കിട്ടിയാല്‍ ഈയാഴ്ചത്തെ കാര്യം കുശാല്‍! മധുരസങ്കല്‍പ്പങ്ങള്‍ സോഡയൊഴിച്ചല്പം ലൈറ്റാക്കി പപ്പൂസും തപ്പാന്‍ തുടങ്ങി.

"ചന്ദ്രനവിടെയല്ലെടാ, ഇവിടെ ഇങ്ങോട്ടു നോക്ക്"

കുഞ്ഞച്ചനും ശങ്കരനും പപ്പൂസും ഞെട്ടി.

"നീയൊരശരീരി കേട്ടാ?"

കുഞ്ഞച്ചന്‍ പരിഭ്രാന്തിയോടെ പപ്പൂസിനോടു ചോദിച്ചു.

"അശരീരിയല്ലെടാ, ഞാന്‍, ഇവടെ"

പോസ്റ്റില്‍ തല ചായ്‍ച്ച് ഉറക്കത്തിലെന്ന പോലെ കണ്ണുമടച്ചു ചാരി നില്‍ക്കുകയാണ് അബു. അവന്‍ മുകളിലേക്കു കൈ ചൂണ്ടി.

"ദോ, അവിടെ, ചന്ദ്രന്‍"

മൂന്നു പേരും ഒന്നിച്ചു മുകളിലേക്കു നോക്കി. ശങ്കരന്റെ മുഖത്ത് പൂത്തിരി കത്തിയ പോലെ ഒരു തിളക്കം. ദാ ചിരിച്ചു നില്‍ക്കുന്നു, നമ്മുടെ ചന്ദ്രേട്ടന്‍!

"അല്ല, നീയെന്തിനാ ചന്ദ്രനെ നോക്കീത്?"

കുഞ്ഞച്ചന്റെ ചോദ്യം കേട്ട് ശങ്കരന്‍ എല്ലാവരെയും മാറിമാറി നോക്കി. അല്പം വൈക്ലബ്യത്തോടെ അവന്‍ പറഞ്ഞു.

"നിയ്‍ക്ക്... നിയ്‍ക്ക് ചന്ദ്രനെ നോക്കി... നോ....ക്കി.... മൂത്രൊഴിക്കണം!!!"

"ഹ ഹ ഹ.... ഹഹഹ....!!!! അതു കൊള്ളാല്ലോ, ഹ ഹ ഹ!!! "

നാലു പേരും പൊട്ടിച്ചിരിച്ചു കൊണ്ട്, റോഡിലേക്ക് തിരിഞ്ഞു നിന്ന് ചന്ദ്രനെ നോക്കി മൂത്രമൊഴിക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്തോ ദേഷ്യത്തില്‍ കുഞ്ഞച്ചന്‍ ശങ്കരനെ പിടിച്ചു തള്ളി. ചന്ദ്രനെ നോക്കിക്കൊണ്ട് ആസ്വദിച്ചു മൂത്രമൊഴിക്കുകയായിരുന്ന ശങ്കരന്‍ വേച്ചു വേച്ചു നിന്നാടി.

"നീയെന്തിനാണ്ടാ എന്നെപ്പിടിച്ചു തള്ളീത്?"

"നോക്കി ഒഴിക്കെടാ... നീ എന്റെ, ഈ കൊച്ചുമലയില്‍ കൊച്ചവറാന്റെ ഏകമകന്‍ കുഞ്ഞച്ചന്റെ നിഴലിലേക്കാണ്ടാ മൂത്രൊഴിക്കുന്നത്!"

കുഞ്ഞച്ചന് വല്ലാണ്ടെ ദേഷ്യം വന്നിരുന്നു. കാര്യസാധ്യമൊക്കെ പിന്നത്തേക്കു മാറ്റിവച്ച് അയാള്‍ ശങ്കരന്റെ നേരെ ചാടിക്കയറി.

"നിനക്ക് നിന്റെ നിഴലിലേക്കു മൂത്രൊഴിച്ചൂടേ?"

"അതിന്... പ്പോ, ന്റെ നിഴലെവിടെ?"

പപ്പൂസിനും തോന്നി സംശയം. എല്ലാരും ഒരേ പോസില്‍. കോപ്പി-പേസ്റ്റ്, ഫോട്ടോസ്റ്റാറ്റ് മായാജാലം പോലെ, പോസ്റ്റു മൊത്തമെടുത്ത് കമന്റായി ക്വോട്ടിയ പോലെ, എല്ലാ നിഴലുകളും ഒരേ പോസില്‍. കണ്ണു തുറിച്ചൊന്നു നോക്കുമ്പോള്‍ നാലിനു പകരം ഏഴും എട്ടും നിഴലൊക്കെ കാണുന്നുണ്ട്. ഇതിലിപ്പോ അവനോന്റെ നിഴലു നോക്കി കണ്ടു പിടിക്കുന്നതെങ്ങനെ?

"ഐഡിയാ..." ശങ്കരന്‍ കൈ പൊക്കി.

"കണ്ടോ, കൈ പൊക്കീത് എന്റെ നിഴല്‍. ഇനി ഓരോരുത്തരായിട്ട് കൈ പൊക്കി മൂത്രൊഴിച്ചോ.. ഒഴിച്ചോ, ഒഴിച്ചോ..."

ശങ്കരന്റെ ഐഡിയ എല്ലാര്‍ക്കും സമ്മതമായി. വണ്‍ ബൈ വണ്ണായി എല്ലാവരും കൈ പൊക്കി നിന്ന് കാര്യം സാധിച്ചു തുടങ്ങി. ഓസീയാറടിച്ച് ബുദ്ധി ഒരുപാടു വികാസം പ്രാപിച്ച് കേരള സാങ്കേതികരംഗത്തെ വികസനപദ്ധതികളോടു വരെ കിട പിടിക്കുന്നുണ്ടല്ലോ, കൊള്ളാം! വിശകലനപ്രകാരം ഒന്നിച്ചു കാര്യം സാധിച്ചാല്‍ എല്ലാവരുടെയും കൈ പൊങ്ങിയിരിക്കും. അപ്പോള്‍ ഏത് ആരുടെ കയ്യെന്ന സംശയം വീണ്ടും വരും. ആ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാനാണ് ഓരോരുത്തരായി കാര്യം സാധിക്കുന്നത്. അവസാനത്തെ ഊഴമാണ് പപ്പൂസിന്റേത്. എല്ലാവരും കഴിഞ്ഞ സ്ഥിതിക്ക് ഇനി സംശയത്തിന്റെ വിഷയമില്ലല്ലോ. ഇതു തന്റെ നിഴലു തന്നെ, നോ ഡൌട്ട്! തനിക്കെന്നല്ല, ആര്‍ക്കും അക്കാര്യത്തിലൊരു സംശയമുണ്ടാവാന്‍ തരമില്ല. പപ്പൂസ് കൈ താഴ്‍ത്തിയിട്ട് സ്വസ്ഥമായിത്തന്നെ നിന്നു. കുഞ്ഞച്ചന്‍ വിട്ടില്ല.

"നിയ്യ് മാത്രം അങ്ങനെ വല്യാളാവണ്ട മൊട്ടേ..."

കുഞ്ഞച്ചന്‍ തന്നെ പപ്പൂസിന്റെ ഇടത്തേ കൈ പൊക്കിപ്പിടിച്ചു തന്നു. പപ്പൂസിനല്പം അരിശം വന്നു. പപ്പൂസിന്റെ മൊട്ടത്തല ബുദ്ധിയുടെ ഖജനാവാണല്ലോ.

"വേഗം മാറിക്കോ, ഇല്ലേല്‍ നിന്റെ നിഴലിലാ ഞാന്‍ ഒഴിക്ക്വാ..."

കുഞ്ഞച്ചനു മറുപടിയുണ്ടായില്ല. ആസ്ത്രേല്യയെ വരെ ഇന്ത്യ തകര്‍ത്തു ചുരുട്ടി കയ്യില്‍ക്കൊടുത്തു. പിന്നെയാണൊ ഒരു കൊച്ചു കുഞ്ഞച്ചനെ ഈ പപ്പൂസിന് മാറ്റാന്‍ പറ്റാത്തത്. ആസ്വദിച്ചൊഴിച്ചു കൊണ്ടിരിക്കേ, മിന്നല്‍ പോലെ ഒരു വെളിച്ചം വളവു തിരിഞ്ഞു വന്നു. പപ്പൂസ് ആ തീക്ഷ്‍ണപ്രകാശത്തെ നേരിടാനാവാതെ കണ്ണുകള്‍ ചിമ്മി...

"ഏതവനാ ഇത്!"

ഇരമ്പിപ്പാഞ്ഞു വന്ന ഒരു ജീപ്പ് അവരെ തൊട്ടുതൊട്ടില്ല എന്ന നിലയില്‍ കടന്നു പോയി. ശങ്കരന് ദേഷ്യം കൊണ്ട് കണ്ണു കാണാതെയായി.

"ഏത് കഴുവേറിയണ്ടാ നട്ടപ്പാതിരക്ക്?"

അവന്‍ ഉറക്കെ വിളിച്ചു ചോദിച്ചു. പോയ സ്പീഡില്‍ ജീപ്പ് റിവേഴ്‍സെടുത്തു വന്നു. ഏതിരുട്ടത്തും ആ കൂട്ടരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡെയ്‍ഞ്ചര്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച കുഞ്ഞച്ചന്റെ തല ഉടന്‍ സിഗ്നല്‍ മുഴക്കി.

"ഗരുഡാ....... ഗരുഡാ..... മൈസൂര്‍ രാത്രിപ്പോലീസ്...!!!!"

ഒറ്റയോട്ടമായിരുന്നു എല്ലാരും. പ്രത്യേകിച്ചൊരു ദിശാബോധവും അന്നേരം അവരെ നയിച്ചില്ല. ജീപ്പു വരാത്ത വഴി എന്ന ഒറ്റ ചിന്ത മാത്രം. കൂട്ടുകാരന്‍ കൂടെയുണ്ടോ എന്ന വേവലാതി പോലും ആര്‍ക്കും ഉണ്ടായിരുന്നില്ല. ഓടിയോടി, മാരുതി ടെമ്പിള്‍ കടന്ന് പഞ്ചാബി സോനുവിന്റെ അമൃത്‍സര്‍ ധാബയുടെ ഒരു മൂലയിലേക്കവര്‍ പാഞ്ഞു കേറി. ഭാഗ്യവശാല്‍ നാലു പേരും പലവഴി ഓടി അവിടെത്തന്നെ ലാന്‍ഡു ചെയ്തു. കുടിയനല്ലാത്ത തടിയന്‍ അബു വരെ മരണപ്പാച്ചിലില്‍ ലക്ഷ്യം കണ്ടെത്തി.

പതിയെ വളവു കടന്ന് ആ ജീപ്പ് ഞങ്ങള്‍ക്കരികിലേക്കു വന്നു. കുടിയന്മാര്‍ ഓടുന്ന വഴി നല്ല നിശ്ചയമുള്ള ആരോ ആണതിനകത്തെന്നു ഞങ്ങള്‍ക്കു മനസ്സിലായി. എല്ലാവരും അല്പാല്പമായി വിറക്കാന്‍ തുടങ്ങി. അകത്തു നിന്നും രണ്ടുമൂന്നു പേര്‍ ചാടിയിറങ്ങി.

’മോനേ മോനേ’ എന്ന സ്നേഹപുരസ്സരമായ വിളികളല്ലാതെ അതിനു മുമ്പും പിമ്പും അവര്‍ ചേര്‍ത്ത ബ്ലോഗ് സാഹിത്യത്തിലെ മൂന്നാംകിട തെറിവിളിശാഖയെ വെല്ലുന്ന കന്നഡവാക്കുകളൊന്നും തന്നെ ഞങ്ങള്‍ക്കു മനസ്സിലായില്ല. അല്പമെങ്കിലും കന്നഡയറിയാവുന്നതു പപ്പൂസിനാണ്. ലഹരിയും ഭയവും തൊണ്ടയില്‍ത്തടഞ്ഞ് മാതൃഭാഷ വരെ മറന്നു പോയ ഘട്ടം, എന്തു മനസ്സിലാവാന്‍! ഞങ്ങള്‍ കൈകള്‍ പൊക്കി പുറത്തേക്കു വന്നു.

"അത്തോ ഗാഡീനല്ലി, _____ മക്കളെ, കുടിത്ബിട്ടു ഗലാട്ടി മാഡ്‍ത്തായിദ്ദിരാ, റോഡല്ലി....?"

ഒരേമ്മാന്‍ ചൂരല്‍ വീശിക്കാണിച്ചു കൊണ്ടു പറഞ്ഞു. ഞങ്ങള്‍ നാലു പേരും വരിവരിയായി ചെന്ന് പോലീസ് വണ്ടിയില്‍ കയറി. അബു ആദ്യമായാണിത്, അവന്‍ ചെറുതായി വിറക്കാന്‍ തുടങ്ങി. പപ്പൂസ് അവന്റെ കയ്യില്‍ പിടിച്ചു ധൈര്യം പകര്‍ന്നു.

"സാരമില്ലെടാ, പതിയെ ശീലമായിക്കൊള്ളും."

വണ്ടി നീങ്ങി. പോലീസേമ്മാന്‍മാര്‍ ഇടക്കിടെ കന്നഡയില്‍ പലതും പറയുന്നു, ചിരിക്കുന്നു, മീശ പിരിക്കുന്നു. അബുവിന്റെ വിറ കൂടിക്കൂടി വയറുവേദനയായി മാറി. അവന്‍ പപ്പൂസിന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചു.

"നിയ്‍ക്ക് ഒന്നൂടി മൂത്രൊഴിക്കണം..."

"മൈ ലോര്‍ഡ്!!!!!!!!" (ലോ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ വായില്‍ വരുന്ന വാക്ക് അതാണ്.) ഞാനും ഒന്നു ഞെട്ടി!

എന്തൊക്കെയായാലും അബു കടിച്ചു പിടിച്ചിരുന്നു. വണ്ടി സരസ്വതീപുരം പോലീസ് സ്റ്റേഷനു മുമ്പില്‍ ഇരമ്പി നിന്നു. ഏമ്മാന്മാര്‍ ഞങ്ങളെ പിടിച്ചു താഴെയിറക്കി. ഞങ്ങള്‍ സ്റ്റേഷനകത്തു കയറി. അവിടെയതാ ഇരിക്കുന്നു, ഒരു ഉത്തമപുരുഷന്‍. പുരുഷലക്ഷണങ്ങളായ കഷണ്ടിത്തല, കൊമ്പന്‍മീശ, കുടവയര്‍ എന്നീ മൂന്നു ഗുണങ്ങളുമൊത്തു ചേര്‍ന്ന ഒരു പുംഗവന്‍.

ഒരു പോലീസേമ്മാന്‍ അദ്ദേഹത്തെ ചൂണ്ടി ഞങ്ങളോടു പറഞ്ഞു.

"ഇവരു യാരെന്ത ഗൊത്താ (ഇങ്ങേര്‍ ആരെന്നു മനസ്സിലായോ?) എസ് ഐ പുട്ടബസവപ്പ!!!"

എസ് ഐ മല്ലിക്കെട്ട്, എസ് ഐ പുലിക്കോടന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്കുണ്ടാവുന്ന ഒരു ഞെട്ടല്‍ ഈ പേരു കേട്ടാല്‍ കന്നഡക്കാര്‍ക്കുണ്ടാവും, അതെ, അതു തന്നെ, എസ് ഐ പുട്ടബസവപ്പ!!!!! പപ്പൂസ് ഞെട്ടി, കുഞ്ഞച്ചന്‍ ഞെട്ടി, അബു ഞെട്ടി!!!! കര്‍ണ്ണാടകയില്‍ മുന്‍പരിചയം കുറവായ ശങ്കരന്‍ മാത്രം അക്ഷോഭ്യനായി നോക്കി. എസ് ഐയുടെ രൂപത്തോടൊപ്പം ആ പേര് കൂടി കേട്ടപ്പോള്‍ ശങ്കരനു ചിരിയടക്കാനായില്ല. അവനാ പേര് മനസ്സിലിട്ടൊന്നു പിരിച്ചെഴുതി. പുട്ട്+ബസ്സ്+അവന്‍+അപ്പന്‍ = പുട്ടബസവപ്പന്‍. യാതൊരു ബന്ധവുമില്ലാത്ത നാലു വാക്കുകള്‍ ചേര്‍ത്തു വച്ചിരിക്കുന്നു. ഇനി കഷ്ടപ്പെട്ടു ബന്ധിപ്പിച്ചാല്‍ പുട്ടു തിന്ന് ബസ്സില്‍ക്കേറിയ അവന്റെ അപ്പന്‍!! എന്തൊരു പേര്... ഹ ഹ ഹ!!! അവന്‍ പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ച് വയറു പൊത്തിക്കൊണ്ട് ശങ്കരന്‍ എസ് ഐയുടെ മേശപ്പുറത്ത് തലയിടിച്ചു വീണ്ടും ചിരിച്ചു.

എസ് ഐയുടെ കണ്ണുകള്‍ ചുവന്നു, മീശ വിറച്ചു. ലാത്തിയെടുത്ത് അദ്ദേഹം മേശപ്പുറത്ത് ആഞ്ഞടിച്ചു കൊണ്ടലറി.

"സ്റ്റോപ്പ്!!!"

പെട്ടെന്ന് ശങ്കരന്റെ ചിരി നിന്നു. അബുവിന്റെ മൂത്രശങ്കയും നിന്നു. കാരണം അവ്യക്തം! എസ് ഐ എല്ലാവരെയും സൂക്ഷിച്ചു നോക്കി.

"ഹൂ നോസ് കന്നഡ?"

പപ്പൂസ് അറിയാതെ കൈ പൊക്കിപ്പോയി. എല്ലാ ഭീകരരംഗങ്ങളും ചേര്‍ന്ന് പപ്പൂസിന്റെ കെട്ട് അതോടെ കെട്ടു പൊട്ടിച്ചു കടന്നു കളഞ്ഞിരുന്നു.

ട്രാന്‍സ്‍ലേറ്റ് മാഡു..."

എസ് ഐ ആജ്ഞാപിച്ചു. പപ്പൂസ് തലകുലുക്കി.

"എണ്ണെ ഒടത്‍ബിട്ടു റോഡല്ലി ഗലാട്ടി മാഡു ബാരദു"

"വെള്ളമടിച്ച് വഴീക്കിടന്നു വഴക്കുണ്ടാക്കാന്‍ പാടില്ലാ"

പപ്പൂസ് ഏറ്റു പാടി. എല്ലാവരും ഒരേ താളത്തില്‍ വാ പൊത്തി തല കുലുക്കി. എസ് ഐ തുടര്‍ന്നു.

"ബാറിന്ത സീധേ ആട്ടോ കര്‍ദി മനേഗെ ഹോഗു ബേക്കു."

"ബാറില്‍ നിന്നും നേരെ ഓട്ടോ വിളിച്ച് വീട്ടീ പോണം."

"ഇല്ലാദ്‍രേ, നന്‍ തര ഓഫീസല്ലി കുത്ത്‍കൊണ്ടൂ ആരാമാഗി കുടി ബേക്കു. യാരാദ്‍രോ മനേഗെ ബിടുത്താരേ."

"ഇല്ലെങ്കില്‍ എന്നെപ്പോലെ ഓഫീസിലിരുന്ന് സ്വസ്ഥമായി കുടിക്കണം. കോണു തെറ്റിയാ ആരെങ്കിലും പിടിച്ചു വീട്ടീ കൊണ്ടാക്കിത്തരും."

ഇതു ട്രാന്‍സ്‍ലേറ്റ് ചെയ്തു കഴിഞ്ഞപ്പോളാണ് അങ്ങോര്‍ പറഞ്ഞതെന്തെന്ന് പപ്പൂസ് ആലോചിച്ചത്. പപ്പൂസ് ആരാധനയോടെ മുഖമുയര്‍ത്തി എസ് ഐ പുട്ടബസവപ്പയെ നോക്കി. കുനിഞ്ഞ്, നിലത്തു മറച്ചു വച്ചിരുന്ന ഒരു അരക്കുപ്പി അദ്ദേഹം പുറത്തെടുത്തു. ആരാധനയോടെ, ആത്മാര്‍ത്ഥതയോടെ പപ്പൂസും കൂട്ടുകാരും ഒരുമിച്ച് ആ കുപ്പിയുടെ ലേബല്‍ വായിച്ചു.

"ഓസീയാര്‍"

ദേശീയഗാനം ചൊല്ലുന്ന ഒരുമയോടെ അവരതു വായിച്ചു നിര്‍ത്തിയപ്പോള്‍ എസ് ഐക്കും ചിരിയടക്കാനായില്ല. ’ഏമ്മാന്‍ നമ്മടാളാടാ’യെന്നും പറഞ്ഞ് കുഞ്ഞച്ചനും പപ്പൂസും അബുവും ശങ്കരനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. ഞങ്ങളുടെ കയ്യില്‍ നിന്നും അഡ്രസ്സ് എഴുതിവാങ്ങി കോണ്‍സ്റ്റബിളിനെ വിളിച്ച് എസ് ഐ ആവശ്യപ്പെട്ടു.

"ഇവരെ വീട്ടില്‍ കൊണ്ടു വിട്", തിരിഞ്ഞ് ഞങ്ങളോടായി അദ്ദേഹം പറഞ്ഞു.

"ഡോണ്ട് ഫോര്‍ഗറ്റ്, ഡ്രിങ്ക്, ആന്‍ഡ് റീച്ച് ഹോം അറ്റ് ദ ഏര്‍ലിയസ്റ്റ്! ഗോ..."

ഞങ്ങള്‍ ആരാധനയോടെ, സ്നേഹത്തോടെ അദ്ദേഹത്തെ വീണ്ടും വീണ്ടും നോക്കി. സമയം 11:58 pm. കുഞ്ഞച്ചന്‍ എസ് ഐയെ നോക്കി.

"സാര്‍, ഞങ്ങളൊരു രണ്ടു മിനിറ്റ് കൂടി ഇവിടെ നിന്നോട്ടെ?"

എസ് ഐക്കൊന്നും മനസ്സിലായില്ല. എന്തിനെന്ന മുഖഭാവത്തോടെ അദ്ദേഹം ഞങ്ങളെ നോക്കി. പപ്പൂസും അബുവും ശങ്കരനും വിരണ്ടു, ഇവനെന്തിനുള്ള പുറപ്പാടാ... എന്തായാലും എസ് ഐ അംഗീകരിച്ചു. കൃത്യം രണ്ടൂ മിനിറ്റ് കഴിഞ്ഞു. കുഞ്ഞച്ചന്‍ സ്ലോ മോഷനില്‍ എസ് ഐക്കടുത്തേക്കു നടന്നു ചെന്നു. എസ് ഐയെ കസേരയില്‍ നിന്നും വലിച്ചെഴുന്നേല്പിച്ച് കുഞ്ഞച്ചന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എല്ലാവരും അന്തം വിട്ട് ആ രംഗം നോക്കി നിന്നു. കുഞ്ഞച്ചന്‍ ഉറക്കെയുറക്കെ ആശംസിച്ചു.

"ഹാപ്പി ന്യൂ മന്ത് സാര്‍.... ഹാപ്പി ന്യൂ മന്ത്....!!!!"

അതൊരു ഒക്ടോബര്‍ മുപ്പത്തൊന്നാം തീയതിയായിരുന്നു. എസ് ഐ പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ ഞങ്ങളും പങ്കു ചേര്‍ന്നു. എസ് ഐ പുട്ടബസവപ്പയെ വരെ കയ്യിലെടുത്ത ഞങ്ങളെ കണ്ട് അതിശയോക്തരായി നിന്നിരുന്ന കോണ്‍സ്റ്റബിള്‍മാര്‍ ചിരിയില്‍ പങ്കു ചേര്‍ന്നു. അര്‍ദ്ധരാത്രി സരസ്വതീപുരം പോലീസ് സ്റ്റേഷനില്‍ പൊട്ടിവിടര്‍ന്ന ആ ചിരിയുടെ പൊരുള്‍ അറിയാതെ മൈസൂര്‍ നഗരം മറ്റൊരു പുതുമാസപ്പുലരിയിലേക്ക് ചുവടു വച്ചു.

Sunday, January 13, 2008

ഒരു ബ്ലോഗന്‍ വീരഗാഥ


ഓരോ പോസ്റ്റിന്റെയും കൂടെ ഓരോ പടം എന്നതാണ് ഇപ്പോഴത്തെ ബൂലോഗ ട്രെന്‍ഡ് എന്നാരോ പറഞ്ഞതു കൊണ്ടൊന്നുമല്ല, സന്ദര്‍ഭം കാണികള്‍ക്ക് വ്യക്തമാവാന്‍ ഈ ചിത്രം ആവശ്യമാണെന്ന് പപ്പൂസിനു തോന്നിയതു കൊണ്ടാണ് ഇതും കൂടിയിടുന്നത്. ;)



പുത്തൂരം ബ്ലോഗില്‍ തിരക്കിട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. പെണ്‍കുട്ടികള്‍ മാല കോര്‍ക്കുന്നു, കമ്മലുകളിടുന്നു, പൌഡര്‍ പൂശുന്നു. ചേകവന്മാര്‍ ചുരികയെടുത്ത് നഖം ചുരണ്ടുന്നു. ഓസീയാര്‍കാവില്‍ ഉത്സവമാണ്.

സദ്യവട്ടങ്ങള്‍ പൊടിപൊടിച്ചുണ്ടാക്കുന്ന തിരക്കിലാണ് കൊച്ചുകുറുപ്പന്മാര്‍. ഇടക്കിടെ കയ്യിലും കറിക്കത്തിയുമുപയോഗിച്ച് അവര്‍ കളരിപ്പരിശീലനം നടത്തുന്നുമുണ്ട്. ഒന്നുമറിയാതെ, തലയില്‍ മുണ്ടിട്ട് മൂലക്കല്‍ കിടന്നുറങ്ങുകയാണ് വിശാലന്‍ഗുരുക്കള്‍.

ഉമ്മറക്കോലായില്‍, ആരേയും ശ്രദ്ധിക്കാതെ ഇരിക്കുന്നു ഒരു കൊച്ചു ചേകവര്‍. കയ്യിലിരുന്ന അങ്കച്ചുരിക വലംകയ്യിലെ മസിലില്‍ ഉരച്ച് മൂര്‍ച്ച കൂട്ടുകയാണദ്ദേഹം. അതെ, പപ്പൂസ് ചേകവരാണത്. കുളി കഴിഞ്ഞ് മുടിയില്‍ മുല്ലപ്പൂ ചൂടി പതിയെ ത്രേസിയാര്‍ച്ച അങ്ങോട്ടു നടന്നു വന്നു.

"പപ്പുവാങ്ങളേ..."

ത്രേസിയാര്‍ച്ച വിളിച്ചു. ഇടിമുഴക്കം പോലുള്ള സ്വരം കേട്ട് പപ്പൂസ് ചേകവര്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. അടുത്തു വന്ന് ത്രേസിയാര്‍ച്ച മുട്ടുകുത്തിയിരുന്നു.

"ആചാരങ്ങള്‍ മാനിച്ച് ഓസീയാര്‍കാവില്‍ ഒരു കുടം കള്ളു നേദിച്ചിട്ടുണ്ട്, പപ്പുവാങ്ങളക്കു വേണ്ടി."

പപ്പൂസ് ചേകവരുടെ ചുണ്ടില്‍ പുച്ഛം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു. അദ്ദേഹം പറഞ്ഞു.

"പലരും പപ്പൂസിനെ പറ്റിച്ചിട്ടുണ്ട്, പലവട്ടം. കൊല്ലത്തു വന്നാല്‍ ഓസീയാറിന്റെ ആറു തീര്‍ത്തു തരാമെന്നു പറഞ്ഞ് നിന്റാങ്ങള വാല്‍മീകര്‍ ചേകവര്‍ എന്നെ ആദ്യം പറ്റിച്ചു. അഡ്രസ്സ് തന്നാല്‍ ഒരു പെഗ്ഗല്ല, ഒരു കുപ്പി തന്നെ തരാമെന്ന് പറഞ്ഞ പ്രയാസിരാമന്‍ പിന്നെ പറ്റിച്ചു. പാരവച്ചാല്‍ ഓസീയാറില്‍ മുക്കിക്കൊല്ലുമെന്നു പറഞ്ഞ കൃഷമ്മാവനും പപ്പൂസിനെ പറ്റിച്ചു. ഇടക്കിടെ വരാമെന്നു പറഞ്ഞു പോയ ശേഷം തിരികെ വന്നപ്പോള്‍ ’നീ നന്നാവില്ലെന്നു പറഞ്ഞ് പ്രിയപ്പെണ്ണും എന്നെ പറ്റിച്ചു."

പപ്പൂസ് ചേകവരുടെ കണ്ണു നിറഞ്ഞു. ഗദ്‍ഗദകണ്ഠനായി അദ്ദേഹം തുടര്‍ന്നു.

"പറ്റീര് കമന്റുകളേറ്റു വാങ്ങാന്‍ പപ്പൂസിന്റെ ബ്ലോഗ് പിന്നെയും ബാക്കി.... ആര്‍ച്ചേ... ഇപ്പോ നീയും..."

"ഇല്ല പപ്പുവാങ്ങളേ..."

ത്രേസിയാര്‍ച്ച പപ്പൂസിന്റെ വായ് പൊത്തിപ്പിടിച്ചു.

"ആങ്ങള ഇങ്ങനെ വിലപിച്ചാല്‍ ഈ ആര്‍ച്ച ഇടുക്കി ഡാമില്‍ തലതല്ലിച്ചാവും"

"വേണ്ടാ....!!!!! ഡാം പൊളിക്കണ്ട... കൊടകരയിലേക്കു കുടിവെള്ളമെത്താതെയായാല്‍ വിശാലന്‍ഗുരുക്കളുടെ ത്രിസന്ധ്യക്കുള്ള ഓസീയാറടി മുടങ്ങിപ്പോയേക്കും... എനിക്കതിഷ്ടമല്ല!"

ഒന്നു നിര്‍ത്തിയ ശേഷം പപ്പൂസ് ത്രേസിയാര്‍ച്ചയെ നോക്കി. അവളെന്തോ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം ചോദിച്ചു.

"എന്താ ആര്‍ച്ചയുടെ കയ്യില്‍, കേമന്‍മാരെ കണ്ടെത്തി തീയതിയുറപ്പിച്ചടിച്ച ആ പഴയ ബ്ലിവാഹക്കുറിയോ, അതോ ഫോണ്ടു വലിപ്പം തിരുത്തിയെഴുതിയ പുത്തൂരം ബ്ലോഗിന്റെ പുതിയ ടെംപ്ലേറ്റോ?"

"അല്ല, എന്റെ പുതിയ പോസ്റ്റാണ്... ഇടുക്കി ഡാമിന് വലിപ്പം പോരെന്ന് മലബാറിലാകെ പാടിനടക്കുന്നൂ, പാണച്ചെറുക്കന്‍മാര്‍! പുത്തൂരം ബ്ലോഗിലെ ആണുങ്ങളിതൊന്നും കേള്‍ക്കുന്നില്ലല്ലോ?"

കണ്ണുകള്‍ തുടച്ചു കൊണ്ട് ത്രേസിയാര്‍ച്ച അകത്തേക്കു നടന്നു. പിറകെ പരിചാരികമാരും. പരിചാരികമാരിലൊരാള്‍ പപ്പൂസ് ചേകവരെ നോക്കി ചിരിച്ചു. അദ്ദേഹം മൊട്ടത്തലയൊന്നു തടവിയെന്നല്ലാതെ കമന്റുപെട്ടി തുറന്നില്ല. അകത്തു കീബോര്‍ഡുമായി ആര്‍ച്ചയുടെ വിരലുകള്‍ അങ്കം തുടങ്ങി. പപ്പൂസ്ചേകവര്‍ വീണ്ടും ചുരിക മസിലിലുരക്കാന്‍ തുടങ്ങി. പെട്ടെന്നൊരു ശബ്ദം.

"കമന്റടി പെണ്ണുങ്ങളോടേയുള്ളോ, പപ്പൂസ് ചേകവര്‍ക്ക്?"

പപ്പൂസ് ചേകവര്‍ മുഖമുയര്‍ത്തി നോക്കി, മുന്നില്‍ വാല്‍മീകര്‍ ചേകവര്‍.

"പപ്പൂസിനു കമന്റാന്‍ മാത്രമല്ല, പോസ്റ്റാനുമറിയാം. അതും മറന്നു പോയോ വാല്‍മീകര്‍ ചേകവന്‍?"

വാല്‍മീകര്‍ ചേകവരുടെ മുഖം ചുവന്നു. അടുത്തു വന്നു നിന്ന കാളവണ്ടിയിലേക്കു വിരല്‍ ചൂണ്ടി വാല്‍മീകര്‍ പറഞ്ഞു.

"ഇതാ, ഇരുപത്തൊന്നു പൊന്‍കുടം ഓസീയാര്‍, മച്ചൂനന്റെ അവകാശപ്പെഗ്ഗ്. ഇതില്‍ കൂടുതലൊന്നും ശാസ്ത്രം പറയുന്നില്ലല്ലോ."

പപ്പൂസ് ചേകവരുടെ മുഖം കോപം കൊണ്ട് തുടുത്തു. ഉമ്മറത്തു വച്ചിരുന്ന ഓസീയാര്‍ ഒറ്റ വലിക്കടിച്ച്, അടുത്തതൊഴിച്ച് പപ്പൂസ് ചേകവര്‍ ഗ്ലാസ്സും ചുരികയും ഒന്നിച്ചു കയ്യിലെടുത്തു കൊണ്ട് വെല്ലു വിളിച്ചു.

"പുത്തൂരം ബ്ലോഗില്‍ ചേകവന്മാര്‍ കണക്കു തീര്‍ക്കുന്നത് ഒസീയാര്‍ക്കുടം കൊണ്ടല്ല... പോസ്റ്റെടുക്ക്"

വാല്‍മീകര്‍ക്കും കോപം വന്നു. അങ്കം തുടങ്ങി. ഘോരമായ അങ്കത്തിനിടയില്‍ പപ്പൂസ് ചേകവരുടെ കയ്യിലിരുന്ന ഗ്ലാസ്സിലെ ഒരു തുള്ളി ഓസീയാര്‍ പോലും തെറിപ്പിക്കാനായില്ല വാല്‍മീകര്‍ചേകവര്‍ക്ക്. ശൌര്യമേറിയ യുദ്ധം കണ്ട് ബൂലോഗര്‍ കമന്റു വൃഷ്ടി നടത്തി. വാല്‍മീകര്‍ ചേകവര്‍ തളര്‍ന്നു.

ഇതു കണ്ട കൃഷമ്മാവന്‍ ഓടി വന്ന് അവരെ തടഞ്ഞു. "നിര്‍ത്തൂ....!!! കമന്റ് ബ്രേക്ക്..."

വെട്ടു നിര്‍ത്തി, ഒരു ദീര്‍ഘനിശ്വാസമെടുത്ത ശേഷം കോപത്തോടെ അദ്ദേഹം തുടര്‍ന്നു.

"ഡ്രാഫ്‍റ്റ് പോസ്റ്റാണിത്, പബ്ലിഷ് പോസ്റ്റല്ല. ആരാണിക്കാര്യം ആദ്യം മറന്നത്, വാല്‍മീകരോ, അതോ പപ്പൂസ് തന്നെയോ?"

ക്ഷുഭിതനായി അദ്ദേഹം പപ്പൂസിനെ തിരിഞ്ഞു നോക്കി.

"പൈങ്ങോടര്‍ പഠിപ്പിച്ചു തന്ന മദ്യമായം ഒരുപാടുണ്ടല്ലോ, പപ്പൂസിന്റെ കയ്യില്‍."

പപ്പൂസിനതിഷ്ടമായില്ല. അനിഷ്ടം ഒരു വെല്ലുവിളിയായി പുറത്തു വന്നു.

"ഓസീയാറില്‍ മാമോദീസ മുക്കി, അങ്കച്ചുവടുകള്‍ കാണിച്ച്, പോസ്റ്റു വെട്ടാനും കമന്റു തടുക്കാനും പൈങ്ങോടര്‍ പഠിപ്പിച്ചതെല്ലാം ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. പത്താം നാളിലെ അങ്കത്തില്‍ വാല്‍മീകരെ വെല്ലുന്നത് പൈങ്ങോടരായിരിക്കില്ല, പപ്പൂസ് ചേകവരായിരിക്കും!!!!!"

ചുരികയടിച്ച് ശബ്ദമുണ്ടാക്കി പപ്പൂസ് ചേകവര്‍ നടന്നകന്നു. അകത്തു നിന്ന് ത്രേസിയാര്‍ച്ച ഹൃദയമുരുകി പ്രാര്‍ത്ഥിച്ചു. കാവില്‍മാതാവേ, കാത്തോളണേ....

പത്താംനാള്‍. അന്നത്തെ സൂര്യോദയത്തിന് എന്നത്തേതിലും പ്രകാശമുണ്ടെന്നു തോന്നി എല്ലാവര്‍ക്കും. ഓസീയാറിനു മുമ്പില്‍ മുട്ടു കുത്തി പ്രാര്‍ത്ഥിച്ച്, കുപ്പി മുത്തിയ ശേഷം പപ്പൂസ് ചേകവര്‍ ഗ്ലാസ്സും ചുരികയുമെടുത്തു. ബൂലോഗരെല്ലാം എത്തിയിട്ടുണ്ട് അങ്കം കാണാന്‍. അങ്കത്തട്ടില്‍ വാല്‍മീകര്‍ കാത്തിരിക്കുന്നു. നന്നായി മിനുങ്ങിയിട്ടുണ്ടെന്നു കണ്ടാലറിയാം. ടെന്‍ഷന്‍ കാരണമായിരിക്കും, എതിരിടാന്‍ പോകുന്നത് പപ്പൂസ് ചേകവരെയാണല്ലോ.

അങ്കം തുടങ്ങി. വാല്‍മീകരുടെ മുമ്പില്‍ പൈങ്ങോടര്‍ പഠിപ്പിച്ച പപ്പൂസ് ചേകവന്റെ അടവുകളൊന്നും വിലപ്പോകുന്നില്ല. പപ്പൂസ് തളര്‍ന്നവശനായി. ബ്രേക്കിനിടയില്‍ ഓസീയാര്‍ കുപ്പിയോടെ വായിലേക്കു കമിഴ്‍ത്തിയ ശേഷം പപ്പൂസ് വാല്‍മീകരുടെ വാളിലേക്കൊന്നി സൂക്ഷിച്ചു നോക്കി.

"ബ്ലോഗുപരമ്പര ദൈവങ്ങളേ... അത് ഇടിവാളാണല്ലോ....!!!!"

തല കറങ്ങുന്നതു പോലെ തോന്നി പപ്പൂസ് ചേകവര്‍ക്ക്. ബ്രേക്ക് കഴിഞ്ഞ് അങ്കം തുടങ്ങാനിനി നിമിഷങ്ങള്‍ പോലും ബാക്കിയില്ല. ഇടിവാളിനെ എങ്ങനെ നേരിടും? നെഞ്ച് പടപടാന്ന് ഇടിക്കാന്‍ തുടങ്ങി. അങ്കത്തിനിടെ ത്രേസിയാര്‍ച്ച ഇടുക്കിപ്രശ്നം പരിഹരിക്കാന്‍ പോയിരിക്കുകയാണ്. ഇല്ലെങ്കില്‍ ഒന്നുരണ്ടടവുകള്‍ ചോദിച്ച് മനസ്സിലാക്കാമായിരുന്നു. മനസ്സില്ലാമനസ്സോടെ പപ്പൂസ് ചേകവര്‍ മൊബൈല്‍ ഫോണെടുത്ത് വിശാലന്‍ ഗുരുക്കളെ വിളിച്ചു.

"ഗുരുക്കളേ, ഇടിവാളാണ് വാല്‍മീകരുടെ കയ്യില്‍. പപ്പൂസിന്റെ പോസ്റ്റുകളെല്ലാം ഡ്രാഫ്‍റ്റായി ഒതുങ്ങിപ്പോകുന്നു. വിദ്യ പകര്‍ന്നു തന്ന് അനുഗ്രഹിക്കണം..."

വിശാലന്‍ ഗുരുക്കള്‍ ആദ്യമായി തലയിലിരുന്ന മുണ്ടു പറിച്ചു മാറ്റി. ഒരു നിമിഷം നിശ്ശബ്ദനായി നിന്ന ശേഷം അദ്ദേഹം പറഞ്ഞൂ.

"ഇല്ല പപ്പൂസ് ചേകോരേ, ഇടിവാള്‍ കൊടകര മൊത്തമായി ചാമ്പലാക്കിയ വാളാണ്. നിന്നെ സഹായിക്കാന്‍ ഒരു പുലിച്ചേകവനേ കഴിയൂ..."

"ആര്, ആ പുലിപിടുത്തക്കാരനോ....?" പപ്പൂസ് ചേകോര്‍ക്കാകെ ആധിയായി

"ഹ ഹ ഹ" വിശാലന്‍ ഗുരുക്കള്‍ പൊട്ടിച്ചിരിച്ചു.

"പപ്പൂസിന്റെ നെഞ്ചകം എരിയുന്നു, ഗുരുക്കള്‍ ചിരിക്കുന്നോ?"

"ചിരിച്ചതല്ല, നാം ആ പുലിയുടെ പേരു പറഞ്ഞതാണ്. പണ്ടിടിവാള്‍ എന്നോടെതിര്‍ത്തപ്പോള്‍, തുണ പോന്ന ചേകോന്‍... ഇടിവെട്ടുകള്‍ തടുത്ത് കൊടകരയുടെ മാനം കാത്ത ചേകോര്‍, അദ്ദേഹം പറഞ്ഞത് നീല കൂളിംഗ് ഗ്ലാസ്സ് ഇടിവാളിന്റെ വീക്ക്‍നെസ്സ് ആണെന്നാണ്"

"വിളിച്ചാല്‍ കിട്ടുമായിരിക്കും അല്ലേ, വിശാലന്‍ ഗുരുക്കളേ..." വിശാലന്‍ ഗുരുക്കളുടെ അനുവാദം വാങ്ങിയ ശേഷം പപ്പൂസ് പുലിച്ചേകോരെ വിളിച്ചു.

"സഹായിക്കണം..."

അപ്പുറത്തു നിന്നും ഘോരമായ ഒരു ശബ്ദം മുഴങ്ങിക്കേട്ടു.

"അറിയാം ചേകോരേ.... അങ്കം തുടങ്ങി അല്ലേ? വിശാലന്‍ ഗുരുക്കള്‍ക്ക് നാം പണ്ട് ജപിച്ചു കൊടുത്ത കൊടകരക്കടക്കനുണ്ട്... പറഞ്ഞു തരാം, പ്രയോഗിച്ചോളൂ..."

ഒരു നിമിഷം ധ്യാനനിരതനായിരുന്ന ശേഷം അദ്ദേഹം തുടര്‍ന്നു.

"കട നോക്കി വെട്ട് ഗഡ്യേയ്... ഇടിവാളിന് ഇന്നെങ്കിലും ഒരു പണി കിട്ടണം... ഞാന്‍ പറഞ്ഞു തന്ന കൊടകരകടക്കന്‍ അങ്ങ്‍ട്ട്‍ വീശിക്കോ.... കൂളിംഗ് ഗ്ലാസ്സ് വെക്കാന്‍ മറക്കണ്ട!"

പപ്പൂസ് ചേകവര്‍ കൂളിംഗ് ഗ്ലാസ്സ് ധരിച്ച് തട്ടില്‍ കയറി. ഇടത്തു പോസ്റ്റി, വലത്തു കമന്റി.... ഓസീരം, കടകം..... പാഞ്ഞടുത്ത വാല്‍മീകരെ ചുരിക കാട്ടി പേടിപ്പിച്ച് പപ്പൂസ് കൊടകരക്കടക്കന്‍ പ്രയോഗിച്ചു. ഇടിവാളിന്റെ ആണിയിളകി. വിജയശ്രീലാളിതനെപ്പോലെ പപ്പൂസ്. ആണിയിളകിയ ഇടിവാളുമായി വാല്‍മീകര്‍... എന്തും സംഭവിക്കാം! പപ്പൂസ് നിസ്സാരമായി ചിരിച്ചു.

"അങ്കത്തട്ടില്‍ പോസ്റ്റിത്തോറ്റവനെ വെറുതെ വിടുന്നത് ബൂലോഗമര്യാദയല്ലെന്നറിയാം. പക്ഷേ, നീ ത്രേസിയാര്‍ച്ചയുടെ നേരാങ്ങളയായിപ്പോയില്ലേ, പപ്പൂസ് ചേകവര്‍ ക്ഷമിക്കുന്നു."

പപ്പൂസ് ചേകവര്‍ ഇറങ്ങി നടന്നു. അദ്ദേഹം കണ്ടത് എതിരേ നടന്നു വരുന്ന ത്രേസിയാര്‍ച്ചയെ. ആവശ്യമായ സമയത്ത് ഇടുക്കിയില്‍ അണക്കെട്ടു തകര്‍ക്കാന്‍ പോയ ത്രേസിയാര്‍ച്ച മടങ്ങി വന്നതിപ്പോഴാണ്. അവള്‍ പപ്പൂസിന്റെ അടുത്തേക്കു വന്ന് ചുമലില്‍ കൈവച്ചു.

"മാറി നില്‍ക്ക്....!!!!!!!!!!!!!!!"

കൈ തട്ടിമാറ്റിക്കൊണ്ട് പപ്പൂസ് ചേകവര്‍ ഗര്‍ജ്ജിച്ചു.

"നീയുള്‍പ്പെടുന്ന ബ്ലോഗിണി വര്‍ഗ്ഗം ചിരിച്ചു കൊണ്ടു കമന്റും... വെറുത്തു കൊണ്ടു ഡിലീറ്റും... ബ്ലഡ് ടെസ്റ്റുകളുടെ ഫലവും കനവും തൂക്കി നോക്കിയപ്പോള്‍ മികവില്‍ മികച്ചേരി പപ്പൂസിനെക്കാളും കേമമെന്നു തോന്നിക്കാണും, ഇടുക്കി ഡാം ... ഇനി പ്രയാസിരാമനുണ്ടല്ലോ തുണക്ക്, എന്നെ വിട്ടേക്ക്..."

പപ്പൂസ് ചുരിക വലിച്ചെറിഞ്ഞ് നടന്നകന്നു. (ഫ്ലാഷ് ബാക്ക് ഇതോടെ തീര്‍ന്നു)

പൈങ്ങോടരുടെ കളരിയില്‍ ചാരുകസേരയില്‍ ധ്യാനനിരതനായിരിക്കുന്ന പപ്പൂസ് ചേകവര്‍. പ്രിയപ്പെണ്ണ് കടന്നു വന്നു.

"അങ്ങുന്നേ..."

പ്രിയപ്പെണ്ണിന്റെ വിളി കേട്ട് ഓര്‍മ്മകളില്‍ മുഴുകിയിരിക്കുകയായിരുന്ന പപ്പൂസ് ചേകവര്‍ ഉണര്‍ന്നു.

"പുറത്താരോ വന്നിരിക്കുന്നു... പുത്തൂരം ബ്ലോഗില്‍ നിന്നാണെന്നു തോന്നുന്നു."

പുറത്ത് ഏതോ രണ്ട് നവാഗത ബ്ലോഗ്ഗര്‍മാരുടെ ശബ്ദം കേട്ടു.

"പപ്പുവമ്മാവാ.... വാതിലു തുറക്ക്..."

പപ്പൂസ് ചേകവര്‍ പ്രിയപ്പെണ്ണിനെ നോക്കി.

"കളരിയില്‍ വിളക്കു തെളിക്കൂ പ്രിയപ്പെണ്ണേ..."

രണ്ടു ചെറുപ്പക്കാര്‍ കളരിയിലേക്കു നടന്നു കയറി. ഉറക്കാത്ത ചുവടു വച്ചുകൊണ്ട് അവരില്‍ ഒരാള്‍ പറഞ്ഞു.

"പുത്തൂരം ബ്ലോഗ്ഗില്‍ പഠിപ്പു തികഞ്ഞ ചേകവന്മാര്‍ ഇനിയുമുണ്ട് പപ്പൂസ് ചേകോരേ... അങ്കം തുടങ്ങ്..."

"ഇതോ അങ്കം... ??!!"

പപ്പൂസ് ചേകവര്‍ അവരെ നോക്കി പൊട്ടിച്ചിരിച്ചു.

"ചെറുപോസ്റ്റുകള്‍ തട്ടിക്കൂട്ടുന്ന നിങ്ങള്‍ക്ക് ഒന്നുരണ്ടു കമന്റുകള്‍ ഇട്ടു തന്നതോ അങ്കം? ബൂലോഗത്ത് പേരുമാറി കമന്റുന്ന വെട്ടുകിളികളില്‍ പലരും ഒന്നു തന്നെയാണെന്നു തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞോ മക്കളേ നിങ്ങള്‍ക്ക്?"

തിരിഞ്ഞ്, ബ്ലോഗറുണ്ണിയെ നോക്കിക്കൊണ്ട് ഗദ്‍ഗദത്തോടേ പപ്പൂസ് ചേകവര്‍ തുടര്‍ന്നു.

"എനിക്കു പബ്ലിഷ് ചെയ്യാന്‍ പറ്റാതെ പോയ പോസ്റ്റാണല്ലോ ഉണ്ണീ നീ..."

കോപത്തോടെ, എങ്കിലും വാത്സല്യത്തോടെ അവരെ നോക്കി പപ്പൂസ് ചേകവര്‍ ഗര്‍ജ്ജിച്ചു.

"പോസ്റ്റ്നിലവാരം കൊണ്ടും കമന്റു ബലം കൊണ്ടും കുടിയന്‍ പപ്പൂസിനെ തോല്‍പ്പിക്കാന്‍ ആണായിപ്പിറന്നവരാരുമില്ല.... ആരുമില്ലാ.... ത്രേസിയാര്‍ച്ചയല്ലാതെ... മടങ്ങിപ്പോ!"

അടുത്ത പെഗ്ഗ് ഓസീയാര്‍ വലിച്ചകത്താക്കി പപ്പൂസ് അകത്തേക്കു നടന്നു പോകുന്നതു നോക്കി പുതുബ്ലോഗന്മാര്‍ ലജ്ജയോടെ അവിടെത്തന്നെ നിന്നു.

Thursday, January 10, 2008

ഓസീഞ്ചേഴ്‍സ് സ്പെഷ്യല്‍...!!!

അങ്ങനെ ഒരു ദിവസം.........

പതിവില്ലാതെ കൊച്ചുവെളുപ്പാന്‍കാലത്തെഴുന്നേറ്റ് ഞാന്‍ എന്റെ സവാരിപിരിപിരിക്കിറങ്ങി. മണി പത്തേമുക്കാലാവുന്നതു വരെ കിടന്നുറങ്ങാന്‍ പാകത്തില്‍ ഹാര്‍ഡ്കോഡിങ്ങ് നടത്തി വച്ചിട്ടുള്ള എന്റെ സിസ്റ്റത്തില്‍ ആറേമുക്കാലിനു പോപ്പ്‍അപ്പ് ചെയ്ത എറര്‍ മെസ്സേജ് കണ്ട് പത്രക്കാരന്‍ കൊച്ചുണ്ണിയേട്ടനു വരെ വല്ലാത്തൊരു "ഓസീഞ്ചം" (ഓസീയാറിന്റെ ആദ്യത്തെ പെഗ്ഗ് വെള്ളം തൊടാതെ ബോട്ടംസപ്പ് അടിക്കുമ്പോളുണ്ടാവുന്ന ഒരു ഞെരുമ്പന്‍ വികാരം... പോരാ..., ഡെഫിനിഷന്‍ ’ഫുള്ളാ’യില്ല, ബോഡി തരുതരുക്കും, തല പെരുപെരുക്കും...) അനുഭവപ്പെട്ടു.

"കൊച്ചുണ്യേട്ട്സ്...."

ഞാന്‍ അങ്ങോരെ വിഷ് ചെയ്തു. ഓസീഞ്ചം ഉള്ളിലൊതുക്കി ബിസ്സിനസ്സ് ലക്ഷ്യത്തോടെ അങ്ങോര്‍ എന്നോടു ചോദിച്ചു.

"മാതൃഭൂമ്യാ മനോരമ്യാ???"

പാവം വിചാരിച്ചു പപ്പൂസങ്ങു നന്നായിപ്പോയെന്ന്. കിട്ടില്ല ഗഡീ... പക്ഷേ അപ്പന്റെ പ്രായമുള്ള അങ്ങോരോട് പത്രം വായിക്കാറില്ലെന്ന് എങ്ങനെ പറയും? മുഖത്തു നോക്കി പപ്പൂസ് കള്ളം പറയാറില്ല. നേരെ നിന്ന്, ധൈര്യം സംഭരിച്ച്, നെലത്തു നോക്കി പറഞ്ഞു.

"വേണ്ട, ഇംഗ്ലീഷ് പേപ്പറ് വായിച്ചു, ഇനി വേണ്ട"
ജീവിതത്തില്‍ ആദ്യമായും അവസാനമായും ടൈംസ് ഓഫ് ഇന്‍ഡ്യ എടുത്തു നോക്കിയ ദിവസം ’റിജിയണല്‍ ന്യൂസ്’ എന്നെഴുതിയതു കണ്ട് ആക്രാന്തത്തോടെ ’ഒറിജിനല്‍ ചോയ്‍സ്’ എന്നു വായിച്ച അതേ പപ്പൂസാണിതെന്ന് അങ്ങോര്‍ക്കു മനസ്സിലായിട്ടുണ്ടാവുമോ! ഇല്ലെന്നു തന്നെ വിശ്വസിച്ച് ഞാന്‍ അതിവേഗം നടത്തം തുടര്‍ന്നു. ലക്ഷ്യം നിസ്സംശയം, ഇസ.....ബെല്ല..... അതെ, ഇസബെല്ല!!!

അക്കേഷ്യാ മരങ്ങള്‍ വച്ചു പിടിപ്പിച്ച പാര്‍ക്ക്. വെയിലേറ്റ് പൊന്നിന്‍നിറമണിഞ്ഞ ഇലത്തുമ്പുകളില്‍ നിന്നും മഞ്ഞുതുള്ളികള്‍ പൊഴിയുന്നു. ഇടക്കിടെ കുരുവികളുടെ കരച്ചില്‍ കേള്‍ക്കാം. കോട പുതച്ചു നില്‍ക്കുന്ന കൊടുമുടികള്‍ യുവഹൃദയങ്ങളെ പ്രണയപുരസ്സരം മാടി വിളിക്കുന്നു. ആകപ്പാടെ പ്രകൃതി നമുക്കായി ഒരുക്കിത്തന്ന ഒരു പ്രണയവസന്തം.

മുകളില്‍ പറഞ്ഞതെല്ലാം ഉണ്ടെന്നു മനസ്സിലങ്ങു സങ്കല്‍പ്പിച്ച്, സ്കൂള്‍ഗ്രൌണ്ടിലേക്കു കയറുന്ന വഴിയിലുള്ള ഒരു ഉണക്ക തെങ്ങിന്‍പട്ട ഞാന്‍ ചാടിക്കടന്നു.

പ്ലീ...!!!!! ചവിട്ടിയത് മുനിസിപ്പാലിറ്റി പൈപ്പ് ലീക്കായി ഒഴുകി വരുന്ന ഓടവെള്ളത്തില്‍. ഉശിരു കൂടി കമന്റിയപ്പോള്‍ അറിയാതെ സ്വന്തം പേരു വെളിപ്പെടുത്തിപ്പോയ അനോണിയെപ്പോലെ എന്റെ മുഖം ആകെയങ്ങു വളിഞ്ഞു. സംഗീതാ ബാറില്‍ വച്ച് മൂന്നാം പെഗ്ഗില്‍ കുഞ്ഞച്ചനടിച്ച പഴേ ഡയലോഗാണ് മനസ്സിലേക്ക് ലോങ്ജമ്പ് ചാടി വീണത്.

"ഓസീയാറടിച്ച് വിടുവാ വിടുന്നതു പോലെ എളുപ്പമല്ല കുഞ്ഞേ, ഒരു പെണ്ണിന്റെ പുറകേ നടക്കുന്നത്!"
വാശി പപ്പൂസിന്റെ കൂടപ്പിറപ്പാണല്ലോ. വിട്ടു കൊടുക്കാതെ പാന്റിന്റെ തുമ്പില്‍ പറ്റിയ ഓടവെള്ളം പിഴിഞ്ഞു കളഞ്ഞു.

"ഗ്‍വ്‍.....ഗ്വാ................"

ഉളുന്തിയ ചേറുമണം മൂക്കു വഴി തലച്ചോറില്‍ കടന്ന് ബ്രെയ്‍ന്‍ വെയ്‍ന്‍സ് വഴി താഴോട്ടിറങ്ങി സ്പൈനല്‍ കോഡില്‍ക്കൂടി ശരീരമാകെ പടര്‍ന്ന് വയറിനുള്ളിലൂടെ അന്നനാളം തിരഞ്ഞു പിടിച്ച് ആരും തിരിഞ്ഞു നോക്കിയേക്കാവുന്ന ഒരു ഓക്കാനമായി തൊണ്ട പൊളിച്ച് പുറത്തു കടന്നു. അടുത്താരെങ്കിലുമുണ്ടായിരുന്നെങ്കില്‍ നാറ്റം കൊണ്ട് മൂക്കല്ല, കണ്ണു വരെ പൊത്തിയേനെ! എന്തൊക്കെയായാലും ഓടയിലൊഴുകുന്നത് ഇന്നലെക്കുടിച്ച് വാളായിത്തള്ളിയ ഓസീയാറു കലര്‍ന്ന വെള്ളമായിരിക്കുമല്ലോ എന്ന സമാധാനത്തോടെ ഞാന്‍ നടന്നു.
പെട്ടെന്ന്.......... മുന്നിലതാ നീല നിറത്തിലുള്ള ടൈറ്റ് ട്രാക്ക്സ്യൂട്ടുമിട്ട് സിറ്റ് അപ്പ് എടുക്കുന്നു അവള്‍.... ഇസബെല്ല!!!! കള്ളച്ചിരിയോടെ ഇരുകൈകളും പാന്റിന്റെ കീശയില്‍ തിരുകി വശങ്ങളിലേക്കു വലിച്ചു പിടിച്ച്, കഴുത്തല്പം ചെരിച്ച് സൂപ്പര്‍സ്റ്റാര്‍ സരോജ്‍കുമാറിനെപ്പോലെ ഞാന്‍ മന്ദം മന്ദം നടന്നു ചെന്നു. എന്നെ കണ്ടതും ഇസബെല്ല ആളില്ലാത്ത വീട്ടില്‍ ചെന്ന് ആരോ കോളിംഗ്ബെല്ലടിച്ചതു പോലെ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി. എനിക്കങ്ങു പെരുത്തു സന്തോഷമായി. ഞാന്‍ കൈകള്‍ പോക്കറ്റിലിട്ട് ഒന്നു കൂടി വിശാലമായി പിടിച്ചു. അതോടെ സിറ്റപ്പിനിടയില്‍ ചിരികൂടി അവള്‍ പെര്‍മനെന്റ് സിറ്റിംഗായി... പിന്നെ കിടത്തമായി.... കിടന്നു ചിച്ചിരിയായി....

എനിക്കാകെ ഒരു ഗണ്‍ഫ്യൂഷന്‍ തോന്നി. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവളെന്റെ വേണ്ടാത്തിടത്തു നോക്കിയാണ് ചിരിക്കുന്നത്. അല്പം സംശയത്തോടെ ഞാന്‍ തല കുനിച്ച് അവിടേക്കു നോക്കി...

"മൈ ഗോഡ്!!!!!!!!!!! സിബ്ബ് ഈസ് വൈഡ് ഓപ്പണ്‍.....!!!!"

എന്റെ ഓസീയാര്‍ പുണ്യാളാ... ഇതെങ്ങനെ സംഭവിച്ചു! ’മന്മഥരാസാ’ കളിച്ച ധനുഷിനെക്കാളും സ്പീഡില്‍ ഞാന്‍ വെട്ടിത്തിരിഞ്ഞ് ഒറ്റ വലിക്കു സംഗതി ക്ലോസ്സ് ചെയ്തു. ഭാഗ്യവശാല്‍ അപകടമൊന്നും പറ്റീല്ല. ഇനിയെങ്കിലും ഓസീയാറടിച്ചു പൂസായതിന്റെ പിറ്റേന്ന് നേരം വെളുക്കും മുമ്പേ കണ്ണു തിരുമ്മി എണീറ്റ് ഇത്തരം ഏര്‍പ്പാടുകള്‍ക്കിറങ്ങരുതെന്ന ദൃഢതീരുമാനം എടുത്ത ശേഷം ഞാന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ തിരിഞ്ഞു. ഇസബെല്ല മലക്കം മറിഞ്ഞു കിടന്ന് ചിരിക്കുകയാണ്.

"ഹായ് ഇസബെല്ല, ഐ ആം പപ്പൂസ്"

അല്പം വളിഞ്ഞ ചിരിയോടെ അവളുടെ ചിരി നിര്‍ത്താനുള്ള ഉദ്ദേശത്തോടെ ഞാന്‍ പരിചയപ്പെടുത്തി. ചിരി കഷ്ടപ്പെട്ടു നിറുത്തി, വാ പൊളിച്ചു കൊണ്ടവളെന്നോടൂ പറഞ്ഞു.

"ഇസാബെല്ല...?? സോറി, ഐ ആം ഇഷാ ബല്ലാല്‍!"

വീണ്ടും മാരണം. അടിച്ചു ഫിറ്റായി നാക്കു കുഴഞ്ഞ നേരത്ത് കുഞ്ഞച്ചനെന്ന എമ്പോക്കി പറഞ്ഞു തന്ന ഈ പേരു പാരയായി മാറിയല്ലോ. ഷിറ്റ്. വാട്ടീസ് യുവര്‍ നേം എന്നെങ്ങാന്‍ ചോദിച്ചാ മതിയായിരുന്നു. എന്തു ചെയ്യാന്‍, അഗ്രീഗേറ്ററില്‍ കേറിയ പോസ്റ്റ് തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ...

എവളു ബാംഗ്ലൂരുകാരിയാണെന്നാണ് അവന്‍ പറഞ്ഞു തന്നിരിക്കുന്നത്. പ്രയോഗിക്കണോ വേണ്ടയോ എന്നൊരു നിമിഷം ആലോചിച്ച്, ഞാനതങ്ങു വെടിപ്പാക്കാന്‍ തന്നെ തീരുമാനിച്ചു.

"സോ, യൂ ആര്‍ ഫ്രം ബാംഗ്ലൂര്‍ റൈറ്റ്, ഐ ഹാവ് എ ഫ്രണ്ട് ദേര്‍?"
അവളുടെ സ്വരമങ്ങു കനത്തു. "ഹൂ റ്റോള്‍ഡ് യൂ ആള്‍ ദീസ് നോണ്‍സെന്‍സ്? ഐ ആം ഫ്രം മാംഗ്ലൂര്‍"

മാംഗ്ലൂരോ... കര്‍ത്താവേ അങ്ങനൊരു സ്ഥലവുമുണ്ടോ ഈ രാജ്യത്ത്? സോഷ്യല്‍ സയന്‍സില്‍ ലഖ്നൌ, ബോംബെ, പൂനെ, സിക്കന്ദരാബാദ് എന്നൊക്കെ മാപ്പ് വരച്ച് അടയാളപ്പെടുത്താന്‍ പഠിപ്പിച്ച കാലത്ത് ഇതെങ്ങാന്‍ പറഞ്ഞു തന്നിരുന്നേല്‍ ജീവിതത്തില്‍ പ്രാക്ടിക്കലി എത്ര ഉപകാരപ്പെട്ടേനെ എന്നാശിച്ച്, മനസ്സാ ഞാനാ ആന്റണിമാഷേ ഒന്നു കണ്ണുരുട്ടി കാണിച്ചു! കൊച്ചുത്രേസ്യേടെ ബാംഗ്ലൂര്‍വിലാപം പല തവണ വായിച്ചു മനപാഠമാകിയത് ഈ കൊച്ചിനോടു രണ്ടു കിന്നാരം പറയാനായിരുന്നു. അതും വേസ്റ്റായല്ലോ... ഇനി ചോദിക്കാനൊരു വിഷയം എവിടെച്ചെന്നു തപ്പും? എന്തായാലും എന്റെ വികാരങ്ങള്‍ തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു.

"സോറി... പ്രോബ്ലമെന്താണെന്നു വച്ചാല്‍, വൈല്‍ സീയിംഗ് യൂ, ഐ ഹാവ് ആന്‍ ഓസീഞ്ചം... സോ..."

"ഓഷീഞ്ചം..? വാട്ടീസ് ദാറ്റ്? വേര്‍ ഈസ് ഇറ്റ്, ഷോ മീ..."
അവളെന്റെ കയ്യേല്‍ക്കേറി പിടിച്ചു. ഞാനൊന്നു പരുങ്ങി. ഇതെങ്ങനെ വിശദീകരിക്കുമെന്റെ റമ്മാത്മാവേ... അല്പം ആംഗ്യകോലാഹലങ്ങളോടെ ഞാനങ്ങു തുടങ്ങി.

"ആക്‍ച്വലി... ഐ മീന്‍... ഓസീയാര്‍ ഹാവിംഗ്....വണ്‍ ഗള്‍പ്.... ആഫ്‍റ്റര്‍ ദാറ്റ്... ഹെയര്‍ സ്റ്റാന്‍ഡ് അപ്പ്... ദാറ്റ് ഈസ് ഓസീഞ്ചം... ഹെഡ് പെരു.... ബോഡി ഫുള്‍ ഷേക്ക്..."

എല്ലാം മൊത്തമങ്ങു കൊളമായപ്പോ എന്റെ ഓസീഞ്ചം പമ്പേം കൊടകരേമെല്ലാമങ്ങു കടന്ന് ഭരണങ്ങാനം പാലം വരെ കയറി. അവളോടു വിശദീകരിക്കാന്‍ പോയി ഓസീയാറെന്തെന്നു ഞാന്‍ തന്നെ മറന്നു പോകുമെന്ന് എനിക്കു തോന്നി. പെണ്ണു പുലിയായ സ്ഥിതിക്ക് അഭിനയിച്ചു കാണിക്കാന്‍ പോയാല്‍ ’ജോണി ലിവറേ’ ’ബെര്‍ളി തോമസ്സേ’ എന്നൊക്കെ ചെലപ്പോ വിളിച്ചു കളയും! മൊത്തം പാളി. പത്താം തവണയും തൊണ്ണൂറ്റെട്ടില്‍ ഔട്ടായ സച്ചിനെപ്പോലെ ഞാന്‍ ആകെ ഹതാശനായി പവലിയനിലേക്കു വലിയാന്‍ തീരുമാനിച്ചു. ദിസ് ഈസ് നോട്ട് മൈ ബോക്സ് ഓഫ് കമന്റ്.......!!!!!!!!!!!!

ഓ.ടോ: എനിക്കറിയാമ്പാടില്ലാത്ത രണ്ടു കാര്യങ്ങള്‍:
ഒന്ന്: മാംഗ്ലൂരെന്നാല്‍ മംഗലാപുരമാണെന്ന് കോഴിക്കോട്ടെ മഹാറാണി ബാറില്‍ വച്ച് പിന്നീടൊരിക്കല്‍ കുഞ്ഞച്ചനെനിക്കു പറഞ്ഞു തന്നു. സോഷ്യല്‍ സ്റ്റഡീസില്‍ സ്ഥലങ്ങളുടെ ഇംഗ്ലീഷ് പേരുകളൂം ആണ്‍കുട്ടികളുടെ സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിനോടപേക്ഷ.

രണ്ട്: ഈ ബ്ലോഗു വായിക്കുന്ന എല്ലാ മാഷുമ്മാരും ഓസീഞ്ചമെന്തെന്ന് പെണ്‍കുട്ടികള്‍ക്കു വിശദീകരിച്ചു കൊടുക്കാന്‍ അപേക്ഷ. ഇല്ലെങ്കില്‍ അതു വിശദീകരിക്കുന്നതിനിടെ പറയാന്‍ ഉദ്ദേശിക്കുന്ന മറ്റു കാര്യങ്ങളെല്ലാം ബുദ്ധിമാന്‍മാരായ ആങ്കുട്ടികള്‍ മറന്നു പോയേക്കാവുന്നതാണ്....
അടുത്ത പെഗ്ഗ് ഓസീയാറുമായി കുഞ്ഞച്ചന്‍ എന്നെ കാത്തു നില്‍ക്കുന്നു. പ്രിയ ബൂലോഗരേ, തല്‍ക്കാലം പപ്പൂസ് വിട പറയട്ടെ.............

Monday, January 7, 2008

കൊച്ചുത്രേസ്യക്കൊരു സത്യവാങ്മൂലം

ഈ പോസ്റ്റെഴുതാനുണ്ടായ സാഹചര്യം ഞാന്‍ വിശദീകരിക്കുന്നു. ചമ്മുവാന്‍ വേണ്ടി ജനിച്ച്, ചമ്മിത്തന്നെ ജീവിച്ച്, ചമ്മല്‍ക്കഥകളിലൂടെ ബൂലോഗത്തിന്റെ ചമ്മല്‍റാണിയായി മാറിയ കൊച്ചേ, നമ്മള്‍ തമ്മിലെത്ര തവണ കണ്ടിരിക്കുന്നു! എന്റെ മുമ്പില്‍ത്തന്നെ തവണ നീ ചമ്മിയിരിക്കുന്നു! ഒരു സഹതാപത്തിന്റെ പേരില്‍, അതിന്റെ പേരില്‍ മാത്രം നിന്നെ ഈ ചമ്മലുകളില്‍ നിന്ന് കര കേറ്റാനുള്ള എന്റെ എളിയ യജ്ഞത്തില്‍ നീ എന്നോടു സഹകരിക്കുമല്ലോ.

എനിക്കു കൊച്ചിന്റെ ബ്ലോഗിനോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും കൂടിയ ഒരു വേളയില് ഞാന്‍ നമ്മുടെ ബൂലോഗതരംഗമായ ’ബാറിലിച്ചായ’ന്റെ മേല്‍നോട്ടത്തില്‍ ബാംഗ്ലൂരിന്റെ മൂലയില്‍ നിന്നും ഏറെ ദൂരെ കണ്ണൂരിനടുത്ത് അദ്ദേഹം നടത്തുന്ന ബ്ലാറില്‍ എത്ര തവണ കേറിയിരിക്കുന്നു. അതു പോലെ കേറിയ ഒരു ദിവസം ചെമന്ന കണ്ണുകളോടെ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്തു.

"ഇച്ചായാ... ടു പെഗ്ഗ് ഓസീയാര്‍ ബ്ലീസ്... ഞാന്‍ അവശവിവശനാണ്."

ഇച്ചായന്‍ എന്നെ കേറിപ്പിടിച്ചു. (ച്ചീ... നോ മിസ്സെസ്റ്റി നോ മേറ്റിംഗ്... വീഴാതിരിക്കാന്‍ പിടിച്ചതാണ്). എന്റെ തലയില്‍ തലോടിക്കൊണ്ട് അങ്ങോര്‍ പറഞ്ഞു.

"ഡിയര്‍ പപ്പൂസ്, വാട്ട് ഹാപ്പന്‍ഡ് ടു യൂ (ബിയറടിച്ച് വട്ടായിപ്പോയോ പപ്പൂസേ)? കമ്മോണ്‍ സിറ്റ് ഹിയര്‍ (നിപ്പനടിച്ചതു മതി. ഇനി ഇരുന്നടിക്കാം)

അതിനകം തന്നെ ഞാന്‍ പെര്‍ഫക്ട് ഫിറ്റായിരുന്നതു കൊണ്ട് ഇച്ചായന്റെ ഇംഗ്ലീഷെല്ലാം എനിക്കു പെട്ടെന്നു തന്നെ മനസ്സിലായി. അയാളെന്നെ പിടിച്ച് മേശമേലിരുത്തി. കസേരയിലിരിക്കാനുള്ളതില്‍ കൂടുതല്‍ വണ്ണം എനിക്കുണ്ടായിരുന്നു. കൊച്ചേ, വണ്ണത്തിന്റെ കാര്യത്തില്‍ ഇനി ഒത്തുതീര്‍പ്പു വേണ്ടെന്ന് മനസ്സിലായല്ലോ.

"എന്തു പറ്റിയെടാ?"

തല ജയന്റ് വ്യൂ പോലെ കറങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലും എന്റെ വായില്‍ നിന്നു വരുന്നതു വിഷയമാക്കി അടുത്ത ബ്ലോഗിടാനുള്ള സദുദ്ദേശത്തോടെയാണ് അങ്ങോര്‍ ഇരിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ഞാന്‍ പിടിച്ചു നിന്നു. അങ്ങോര്‍ വാങ്ങിത്തന്ന രണ്ടൂം മൂന്നൂം ഓസീയാര്‍ ഞാന്‍ നിലംതൊടാതെ അടിച്ചുള്ളീലാക്കി. എന്റെ തല ലോക്കല്‍ അനസ്തീഷ്യ കഴിഞ്ഞതു പോലെ പ്രവര്‍ത്തനരഹിതമായി.

"ടെല്‍ മീ യുവര്‍ പ്രോബ്ലെം പപ്പൂസ് (ഡാ, നീയെന്നോടു പ്രശ്നമുണ്ടാക്കല്ലേ പപ്പൂസേ)"

"ഇച്ചായാ" ഒരെണ്ണം കൂടെ വീശിയാല്‍ ബോധം മറഞ്ഞെങ്കിലും ഞാന്‍ മിണ്ടാതിരിക്കുമല്ലോ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ ഓര്‍ഡര്‍ ചെയ്തു.

"ടു മോര്‍ പെഗ് കൊച്ചുത്രേസ്യ... ഒ.. ഒ.. ഓ... സോറി, ഓസീയാര്‍"

അങ്ങോര്‍ എന്നെ ഒരു നോട്ടം നോക്കി. ഒന്നല്ല രണ്ടു നോട്ടം (കടപ്പാട് - കൊച്ച്). വായില്‍ നിന്ന് വീണത് ശനിയെങ്കില്‍ വഷളന്റെ ചെവിയില്‍ വീണത് കണ്ടകനാണെന്ന് എനിക്കു മനസ്സിലായി. ഞാനങ്ങോരുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.

"ഇതു പോസ്റ്റരുത്" ഞാനപേക്ഷിച്ചു.

"ഡാ മോനേ" അങ്ങോരുടെ വായില്‍ നിന്നാദ്യമായി പച്ച മലയാളത്തില്‍ രണ്ടു തെറി കേള്‍ക്കാമെന്ന സന്തോഷത്തില്‍ ഞാനിരുന്നു.

"ഇതു ഞാന്‍ പോസ്റ്റിയില്ലെങ്കില്‍ ഞാനും ആ ബ്രോഡ് ഹാര്‍ട്ടനും (വലിയ മനസ്സുള്ളവന്‍) തമ്മിലെന്താടാ വ്യത്യാസം?"

ഓ, തെറിവിളി ദിശ മാറിപ്പോയൊ? എനിക്ക് ഇരട്ടി സന്തോഷമായി. വീണതു വിദ്യയാക്കാമെന്നു കരുതി ഞാനാ ആ എരിതീയില്‍ അല്പം ഓസീയാര്‍ റമ്മൊഴിച്ചു. അതങ്ങോര്‍ ഒറ്റ വലിക്കു കമിഴ്‍ത്തി.

"അല്ലേലും അങ്ങോര്‍ക്കിത്തിരി ഗമ കൂടുതലാ. അണ്ണനെ തോല്പിക്കാമെന്നാ മനസ്സില്, നടക്കില്ല ഗഡ്യേയ്..."
ഗ്ലാസ്സ് താഴത്തു വച്ച് ഇച്ചായന്‍ തുടര്‍ന്നു.

"വിശാല്‍... മന...സ്‍ഗന്‍... ഹീ ഈസ് നോട്ടി.. (വിശാല്‍... മന...സ്‍ഗന്‍... അവന്‍ നൊട്ടും). ഹീ പുള്‍സ് എവെരിവണ്‍സ് ലെഗ്, ഫണ്ണി ബോയ് (കാല് ആരുടെയായാലും അവനെനിക്കു പുല്ലാ, കൊച്ചു പയ്യന്‍). ഹീ ഈസ് എ ഫിലോസഫര്‍ (ലൂസിഫറാണവന്‍)."

തെറിയൊക്കെ കഴിഞ്ഞ് ഒരു ചൂട്ടെടുത്ത് ചുണ്ടത്തു വച്ച് അങ്ങോര്‍ എന്റെ നേര്‍ക്കു തന്നെ തിരിഞ്ഞു.
"എന്തൊക്കെയായാലും നിന്റെ കഥ ഞാന്‍ പോസ്റ്റുമെടാ മോനേ."

ഇതെന്താ എന്നോടു പറയുന്നതു മാത്രം ഇങ്ങോര്‍ മലയാളത്തില്‍ പറയുന്നത് എന്നായി എന്റെ സംശയം. അതു തീര്‍ക്കാനെന്നോണം അങ്ങോര്‍ പറഞ്ഞു.

"എടാ മോനേ, ഞാന്‍ മലയാളത്തില്‍ പറഞ്ഞാ അച്ചട്ടാ.."

"എന്റെ കര്‍ത്താവേ, ഇയാള്‍ക്ക് വല്ല അല്‍സേഷ്യനും (മോഹന്‍ലാലിന് തന്മാത്രയില്‍ പിടിച്ച ആ മറവി രോഗം) പിടിച്ച് എല്ലാം മറന്നു പോട്ടെ എന്നൊരു മന്ത്രം ചൊല്ലി, മൂന്നു തുള്ളി ഓസീയാര്‍ എടുത്ത് ഞാന്‍ അങ്ങോരുടെ തലയില്‍ തളിച്ചു.

"ങേ, ഞാനെവിടെയാ?"

പെട്ടെന്നു കണ്ണു തള്ളിച്ചു കൊണ്ട് ഇച്ചായന്‍ ചാടിയെഴുന്നേറ്റു. മന്ത്രം ഫലിച്ച സന്തോഷത്തില്‍ ഞാന്‍ പൊട്ടിച്ചിരിച്ചു. എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അങ്ങോര്‍ പിറുപിറുത്തു.

"ബ്ലോഗാന്‍ സമയമായി. പുതിയ പോസ്റ്റ്, കൊച്ചിനെ പ്രേമിച്ച ബ്ലോഗര്‍ പപ്പൂസ്"

ഞാന്‍ ഞെട്ടി. എന്തൊക്കെ അര്‍ത്ഥങ്ങളാണീശോയേ ഇയാള്‍ എന്റെ സംസാരത്തില്‍ നിന്നും മാന്തിയെടുത്തത്. ഇഞ്ചി കടിച്ച പെണ്ണിനെപ്പോലെ, ബ്ലഡ് ടെസ്റ്റു പൊളിഞ്ഞ കൊച്ചുത്രേസ്യയെപ്പോലെ, കമന്റു കിട്ടാത്ത വിശാലമനസ്കനെപ്പോലെ, താടി വടിച്ച കുറുമാനെപ്പോലെ ഞാന്‍ അന്തം വിട്ടു നിന്നു.

അതിനിടെ എന്റെ മൊബൈല്‍ ഫോണ്‍ മേശപ്പുറത്തു നിന്നു ചിലച്ചു. ഒരിടിവെട്ടു നമ്പര്‍ 9895198951!!!!!
ഞാന്‍ ഫോണെടുത്തു. മറുതലക്കല്‍ ഇടിവെട്ടുന്ന പോലെ ഒരു ശബ്ദം

"ഞാന്‍ ഇടിവാള്‍"

ചെവിക്കല്ലു തകര്‍ത്തു കൊണ്ട് ഒരു ഇടിവാളു കടന്നു പോയതു പോലെ എനിക്കു തോന്നി. പേടി മൊത്തമായങ്ങനെ പുറത്തു കാണിക്കാതെ ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു.

"ഹും... ഞാന്‍ കണ്ണൂര്‍ വടിവാള്‍"

"എന്താ നിനക്കാ കൊച്ചുമായി?"

ഈശോയേ, ഇതിത്ര പെട്ടെന്ന് ഇവിടെയും എത്തിയോ. എനിക്കതിശയമായി. ഇതെന്തൊരു നെറ്റ്‍വര്‍ക്ക്!

"ആ വള്ളിനിക്കറും കുപ്പായോമിട്ട് അടങ്ങിയൊതുങ്ങി അവിടെങ്ങാനും ചുരുണ്ടോണം. ഷൈന്‍ ചയ്യാന്‍ വന്നാ മോനേ, പൂമ്പാറ്റേടെ പൊറമാണെന്നൊന്നും ഞാന്‍ നോക്കില്ല, ചീന്തി വലിച്ചു കളയും."

ക്ടാക്. ഫോണ്‍ കട്ടായി. ഞാനാകെ വിറക്കാന്‍ തുടങ്ങി. ഇവരെയൊക്കെ പുലികള്‍ എന്നു വിളിക്കുന്നവന്മാര്‍ക്കെല്ലാം ഇതുപോലെ വയറു നിറച്ചു കിട്ടിയിട്ടുണ്ടാവുമെന്ന് ഞാനോര്‍ത്തു. ടെന്‍ഷന്‍ കൂടി കുടിച്ച ഓസീയാറു മൊത്തം ബാത്ത്‍റൂമിലേക്കോടി ഒഴിച്ചിറക്കി, അടുത്ത പെഗ്ഗിനു ഓര്‍ഡര്‍ ചെയ്തു.
അതു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല, അതാ അടുത്ത പുലിയുടെ കാള്‍.

"മോനേ പപ്പൂസേ, വിശാലേട്ടനാ."

"ഹാവൂ വിശാലേട്ടാ, ആദ്യമായാണ് സൌമ്യമായി ഒരു ബ്ലോഗര്‍ എന്നോടു സംസാരിക്കുന്നത്. കൊടകരയില്‍ എല്ലാര്‍ക്കും സുഖങ്ങളൊക്കെത്തന്നേ?"

"കൊശലൊക്കെ നിക്കട്ടേ ഗഡീ. നീയും കൊച്ചും തമ്മില്‍ എന്തേലും പ്രശ്നമുണ്ടാഡേ? നിനക്കു ഞാന്‍ ഫുള്‍ സപ്പോര്‍ട്ടും തന്നു. നീ ധൈര്യമായിട്ടു പോസ്റ്റു ഗഡീ"

"ഒരു പ്രശ്നോം ഇല്ല വിശാലേട്ടാ, അവന്മാരു ചുമ്മാ..."

"പൊന്നു മോനേ, പ്രശ്നം ഉണ്ടേലും ഇല്ലേലും ഇന്നു രാത്രി തന്നെ നിന്റെ പോസ്റ്റ് കാണണം. അവന്മാര്‍ക്കെങ്ങാന്‍ ബ്ലോഗാന്‍ ഒരു ചാന്‍സ് നീയായിട്ടു കൊടുത്താല്‍, രോമം ക്ടാവേ, തേങ്ങാക്കൊല... കൊടകരപുരാണാ ന്റെ കയ്യില്‍......"

ക്ടാക്... കട്ട്. ഞാനാകെ വിയര്‍ത്തു കുളിച്ചു. ഏറ്റവും വലിയ പുലിയാണ് ഇപ്പോ വച്ചത്. എന്തു ചെയ്യും. പോസ്റ്റണോ, വേണ്ടേ.... ആദ്യമായി എട്ടാമത്തെ പെഗ്ഗ് ഓസീയാര്‍ ഞാന്‍ വലിച്ചടിച്ചു. അതോടെ ബോധം കെടുന്നെങ്കില്‍ കെടട്ടെ. എവടെ... കൊടകരപുരാണം നെഞ്ചിന്‍കൂടിനകത്തു കിടന്ന് കത്തിവേഷമാടാന്‍ തൊടങ്ങി. പോസ്റ്റിയേ പറ്റൂ. ഞാന്‍ പോസ്റ്റീ... ബൂലോഗരേ, നിങ്ങള്‍ വിധി പറയൂ...

ഓ.ടോ (എന്നു വച്ചാല്‍ എനിക്കറിയാമ്പാടില്ലാത്ത കാര്യം): കൊച്ചേ, കൊച്ചിന്റെ ബ്ലോഗ് ഇഷ്ടപ്പെട്ടു എന്നല്ലാതെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. അന്ന് ബ്ലഡ് ടെസ്റ്റിന്റെ സമയത്ത് അടുത്ത ബെഡ്ഡില്‍ കിടന്ന് കമന്റ് പറഞ്ഞത് ഞാനല്ല. പിന്നൊരിക്കല്‍ ഭ്രാന്തനെന്നു വിചാരിച്ച് കൊച്ചോടിയത് എന്റെ പൊറകെയല്ല. എനിക്കു സത്യമായും സ്റ്റാമിന കൊറവാ (താങ്ക്സ് ടു ഓസീയാര്‍). അന്ന് റബ്ബര്‍ഷീറ്റിനകത്ത് പ്രേമലേഖനം വച്ചത് (കൊച്ച് പുറത്തു പറഞ്ഞില്ലെങ്കിലും) ഞാനല്ല. കൊച്ചും മമ്മീം കൂടെ ബാംഗ്ലൂരു മൊത്തം കറങ്ങിയപ്പോ പുറകേ വന്നത് സത്യമായും ഞാനല്ല. ഈ ബ്ലോഗെഴുതുന്നതും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ഒന്നുമൊന്നും ഞാനല്ല. എന്തിന്, ഞാന്‍ ഞാനേയല്ല..... ഞാനീ ലോകത്ത് പുറകേയോടുന്ന ഒരേയൊരു സാധനം ഓസീയാര്‍, ഓസീയാര്‍ ആന്റ് ഓണ്‍ലി ഓസീയാര്‍.............................

Sunday, January 6, 2008

വടകരപുരാണം - എന്റെ ബ്ലോഗ്

എന്റെ ബ്ലോഗ് ആരും കാണുന്നില്ല, ആരും ലിസ്റ്റ് ചെയ്യുന്നില്ല. എന്നെ ഒന്നു സഹായിക്കൂ പ്രിയ ബൂലോഗരെ... ഞാന്‍ അത്യന്തം ദുഖിതനാണ്. :(

എന്റെ ആദ്യത്തെ പോസ്റ്റ് ഇവിടെ

Friday, January 4, 2008

വടകരപുരാണം

ഒരഞ്ചാറു കുട്ടിക്കഥയും കെട്ടിച്ചമച്ച്, കോമഡിയുടെ രണ്ട് ഗുണ്ടും പൊട്ടിച്ച്, ഈ ബൂലോഗം വഴി ഭൂമിമലയാളത്തെയാകപ്പാടെ കോരിത്തരിപ്പിക്കും വിധം സാഹിത്യനവോത്ഥാനത്തിന്റെ പുത്തന്‍ മാറ്റൊലികള്‍ സൃഷ്ടിക്കാനുള്ള അത്യാഗ്രഹമായൊന്നുമല്ല സുഹൃത്തുക്കളേ ഞാന്‍ ബ്ലോഗര്‍ തുറന്നൊരു അക്കൌണ്ട് എടുത്തത്. ഇവിടുത്തെ ഈ സ്നേഹവും സന്തോഷവും മര്യാദയും ചിരിയും പുഞ്ചിരിയും കുതികാല്‍വെട്ടും അടിയും പിടിയും വെട്ടുകിളിപ്പിടുത്തവും അല്പത്തരങ്ങളും ആസ്വദിക്കാനും, സമയം കിട്ടുമ്പോ ആര്‍ക്കെങ്കിലും രണ്ടു കൊട്ടൊക്കെ കൊടുക്കാനും വേണ്ടി, ആര്‍ക്കും വന്ന് ഗോളടിക്കാന്‍ പാകത്തില്‍ ഒരു കമന്റുപെട്ടിയും തുറന്ന് വന്നതാണു ഞാന്‍!

"അപ്പോ പരിചയപ്പെടുത്തലായി, കുഴപ്പമില്ലല്ലോ കുഞ്ഞച്ചാ?"

മുകളിലെ പാരഗ്രാഫ് എഴുതിത്തീര്‍ത്ത്, ഒരു ദീര്‍ഘനിശ്വാസവും വിട്ട് ഞാന്‍ കുഞ്ഞച്ചനോടു ചോദിച്ചു. സിഗരറ്റ് ആഞ്ഞൊന്നു വലിച്ച്, അല്പാല്പമായി പുകവളയങ്ങള്‍ പുറത്തേക്കു വിട്ടു കൊണ്ട് കുഞ്ഞച്ചന്‍ ഒന്നു മൂളി.

"ങും..."

നാട്ടില്‍ എനിക്കു പരിചയമുള്ള ഏക ബുദ്ധിജീവിയാണ് കുഞ്ഞച്ചന്‍. ബുദ്ധിയുള്ള മറ്റു ജീവികളെപ്പോലെ കുഞ്ഞച്ചനും വളരെക്കുറച്ചേ സംസാരിക്കൂ. എങ്കിലും പ്രവൃത്തികള്‍ ഏതൊരു ബുദ്ധിജീവിയെക്കാളും ഉഗ്രമായിത്തന്നെ അങ്ങോര്‍ ചെയ്തു പോന്നു.

അയല്‍ക്കാരി വിലാസിനിച്ചേച്ചിയെ കണ്ണിറുക്കിക്കാണിച്ചതിനാണ് ആദ്യമായി കുഞ്ഞച്ചനെ നാട്ടാര്‍ പിടിക്കുന്നത്. പിടിച്ച നാട്ടാരോടു മുഴുവന്‍ കണ്ണിറുക്കിക്കാണിച്ച്, തനിക്ക് ഞരമ്പിന്റെ അസുഖമാണെന്നും, കണ്ണിലേക്കു പോകുന്ന ’മെഡുല കണ്ണോംഗ്ലേറ്റ’ എന്ന ഞരമ്പ് അല്പം ഇറുകിയാണിരിക്കുന്നതെന്നും, അതു വലിയുമ്പോഴെല്ലാം തന്റെ കണ്ണിങ്ങനെ ഇറുകി-തുറന്ന്, ഇറുകി-തുറന്ന് കളിക്കുമെന്നുമെല്ലാം അതിവിനയത്തോടെ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ തല്ലാന്‍ പിടിച്ച നാട്ടാര്‍ വിളിച്ചോണ്ടു പോയി പൊറോട്ടയും പഞ്ചസാരയും വാങ്ങിക്കൊടുത്തു എന്നത് കുഞ്ഞച്ചന്റെ ബുദ്ധിജീവിതത്തിലെ എളിയ ഒരു ഏടു മാത്രം.

എങ്കിലും ആ സംഭവത്തോടെ കുഞ്ഞച്ചന്‍ എന്റെ ആരാധനാപാത്രമായി മാറി. ഇത്രയും വലിയ ബുദ്ധി ഉപയോഗിച്ച് നാട്ടാരുടെ തല്ലു കൊള്ളാതെ രക്ഷപ്പെട്ട കുഞ്ഞച്ചനെ ബുദ്ധിജീവി എന്നു വിളിച്ചില്ലെങ്കില്‍ മറ്റാരെയും അങ്ങനെ വിളിക്കാന്‍ പറ്റില്ലെന്ന് എനിക്കു മനസ്സിലായി. അങ്ങനെയുള്ള കുഞ്ഞച്ചനെ കണ്‍സള്‍ട്ട് ചെയ്യാതെ ബ്ലോഗ് തുടങ്ങുകയോ, അപരാധം.... ഞാന്‍ കുഞ്ഞച്ചനെ വിളിച്ചു.

"കുഞ്ഞച്ചാ, ഞാനും ബ്ലോഗ് തുടങ്ങാന്‍ പോണു."

അല്പം ലഹരിയിലായിരുന്ന കുഞ്ഞച്ചന്‍ കൊച്ചുചിരിയോടെ എന്നെ നോക്കി, ഒന്നു കണ്ണിറുക്കി.

"കള്ളാ... ങും... ശരി, തുടങ്ങുമ്പോ വടക്കേലെ ശകുന്തളേടെ അടുത്തൂന്നെന്നെ തൊടങ്ങണം..."

"ശകുന്തളേടട്ത്തോ?"

എന്റെ അല്‍ഭുതം കണ്ടപ്പോള്‍ കുഞ്ഞച്ചന് സംശയമായി.

"അല്ല, എന്തൂട്ട് തൊടങ്ങണംന്നാ നീ പറഞ്ഞത്?"

കുഞ്ഞച്ചന്‍ സംശയത്തോടെ എന്നോടു ചോദിച്ചു. ബ്ലോഗെന്ന് ഞാന്‍ വീണ്ടും പറഞ്ഞപ്പോള്‍ അങ്ങോരൊന്നു ചിരിച്ചു.

"ഞാന്‍ വിശാരിച്ച് നിനക്കു മലയാളത്തില്‍ ചിലതൊക്കെ ചോദിക്കാന്‍ മടിയായതോണ്ട് ഇംഗ്ലീഷീ പറഞ്ഞതായിരിക്കും എന്ന്"

ഞാന്‍ കുഞ്ഞച്ചനെ വിളിച്ചിരുത്തി എന്റെ ബ്ലോഗിനെപ്പറ്റിയുള്ള സ്വപ്നങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു. ആദ്യത്തെ പോസ്റ്റ് ഗംഭീരമാക്കാന്‍ പറ്റിയ ഒരു ടോപിക് തരാന്‍ അങ്ങേരുടെ ബുദ്ധി ഒന്നുപയോഗിക്കാന്‍ ഒരപേക്ഷയും നല്കി. ചിലവിലേക്കായി ഒരു പാക്കറ്റ് സിഗരറ്റും (പൊതുവേ ബീഡി മാത്രം വലിക്കുന്ന ആ ദരിദ്രവാസി എന്റെ ദയനീയാവസ്ഥ ചൂഷണം ചെയ്തു) വാങ്ങിച്ചു കൊടുത്തപ്പോള്‍ അയ്യാളുടെ മുഖം തെളിഞ്ഞു.

അഞ്ചു സിഗരറ്റു പുകച്ചു തീര്‍ക്കുന്നതിനിടെ അങ്ങേരൊരു ലിസ്റ്റു തയ്യാറാക്കി എനിക്കു കൈമാറി.

"ഇതിലേതെങ്കിലുമൊരു ടോപ്പിക്കെടുത്തു കാച്ചിക്കോ"

ഞാനതെടുത്തൊന്നു വായിച്ചു നോക്കി. മെര്‍ക്കിന്‍സ്‍സ്‍സ്...ശ്‍സ്‍..റ്റ് (സോറി, ഇംഗ്ലീഷു മീഡിയം പഠിച്ചതു കാരണമാ, ഏതായാലും അത്) മുതല്‍ പാക്കിസ്താന്‍ വരെയുള്ള ഒരാഗോള ലിസ്റ്റ്. പാതി വെന്ത പനങ്കഞ്ഞി തിന്നതു പോലെ ഓരോ വാക്കിലും കിടന്ന് എന്റെ നാക്കങ്ങനെ ഒട്ടിയൊട്ടി കളിച്ചു. ഹരിമുരളീരവം പാടുന്ന മോഹന്‍ലാലിന്റെ മുന്നിലെ മഞ്ജു വാര്യരെന്ന പോലെ ഞാന്‍ കുഞ്ഞച്ചന്റെ മുന്നില്‍ ചൂളി നിന്നു, ദയനീയമായി അങ്ങോരെ നോക്കി.

"പറ്റില്ലല്ലേ?"

അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കിക്കൊണ്ട് കുഞ്ഞച്ചന്‍ ചോദിച്ചു. ഞാന്‍ തല ഇടത്തോട്ടൂം വലത്തോട്ടും കുലുക്കി.

"എന്തെഴുതിയാലും കാമ്പ് വേണമെന്ന് പണ്ട് മയക്കോവ്‍സ്‍ക്കി പറഞ്ഞിട്ടുണ്ട്" ഞാന്‍ പറഞ്ഞു.

"അതേതു വിസ്കി? മയക്കുന്ന വിസ്കി ഒരുപാടു ഞാനും കഴിച്ചിട്ടുണ്ട് മാഷേ"

കുഞ്ഞച്ചന്റെ മറുപടി കേട്ട് എനിക്കു ദേഷ്യം വന്നു. എന്റെ രൂക്ഷമായ നോട്ടം കണ്ട് കാര്യം പിടി കിട്ടിയില്ലെങ്കിലും കുഞ്ഞച്ചന്‍ ഒന്നടങ്ങി. കൃഷ്ണന്‍നായരെ പണ്ട് നാട്ടാര്‍ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് ഞാന്‍ മനസ്സിലോര്‍ത്തു.

"അതു പോട്ടെ," കുഞ്ഞച്ചന്‍ തുടര്‍ന്നു.

"നീ ഏതൊക്കെ ബ്ലോഗ് വായിക്കാറുണ്ട്? അതിനനുസരിച്ചു നമുക്കു തീരുമാനിക്കാം"

ഗൌരവത്തോടെ കുഞ്ഞച്ചന്‍ എന്നോടു ചോദിച്ചു.

"ഏതാണ്ടെല്ലാം. ഒരൊന്നൊന്നര മാസമായി ഞാനിതെല്ലാം വായിക്കാന്‍ തുടങ്ങിയിട്ട്."

"ശരി, ഞാന്‍ കുറച്ചു ബ്ലോഗ്ഗേര്‍സിന്റെ പേരു പറയാം. നിന്റെ അഭിപ്രായം പറ."

"ഓ. കെ." ഞാന്‍ സമ്മതിച്ചു.

"കുറുമാന്‍?"

"നീട്ടം കൂടുതലാ..."

"അങ്ങോരുടെ താടീടെ കാര്യമല്ല ഞാന്‍ ചോദിച്ചത്."

"താടിയുമതേ, പോസ്റ്റുമതേ..."

കുഞ്ഞച്ചന്‍ താടിക്കു കൈ കൊടുത്തു.

"ബെര്‍ളി തോമസ്?"

"ബാറില് ഫേമസ്"

"ഇടിവാള്‍?"

"എട് വാള്‍....!!!"

"ബ്രിജ് വിഹാരം?"

"നോ വികാരം"

"കേരള ഹ ഹ ഹ?"

"വെറും ബ ബ്ബ ബ്ബ"

"ഇ എ ജബ്ബാര്‍?"

"അതേതു ബാര്‍?"

"ഇഞ്ചിപ്പെണ്ണ്?"

"ഞാന്‍ പെണ്ണൂങ്ങളെക്കുറിച്ച് കമന്റ് പറയാറില്ല, കമന്റടിക്കാറേയുള്ളു"

"കൊച്ചുത്രേസ്യ?"

"ഒരു ബ്ലഡ് ടെസ്റ്റു കഴിഞ്ഞ കുട്ടിയാ. അതിവണ്ണം ബഹുനാക്ക്. ബാംഗ്ലൂരാണത്രേ താമസം. കണ്ണൂരാ വീട്, അവിടടുത്ത് ഞാന്‍ കുറച്ച് സ്ഥലം വാങ്ങി വച്ചിട്ടുണ്ട്. ആലപ്പുഴക്കടുത്ത് ഒരു കായലിനും ഹൌസ് ബോട്ടിനും വിലപറഞ്ഞിട്ടു...."

"മതി മതി," കുഞ്ഞച്ചന്‍ എന്റെ വായ പൊത്തിപ്പിടിച്ചു.

"വാല്‍മീകി?"

"രവിശാസ്ത്രി - എന്നു വച്ചാല്‍, കളി കുറവാണെങ്കിലും കമന്ററിയില്‍ കേമന്‍"

"പേര് പേരക്ക?"

"തിന്നാന്‍ കൊള്ളത്തില്ല?"

"ങും... അറ്റ്‍ലീസ്റ്റ് എം കെ ഹരികുമാര്‍?"

"അയ്യോ, എന്റെ പേര് പപ്പൂസ്, നാട് മുംബൈ, ഭാര്യയും രണ്ട് കുട്ടികളുമായി ദില്ലിയില്‍ താമസം, അഡ്രസ്സ് കേരള ഹൌസ്, ഫിഫ്‍റ്റി സ്റ്റൈല്‍ കോളനി, അ.ജാ സ്ട്രീറ്റ്. ഫോട്ടോ നാളെത്തന്നെയിടാം. ആഴ്ചയിലൊരിക്കല്‍ സിനിമക്കു പോകും, എന്നും കലാകൌമുദി വായിക്കും..... പിന്നെ...."

ഞാന്‍ ഭയഭക്തിബഹുമാനങ്ങളോടെ തുടര്‍ന്നു.

"ആ കോളം പിന്നേം പിന്നേം പിന്നേം പിന്നേം വായിക്കും"

"ശരി... വിശാലമനസ്കന്‍?"

"അങ്ങനൊരാളുണ്ടോ?"

എനിക്കദ്‍ഭുതമായി. കുഞ്ഞച്ചന്റെ ചുണ്ടില്‍ ഒരു ചെറിയ പുഞ്ചിരി വിടര്‍ന്നു.

"ങാ... ഒരാളുണ്ടായിരുന്നു. നമ്മുടെ പയ്യനാ. ഇപ്പോ ഫുള്‍ ടൈം തണ്ണിയടിച്ച്, അരേലെ മുണ്ട് തലേലിട്ട് നടക്ക്ണ കാരണം ആളെക്കണ്ടാല്‍ മനസ്സിലാവില്ല."

ഒന്നാലോചിച്ച ശേഷം കുഞ്ഞച്ചന്‍ തുടര്‍ന്നു.

"നീ ഒരു കാര്യം ചെയ്യ്, നിന്റെ ബ്ലോഗിനും ആദ്യത്തെ പോസ്റ്റിനും വടകരപുരാണം എന്നു പേരിട്"

"അതിനു വടകരയെപ്പറ്റി എനിക്കൊരു ചുക്കുമറിയില്ലല്ലോ"

"അതു സാരമില്ലെടേയ്, പേപ്പറില്‍ കാണുന്നതൊക്കെയങ്ങു പകര്‍ത്തിയാല്‍ മതി. പേരു കണ്ടാല്‍ത്തന്നെ ആളു വരും. പിന്നെ, ഒരു കാര്യം, ശുദ്ധമായ ഭാഷ ഉപയോഗിക്കരുത്. അതിനൊന്നും ബ്ലോഗിലൊരു വെയ്‍റ്റില്ല. വല്ല കൊണ്ടോട്ടി സ്റ്റൈലിലോ മറ്റോ വച്ചങ്ങു കാച്ചണം."

എന്നു വച്ചാല്‍?" എനിക്കു മനസ്സിലായില്ല.

"ഉദാഹരണത്തിന്, വടകരയില്‍ ഒരാന നാലു കുട്ടികളെ കുത്തി വീഴ്‍ത്തി എന്നു പേപ്പറില്‍ കണ്ടാല്‍ ഉടനെ ഇങ്ങനെ വച്ചു കാച്ചിക്കോണം - മീനാക്ഷി ഓടി വന്നു പറഞ്ഞു. ’വടാരേല് ഇത്തറ വല്യോരാന നാല് കുട്ട്യാളെ കുത്ത്യങ്ങാട്ട് വീഴ്‍ത്തി’. അതു കണ്ട അന്തപ്പേട്ടന്‍ കള്ളു ഷാപ്പിന്റെ ഉള്ളിലിരുന്ന് കുടിച്ചതെല്ലാം വാളായിപ്പോരും വിധത്തില്‍ നെഞ്ചത്തൊരഞ്ചാറിടിയിടിച്ച് വെല്ലു വിളിച്ചു, ’ആ പിഞ്ചങ്ങളെ കുത്താണ്ട് ധൈര്യണ്ടേല്‍ ഇങ്ങട്ട് വാടാ ആനേന്റെ മോനേ. മന്‍ഷ്യന്‍ കള്ളു കുടിക്കായ്‍പ്പോയ്, ഇല്ലാച്ചാല് കാണിച്ചു തരാമായിര്‍ന്ന്...’ -
ഇത്രേം എഴുതിയാ, കുറഞ്ഞ പക്ഷം ഒരു 43 കമന്റെങ്കിലും കിട്ടുംഡാ..."

"ഹോ... ഈ കുഞ്ഞച്ചനെന്തൊരു ബുദ്ധിയാ"

അങ്ങനെ കുഞ്ഞച്ചന്റെ നിര്‍ദ്ദേശപ്രകാരം ഞാനിതാ സുഹൃത്തുക്കളേ തുടങ്ങുകയായി, എന്റെ വടകരപുരാണം. ആശീര്‍വദിക്കുക. ബൂലോഗത്തെ എല്ലാവര്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍!